വായന‌

എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍

BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel

KERALA LETTER
"Gandhi is dead, Who us now Mahatmaji?"
Solar scam reveals decadent polity and society
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen

MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Friday, July 12, 2019

Image may contain: 1 person, eyeglasses and text


ബി.ആര്‍.പി. ഭാസ്കര്‍

കെ.ആര്‍.ഗൌരിയമ്മ നൂറു പിന്നിട്ടിരിക്കുന്നു. ഗൌരിയമ്മയുടെ നൂറ്റാണ്ട് കേരളത്തില്‍ സ്ത്രീശക്തിയുടെ ഉയര്‍ച്ചയും താഴ്ച്ചയും കണ്ട കാലമാണ്. ഉയര്‍ച്ചയുടെ ഘട്ടത്തില്‍ ഇച്ഛാശക്തികൊണ്ട് ഉയരുകയും താഴ്ചയുടെ ഘട്ടത്തില്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്ത കഥയാണ് ഗൌരിയമ്മയുടേത്.

ഗൌരിയമ്മ 1919ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീമുന്നേറ്റവും ഉള്‍പ്പെട്ടിരുന്നു. മാറ്റങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സമൂഹത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയും ചെയ്തിരുന്ന അച്ഛന്‍, കെ.എ. രാമന്‍, അന്നു സ്ത്രീമുന്നേറ്റത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന ഗൌരി എന്ന യുവതിയുടെ പേരാണ് മകള്‍ക്ക് നല്‍കിയത്. ആ യുവതി 1917ല്‍ ബി.എ പരീക്ഷ പാസായപ്പോള്‍ ബിരുദം നേടുന്ന ആദ്യ ഈഴവ വനിതയെന്ന നിലയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എസ്.എന്‍.ഡി. പി. യോഗം സമ്മേളനത്തില്‍ വെച്ച് സ്ത്രീ സമാജം അവര്‍ക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുകയുണ്ടായി. അവര്‍ പഠനം തുടര്‍ന്ന് 1919ല്‍ ഇംഗ്ലീഷില്‍ എം.എ ബിരുദം നേടി. അന്ന് ആ ബിരുദം നേടുന്ന ആദ്യ മലയാളി വനിതയെന്ന നിലയില്‍ പലയിടങ്ങളിലും  അവര്‍ക്ക്  സ്വീകരണങ്ങള്‍ നല്കപ്പെട്ടു. അതിലൊന്നില്‍ പങ്കെടുത്തശേഷം വീട്ടില്‍ മടങ്ങിയെത്തിയ രാമന്‍ ഗര്‍ഭിണിയായ ഭാര്യ പാര്‍വതിയോട് കുഞ്ഞ് പെണ്ണാണെങ്കില്‍ 
ഗൌരി എന്ന് പേരിടണമെന്ന ആഗ്രഹം അറിയിച്ചു.

വിവാഹശേഷം ഗൌരി ശങ്കുണ്ണി എന്നറിയപ്പെട്ട ഗൌരി എം.എ. കോളെജ് അധ്യാപികയായും പ്രിന്സിപ്പലായും മദ്രാസ് പ്രസിഡന്സിയില്‍ സേവനം അനുഷ്ടിച്ചു. ഈ സമയത്ത് മറ്റൊരു ഗൌരിയും പൊതുമണ്ഡലത്തില്‍ ശ്രദ്ധ നേടുന്നുണ്ടായിരുന്നു. അത് ഗൌരി ശങ്കുണ്ണിയുടെ സഹോദരന്‍ ബാരിസ്റ്റര്‍ എ.കെ. പവിത്രന്റെ ഭാര്യ ഗൌരി പവിത്രന്‍ ആയിരുന്നു. കൊച്ചി രാജഭരണകൂടം 1928ല്‍ അവരെ സ്ത്രീകളുടെ പ്രതിനിധിയായി ലെജിസ്ലേറ്റീവ് കൌണ്‍സിലിലേക്ക് നോമിനേറ്റു ചെയ്തു. നിയമസഭയിലെ അവരുടെ മൂന്നു കൊല്ലത്തെ പ്രവര്ത്തനത്തില്‍ ആ തലമുറയുടെ പുരോഗമനപരമായ കാഴ്പ്പാട് പ്രതിഫലിച്ചു. കൊച്ചി സര്‍ക്കാര്‍ വിദ്യാഭ്യാസ, മെഡിക്കല്‍ വകുപ്പുകളില്‍ മാത്രമാണ് അന്ന്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കിയിരുന്നത്. മറ്റ് വകുപ്പുകളും തുറന്നു കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു കൊണ്ടാണെങ്കിലും കീഴ്തട്ടിലുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം നല്‍കണമെന്ന് അവര്‍ വാദിച്ചു.

വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്” പ്രകാശിതമായ 1929ല്‍ ഇല്ലങ്ങളില്‍ നരകജീവിതം നയിക്കുന്ന അന്തര്‍ജ്ജനങ്ങളുടെ മോചനത്തിനായി ഗൌരി പവിത്രന്‍ കൌണ്‍സിലില്‍ നമ്പൂതിരി റിഫോം ബില്‍ അവതരിപ്പിച്ചു. മിതമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു ബില്‍ സഭ നേരത്തെ പാസാക്കിയിരുന്നു. മഹാരാജാവ് അതില്‍ ഒപ്പിട്ടില്ല. ഗൌരി പവിത്രന്റെ ബില്‍ ബഹുഭാര്യാത്വം അവസാനിപ്പിക്കാനും ഇതരജാതികളില്‍ പെട്ട സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ ഇളംതലമുറക്കാര്‍ക്ക് സ്വജാതിയില്‍ പെട്ടവരെ വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ അവസരം നല്‍കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു. 
 
അക്കാലത്ത് കേരളം കണ്ട സ്ത്രീമുന്നേറ്റത്തെ ഏതാനും വ്യക്തികളുടെയൊ ജാതിമത വിഭാഗങ്ങളുടെയൊ കണക്കില്‍ ഒതുക്കാവുന്നതല്ല. അത് സാധ്യമാക്കിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ക്രൈസ്തവ മിഷനറിമാര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) പ്രവര്‍ത്തകനായ വില്യം തോബിയാസ് റിംഗെല്‍ടോബ് തെക്കന്‍ തിരുവിതാംകൂറില്‍ (ഇപ്പോള്‍ ഈ പ്രദേശം തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയാണ്)  1806നും 1809നും ഇടയ്ക്ക് സ്ഥാപിച്ച സ്കൂളുകളിലെ 60 കുട്ടികളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം ആറു വര്‍ഷത്തില്‍ ഏകദേശം 300 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മിഷനറിമാരുടെ മതപരിവര്ത്തന പ്രവര്ത്തനങ്ങളെ മാത്രം  കാണുന്നവര്‍ ഹിന്ദു സമൂഹത്തിലെ അസമത്വവും അനീതിയുമാണ് അതിനു കളമൊരുക്കിയതെന്നത്‌ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു.

ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ മദ്ധ്യ തിരുവിതാംകൂറില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും (സി.എം.എസ്) സജീവമായി. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് സ്ഥാപിച്ച സെനാന മിഷനറി സൊസൈറ്റിയും ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലും മിഷനറിമാര്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രംഗത്തു വന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനഫലമായാണ് കേരള സമൂഹം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിച്ചത്.

ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസം നേടിയ വനിതകളുടെ എണ്ണം ചെറുതല്ല. അത് കണക്കിലെടുത്തു കൊണ്ടാണ് തിരുവിതാംകൂര്‍ ഭരണകൂടം 1921ല്‍ ഡോ.മേരി പുന്നന്‍ ലൂക്കോസിനെ നിയമസഭയിലേക്ക്‌ നോമിനേറ്റ് ചെയ്തത്. പെണ്ണായതുകൊണ്ട് കോളെജില്‍ സയന്‍സ്‌ വിഭാഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേരി 1909ല്‍ ചരിത്രത്തില്‍ ബിരുദം എടുത്തശേഷം ഇംഗ്ലണ്ടില്‍ പോയി മെഡിസിനില്‍ ബിരുദവും ബിരുദാനന്തര യോഗ്യതകളും നേടുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി 1916ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന് സര്‍ജന്‍ ജനറലായി (അതായിരുന്നു അന്ന് വകുപ്പ് മേധാവിയുടെ സ്ഥാനപ്പേര്‍) ഉയര്‍ന്ന അവര്‍ 1944 വരെ നിയമസഭാംഗമായും പ്രവര്‍ത്തിച്ചു. ഇതിനിടെ മറ്റ് പത്ത് സ്ത്രീകളും സഭയിലേക്ക് പലപ്പോഴായി നോമിനേറ്റു ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടി അക്കൂട്ടത്തില്‍ പെടുന്നു. ത്രേസ്യാമ്മ കോര എന്നൊരു വനിത 1937-47  കാലത്ത് തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലെറ്റീവ് കൌണ്‍സിലില്‍ എത്തി.

