Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Friday, July 1, 2011

ക്രിമിനലുകള്‍ കൈകോര്‍ക്കുമ്പോള്‍

പൊലീസും ക്രിമിനലിസവും

ബി.ആർ.പി.ഭാസ്കർ

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിന്നൊഴിവാക്കണമെന്ന ഹൈകോടതി നിര്‍ദേശം ഒരോര്‍മപ്പെടുത്തലാണ്. സര്‍ക്കാര്‍ സ്വയമേവ ചെയ്യേണ്ട കാര്യമാണത്. പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമായ കസ്റ്റഡി പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ മാത്രമല്ല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല നടത്തുന്നതു പോലുള്ള പുതുതലമുറ കുറ്റകൃത്യങ്ങളിലും പൊലീസുദ്യോഗസ്ഥന്മാരുടെ പേരുകള്‍ അടിക്കടി ഉയര്‍ന്നുവരുന്ന സാഹചര്യം ഈ ഓര്‍മപ്പെടുത്തല്‍ സമയോചിതമാക്കുന്നു.

പൊലീസ് പാരമ്പര്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വ്യക്തികളുടെ ദോഷത്തേക്കാള്‍ സ്ഥാപനത്തിന്റെ ദോഷമാണ് പ്രതിഫലിക്കുന്നത്. നാടക-സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ സത്യനെ അറിഞ്ഞിരുന്നവര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് ഒരു നല്ല നടനും നല്ല മനുഷ്യനുമായാണ്. അതുകൊണ്ട്, ആലപ്പുഴയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരിക്കെ അദ്ദേഹം ഒരു പ്രതിയെ വഴിനീളെ തല്ലുന്നതു കണ്ടതായി കെ.പി. അപ്പന്‍ എഴുതിയപ്പോള്‍ എനിക്ക് അതുള്‍ക്കൊള്ളാനായില്ല. സബ് ഇന്‍സ്‌പെക്ടറായിരുന്ന സത്യന്റെ ചെയ്തിയെ പൊലീസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് മാറിക്കിട്ടി. പുതുതലമുറ കുറ്റങ്ങള്‍ പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമല്ല. അവ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊലീസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേരളത്തിലെ പൊലീസാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറും പൊലീസ് സംഘടനകളും അവയെ ചെറുക്കാറുണ്ട്. തീര്‍ത്തും ദുരുപദിഷ്ടമായ സമീപനമാണിത്. നമ്മുടെ പൊലീസ് താരതമ്യേന മെച്ചപ്പെട്ടതാണെന്നതുകൊണ്ട് അതിലെ അംഗങ്ങളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറച്ചു കണ്ടുകൂടാ. നേരെമറിച്ച്, അവയെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.

പ്രശ്‌നം ലഘൂകരിക്കാനായി സേനയില്‍ ക്രിമിനലുകളുടെ എണ്ണം കുറവാണെന്ന വാദവും ചിലര്‍ ഉന്നയിക്കാറുണ്ട്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംവിധാനത്തില്‍ കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം പോലും അനുവദനീയമല്ല. കാക്കി യൂനിഫോം ധരിക്കുന്നയാള്‍ കുറ്റവാസനയുള്ള മറ്റാളുകളേക്കാള്‍ അപകടകാരിയാണ്.

നാഷനല്‍ െ്രെകം റികോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഹീന കുറ്റങ്ങളില്‍ കേരളം മുന്നിലാണ്. ഏറ്റവും നല്ല പൊലീസുള്ള സംസ്ഥാനത്ത് ഏറ്റവുമധികം ഹീനകുറ്റങ്ങള്‍ നടക്കുന്നതിലെ വിരോധാഭാസം നാം തിരിച്ചറിയണം.

കേരളത്തില്‍ 2007ല്‍ 860 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി സംസ്ഥാന പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെയുള്ള 40,000ന് താഴെ സേനാംഗങ്ങളില്‍ രണ്ട് ശതമാനത്തിലധികം നടപടികള്‍ നേരിടുകയായിരുന്നെന്നര്‍ഥം. ശക്തമായ അച്ചടക്ക സംവിധാനം ആവശ്യപ്പെടുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറുതല്ല. കുറ്റവാളികളായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സഹജമായ വാസന കണക്കിലെടുക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകളുടെ ശതമാനം ഇതിലും കൂടുതലാണെന്ന് കരുതണം.

പൊലീസുകാര്‍ക്കെതിരായ കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍പെടുന്ന ബലാത്സംഗം, കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചതിന് ആംസ് ആക്ട്, എക്‌സ്‌പ്ലോസിവ്‌സ് ആക്ട് എന്നിവ പ്രകാരമുള്ളവയും ഉള്‍പ്പെട്ടിരുന്നു. പൊലീസുകാര്‍ പ്രതികളായ കേസുകളില്‍ പതിവിലധികം കാലതാമസം ഉണ്ടാകാറുണ്ട്. പലപ്പോഴും വൈകിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവും മെല്ലെത്തന്നെ. അന്വേഷണവും വിചാരണയും നടക്കുന്നതിനിടയില്‍ ഡിവൈ.എസ്.പി പടവുകല്‍ കയറി ഐ.ജിയും ഡി.ജി.പിയും ഒക്കെ ആയ കഥകളും പൊലീസിന്റെ ചരിത്രത്തിലുണ്ട്. ക്രിമിനല്‍ കേസുണ്ടെന്ന് അറിയുമ്പോള്‍ പൊലീസുകാര്‍ ഒളിവില്‍ പോകുന്നത് അപൂര്‍വമല്ല. നിയമത്തിന് കീഴടങ്ങാതെ ഒളിച്ചു നടക്കുന്നയാള്‍ പൊലീസില്‍ തുടരാന്‍ യോഗ്യനാണോ? സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും കൂടാതെ ഒരു പൊലീസുകാരനും ഒളിവില്‍ കഴിയാനാവില്ല. ഒളിവില്‍പോകാന്‍ സഹായിക്കുന്നവരെ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുള്ളവരായി കാണാനാവില്ല.

