Showing posts with label Kerala Sabdam. Show all posts
Showing posts with label Kerala Sabdam. Show all posts

Tuesday, July 13, 2010

ദലിത് തീവ്രവാദം ആരുടെ സൃഷ്ടി?

കേരളശബ്ദം ലേഖകൻ എം.ആർ.അജയൻ ദലിത് തീവ്രവാദാരോപണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ട് വാരികയുടെ പുതിയ ലക്കത്തിൽ (ജൂലൈ 25) പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വലിപ്പം കൂട്ടാൻ പേജിൽ ക്ലിക്ക് ചെയ്യുക









Wednesday, June 16, 2010

ന്യൂനപക്ഷ-ഭൂർപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും

കേരളശബ്ദം വാരികയുടെ പുതിയ ലക്കത്തിൽ (27.06.2010) ചെറുകര സണ്ണി ലൂക്കോസ് “ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

ഡോ. സെബാസ്റ്റ്യൻ പോൾ, പാലാ കെ.എം.മാത്യു, കെ.കെ.കൊച്ച്, ഒ. അബ്ദുറഹ്മാൻ, ഡിജോ കാപ്പൻ എന്നിവരോടൊപ്പം ഞാനും ഇതിൽ പങ്കെടുക്കുന്നു.

Saturday, August 15, 2009

കൊരട്ടി പ്ലാറ്റ്ഫോമില്‍ ഒരു രാത്രി

കേരളശബ്ദം വാരിക ‘വ്യക്തിപരം’ എന്നൊരു പംക്തി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വായനക്കാരുമായി അനുഭവം പങ്കു വെയ്ക്കുന്ന ഒരു പംക്തിയാണത്. പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആ പംക്തിയിലേക്കായി എഴുതിയ ലേഖനമാണ് താഴെ കൊടുക്കുന്നത്

കൊല്ലം എസ്. എന്‍. കോളെജില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ബി.എസ്‌സി. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ തുടര്‍ന്നുള്ള പഠനം സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും കോളെജിലാക്കുന്നതാവും നല്ലതെന്ന് അച്ഛന്‍ നിശ്ചയിച്ചു. അങ്ങനെ യു.സി. കോളെജിലേക്ക് മാറ്റം കിട്ടാനുള്ള സാധ്യത തേടി ഞാന്‍ ആലുവായിലെത്തി. പ്രിന്‍സിപ്പല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് വൈ.എം.സി.എ.യില്‍ മുറിയെടുത്തു. ശനിയാഴ്ച എറണാകുളത്തേക്ക് പോയി. അവിടത്തെ പത്രപ്രവര്‍ത്തകര്‍ എം.പി. കൃഷ്ണപിള്ളയുടെ എം.പി. സ്റ്റുഡിയോയില്‍ പതിവായി ഒത്തുകൂടിയിരുന്നു. അച്ഛന്‍ നടത്തിയിരുന്ന നവഭാരതം പത്രത്തിനുവേണ്ടി സര്‍ദാര്‍ പട്ടേലിന്റെ കൊച്ചി സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണാന്‍ അവിടെ പോയി. സൊറ പറഞ്ഞിരുന്ന് സമയം പോയതുകൊണ്ട് രാത്രി എറണാകുളത്ത് തമ്പടിച്ചു. കാലത്ത് ആലുവായ്ക്ക് പോകാന്‍ കയറിയ ബസില്‍ നല്ല തിരക്കായിരുന്നു. യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളും. സംഭാഷണത്തില്‍നിന്ന് അവരെല്ലാം കന്യാമറിയത്തെ കാണാന്‍ പോകുന്ന മദ്ധ്യതിരുവിതാംകൂറുകാരാണെന്ന് മനസ്സിലായി. തൃശ്ശൂരിലെ ഒരു പള്ളിയില്‍ എല്ലാ മാസവും ഒരു ഞായറാഴ്ച ദിവസം കന്യാമറിയം രണ്ട് കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിവരുന്നതായി ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ദര്‍ശന ദിവസവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആ പുണ്യദിനം അന്നാണ്. ആലുവായില്‍ ഇറങ്ങാതെ, നവഭാരതത്തിനായി ദിവ്യാത്ഭുതം റിപ്പോര്‍ട്ടു ചെയ്യാന്‍ തൃശ്ശൂര്‍ക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