കൊച്ചി ഭരണകൂടം 1925ല്‍ നിയമസഭയിലേക്ക് നോമിനേറ്റു ചെയ്ത ആദ്യ വനിത പണ്ഡിതയായ തോട്ടക്കാട്ട് മാധവി അമ്മ ആയിരുന്നു. ഗൌരി പവിത്രനു ശേഷം നോമിനേറ്റു ചെയ്യപ്പെട്ട നാലു പേരില്‍ ഒരാള്‍ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പാര്‍വതി നെന്മേനിമംഗലം ആയിരുന്നു. കൊച്ചിയില്‍ 1938ല്‍ മൂന്നു സ്ത്രീകള്‍  തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലെറ്റീവ് കൌണ്‍സിലിലെത്തി. അതിനുശേഷം, 1945ല്‍, നാലു സ്ത്രീകള്‍  തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ ഏക ദലിത്‌ വനിതാംഗമായ ദാക്ഷായണി വേലായുധന്‍ ആയിരുന്നു അതിലൊരാള്‍.

സര്‍ക്കാര്‍ രേഖകളനുസരുച്ച് 1918ല്‍ മലബാര്‍ ജില്ലയിലെ സെക്കന്‍ഡറി സ്കൂളുകളില്‍ 1,421  പെണ്‍കുട്ടികളുണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സിയില്‍ മദ്രാസ് നഗരത്തില്‍ മാത്രമാണ് അതിലധികം പെണ്‍കുട്ടികളുണ്ടായിരുന്നത്. മറ്റ് ജില്ലകളിലെ പെണ്‍കുട്ടികളുടെ എണ്ണം രണ്ടോ മൂന്നോ അക്കങ്ങളിലൊതുങ്ങി. അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തി നേടിയ സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാള്‍, മദ്രാസ് നീയമസഭാംഗവും കോണ്ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എ.വി. കുട്ടിമാളുഅമ്മ, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗമായ അമ്മു സ്വാമിനാഥന്  എന്നിവര്‍ ഈ കാലത്ത് ആ പ്രദേശത്തു നിന്ന്‍ ഉയര്‍ന്നുവന്നവരാണ്.
  
മേരി പുന്നന്‍ ലൂക്കോസ് വകുപ്പ് മേധാവിയും അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയും ആകുമ്പോള്‍ അമേരിക്കയിലോ ബ്രിട്ടനിലോ സമാനപദവിയില്‍ ഒരു വനിത ഉണ്ടായിരുന്നില്ലെന്ന് മനസിലാക്കുമ്പോഴാണ് കേരളം കണ്ട സ്ത്രീമുന്നേറ്റത്തിന്റെ   ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നത്. ആ സ്ത്രീമുന്നേറ്റം ഇന്ന് ചിലര്‍ എന്തുകൊണ്ടോ അംഗീകരിക്കാന്‍ മടിക്കുന്ന കേരള നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. ശ്രീനാരായണ ഗുരു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുന്നോട്ടു വെച്ച ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനം എന്ന സങ്കല്‍പം നവോത്ഥാനതിന്റെ ലക്ഷ്യമായി വ്യാപകമായി അംഗീകാരം നേടിയിരുന്നു. സമത്വ സുന്ദരമായ സമൂഹം വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയ ഗുണഭോക്താവായി. സ്വാതന്ത്ര്യത്തിന്റെ പത്താം വര്ഷം, രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍, രാജ്യത്തെയും ലോകത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റി. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കെ.ആര്‍.ഗൌരി ഭൂപരിഷ്കരണ നിയമത്തിനു ചുക്കാന്‍ പിടിക്കാന്‍ ചുമതലപ്പെട്ട റവന്യു മന്ത്രിയായി. ആ സര്‍ക്കാരിന്റെ ചുരുങ്ങിയ കാലത്തെ ഇന്ന്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉച്ചകോടിയായും ഗൌരിയമ്മയുടെ മന്ത്രിസഭാപ്രവേശത്തെ സ്ത്രീശാക്തീകരണത്തിന്റെ ഉച്ചകോടിയായും അടയാളപ്പെടുത്താനാകും. ആ സര്‍ക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും സംബന്ധിച്ച നിയമങ്ങള്‍ക്കെതിരായ    പ്രക്ഷോഭത്തില്‍ രാഷ്ട്രീയ എതിരാളികളും ജാതിമത ശക്തികളും കൈകോര്‍ത്തു. സാമ്രാജ്യത്വചേരിയും അവരെ സഹായിക്കാനെത്തി.


പാര്‍ട്ടിയില്‍ നിലനിന്ന                                                   പുരുഷാധിപത്യം 
  
കേന്ദ്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷമുള്ള രണ്ട് പതിറ്റാണ്ടുകാലം കേരളത്തില്‍ പുരോഗമന-പ്രതിലോമ ചേരികള്‍ തമ്മില്‍ മേല്കോയ്മയ്ക്കുവേണ്ടി കടുത്ത മത്സരം നടന്നു. അത്‌ അവസാനിച്ചത് ഒരു ചേരിയുടെ വിജയത്തിലല്ല, മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികളടങ്ങുന്ന സംവിധാനത്തിന്റെ ആവിര്‍ഭാവത്തിലാണ്. അത് ഇടത് വലത് എന്ന വിശേഷണങ്ങള്‍ ക്രമേണ അപ്രസക്തമാക്കി. ആ പ്രക്രിയ തുടങ്ങിയത് 1967ലാണ്. അക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി വിജയിക്കുകയും ഇ.എം.എസ് രണ്ടാം തവണ മുഖ്യമന്ത്രി ആവുകയും ചെയ്തു. മന്ത്രിസഭയില്‍ സി.പി.ഐക്കും ആര്‍.എസ്. പിക്കും കെ.എസ്.പിക്കും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുമൊപ്പം മുസ്ലിം ലീഗും ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും ഉള്‍പ്പെട്ടിരുന്നു. അതിലൂടെ മുസ്ലിം ക്രൈസ്തവ വിഭാഗീയത അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി.. ആ സര്‍ക്കാരിന്റെ പതനശേഷം സി.പി.ഐ നേതാവ് സി. അച്യുത മേനോന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മന്ത്രിസഭയില്‍ കോണ്ഗ്രസും ഉള്‍പ്പെട്ടിരുന്നു. സി.പി.എം. വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ട കോണ്ഗ്രസുകാരും കെ.എം. മാണിയുടെ കേരള കോണ്ഗ്രസും പങ്കാളികളായി. അതോടെ ആര്‍ക്കും ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയായി. 

ഇരുമുന്നണി സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചു. ജാതിമത താല്പര്യങ്ങളുടെ സംരക്ഷകരുടെ സാന്നിധ്യം ഇരുമുന്നണികളെയും നവോത്ഥാന പാതയില്‍ നിന്നകറ്റി. സ്ഥിതിസമത്വവും ലിംഗസമത്വവും കേരളത്തിന്റെ അജണ്ടയ്ക്ക് പുറത്തായി.  ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു കൊടുക്കാന്‍ 1975ല്‍ നിയമസഭ എതിരില്ലാതെ പാസാക്കിയ നിയമം അട്ടിമറിക്കാന്‍ രണ്ട് മുന്നണികളും കൈകോര്ത്തത് മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്തി. ആ ചതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഏക നിയമസഭാംഗം ഗൌരിയമ്മ ആയിരുന്നു.