പൊലീസുകാരുടെ വര്‍ഗബോധം മാര്‍ക്‌സിസം പഠിച്ചുണ്ടാകുന്നതല്ല, ഫ്യൂഡല്‍ പാരമ്പര്യത്തില്‍ നിന്ന് വരുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നത് മനോബലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞുകൊണ്ട് മേലധികാരികളും നിസ്സംഗത പാലിക്കാറുണ്ട്.

അവരുടെ സമീപനം മനസ്സിലാക്കാന്‍ സേനയുടെ ഭൂതകാലം ഓര്‍മയിലുണ്ടാകണം. ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും കൊളോണിയല്‍ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സംവിധാനത്തിന്റെ നേര്‍ തുടര്‍ച്ചയാണ് ഇന്നത്തെ പൊലീസ്. ആയുധബലം കൊണ്ട് അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്തവര്‍ക്ക് സേനയുടെ മനോവീര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് ആവശ്യമായിരുന്നു. അതേ സമീപനം ജനാധിപത്യ വ്യവസ്ഥയിലും തുടരുന്നത് ഭരണാധികാരികള്‍ നിലനില്‍പിന് ഇപ്പോഴും ജനപിന്തുണയേക്കാള്‍ സായുധസേനയെ ആശ്രയിക്കുന്നതുകൊണ്ടാണ്.

പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ എസ്.ഐ. സോമന്‍ വധക്കേസ് മുതല്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വരെയുള്ള കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ കീഴ്‌കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ തന്നെ പ്രതികള്‍ പ്രാരംഭപ്രശ്‌നങ്ങളുമായി സുപ്രീംകോടതി വരെ പോയതായി കാണാം. വ്യവഹാരങ്ങളുടെ ഭാരിച്ച ചെലവ് വഹിക്കാന്‍ പൊലീസുകാര്‍ പിരിവ് നടത്താറുണ്ട്.

പണമില്ലാത്തതുകൊണ്ട് പ്രതികള്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യം തീര്‍ച്ചയായും അഭികാമ്യമല്ല. അതേസമയം, പൊലീസുകാര്‍ അഭിലഷണീയമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊലീസിന് വലിയ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകുന്നവര്‍ സത്യസന്ധമായ ജീവിതം നയിക്കുന്നവരാകാനുള്ള സാധ്യത കുറവാണ്.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പ്രക്രിയയുടെ ഫലമായി ഒരു ചെറിയ കാലയളവില്‍ പൊലീസ് സേനയുടെ അംഗബലം ഇരട്ടിയായി. സേനയുടെ പ്രകടമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാതെ വിപുലീകരണം നടത്തിയതുകൊണ്ട് ദുഷിച്ച ചെറിയ പൊലീസിന്റെ സ്ഥാനത്ത് ദുഷിച്ച വലിയ പൊലീസ് ഉണ്ടായി. ജനമൈത്രിപോലുള്ള പദ്ധതികള്‍ കൊണ്ട് അതിന്റെ ജീര്‍ണത മറച്ചു വെക്കാനാവില്ല.

ഇപ്പോള്‍ ഹൈകോടതിയുടെ മുന്നിലുള്ളത് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിയമനം വൈകുന്നവരുടെ പ്രശ്‌നമാണ്. രാഷ്്രടീയ ബന്ധമുള്ളവരുടെ നിയമനവും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. പൊലീസ് സേനയുടെ വികസനം നടന്ന കാലവും സാഹചര്യവും ഇവിടെ പ്രസക്തമാകുന്നു. അനുയായികളെ ഏതുവിധേനയും സര്‍വീസില്‍ കടത്തണമെന്ന ഉദ്ദേശ്യമുള്ള കക്ഷികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ കൂടുതലായി തെരഞ്ഞെടുക്കപ്പെടും. കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമപാതയിലായിരുന്ന ഘട്ടത്തില്‍ അതുമായുള്ള ബന്ധം സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയായി കണക്കാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കെടുക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്ത് അവയുമായുള്ള ബന്ധം സര്‍ക്കാര്‍ നിയമനത്തിന് തടസ്സമാകേണ്ട കാര്യമില്ല.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന അപേക്ഷകരില്‍ ചിലരെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായാവും കേസുകളില്‍ പെട്ടത്. അത്തരം സാഹചര്യങ്ങളില്‍ കേസില്‍പെടുന്നതും രണ്ടു കൊല്ലത്തില്‍ കുറവായ ജയില്‍ശിക്ഷ ലംഘിക്കുന്നതും എം.എല്‍.എയും മന്ത്രിയും ആകുന്നതിന് തടസ്സമല്ല. ആ സ്ഥിതിക്ക് അതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കേണ്ടതില്ല.

എന്നാല്‍, പൊലീസ് സേനയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേസുകള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായി ഉണ്ടായവയാണെങ്കില്‍ പോലും അതില്‍ നിന്നൊഴിവാക്കുന്നതില്‍ തെറ്റില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഒരു വിഭാഗമാണ്. അവയെ നയിക്കുന്നവരില്‍ പലരും പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചശേഷം അവയുടെ അച്ചടക്ക നിയന്ത്രണത്തിനു പുറത്തുകടന്ന് കരാറുകാരായി മാറിയവരാണ്.

പൊലീസും അത്തരം സംഘങ്ങളും തമ്മിലുള്ള ബന്ധത്തില്‍ രാഷ്ട്രീയക്കാരും കണ്ണി ചേരാറുണ്ട്. കാക്കിധാരികളും അല്ലാത്തവരുമായ ക്രിമിനലുകള്‍ കൈകോര്‍ക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക.

