Monday, September 25, 2017

പ്രതിപക്ഷം ആത്മവിശ്വാസം വീണ്ടെടുക്കണം

ബി.ആര്‍.പി. ഭാസ്കര്‍

ഭാരതീയ ജനതാ പാര്‍ട്ടി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുമായി മുന്നോട്ടു പോവുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആക്കാനായത് അതിനു ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതിനൊത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലം വരെ പലരും പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടിരുന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി (യു) നേതാവുമായ  നിതീഷ് കുമാര്‍ അടുത്ത കാലത്ത് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളുമായുള്ള സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബി.ജെ.പി കൂടാരത്തില്‍ ചേക്കേറുകയുണ്ടായി. നിതീഷ് കുമാറിന്റെ അഭിപ്രായത്തില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവ് പ്രതിപക്ഷത്തില്ല. ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണയാണ് തന്‍റെ കാലുമാറ്റത്തിനു കാരണമെന്ന കുറ്റസമ്മതമായി ആ പ്രസ്താവത്തെ കാണാം. പരുങ്ങിനില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളും ആ ധാരണ തന്നെയാണ് പരത്തുന്നത്.

വോട്ടര്‍മാരില്‍ ഒരു വിഭാഗം ഏതെങ്കിലും ഒരു പക്ഷത്തോട് സ്ഥിരമായി കൂറ് പുലര്‍ത്തുന്നവരല്ലഈ വിഭാഗം മാറിമാറി വോട്ടു ചെയ്യുന്നതുകൊണ്ടാണു ഇരുകക്ഷി(അഥവാ ഇരുമുന്നണിസംവിധാനം നിലനില്‍ക്കുന്നിടത്ത് ഭരണമാറ്റമുണ്ടാകുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന പലരും തങ്ങള്‍ വോട്ടു ചെയ്യുന്ന കക്ഷി (അല്ലെങ്കില്‍ സ്ഥാനാര്‍ഥി) ജയിച്ചില്ലെങ്കില്‍ തങ്ങളുടെ വോട്ടു പാഴായിപ്പോയെന്നു കരുതുന്നവരാണ്അവരെ ആകര്‍ഷിക്കാന്‍ വിജയസാധ്യതയുണ്ടെന്ന ധാരണ ഉളവാക്കേണ്ടതുണ്ട്അല്ലാത്തപക്ഷം അങ്കം തുടങ്ങും മുമ്പേ തോല്‍വി ഉറപ്പാകും. അങ്ങനെയൊരു സാഹചര്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നേരിടുന്നത്. ബി.ജെ.പിക്ക് 2019ല്‍ അനായാസം വിജയിക്കാനാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്‌. എത്രയും വേഗം  ഈ സാഹചര്യം മറികടക്കാനായില്ലെങ്കില് അതിദയനീയമായ പരാജയമാകും പ്രതിപക്ഷത്തെ കാത്തിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ബി.ജെ.പി. അജയ്യശക്തിയാണോ? അങ്ങനെയൊരു വിശ്വാസം എതായാലും ആ കക്ഷിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിച്ച സംസ്ഥാനങ്ങളില്‍ അതാവര്ത്തിക്കാനാവില്ലെന്നു മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമറിയാം. തന്‍മൂലമുണ്ടാകുന്ന സീറ്റ് നഷ്ടം മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കി നികത്താനുള്ള ശ്രമത്തിലാണവര്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറവാകയാല്‍ ബംഗാളിലും കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുമാണു അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഹിന്ദുത്വത്തിനു സ്വീകാര്യത ലഭിച്ചിട്ടില്ലാത്ത ഇടങ്ങളാണവ. രാജ്യമൊട്ടുക്ക് പൊതുവിലും, ഈ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, പ്രതിപക്ഷ കക്ഷികള്‍ക്ക് ബി.ജെ.പിയെ തടഞ്ഞു നിര്‍ത്താനാകുമോ എന്നാണറിയേണ്ടത്.

തെരഞ്ഞെടുപ്പുകളില്‍ സാധാരണയായി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. ബഹുകോണ മത്സരത്തില്‍ ഒരാള്‍ക്ക് ഭൂരിപക്ഷ പിന്തുണ കൂടാതെ ജനപ്രതിനിധിയാകാനാകും. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ നിയമസഭയിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ ലോക് സഭയിലും ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാനും സാധിക്കും. പല തെരഞ്ഞെടുപ്പുകളിലും നാം അത് കണ്ടതാണ്. അതു തന്നെയാണ്‌ 2014ലും സംഭവിച്ചത്. വെറും 31.3 ശതമാനം വോട്ടേ കിട്ടിയുള്ളെങ്കിലും ബി.ജെ.പിക്ക് 543 സീറ്റുള്ള ലോക് സഭയില്‍ 282 സീറ്റോടെ ഭൂരിപക്ഷം നേടാനായി. ആദ്യമായാണ്‌ ഇത്രയും ചെറിയ വോട്ടു വിഹിതത്തോടെ ഒരു കക്ഷിക്ക് ലോക് സഭയില്‍ ഭൂരിപക്ഷം കിട്ടിയത്. സഖ്യകക്ഷികള്‍ ഭരണപക്ഷത്തേക്ക് 54 സീറ്റുകള്‍ കൂടി കൊണ്ടുവന്നു.