അച്ഛനുമൊത്ത് 1945ലെ സ്കൂള്‍ അവധിക്കാലത്ത് കാറില്‍ മലബാറിലേക്ക് പോയപ്പോള്‍ റൗണ്ടിലുള്ള ഒരു ഹോട്ടലില്‍ കാപ്പി കുടിക്കാന് കയറിയതു മാത്രമാണ് തൃശ്ശൂരുമായുള്ള എന്റെ പൂര്‍‌വ ബന്ധം. കടയുടെ പുറത്ത് 'ബ്രാഹ്മണാള്‍ കാപ്പി ഹോട്ടല്' എന്നും അകത്ത് 'താണജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്നും എഴുതിവെച്ചിരുന്നു. കന്യാമറിയം പ്രത്യക്ഷപ്പെടുന്ന പള്ളി എവിടെയാണെന്നൊന്നും എനിക്കറിയില്ല. മറ്റ് യാത്രക്കാര്‍ ഇറങ്ങിയിടത്ത് ഞാനും ഇറങ്ങി. അവരുടെ പിന്നാലെ നടന്ന് പള്ളിമുറ്റത്തെത്തി. ഒന്നും കഴിക്കാതെയാണ് കാലത്തെ ബസില്‍ കയറിയത്. അതുകൊണ്ട് ആദ്യം കാപ്പി കുടിക്കാമെന്ന് കരുതി. ജുബ്ബയുടെ പോക്കറ്റില്‍ തപ്പിയപ്പോള്‍ പഴ്സില്ല. ആരൊ പോക്കറ്റടിച്ചിരിക്കുന്നു. തൃശ്ശൂര്‍ക്ക് ടിക്കറ്റ് നീട്ടി വാങ്ങിയപ്പോള്‍ കണ്ടക്ടര്‍ തിരിച്ചുതന്ന ചില്ലറ പഴ്സിലിട്ടിരുന്നില്ല. അത് പോക്കറ്റില്‍ തന്നെയുണ്ട്. പക്ഷെ അത് മടക്കയാത്രയ്ക്കുതന്നെ തികയില്ല. കാപ്പി വേണ്ടെന്നു വെച്ചു.

