Thursday, July 31, 2008

വഞ്ചനയുടെ ഇരുപുറങ്ങൾ

സി.പി.എം. വഞ്ചകൻ എന്ന് മുദ്രകുത്തുന്ന ലോക് സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നിലപാടിന്റെ വെളിച്ചത്തിൽ ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ രാഷ്ട്രീയപാർട്ടി അംഗത്വമുള്ള സർക്കാർ ജീവനക്കാരുടെ കൂർ ആരോട് എന്ന ചോദ്യം ഉയർത്തുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: വഞ്ചനയുടെ ഇരുപുറങ്ങൾ
ഏകദേശ ഇംഗ്ലീഷ് രൂപം BHASKAR ബ്ലോഗിൽ

10 comments:

Unknown said...

പ്രിയ ഭാസ്കര്‍ സാര്‍ , താങ്കളോട് മുന്‍പേ പറയണമെന്ന് കരുതിയതായിരുന്നു , കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയുടെ ലിങ്ക് കൂടി ബ്ലോഗില്‍ നല്കണമെന്ന് . ഇപ്പോള്‍ നേരെ ലിങ്കില്‍ പോയി അനായസം വായിക്കാമല്ലൊ.

താങ്കളുടെ ഈ വരികള്‍ ശ്രദ്ധേയമാണ് :

കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനത്തോടെയാണ് സ്പീക്കര്‍മാര്‍ സാധാരണയായി ചുമതലയേല്ക്കുന്നത്. വര്‍ക്കല രാധാകൃഷ്ണനെപ്പോലെ സ്പീക്കര്‍ പദവി വഹിച്ചിട്ടുള്ള ഒരാള്‍ നിഷ്പക്ഷതാ സങ്കല്പത്തെ ചോദ്യംചെയ്യുകയും മറ്റൊരു കക്ഷിയില്‍പ്പെട്ട വക്കം പുരുഷോത്തമന്‍ നിഷ്പക്ഷത പാലിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയത്തില്‍ തത്വവും പ്രയോഗവും തമ്മിലുള്ള അന്തരമാണ് വെളിപ്പെടുന്നത്. കണ്ണടച്ചുതുറക്കുംമുന്‍പ് സ്പീക്കറുടെ കസേരയിലിരുന്നയാള്‍ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ ആയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം അപഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടി തത്വങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് ശരിയല്ല. അവയെ അപവാദങ്ങളായി കരുതി നല്ല കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കാനാണ് നേതാക്കന്മാര്‍ ശ്രമിക്കേണ്ടത്. രാഷ്ട്രപതിക്കു നല്‍കിയ സി.പി.എം അംഗങ്ങളുടെ പട്ടികയില്‍ പ്രകാശ് കാരാട്ട് സോമനാഥ് ചാറ്റര്‍ജിയുടെ പേര് ഉള്‍പ്പെടുത്തിയത് സ്പീക്കറുടെ നിഷ്പക്ഷതാ സങ്കല്പത്തിന് കോട്ടംതട്ടിക്കുന്ന നടപടിയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരിലും , അതേ പോലെ സഹകരണസ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്കെ പാര്‍ട്ടിമെംബര്‍മാരും , പാര്‍ട്ടിക്കമ്മറ്റികളും ഉണ്ട് എന്നത് ഇപ്പോള്‍ അത്ര രഹസ്യമല്ലാത പരസ്യം തന്നെയാണ് . ബംഗാളില്‍ തുടര്‍ച്ചയായി ഭരണത്തിലെത്താന്‍ കഴിയുന്നതിന്റെ പിന്നില്‍ ഈ ഘടകം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും രഹസ്യമല്ല . കേരളത്തില്‍ ഭാഗ്യവശാല്‍ അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഭരണം മാറി മാറി വരുന്നു എന്നത് കൊണ്ട് ഈ യാഥാര്‍ഥ്യം അത്ര ഭീകരമായി അനുഭവപ്പെടുന്നില്ല എന്നേയുള്ളൂ .

ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പാര്‍ട്ടി താല്പര്യങ്ങളേയുള്ളൂ , അതിനപ്പുറം വിശാലമായ രാജ്യതാല്പര്യങ്ങളോ ജനാധിപത്യബോധമോ ഇല്ല എന്ന് നിരന്തരം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . ഇത്തരുണത്തില്‍ സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ളവരുടെ സംഭാവനകള്‍ നമ്മുടെ ജനാധിപത്യത്തിന് പ്രാണവായു പോലെ ലഭിക്കുന്നത് ആശ്വാസകരം തന്നെ .

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നമ്മുടെ ഭരണഘടനയോടും , ഭരണഘടനാസംവിധാനങ്ങളോടും ഉള്ള വ്യത്യസ്ഥമായ നിലപാട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കേണ്ടതുണ്ട് . പണ്ടൊക്കെ ചെയ്യുന്ന പോലെ ഈ ഭരണഘടനയാണ് നമ്മുടെ ശത്രു,ഈ ഭരണഘടന പിച്ചിച്ചീന്തി കത്തിച്ച് തൊളിലാളി വര്‍ഗ്ഗത്തിന്റെ ഭരണഘടന നിലവില്‍ വന്നാലേ നമ്മുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവൂ എന്ന് അവര്‍ ഇപ്പോഴൊന്നും പ്രസംഗിക്കാറില്ലെങ്കിലും ചിന്താഗതിയിലോ പ്രവര്‍ത്തനശൈലിയിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട് .

ഏതായാലും പാര്‍ട്ടികള്‍ ഇനിയും പിളരും വളരും ക്ഷയിക്കും , മുന്നണികള്‍ മാറും പക്ഷെ നമ്മുടെ ജനാധിപത്യം അചഞ്ചലമായി നിലനില്‍ക്കും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം .

ആദരപൂര്‍വ്വം,

BHASKAR said...

പോസ്റ്റിലെ ‘വഞ്ചനയുടെ ഇരുപുറങ്ങൾ’ എന്ന വാക്കുകളിൽ ക്ലിക്ക് ചെയ്താൽ കേരള കൌമുദിയിലെ പ്രസക്ത പേജിലേക്ക് പോകാൻ കഴിയേണ്ടതാണു. ഇതാണു URL: http://www.keralakaumudi.com/news/073108M/feature.shtml

മൂര്‍ത്തി said...

ഇത്തിരി വൈകി എങ്കിലും.........

ഭരണഘടനയാണോ രാജ്യമാണോ വലുത് എന്ന ചോദ്യവും ഇല്ലേ ഭാസ്കര്‍ജി? ഭരണഘടനയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ രാജ്യതാല്പര്യത്തിനു വിരുദ്ധമായ ഒരു കരാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കം നടക്കുന്ന അവസരത്തില്‍ ഭരണഘടനയാണോ രാജ്യതാല്പര്യമാണോ വലുത് എന്നും സോമനാഥ് ചാറ്റര്‍ജി ചിന്തിക്കേണ്ടതല്ലേ. കരാര്‍ രാജ്യതാല്പര്യത്തിനു വിരുദ്ധമാണ് എന്നദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടിയെപ്പോലെ കരുതിയിരുന്നുവെങ്കില്‍ രാജ്യതാല്പര്യത്തിനു വിരുദ്ധമായ ഒന്നിനെതിരെ പോരാടുവാന്‍ തന്റെ സ്ഥാനം ത്യജിച്ച് മറ്റുള്ളവരുടെ കൂടെ ചേരേണ്ടതല്ലായിരുന്നോ?