നവോത്ഥാനത്തിന്റെ ആരോഹണത്തെപ്പോലെ അവരോഹണവും ഗൌരിയമ്മയുടെ ജീവിതത്തില്‍ പ്രതിഫലിച്ചു. സി.പി.എം. 1967നും  1987നും ഇടയ്ക്ക് രൂപീകരിച്ച എല്ലാ മന്ത്രിസഭകളിലും ഗൌരിയമ്മ അംഗമായിരുന്നു. കൂടാതെ അവര്‍ 1960 മുതല്‍ 1984 വരെ കേരള കര്‍ഷക സംഘം പ്രസിഡന്റും   1967 മുതല്‍ 1976 വരെ കേരള മഹിളാ സംഘത്തിന്റെ പ്രസിഡന്റും അതിനുശേഷം 1987 വരെ അതിന്റെ സെക്രട്ടറിയും ആയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അവര്‍ ഏറെ ഉയര്‍ന്നില്ല. സംസ്ഥാനത്തു മാത്രമല്ല ദേശീയതലത്തിലും പാര്‍ട്ടിയില്‍ നിലനിന്ന പുരുഷാധിപത്യം അതനുവദിച്ചില്ല. ഉന്നത ഘടകത്തില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്തത് ചര്ച്ചയായപ്പോള്‍  സി.പി.എം. 2005ല്‍ വൃന്ദ കാരാട്ടിനെ പോളിറ്റ്ബ്യൂറോയില് ഉള്‍പ്പെടുത്തി. പി. കൃഷ്ണപിള്ള ഗൌരിയമ്മയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ വൃന്ദ ജനിച്ചിരുന്നില്ല. പി. സുന്ദരയ്യ വൃന്ദക്ക് പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ ഗൌരിയമ്മ മന്ത്രിയെന്ന  നിലയില്‍ ഭൂപരിഷ്കരണ വിഷയത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ നേതാവാണ്‌. കേരളത്തില്‍ 1987ലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങി കേട്ട എല്‍.ഡി.എഫ് മുദ്രാവാക്യം കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൌരി മുഖ്യമന്ത്രിയാകും എന്നതായിരുന്നു. പാര്‍ട്ടി ഔപചാരികമായി അങ്ങനെയൊരു മുദ്രാവാക്യം മുന്നോട്ടു വെച്ചിരുന്നില്ലെന്ന്‍ അതിന്റെ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടി അത് നിരുത്സാഹപ്പെടുത്തിയിരുന്നുമില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മത്സര രംഗത്തില്ലായിരുന്ന ഇ.കെ. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. ഗൌരിയമ്മ പഴയപോലെ മന്ത്രിയും. എല്‍.ഡി.എഫിന്റെ അടുത്ത ഊഴം വരും മുമ്പ് 1994ല്‍ ഗൌരിയമ്മ പാര്‍ട്ടിക്ക് പുറത്തുമായി.

മുന്നണി കാലത്ത് സി.പി.എം. പുറത്താക്കുകയും തുടര്‍ന്ന് സ്വന്തം പാര്‍ട്ടികളുണ്ടാക്കി യു.ഡി.എഫില്‍ ഇടം നേടുകയും ചെയ്ത രണ്ട് നേതാക്കളാണ് ഗൌരിയമ്മയും എം.വി.രാഘവനും. പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിനെതിരെ മുസ്ലിം ലീഗുമായും കേരള കോണ്ഗ്രസുമായും സഖ്യമുണ്ടാക്കണമെന്ന്‍ ആവശ്യപ്പെടുന്ന ബദല്‍ രേഖ തയ്യാറാക്കിയതിന്റെ പേരിലാണ് രാഘവനെതിരെ അച്ചടക്ക നടപടി എടുത്തത്. എന്നാല്‍ ഗൌരിയമ്മയെ പുറത്താക്കിയത് എന്ത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. തന്നെ പുറത്താക്കിയത് എന്തിനാണെന്ന് ഗൌരിയമ്മ ഈയിടെയും പരസ്യമായി ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഈ വിഷയത്തില്‍ ഗൌരിയമ്മ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇ.എം.എസ് ഇന്നില്ല. അവര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ പഞ്ചപുച്ഛമടക്കി ഇരുന്നവര്‍ ഇപ്പോള്‍ ഗൌരിയമ്മയെ ഉത്തമ കമ്മ്യൂണിസ്റ്റ് ആയി വാഴ്ത്തുന്നു. ഗൌരിയമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അവര്‍ക്ക് അറിയാത്തതല്ല. അത് പരസ്യമായി പറയാന്‍ കൊള്ളുന്നതല്ല എന്നതാണ് അവരുടെ പ്രശ്നം.

അവര്‍ പുറത്തായതിന്റെ കാരണം ഗൌരിയമ്മ തന്റേടിയാണ്, ധാര്ഷ്ട്യക്കാരിയാണ് എന്നിങ്ങനെയുള്ള അടക്കംപറച്ചിലുകളിലൂടെ പരക്കെ അറിയപ്പെടുന്നതാണ്. പുരുഷമേധാവിത്വത്തിന്റെ ചട്ടവ്യവസ്ഥ പ്രകാരം തന്റേടവും ധാര്ഷ്ട്യവും ആണിന് മാത്രം അവകാശപ്പെട്ട ഗുണങ്ങളാണ്. ആണിനെ അവ ആണാക്കുന്നു. പെണ്ണിനെ അവ ‘ഒരുമ്പെട്ടവളാ’ക്കുന്നു. ചൊല്പടിക്ക് നില്‍ക്കുന്ന സ്ത്രീയെയാണ് പുരുഷമേധാവിത്വത്തിനു വേണ്ടത്‌. സാമൂഹിക വികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിനു സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീമുന്നേറ്റം തുടരുകയാണെന്ന് ഇപ്പോഴും അവകാശപ്പെടാനാകും. കൂടുതല്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു, കൂടുതല്‍ പേര്‍ ഉന്നത തസ്തികകളില്‍ എത്തുന്നു. ഇതെല്ലാം എണ്ണത്തിലുള്ള വളര്‍ച്ചയെ കുറിക്കുന്നു. സ്ത്രീശാക്തീകരണത്തില്‍ പോക്ക് 
പിന്നോട്ടാണ്.
   
കേരളത്തിലെ സി.പി.എമ്മിന് ഗൌരിയമ്മയേക്കാള്‍ പ്രാഗത്ഭ്യമുള്ള ഒരു മന്ത്രിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ ബഹുമാനം വലിയ തോതില്‍ ആര്‍ജ്ജിച്ച മന്ത്രിയാണവര്‍. ആ നിലയ്ക്ക് നല്ല മുഖ്യമന്ത്രിയാകാന്‍ അവര്‍ക്ക് കഴിയുമായിരുന്നെന്ന്‍ കരുതാന്‍ ന്യായമുണ്ട്. ഇരുമുന്നണികാലത്തെ നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ തടയാന്‍ അവര്‍ക്കും ഒരുപക്ഷെ ആകുമായിരുന്നില്ല. പക്ഷെ അതിന്റെ തിക്തഫലങ്ങള്‍, പ്രത്യേകിച്ച് കീഴ്തട്ടുകളിലുള്ളവരുടെ മേലുള്ള അതിന്റെ ആഘാതം, കുറയ്ക്കാന്‍ ശ്രമിക്കുമായിരുന്നെന്ന് ആദിവാസി ഭൂമി വിഷയത്തില്‍ അവരെടുത്ത തത്വാധിഷ്‌ഠിത നിലപാട് സൂചിപ്പിക്കുന്നു. (സമകാലിക മലയാളം വാരിക, ജൂലൈ 8, 2019) .