ജനപിന്തുണയേക്കാള്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളും മികച്ച തന്ത്രങ്ങളുമാണ്. മോദിയായിരുന്നു രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലനായ തെരഞ്ഞെടുപ്പ് പ്രചാരകന്‍. വിവാദവ്യവസായി ഗൌതം അദാനി അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ സ്വന്തം വിമാനം വിട്ടുകൊടുത്തു. വ്യവസായികളില്‍ നിന്ന് സംഭാവനയായി ഏറ്റവുമധികം പണം കിട്ടിയതും ബി.ജെ.പിക്കാണ്. മോദിയുടെ യോഗസ്ഥലങ്ങളിലേക്ക് പാര്‍ട്ടി കൂലിക്കെടുത്ത ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും ആളുകളെ എത്തിച്ചു. ബി.ജെ.പിയുടെ പിന്നിലെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘ് ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയോഗിച്ചു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്നതും രണ്ടാം സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്നതുമായ അഴിമതിക്കഥകളായിരുന്നു പ്രധാന തെരഞ്ഞെടുപ്പു വിഷയം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ജനമനസുകളില്‍ അവ സജീവമായി നിലനിര്ത്തിയിരുന്നു. മോദി വികസനത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെങ്കിലും പ്രസംഗങ്ങളിലെല്ലാം തന്നെ ഖബറിസ്ഥാന്‍ പോലുള്ള വാക്കുകള്‍ വിതറിക്കൊണ്ട് വര്‍ഗീയ ധ്രുവീകരണം എന്ന ഹിന്ദുത്വ അജണ്ട മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രദ്ധിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും 79.8 ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ബി.ജെ.പിക്ക് 31.3 ശതമാനം വോട്ടാണ് സമാഹരിക്കാനായത്. ഹിന്ദുക്കള്‍ ഹിന്ദുത്വത്തെ അനുകൂലിക്കുന്നില്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം? മോദി അധികാരത്തിലേറിയശേഷം സര്‍ക്കാരും ആര്‍.എസ്.എസിന്‍റെ പോഷക സംഘടനകളും വര്‍ഗീയ ചേരിതിരിവ്‌ രൂക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെ എടുത്ത പല നടപടികളും ഹിന്ദുക്കളില്‍ നിന്നു തന്നെ ശക്തമായ എതിര്പ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്. എന്നിട്ടും ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണ നിലനില്‍ക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ അനൈക്യം മൂലമാണ്. 

വിഭവ സമാഹരണത്തില്‍ ബി.ജെ.പിക്കൊപ്പമെത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ല. കാരണം വന്‍കിട മുതലാളിമാരുടെ ഇഷ്ടപുത്രനാണ് മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയെ വെല്ലാന്‍ കഴിവുള്ള ഒരു നേതാവും ഇപ്പോള്‍ പ്രതിപക്ഷത്തില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിലാണ് മതനിരപേക്ഷ കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാഗ്ദാനം ചെയ്ത വികസനം കൊണ്ടുവരാന്‍ മോദിക്കായിട്ടില്ല. തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല. വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞ മോദിക്ക് ഒരു രൂപ പോലും കൊണ്ടുവരാനായിട്ടില്ല. ഇതെല്ലാം മോദിയെ പോളിച്ചുകാട്ടാന്‍ പോരുന്ന വസ്തുതകളാണ്.   

മോദിയോടൊപ്പം 2014ല് പോകാതിരുന്ന, രാജ്യത്തെ  ബഹുഭൂരിപക്ഷമായ 69 ശതമാനാം വോട്ടര്‍മാരെ  എങ്ങനെ ഒന്നിപ്പിക്കാമെന്നു പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചിന്തിക്കണം. മോദിയുടെ വാദങ്ങളിലും തന്ത്രങ്ങളിലും അന്നും വീഴാതിരുന്നവരാണവര്‍. സങ്കുചിത സമീപനങ്ങളിലൂടെ ഊ വോട്ടര്‍മാരെ പ്രാദേശികവും വിഭാഗീയവുമായ കൂടുകളില്‍ ഒതുക്കാതെ വിശാല രാജ്യതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചാല്‍ ഹിന്ദുത്വത്തിനു പിടിച്ചു നില്‍ക്കാനാവില്ല. (നവയുഗം, സെപ്തംബര്‍ 1, 2017)

Wednesday, September 20, 2017

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 


ഗൌരി ലങ്കേഷ് എങ്ങനെ അപകടകാരിയായി  

ബി.ആര്‍.പി. ഭാസ്കര്‍
ഗൌരി ലങ്കേഷ് ഒരു പാര്ട്ടിയിലും അംഗമായിരുന്നില്ല. പക്ഷെ മിസ്‌ഡ് കാള്‍ അടിച്ചവര്‍ക്കെല്ലാം അംഗത്വം കൊടുത്തു ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന ഖ്യാതി നേടിയ ഭാരതീയ ജനതാ പാര്‍ട്ടി അവരെ ഭയന്നു.

ഗൌരി ലങ്കേഷ് ഒരു പത്രപ്രവര്ത്തകയായിരുന്നു. സ്വന്തമായി നടത്തുന്ന ഒരു വാരികയിലൂടെയാണ് അവര്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നത്. ഒരു സംസ്ഥാനത്ത് വസിക്കുന്ന, ഒരു ഭാഷ സംസാരിക്കുന്ന ആളുകള്‍ മാത്രമാണു അത് വായിച്ചിരുന്നത്. പക്ഷെ രാജ്യത്തെ വന്‍മാധ്യമങ്ങളെ വരുതിയിലാക്കിയ, ചാനല്‍ സെലിബ്രിറ്റികളെ കാല്‍ച്ചുവട്ടിലാക്കിയ ഭരണകൂടം അവരെ ഭയന്നു.

ഗൌരി ലങ്കേഷിന്‍റെ നെഞ്ചിനു 56 ഇഞ്ച്‌ വലുപ്പമുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വളരെ കുറച്ചു പേരെ അവരെ പിന്തുടര്‍ന്നിരിന്നുള്ളൂ. പക്ഷെ 56 ഇഞ്ച്‌ നെഞ്ചും മൂന്നു കോടിയിലേറെ അനുയായികളുമുള്ള പ്രധാനമന്ത്രി അവരെ ഭയന്നു..

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 

ജീവിച്ചിരുന്നപ്പോള്‍ പ്രഹ്ലാദ് ജോഷി എം.പി, ഉമേഷ്‌ ദുഷി എന്നീ ബി.ജെ.പി  നേതാക്കള്‍ അവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസും വിചാരണക്കൊടതി അവര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയശേഷം ബി.ജെ.പി ഐ.ടി. സെല്‍ അതുപയോഗിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ശ്രമിച്ചതും ലോക മാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച നിഷ്ടുരമായ കൊലപാതകത്തോട് പ്രധാനമന്ത്രി പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്നതും (വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കൊലയെ അപലപിച്ചിരുന്നു) പ്രധാനമന്ത്രി പിന്തുടരുന്ന ഏതാനും മഹാശയന്മാരുള്‍പ്പെടെ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ കൊലപാതകം ആഘോഷിച്ചതുമൊക്കെ അതിനു മതിയായ തെളിവല്ലേ?