പാര്‍ട്ടി അംഗമായി തുടരുന്ന അദ്ദേഹത്തിനു നിഷ്പക്ഷതയെപ്പറ്റി പറയുവാന്‍ അധികാരം ഉണ്ടോ? സ്പീക്കര്‍ ആയിരിക്കുന്ന കാലത്തോളം തന്റെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത വേണം എന്നല്ലാതെ മറ്റെന്താണുള്ളത്? അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കല്പോലും ഇടപെട്ടതായി അറിവുമില്ല. ഇതിനു മുന്‍പ് പലരും രാജിവെച്ച് മുഖ്യമന്ത്രിയും മന്ത്രിയും ആയപ്പോഴൊന്നും ഭരണഘടനയനുസരിച്ച് തെറ്റാണെന്നാരും പറയുകയോ അതൊരു തെറ്റാണെന്ന അഭിപ്രായരൂപീകരണം ഉണ്ടായിട്ടോ ഇല്ല എന്നല്ലേ വര്‍ക്കല രാധാകൃഷ്ണന്‍ ഉദാഹരണം ചൂണ്ടിക്കാണിച്ചപ്പോള്‍ ഉദ്ദേശിച്ചത്.

പിന്നെ ഡെപ്യൂട്ടി സ്പീക്കറും പാര്‍ട്ടി വിപ്പനുസരിച്ച് വോട്ട് ചെയ്യാന്‍ ബാധ്യതയുള്ള സ്പീക്കറ് ആവുകയും വോട്ടെടുപ്പില്‍ വ്യത്യാസം വരാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി. അതെങ്ങിനെയാണ് സ്പീക്കര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്നത്? കാസ്റ്റിംഗ് വോട്ട് തന്നെ ഉത്തമ മാതൃകയല്ലല്ലോ. എന്നാലും കാസ്റ്റിംഗ് വോട്ട് പാര്‍ട്ടി വിപ്പനുസരിച്ച് ചെയ്യണോ സര്‍ക്കാരിനെ നില നിര്‍ത്താന്‍ ചെയ്യണോ എന്ന പ്രശ്നം ഇല്ലേ? പാര്‍ട്ടി വിപ്പനുസരിച്ച് ചെയ്യും എങ്കില്‍ അത് നിഷ്പക്ഷതക്ക് ചേര്‍ന്നതാണോ? ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഈ നിഷ്പക്ഷത വേണ്ടതല്ലേ? അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടി വിപ്പിനനുസരിച്ചല്ലേ വോട്ട് ചെയ്തത്. ഉത്തമ മാതൃകയായി അദ്ദേഹം മാറി നില്‍ക്കുകയോ, മാറി നില്‍ക്കണമായിരുന്നു എന്ന് ബി.ആര്‍.പി പറയുകയോ ചെയ്തില്ലല്ലോ. പാര്‍ട്ടി പുറത്താക്കിയ പിറ്റേന്ന് മുതല്‍ യു.പി.എ സോമനാഥ് ചാറ്റര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചല്ലോ. അതിന്റെ ആവശ്യമെന്തായിരുന്നു? അപ്പോള്‍ ഏതെങ്കിലും കക്ഷിയുടെ, കക്ഷികളുടെ, ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലാതെ സ്പീക്കര്‍ക്ക് നില നില്‍പ്പില്ലെന്നും അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിച്ച പാര്‍ട്ടി പ്രതിനിധിയായിത്തന്നെയാണ് അദ്ദേഹം നിലകൊള്ളുന്നത് എന്നുമല്ലേ?

ഭരണഘടനാ പദവി മന്ത്രി, പ്രധാനമന്ത്രി തുടങ്ങി എല്ലാവര്‍ക്കും ഇല്ലേ. ഭയമോ പ്രീതിയോ കൂടാതെ എല്ലാതരം ആളുകളോടും നീതി പുലര്‍ത്താം എന്നു പ്രതിജ്ഞ എടുത്ത് തന്നെയല്ലേ അവരും അധികാരമേല്‍ക്കുന്നത്? സ്പീക്കറുടെ പ്രതിജ്ഞയില്‍ എന്തെങ്കിലും പ്രത്യേക വാചകങ്ങള്‍ ഉണ്ടോ?