Posted by BHASKAR at Friday, July 12, 2019 1 comment:

Friday, June 14, 2019


പൊലീസ് മജിസ്ട്രേറ്റ്​ ആകേണ്ട 
ബി.ആർ.പി. ഭാസ്​കർ


എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം ശരിയാക്കാന്‍ ശ്രമിച്ചത് പോലീസിനെയാണ്. ഡി.ജി.പിയോട് കടക്ക് പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പക്ഷെ ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ കോടതി സമ്മതിച്ചില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ടയാളെ കസേരയില്‍ ഉറപ്പിച്ചിരുത്താന്‍ മറ്റേ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നിരന്തരം അഴിച്ചുപണി നടക്കുന്ന ഒരു വകുപ്പാണ് പൊലീസ്. കഴിഞ്ഞയാഴ്ച്ചയും 46ഐ.പി.എസുകാരുടെ കൂട്ട സ്ഥലംമാറ്റമുണ്ടായി. 
ഇത്തവണ അഴിച്ചുപണിക്കൊപ്പം സര്‍ക്കാര്‍ തിരുവനന്തപുരത്തും എറണാകുളത്തും പൊലീസ് കമ്മിഷണറേറ്റുകള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോക്നാഥ് ബെഹ്രയും മുഖ്യമന്ത്രിയുടെ പൊലീസുകാര്യ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും പങ്കെടുത്ത യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് കമ്മിഷണര്‍മാരായി നിയമിച്ചിട്ടുള്ളത്. പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നേരത്തെ തന്നെ ഐ.ജിമാരുള്ള സ്ഥലങ്ങളാണ് തിരുവനന്തപുരവും എറണാകുളവും. അപ്പോള്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചത് എന്തിനാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കി. സര്‍ക്കാര്‍ കമ്മിഷണര്മാര്‍ക്ക് മജിസ്ട്രേട്ടുമാരുടെ അധികാരം നല്കാന്‍ ഉദ്ദേശിക്കുന്നു. ഐ.ജിമാര്‍ക്ക് ആ അധികാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. കമ്മിഷണര്മാര്‍ക്ക് അത് നല്‍കാന്‍ വ്യവസ്ഥയുണ്ട്.
കമ്മിഷണറേറ്റ് സംവിധാനം വളരെ പഴക്കമുള്ള ഒന്നാണ്. ബ്രിട്ടീഷുകാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അത് ആദ്യമായി മുംബായില്‍ ഏര്‍പ്പെടുത്തി. വന്‍നഗരത്തിലെ ജനസംഖ്യയും കുറ്റനിരക്കും കണക്കിലെടുക്കുമ്പോള്‍ തലപ്പത്ത് എസ്.പിയേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണര്‍ പദവി  രൂപകല്‍പന ചെയ്യപ്പെട്ടത്. കൊളോണിയല്‍ ഭരണം 1947ഒഗസ്റ്റ് 15ല്‍ അവസാനിക്കുന്നതു വരെ വെള്ളക്കാര്‍ മാത്രമേ ആ സ്ഥാനം വഹിച്ചിരിന്നുള്ളു. ഇപ്പോള്‍ ഡല്‍ഹി ഉള്‍പ്പെടെ പല വന്‍നഗരങ്ങളിലും കമ്മിഷണറേറ്റ് സംവിധാനം നിലവിലുണ്ട്.
വര്‍ദ്ധിച്ച ജനസംഖ്യയും കുറ്റനിരക്കും നമ്മുടെ വന്‍നഗരങ്ങളിലെ പൊലീസ് സംവിധാനത്തിന്റെ പരിഷ്കരണം ആവശ്യപ്പെടുന്നെങ്കില്‍ സര്‍ക്കാരിനു അതുമായി മുന്നോട്ട് പോകാവുന്നതാണ്. പക്ഷെ അതിന്റെ മറവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മജിസ്ട്രേട്ടുമാരുടെ അധികാരങ്ങള്‍ നല്കാനുള്ള തീരുമാനം ദുരുപദിഷ്ടമാണ്. സര്‍ക്കാര്‍ അത് പുന:പരിശോധിക്കാന്‍ തയ്യാറാകണം.  
ഭരണപരമായ (എക്സിക്യൂട്ടീവ്) അധികാരവും നീതിന്യായപരമായ (ജുഡിഷ്യല്‍) അധികാരവും ഒന്നിച്ചു കൊണ്ടുപോകാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. അതേസമയം നമ്മുടെ നിയമ സംവിധാനത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നൊരു വിഭാഗമുണ്ട്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ക്രിമിനല്‍ നടപടിക്രമം സംബന്ധിച്ച നിയമത്തിനു പകരമായി പാര്‍ലമെന്‍റ് പാസാക്കിയ ക്രിമിനല്‍ പ്രോസീജുയര്‍ കോഡ്(സിആര്‍.പി.സി) കൊളോണിയല്‍ നിയമത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഓരോ ജില്ലയിലും വന്‍നഗരത്തിലും ഉചിതമെന്നു കരുതുന്നത്ര എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെയും ഒരു ജില്ലാ മജിസ്ട്രേട്ടിനെയും നിയമിക്കാന്‍സിആര്‍.പി.സിയുടെ 20ആം വകുപ്പ് സട്ക്കാരിനു അധികാരം നല്‍കുന്നു.
സാഹചര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്തി പൊതുസമാധാനം, ക്രമസമാധാന പരിപാലനം എന്നിവ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള  അധികാരമാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനുള്ളത്‌. സംഘര്‍ഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോള്‍ ജില്ലാ കളക്ടര്‍ സിആര്‍.പി.സി 144ആം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ജില്ലാ മജിസ്ട്രേട്ട് എന്ന നിലയിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി ബലപ്രയോഗം സംബന്ധിച്ച് പോലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ നിയോഗിക്കാറുണ്ട്. അവരാണ് വെടിവെയ്പ് പോലുള്ള കടുത്ത നടപടികള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്. 
പോലീസ് കമ്മിഷണര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരങ്ങള്‍ നല്‍കുന്ന രീതി കണക്കിലെടുത്തുകൊണ്ട് അതിനു തടസമില്ലെന്ന് സിആര്‍.പി.സി 20 (5)വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമജ്ഞര്‍ക്കിടയില്‍ അത് ആശാസ്യമല്ലെന്ന അഭിപ്രായം വ്യാപകമാണ്. രാജ്യം ഇപ്പോള്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്പ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ  തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്ന നിലയില്‍ ഒരു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ജാമ്യം നിഷേധിച്ചതിനെ തുടര്ന്ന്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലൂടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. “പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്സിക്യുട്ടീവ്‌ മജിസ്ട്രേട്ടുമാരായി പ്രവര്‍ത്തിക്കാനാകുമോ?”   ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അദ്ദേഹം തന്നെ ഉത്തരവും നല്‍കി. “തീര്‍ച്ചയായും ഇല്ല.”
അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പൊലീസ് ഉദ്യോഗസ്ഥര്‍ എക്സിക്യുട്ടീവ്‌ മജിസ്ട്രേട്ടു പദവി ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പറയാനുള്ളത്‌ കൂടി കേട്ടശേഷമാകും കോടതി വിധി പ്രസ്താവിക്കുക. പൊലീസുകാരെ മജിസ്ട്രേതട്ട് ആക്കണമെന്ന് കേരള സര്‍ക്കാരിന് കോടതിയോട് പറയാം. പക്ഷേ ആ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.   
നിയമതത്വങ്ങളുടെ സാങ്കേതികതയിലേക്ക് കടക്കാതെ തന്നെ, സാമാന്യബുദ്ധി ഉപയോഗിച്ചാല്‍, പൊലീസ് ഉദ്യോഗസ്ഥനെ മജിസ്ട്രേട്ട്‌ ആക്കുന്നത് അഭികാമ്യമല്ലെന്നു കാണാനാകും. കടുത്ത നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതും ഒരാളാകുന്നത് കാഞ്ചിപ്രിയരുടെ വളര്‍ച്ചയിലേക്ക് നയിക്കും. ഏറ്റുമുട്ടല്‍ വിദഗ്ദ്ധര്‍ എന്നൊരു വിഭാഗം പല സംസ്ഥാന പൊലീസ് സേനകളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. 
ഭരണഘടന നല്‍കുന്ന മൌലികാവകാശങ്ങള്‍ മരവിപ്പിച്ചതിന്റെ ഫലമായി പൊലീസിന്റെ മേലുള്ള നിയന്ത്രണം അയഞ്ഞ അടിയന്തിരാവസ്ഥക്കാലത്തെ അനുഭവം മറക്കാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയനു കഴിഞ്ഞാലും സാധാരണ ജനങ്ങള്‍ അത് മറക്കാന്‍ പാടില്ല. യു.എ.പി.എ. പോലുള്ള നിയമങ്ങളുടെ ദുരുപയോഗം രാഷ്ടീയ-പോലീസ് മനസുകള്‍ ഒന്നിക്കുന്നതിലെ അപകടം വിളിച്ചോതുന്നു.  (മാധ്യമാം, ജൂണ്‍ 14, 2019)
Posted by BHASKAR at Friday, June 14, 2019 No comments:

