Monday, November 29, 2010

റാഡിയാ ടേപ്പിൽ കുരുങ്ങിയ മാധ്യമങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയം, വ്യവസായം, മീഡിയ എന്നീ മേഖലകളിലെ ജീർണ്ണതയെ നീരാ റാഡിയാ ടേപ്പുകൾ തുറന്നു കാട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ വീഐഴുന്നതുകൊണ്ട് രാഷ്ട്രീയരംഗം ചീഞ്ഞതാണെന്ന് ജനം നേരത്തെ മനസ്സിലാക്കിയിരുന്നു. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവിന്റെയും ഉയരുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ഫലമായി പടരുന്ന അർബുദത്തിന്റെ പിടിയിൽ പെടാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്നില്ല. രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾ കൺ‌മുന്നിലല്ലാത്തതുകൊണ്ട് അതും ചീഞ്ഞതാണെന്ന വിവരം അത്രതന്നെ പരക്കെ അറിയപ്പെടുന്നില്ല. പോരെങ്കിൽ ഉല്പന്നങ്ങളുടെ മാത്രമല്ല കമ്പനികളുടെയും ബ്രാൻഡ് നിർമ്മിതിക്കായി വിഭവശേഷിയുള്ള സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ഉടമകളും രക്ഷകരും അവിടെയുള്ളതുകൊണ്ട് മാധ്യങ്ങൾ അതിന്റെ പ്രവർത്തനം സൂക്ഷിച്ചു നോക്കാറുതന്നെയില്ല -- അമ്പതുകളിലെ മുന്ധ്രാ സംഭവവും
തൊണ്ണൂറുകളിലെ ഹർഷദ് മേത്താ ഇടപാടും പോലുള്ള എന്തെങ്കിലും കുംഭകോണം അതിന് നിർബന്ധിക്കുന്നില്ലെങ്കിൽ. കടുത്ത മത്സരത്തിലായിരിക്കുമ്പോഴും മാധ്യമങ്ങൾ പരസ്പരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. കണ്ണാടി വീടുകളിൽ ഇരിക്കുന്നവർ കല്ലെറിയരുതല്ലൊ. പൊതുജനങ്ങൾക്ക് താല്പര്യമുള്ള തൊഴിൽപരമായ കാര്യങ്ങൾ പോലും പൊതുചർച്ചക്ക് വിധേയമാക്കാൻ മടിക്കുന്നവർ എങ്ങനെയാണ് അലമാരയിലെ അസ്ഥികൂടങ്ങളിലേക്ക് വെളിച്ചം വിതരുന്നത്?