താങ്കള്‍ പറഞ്ഞു

“പാര്‍ട്ടി സംവിധാനം അനുസരിച്ച് മേലാള തീരുമാനം ചോദ്യം ചെയ്യാതെ അംഗീകരിക്കാനുള്ള കടമ കീഴാളര്‍ക്കുണ്ട്.“

ഈ മേലാള കീഴാള പദപ്രയോഗങ്ങള്‍ താങ്കളുടെ നിലപാട് വ്യക്തമാക്കുന്നു, രാഷ്ട്രീയവും എന്ന് ഖേദപൂര്‍വം പറയട്ടെ. ഒരു സംഘടനാ പ്രവര്‍ത്തനത്തിനു അതിന്റെതായ ചില ചിട്ടകള്‍ വേണം. വ്യക്തി സംഘടനക്കും, ന്യൂനപക്ഷം ഭൂരിപക്ഷത്തിനും, കീഴ്‌ക്കമ്മിറ്റികള്‍ മേല്‍ക്കമ്മിറ്റികള്‍ക്കും കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് അതിന്റെ ബാലപാഠങ്ങളിലൊന്നാണെന്ന് താങ്കള്‍ക്കും അറിയാവുന്നതല്ലേ? അത്തരമൊരു രീതി അംഗീകരിച്ചുകൊണ്ടു തന്നെയാണ് അംഗങ്ങള്‍ അതില്‍ ചേരുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ. ആ ഭരണഘടന അംഗീകരിച്ചു കൊണ്ടാകുമല്ലോ അദ്ദേഹം ഇക്കൊല്ലവും പാര്‍ട്ടി അംഗത്വം പുതുക്കിയത്.

അതാത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുകയും, ആവശ്യമുള്ളവക്ക് മേല്‍ക്കമ്മിറ്റിയുടെ അംഗീകാരം തേടുകയുമൊക്കെ ചെയ്യുന്ന, കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംഘടനയില്‍ മേലാള കീഴാള ബന്ധം എന്നൊക്കെ എഴുതുന്നത് പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുക എന്ന ലക്ഷ്യമേ നിറവേറ്റുന്നുള്ളൂ. എല്ലാ സംഘടനകളും ഒരു പോലെ ആണെന്നും ജനാധിപത്യമില്ലെന്നുമൊക്കെയുള്ള അരാഷ്ട്രീയവാദങ്ങള്‍ക്ക് താങ്കളും കൂട്ടുനില്‍ക്കുന്നത് ദുഃഖകരം തന്നെ.

സി.പി.എം അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത് കൂടുതല്‍ ചുമതലകള്‍ കൊടുക്കണ്ട എന്നു കരുതിയാവും. സംഘടന ഏല്‍പ്പിച്ച ഒരു ചുമതല അദ്ദേഹം നിര്‍വഹിക്കുന്നുണ്ടായിരുന്നല്ലോ. ഇനി ആ സമയത്ത് അദ്ദേഹത്തിനു കമ്മിറ്റിയില്‍ കയറണം എന്നുണ്ടായിരുന്നു എന്ന് താങ്കള്‍ എഴുതിയല്ലോ. അത് ഏത് തരത്തിലാണ് ഒരു നിഷ്‌പക്ഷനു യോജിക്കുന്നത് എന്ന് പറയാമോ? പി.ബി ആയാലും സി.സി ആയാലും അംഗം തന്നെയാ‍ണദ്ദേഹം. പാര്‍ട്ടി അംഗത്തിനു രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിഷ്‌പക്ഷത എന്നൊന്ന് ഇല്ല എന്നും സംഘടനാ തീരുമാനം അംഗീകരിക്കുവാന്‍ ബാദ്ധ്യസ്ഥനാണ് എന്നും പറയേണ്ടല്ലോ. ഒരിടത്ത് മേല്‍ക്കമ്മിറ്റിയില്‍ സോമനാഥ് ഇല്ല എന്നെഴുതിയ താങ്കള്‍ തന്നെ “ചാറ്റര്‍ജി ഉയര്‍ന്ന ഘടകത്തില്‍ അംഗമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കാന്‍ ജനറല്‍ സെക്രട്ടറി വേണ്ടിവന്നു“ എന്നെഴുതിയത് രസകരമായി തോന്നി.