പ്രത്യക്ഷത്തില്‍ ഒരു പ്രതിയോഗിയായി പരിഗണിക്കാന്‍ പോരുന്ന പ്രാധാന്യമില്ലാത്ത ഗൌരി ലങ്കേഷ് എങ്ങനെയാണ് ഭരണകൂടത്തെ നയിക്കുന്ന പ്രസ്ഥാനത്തിന്‍റെ ശത്രുവായി തീരുന്നത്? എളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ഒര് ചോദ്യമാണത്. ചിന്താശേഷിയുള്ളവരും അവരെ നയിക്കുന്ന ആശയങ്ങളും ആ പ്രസ്ഥാനത്തെ ഭയപ്പെടുത്തുന്നു എന്നതാണ് അതിനുള്ള ഉത്തരം. 

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം യഥാര്‍ത്ഥ ശത്രുക്കളായ  മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നേരിടാന്‍ ഊര്‍ജ്ജം കരുതി വെക്കാനാണ് സംഘ പരിവാരിന്റെ ആദ്യകാല നേതാക്കള്‍ അണികളെ ഉപദേശിച്ചത്. അവരുടെ ആത്യന്തിക ലക്‌ഷ്യം ഭൂരിപക്ഷ ഹിന്ദുസമുദായത്തിന്റെ അധീനതയിലുള്ള ഒരു ഹിന്ദു രാഷ്ട്രമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് കടകവിരുദ്ധമായ ആശയമാണത്. ലോക് സഭയില്‍ ഭൂരിപക്ഷം നേടി, ഭരണസംവിധാനത്തിന്റെ മേല്‍ ക്രമേണ പിടി മുറുക്കി ഹിന്ദുരാഷ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ എല്ലാവരെയും ഉള്ക്കൊള്ളുന്ന ബഹുസ്വര ഇന്ത്യ എന്ന ആശയം മനസ്സില്‍ സൂക്ഷിക്കുന്നവരെയ അവര്‍ ഭയക്കും. അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും.         

ഗൌരി ലങ്കേഷിന്‍റെ കൊലപാതകം ഒരു പരമ്പരയുടെ ഭാഗമാണ്. നേരത്തെ മഹാരാഷ്ട്രയിലെ നരേന്ദ്ര ദഭോല്‍ക്കാര്‍, ഗോവിന്ദ് പന്സാരെ എന്നിവരും കര്‍ണ്ണാടകത്തിലെ തന്നെ എം.എം. കല്ബുര്‍ഗിയും വീഴ്ത്തപ്പെട്ടിരുന്നു. ഈ മൂന്നു കൊലകളിലും ചില സമാനതകളുണ്ടെന്നു അന്വേഷണ സംഘങ്ങള്‍  കണ്ടെത്തുകയുണ്ടായി. കൊലപാതകത്തിന്റെ ആസൂത്രകനെയും നടത്തിപ്പുകാരെയും സംബന്ധിച്ച് ചില സൂചനകളും അവര്‍ നല്‍കി. അതിനു ശേഷം അന്വേഷണം മുന്നോട്ടു പോയിട്ടില്ല. വര്‍ഷങ്ങളായി എങ്ങും എത്താതെ നീണ്ടുപോയ്ക്കൊണ്ടിരുന്ന ചില അക്രമസംഭവങ്ങളുടെ അന്വേഷണം ഒരു ഘട്ടത്തിലെത്തുമ്പോള്‍ സംഗതികള്‍ മാറി മാറിയുന്ന അനുഭവം അടുത്ത കാലതതായി ഉണ്ടാകുന്നുണ്ട്.

ഭരണകൂടത്തിനു ഇച്ചാശക്തിയുണ്ടെങ്കില്‍ മാത്രമേ പ്രബലരായവര്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ കഴിയൂ. അപ്പോഴും ഒരുപക്ഷെ നിയമപ്രക്രിയ കൊന്നവര്‍ വരെയല്ലാതെ കൊല്ലിച്ചവരിലേക്ക് എത്തിയെന്ന് വരില്ല. 

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഗൌരി ലക്ഷ്മി എന്ന രക്തസാക്ഷിയുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് എന്ത് പാഠമാണ് ഉള്‍ക്കൊള്ളുന്നത്? അപകടം തിരിച്ചറിഞ്ഞു അവര്‍ക്ക് സുരക്ഷിതമായ പാത സ്വീകരിക്കാം. ആ രീതിയില്‍ വ്യക്തികളെന്ന നിലയില്‍  നേടാനാവുന്ന സുരക്ഷിതത്വം ശാശ്വതമാവില്ല. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ അപകടപ്പെടുത്തിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേടാനാകുന്നത്  സുരക്ഷിതത്വമല്ല, അടിമത്തമാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 17, 2017) 

Wednesday, September 13, 2017

ചെറിയ തോതിലെങ്കിലും രാജ്യത്താകമാനം ജനപിന്തുണയുള്ള ഏക പ്രതിപക്ഷ കക്ഷി കോണ്ഗ്രസ് ആണു. അതിനെ ഒഴിവാക്കിക്കൊണ്ട് ആര്‍.എസ്.എസ്-ബിജെ.പി മുന്നേറ്റം തടയാമെന്ന് കരുതുന്നവരെ നയിക്കുന്നത് വിശാല രാജ്യതാല്പര്യങ്ങളല്ല, അന്ധമായ കോണ്ഗ്രസ് വിരുദ്ധതയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കോണ്ഗ്രസിനെ തോല്പിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തിരിപ്പന്‍ ശക്തികളുമായി ചങ്ങാത്തം കൂടിയത് വര്‍ഗീയതയുടെ വളര്‍ച്ചയെ എത്രമാത്രം സഹായിച്ചുവെന്നു അവര്‍ സത്യസന്ധമായി വിലയിരുത്തണം.