പതിനൊന്ന് മണിയോടെ പള്ളിപ്പറമ്പ് മാതാവിനെ കാണാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. എല്ലാ കണ്ണുകളും ആകാശത്തേയ്ക്ക്. പതിവായി ദര്‍ശനം ലഭിച്ചിരുന്നെന്ന് ദീപിക പറഞ്ഞ കുട്ടികള്‍ പള്ളിയ്ക്കടുത്തുള്ള കെട്ടിടത്തില്‍ ഒന്നാം നിലയിലെ വരാന്തയില്‍ നില്‍ക്കുപ്പുണ്ട്. അവരും ആകാശത്തേക്ക് നോക്കി നില്‍‌പ്പാണ്‌. അടുത്ത് ഒരു പുരോഹിതനുമുണ്ട്. മാതാവ് ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. ഒന്നര മണിയോടെ അന്ന് ദര്‍ശനം ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ ദിവ്യാത്ഭുതനാടകം അവസാനിച്ചു. എനിക്ക് എഴുതാനുള്ള വകയായി. പക്ഷെ അതിനുമുമ്പ് വിശപ്പടക്കണം, ആലുവായിലെത്തണം. അതിനുള്ള കാശില്ല. നേരേ റയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോള്‍ മനസ്സില്‍ രണ്ട് ആശയങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ പോക്കറ്റടിക്കപ്പെട്ട കാര്യം പറഞ്ഞ് ആരോടെങ്കിലും കാശ് ചോദിക്കുക. അല്ലെങ്കില്‍ കള്ളവണ്ടി കയറുക. തട്ടിപ്പ് പറിപാടിയാണെന്ന് കരുതുമെന്ന ഭയം മൂലം ആദ്യത്തേതും പിടിക്കപ്പേടുമെന്ന ഭയം മൂലം രണ്ടാമത്തേതും ചെയ്യാനായില്ല. റയില്‍‌വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന യാത്രാനിരക്ക് പട്ടിക നോക്കിയപ്പോള്‍ കയ്യിലുള്ള കാശ് കൊണ്ട് ചാലക്കുടി വരെ പോകാമെന്ന് കണ്ടു. ചാലക്കുടിയില്‍ വി. ഗംഗാധരന്‍ വൈദ്യന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. പത്രം വായിക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേര് പരിചിതമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കരിംകുരങ്ങ് രസായനത്തിന്റെ പരസ്യം പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്. അച്ഛന്റെ സുഹൃത്തും. മലബാര്‍ യാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വണ്ടിയില്‍ കയറി ചാലക്കുടിയില്‍ ഇറങ്ങി വൈദ്യരുടെ വീട് കണ്ടുപിടിച്ചു. അത് പൂട്ടിക്കിടക്കുന്നു. വൈദ്യരും കുടുംബവും നാട്ടില്‍ പോയിരിക്കുകയാണെന്ന് അയല്‍‌വാസി പറഞ്ഞു. അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ പഴയ രണ്ട് ആശയങ്ങളും വീണ്ടും മനസിലുദിക്കുകയും വീണ്ടും തിരസ്കരിക്കപ്പെടുകയും ചെയ്തു. പിന്നീട് റയില്‍ പാളത്തിനരികിലൂടെ ആലുവാ ലക്ഷ്യമാക്കി നടന്നു. ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. പക്ഷെ അതൊന്നും കണ്ട് രസിക്കാന്‍ സാഹചര്യം അനുവദിച്ചില്ല. കൊരട്ടി അങ്ങാടി റയില്‍‌വേ സ്റ്റേഷനിലെത്തിയപ്പോള്‍ സന്ധ്യയായി. ഇരുട്ടത്ത് പാളത്തിലൂടെ നടക്കുന്നത് ബുദ്ധിയല്ലാത്തതുകൊണ്ട് അവിടെ തങ്ങാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു വണ്ടിയുടെ വരവ് അറിയിക്കുന്ന മണിയടിച്ചു. അത് എറണാകുളത്തേക്കുള്ള അവസാന വണ്ടിയാണെന്ന് റയില്‍‌വെ സിഗ്നല്‍മാന് ഒരു യാത്രക്കാരനോട് പറയുന്നത് കേട്ടു. പഴയ ആശയങ്ങള്‍ വീണ്ടും തലപൊക്കി. തീരുമാനവും പഴയതുതന്നെ. വണ്ടി വന്നു, നിന്നു, പോയി. സ്റ്റേഷന്‍ നിശബ്ദമായി. ഞാന്‍ ബെഞ്ചില്‍ നിവര്‍ന്ന് കിടന്നുറങ്ങി.

വെളുപ്പിന് സ്റ്റേഷനില്‍ വീണ്ടും ആളനക്കമുണ്ടായപ്പോള്‍ ഉണര്‍ന്നു. ആഹാരം കഴിച്ചിട്ട് 24 മണിക്കൂറിലേറെയായി. നടക്കാനാണെങ്കില്‍ ആലുവായ്ക്ക് ഇനിയും ധാരാളം ദൂരമുണ്ട്. ആ പഴയ രണ്ട് ആശയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചേ മതിയാകൂ. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറയാന്‍ ഞാന്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടെന്നും ആലുവായിലെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി. ഇത്തരം തട്ടിപ്പുകാരെ ധാരാളം കണ്ടിട്ടുണ്ടെന്ന് പറയാന്‍ പോകയണെന്ന് ഞാന്‍ ഭയന്നു. പക്ഷെ അദ്ദേഹം അനുകമ്പാപൂര്‍‌വമാണ് പ്രതികരിച്ചത്.

"നിങ്ങളെ ഇന്നലെ രാത്രി ഇവിടെ കണ്ടതാണല്ലൊ. ഇവിടെത്തന്നെ കിടക്കുകയായിരുന്നു, അല്ലേ?" അദ്ദേഹം ചോദിച്ചു.

എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു: "ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലൊ. ഇവിടെ ഈ സമയത്ത് ഒന്നും കിട്ടില്ല. കടകള്‍ തുറക്കാന്‍ വൈകും"

"ആലുവായിലെ മുറിയില്‍ പണമിരിപ്പുണ്ട്. അവിടെ ചെന്നു പറ്റിയാല്‍ മതി," ഞാന്‍ പറഞ്ഞു.

അപ്പൊഴേക്കും വണ്ടിയെത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ആലുവാ ടിക്കറ്റ് അടിച്ച് എനിക്ക് നീട്ടി.
ഞാന്‍ അത് വാങ്ങി നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓടി വണ്ടിയില്‍ കയറി.