“എന്നാല്‍ ഒരു കമ്മ്യൂണിസ്റുകാരനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളില്‍. അയാളുടെ ആദ്യ കൂറ് പാര്‍ട്ടിയോടാണ്“ എന്നും താങ്കള്‍ എഴുതി. താങ്കള്‍ ഇവിടെ വ്യംഗ്യമായി സൂചിപ്പിക്കാനുദ്ദേശിക്കുന്നത് പാര്‍ട്ടി തീരുമാനം ഭരണഘടനക്കും രാജ്യതാല്പര്യത്തിനും വിരുദ്ധമാണ് എന്നാണെന്ന് തോന്നുന്നു. സി.പി.എം സൈറ്റിലെ പാര്‍ട്ടി ഭരണഘടനയിലെ ARTICLE XXA പറയുന്നത് The Communist Party of India (Marxist) shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India. എന്നു തന്നെയാണ്. അത്തരമൊരു പാര്‍ട്ടിയെക്കുറിച്ച് സംശയത്തിന്റെ പുകപടലം ഉയര്‍ത്തുന്നത് ശരിയല്ല എന്നു പറയട്ടെ. അവരുടെ വാദഗതികളെ വസ്തുതകള്‍ വെച്ച് തോല്‍പ്പിക്കാം. രാജ്യതാല്പര്യത്തിനു വിരുദ്ധമായ ഒരു കരാര്‍ എന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒന്നിനെ എതിര്‍ക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? ആരാണ് ഭരണഘടനയോടും രാജ്യതാല്പര്യത്തോടും കൂറു പുലര്‍ത്തിയത്? താങ്കള്‍ ആണവ കരാര്‍ അനുകൂലി അല്ലെങ്കില്‍ നിഷ്പക്ഷമായി ചിന്തിച്ചു പറയുക.

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്റെ ലേഖനത്തില്‍ പറഞ്ഞത്

“അമേരിക്കന്‍ വന്‍‌കിട ബിസിനസ്സ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ജോര്‍ജ്ജ് ബുഷിന്റെ ഉറച്ച ആധിപത്യമോഹനതന്ത്രം ഇന്ത്യയുടെ ദേശീയനയമായിത്തീര്‍ന്നിരിക്കുന്നു. സോണിയ-മന്‍‌മോഹന്‍ സിംഗ് നിലപാട് ഇതിന്റെ വഴിയൊരുക്കുന്നു. നെഹ്രുവിന്റെയും ഇന്ദിരയുടെയും സോഷ്യലിസ്റ്റാഭിമുഖ്യമുള്ള ചേരിചേരാ നയത്തിനും പഞ്ചശീല തത്വങ്ങള്‍ക്കും വിരുദ്ധമാണിത്. ഇപ്പോഴത്തെ സംവാദത്തിന്റെ കേന്ദ്രബിന്ദു ഈ മൌലിക പോരാട്ടമാണ്. ഇതില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ട ഫലത്തില്‍ ഇന്ത്യന്‍ ജനതയുടെ പരാജയമായിരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ പരിപ്രേക്ഷ്യത്തെയും ദൌത്യത്തെയും വഞ്ചിക്കലായിരിക്കും. ലളിതമാണെന്നു തോന്നാവുന്ന ഈ കരാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രത്യയശാസ്ത്രയുദ്ധത്തിന്റെ യഥാര്‍ത്ഥസ്വഭാവം നാം കാണാതിരിക്കരുത്.“