ദേശീയ ബദലിനേക്കാള്‍ ഗുണകരം പ്രാദേശിക ഒത്തുതീര്‍പ്പുകളാകും

ബി.ആര്‍.പി. ഭാസ്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരപ്രവേശം ഒരു സാധാരണ ഭരണമാറ്റമായിരുന്നില്ല. തെരഞ്ഞെടുപ്പ് ജയിച്ചത് ബി.ജെ.പി. എന്ന രാഷ്ടീയ കക്ഷിയാണെങ്കിലും അധികാരം എത്തിയത് അതിന്റെ സ്രഷ്ടാവും നിയന്താവുമായ രാഷ്ട്രീയ സ്വയംസേവക്സംഘിന്റെ കൈകളിലാണ്. സാംസ്കാരിക സംഘടനയെന്ന് അവകാശപ്പെടുന്നെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാതെ യഥാര്‍ത്ഥ ശത്രുക്കളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നേരിടാനായി ഊര്‍ജ്ജം കാത്തു സൂക്ഷിക്കാന്‍ അതിന്റെ സര്‍വോന്നത നേതാവായിരുന്ന എം.എസ്.ഗോള്‍വാള്‍ക്കര്‍ അനുയായികളെ ഉപദേശിച്ചിരുന്നു. മോദി ഭരണമേറ്റശേഷം രാജ്യത്ത് പലയിടത്തും ആര്‍. എസ്. എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ ദേശീയതയുടെയും ഗോസംരക്ഷണത്തിന്റെയും മറ്റും പേരില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഗോള്‍വാള്‍ക്കര്‍ പരാമര്‍ശിച്ച ശത്രുസംഹാരത്തിന്‍റെ ഭാഗമാണ്. 

അവര്‍ ആക്രമിക്കുന്ന മറ്റൊരു വിഭാഗം ദലിതരാണ്. വൈദിക വ്യവസ്ഥയുടെ ഭാഗമായ വര്‍ണ്ണവെറിയാണ് അവരുടെ ദലിത് വിരുദ്ധതയ്ക്ക് പിന്നില്‍. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും മുമ്പെ സംഘ പരിവാര്‍ ലക്ഷ്യമിട്ട ഒരു വിഭാഗമുണ്ട്. അത് മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന ബുദ്ധിജീവികളാണ്.

ഇന്ത്യയുടെ ഭരണഘടനയെ ആര്‍.എസ്.എസ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. മതനിരപേക്ഷ ജനാധിപത്യമെന്ന ആശയവുമായി അതൊരിക്കലും പൊരുത്തപ്പെട്ടിട്ടില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് അതിന്റെ ലക്‌ഷ്യം. ബി.ജെ.പിക്ക് ഇപ്പോള്‍ ലോക് സഭയില്‍ ഭൂരിപക്ഷമുണ്ട്. സ്വന്തം പ്രസിഡന്റുമായി. പക്ഷെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയുമായി മുന്നോട്ടു പോകുന്നതിനു ഒരു തടസം അവശേഷിക്കുന്നു. അത് ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലെന്നതാണ്. പ്രതിപക്ഷ കക്ഷികള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങനെ തോല്പിക്കാമെന്നു ആലോചിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനെ വീണ്ടും ജയിപ്പിക്കാനല്ല, അതിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിക്കൊടുക്കാനാണ് ആര്‍.എസ്.എസ് പദ്ധതിയിടുന്നത്.

വെറും 31% വോട്ടുകൊണ്ടാണ് ബി.ജെ.പി. 2014ല്‍ ലോക് സഭയില്‍ ഭൂരിപക്ഷം നേടിയത്. ഭൂരിപക്ഷം വോട്ടര്മാരുടെ പിന്തുണ കൂടാതെയാണ് കോണ്ഗ്രസും പല തവണയും അധികാരത്തിലേറിയത്. എന്നാല്‍ ആദ്യമായാണ് ഒരു കക്ഷി ഇത്ര ചെറിയ വോട്ടുവിഹിതത്തോടെ ആ സഭയില്‍ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിയിതര കക്ഷികള്‍ക്കിടയിലെ കടുത്ത അനൈക്യമാണ് അത് സാധ്യമാക്കിയത്. അനൈക്യം തുടരുകയാണെങ്കില്‍ അവര്‍ക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാനാകില്ല.

മെച്ചപ്പെട്ട തന്ത്രങ്ങളാണ് ചെറിയ വോട്ടുവിഹിതം കൊണ്ട് വലിയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസിനെ സഹായിച്ചത്. തന്ത്രങ്ങളില്‍ അവര്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. ലോക് സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒന്നിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നതുകൊണ്ട് മോദി തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ സാധ്യതയുണ്ട്. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട്‌ ഇതിനകം ഒന്നിലധികം തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിലെപ്പോലെ ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തണമെന്ന്‍ മോദി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ആശയം പ്രാവര്ത്തികമാക്കുന്നതിനായി അടുത്ത കൊല്ലം നടത്തേണ്ട നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പും നടത്താന്‍ തീരുമാനിച്ചേക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഒരു പ്രതിപക്ഷ കക്ഷിയും ഈ സാധ്യതകള്‍ കണക്കിലെടുത്തിട്ടുള്ളതായി കാണുന്നില്ല. ഒന്നാം തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് 45%നു താഴെ വോട്ടു കൊണ്ടാണ് ലോക് സഭയില്‍ ഏകദേശം നാലില്‍ മൂന്നു ഭൂരിപക്ഷം നേടിയത്. പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴത്തെ നിലപാടുകള്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് വോട്ടുവിഹിതം40% ആയി ഉയര്‍ത്തിക്കൊണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞെന്നിരിക്കും.