വൻ‌വ്യവാസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നീരാ റാഡിയ മാധ്യമ താരങ്ങളുൾപ്പെടെ പലരുമായി 2008-09 കാലത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ടേപ്പുകൾ ഉണ്ടെന്ന വിവരം കുറച്ചുകാലമായി അറിവുള്ളതാണ്. മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവ അവഗണിക്കുന്നതെന്ന് ഗിരീഷ് നിക്കം എന്ന പത്രപ്രവർത്തകൻ ആറു മാസം മുൻപ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ എഴുതിയിരുന്നു. ചില ചെറിയ പ്രസിദ്ധീകരണങ്ങൾ അവ നോക്കുകയും 2ജി സ്‌പെക്ട്രം അഴിമതി ചൂടു വാർത്തയായപ്പോൾ അവ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയക്കാർ പ്രതീക്ഷിക്കാവുന്ന വിധത്തിൽ പ്രതികരിച്ചു. അവർ 2ജി അഴിമതിയിലെ അവരുടെ നിലപാടുകൾക്ക് ശക്തി പകരുന്ന വിധത്തിൽ പ്രസ്താവനകളിറക്കി. വ്യവസായികൾ മിണ്ടാതിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും മിണ്ടിയില്ല. ബ്ലോഗുകളും സാമൂഹികശൃംഖലകളും പോലെ ലഭ്യമായ ഇടങ്ങളിൽ ആളുകൾ കോപത്തോടെയും സങ്കടത്തോടെയും പ്രതികരിച്ചപ്പോൾ അവർ ഗൂഢ നിശ്ശബ്ദതയെന്ന ആരോപണം ഒഴിവാക്കാൻ ആവശ്യമായിടത്തോളം നാവ് ചലിപ്പിക്കാൻ തയ്യാറായി. വാർത്താ ചാനലുകൾ കരുതലോടെ നടത്തിയ ചർച്ചകളിൽ നാം എങ്ങനെ ഇവിടെ എത്തിപ്പെട്ടു, എങ്ങനെ ഇവിടെ നിന്ന് പുറത്തുചാടും തുടങ്ങിയ സൌകര്യപ്രദമല്ലാത്ത ചോദ്യങ്ങൾ ഉയർന്നതേയില്ല.
പൊതുമണ്ഡലത്തിലെ വിമർശനങ്ങളിലേറെയും കാര്യങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെയുള്ളതായിരുന്നു. രാഷ്ട്രീയകാരും മാധ്യമപ്രവർത്തകരും തമ്മിൽ വളരെ അടുപ്പമുണ്ടെന്നതാണ് പ്രശ്നമെന്ന മട്ടിലാണ് ചിലർ പ്രതികരിച്ചത്. പത്രങ്ങളും പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്. കോമൺസ് സഭയിലെ പ്രസ് ഗാലറിയിലേക്ക് കൈചൂണ്ടിക്കൊണ്ട് മറ്റ് മൂന്ന് മണ്ഡലങ്ങളേക്കാളും ശക്തമായ ഒരു ‘ഫോർത്ത് എസ്റ്റേറ്റ്’ അതാ ഇരിക്കുന്നു എന്ന് ബർക്ക് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏതാണ്ട് അതേ കാലത്താണ് ഹിക്കി ഇന്ത്യയിലെ ആദ്യ പത്രം സ്ഥാപിച്ചതും ബ്രിട്ടീഷ് ഇന്ത്യൻ അധികാര മണ്ഡലത്തിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന എതിർപക്ഷത്തിന്റെ പിന്തുണയോടെ ഗവർണർ ജനറലുമായി കൊമ്പുകോർത്തതും. സ്വാതന്ത്ര്യം നേടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്ത് രണ്ട് ധാരകളുണ്ടായിരുന്നു: ഒന്ന്, കൊളോണിയൽ താല്പര്യങ്ങൾ ഏറെക്കുറെ പങ്കിട്ടിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങൾ അടങ്ങിയത്, മറ്റേത് ഉയരുന്ന ദേശീയ അധികാരവ്യവസ്ഥയോട് അടുത്തു നിന്നവർ അടങ്ങിയത്. കൊളോണിയൽ ശക്തി പിൻ‌വാങ്ങുകയും അത് സൃഷ്ടിച്ച ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ഉപകരണമാവുകയും ചെയ്തപ്പോൾ രണ്ട് ധാരകളും ഒന്നുഇച്ച് ഒരു ഇന്ത്യൻ മാധ്യമ വ്യവസ്ഥ രൂപപ്പെട്ടു. അത് വേഗം അസമമായ രണ്ട് ധാരകളായി പിളർന്നു. മുഖ്യധാരയുടേത് ഏറെക്കുറെ ഉയരുന്ന ഇന്ത്യൻ മുതലാളിത്വ വ്യവസ്ഥയുടെ താല്പര്യങ്ങളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചെറുതും ഇടത്തരവുമായ പത്രങ്ങളായിരുന്നു മറ്റേ ധാരയിൽ. ചെറിയ പത്രങ്ങൾ വളർന്നപ്പോൾ അവരുടെ താല്പര്യങ്ങളും മുഖ്യധാരയുടേതിനോട് അടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അധികാര മത്സരങ്ങളിൽ രണ്ട് ധാരകളും പങ്ക് വഹിക്കുകയുണ്ടായി – ചിലപ്പോൾ പക്ഷപാതപരമായി, ചിലപ്പോൾ തൊഴിൽമാന്യത ആവശ്യപ്പെടുന്ന നിഷ്പക്ഷത ഒരളവു വരെ പാലിച്ചുകൊണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവും വ്യവസായവും പത്രപ്രവർത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീരാ റാഡിയാ ടേപ്പുകൾ നൽകുന്ന തെളിവ് അന്ധാളിപ്പിക്കേണ്ട കാര്യമില്ല.

ടേപ്പുകൾക്ക് വലിയ പ്രാധാന്യമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. അധികാരം കയ്യാളുന്നവർക്കിടയിലെ അനുവദനീയമല്ലാത്ത ബന്ധങ്ങൾ താക്കോൽദ്വാരത്തിലൂടെ കാണിച്ചു തരുന്നുവെന്നതിലാണ് അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഈ ബന്ധങ്ങൾ ബഹുജനതാല്പര്യങ്ങൾക്ക് അനുസൃതമായതല്ല. ഇരുളിൽ പ്രവർത്തിക്കുന്ന ചിലർ ഏതെങ്കിലും വ്യവസായികളുടെ താല്പര്യം മിൻ‌നിർത്തി എ. രാജയെ മന്ത്രിയാക്കുകയും രാജാ കോടാനുകോടി രൂപാ നഷ്ടമുണ്ടാക്കുന്ന തരത്തിൽ 2ജി സ്‌പെക്ട്രം നൽകുകയും ചെയ്‌തെങ്കിൽ ഈ ടേപ്പുകൾ രാജ്യത്തിനെതിരായ ഒരു വലിയ ഗൂഢാലോചനയുടെ തെളിവാണ്. അതിനപ്പുറം അവ രാഷ്ട്രീയം, വ്യവസായം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലുള്ളവർക്കിടയിലെ ബന്ധത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നു. നാം എങ്ങനെ ഊരാക്കുടുക്കിൽ പെട്ടെന്നും എങ്ങനെ അതിൽ നിന്ന് പുറത്തു കടക്കാമെന്നും മനസ്സിലാക്കാൻ ഇത് സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്.

പത്ര ഉടമകളുമായി മാത്രമല്ല പത്രാധിപന്മാരുമായും പത്രപ്രവർത്തകരുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം രാഷ്രീയനേതൃത്വം നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടൈംസ് ഓഫ് ഇൻഡ്യായുടെ ഉടമകളായ ഡൽമിയാ-ജെയിൻ ക്കുടുംബത്തിന്റെ ഭരണകൂടവുമായുള്ള ബന്ധം വിഷമം നിറഞ്ഞതായിരുന്നു. അവർക്കെതിരെ നിയമനടപടികൾ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായി. ഒരാൾക്ക് ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടു. മറ്റൊരാൾ അന്വേഷണം നടക്കുന്നതിനിടയിൽ മരിക്കുകയാണുണ്ടായത്. ഹിന്ദുസ്ഥാൻ ടൈസ് ഉടമകളായ ബിർള കുടുംബത്തിന്റെ ബന്ധം സുഖകരമായിരുന്നു. ഒരു ബിർള രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിൽ പോകാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് അതിന്റെ കുറെ വോട്ടുകൾ അദ്ദേഹത്തിനു നൽകി. സ്വതന്ത്ര എം.എൽ.എ.മാരിൽ നിന്ന് ജയിക്കാനാവശ്യമായ ബാക്കി സംഘടിപ്പിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.