Wednesday, June 5, 2019

മോദി എങ്ങനെ തിരിച്ചുവന്നു
നിരവധി പ്രതികൂല ഘടകങ്ങളെ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ജനവിധി നേടിയത്. ആദ്യ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പരിപാടികളും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. വേണ്ടത്ര തയ്യാറെടുപ്പു കൂടാതെ കൊണ്ടുവന്ന നോട്ടുനിരോധനവും സേവന നികുതിയും സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്തു. വലിയ തോതില്‍ തൊഴില്‍ നഷ്ടവുമുണ്ടായി. ഹിന്ദു ദേശീയതയില്‍ ഊന്നിയുള്ള പ്രചരണത്തിലൂടെ മോദിക്ക് ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാനായി. ഭരണപരാജയവും ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.
പ്രതിപക്ഷ കക്ഷികളുടെ അനൈക്യം ബി.ജെ.പിക്ക് ഏറെ സഹായകമായി. അവരില്‍ പലര്‍ക്കും വിശാല സാമൂഹ്യ  താല്‍പര്യങ്ങളെ സ്വന്തം പാര്ട്ടിയുടെയോ അത്   പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെയോ താല്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാനായില്ല. ചില കക്ഷികളുടെ പരമ്പരാഗത എതിരാളികളോടുള്ള വിരോധം ബി.ജെ.പി.വിരോധത്തെക്കാള്‍ ശക്തമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച 282സീറ്റുകളിളിലേറെയും പത്ത് ഹിന്ദി സംസ്ഥാനങ്ങളുടെ സംഭാവനയായിരുന്നു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌ അതിന്റെ 80 സീറ്റില്‍ 73ഉം ബി.ജെ.പി സഖ്യത്തിന് നല്‍കിയിരുന്നു. ഈ മേഖലയില്‍ ബി.ജെ.പിയെ നിയന്ത്രിക്കാതെ മോദിയുടെ തിരിച്ചുവരവ തടയാനാകില്ലെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. യു.പി.യിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ മായാവതിയുടെ ബഹുജന്‍ സമാജ പാര്‍ട്ടിയും (ബി.എസ്.പി) അഖിലേഷ്‌ യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും (എസ.പി) പരമ്പരാഗത വൈരം മറന്നു കൈകോര്‍ത്തു. എന്നാല്‍ മറ്റ് പല ഹിന്ദി സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മുന്നണി ഉണ്ടാക്കാന്‍ അവര്‍ക്കായില്ല. നിലവിലുള്ള സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയുള്ള ബി.എസ്.പിയെയും എസ്.പിയെയും ഒപ്പം നീര്‍ത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കാന്‍ കോണ്ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. കോണ്ഗ്രസിനെ സഖ്യത്തില്‍ നിന്നൊഴിവാക്കി അതിന്റെ അംഗബലം കുറയ്ക്കുന്നതാണ് തന്റെ പ്രധാനമന്ത്രിപദ മോഹം പൂവണിയാന്‍ നല്ലതെന്ന വിശാസത്തില്‍ മായാവതിക്കും സഖ്യം വിപുലപ്പെടുത്താന്‍ താല്പര്യമുണ്ടായില്ല. ഫലം: ബി.ജെ.പി.സഖ്യത്തിന് യു.പിയില്‍ 11 സീറ്റെ നഷ്ടമായുള്ളൂ.
കഴിഞ്ഞ തവണ വന്‍വിജയം നേടിയ ഹിന്ദി സംസ്ഥാനങ്ങളിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും നഷ്ടം സംഭവിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് അത് മറികടക്കാന്‍ കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങിയിരുന്നു. അത് ഭാഗികമായി വിജയം കണ്ടതുകൊണ്ട് ബി.ജെ.പിക്ക് വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ തിരിച്ചു വരാനായി.
ബി.ജെ.പി.യെ ഏറ്റവും ഫലപ്രദമായി ചെറുക്കുവാന്‍ കഴിഞ്ഞത് തമിഴ് നാടിനും കേരളത്തിനുമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ആ കക്ഷിക്ക് ഒരു സീറ്റുപോലും നേടാനായില്ല. തമിഴ് നാട്ടില്‍ അതുമായി സഖ്യത്തിലേര്‍പ്പെട്ട അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനു കനത്ത തിരിച്ചടി നേരിട്ടു. കേരളത്തില്‍ ശബരിമല വിഷയത്തില്‍ വലിയ പ്രക്ഷോഭം നടത്തിയിട്ടും ബി.ജെ.പി. സഖ്യത്തിന്റെ വോട്ടു വിഹിതം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടിയിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭാവി കേന്ദ്ര മന്ത്രിമാരായി അവതരിപ്പിക്കപ്പെട്ടവര്‍ക്കുപോലും ജയിക്കാനായില്ല.  മന്ത്രിയായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തിനുള്ള ക്രെഡിറ്റ് അവകാശപ്പെടുന്ന ദേശീയ കക്ഷികള്‍ ഒരു ചോദ്യത്തിനു ഉത്തരം നല്‍കണം. ഹിന്ദുത്വത്തെ ചെറുക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും പ്രകടമാകാത്തത്? തമിഴ് നാടിനും കേരളത്തിനും ബി.ജെ.പിയെ ചെറുത്തു നിര്‍ത്താന്‍ കഴിയുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ പ്രദേശങ്ങള്‍ കണ്ട ജാതിമേധാവിത്വവിരുദ്ധ സമരങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണ്. ഹിന്ദുത്വം ആ സമരത്തിനു നേതൃത്വം നല്‍കിയവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന വിശ്വാസം ജനങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം ഈ സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് ബാലികേറാമലയായി തുടരും. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ആ സമരങ്ങളുടെ അന്ത:സത്തക്ക് നിരക്കാത്ത ഒത്തുതീര്‍പ്പുകള്‍ നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് കളമൊരുക്കുകയാണ്. ബംഗാള്‍ നല്‍കുന്ന പാഠം പഠിച്ചില്ലെങ്കില്‍ നവോത്‌ഥാന മൂല്യങ്ങള്‍ ശോഷിക്കുന്നതിനൊത്ത് കേരളത്തിലും ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയും.
ജനങ്ങള്‍ ഭരണസ്ഥിരത ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ സൂചന ഈ ലോക് സഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നുണ്ട്. യു.ഡി.എഫിന് കേരളത്തിലെ സീറ്റുകള്‍ തൂത്തുവാരാന്‍ കഴിഞ്ഞത് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള എന്തെങ്കിലും സാധ്യതയുള്ളത് അതിനെ നയിക്കുന്ന കോണ്ഗ്രസിനാണെന്ന വിശ്വാസമാണ്. ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാ ദളിനെ തുടര്‍ച്ചയായി അഞ്ചാമതും അധികാരത്തിലേറ്റിയ ഒഡിഷയിലെ ജനങ്ങള്‍ ലോക സഭാ തെരഞ്ഞെടുപ്പില്‍ അതിനെ കൈവിട്ടുകൊണ്ട് ബി.ജെ.പിയെ പിന്തുണച്ചു. മൂന്നാം മുന്നണിക്കെതിരായ വോട്ടാണത്.
വസ്തുതകള്‍ സത്യസന്ധമായി വിലയിരുത്തി തെറ്റുകള്‍ തിരുത്താനുള്ള കഴിവ് കോണ്ഗ്രസിനും ഇടതു പക്ഷത്തിനും ഉണ്ടാകുന്നില്ലെങ്കില്‍ ബി.ജെ.പി. പ്രതിനിധീകരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ച തടയാന്‍ അവര്‍ക്കാവില്ല. (ജനശക്തി, ജൂണ്‍ 1-15, 2019)        
ReplyForward
Posted by BHASKAR at Wednesday, June 05, 2019 No comments:

Friday, April 19, 2019





മോദിയുടെ ബലം പ്രതിപക്ഷ അനൈക്യം... 


അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പോളിംഗ് പ്രക്രിയ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോള്‍ സ്ഥിതി പ്രത്യക്ഷത്തില്‍2014ലേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അഞ്ചു കൊല്ലം മുമ്പ് ഉയര്‍ത്തിയ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാഞ്ഞ ഭരണകര്ത്താവായാണ് മോദി ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എഴുപതു കൊല്ലം ഭരിച്ചവര്‍ ഒന്നും ചെയ്തില്ലെന്നും താന്‍ ആദ്യമായി വികസനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്ന പ്രധാനമന്ത്രിക്ക്‌ ഒരു നേട്ടവും ചൂണ്ടിക്കാട്ടാനില്ല. അദ്ദേഹം നടപ്പിലാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും ഉദ്ദേശിച്ച ഫലം നല്‍കിയില്ല. എന്നു തന്നെയല്ല വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതുകൊണ്ട് അവ ഏറെ ദോഷം ചെയ്തു.