ഇടതുപക്ഷ-ന്യൂനപക്ഷ-ദലിത് വിശാല ദേശീയ സഖ്യമുണ്ടാക്കി ആര്‍.എസ്.എസിനെ തടയാനാകില്ല. സി.പി.എം ആണു രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷി. അതിനു2014ല്‍ കിട്ടിയത് 3.25% വോട്ട്‌. രണ്ടാമത്തെ വലിയ ഇടതുപക്ഷ കക്ഷിയായ സി.പി.ഐക്ക് കിട്ടിയത്  വെറും 0.78%.  മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇടതുപക്ഷ കക്ഷിയായ  സി.പി.ഐ (എം.എല്‍)നു 0.18% കിട്ടി. ജനസംഖ്യയുടെ 16.6%  വരുന്ന ദലിതരും  14.2%  വരുന്ന മുസ്ലിങ്ങളും ഇടതുപക്ഷവുമായി കൈകോര്‍ത്താല്‍, തത്വത്തില്‍, 31% മാത്രം പിന്തുണക്കുന്ന ബി.ജെ.പിയെ മറികടക്കാനാകും. മോദി അധികാരത്തിലേറിയശേഷം നിരന്തരം ആക്രമണത്തിനു വിധേയരാകുന്ന ഈ രണ്ടു വിഭാഗങ്ങളും. ബി.ജെ.പിക്കെതിരെ വോട്ട്‌ ചെയ്യേണ്ടവരാണ്. പക്ഷെ അവരെ ആകര്‍ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ടോ?

ദലിതര്‍ ഇടതുപക്ഷത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം പരാജയെപ്പെട്ടെന്ന ചിന്ത അവരില്‍ ഇപ്പോള്‍ ശക്തമാണ്-—പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദീര്‍ഘകാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ബംഗാളിലും കേരളത്തിലും. ദലിത് നേതൃത്വത്തിലുള്ളതും ദേശീയ കക്ഷിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ബഹുജന്‍ സമാജ് പാര്ട്ടി സി.പി.എമ്മിനെക്കാള്‍ വലിയ കക്ഷിയാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഒറ്റയ്ക്കും അല്ലാതെയും ഒന്നിലധികം തവണ അധികാരത്തിലേറിയ കക്ഷിയാണത്. എന്നാല്‍ 2014ല്‍ 3.25% വോട്ടുകൊണ്ട് സി.പി.എമ്മിന് ലോക് സഭയില്‍ ഒന്‍പത് സീറ്റു കിട്ടിയപ്പോള്‍ 4.2% വോട്ടു കിട്ടിയിട്ടും ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ബി.ജെ.പിക്ക് അനുകൂലമായി bബി.ജെ.പിയുടെ ശക്തികേന്ദ്രമായ യു.പിയില്‍ മോദി സൃഷ്ടിച്ച തരംഗത്തില്‍ അത് ഒലിച്ചുപോവുകയായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവര്‍ ബി.എസ്.പിയുടെ ഈ ദുരനുഭവം കണക്കിലെടുക്കണം  

കോണഗ്രസിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ കക്ഷിയാണത്. മൂന്നാം സ്ഥാനത്തുള്ള ബി.എസ്.പിക്ക് അതിന്റെ അഞ്ചിലൊന്ന് ജനപിന്തുണയെ ഉള്ളൂ. ബംഗാളിലെ തൃണമൂല്‍ കോണ്ഗ്രസ്, തമിഴ്നാട്ടിലെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി എന്നിവയ്ക്കു പിന്നില്‍ ഏഴാം സ്ഥാനത്തായിരുന്നു 2014ല്‍ സി.പി.എം. ചെറിയ തോതിലെങ്കിലും രാജ്യത്താകമാനം ജനപിന്തുണയുള്ള ഏക പ്രതിപക്ഷ കക്ഷി കോണ്ഗ്രസ് ആണു. അതിനെ ഒഴിവാക്കിക്കൊണ്ട് ആര്‍.എസ്.എസ്-ബിജെ.പി മുന്നേറ്റം തടയാമെന്ന് കരുതുന്നവരെ നയിക്കുന്നത് വിശാല രാജ്യതാല്പര്യങ്ങളല്ല, അന്ധമായ കോണ്ഗ്രസ് വിരുദ്ധതയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കോണ്ഗ്രസിനെ തോല്പിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തിരിപ്പന്‍ ശക്തികളുമായി ചങ്ങാത്തം കൂടിയത് വര്‍ഗീയതയുടെ വളര്‍ച്ചയെ എത്രമാത്രം സഹായിച്ചുവെന്നു അവര്‍ സത്യസന്ധമായി വിലയിരുത്തണം.

നിലവിലുള്ള സാഹചര്യങ്ങളില്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും മതനിരപേക്ഷ പാരമ്പര്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആര്‍.എസ്.എസ-ബി.ജെ.പി യുഗ്മത്തെ തടയുവാന്‍ ഒരു ദേശീയ മുന്നണിയേക്കാള്‍ പ്രാദേശിക ഒത്തുതീര്‍പ്പുകളാകും കൂടുതല്‍ ഗുണകരം. യു.പിയുടെ കാര്യം എടുക്കുക. അവിടെ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 42.63% വോട്ടിന്റെ ബലത്തില്‍ ആകെയുള്ള 80 സീറ്റില്‍ 71 എണ്ണം പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടിക്ക് 22.36%  വോട്ടുകൊണ്ട് അഞ്ചു സീറ്റും കോണ്ഗ്രസിനു  7.53%  വോട്ടുകൊണ്ട് രണ്ട് സീറ്റും നേടാനായപ്പോള്‍ ബി.എസ്.പിക്ക് 19.77%   വോട്ടുണ്ടായിട്ടും ഒരു സീറ്റു പോലും കിട്ടിയില്ല.  ഇക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മേല്‍ക്കൈ നിലനിര്‍ത്തി. അത് 41.57% വോട്ടു നേടി സമാജ് വാദി പാര്‍ട്ടിയില്‍ നിന്നു അധികാരം പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടിയും (28.32%) കോണ്ഗ്രസും    (22.09%) സഖ്യത്തിലേര്‍പ്പെട്ടിരുന്നു. മുലായം സിങ്ങും മകന്‍ അഖിലേഷ് യാദവും തമ്മിലുണ്ടായ തര്‍ക്കം മൂലം സമാജ് വാദി പാര്‍ട്ടിക്ക് സഖ്യത്തിന്‍റെ ഗുണം പൂര്‍ണ്ണമായും ലഭിച്ചില്ല. എന്നാല്‍ കോണ്ഗ്രസിന് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ദലിതര്‍ക്കിടയില്‍ സ്വാധീനമുള്ള ബി.എസ്.പി. ആരുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാറില്ല. സമീപകാല അനുഭവത്തിന്റെ വെളിച്ചത്തില്‍ അത് വിശാല രാജ്യതാല്പര്യങ്ങളും സ്വന്തം രാഷ്ട്രീയതാല്പര്യവും മുന്‍ നിര്‍ത്തി ആ നിലപാട് പുന:പരിശോധിക്കേണ്ടതാണ്. 