പത്രത്തിന്റെ സ്വാധീനം വ്യവസായ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ച ഉടമകൾ ആദ്യകാലത്ത് ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് അവർ പത്രാധിപന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങി. ഉടമകളുടെ മാധ്യമ്യേതര പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാഞ്ഞതിനാൽ ടൈംസ് ഓഫ് ഇൻഡ്യയിൽ എൻ.ജെ. നാൻ‌പോരിയായ്ക്കും ഹിന്ദുസ്ഥാൻ ടൈംസിൽ ബി.ജി.വർഗ്ഗീസിനും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്കയുടെ ബന്ധം സങ്കീർണ്ണവും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായിരുന്നു. അദ്ദേഹം 1952ൽ തമിഴ് നാട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈക്കടുത്തുള്ള ആവടിയിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ സ്വാഗതസംഘത്തിന് അദ്ദേഹം പത്രത്തിന്റെ ആപ്പീസിൽ സ്ഥലം നൽകി. അദ്ദേഹം 1971ൽ വീണ്ടും ലോക് സഭാംഗമായി. അത് മദ്ധ്യ പ്രദേശിൽ നിന്ന് ജന സംഘം സ്ഥാനാർത്ഥിയായായിരുന്നു. എൺപതുകളിൽ അദ്ദേഹം ബംഗ്ലൂരുവിലെ എക്സ്പ്രസ് ഗസ്റ്റ് ഹൌസിൽ ബോർഡ് തൂക്കാൻ അനുവദിച്ചതുകൊണ്ട് റാം ജെഠ്മലാനിക്ക് കർണ്ണാടക വാസിയെന്ന് അവകാശപ്പെട്ട് ജനതാ ദൾ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ സഹായത്തോടെ അവിടെ നിന്ന് രാജ്യ സഭയിലെത്താനായി. രാഷ്ട്രീയ നേതാക്കളും ബിസിനിനസ് പ്രമുഖരുമായി അദ്ദേഹം നടത്തിയ ചില കത്തിടപാടുകൾ മരണാനന്തരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുമായി പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച കഥ അതിൽ കാണാം. അടിയന്തിരാവസ്ഥ്ക്കെതിരെ നിലകൊണ്ടയാലെന്ന നിലയിലാണ് ഇന്ന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പിന്നീട് നറ്റത്തിയ വിഫലശ്രമത്തെ കുറിച്ച് പലർക്കും അറിവില്ല. ഒരവസരത്തിൽ നിയമത്തിന്റെ കൈ അദ്ദേഹത്തിന്റെ അടുത്തെത്തി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മകനും കൂട്ടുപ്രതിയുമായ ഭഗവൻദാസ് ഗോയങ്കയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. അകാല മരണം അദ്ദേഹത്തെ ജയിൽവാസത്തിൽ നിന്ന് ഒഴിവാക്കി.

കീഴ്തലങ്ങളിലും രാഷ്ട്രീയ വ്യവസായ താല്പര്യങ്ങളും മാധ്യമങ്ങളുമായി സമാനമായ ബന്ധങ്ങൾ വികസ്ച്ചതിന് കശ്മീർ മുതൽ കേരളം വരെയും ഒറീസ മുതൽ മഹാരാഷ്ട്ര വരെയും പലയിടങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ലഭ്യമാണ്. നിലവിലുള്ള പത്രങ്ങളെ ആശ്രയിക്കാതെ പല രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം പത്രങ്ങൾ തുടങ്ങി. ചിലർ പത്രങ്ങൾ വിലയ്ക്ക് വാങ്ങി. ഇന്ന് രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 80 ശതമാനത്തിലേറെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തുടങ്ങിയവയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയൊ സാമ്പത്തിക ലക്ഷ്യത്തോടെയൊ ഇരു ലക്ഷ്യങ്ങളോടും കൂടിയൊ ആണ് ജന്മമെടുത്തത്. ബിസിനസ് തല വിജയത്തേക്കാൾ എളുപ്പം രാഷ്ട്രീയ തല വിജയമാണെന്ന് പല പത്ര ഉടമകളും കണ്ടെത്തി. അതേസമയം സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ മിക്ക കക്ഷികളും ഏതെങ്കിലും പത്രത്തിന്റെ തോളിലേറിയല്ല അവിടെയെത്തിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരേമറിച്ച് മാധ്യങ്ങളുടെ അവഗണനയും ചിലപ്പോൾ എതിർപ്പും മറികടന്നാണ് അവ വിജയിച്ചത്. അമ്പതുകളിൽ ഹിന്ദു പത്രം തങ്ങളുടെ നേതാവിന്റെ പ്രസംഗം “സി.എൻ. അണ്ണാദുരൈയും പ്രസംഗിച്ചു” എന്ന് എഴിതി തള്ളിയിരുന്നെന്നത് ദ്രാവിഡ രാഷ്രീയ കേന്ദ്രങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉത്തർ പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും അധികാരത്തിൽ വരുമായിരുന്നില്ല. എൻ. ടി. രാമറാവുവിന്റെ ഒരു കൊല്ലം പോലും തികയാത്ത തെലുങ്ക് ദേശം പാർട്ടിയെ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറ്റുന്നതിൽ രാമോജി റാവുവിന്റെ ഈനാട് പത്രം വഹിച്ച പങ്ക് അത്തരത്തിലുള്ള ഏക സംഭവമാണ്.

സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ പത്രപ്രവർത്തകരെ പത്രാധിപ പദവി ഉൾപ്പെടെ നല്ല സ്ഥാനങ്ങൾ നേടുന്നതിനു ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ സഹായിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായുള്ള തന്റെ നിയമനത്തിൽ സഞ്ജയ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നെന്ന് ഖുഷ്‌വന്ത് സിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മാസിക വരിസംഖ്യയായ 1500 രൂപ നിർത്തുമെന്ന ഭീഷണി മതിയായിരുന്നു 1970 കളിൽ യു.എൻ.ഐ. മാനേജ്‌മെന്റിനെക്കൊണ്ട് ബ്യൂറോ ചീഫിനെ സ്ഥലം മാറ്റുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ. ഒരു കാലത്ത് പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർ ടിക്കറ്റിനായി കോൺഗ്രസ് ആപ്പീസുകളിലൊ നേതാക്കളുടെ വീടുകളിലൊ കയറിയിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക കക്ഷി നേതാക്കളുടെ വീടുകളിൽ രാജ്യ സഭാ സീറ്റുകൾക്കായി കയറിയിറങ്ങുന്നു.

മാധ്യമപ്രവർത്തകരെ ഇടനിലക്കാരാക്കിക്കൊണ്ട് വ്യവസായികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രയിക്കാവുന്നവരെ മന്ത്രിമാരാക്കാൻ ശ്രമിക്കുന്നത് പഴയ കാലത്ത് ചിന്തിക്കാനാവുമായിരുന്നില്ല. ആ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്താണ്. ആഗോളീകരണ പ്രക്രിയ ആരംഭിക്കുമ്പോൾ അത് നൽകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ സന്നദ്ധനായി ധീരുഭായ് അംബാനി രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇല്ലായ്മയിൽ നിന്ന് സമ്പന്നതയെ കൊടുമുടിയിലെത്തിയ അദ്ദേഹം പുതിയ കാലത്ത് വിജയിക്കാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്ന് അതിനകം തെളിയിച്ചിരുന്നു. ഒരു വ്യവസായിയും അതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വിപുലമായ പബ്ലിക് റിലേഷൻസ് സംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ആ സമയത്താണ് ടൈംസ് ഒഫ് ഇൻഡ്യയുടെ ഉടമ സമീർ ജെയിൻ പത്രം മറ്റൊരു ഉല്പന്നം മാത്രമാണെന്നും അത് വിറ്റും അതിനു പരസ്യം സംഭരിച്ചും തനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മാനേജർമാരാണ് ഉല്പാദിപ്പിക്കുന്ന പത്രാധിപന്മാരേക്കാളും വേണ്ടപ്പെട്ടവർ എന്ന് പ്രഖ്യാപിച്ചതും മാധ്യമരംഗത്തെ മത്സരത്തിന്റെ ചട്ടക്കൂട് പുന;സംഘടിപ്പിച്ചതും. രാഷ്ടീയരംഗത്തും കോടീശ്വരന്മാർ തിങ്ങി നിറഞ്ഞു. ചിലർ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ രാഷ്ട്രീയത്തിലൂടെ (അദ്ദേഹത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ സിനിമയിലൂടെയും എന്നു കൂടിച്ചേർക്കാം) കോടീശ്വരന്മാരാവുകയായിരുന്നു. മറ്റ് ചിലർ കോടീശ്വരന്മാരായി രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അച്ചടി മേഖല പുതിയ മുതലാളിമാർക്ക് ജന്മം നൽകി. അതിനിടെ സ്വകാര്യ ടെലിവിഷൻ വരവായി. അത് ഉയർന്ന താരമൂല്യമുള്ള പത്രപ്രവർത്തകരെ സൃഷ്ടിച്ചു. അവരിൽ പലരും സാദാ മാധ്യമ പ്രവർത്തകരല്ല. അവർ സംരഭകരും മാധ്യമ ഉടമകളും കൂടിയാണ്. ഇങ്ങനെ വികസിച്ചിട്ടുള്ള പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ വ്യവസായത്തിന്റെയും പുതിയ മാധ്യമത്തിന്റെയും ലോകത്ത് രാസത്വരയായാണ് നീരാ റാഡിയ അവതരിക്കുന്നത്.

എല്ലാ മേഖലകളിലെയും ജീർണ്ണതകൾ തുറന്നു കാട്ടേണ്ട ഒന്നായാണ് ജനങ്ങൾ മാധ്യമങ്ങളെ കാണുന്നത്. ആ മേഖലയിൽ ജീർണ്ണത പടരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിലെ ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്താൻ അതിന് കഴിയാതാവും. ഒരു രംഗത്തും ഗുണമേന്മ ഉറപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ രാജ്യത്ത് ഇന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഒഴിവാക്കാവില്ല. ദൃശ്യമാധ്യമ രംഗത്തെ സ്വയംനിയന്ത്രണ സംവിധാനം ഉറപ്പുള്ള ഒന്നല്ല. അച്ചടിമാധ്യമരംഗത്തെ ഔദ്യോഗിക സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. ഉചിതമായ ഒരു പുതിയ മാധ്യമ നിയന്ത്രണ സംവിധാനം എത്രവേഗം സ്ഥാപിക്കാനാകുമോ അത്രയും നല്ലത്.