പൊലീസ് സേനയുടെ പ്രധാന പ്രശ്‌നം നീതിബോധത്തിന്റെ കുറവാണ്. സി.ആര്‍.പി.എഫ് മുന്‍ കോണ്‍സ്റ്റബ്ള്‍ പി. രാമചന്ദ്രന്‍ നായരുടെ ഉയര്‍ന്ന നീതിബോധമാണ് തിരുനെല്ലി കാട്ടില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൊലീസ് നടത്തിയ അറുകൊലയുടെ ചുരുളഴിച്ചത്. മേലുദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങി നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായര്‍ അക്കാലത്തുതന്നെ വിവരം ഗ്രോ വാസുവിനെ അറിയിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങളില്‍ വാസുവിന് ആ വിവരം പ്രയോജനപ്പെടുത്താനായില്ല. സാഹചര്യങ്ങള്‍ മാറിയശേഷം, സര്‍വീസില്‍നിന്ന് റിട്ടയര്‍ചെയ്ത രാമചന്ദ്രന്‍ നായര്‍, ചെയ്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി വീണ്ടും മുന്നോട്ടു വന്നതിന്റെ ഫലമായി, ഐ.ജി പദവി വരെ എത്തിയ ഒരു മുന്‍ ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. മരണം രാമചന്ദ്രന്‍ നായരെ ശിക്ഷയില്‍നിന്ന് രക്ഷിച്ചു. നിയമവാഴ്ചയില്‍ ആ സാധാരണ പൊലീസുകാരനുണ്ടായിരുന്നത്ര വിശ്വാസമുള്ള എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുണ്ട്?
(മാധ്യമം, ജൂലൈ 1, 2011)

Friday, June 18, 2010

വികസനം കിനാലൂരിനുശേഷം

“കിനാലൂരിൽനിന്ന് കാണേണ്ട കേരളത്തിലെ വഴികൾ” എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂൺ 13-19, 2010ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം

Wednesday, June 16, 2010

ന്യൂനപക്ഷ-ഭൂർപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും

കേരളശബ്ദം വാരികയുടെ പുതിയ ലക്കത്തിൽ (27.06.2010) ചെറുകര സണ്ണി ലൂക്കോസ് “ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

ഡോ. സെബാസ്റ്റ്യൻ പോൾ, പാലാ കെ.എം.മാത്യു, കെ.കെ.കൊച്ച്, ഒ. അബ്ദുറഹ്മാൻ, ഡിജോ കാപ്പൻ എന്നിവരോടൊപ്പം ഞാനും ഇതിൽ പങ്കെടുക്കുന്നു.

Tuesday, June 8, 2010

കേരളത്തിന്റെ വികസന ചരിത്രം വിശകലനം ചെയ്യുന്നു

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിൽ (2010 ജൂൺ13) “കിനാലൂരിൽനിന്ന് കാണേണ്ട കേരളത്തിലെ വഴികൾ“ എന്ന തലക്കെട്ടിൽ എന്റെ ഒരു ലേഖനമുണ്ട്.

ഒപ്പമുള്ള പത്രാധിപരുടെ കുറിപ്പിൽ നിന്ന്:

കിനാലൂർ കേരള സമൂഹത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒന്നാണെന്ന് പറയുന്നത് ‘വികസനവക്താക്കൾ’ക്കും ‘വികസന വിരുദ്ധർ‘ക്കും പഴയതുപോലെ മുന്നോട്ടുപോകാൻ കഴിയില്ല എന്നതുകൊണ്ടാണ്. കേരളത്തിന്റെ വ്യവസായ-റോഡ് വികസനം ഭൂപ്രകൃതിയും ജനസാന്ദ്രതയും സാമ്പത്തിക സ്രോതസ്സുകളും കണക്കിലെടുത്താവണം നടപ്പാക്കേണ്ടത്. കേരളത്തിന്റെ വികസന ചരിത്രം വിശകലനം ചെയ്യുന്നു.

Tuesday, May 18, 2010

ഇവിടം സ്വർഗ്ഗമാണ്!

ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ നാലാം വാർഷികത്തിൽ വിവിധ പത്രങ്ങളോടൊപ്പം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ വിതരണം ചെയ്ത “വികസ്വരകേരളം” സപ്ലിമെന്റിൽ മുഖ്യമന്ത്രി എഴുതുന്നു:

“അഭൂതപൂർവമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് നാഌ വർഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാൻ ഈ കാലയളവിൽ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.“

ബാക്കി കഥ സപ്ലിമെന്റിലെ തലക്കെട്ടുകൾ പറയട്ടെ.

വികസനത്തിന്റെ വസന്തകാലം – വി.എസ്.അച്യുതാനന്ദൻ, മുഖ്യമന്ത്രി
കേരളം ശാന്തം – കോടിയേരി ബാലകൃഷ്ണൻ, ആഭ്യന്ത-ടൂറിസം മന്ത്രി
വിലക്കയറ്റം പിടിച്ചുനിർത്തി – സി. ദിവാകരൻ, ഭക്ഷ്യ-മൃഗസംരക്ഷണ മന്ത്രി
ധനസുഭിക്ഷതയുടെ നാളുകൾ -- ഡോ. ടി.എം. തോമസ് ഐസക്, ധന മന്ത്രി
തീർത്ഥാടകർക്ക് ക്ഷേമം – രാമചന്ദ്രൻ കടന്നപ്പള്ളി, ദേവസ്വം-അച്ചടി വകുപ്പ് മന്ത്രി
കെ.എസ്.ആർ.ടി.സി.ക്ക് പുത്തനുണർവ് – ജോസ് തെറ്റയിൽ, ഗതാഗത മന്ത്രി
മത്സ്യമേഖലയും വികസന നേട്ടങ്ങളും – എസ്. ശർമ, ഫിഷറീസ്, രജിസ്ട്രേഷൻ മന്ത്രി
മറക്കാനാവുമോ ഈ നേട്ടങ്ങൾ -- ബിനോയ് വിശ്വം, വനം-ഭവന മന്ത്രി
ഭാവികേരളത്തിന്റെ ഉറപ്പ് – എം. വിജയകുമാർ, നിയമ, സ്‌പോർട്സ്, യുവജനക്ഷേമ മന്ത്രി
തൊഴിൽ-എക്സൈസ് വകുപ്പുകളുടെ കർമനിരതമായ നാല് വർഷങ്ങൾ -- പി.കെ. ഗുരുദാസൻ, തൊഴിൽ-എക്സൈസ് മന്ത്രി
പഠന നിലവാരം ഉയർന്നു; സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങൾ -- എം.എ. ബേബി, വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി
സാന്ത്വനമായി ആരോഗ്യരംഗം – പി.കെ. ശ്രീമതി ടീച്ചർ
ഇന്ത്യയ്ക്ക് മാതൃകയാവുന്ന തദ്ദേശഭരണം – പാലോളി മുഹമ്മദ്കുട്ടി – തദ്ദേശസ്വയംഭരണ മന്ത്രി
കേരളം സമ്പൂർണ വൈദ്യുതികരണത്തിലേക്ക് – എ.കെ. ബാലൻ, വൈദ്യുതി – പിന്നാക്ക, പട്ടികവിഭാഗക്ഷേമ മന്ത്രി
സഹകരണ നവോത്ഥാനം – ജി. സുധാകരൻ, സഹകരണ-കയർ മന്ത്രി
ഉറച്ച അടിത്തറയിൽ വ്യവസായവികസനം – ഏളമരം കരീം, വ്യവസായ മന്ത്രി
ഭൂവിതരണത്തിൽ റെക്കോർഡ് – കെ.പി. രാജേന്ദ്രൻ, റവന്യു മന്ത്രി
കാർഷികസമൃദ്ധിയുടെ നാളുകൾ -- മുല്ലക്കര രത്നാകരൻ, കൃഷി മന്ത്രി
റോഡ് വികസനത്തിൽ ശരിയായ കാഴ്ചപ്പാടും നടപടികളും (ഇത് പിതൃശൂന്യ ലേഖനം)