ആലുവായിലെത്തിയ ഉടന്‍ നടക്കാതെപോയ അത്ഭുതത്തിന്റെ കഥ വിശദമായി എഴുതി നവഭാരതത്തിന്‌ അയച്ചുകൊടുത്തു. എസ്.എന്‍.കോളെജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ എടുക്കേണ്ടെന്നുള്ള യു.സി.കോളെജിന്റെ തീരുമാനം ബുധനാഴ്ച പ്രിന്‍സിപ്പല്‍ എന്നെ അറിയിച്ചു. തിരിച്ചുപോകുന്നതിനു മുമ്പ് സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് ടിക്കറ്റ് കൂലി കൊടുക്കാനും സഹായിച്ചത് തട്ടിപ്പുകാരനെയല്ലെന്ന് ബോധ്യപ്പെടുത്താനും ഞാന്‍ കൊരട്ടിക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു.

"സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ലേ?" ഞാന്‍ ചോദിച്ചു.
"ഞാനാണ് സ്റ്റേഷന്‍ മാസ്റ്റര്‍," അദ്ദേഹം പറഞ്ഞു. "എന്താ വേണ്ടത്?"
"തിങ്കളാഴ്ച വെളുപ്പിന് മറ്റൊരാളെയാണല്ലൊ ഞാന്‍ കണ്ടത്. അദ്ദേഹമില്ലേ?"
"മേനനയാ തെരക്കണത്? ആള് പോയല്ലൊ."

അദ്ദേഹം അവധിയിലായിരുന്നപ്പോള്‍ ഏതാനും ദിവസത്തേക്ക് പകരക്കാരനായി വന്ന ബാലകൃഷ്ണ മേനോന്‍ ആയിരുന്നു എന്റെ രക്ഷിതാവ്. മേനോന്‍ എവിടെയുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് കടപ്പാട് തീര്‍ക്കാനും കഴിഞ്ഞില്ല. ദീര്‍ഘദൂര വണ്ടിയിലിരുന്ന് കൊരട്ടി സ്റ്റേഷന്‍ കാണുമ്പോള്‍ ഞാന്‍ ആ നല്ല മനുഷ്യനെ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കും.

Thursday, July 16, 2009

വിവേകമതികളായ വോട്ടർമാർ

കേരളശബ്ദം വാരികയില്‍ എഴുതിവന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍‘ എന്ന പരമ്പര അവസാനിച്ചിരിക്കുന്നു. പരമ്പരയിലെ പതിനാറാമത്തെയും അവസാനത്തെയും ലേഖനമാണിത്

അറുപതില്‍ പരം വര്‍ഷങ്ങളിലെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച ചില വസ്തുതകള്‍ അനിവാര്യമായും തെളിയുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് തിരുവിതാംകൂറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളില്‍ തുടങ്ങിയ ഈ പഠനത്തില്‍ ലോക് സഭയിലേക്ക് ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിലെയും അനുഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്.എന്‍.ഡി.പി.യോഗവും മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനെതിരെ മുന്നണിയുണ്ടാക്കി മത്സരിച്ച കാലത്തുനിന്ന് നാം എത്രമാത്രം മുന്നോട്ടുപോയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. എന്‍. എസ്.എസും എസ്.എന്‍.ഡി.പി.യോഗവും ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ കക്ഷികള്‍ രൂപീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചെത്തിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ജാതിമതബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും അല്ലാതെയും പല കക്ഷികളും ഇപ്പോഴും രംഗത്തുണ്ട്. അവയുമായി സഖ്യമുണ്ടാക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ മത്സരിക്കുന്നു. സമുദായ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം കളിക്കുന്നു. അവര്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുന്നു.

ജാതിമത പരിഗണനകള്‍ വോട്ടര്‍മാരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ (1952) അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പ്രാദേശിക നേതാവിനെയാണ് കോണ്‍ഗ്രസ് പഞ്ചാബിലെ അംബാലാ സിറ്റി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തൊടെ തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബില്‍നിന്ന് ധാരാളം ഹിന്ദുക്കള്‍ കിഴക്കന്‍ പഞ്ചാബിലേക്കും അവിടെനിന്ന് ധാരാളം മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലേക്കും ഓടിപ്പോയിരുന്നു. പലായനങ്ങള്‍ അവസാനിച്ചപ്പോള്‍ അംബാലയില്‍ അവശേഷിച്ച ഏക മുസ്ലിം കുടുംബം ഗാഫര്‍ ഖാന്റേതായിരുന്നു. 1957ലും 1962ലും അംബാലയില്‍ നിന്ന് (ഈ പട്ടണം ഇപ്പോള്‍ ഹര്യാനയിലാണ്) അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലാതിരുന്ന കാലത്താണ് കോണ്‍ഗ്രസ് ഗാഫര്‍ ഖാനെ അംബാലയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും അവിടത്തെ ഹിന്ദുക്കളും സിഖുകാരും അദ്ദേഹത്തെ ജയിപ്പിച്ചതും.