മാധ്യമം ദിനപത്രം നവംബർ 28, 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം

Monday, November 15, 2010

ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക്

ബി.ആർ.പി.ഭാസ്കർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, സി.പി.എമ്മിനോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ജനവിഭാഗങ്ങൾ വിട്ടുതുടങ്ങിയിക്കുന്നു. രണ്ട്, സി.പി.എമ്മും കോൺഗ്രസ്സും നയിക്കുന്ന മുന്നണികളല്ലാതെയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവുന്ന വിധം കേരളത്തിന്റെ രാഷ്ട്രീയ മനസ് പരുവപ്പെട്ടിട്ടില്ല.

സി.പി.എം.അണികൾ അന്യവൽക്കരിക്കപ്പെടുന്നെവെന്നതിന് തെളിവുകൾ നേരത്തെ തന്നെ ലഭ്യമായിരുന്നു. പാർട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരുന്ന കൊഴിഞ്ഞുപോക്കാണ് ഇതിൽ പ്രധാനപ്പെട്ടത്. ഓരോ കൊല്ലവും അംഗങ്ങളിൽ 10 ശതമാനവും പൂർണ്ണ അംഗത്വത്തിനായി കാത്തിരിക്കുന്നവരിൽ 25 ശതമാനത്തോളവും വിട്ടുപോകുന്നതായി പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പറയുന്നുണ്ട്. കൊഴിഞ്ഞുപോക്ക് മറ്റ് ചിലയിടങ്ങളിലും നടക്കുന്നുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ 40 ശതമാനത്തിലേറെ അംഗങ്ങൾ അഞ്ചു കൊല്ലത്തിനിപ്പുറം ചേർന്നവരാണെന്ന് കഴിഞ്ഞ് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തിന്റെ ഗുണം അനുഭവിക്കാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അംഗത്വം ഉപേക്ഷിക്കുന്നത്. പാർട്ടി ബന്ധമുള്ളവർക്ക് കൃത്രിമം കാട്ടി പോലും ജോലിയും സർവകലാശാലാ പ്രവേശനവുമൊക്കെ നേടി കൊടുക്കാൻ മടിയില്ലെന്ന് തെളിയിച്ചിട്ടും വൻ‌തോതിൽ കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന വിശ്വാസമാണ് അംഗങ്ങളെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. കേന്ദ്ര നേതൃത്വം വിഭാഗീയതയുടെ പ്രതിഫലനമായി വിലയിരുത്തിയിട്ടുള്ള പ്രശ്നത്തെ പാർട്ടിക്കകത്തും പുറത്തുമുള്ള വളരെപ്പേർ കാണുന്നത് പല വിഷയങ്ങളിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ വെളിച്ചത്തിലാണ്. അവരുടെ കണ്ണിൽ ഒരാൾ ലോട്ടറി, ഭൂമി മാഫിയകളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തടയാൻ ശ്രമിക്കുന്നയാളും മറ്റേയാൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നയാളുമാണ്.

ഇത്തവണ 2005ലേതിനേക്കാൾ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വോട്ടെടുപ്പിനു മുമ്പ് പറയുകയുണ്ടായി. അതിനെ പ്രചാരണ ഘട്ടത്തിൽ അണികളെ ആവേശഭരിതരാക്കാൻ നടത്തിയ പ്രസ്താവങ്ങളായി തള്ളിക്കളയാം. വോട്ടെടുപ്പ് കഴിഞ്ഞശേഷവും രണ്ട് നേതാക്കളും അതാവർത്തിക്കുകയുണ്ടായി. ചരിത്ര വിജയമാണ് നേടാൻ പോകുന്നതെന്നാണ് സെക്രട്ടറി പറഞ്ഞത്. സംഭവിച്ചതാകട്ടെ ചരിത്രപരാജയവും. ജനമനസ് മനസ്സിലാക്കാൻ പാർട്ടിക്കായില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടെടുപ്പിനുശേഷം പാർട്ടി കീഴ് ഘടകങ്ങൾ വിവരം ശേഖരിച്ച് മേൽഘടകങ്ങൾക്ക് നൽകാറുണ്ട്. അങ്ങനെ കിട്ടിയ വിവരം അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ചരിത്രവിജയം പ്രവചിച്ചതെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന കാര്യം അവർ അറിഞ്ഞില്ലെന്ന് കരുതണം. കിങ്കരന്മാർ സത്യം മറച്ചു വെച്ചുകൊണ്ട് നേതാക്കൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊടുത്തതാകാനും മതി.