Saturday, March 13, 2010

പള്ളി മുതൽ പാർട്ടി വരെ

ആദ്യ ഇ.എം.എസ്. സർക്കാരിനെ അധികാരത്തിലേറ്റിയത് അധ്വാനവർഗമോ ജാതിമത സംഘടനകളോ?

കമ്യൂണിസ്റ്റ് കുത്തകഭരണത്തിൽ നിന്ന് വിമോചനസമരം കേരളത്തെ രക്ഷിക്കുകയായിരുന്നോ?

വിമോചനസമരനായകനായിരുന്ന മന്നം സഭകളുടെ കരുനീക്കത്തിൽപെട്ടുപോയ വെറും കളിപ്പാവ മാത്രമായിരുന്നോ?

കാർഷികബന്ധബില്ലിലൂടെ യഥാർഥ കർഷകനെ മണ്ണിൽനിന്ന് പറിച്ചെറിയുകയായിരുന്നോ കമ്യൂണിസ്റ്റ് സർക്കാർ?

അരനൂറ്റാണ്ടിനുള്ളിൽ വിമോചനസമരംപോലെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രതിഭാസം ഐക്യകേരളത്തിലുണ്ടായിട്ടില്ല. ഒരു യുദ്ധമോ കലാപമോ അല്ലാതിരുന്നിട്ടുപോലും ഒരു സമരം വീണ്ടും വീണ്ടും ചരിത്രത്തിൽ പഠനവിഷയമാകുന്നു. പള്ളി മുതൽ പാർട്ടി വരെയും അമേരിക്കൻ സാമ്രാജ്യത്വം മുതൽ അവർണ-സവർണ ദ്വന്ദംവരെയുള്ള അനേകമനേകം മാനങ്ങൾ ചർച്ചചെയ്യപ്പെടുന്നു.

കേരളത്തിന്റെ ജനാധിപത്യഭാവിക്ക് ഒരു പാഠപുസ്തകം.


‘പള്ളി മുതൽ പാർട്ടി വരെ’ എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ പ്രസാധകർ നൽകുന്ന വിവരമാണ് മുകളിൽ ചേർത്തിട്ടുള്ളത്.

വിമോചനസമരത്തെക്കുറിച്ച് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ ‘ഗ്രാമിക‘ ഒരുക്കിയ സംവാദത്തിൽ പങ്കെടുത്ത രാജൻ ഗുരുക്കൾ, എം.എ. ജോൺ, കെ. വേണു, എ. ജയശങ്കർ, പി.പി. ജയിംസ് എന്നിവർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ, പങ്കെടുക്കാൻ കഴിയാഞ്ഞ എം.ജി.എസ്. നാരായണൻ, ജോൺ കച്ചിറമറ്റം, ജെ. രഘു എന്നിവർ എഴുതി നൽകിയ അഭിപ്രായങ്ങൾ എന്നിവ കൂടാതെ സിവിക് ചന്ദ്രൻ, ജി.കെ. സുരേഷ്ബാബു, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭൻ എന്നിവരും ഞാനും ലേഖനങ്ങളിൽ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും ഈ പുസ്തകത്തിലുണ്ട്.

വില 65 രൂപ

പ്രസാധകർ:
നിർമല ബുക്സ്,
ചാലക്കുടി 680 307
ഫോൺ 0480-3000003
e-mail: nirmalabooks@gmail.com

ഗ്രാമികയുടെ വെബ്സൈറ്റ്: www.gramika.com

Thursday, December 17, 2009

തേജസ്: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കേരള സർക്കാരിന് കത്തയച്ചതായി ഇന്ന് ഇൻഡ്യാവിഷൻ റിപ്പോർട്ട് ചെയ്തു.

തേജസ് പത്രം ഈ വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞു. എന്റെ പ്രതികരണം ചുവടെ ചേർക്കുന്നു:

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനു് അയച്ച കത്ത് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നടപടിയെടുക്കേണ്ടവരുടെ ലിസ്റ്റ് അയച്ചുകൊടുത്തിരുന്നു. അച്ചടി മാധ്യമങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടെന്നിരിക്കെ ഏതൊ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ഇടപെടൽ ദുരുപദിഷ്ടമാണ്. ഭീകരതക്കെതിരായ നടപടികൾ ഭരണകൂട ഭീകരതയുടെ സ്വഭാവം ആർജ്ജിക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച വാർത്തകൾ തടയാനുള്ള ഔദ്യോഗികശ്രമത്തെ സംശയത്തോടെ മാത്രമെ വീക്ഷിക്കാനാവൂ.

Wednesday, May 27, 2009

ജനസൌഹൃദ പൊലീസ് എത്രയോ അകലെ

ഈ തലക്കെട്ടിൽ മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ പൊലീസ് പരിഷ്കരണ നടപടികൾ വിലയിരുത്തുന്നു.