ബി.ജെ.പി. മേല്‍ക്കൈ നേടിയിട്ടുള്ള ഗുജറാത്തിലെ സമകാലിക സാഹചര്യങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒമ്പത് ശതമാനം മുസ്ലിങ്ങളാണ്. 1952നും 1984നു ഇടയ്ക്ക് അവിടെ നിന്ന് ലോക് സഭയിലേക്ക് മൂന്ന് മുസ്ലിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1984നുശേഷം ഒരു മുസ്ലിം പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇടയ്ക്ക് കോണ്‍ഗ്രസ് മുസ്ലിങ്ങളെ നിര്‍ത്തുന്നത് മതിയാക്കി. ഇത്തവണ ഒരു മുസ്ലിമിനെ നിര്‍ത്തിയപ്പോള്‍ നൂറോളം പേര്‍ കോണ്‍ഗ്രസുകാര്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു.

വോട്ടര്‍മാരുടെ മനസ്സിനേക്കാള്‍ നേതാക്കന്മാരുടെ മനസ്സിലാണ് ജാതിമതചിന്ത നില നില്‍ക്കുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നതു പോലെ സമുദായ നേതാക്കളുടെ ആജ്ഞയനുസരിച്ചാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെയാണ് ഭരണമാറ്റം ഉണ്ടാകുന്നത്? 2004ല്‍ എല്‍.ഡി.എഫും 2009ല്‍ യു.ഡി.എഫും ലോക് സഭാ സീറ്റുകള്‍ തൂത്തുവാരിയത്? സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം നഷ്ടക്കച്ചവടമായിരുന്നെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അത് മതനിരപേക്ഷ വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് ചിലര്‍ പറയുന്നു. ഹിന്ദുക്കളെ അകറ്റിയെന്ന് മറ്റ് ചിലര്‍. യഥാര്‍ത്ഥത്തില്‍ അത് ചില മുസ്ലിം വിഭാഗങ്ങളെയും അകറ്റിയിരിക്കണം. ജാതിമതസമൂഹങ്ങളുടെ പേരില്‍ സംസാരിക്കുന്ന നേതാക്കള്‍ക്ക് ആ വിഭാഗങ്ങളുടെ മേല്‍ പരിമിതമായ സ്വാധീനമേയുള്ളെന്നതാണ് വാസ്തവം. കക്ഷി നേതാക്കള്‍ക്ക് അവര്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു.

ലോക് സഭയിലേക്ക് നടന്ന 15 പൊതുതെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ കണ്‍‌മുന്നില്‍ തെളിയുന്ന ഒരു ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയാണ്. സ്വാതന്ത്ര്യസമരം നയിച്ച കക്ഷിയെന്ന ഖ്യാതി ഏറ്റവും ഉച്ചത്തില്‍ നിന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ്സിന് 44.99 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ബഹുകോണ്‍ മത്സരങ്ങളുണ്ടായതുകൊണ്ട് വോട്ട് ശതമാനം 50നു താഴെയായിട്ടും ലോക് സഭയില്‍ വലിയ ഭൂരിപക്ഷം നേടാന്‍ അതിന് കഴിഞ്ഞു. രണ്ടാം തെരഞ്ഞെടുപ്പ് ആയപ്പൊഴേക്കും കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം 47.78 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ അതിനുശേഷം അത് തുടര്‍ച്ചയായി കുറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 1971ലും 1984ഉം വോട്ടുവിഹിതം കൂട്ടാന്‍ കഴിഞ്ഞെങ്കിലും കാലക്രമത്തില്‍ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ സഹായം കൂടാതെ ഭൂരിപക്ഷ പിന്തുണ നേടാനാകാത്ത അവസ്ഥയിലായി. അതിന്റെ അടുത്ത കാലത്തെ പ്രകടനങ്ങളില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും വീണ്ടും ഒറ്റയ്ക്ക് ഭരണത്തിലെത്താന്‍ കഴിവുള്ള കക്ഷിയാണെന്ന സൂചനയില്ല.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് കോണ്‍ഗ്രസ് മാത്രമല്ല അതിന്റെ പല എതിരാളികളും ക്ഷയിക്കുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പ്രതിപക്ഷകക്ഷി സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. പക്ഷെ അതിന്റെയത്ര വോട്ടു കിട്ടാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടി. രണ്ടാമത്തെ തെരഞ്ഞെടുപ്പിനുമുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വിട്ടുപോയ ഗാന്ധിയന്മാര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. വോട്ടുവിഹിതത്തില്‍ മുന്നിട്ടു നിന്നെങ്കിലും പി.എസ്.പി.ക്കും ലോക് സഭയില്‍ സി.പി. ഐ.യെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ താരതമ്യേന നികച്ച പ്രകടനത്തിലൂടെ ദേശീയ ബദലെന്ന പ്രതീതി ജനിപ്പിച്ച ഇടതുപക്ഷം കാലക്രമത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങി.