അതിന്റെ കൂട്ടത്തില്‍ അദ്ദേഹം ഒന്നു കൂടി പറഞ്ഞു “ഈ ഇടപാടിനിടയില്‍ ഭരണഘടന തന്നെ അപ്രസക്തമാകുന്നു............കരുതിയിരിക്കുക. രഹസ്യ ഇടപാട് ഇന്ത്യയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനു നേരെയുള്ള കളിയാണ്. ഇതില്‍ സംശയാസ്‌പദമായ പലതുമുണ്ട്. മറച്ചുവെച്ച അജണ്ടകളുണ്ട്. ബുഷിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട ഈ ഘട്ടത്തില്‍ ഇന്ത്യയെ അമേരിക്കയോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പ്രധാനമന്ത്രി സഭയോട് സത്യം പറയണം. മുഴുവന്‍ സത്യവും പറയണം. അല്ലെങ്കില്‍ അദ്ദേഹം വിശ്വാസവോട്ടു നേടിയാലും അതിന്റെ മൂല്യം നഷ്ടമാകും“

ഒന്നുകൂടി ചോദിക്കട്ടെ...ആരാണ് ഭരണഘടനക്കും രാജ്യതാല്പര്യത്തിനും അനുകൂലമായി നിന്നത് ?

സംഘടനാ തീരുമാനം എന്നത് കല്ലേപ്പിളര്‍ക്കുന്ന രാജകല്പനയാണെന്ന പരാമര്‍ശം മുകളില്‍ സൂചിപ്പിച്ച കീഴാള മേലാള പ്രയോഗത്തിന്റെ ചേട്ടനോ അനിയനോ ആയി വരും. ആ തീരുമാനം കല്ലേപ്പിളര്‍ക്കുന്നതാണെന്നത് സമ്മതിക്കുന്നു. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഏത് പ്രസ്ഥാനത്തെ സംബന്ധിച്ചും അത് ശരിയായിരിക്കും. പക്ഷെ അത് തികച്ചും ജനാധിപത്യപരമായ രീതിയില്‍ എടുക്കുന്ന തീരുമാനം ആണ്, കല്പന അല്ല.

“രാഷ്ട്രീയ ബന്ധമുള്ള നിരവധി സാംസ്കാരിക സംഘടനകള്‍ രാജ്യത്തുണ്ട്. ആര്‍.എസ്.എസും പുരോഗമന കലാസാഹിത്യ സംഘവും അക്കൂട്ടത്തില്‍പ്പെടുന്നു.“

:) മുകളിലെ വാചകം ഒരു പ്രത്യേകതരം യോജിപ്പിക്കല്‍ ആണ്.

“സര്‍ക്കാര്‍ സര്‍വീസില്‍ സി.പി.എമ്മുകാര്‍ മാത്രമല്ല കയറിക്കൂടിയിട്ടുള്ളത്. തന്‍െറ കൂറ് പാര്‍ട്ടിയോടാണോ സര്‍ക്കാരിനോടാണോ എന്ന് പാര്‍ട്ടിബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ തീരുമാനിക്കാന്‍ നിര്‍ബന്ധിതനാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. അപ്പോള്‍ അയാള്‍ പാര്‍ട്ടിയെ വഞ്ചിക്കുമോ, സര്‍ക്കാരിനെ വഞ്ചിക്കുമോ? ഇവിടെ സര്‍ക്കാരിനെ വഞ്ചിക്കുകയെന്നാല്‍ ജനങ്ങളെ വഞ്ചിക്കുക എന്നാണര്‍ത്ഥം.“

സോമനാഥ് ചാറ്റര്‍ജിയെ സപ്പോര്‍ട്ട് ചെയ്യുന്ന വാദങ്ങളില്‍ പാവം സര്‍ക്കാര്‍ ജീവനക്കാരനെയും പോലീസുകാരനെയും പോലുള്ള ജോലിക്കാരുടെ കാര്യത്തിനു പ്രസക്തി ഉണ്ടോ? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നുണ്ട്. സ്പീക്കര്‍ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയായി, എതിരാളികളുണ്ടെങ്കില്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാനമാണ്. ഭൂരിപക്ഷം എം പി മാരുടെ(രാഷ്ട്രീയ) പിന്തുണയില്ലെങ്കില്‍ പുറത്താവുന്ന ഒരു പദവി മാത്രം.