സി.പി.എം. നേതാക്കൾ പരാജയത്തെ ലഘൂകരിക്കാമുള്ള ശ്രമത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അവർ പറയുന്നു. കഴിഞ്ഞ കൊല്ലം കിട്ടിയതിനേക്കാൾ പത്ത് ലക്ഷം വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ കണക്ക് അണികളുടെ മനോബലം നിലനിർത്താൻ സഹായിച്ചേക്കും. എന്നാൽ പഞ്ചായത്ത്, നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ ഒരുപോലെയല്ല സമീപിക്കുന്നത്. ഒരവസരത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നല്ല പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന് അറിയാത്ത കാര്യമല്ലിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഇടതു മുന്നണിക്ക് മുൻ‌കൈയുണ്ടായിരുന്നു. അത് മറന്നുകൊണ്ടുള്ള വിലയിരുത്തൽ സത്യസന്ധമല്ല. തെരഞ്ഞെടുപ്പ് പരാജയം താൽക്കാലികമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വലിയ വില കല്പിക്കേണ്ടതില്ല. എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും താത്കാലിക പ്രസക്തിയേ ഉള്ളു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ1957ലെ തെരഞ്ഞെടുപ്പ് വിജയവും താത്കാലികമായിരുന്നല്ലൊ. രണ്ട് കൊല്ലത്തിൽ ആ ജനവിധി ഒലിച്ചുപോയി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇക്കാര്യം വ്യക്തമായി.

അഞ്ചു കൊല്ലം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എല്ലാ കോർപ്പറേഷനുകളുടെയും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളുടെയും നിയന്ത്രണം ലഭിക്കുകയുണ്ടായി. ഇത്തവണ കോർപ്പറേഷൻ ഒഴികെ എല്ലാ തലത്തിലങ്ങളിലും യു.ഡി.എഫ്. മേൽകൈ നേടി. രണ്ട് കോർപ്പറേഷനുകളിൽ സി.പി.എം. കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ അതിർത്തിയിൽ പെടുത്തിയതിന്റെ ഫലമായാണ് രണ്ടിടത്തും വിജയം നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനം മുമ്പൊരിക്കലും ഇത്ര മോശമായിരുന്നില്ല. യു.ഡി. എഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിൽ ഗണ്യമായ ജനപിന്തുണയുള്ള ഒരേയൊരു കക്ഷി സി.പി.എം. ആയതിനാൽ ഈ പരാജയത്തെ ആ പാർട്ടിയുടെ പരാജയമായിത്തന്നെ കാണണം. എന്തുകൊണ്ട് പാർട്ടിക്ക് ഇത്ര വലിയ പരാജയമുണ്ടായെന്ന അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നേരത്തെ അതിന് മുൻ‌കൈ ലഭിച്ചത് എങ്ങനെയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായ രണ്ട് ഘടകങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. ഇതിലൊന്ന് കീഴ്തലങ്ങളിൽ സി.പി.എമ്മിന് കോൺഗ്രസ്സിനേക്കാൾ മെച്ചപ്പെട്ട സംഘടനാ സംവിധാനമുണ്ടായിരുന്നെന്നതാണ് മറ്റേത് കീഴ്തല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ എതിരാളികളുടേതിനേക്കാൾ തിളക്കമുള്ളതായിരുന്നെന്നതാണ്. സി.പി.എമ്മിന്റെ സംഘടനാപരമായ നിലയിൽ വലിയ മാറ്റമുണ്ടായെന്ന് കരുതാൻ ന്യായമില്ല. എന്നാൽ ഇന്ന് അതിന് ഏതെങ്കിലും തലത്തിൽ മറ്റ് കക്ഷികളിൽ പെട്ടവരേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള നേതാക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശ ഭരണത്തിൽ അഴിമതി വ്യാപകമാണെന്നും പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പലയിടങ്ങളിലും കരാറുകാരിൽ നിന്നും മാഫിയ സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാർക്കൊപ്പം പങ്കു പറ്റുന്നുണ്ടെന്ന ആരോപണം പ്രചരിച്ചിരുന്നു. പല തദ്ദേശ ഭരണസ്ഥാപനങ്ങളും കണക്കുകൾ ആഡിറ്റ് ചെയ്യാൻ യഥാസമയം ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിന് നൽകുന്നില്ലെന്ന് കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ അടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ അഴിമതിയുടെ ചിത്രം പുറത്തുവരുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടു. പാമൊലീനും ലാവലിനുമൊക്കെ വിദൂരത്തെവിടെയോ നടന്നവയാണ്. തദ്ദേശ അഴിമതിക്കത്തകളിലെ നായകന്മാർ വിളയാടുന്നത് സ്ഥലവാസികളുടെ മുന്നിലാണ്.

ജനവികാരം സി. പി. എമ്മിനെതിരാക്കിയ തദ്ദേശ ഭരണത്തിലെ അഴിമതിയെ യു.ഡി.എഫ്. നേതാക്കൾ പ്രചാരണ ഘട്ടത്തിലൊ ഫലപ്രഖ്യാപനത്തിനു ശേഷമൊ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടിയില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സമവായമാണ് ഇതിനു പിന്നിൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപകാല പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പങ്കുവെയ്ക്കലിന്റെ കാര്യത്തിൽ കക്ഷികൾ ഏറെക്കുറെ ഏകാഭിപ്രായക്കാരാണന്ന് കാണാം. എല്ലാം ഭൂരിപക്ഷം കൈയടക്കുന്ന രീതിയല്ല പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷകക്ഷികൾക്കും പഞ്ചായത്തിലെ ശക്തിക്കനുസരിച്ച് പണം ചെലവിടുന്ന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കുന്നതുകൊണ്ട് അഴിമതി തെരഞ്ഞെടുപ്പ് പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റത്തിന്റെ ഫലമായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു വ്യത്യാസമുണ്ടാകുമെന്ന് മാത്രം. നേരത്തെ പഞ്ചായത്ത് സംവിധനത്തിന്റെ ഗുണഭോക്താക്കളിലേറെയും എൽ.ഡി.എഫ്. അനുകൂലികൾ ആയിരുന്നെങ്കിൽ ഇനി ഏറെയും യു.ഡി.എഫ്.അനുകൂലികളായിരിക്കും.