ദേശവ്യാപകമായി വളരാന്‍ കഴിയാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ഗാന്ധിയന്മാരുടെയും പിന്മുറക്കാരെ പിന്തള്ളിക്കൊണ്ടാണ് ബി.ജെ.പി. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായുയര്‍ന്നത്. വീര്‍ സവര്‍ക്കരുടെ ഹിന്ദു മഹാസഭ, സന്യാസിമാരുടെ പിന്തുണയുണ്ടായിരുന്ന രാമരാജ്യ പരിഷത്ത്, ഹിന്ദു മഹാസഭയുടെ മുന്‍ അധ്യക്ഷനും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമപ്രസാദ് മൂക്കര്‍ജി സ്ഥാപിച്ച ജനസംഘം എന്നിങ്ങനെ മൂന്ന് കക്ഷികളാണ് ഒന്നാം തെരഞ്ഞെടുപ്പില്‍ ഹിന്ദു വികാരമുയര്‍ത്തി കോണ്‍ഗ്രസ്സിനെ നേരിട്ടത്. ഇവയ്‌ക്കെല്ലാം കൂടി കിട്ടിയത് 5.98 ശതമാനം വോട്ടു മാത്രമാണ്. പുതിയ കക്ഷിയായ ജനസംഘമാണ് ഏറ്റവും കൂടുതല്‍ വോട്ട് (3.06 ശതമാനം) നേടിയത്. സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ നാഥുറാം ഗോഡ്സേയ്‌ക്കൊപ്പം പ്രതിയായതിന്റെ പേരുദോഷം മൂലമാകാം ഹിന്ദുമഹാസഭയ്ക്ക് ഒരു ശതമാനം വോട്ടു പോലും കിട്ടിയില്ല. ജനസംഘത്തെയും അതിന്റെ പിന്‍‌ഗാമിയായ ബി.ജെ.പി.യെയും ഹിന്ദുത്വത്തിന്റെ മുഖ്യധാരയാക്കി വളര്‍ത്തിയത് ആര്‍.എ.എസ്. ആണ്.