“പാര്‍ട്ടിയോടുള്ള കൂറിനെക്കാള്‍ ഭരണഘടനയോടുള്ള കൂറിന് വിലമതിച്ചതാണ് സോമനാഥ് ചാറ്റര്‍ജി ചെയ്ത കുറ്റം.“

പാര്‍ട്ടിക്കൂറും ഭരണഘടനയോടുള്ള കൂറ്, രാജ്യതാല്പര്യത്തോടുള്ള കൂറ് ഇതൊക്കെ മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും സാങ്കേതികമായ ഒരു സംശയം. ഇന്ത്യന്‍ ഭരണഘടനയില്‍ പാര്‍ട്ടി തീരുമാനത്തിന് വിപരീതമായി സ്പീക്കര്‍ പദവിയില്‍ തുടരണം എന്നു പറയുന്നുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

ശ്രീമാന്‍ മൂര്‍ത്തിക്കു ഒരു അഭിവാദ്യം. ഒരിക്കല്‍ വായിച്ചു തിരികെപ്പൊയതാണു.വലിയ ആളുകള്‍ സംസാരി‍ക്കുന്നതു നോക്കി നില്‍ക്കുകയാണു രസം.

കിരണ്‍ തോമസ് തോമ്പില്‍ said...

അനിലേ വലിയ വലിയ ആള്‍ക്കാര്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിച്ചിട്ട്‌ പോകുകയേ ഉള്ളൂ. അതിനോടുള്ള കമന്റുകളോട്‌ പ്രതികരിക്കാറില്ല. ചര്‍ച്ച ചെയ്യുകയും ഇല്ല. ഒരു തരം സ്റ്റാറ്റിക്ക്‌ ബ്ലോഗിഗ്‌ ഏത്‌

Radheyan said...
This comment has been removed by the author.
Radheyan said...
This comment has been removed by the author.
Radheyan said...

മൂര്‍ത്തി

താങ്കള്‍ മനോഹരമായി പറഞ്ഞു കഴിഞ്ഞു എന്നത് മറുപുറത്തെ നിശബ്ദതയില്‍ നിന്നും മനസ്സിലക്കുന്നു.

സ്പീക്കര്‍ പദവിയിലിരുന്ന് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ പാര്‍ട്ടി പറഞ്ഞിരുന്നെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാകുമായിരുന്നു.

സ്പീക്കര്‍ സ്ഥാനം രാജി വെച്ച് തങ്ങളുടെ പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തി പിടിക്കാന്‍ ആവശ്യപ്പെടുന്നതില്‍ എന്ത് അപാകതയാണുള്ളത്.

സ്പീക്കര്‍ പദവി രാജി വെച്ച് കഴിഞ്ഞാല്‍ സോമനാഥും മനോഹര്‍ ജോഷിയും സാങ്ങ്മയും ശിവരാജ് പാട്ടീലും തമ്മില്‍ എന്ത് വ്യത്യാസം? പിന്നെ അദ്ദേഹം സാധാരണ അംഗം മാത്രമല്ലേ?

