Showing posts with label Charles Darwin. Show all posts
Showing posts with label Charles Darwin. Show all posts

Thursday, February 12, 2009

ഡാർവിനെയും ലിങ്കണെയും ഓർക്കുമ്പോൾ

ഇന്ന് ചാള്‍സ് ഡാര്‍വിന്റെയും ഏബ്രഹാം ലിങ്കണ്‍ന്റെയും ഇരുനൂറാം ജന്മദിനമാണ്. ഇരുവരും ജനിച്ചത് ഫെബ്രുവരി 12, 1809ന്. ഇരുവരും മനുഷ്യരാശിയുടെ പുരോഗതിയ്ക്ക് മഹത്തായ സംഭാവന നല്‍കി.



ചാള്‍സ് ഡാര്‍വിന്‍
(12 ഫെബ്രുവരി 1809 – 19 ഏപ്രില്‍ 1882) 1859ല്‍ പ്രസിദ്ധീകരിച്ച The Origin of Species എന്ന പുസ്തകത്തില്‍ മനുഷ്യന്‍ പരിണാമത്തിലൂടെയാണ് രൂപപ്പെട്ടതെന്ന സിദ്ധാന്തം അവതരിപ്പിച്ചു. ദൈവം മനുഷ്യനെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചെന്ന് വിശ്വസിക്കുന്ന മതങ്ങള്‍ ഇക്കാലമത്രയും പൊരുതിയിട്ടും പരിണാമസിദ്ധാന്തത്തെ പരാജയപ്പെടുത്താനായിട്ടില്ല.

വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ഡാര്‍വിന്റെ രണ്ടാം ജന്മശതാബ്ദി പ്രമാണിച്ച് എഴുതിയ ലേഖനത്തില്‍ ചിക്കാഗൊ തിയോളൊജിക്കല്‍ സെമിനാരിയില്‍ പ്രൊഫസ്സറായ റവ. സൂസന്‍ ബ്രൂക്സ് തിസില്‍ത്വൈറ്റ് പറയുന്നു: “അനന്തമായ ദൈവത്തെ തെളിയിക്കുവാനൊ നിഷേധിക്കുവാനൊ കഴിയില്ല. അന്തിമമായി, മതവും ശാസ്ത്രവും അറിയാനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ്. (ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)

ഡാര്‍വിനെക്കുറിച്ച് അറിവ് പകരാനായി ആരംഭിച്ച വെബ്സൈറ്റ് എന്തുകൊണ്ടൊ രണ്ടാം ജന്മശതാബ്ദി വേളയില്‍ സജീവമല്ല. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 10നു ശേഷം അത് അപ്ഡേറ്റ് ചെയ്തിട്ടില്ല. ഡാര്‍വിന്റെ കൃതികള്‍ നെറ്റില്‍ ലഭ്യമാണ്.



ഏബ്രഹാം ലിങ്കണ്‍ (February 12, 1809 – April 15, 1865) 1861 മാര്‍ച്ച് 4 മുതല്‍ 1865 ഏപ്രില്‍ 15 വരെ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം 1863ല്‍ അടിമത്തം നിര്‍ത്തലാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു. അതില്‍ പ്രതിഷേധിച്ച് വിട്ടുപോകാന്‍ ശ്രമിച്ച സംസ്ഥാനങ്ങളെ യുദ്ധക്കളത്തില്‍ നേരിട്ടു.

ഒബാമയുടെ തെരഞ്ഞെടുപ്പോടെ ലിങ്കണെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ചിക്കാഗോയില്‍നിന്ന് വാഷിങ്ടണിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് തന്റെ അധികാരപ്രവേശം ലിങ്കണ്‍ന്റെ രണ്ടാം വരവാണെന്ന പ്രതീതി അദ്ദേഹം ജനിപ്പിക്കുകയും ചെയ്തു.

രസകരമായ ഒരു ലിങ്കണ്‍ കഥ ഓര്‍മ്മ വരുന്നു. ലിങ്കണ്‍ സുന്ദരനായിരുന്നില്ല. താടി വെച്ചാല്‍ വൈരൂപ്യം കുറയ്ക്കാനാകുമെന്ന് കാണിച്ച് ഒരു പെണ്‍കുട്ടി അദ്ദേഹത്തിന് കത്തെഴുതി. കത്ത് അദ്ദേഹത്തെ കാണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് സ്റ്റാഫ് അംഗങ്ങള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം മുറിയിലേക്ക് കടന്നു ചെന്നു. കത്ത് വായിച്ച അദ്ദേഹം താടി വളര്‍ത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമത് മത്സരിക്കുമ്പോള്‍ അദ്ദേഹം പ്രചരണത്തിനായി ആ പെണ്‍കുട്ടിയുടെ കൊച്ചു പട്ടണത്തിലും പോയിരുന്നു. പ്രസംഗത്തിനൊടുവില്‍ അദ്ദേഹം താടി വെച്ച കഥ പറയുകയും ആ കുട്ടി യോഗസ്ഥലത്തുണ്ടെങ്കില്‍ അവളെ കാണാനാഗ്രഹിക്കുന്നെന്നു വെളിപ്പെടുത്തുകയും ചെയ്തു. അച്ഛനോടൊപ്പം കുട്ടിയും യോഗത്തിനു വന്നിരുന്നു. കുട്ടി എഴുതിയ കത്ത് ലിങ്കണ്‍ സ്മാരക ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.