ഇപ്പോള്‍ ബി.ജെ.പി.യുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 25.82 ശതമാനത്തില്‍ (1999) നിന്ന് 26.53 (2004) ആയും 28.55 (2009) ആയും ഉയര്‍ന്ന കാലഘട്ടത്തില്‍ ബി.ജെ.പി. യുടേത് 25.59 ശതമാനത്തില്‍ (1999) നിന്ന് 22.16 (2004) ആയും 18.80 (2009) ആയും കുറഞ്ഞത് അതിന് ദേശീയ ബദല്‍ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. അധികാരത്തില്‍ കയറിയശേഷവും ഇടുങ്ങിയ ഹിന്ദുത്വ ചിന്താഗതി വെച്ചുപുലര്‍ത്തിയതിന്റെ ഫലമായി മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. അതിന് തിരിച്ചുവരവ് നടത്താനുള്ള കഴിവുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ദേശീയ ബദലായി ഉയരാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന ഒരു കക്ഷിയെയും രാഷ്ട്രീയ ചക്രവാളത്തില്‍ കാണാനില്ലാത്തത് അതിനു പ്രതീക്ഷക്ക് വക നല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മായി വീക്ഷിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും ഒരു ഇരുകക്ഷി സംവിധാനം ഇതിനകം നിലവില്‍ വന്നിട്ടുള്ളതായി കാണാം. രാജസ്ഥാന്‍, മദ്ധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് അധികാരമത്സരം. ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയയിടങ്ങളിലാകട്ടെ കോണ്‍ഗ്രസ് ഒരു പ്രാദേശിക കക്ഷിയുമായി മത്സരിക്കുന്നു. തമിഴ് നാട്ടില്‍ രണ്ട് പ്രാദേശിക കക്ഷികള്‍ തമ്മിലാണ് മത്സരം. പ്രമുഖകക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കാത്ത കേരളത്തില്‍ ഇരുകക്ഷി സംവിധാനത്തിനു പകരം ഒരു ഇരുമുന്നണി സംവിധാനം നിലനില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ സി.പി. എം നേതൃത്വത്തിലുള്ള മുന്നണി മൂന്ന് പതിറ്റാണ്ടായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുകയാണ്. ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം നേടിയ വിജയം ഇടതുപക്ഷത്തിന് അധികാര കുത്തക ഇനിയും നിലനിര്‍ത്താനാകുമോയെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ഉത്തര്‍ പ്രദേശ് മാറ്റത്തിന്റെ പാതയിലാണ്. അവിടെ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി. ഏറ്റവും വലിയ കക്ഷിയായി. പിന്നീട് അതിനെ പിന്തള്ളി ജനത് ദളും സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും മേല്‍ക്കൈ നേടി. ഇപ്പോഴത്തെ അവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കണമെന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് മുന്‍‌തൂക്കമുള്ളിടത്തോളം കേന്ദ്രത്തില്‍ കൂട്ടുസര്‍ക്കാരുണ്ടായേ മതിയാകൂ. നിലവിലുള്ള സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സൊ ബി.ജെ.പി.യൊ നയിക്കുന്ന മുന്നണിക്കെ സ്ഥിരത ഉറപ്പാക്കാനാവൂ. വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുന്നുവെന്ന് 1999 മുതലുള്ള ലോക് സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മില്‍ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരമായി ഒരു കക്ഷിക്ക് വോട്ടു ചെയ്യാതെ ഓരോ കക്ഷിയുടെയും സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമെന്ന് തോന്നുമ്പോള്‍ മാറി വോട്ടു ചെയ്യുന്ന ഒരു ചെറിയ വിഭാഗമാണ് ആത്യന്തികമായി ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത്. ബൂത്തിലെത്തുന്ന വോട്ടരുടെ മുന്നിലുള്ളത് വളരെ പരിമിതമായ സാദ്ധ്യതകളാണെന്നത് കണക്കാക്കുമ്പോള്‍ എത്ര വിവേകപൂര്‍വമാണ് ജനങ്ങള്‍ സമ്മതിദാനം വിനിയോഗിക്കുന്നതെന്ന് മനസ്സിലാക്കാനാകും.

Tuesday, July 7, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 15

കേരളശബ്ദത്തില്‍ എഴുതിവരുന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പരമ്പരയിലെ പതിനഞ്ചാമത് ലേഖനം:
കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ്

Wednesday, July 1, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 14

കേരളശബ്ദത്തിൽ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങൾ’ എന്ന പരമ്പരയിലെ പതിന്നാലാമത് ലേഖനം:

തത്സമയ തെരഞ്ഞെടുപ്പ് സം‌പ്രേഷണം

Wednesday, June 24, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങാള്‍ - 13

കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭങ്ങള്‍‘ പരമ്പരയിലെ പതിമൂന്നാമത് ലേഖനം Babu Bhaskar Google Groupല്‍:

ടെലിവിഷനിലൂടെ അടുത്തറിഞ്ഞ തെരഞ്ഞെടുപ്പ്

Wednesday, June 17, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 12

കേരളശബ്ദം വാരികയില്‍ എഴുതി വരുന്ന പരമ്പരയിലെ പന്ത്രണ്ടാം ലേഖനം:

തെരഞ്ഞെടുപ്പിനിടയില്‍ ചാവേറാക്രമണം

Wednesday, June 10, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ - 11

രണ്ട് മൂന്നാം മുന്നണി സര്‍ക്കാരുകള്‍ക്കാണ് 1989ല്‍ തെരഞ്ഞെടുക്കപ്പെട്ട ലോക് സഭ ജന്മം നല്‍കിയത്. ആ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ് കേരളശബ്ദത്തില്‍ എഴുതുന്ന പരമ്പരയിലെ പതിനൊന്നാമത്തെ ലേഖനത്തില്‍: ആദ്യത്തെ മൂന്നാം മുന്നണി സര്‍ക്കാരുകള്‍

Tuesday, June 2, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 10

കേരളശബ്ദത്തിൽ എഴുതി വരുന്ന പരമ്പരയിലെ പത്താമത് ലേഖനം:
സഹതാപ തരംഗത്തിൽ ഒരു വൻ വിജയം

Tuesday, May 26, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 9

കേരളശബ്ദം വാരികയിൽ എഴുതുന്ന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങൾ എന്ന പരമ്പരയിലെ ഒൻപതാമത്തെ ലേഖനം ഇവിടെ വായിക്കാം:

വോട്ടർമാർ വീണ്ടും വിവേകം തെളിയിക്കുന്നു

Tuesday, May 19, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 8

അടിയന്തിരാവസ്ഥയുടെ രണ്ടാം കൊല്ലത്തില്‍ ഭരണത്തിന് വിശ്വാസ്യത നേടിയെടുക്കാനായി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തോല്പിച്ചുകൊണ്ട് ആ പദ്ധതി പൊളിച്ചു.

ജനം പ്രബുദ്ധത തെളിയിച്ച തെരഞ്ഞെടുപ്പ്

Wednesday, May 13, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 7

ഇന്ദിരാ ഗാന്ധി കോൺഗ്രസ്സിന് വൻ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്ത 1971ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെയും 1972ലെ നിയമസഭാ തെരഞ്ഞെടുപ്പികളിലെയും അനുഭവങ്ങളാണ് കേരളശബ്ദത്തിലെ പരമ്പരയിലെ ഏഴാമത് ലേഖനത്തിൽ.

ആസൂത്രിതമായ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്

Wednesday, April 29, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ -5

കേരളശബ്ദത്തിൽ എഴുതുന്ന പരമ്പരയിലെ അഞ്ചാം ലേഖനത്തിൽ 1960കളിൽ ഡൽഹിയിൽ പ്രവർത്തിക്കുമ്പോഴത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വിവരിക്കുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Groupൽ: “നട്ടുച്ചയ്ക്ക് വിളക്കുമായി ഹിന്ദുത്വം”

Tuesday, April 21, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 4

കേരളശബ്ദം വാരികയിൽ എഴുതുന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പരമ്പരയിലെ നാലാമത്തെ ലേഖനം Babu Bhaskar Google groupൽ: ദൂരെയിരുന്നു കണ്ട കമ്മ്യൂണിസ്റ്റ് വിജയം.

Tuesday, April 14, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 3

കേരളശബ്ദത്തില്‍ വരുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനം BABU BHASKAR Google Groupല്‍ കൊടുത്തിട്ടുണ്ട്.

Tuesday, April 7, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 2

തിരുവിതാംകൂറില്‍ 1948ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളില്‍ പോളിങ് ഏജന്റായി പ്രവര്‍ത്തിച്ച അനുഭവമാണ് കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിലുള്ളത്.

‘തുറന്ന വോട്ടിന്റെ കാലം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂർണ്ണ രൂപം BABU BHASKAR Google Groupല്‍ വായിക്കാം..

Tuesday, March 31, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ

കേരളശബ്ദം വാരികയിൽ ഞാൻ ആറ് പതിറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ആദ്യം കേവലം കാഴ്ചക്കാരനായി. പിന്നെ പോളിങ് ഏജന്റ്റായി. അതിനുശേഷം പത്രങ്ങൾ, വാർത്താ ഏജൻസി, ടെലിവിഷൻ ചാനൽ എന്നിങ്ങനെ വ്യത്യസ്ത മാദ്ധ്യമങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പ് കവർ ചെയ്ത അനുഭവങ്ങൾ. കേരളം മുതൽ കാശ്മീർ വരെ പല സംസ്ഥാനങ്ങളിലേയും ന്യൂ ഡൽഹിയിലേയും വൈവിധ്യപൂർണ്ണമായ അനുഭവങ്ങൽ.

കേരളശബ്ദത്തിന്റെ കഴിഞ്ഞയാഴ്ച ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.