വ്യവസായികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും മയപ്പെടുത്തി മോദി രാജ്യത്തെയും വിദേശത്തെയും മുതലാളിമാരുടെ കണ്ണിലുണ്ണിയായി. പക്ഷെ അത് സാധാരണക്കാരുടെ, പ്രത്യേകിച്ച് ആദിവാസീകളുടെയും മറ്റ് അരികുവത്കരിക്കപ്പെട്ടവരുടെയും, ജീവിതം ദുസ്സഹമാക്കി. അതേസമയം സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അളവില്‍ വളര്‍ന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. ഉള്ള തൊഴിലുകള്‍ ഇല്ലാതായി. 
   
മോദി തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ ഇപ്പോള്‍ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും പ്രതികാര നടപടിയായി പാക് അധീന കശ്മീരിലെ ബലാല്കോട്ട് ബോംബ് വര്‍ഷിച്ച വായു സേനാ പൈലറ്റുമാരുടെയും പേരില്‍ വോട്ടു ചോദിക്കുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുത്തെന്ന മോദിയുടെ അവകാശവാദത്തെ വിലയിരുത്തേണ്ടത് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. നടപടികളുടെ ഫലമായി തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞില്ലെന്ന് പൊതുമണ്ഡലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തീവ്രവാദി ആക്രമണങ്ങള്‍ വലിയ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഇടങ്ങളിലായിരുന്നു.     മോദിയുടെ കാലത്ത് ഒരു കരസേനാ കേന്ദ്രവും ഒരു വായുസേനാ കേന്ദ്രവും ആക്രമിക്കപ്പെട്ടു. സുരക്ഷാ ഭടന്മാര്‍ കൂടുതല്‍ തീവ്രവാദികളെ കൊന്നു. പക്ഷെ കൂടുതല്‍ സുരക്ഷാ ഭടന്മാരും നാട്ടുകാരും കൊല്ലപ്പെതുകയും ചെയ്തു.

പടികളില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ് മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചത്. അതൊരു പൊള്ളയായ പ്രകടനമായിരുന്നെന്നു കാലം തെളിയിച്ചു. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ചെന്ന് അവകാശപ്പെടുന്ന അദ്ദേഹം നാല് കൊല്ലക്കാലത്ത് പാര്‍ലമെന്റില്‍ പോയത് 19 ദിവസം മാത്രം.

മോദിയുടെത് ഒരു കൂട്ടുമന്ത്രിസഭയാണെങ്കിലും നാലഞ്ചു ബി.ജെ.പി. മന്ത്രിമാരുടെ പേരുകളെ നാം കേട്ടുള്ളു. ധനകാര്യം, പ്രതിരോധം, വിദേശകാര്യം, റയില്‍വെ എന്നിങ്ങനെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍ പോകേണ്ടി വന്നു. അപ്പോള്‍ പകരക്കാരില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി. എന്തെന്നാല്‍ മോദിയുടെ കീഴില്‍  ക്യാബിനെറ്റിന് പ്രസക്തിയില്ലാതായി. അദേഹം തനിച്ച് തീരുമാനങ്ങളെടുത്തു. പ്രധാനമന്ത്രിയുടെ ആപ്പീസ് മന്ത്രാലയങ്ങളിലൂടെ അവ നടപ്പാക്കി.

ആദ്യ ബി.ജെ.പി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ നിന്ന്‍ വ്യത്യസ്തമായി മോദിയുടെത് പൂര്‍ണ്ണമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ്. സര്‍ക്കാര്‍ ഒരു വര്ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംഘ് തലവന്‍ മോഹന്‍ ഭഗത് ഡല്‍ഹിയിലെത്തി മന്ത്രിമാരെ വിളിച്ചുവരുത്തി അവരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായി. അത് വാര്ത്തയായതുകൊണ്ട് 
അത്തരത്തിലുള്ള പരസ്യ ഇടപെടല്‍ പിന്നീടുണ്ടായില്ല. മോദിയുടെ കാലത്ത് ഗവര്ണര്മാരായി നിയമിക്കപ്പെട്ടവരിലും സംസ്ഥാന മുഖ്യമന്ത്രിമാരായി നീയോഗിക്കപ്പെട്ടവരിലും ഏറെയും ആര്‍.എസ്.എസ് പ്രചാരകരാണ്. ഇതെല്ലാം സാംസ്‌കാരിക സംഘടനയെന്ന് അവകാശപ്പെടുന്ന സംഘ് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ അധികാരത്തിനു മേല്‍ കൈമുറുക്കിയെന്നു കാണിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ മനുസ്മൃതിയുള്ളപ്പോള്‍ ഭരണഘടന വേണ്ടെന്നു വാദിച്ച സംഘടനയാണ് ആര്‍.എസ്.എസ്‌. അത്തിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങള്‍ക്കും തുല്യതയും തുല്യാവകാശങ്ങളും നിലനില്‍ക്കുന്ന സമൂഹം എന്ന ലക്ഷ്യത്തിനും കടകവിരുദ്ധമാണ്.

ഏതാനും പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടാതെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മോദി. അതുകൊണ്ട്‌ ജനാധിപത്യവും മതനിരപേക്ഷതയും വാഗ്ദാനം ചെയ്യുന്ന ഭരണഘടന ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണഘടനയില്‍  മാറ്റം വരുത്താതെ എങ്ങനെ അതിനെ മറികടക്കാമെന്ന പരീക്ഷണമാണ് അഞ്ചു കൊല്ലക്കാലം മോദി നടത്തിയത്. സംഘ് ബന്ധമുള്ള സംഘടനകള്‍ പശുവിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും എതിരെയും വിദ്യാര്‍ഥി സംഘടന സര്‍വകലാശാലകളില്‍ ദലിതര്‍ക്കും ഉല്പതീഷ്ണുക്കള്‍ക്കും എതിരെയും നടത്തിയ ആക്രമണങ്ങള്‍ ആ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.

ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഇനിയൊരവസരം ലഭിക്കില്ലെന്ന് മോദിക്കും സംഘ്നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. മോദിയുടെ പ്രസംഗവേദിയിലെ പതര്‍ച്ചയില്‍ അത് പ്രതിഫലിക്കുന്നു. തനിക്ക് വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന ഒരു മന്ത്രിയുടെ മുന്നറിയിപ്പിലും തനിക്ക് വോട്ടു ചെയ്യാത്തവരെ ശപിക്കുമെന്ന ഒരു കാവി വേഷക്കാരന്റെ വിരട്ടലിലും മോദി ക്യാമറയിലൂടെ ആര്‍ക്കു വോട്ടു ചെയ്തെന്നു കണ്ടുപിടിക്കുമെന്ന ഒരു നേതാവിന്റെ പ്രചാരണത്തിലും പ്രതിഫലിക്കുന്നതും അത് തന്നെ.
ഇപ്പോള്‍ മോദിക്ക് അനുകൂലമായുള്ള പ്രധാന ഘടകം പ്രതിപക്ഷ നിരയിലെ അനൈക്യമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ലോക് സഭയില്‍ വിലപേശാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വന്തം പാര്‍ട്ടിയുടെ അംഗബലം കൂട്ടാനും മറ്റ് പ്രതിപക്ഷ കക്ഷികളുടെത് കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശ്രമത്തിലായിയിരുന്നു അവര്‍ ഇതുവരെ. അത് ബി.ജെ.പിക്ക് നില മെച്ചപെടുത്താന്‍ അവസരം നല്‍കുമെന്നത് അവര്‍ ശ്രദ്ധിച്ചില്ല.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളുണ്ട്. ഏറ്റവുമധികം പണമുള്ള കക്ഷിയെന്ന നിലയിലും അധികാരം കയ്യാളുന്ന കക്ഷിയെന്ന നിലയിലും വേഗം എണ്ണം തികയ്ക്കാന്‍ അതിനാകും. അത് തടയുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണ്ണാടകയില്‍ ചെയ്തതുപോലുള്ള സമര്‍ത്ഥമായ കരുനീക്കം വേണ്ടിവരും. അവിടെ ഒരു മുഖ്യമന്ത്രിപദമോഹിയെ തൃപ്തിപ്പെടുത്തേണ്ട ആവശ്യമെ ഉണ്ടായിരുന്നുള്ളു. കേന്ദ്രത്തില്‍ അര ഡസന്‍ പ്രധാനമന്ത്രിപദമോഹികളെ അനുനയിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരുന്നാല്‍ അതിനുള്ള സമയം കിട്ടില്ല. ഭരണഘടന നിലനിര്‍ത്താന്‍ പ്രതിബദ്ധതയുള്ള കക്ഷികള്‍ ഒരു ദേശീയ അനുരഞ്ജന സര്‍ക്കാരിനെ കുറിച്ച് ചിന്തിക്കാന്‍ ഇനിയും അമാന്തിച്ചുകൂട. (മാധ്യമം,  ഏപ്രില്‍ 19, 2019)















