എട്ടു കോടിയിലധികം വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ട യു.പിയില്‍ സി.പി.ഐക്ക് കിട്ടിയത്1,29,471, സി.പി.എമ്മിന് കിട്ടിയത്  5,637. ഇത്ര ദുര്‍ബലമായ ഇടതുപക്ഷത്തിനു ദേശീയ ബദലിന്റെ ഭാഗമായി ബി.ജെ.പിയെ തടയാന്‍ അവിടെ എന്തു ചെയ്യാനാകും?  ആള്‍ ഇന്‍ഡ്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (2.46%), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്(0.17%) എന്നീ പാര്‍ട്ടികള്‍ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. വിശാല ദേശീയ മുന്നണിയുടെ പേരില്‍ ന്യൂനപക്ഷ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കക്ഷികളെ ഉള്‍പ്പെടുത്തുന്നത് ചിലപ്പോള്‍ ഗുണത്തെക്കാളേറെ   ദോഷമാകും ചെയ്യുക.

കേരളത്തില്‍ ബി.ജെ.പിക്ക് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 10.45% വോട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു സീറ്റ് ലഭിച്ചെങ്കിലും വോട്ടു വിഹിതത്തില്‍ (10.53% ) നിസാരമായ വര്‍ദ്ധനവേ ഉണ്ടായുള്ളൂ. എസ്.എന്‍.ഡി.പി. യോഗം രൂപീകരിച്ച അതിന്റെ സഖ്യകക്ഷിയായ ഭാരതീയ ധര്‍മ്മ ജന സേനയുടെ 3.93% കൂടി ചേര്‍ക്കുമ്പോള്‍ ഹിന്ദുത്വ വോട്ടു 14.46% ആകുന്നു. ഒരു ലോക് സഭാ സീറ്റ് ജയിക്കാന്‍ ഇത് പോര. ഇത് വളരാതെ നോക്കാനുള്ള ചുമതല എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന സി.പി.എമ്മിനും കോണ്ഗ്രസിനുമുണ്ട്. ഒരു ദേശീയ മുന്നണിക്ക്‌ ഇക്കാര്യത്തില്‍ വലിയ സംഭാവന നല്‍കാനില്ല. (ജനശക്തി, സെപ്തംബര്‍ 1-15, 2017)

Monday, September 11, 2017

അച്ചടി മാധ്യമങ്ങള്‍ക്കെന്നപോലെ ദൃശ്യമാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വരൂപണത്തിനുള്ള അവകാശമുണ്ട്അതിന്റെ ഭാഗമായി ദീര്‍ഘകാലാടിസ്ഥാനത്തിലോ ദൈനംദിനാടിസ്ഥാനത്തിലോ അവര്‍ അജണ്ട നിശ്ചയിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലഇതിന്റെ അര്‍ത്ഥം എല്ലാം ഭംഗിയായി നടക്കുന്നെന്നും കാര്യങ്ങള്‍ ഇന്നത്തെപ്പോലെ തുടരണമെന്നുമല്ല.

മാധ്യമങ്ങള്‍ക്ക് അജണ്ടയാകാം 

ബിആര്‍.പി. ഭാസ്കര്‍

ചാനലുകള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍” എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കപ്പെടുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ അരുതാത്തതെന്തോ ചെയ്യുന്നു എന്ന ധാരണയുണ്ടാകാനിടയുണ്ട്അച്ചടിയുടെ കാലത്തു തന്നെ മാധ്യമങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യുന്നതോടൊപ്പം പൊതുജനാഭിപ്രായം സ്വരൂപിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നുപുരോഗമന ചിന്താഗതിക്കാരായ പത്രാധിപന്മാര്‍ അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൊളോണിയല്‍ ഭരണകൂടം സതിയും ബാലവിവാഹവും പോലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല,തിരുവിതാംകൂറിലെ രാജഭരണകൂടം ജാതിവ്യവസ്ഥയുടെ കാഠിന്യം കുറയ്ക്കാന്‍ നടപടികളെടുക്കുകയും  ചെയ്യുമായിരുന്നില്ലപുരോഗമനചിന്താഗതിക്കാര്‍ പത്രങ്ങളിലൂടെ മാറ്റത്തിനായി മുറവിളി കൂട്ടിയ കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങള്‍ അതിനെതിരെ ശബ്ദമുയര്ത്തിയിരുന്നുഅന്നത്തെ ആശയ സംഘട്ടനത്തില്‍ പുരോഗമനചേരിക്ക് വിജയിക്കാനായി.