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ബദൽ എന്ന സ്ഥാനം നേടിയശേഷവും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദു വോട്ടു ബാങ്ക് സൃഷ്ടിച്ചുകൊണ്ടാണ് അത് രാജ്യത്ത് വളർന്നത്. ജാതീയതയെ മറികടന്ന് ഹൈന്ദവ ഏകീകരണം നടത്തുന്നതിന് സാമൂഹിക സാഹചര്യങ്ങൾ തടസം നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്ത് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ അത് ഈ തെരഞ്ഞെടുപ്പിലും മുസ്ലിം തീവ്രവാദ ഭീഷണി ഉയർത്തിക്കാട്ടി. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിച്ച് നിർത്തുവാൻ സഹായിച്ചിരുന്ന കക്ഷികൾ വിട്ടു പോയതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സി.പി.എം. ഇത്തവണ സ്വീകരിച്ചത് മൃദു ഹിന്ദുത്വ പാതയാണ്. ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെ മുൻ‌നിർത്തി മുസ്ലിം വോട്ട് സമാഹരിക്കാൻ നടത്തിയ ശ്രമം മറക്കുന്നതിനു മുമ്പുണ്ടായ ഈ ഭാവപ്പകർച്ച ഉൾക്കൊള്ളാൻ ജനങ്ങൾക്കായില്ല. പുതിയ സി,പി.എം. നിലപാട് ഒരുപക്ഷെ കൂടുതൽ ഗുണം ചെയ്തത് ആ പാർട്ടിക്കല്ല, ഹിന്ദുതാല്പര്യ സംരക്ഷകരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയുള്ള ബി.ജെ.പി.ക്കാണ്. മുസ്ലിം ഭീകരതയെ കുറിച്ച് അവർ നേരത്തെ സംസാരിച്ചു തുടങ്ങിയിരുന്നല്ലൊ.

ഇരുമുന്നണികൾക്കും പുറത്ത് ഇടം കണ്ടെത്താൻ ബി.ജെ.പി.യെ കൂടാതെ മറ്റ് ചില സംഘടനകളും അങ്കത്തട്ടിലിൽ ഇറങ്ങിയിരുന്നു. ബഹുജൻ സമാജ് പാർട്ടി അക്കൂട്ടത്തിൽ പെടുന്നു. ബി.ജെ.പി.ക്ക് സഖ്യങ്ങളില്ലെങ്കിൽ കാരണം കൂട്ടുകൂടാൻ ആരും ഇല്ലാത്തതാവും. ബി.എസ്.പി.ക്ക് സഖ്യങ്ങളില്ലാത്തത് നയപരമായ കാരണത്താലാണ്. തനിച്ച് മത്സരിച്ച് പാർട്ടിയെ വളർത്തുന്ന സമീപനമാണ് അത് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പ് കൂട്ടുകെട്ടുണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ അതിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടതു കക്ഷികൾക്ക് പിന്തുണ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ സ്വാധീനമുള്ള പശ്ചിമ ബംഗാളിലും കേരളത്തിലും അവരുടെ സഹായം ഉറപ്പാക്കാമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം എന്ന ആശയവുമായി പ്രകാശ് കാരാട്ട് സമീപിച്ചപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി കയ്യോടെ തള്ളുകയാണുണ്ടായത്. ഈ ദലിത്-പിന്നാക്ക സംഘടനയെ കൂടാതെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ. എം) എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.യെ പോലെ ഒറ്റയ്ക്ക് പോകാനാണ് അതും ആഗ്രഹിച്ചത്. രണ്ട് മുന്നണികളും ചേർന്ന് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന കേരളത്തിൽ ഒറ്റയാന്മാർക്ക് എളുപ്പം മുന്നോട്ടു വരാൻ കഴിയില്ല. ആ നിലയ്ക്ക് ബി.എസ്.പി.ക്ക് ഒരു വാർഡിൽ ജയിക്കാനായതും ഡി.എച്ച്.ആർ.എമ്മിന് എട്ടു ജില്ലകളിലായി 50,000ഓളം വോട്ടുകൾ സംഭരിക്കാനായതും ചെറിയ കാര്യമല്ല. ജയിച്ച ബി.എസ്.പി. സ്ഥാനാർത്ഥി ദലിത് വനിതയാണെന്നും അദ്ധ്യക്ഷ സ്ഥാനം ദലിത് വനിതക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്തായതുകൊണ്ട് അവർക്ക് ആ സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നണി വല്യേട്ടന്മാർക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന്, പ്രഹരമേൽ‌പിക്കുകയെന്ന പരിമിതമായ ലക്ഷ്യം നേടിയെന്ന സംതൃപ്തിയിലാണ് ഡി.എച്ച്.ആർ.എം. നേതൃത്വം.