Posted by BHASKAR at Friday, April 19, 2019 No comments:

Saturday, April 13, 2019

മോദിയും മാധ്യമങ്ങളും

ബി.ആര്‍.പി. ഭാസ്കര്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ്‌


നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യം പരാമര്‍ശിക്കപ്പെടുന്നില്ല. ഇക്കാര്യം കോണ്സ്റ്റിറ്റുവന്റ് അസംബ്ലി മെംബര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പൌരന്റെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളില്‍ ഉള്ച്ചേര്‍ന്നിരിക്കുന്നു എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമാക്കി. പിന്നീട് സുപ്രീം കോടതിയും അതേ നിലപാട് സ്വീകരിച്ചു. ഏതോരു സ്വാതന്ത്ര്യവും യാഥാര്ത്യമാകുന്നത് അത് ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.  

 

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പത്രസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പതിവായി അമേരിക്കന്‍ പ്രസിഡന്റ് തോമസ്‌ ജെഫേഴ്സന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. പത്രങ്ങളില്ലാതെ ഒരു ഗവണ്‍മെന്റു വേണോ ഒരു ഗവണ്‍മെന്റില്ലാതെ പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ താന്‍ രണ്ടാമത്തേത് തെരഞ്ഞെടുക്കും എന്നാണു ജെഫേഴ്സണ്‍ പറഞ്ഞത്.

 

ഇന്ദിരാ ഗാന്ധിയുടെ സറ്ക്കാര്‍  അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവസാനശ്വാസം വരെ അടിയന്തിരാവസ്ഥ തെറ്റായിരുന്നെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പത്രങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തെറ്റായിരുന്നുവെന്നു അവര്‍ ഏറ്റുപറഞ്ഞു. കാരണം സ്വതന്ത്ര പത്രങ്ങളുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

എ ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ആപ്പീസില്‍ എനിയ്ക്ക് ഒരു ഫോണ്‍ വന്നു. പ്രസിഡന്റ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രസംഗം നടത്തിയ ദിവസമാണ്. ആ വാര്‍ത്ത അടങ്ങിയ ബുള്ളറ്റിന്‍ കഴിഞ്ഞിട്ട് 15 മിനിട്ടേ ആകൂ. വിളിച്ചയാള്‍ പ്രധാനമന്ത്രിയുടെ ആപ്പീസിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു: “നിങ്ങളുടെ ബുള്ളറ്റിനില്‍ രാഷ്ട്രപതിയുടെ പ്രസംഗം പ്രധാന വാര്ത്തയായിരുന്നില്ലെന്നു ഞാന്‍ മനസിലാക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ അത് പ്രധാന വാര്‍ത്ത ആക്കാതിരുന്നത്?” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: “ഇതൊരു മാധ്യമ സ്ഥാപനമാണ്‌. ഞങ്ങള്‍ എടുക്കുന്ന പ്രൊഫഷനല്‍ തീരുമാനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ദയവായി ഇത്തരം ആവശ്യവുമായി ഇവിടെ വിളിക്കരുത്.” അതിനുശേഷം വിളിയുണ്ടായില്ല. ആ സംഭവത്തെ ഒരു പുതിയ ഉദ്യോഗസ്ഥന്റെ അമിതാവേശ പ്രകടനമായെ ഞാന്‍ കണ്ടുള്ളൂ. എങ്കിലും മലയാള ചാനലിലെ വാര്‍ത്ത  കേട്ട് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ഉടനടി അറിയിക്കാനുള്ള സംവിധാനം ഉണ്ടെന്നത് എന്നെ അസ്വസ്ഥമാക്കി. ഈ സംഭവത്തെ കുറിച്ച് ന്യൂസ് വിഭാഗത്തിലെ ആരോടും ഞാന്‍  പറഞ്ഞില്ല. വല്യേട്ടന്‍ ശ്രദ്ധിക്കുന്നെന്ന കാര്യം അറിയാതെ അവര്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് കരുതി.   

 

പ്രാദേശിക മാധ്യമങ്ങളെ മെരുക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയശേഷമാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. അദ്ദേഹം മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെ ഗുജറാത്തില്‍ നടന്ന മുസ്ലിം  വിരുദ്ധ കലാപത്തില്‍ അവിടത്തെ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. കലാപം  സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നത് ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍, ആയിരുന്നു. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്വാഭാവികമായും ചാനലുകളെ നിയന്ത്രിക്കുന്നതിനു മോദി മുന്‍ഗണന നല്‍കി.

 

ആദ്യ പ്രസ് കമ്മിഷന് മുന്നില്‍ 1950കളില്‍ മൊഴി നല്‍കിയ ഒരു പത്ര ഉടമ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ പത്രം നടത്താനാകില്ലെന്നും ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പുകളെല്ലാം താന്‍ ലംഘിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി. ഒരു കമ്മിഷനംഗം ചോദിച്ചു: 302ആം വകുപ്പും (കൊലപാതകം) അതില്‍ പെടുമോ? മറുപടി ബൈബിളില്‍ നിന്നുള്ള ഉദ്ധരണി ആയിരുന്നു: ആത്മാവ് തയ്യാറായിരുന്നു പക്ഷെ ശരീരം ദുര്‍ബലമായിരുന്നു, (the actual words are: Spirit was willing but flesh was weak, Maybe you can take the quotation used in the Malayalam Bible.).

 

നിയമം ലംഘിക്കാതെ പത്രം നടത്താന്‍ തീര്‍ച്ചയായും കഴിഞ്ഞിരുന്നു. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ല സ്വകാര്യ ചാനലുകള്‍ വന്നത്. അന്ന് രാജ്യത്ത് നിന്ന് അപ് ലിങ്ക് സാധ്യമല്ലാതിരുന്നു. എങ്ങിനെയാണ് അവര്‍ ത്തിനുള്ള പണം കണ്ടെത്തിയതെന്ന് ആരും ചോദിച്ചില്ല.   പല ചാനലുകളുടെയും സാമ്പത്തിക സ്രോതസും സംശയത്തിനു മുകളിലല്ല. അതുകൊണ്ട് സര്ക്കാരിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അവയെ വരുതിയിലാക്കാന്‍ എളുപ്പമാണ്.

 

ഒന്നാം ബി.ജെ.പി. സര്‍ക്കാരിനെ കാലത്ത്  അഴിമതി തുറന്നുകാട്ടിയ ടെഹല്കയെ വൈരാഗ്യബുദ്ധിയോടെ പിന്തുടര്‍ന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്. തൊഴില്മൂല്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായ എന്‍,ഡി.ടിവിക്കെതിരെ മോദി സര്‍ക്കാര്‍ എടുത്ത നടപടി മൂല്യങ്ങളുടെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാത്ത ചാനലുകളെ പെട്ടെന്ന് കീഴ്പ്പെടുത്തി.

 

നെഞ്ചിന്റെ വീതി പറഞ്ഞു വീമ്പിളക്കു കയും തന്റെ ഗുണഗണങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന മോദി രാഷ്രീയ നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും   അടിസ്ഥാനപരമായി ദുര്‍ബലനാണ്‌. അഞ്ചു കൊല്ലത്തില്‍ ഒരു  പ്രസ് കോണ്ഫറന്‍സ് നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രിയാണദ്ദേഹം. മാധ്യമങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യത്തില്‍ ഇത് പ്രകടമാകുന്നു. ഉയര്‍ന്ന വേദികളില്‍ നിന്ന് പ്രസംഗിക്കുകയും റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോള്‍ ആളുകള്‍ക്ക് അദ്ദേഹം പറയുന്നത് കേള്‍ക്കാനല്ലാതെ ചോദ്യം ചോദിക്കാനോ വിശദീകരണം തേടാനോ കഴിയില്ല. ഏതാനും മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി എഴുതി നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അതെല്ലാം.