അച്ചടി മാധ്യമങ്ങള്‍ക്കെന്നപോലെ ദൃശ്യമാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വരൂപണത്തിനുള്ള അവകാശമുണ്ട്അതിന്റെ ഭാഗമായി ദീര്‍ഘകാലാടിസ്ഥാനത്തിലോ ദൈനംദിനാടിസ്ഥാനത്തിലോ അവര്‍ അജണ്ട നിശ്ചയിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലഇതിന്റെ അര്‍ത്ഥം എല്ലാം ഭംഗിയായി നടക്കുന്നെന്നും കാര്യങ്ങള്‍ ഇന്നത്തെപ്പോലെ തുടരണമെന്നുമല്ലഇപ്പോള്‍ രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം മാധ്യമങ്ങളും സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സ്ഥാപിത താല്‍പര്യങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണുആ താല്‍പര്യങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്ത്തിയാണ് ചാനലുകള്‍  പലപ്പോഴും അജണ്ട നിശ്ചയിക്കുന്നത്.ചിലപ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്ഷിക്കുകയെന്ന ലക്‌ഷ്യം മാത്രമാകാം അവരുടെ മുന്നിലുള്ളത്ആ ലക്‌ഷ്യം തെറ്റാണെന്ന് പറയാനാകില്ലഎന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കുന്ന മാര്ഗങ്ങള്‍ സമൂഹത്തിന്റെ വിശാല താല്പര്യങ്ങള്‍ക്ക് ദോഷകരമാകാന്‍ പാടില്ലനിലവാരം കുറഞ്ഞ പരിപാടികള്‍ക്ക് ഉയര്‍ന്ന നിലവാരം പുലര്ത്തുന്നവയേക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതാണ് അനുഭവപാഠംഇത്  തിരിച്ചറിയുന്നവര്‍ അവരെ ത്രസിപ്പിക്കാന്‍ മത്സരിക്കുന്ന ചാനലുകളെ വിശ്വസിക്കാന്‍ മടിക്കുംവായനക്കാരും പ്രേക്ഷകരും വിശ്വസിക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കുവാനും പൊതുജനാഭിപ്രായം രൂപീകരിക്കാനുമുള്ള കഴിവ് ചുരുങ്ങും

ഒന്നുരണ്ട് തലമുറകള്‍ക്ക് മുമ്പ് നിലനിന്ന സാഹചര്യങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരത ഉയരുകയും വരുമാനം കൂടുകയും വായനാശീലം വളരുകയും ചെയ്തതിന്റെ ഫലമായി പത്രങ്ങളുടെ പ്രചാരം ഏറെ വര്‍ദ്ധിച്ചതായി കാണാംഅതിനൊത്ത് വലിയ പത്രസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുമുണ്ട്എന്നാല്‍ അതിനനുസൃതമായി അവയുടെ സ്വാധീനം വളര്‍ന്നിട്ടില്ലഇന്നത്തെ പത്രഭീമന്മാര്‍ക്ക് അവ ചെറിയ സ്ഥാപനങ്ങളായിരുന്ന കാലത്ത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ തരത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ടോയെന്ന് സംശയമാണ്ഇതിന്റെ ഒരു കാരണം പത്രാധിപരുടെ പദവിയില്‍ വന്ന മാറ്റമാണ്കേരളത്തിലെ പൊതുമണ്ഡലത്തില്‍ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിളക്കും കെ.പി.കേശവ മേനോനും സി.വികുഞ്ഞുരാമനും ഉണ്ടായിരുന്ന സ്ഥാനം അവരുടെ കസേരകളില്‍ ഇപ്പോള്‍ ഇരിക്കുന്നവര്ക്കില്ലചുരുങ്ങിയ കാലം നിലനിന്നതും പരിമിതമായ പ്രചാരം മാത്രമുണ്ടായിരുന്നതുമായ പത്രങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് കേസരി എബാലകൃഷ്ണപിള്ളയും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയും മലയാളി മനസ്സില്‍ സ്ഥാനം നേടിയത്.   

പ്രതാപികളായ പത്രാധിപന്മാരുടെ അഭാവത്തില്‍ പത്രങ്ങള്‍ക്ക് പഴയപോലെ സമൂഹത്തെ സ്വാധീനിക്കാനാവുന്നില്ലെങ്കിലും പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള അവരുടെ അവകാശം ഇല്ലാതാകുന്നില്ല

പത്രത്തില്‍ നിന്നു വ്യത്യസ്തമായി ചാനല്‍ അറിയപ്പെടുന്നത് പത്രാധിപരിലൂടെയല്ലനിത്യേന പ്രേക്ഷകരുടെ മുന്നിലെത്തുന്ന അവതാരകരിലൂടെയും ഒരിക്കലും അവരുടെ മുന്നില്‍ വരാതെ പിന്നിലിരുന്നു ചരട് വലിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്ന ഉടമയിലൂടെയുമാണ്അവരെല്ലാം അവരവരുടെതായ രീതിയില്‍ പൊതുജനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നുണ്ട്പക്ഷെ അവര്‍ വിജയിക്കുന്നുണ്ടോ?

കഴിഞ്ഞ കൊല്ലം അഭിഭാഷക സംഘങ്ങള്‍ കേരളത്തിലെ ഹൈക്കോടതിയില്‍ നിന്നും  കീഴ്കോടതികളില്‍ നിന്നും മാധ്യമ പ്രതിനിധികളെ അടിച്ചോടിച്ച ശേഷം അവര്‍ക്ക്  അനുവദിച്ചിരുന്ന മുറികള്‍ അടച്ചു പൂട്ടുകയുണ്ടായിവിഷയം ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മുന്നിലെത്തിയെങ്കിലും പരിഹാരം കാണാന്‍ അവര്‍ക്കായിട്ടില്ലസുപ്രീം കോടതി പരാതി ഹൈക്കോടതിക്ക് വിട്ടു കൈകഴുകികോടതി പ്രദേശത്തിന്‍റെ നിയന്ത്രണം അവിടത്തെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനാണുപ്രശ്നം പരിഹാരം കാണാതെ തുടരുന്നത് ആ ന്യായാധിപന് കോടതി പരിസരം നിയന്ത്രിക്കാനുള്ള ധാര്‍മ്മികശേഷി ഇല്ലാത്തതുകൊണ്ടാണെന്ന് പറയേണ്ടിവരുന്നുഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടുസാധാരണഗതിയില്‍ കോടതിപരിസരത്തെ ക്രമസമാധാനപാലനത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ പാടില്ലഎന്നാല്‍ മിക്കയിടങ്ങളിലും പ്രശ്നമുണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഭിഭാഷകരാകയാല്‍ അദ്ദേഹത്തിന്റെ ഇടപെടല്‍  സ്വാഗതാര്ഹമായ നീക്കമായിരുന്നു.നിര്ഭാഗ്യവശാല്‍ അതും ഹലം കണ്ടില്ല