ലേഖനം ഇവിടെ വായിക്കാം: ജനസൌഹൃദ പൊലീസ് എത്രയോ അകലെ

Friday, May 1, 2009

ലോക്കപ്പ് മർദ്ദനവും പൊലീസ് അസ്സോസിയേഷനും

പൊലീസുകാരുടെ മൌലികപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ പൊതുജനങ്ങളുടെ സഹകരണവും സഹാനുഭൂതിയും കൂടിയേ കഴിയൂ. ഈ കാര്യത്തിൽ (കേരളാ പൊലീസ്) അസ്സോസിയേഷന് യാതൊരു സംശയവുമില്ല. പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി വരുന്നവരോട് അന്തസ്സായി പെരുമാറാനും ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരോടും, ലോക്കൽ പൊലീസുകാരോടും വിശേഷിച്ചും കമ്മിറ്റി അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടാൻ ഇടവരുന്ന ബറ്റാലിയനുകളിലെ പൊലീസുകാരും ജനങ്ങളുടെ ഉറ്റസുഹൃത്തുക്കളായി പെരുമാറണമെന്ന് കമ്മിറ്റി ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പൊലീസിന്റെ സൽ‌പ്പേരിന് കളങ്കം ചേർക്കുന്ന ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓരോ പൊലീസുകാരനും പ്രതിജ്ഞ എടുജ്ജണമെന്ന് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കേരളാ പൊലീസ് അസ്സോസിയേഷൻ സംസ്ഥാന കൌൺസിൽ 15.2.1980ന് --അതായത് 29 കൊല്ലം മുമ്പ് -- എറണാകുളം മദ്രാസ് കഫേ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ വരികൾ ഞാൻ ചികഞ്ഞെടുത്തതല്ല. അസ്സോസിയേഷന്റെ മുഖപത്രമായ “കാവൽ കൈരളി”യുടെ ഏപിൽ 2009ലെ ലക്കത്തിൽ --- അതായത് ഏറ്റവും പുതിയ ലക്കത്തിൽ --- നിന്ന് പകർത്തിയെഴുതുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

പൊലീസ് അസ്സോസിയേഷൻ 29 കൊല്ലം മുമ്പു തന്നെ അംഗങ്ങളോട് ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറാനും അഭ്യർത്ഥിച്ചിരുന്നുവെന്നറിയുന്നത് സന്തോഷകരം തന്നെ. ഈ അഭ്യർത്ഥന എന്ത് ഗുണം ചെയ്തുവെന്ന് അസ്സോസിയേഷൻ വിലയിരുത്തിയിട്ടുണ്ടോ എന്നറിയില്ല. മുഖപത്രത്തിൽ ഇത് സംബന്ധിച്ച സൂചനയൊന്നുമില്ല.

ഈ അഭ്യർത്ഥനയ്ക്കുശേഷവും ലോക്കപ്പ് മർദ്ദനങ്ങൾ നടന്നതായി നമുക്കറിയാം. ഇത് സംബന്ധിച്ച് പരാതികൾ ഉയരുകയും അധികൃതർ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അത്തരം ചില സന്ദർഭങ്ങളിൽ കുറ്റാരോപിതരായ പൊലീസുകാരെ സംരക്ഷിക്കാൻ അസ്സോസിയേഷൻ ശ്രമിച്ചതായി അറിയാം. കുറ്റം ചെയ്തവർക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അസ്സോസിയേഷൻ ശ്രമിച്ച ഒരവസരത്തെക്കുറിച്ചും കേൾക്കാനിടയായിട്ടില്ല. അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അസ്സോസിയേഷൻ അക്കാര്യം വ്യാപകമായി പ്രചരിപ്പിക്കണം. പാലിക്കാൻ കൂട്ടാക്കാത്ത പ്രതിജ്ഞകളും നടപ്പിലാക്കാൻ ഉദ്ദ്യേശമില്ലാത്ത ആഹ്വാനങ്ങളും പ്രയോജനം ചെയ്യില്ല.

കാവൽ കൈരളിയെ സംബന്ധിക്കുന്ന വിവരങ്ങൾ:

ഒറ്റപ്രതി വില: 10 രൂപ
ചീഫ് എഡിറ്റർ: സി.ആർ.ബിജു
എഡിറ്റർ: കെ. രാജൻ
മാനേജിങ് എഡിറ്റർ: മധു കുറുപ്പത്ത്
മേൽ‌വിലാസം:
കേരളാ പൊലീസ് അസ്സോസിയേഷൻ
സംസ്ഥാന കമ്മിറ്റി ഓഫീസ്,
തേവര പൊലീസ് സ്റ്റേഷൻ ബിൽഡിങ്,
കൊച്ചി 15
ഫോൺ: 0484-2358641 മൊബൈൽ: 9446078641

Tuesday, April 28, 2009

വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നതാരാണ്?

മെഡിക്കൽ കോളെജ് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി പറഞ്ഞതായി ഒരു പത്രത്തിൽ കണ്ടു.

തൃശ്ശൂർ, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇൻഡ്യയുടെ ടീം നടത്തുന്ന പരിശോധനയിൽ കള്ളത്തരം കാട്ടാൻ അവർ സർക്കാരിന് കൂട്ടുനിൽക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ അവർ അത് ചെയ്തിരുന്നു.

മെഡിക്കൽ കോളെജുകളിൽ ആവശ്യമായ സൌകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണ് എം.സി.ഐ. ടീം വരുന്നത്. മാദ്ധ്യമങ്ങൾ നൽകുന്ന വിവരം ശരിയാണെങ്കിൽ, മുന്ന് കോളെജുകളിലെ 2,000ഓളം തസ്തികകളിൽ 550 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധനയ്ക്ക് ആളെത്തുമ്പോൾ മറ്റ് മെഡിക്കൽ കോളെജുകളിൽ നിന്ന് അദ്ധ്യാപകരെ അവിടെ താൽക്കാലികമായി പോസ്റ്റ് ചെയ്തുകൊണ്ട് വേണ്ടത്ര സ്റ്റാഫുണ്ടെന്ന് കാണിക്കുകയാണത്രെ പതിവ്. ഇത്തവണ അദ്ധ്യാപകർ അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല.

സ്ഥാപനങ്ങളിൽ വേണ്ടത്ര അദ്ധ്യാപകരില്ലെന്ന് മെഡിക്കൽ കൌൻസിൽ റിപ്പോർട്ട് ചെയ്താൽ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടും. അത് അവിടെ പഠിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് മന്ത്രി അദ്ധ്യാപകരോട് പറയുന്നത്.

യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നത് അദ്ധ്യാപകരല്ല, വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാത്ത സർക്കാരാണ്. കോളെജുകളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എത്ര അദ്ധ്യാപകർ ഉണ്ടാകണമെന്നും എന്തൊക്കെ ഉപകരണങ്ങൾ വേണമെന്നുമൊക്കെ വിദഗ്ദ്ധ സമിതികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന ആദ്യപാപം മറയ്ക്കാൻ താൽക്കാലിക സ്ഥലം മാറ്റം നടത്തുമ്പോൾ സംസ്ഥാന സർക്കർ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്യുകയാണ്. ഒരു സാധാരണ പൌരനാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും.

കോളെജിൽ ആവശ്യമായ സൌകര്യങ്ങളില്ലെങ്കിൽ അവിടെ പഠിച്ചിറങ്ങുന്നവരുടെ നിലവാരം മോശമാകും. അങ്ങനെ നോക്കുമ്പോൾ സർക്കാർ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് മാത്രമല്ല മെഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവൻകൊണ്ടുകൂടിയുമാണ് പന്താടുന്നത്.

ഈ വഞ്ചന വർഷങ്ങളായി നടക്കുന്നതാണ്. ആ നിലയ്ക്ക് ശ്രീമതിയെപ്പോലെ അവരുടെ മുൻഗാമികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

ഒരു കള്ളത്തരവും കാട്ടാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണിൽ തൊഴിലില്ലാത്ത 2,297 ഡോക്ടർമാർ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കാത്തുകിടക്കുകയായിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ജോലിക്കായുള്ള കാത്തിരിപ്പ് കുറച്ചാൽ ഒഴിവുകൾ നികത്താനാകും. മെഡിക്കൽ കോളെജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാൽ റിട്ടയർ ചെയ്ത് അടുത്ത ദിവസം ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളെജിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ സേവനം സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കാലം നിലനിർത്താനാകും. ഈ നടപടി പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ യുവജന സംഘടനകളെ അലോസരപ്പെടുത്തേണ്ടതില്ല. കാരണം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തട്ടിയെടുക്കാവുന്ന ജോലികളല്ല ഇവ.

Friday, April 3, 2009

പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക്

ഈ ലോക് സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തുറക്കുന്നുണ്ടോ? ഈ വിഷയം ജനശക്തിയുടെ വിഷുപ്പതിപ്പിൽ (മാർച്ച് 28 - ഏപ്രിൽ 10, 2009) എഴുതിയ ലേഖനത്തിൽ ഞാൻ ചർച്ച ചെയ്യുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group

Sunday, March 8, 2009

കേരളത്തിലെ മദ്രസ്സകൾ

ഇന്ത്യയിലെ മുസ്ലിങ്ങളുടെയും മറ്റ് അവശ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന യോഗീന്ദർ സിക്കന്ദ് കേരളത്തിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റിലേക്ക് താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു: 'Traditional' Ulema and 'Modern' Islamic Education in Kerala

അദ്ദേഹത്തിന്റെ മറ്റൊരു ലേഖനം Countercurrents.org യുടെ വെബ്‌സൈറ്റിൽ വായിക്കാം: Kerala Madrasas: Charting a different course

Friday, February 27, 2009

ഗൾഫ് മാന്ദ്യവും കേരളവും: വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്

ഗൾഫ് മാന്ദ്യം കേരളത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ എന്ന പ്രമുഖ അമേരിക്കൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ഏതാനും മാസങ്ങളിൽ അഞ്ചു ലക്ഷം പേർ ഗൾഫിൽ നിന്ന് മടങ്ങിയെത്തുമെന്ന് കേരള മാൻപവ്വർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചാക്കൊ ടി. വർഗീസ് പറഞ്ഞതായി യാരോസ്ലാവ് ട്രൊഫീമൊ എന്ന ലേഖകൻ കേരളത്തിൽ നിന്നയച്ച റിപ്പോർട്ട് പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നാല് സഹോദരങ്ങൾ യു.എ.ഇ.യിലാണെന്നും ലേഖകൻ എഴുതുന്നു.

Tuesday, October 7, 2008

സമരവും ജനതയും – പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍

ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓറ മാസികയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ‘സമരവും ജനതയും: പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചര്‍ച്ചയാണ്. ആ ചര്‍ച്ചയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു. കെ.എന്‍.ഗണേഷ്, സി.ആര്‍. നീലകണ്ഠന്‍, സി.വിജയന്‍ കലവൂര്‍, എം.ടി.ചന്ദ്രസേന്‍, രാമചന്ദ്രന്‍ കപ്പക്കട എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്ന മറ്റാളുകള്‍.


സമരങ്ങള്‍ മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തോറ്റ ചരിത്രമില്ലെന്ന പ്രഖ്യാപനം സമരവീര്യം നിലനിര്‍ത്താന്‍ ആശ്രയിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഒരു ജനതയും സദാ നേര്‍വരയിലൂടെന്നപോലെ മുന്നേറുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ചിലപ്പോള്‍ ദിശ മാറി പോകേണ്ടി വരും. പിന്‍‌വാങ്ങേണ്ടതായും വന്നേക്കാം. സാഹചര്യങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ വീണ്ടും മുന്നോട്ട് നീങ്ങാന്‍ കഴിയും.