              \

ഇലക്ട്രോണിക് മാധ്യമങ്ങള്‍ പെരുമാറ്റ ചട്ടങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മോദിയുടെ കാലത്തിനു മുമ്പ് സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കിയിരുന്നു. ഏതാണ്ട് 200 പേര്‍ ജോലിയെടുക്കുന്ന ആ വിഭാഗം ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ മോദിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് സഹായകമായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതായി പറയപ്പെടുന്നു. കോര്‍പ്പൊറേറ്റുകളുടെ കണ്ണിലുണ്ണീയായ     മോദിക്ക് പരസ്യദാതാക്കളിലൂടെയും മാധ്യമങ്ങളെ സ്വാധീനിക്കാനാകും.

മോദിയുടെ അതൃപ്തി മൂലം ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ബിര്‍ളാ സാമ്രാജ്യത്തിന്റെ ഭാഗമായ ഹിന്ദുസ്ഥാന്‍ ടൈംസ് വെബ്സൈറ്റില്‍ “ഹേറ്റ് ട്രാക്കര്‍” എന്നൊരു ഫീച്ചര്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവിടെ ക്രോഡീകരിക്കപ്പെട്ടു. മോദിക്ക് അത് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഫലമായി പത്രാധിപര്‍ ബോബി ഘോഷിന് രാജിവെക്കേണ്ടി വന്നു. എബിപി ന്യൂസ് ചാനലില്‍ മാസ്റ്റര്‍സ്ട്രോക്ക് എന്ന പരിപാടി ആങ്കര്‍ ചെയ്തിരുന്ന പുണ്യ പ്രസൂന്‍ ബാജ്പേയ് ആണ് മോദിയുടെ അതൃപ്തി നേടിയതുമൂലം ജോലി നഷ്ടപ്പെട്ട മറ്റൊരാള്‍. ഇതെല്ലാം നല്‍കുന്ന സന്ദേശം ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഉള്‍ക്കൊണ്ടു കഴിഞ്ഞു.  എന്നാല്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെല്ലാം ഭീതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാനാവില്ല. ചില മാധ്യമ ഉടമകളെയും മാധ്യമ പ്രവര്‍ത്തകറെയും നയിക്കുന്നത് മോദിയുടെയും തങ്ങളുടെയും താല്പര്യങ്ങള്‍ ഒന്നാണെന്ന വിശ്വാസം തന്നെയാണ്. (ചന്ദ്രിക ആഴ്ചപതിപ്പ്, ഏപ്രില്‍ 2019)

Posted by BHASKAR at Saturday, April 13, 2019 No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)

ഗൂഗിൾ ഗ്രൂപ്പ്

Google Groups
Babu Bhaskar
Visit this group

Search This Blog

Brp Bhaskar's Profile | Create your badge
Brp Bhaskar's Facebook Profile

Followers

Mathrubhumi News

Loading...

കാലാവസ്ഥ

  • കൊച്ചി
  • തിരുവനന്തപുരം

എന്നെപ്പറ്റി

BHASKAR
View my complete profile

LINKS

  • നിലാമഴ
  • കർഷകന്റെ മലയാളം
  • ജനകീയ ഐക്യവേദി
  • കുടിവെള്ളം
  • അക്ഷരപ്പച്ച
  • ചെറുവക
  • ചിത്രകാരന്‍
  • Vox Populi Vox Dei
  • പൊങ്ങുമ്മൂടന്‍
  • യയാതിപുരം
  • Google Group: BABU BHASKAR
  • BHASKAR Blog
  • Kerala Letter

My Blog List

  • ശിഥില ചിന്തകള്‍
    ജൻ ഔഷധിയും ചാത്തൻ മരുന്നുകളും
    4 months ago
  • ബ്ലോഗ് ഭൂമി - e lekhanangal
    ഡിജിറ്റലാകൂ അല്ലെങ്കിൽ പതുക്കെ പുറത്താകൂ !
    8 years ago
  • എതിരൊഴുക്കുകള്‍
    ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ചായപ്പെന്‍സില്‍ നല്‍കും?
    12 years ago
  • വിശ്വമാനവന്‍
    ചെറിയൊരു കണ്ടെത്തൽ
    14 years ago

FEEDJIT Live Traffic Feed

ClustrMap


Blog Archive

  • ▼  2019 (10)
    • ▼  July (1)
      • ബി.ആര്‍.പി. ഭാസ്കര്‍ കെ.ആര്‍.ഗൌരിയമ്മ നൂറു ...
    • ►  June (2)
      • പൊലീസ് മജിസ്ട്രേറ്റ്​ ആകേണ്ട ബി.ആർ.പി. ഭാസ്​കർ ...
    • ►  April (3)
      • മോദിയുടെ ബലം പ്രതിപക്ഷ അനൈക്യം... 
      • മോദിയും മാധ്യമങ്ങളും ബി.ആര്‍.പി. ഭാസ്കര്‍ ചന്ദ...
    • ►  March (2)
    • ►  February (1)
    • ►  January (1)
  • ►  2018 (24)
    • ►  December (3)
    • ►  November (4)
    • ►  October (3)
    • ►  September (4)
    • ►  August (2)
    • ►  July (1)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (1)
  • ►  2017 (22)
    • ►  November (2)
    • ►  October (3)
    • ►  September (4)
    • ►  August (3)
    • ►  July (1)
    • ►  June (2)
    • ►  May (1)
    • ►  April (3)
    • ►  March (1)
    • ►  February (1)
    • ►  January (1)
  • ►  2016 (39)
    • ►  December (1)
    • ►  November (3)
    • ►  October (3)
    • ►  September (2)
    • ►  August (3)
    • ►  July (3)
    • ►  June (3)
    • ►  May (5)
    • ►  April (5)
    • ►  March (3)
    • ►  February (5)
    • ►  January (3)
  • ►  2015 (47)
    • ►  December (5)
    • ►  November (2)
    • ►  October (4)
    • ►  September (4)
    • ►  August (3)
    • ►  July (3)
    • ►  June (4)
    • ►  May (5)
    • ►  April (5)
    • ►  March (5)
    • ►  February (3)
    • ►  January (4)
  • ►  2014 (31)
    • ►  December (2)
    • ►  November (4)
    • ►  October (3)
    • ►  September (3)
    • ►  August (1)
    • ►  July (2)
    • ►  June (3)
    • ►  May (1)
    • ►  March (4)
    • ►  February (4)
    • ►  January (4)
  • ►  2013 (39)
    • ►  December (6)
    • ►  November (4)
    • ►  October (1)
    • ►  September (3)
    • ►  August (2)
    • ►  July (1)
    • ►  June (3)
    • ►  May (3)
    • ►  April (4)
    • ►  March (6)
    • ►  February (3)
    • ►  January (3)
  • ►  2012 (45)
    • ►  December (3)
    • ►  November (6)
    • ►  October (3)
    • ►  September (5)
    • ►  August (6)
    • ►  July (2)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (1)
    • ►  February (2)
    • ►  January (5)
  • ►  2011 (39)
    • ►  December (4)
    • ►  November (3)
    • ►  October (6)
    • ►  September (1)
    • ►  August (1)
    • ►  July (1)
    • ►  June (4)
    • ►  May (5)
    • ►  April (5)
    • ►  March (3)
    • ►  February (2)
    • ►  January (4)
  • ►  2010 (78)
    • ►  December (2)
    • ►  November (2)
    • ►  October (1)
    • ►  September (6)
    • ►  August (11)
    • ►  July (5)
    • ►  June (13)
    • ►  May (8)
    • ►  April (6)
    • ►  March (9)
    • ►  February (9)
    • ►  January (6)
  • ►  2009 (159)
    • ►  December (8)
    • ►  November (8)
    • ►  October (13)
    • ►  September (5)
    • ►  August (10)
    • ►  July (11)
    • ►  June (15)
    • ►  May (20)
    • ►  April (17)
    • ►  March (13)
    • ►  February (22)
    • ►  January (17)
  • ►  2008 (188)
    • ►  December (6)
    • ►  November (15)
    • ►  October (12)
    • ►  September (7)
    • ►  August (20)
    • ►  July (13)
    • ►  June (19)
    • ►  May (13)
    • ►  April (12)
    • ►  March (26)
    • ►  February (22)
    • ►  January (23)
  • ►  2007 (76)
    • ►  December (35)
    • ►  November (39)
    • ►  October (2)
Picture Window theme. Powered by Blogger.