സ്പീക്കര്‍ ആയിരുന്നെന്ന് വെച്ച് അടുത്ത ഇലക്ഷനില്‍ സോമനാഥിനെതിരെ കോണ്‍ഗ്രസും തൃണമൂലും സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുമോ (ബ്രിട്ടനില്‍ അങ്ങനെ ആണ് സ്പീക്കര്‍ ആജീവനാന്ത നിഷ്പക്ഷനാകുന്നത്)

ഇന്നത്തെ നിലപാട് മൂലം സ്പീക്കര്‍ ഉയര്‍ത്തി പിടിച്ചത് ഭരണഘടനയിലെ ഏത് വകുപ്പ്? സ്പീക്കര്‍ സ്ഥാനം രാജി വെച്ച് ഗവണ്മെന്റിനെതിരേ വോട്ട് ചെയ്തിരുന്നെങ്കില്‍ തകരുന്നത് ഭരണഘടനയിലെ ഏത് വകുപ്പ്? ആ വകുപ്പ് സാങ്മക്കോ മനോഹര്‍ജോഷിക്കോ ബാധകമല്ലേ?

സ്പീക്കര്‍ക്ക് തന്റെ പദവിയോട് കൂറ് കാ‍ട്ടി എന്നു പറയുന്നതിനേക്കാള്‍ ആ പദവി നല്‍കുന്ന അപ്രമാദിത്തത്തോടും സൌഖ്യത്തോടും അത് പ്രദാനം ചെയ്ത പൊന്നു തമ്പുരാട്ടിയോടും കൂറ് കാട്ടി എന്ന് പറയുന്നതാവും ഉത്തമം.

Rajeeve Chelanat said...

മൂര്‍ത്തിയുടെ വാദമുഖങ്ങളോട് ഒരു പരിധി വരെ യോജിക്കാനാവും. ഒരു തരത്തില്‍ സോമനാഥ് ചെയ്തത്, തെറ്റാണെന്നു തോന്നാമെങ്കിലും, ആ പ്രശ്നത്തെ സി.പി.എം. കൈകാര്യം ചെയ്ത രീതിയെക്കൂടി ഒരു വലിയ അളവില്‍ വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്.

സംഘടനാ ചട്ടക്കൂടും, അതില്‍ പാലിക്കേണ്ട ജനാധിപത്യമര്യാദകളും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൂടുതല്‍ മനസ്സിലാകും. അവര്‍ക്കേ അത് മനസ്സിലാക്കാനും സാധിക്കൂ. എങ്കിലും ഇത്ര എളുപ്പത്തില്‍ എടുത്തുകളയാനും, അപൂര്‍വ്വവിശേഷണങ്ങളും കൊടുക്കാന്‍ തക്കവണ്ണമുള്ള തെറ്റുകളൊന്നും സോമനാഥ് ചെയ്തിട്ടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. കാരാട്ടിനെയും യച്ചൂരിയെപ്പോലെയുമുള്ളവരെങ്കിലും ആ പ്രശ്നം കൂടുതല്‍ ന്യായപൂര്‍വ്വം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല.

ആര്‍.എസ്സ്.എസ്സിനെയും പുകാസയെയും സാംസ്കാരികസംഘമായി ഏതു ഹൈപ്പര്‍ ലിങ്കുമാ‍യാണ് ബി.ആര്‍.പി. ബന്ധിക്കാന്‍ നോക്കുന്നത്.

പക്ഷേ നിരാശപ്പെടുത്തിയത് രാധേയന്‍ തന്നെ.

"സ്പീക്കര്‍ക്ക് തന്റെ പദവിയോട് കൂറ് കാ‍ട്ടി എന്നു പറയുന്നതിനേക്കാള്‍ ആ പദവി നല്‍കുന്ന അപ്രമാദിത്തത്തോടും സൌഖ്യത്തോടും അത് പ്രദാനം ചെയ്ത പൊന്നു തമ്പുരാട്ടിയോടും കൂറ് കാട്ടി എന്ന് പറയുന്നതാവും ഉത്തമം" - ദിവാകരന്റെയും മുല്ലക്കലിന്റെയുമൊക്കെ നിലവാരത്തിലേക്കാണല്ലോ രാധേയാ ചാടിവീണിരിക്കുന്നത്. കഷ്ടം.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...
This comment has been removed by the author.