ഒറ്റയ്ക്ക് മത്സരിച്ച് ഏഴെട്ട് സീറ്റുകൾ നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യയുടെ കന്നി പ്രകടനം തിളക്കമാർന്നതാണ്. എസ്.ഡി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരാൾ മതനിന്ദയുടെ പേരിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. പൊലീസും മാദ്ധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തിയ കക്ഷിയുടെ പ്രകടനം പൊതുവിലും, പ്രതിയുടെ വിജയം പ്രത്യേകിച്ചും, പലരെയും അന്ധാളിപ്പിച്ചിട്ടുണ്ട്. മുഖ്യധാരയുടെ മുസ്ലിം തീവ്രവാദ ആരോപണം മദ്ധ്യവർഗ്ഗ മലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും. സാധാരണ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാൻ കുറഞ്ഞ പക്ഷം മാദ്ധ്യമങ്ങളെങ്കിലും തയ്യാറാകണം.

ചെറിയ രാഷ്ട്രീയ കക്ഷികളെ കൂടാതെ പരിസ്ഥിതി മലിനീകരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സമരം ചെയ്യുന്ന നിരവധി സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയുണ്ടായി. ഈസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സോളിഡാരിറ്റിയുടെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമി പലയിടങ്ങളിലും വികസന മുന്നണികൾ രൂപീകരിച്ച് മത്സരരംഗത്ത് ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പുകളിൽ പൊതുവെ സി.പി.എം. അനുകൂല നിലപാട് എടുത്തിരുന്ന ജമാത്തെ ഇസ്ലാമിയെയും മൃദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി സി.പി.എം. തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുസ്ലിം ലീഗിനെതിരെ സി.പി.എമ്മും ജമാത്തും കൈകോർത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തദ്ദേശ ഭരണത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കണമെന്ന നിലപാട് തത്ത്വത്തിൽ സ്വീകരിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാണ്. ആർക്കെങ്കിലും കോളിളക്കമുണ്ടാക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അത് യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ട് സംഭവിച്ചതാകണം. ഈ ചെറിയ പ്രസ്ഥാനങ്ങളെ തറപറ്റിച്ചെന്ന് മുന്നണികളും അവയെ നയിക്കുന്ന കക്ഷികളും കരുതുന്നെങ്കിൽ അതും യാഥാർത്ഥ്യബോധത്തിന്റെ കുറവു കൊണ്ടാണ്. ഈ കക്ഷികളിൽ മിക്കതും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ പ്രകടനത്തെ തട്ടിച്ചുനോക്കേണ്ടത് കോൺഗ്രസും സി.പി.എമ്മും ഇത്തവണ നടത്തിയ പ്രകടനവുമായല്ല, ഏഴെട്ട് പതിറ്റാണ്ട് മുമ്പ് അവ (അഥവാ അവയുടെ മുൻ‌ഗാമികൾ) ആദ്യമായി മത്സരിച്ചപ്പോൾ നടത്തിയ പ്രകടനവുമായാണ്.

എൽ.ഡി.എഫും യു.ഡി.എഫും അല്ലാതെ മറ്റൊരു സാധ്യത തങ്ങളുടെ മുന്നിലില്ലെന്ന ധാരണ ജനങ്ങൾക്കിടയിൽ പരത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ഒരോ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയാമായിട്ടും ലോക് സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പിനെ പൂർണ്ണമായും എൽ.ഡി.എഫ്-യു.ഡി.എഫ്. ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കാനാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശ് ഈ തലത്തിൽ പാർട്ടി അടിസ്ഥാനത്തിലുള്ള മത്സരം നിയമം മൂലം തടഞ്ഞിട്ടുണ്ട്. നേരിയ തോതിലെങ്കിലും മറ്റ് സാധ്യതകളുണ്ടായിട്ടും, എൽ.ഡി.എഫിനെ പുറത്താക്കാൻ തീരുമാനിച്ച വോട്ടർമാർ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതിനെ എല്ലാം എൽ.ഡി.എഫ്-യു.ഡി.എഫ് കളങ്ങളിൽ ഒതുക്കുന്ന തന്ത്രത്തിന്റെ വിജയമായി കാണാവുന്നതാണ്. ഇത് സാധ്യമാക്കിയത് ഒരു വലിയ വിഭാഗം വോട്ടർമാർ ഈ മുന്നണികളെ, അഥവാ അവയുടെ ഘടക കക്ഷികളെ, കേവലം രാഷ്ട്രീയ കക്ഷികളായല്ല, തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത് എന്നതുകൊണ്ടാണ്. വോട്ടറും കക്ഷിയുമായി ഇത്തരത്തിലുള്ള ബന്ധം നിലനിൽക്കുമ്പോൾ ഭരണാധികാരിക്ക് എല്ലാവരേയും ഒരേപോലെ കണാനാവില്ല. അതുകൊണ്ട് നീതിപൂർവ്വമായ ഭരണവും ഉണ്ടാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു.

തെരഞ്ഞെടുപ്പിനിടയിലാണ് എ. അയ്യപ്പൻ അവസന കവിത എഴുതിയത്. ഏത് നിമിഷവും മുതുകിൽ തറയ്ക്കാവുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രാണനും കൊണ്ട് ഓടുന്ന മാൻ‌പേട ഒരു പാതയുടെ വാതിൽ തുറന്ന്, ഒരു ഗർജ്ജനം സ്വീകരിച്ച്, മറ്റൊന്നിന്റെ വായ്ക്ക് ഇരയാകുന്ന ചിത്രമാണ് അതിലുള്ളത്. കേരളത്തിന്റെ വിധിയാണ്, അറിഞ്ഞോ അറിയാതെയൊ, അയ്യപ്പൻ രേഖപ്പെടുത്തിയത്. (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 15, 2010)