പുന്നപ്ര-വയലാര്‍ കേരള ജനതയുടെ ആദ്യ സമരമല്ല, അവസാനത്തേതുമല്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന നിലയ്ക്ക് ആ പാര്‍ട്ടിയില്‍നിന്ന് പൊട്ടിമുളച്ച കക്ഷികള്‍ അതിനെ ഐതിഹാസികമായ ഒന്നായി ചിത്രീകരിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാല്‍ ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ആ സമരവും ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്കരണവും നിര്‍ണ്ണായകമായെന്ന കമ്മ്യൂണിസ്റ്റ് അവകാശവാദം നിലനില്‍ക്കുന്നതല്ല.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളാണു കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയെ തകര്‍ത്തത്. ഇതില്‍ ആദ്യത്തേത് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന, മാറ് മറയ്ക്കാന്‍ഊള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്‍. ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കി പ്രശ്നം ബ്രിട്ടീഷ് അധികാരികളെ തൃപ്തിപ്പെടുത്താനാണു രാജഭരണകൂടം ശ്രമിച്ചത്. ബ്രിട്ടീഷ് റസിഡന്റ് ജാതിമതഭേദം കൂടാതെ എല്ലാ പ്രജകളെയും താന്‍ ഒരുപോലെ കാണുന്നെന്ന വിക്ടോറിയാ രാജ്ഞിയുടെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിക്കുകയും അസമത്വത്തില്‍ അധിഷ്ഠിതമായ പഴയ ആചാരങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്തു. തലസ്ഥാന നഗരിയിലൂടെ വില്ലുവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് അയ്യങ്കാളി സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു കൊല്ലം പാടത്ത് പണിയ്ക്കിറങ്ങാതെ അദ്ദേഹത്തിന്റെ അനുയായികള്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പൊരുതി. വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ സാമൂഹിക തലത്തില്‍ വൈക്കം സത്യഗ്രഹത്തിലും രാഷ്ട്രീയ തലത്തില്‍ നിവര്‍ത്തന പ്രക്ഷോഭണത്തിലും ഒന്നിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നവര്‍ സാമ്പത്തിക രംഗത്ത് സജീവമായിരുന്നു. ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നവയില്‍ പലതും അവര്‍ കെട്ടിപ്പടുത്തവയാണ്. ആദ്യ തൊഴിലാളി സംഘടന ഉണ്ടാക്കിയതും അവരാണ്. മാപ്പിള ലഹള എന്ന പേരില്‍ അറിയപ്പെടുന്ന സമരത്തെയും ഈ പോരാട്ട പരമ്പരയുടെ ഭാഗമായി കാണണം. അതിനെ ജന്മി-കുടിയാന്‍ പ്രശ്നവും ഹിന്ദു-മുസ്ലിം ചേരിതിരിവുമൊക്കെയായി ചിത്രീകരിക്കുന്നവര്‍ അത് ഒരു ജനതയുടെ വിമോചന സമരം കൂടിയായിരുന്നെന്ന വസ്തുത, ബോധപൂര്‍വമൊ അല്ലാതെയൊ, തമസ്കരിക്കുകയാണു ചെയ്യുന്നത്. ഇതെല്ലാം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുത്തിട്ടുപോലുമുണ്ടായിരുന്നില്ലെന്നത് വിസ്മരിച്ചുകൂടാ.

പുന്നപ്ര-വയലാര്‍ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തുടങ്ങിയ വിമോചന പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടൂപോയെന്ന് പറയാവുന്നതാണ്. അത് ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല. ആ കാലഘട്ടത്തില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍ നടന്ന അക്രമസമരങ്ങള്‍ പരിശോധിക്കുമ്പോള്‍ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം തികച്ചും ബാലിശമായ ആശയങ്ങളാണു വെച്ചുപുലര്‍ത്തിയിരുന്നതെന്ന് കാണാം. വയലാര്‍-പുന്നപ്ര സമരം പരാജയമായിരുന്നെങ്കിലും ജനങ്ങള്‍ക്ക് നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയിലുള്ള വിശ്വാസവും സമരഭടന്മാരുടെ ത്യാഗമനോഭാവത്തോടുള്ള ആദരവും അതിനു അസാമാന്യമായ പ്രേരകശക്തി പ്രദാനം ചെയ്തു. ഇതേകാരണത്താലാണ് പില്‍ക്കാലത്ത് നക്സലൈറ്റ് ആഭിമുഖ്യത്തില്‍ നടന്ന പോരാട്ടങ്ങളും നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്.

ഓറ (Organ for Radical Action)പത്രാധിപസമിതി:
മാനേജിങ് എഡിറ്റര്‍: ഫാ. അലോഷ്യസ് ഫെര്‍ണാന്റസ്
ചീഫ് എഡിറ്റര്‍: എന്‍.ജി.ശാസ്ത്രി
ജനറല്‍ എഡിറ്റര്‍: സി.പി.സുധാകരന്‍

ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ

മേല്‍‌വിലാസം: ഓറ മാസിക, പറവൂര്‍, പുന്നപ്ര നോര്‍ത്ത്, ആലപ്പുഴ 688 014
e-mail: oraeditors@gmail.com

Monday, September 8, 2008

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേസരി അതിന്റെ വാര്‍ഷികപ്പതിപ്പില്‍ ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍: സാധ്യതകളും പരിമിതികളും’എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. എം.ജി.എസ്. നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍, എം. ആര്‍. ചന്ദ്രശേഖരന്‍, പ്രൊ. കെ. രാമന്‍‌പിള്ള, ഡോ. എം. ഗംഗാധരന്‍, എം. കെ.ദാസ്, സിവിക് ചന്ദ്രന്‍, പി. രാജന്‍, അഡ്വ. എ. ജയശങ്കര്‍, പി. കേശവന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍ എന്നിവരോടൊപ്പം അതില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

നവസാമൂഹ്യനിര്‍മ്മിതിക്ക് വേണ്ട കക്ഷിയെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നില്ല


പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയതും കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടുവരെ തുടര്‍ന്നതുമായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയത്. അതിന്റെ ആകെത്തുകയായി എടുത്തുകാണിക്കാവുന്നത് ശ്രീ നാരായണ ഗുരു അവതരിപ്പിച്ച 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാരാജ്യമാണിത്' എന്ന സങ്കല്പമാണ്‍. ആദ്യം രംഗത്ത് വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിനുള്ളില്‍ ജനിച്ച് പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ സങ്കല്പം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധതയുള്ളവയെന്ന നിലയിലാണ് ജനങ്ങളെ സമീപിച്ചതും അംഗീകാരം നേടിയതും. പ്രായോഗിക തലത്തില്‍ അതില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിലും തത്വത്തില്‍ അവയെല്ലാം ഇപ്പോഴും ആ സങ്കല്പം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967ല്‍ തത്വദീക്ഷയില്ലാതെ ഒരു സപ്തമുന്നണി തല്ലിക്കൂട്ടി അധികാരം നേടിയശേഷം ആരുമായി കൂട്ടുചേര്‍ന്നും അധികാരം കൈക്കലാക്കുന്നത് കേരളത്തില്‍ അംഗീകൃത പ്രായോഗിക രാഷ്ട്രീയശൈലിയായി.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍, സ്വാധീനമുള്ള കക്ഷികള്‍ക്ക് രാഷ്ട്രീയ രംഗത്ത് അവരുടെ യഥാര്‍ത്ഥ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടതിലും ഉയര്‍ന്ന സ്ഥാനം നേടാന്‍ ഈ സാഹചര്യം സഹായിച്ചിട്ടുണ്ട്. പക്ഷെ ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വിശ്വാസമുള്ളതായി ജനങ്ങള്‍ കരുതുന്ന കക്ഷികള്‍ക്കെ നേതൃസ്ഥാനം കാംക്ഷിക്കാനാവൂ. ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി.യെ അത്തരത്തിലുള്ള സാമൂഹ്യനിര്‍മ്മിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കക്ഷിയായി ജനങ്ങള്‍ കാണാത്തതാണ് അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു

വാര്‍ഷികപ്പതിപ്പിന്റെ വില: 30 രൂപ

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ആണ് കേസരിയുടെ പ്രസാധകര്‍. മുഖ്യ പത്രാധിപര്‍: ആര്‍. സഞ്ജയന്‍

മേല്‍‌വിലാസം: കേസരി കാര്യാലയം, സ്വസ്തിദിശ, മാധവന്‍ നായര്‍ റോഡ്, കോഴിക്കോട്-2

Thursday, August 21, 2008

വാഴുന്നോരും അടിമകളും

രണ്ടാം ഭൂപരിഷ്കരണവാദം തീവ്രവാദി വായാടിത്തമാണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവത്തെയും അവസരവാദികളാണ് തീവ്രവാദികളെ ഭയപ്പെടുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും മുന്‍നിര്‍ത്തിയുള്ള ഒരു വിശകലനമാണ് ഈയാഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: വാഴുന്നോരും അടിമകളും

ഏകദേശ ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗില്‍.

Monday, July 7, 2008

കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്ക്

കര്‍ഷക ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് കേരളമാണത്രെ. ഛത്തിസ്‌ഗഢിലെ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ശുഭ്രാന്‍ഷു ചൌധരി എഴുതിയ ഒരു ലേഖനത്തിലാണ് ഈ വിവരം ഞാന്‍ കണ്ടത്.

ചൌധരി ഉദ്ധരിക്കുന്ന നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2006ലെ കണക്കുകള്‍ അനുസരിച്ച് ഛത്തിസ്ഗഢില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 6.49 കര്‍ഷക ആത്മഹത്യ നടന്നപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയായിരുന്നു: മഹാരാഷ്ട്ര 4.28, കേരളം 3.35, ആന്‍ഡ്ര പ്രദേശ് 3.24, കര്‍ണാടകം 2.57.

ഈ കണക്കുകള്‍ കര്‍ഷക ആത്മഹത്യയെ മൊത്തം ജനസംഖ്യയുടെ അംശമായാണ് കണക്കാക്കുന്നതെന്ന് ചൌധരി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ എണ്ണവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ചിത്രം മാറുന്നു, കേരളം ഒന്നാം സ്ഥാനത്ത് വരുന്നു. കേരളത്തില്‍ ഒരു ലക്ഷം കര്‍ഷകര്‍ക്കിടയില്‍ 142.9 ആത്മത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകം ഏറെ പിന്നിലാണ്: ഒരു ലക്ഷത്തില്‍ 36.4 ആത്മഹത്യകള്‍ മാത്രം. മൂന്നാം സ്ഥാനത്താണ് ഛത്തിസ്ഗഢ്: 33.7

ഈ വിവരം അടങ്ങുന്ന ശുഭ്രാന്‍ഷു ചൌധരിയുടെ ലേഖനം Infochangeindia.org സൈറ്റില്‍: Farmer suicides in Chhattisgarh: A state in denial

Monday, June 23, 2008

കേരളത്തില്‍ ദലിതര്‍ക്കെതിരെ വിവേചനമുണ്ടോ?

ഇപ്പോള്‍ വിവാദവിഷയമായിട്ടുള്ള ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ടെക്സ്റ്റ് ബുക്കിലെ ഒരു പാഠം ദലിത വിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ചാണ്.

മറ്റൊരു സംസ്ഥാനത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള പത്രവാര്ത്ത ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം വിഷയം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പണ്ട് നമ്മുടെ നാട്ടിലും പലതരം വേര്‍തിരിവ് നിലന്നിരുന്നതായി അത് പറയുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിശോധന അര്‍ഹ്ക്കുന്നു. ഇതിന് സഹായകമാകുമെന്നതുകൊണ്ട് യൂട്യൂബിലുള്ള രണ്ട് വീഡിയൊ ക്ലിപ്പുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Caste in Kerala: Let’s assume it doesn’t exist: Part I

Caste in Kerala: Let’s assume it doesn’t exist: Part II

Grey Youth Movement എന്ന Google ഗ്രൂപ്പിലൂടെ ഈ വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ആര്‍. പ്രകാശിന് (R.PRAKASH ) നന്ദി.

Thursday, June 19, 2008

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആഭ്യന്തര യുദ്ധങ്ങള്‍

ഈയാഴ്ച കേരള കൌമുദിയിലെ ‘നേറ്ക്കാഴ്ച’ പംക്തിയില്‍ കേരളത്തില്‍ ഇപ്പോള്‍ പലതലങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങളുടെ പ്രസക്തി പരിശോധിക്കുന്നു.
പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: എന്തിനീ യുദ്ധങ്ങള്‍?
ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്‍

Wednesday, June 4, 2008

ഡി.ഡി.റ്റിയുമൊത്തുള്ള ജീവിതം

കേരളത്തിലെ ഡി.ഡി.റ്റി. ഫാക്ടറി ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തകനായ കെ.എ.ഷാജി എഴുതിയ ഒരു ലേഖനം Countercurrents.org വിതരണം ചെയ്തിരിക്കുന്നു.

അത് അവരുദെ വെബ്സൈറ്റില്‍ കാണാവുന്നതാണ്.