മാധ്യമ    പ്രവര്ത്തകര്‍ വാര്‍ത്ത തേടി കോടതിയിലെത്തുന്നത് ജനങ്ങളെ വസ്തുതകള്‍ അറിയിക്കാനുള്ള കടമയുടെ ഭാഗമായാണ്അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുമ്പോള്‍ ഇല്ലാതാകുന്നത് ജനങ്ങളുടെ അറിയുവാനുള്ള അവകാശമാണ്പക്ഷെ പൊതുസമൂഹം മാധ്യമ പ്രവര്ത്തകരുടെ പ്രവര്ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി ചെറുവിരല്‍ അനക്കിയില്ല.സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയവരിലേറെയും അവര്‍ക്ക് തല്ലു കിട്ടിയെങ്കില്‍ അത് അര്‍ഹിക്കുന്നതു തന്നെയെന്ന നിലപാടാണെടുത്തത്ഇതില്‍ നിന്നു മനസിലാക്കേണ്ടത് മാധ്യമങ്ങളുടെ അജണ്ട തങ്ങളുടേത് കൂടിയാണെന്ന് ജനങ്ങള്‍ കരുതുന്നില്ലെന്നാണു.

നമ്മുടെ നാട്ടില്‍ രാഷ്ട്രീയ കക്ഷികളുടെയും സാമുദായിക സംഘടനകളുടെയും നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുണ്ട്അവര്‍ പത്രങ്ങളും ചാനലുകളും നടത്തുന്നത് അവരുടെ രാഷ്ട്രീയ സാമൂഹിക താല്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ്.അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്അതോടൊപ്പം മാധ്യമങ്ങളെന്ന നിലയില്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള  ചുമതലയും അവര്‍ക്കുണ്ട്.കാര്യസാധ്യത്തിനായി സത്യധര്മ്മാദികള്‍ വെടിയാന്‍ മടിയില്ലാത്ത കാലത്ത് -- അതില്‍ തെറ്റില്ലെന്നു പരക്കെ വിശ്വസിക്കുന്ന കാലത്ത് –- ഇത് അത്യന്തം ശ്രമകരമാണ്സങ്കുചിത താല്പര്യങ്ങള്‍ക്കുവേണ്ടി വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതുകൊണ്ട് ഈ വിഭാഗത്തില്‍ പെടുന്ന മാധ്യമങ്ങള്‍ക്ക് സാധാരണയായി സ്വന്തം അണികളെയല്ലാതെ മറ്റുള്ളവരെ ആകര്ഷിക്കാന്‍ കഴിയാറില്ല. അതായത് പ്രചരണോപാധിയെന്ന നിലയില്‍ തന്നെയും അവ പരാജയപ്പെടുകയാണ്.

കക്ഷിബന്ധങ്ങളില്ലാത്ത മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവത്തകര്‍ക്കും രാഷ്ട്രീയ വിഷയങ്ങളില്‍ നിക്ഷ്പക്ഷത പാലിക്കാനുള്ള  ബാധ്യതയുണ്ടെന്ന ധാരണ പരക്കെ നിലനില്ക്കുന്നുണ്ട്.എന്നാല്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ അങ്ങനെയൊരു ബാധ്യത അവരടെ മേല്‍ അടിച്ചേല്പിക്കുന്നില്ലഇന്ത്യയിലെ ഏതൊരു പൌരനുമുള്ള അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യമാണ് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്ത്തകര്‍ക്കുമുള്ളത്യഥാര്‍ത്ഥത്തില്‍ അതിനപ്പുറം ഒന്നും നമ്മുടെ പത്രസ്വാതന്ത്ര്യ സങ്കല്പത്തിലില്ലഎന്നാല്‍ സ്വന്തം പക്ഷത്തിന്റെ വിജയത്തിനായി മറുപക്ഷത്തിന്‍റെ ആശയങ്ങളെ തമസ്കരിക്കാനൊ വക്രീകരിക്കാനൊ ഉള്ള അവകാശം മാധ്യമങ്ങള്‍ക്കില്ല.

ഒരു പടി കൂടി കടന്ന്‍ ശരിയെന്നു വിശ്വസിക്കുന്ന പക്ഷത്തിനുവേണ്ടി പൊരുതാനുള്ള സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ക്കുണ്ട്‌. എന്നാല്‍ അത് വസ്തുതകളെ മാനിച്ചുകൊണ്ടാകണം.കഴിഞ്ഞ നൂറ്റാണ്ടില്‍ ബ്രിട്ടനിലെ ഒരു പ്രാദേശിക പത്രം നടത്തിയ വിജയകരമായ ക്യാമ്പെയിന്‍ പൊരുതുന്ന പത്രപ്രവര്‍ത്തനത്തിന്‍റെ നല്ല ഉദാഹരണമാണ്. ഒരു ചെറിയ പട്ടണത്തില്‍ ഒരാള്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകോടതിക്ക് തെറ്റ് പറ്റിയെന്നു വിശ്വസിച്ച പത്രാധിപര്‍ അന്വേഷണത്തിലും മൊഴികള്‍ വിലയിരുത്തുന്നതിലും ഉണ്ടായ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു ഒരു പരമ്പര പ്രസിദ്ധീകരിച്ചുഎല്ലാ ലക്കത്തിലും ഒന്നാം പേജില്‍ നിങ്ങളുടെ മന:സാക്ഷിക്ക് മുന്നില്‍ ഒരു മനുഷ്യന്‍” എന്ന തലക്കെട്ടും അന്യായമായി ശിക്ഷിക്കപ്പെട്ടയാളിന്റെ പടവും ഉണ്ടായിയിരുന്നുപത്രം ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിശിക്ഷിക്കപ്പെട്ടയാള്‍ നിരപാധിയാണെന്നു തെളിയുകയും വിട്ടയക്കപ്പെടുകയും ചെയ്തു.

തൊഴില്മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടും സമൂഹതാല്പര്യങ്ങള്‍ ഉയര്ത്തിക്കാട്ടിക്കൊണ്ടുമുള്ള പ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ അടിയന്തിര മായി വിശ്വാസ്യത വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അവരുടെ അജണ്ടകള്‍ അതിനു സഹായകമാകുന്നവയാകട്ടെ.(ജന്മഭൂമി ഓണപ്പതിപ്പ്, 2017)