Showing posts with label LDF. Show all posts
Showing posts with label LDF. Show all posts

Tuesday, May 18, 2010

‘കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം‘

കിനാലൂരിലെ പൊലീസ് തേർവാഴ്ചയുടെ ദൃശ്യങ്ങൾ ചാനലുകളിലൂടെ ജനങ്ങൾ കണ്ടത് മേയ് 6നായിരുന്നു. പന്ത്രണ്ട് ദിവസങ്ങൾക്കുശേഷം തിരുവനന്തപുരത്ത് ഇന്ന്, ആദ്യമായി, അതിനെതിരായ ജനവികാരം ഒരു പൊതുവേദിയിൽ പ്രകടമായി. “കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള സംസ്കാര സാഹിതി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയാണ് അതിനുള്ള വേദിയായത്.

സംസ്കാര സാഹിതി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായിരുന്നു. നാലു വരി പാതയ്ക്കായി സർവേ നടത്തുന്നതിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനമാണ് പൊലീസ് അതിക്രമത്തിന് കാരണമായത്. അതിനു മുമ്പും അതിനു ശേഷവും ആ പ്രദേശം സന്ദർശിക്കുകയും അവിടത്തെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തിട്ടുള്ള വി.എം.സുധീരൻ കൂട്ടായ്മ ഉത്ഘാടനം ചെയ്തു.

ഗാന്ധിയൻ പ്രസ്ഥാന നേതാവായ പി. ഗോപിനാഥൻ നായർ, സാഹിത്യകാരനായ ജോർജ് ഓണക്കൂർ എന്നിവരോടൊപ്പം ഞാനും കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിച്ചു.

കിനാലൂരിലെ ഭരണകൂട ഭീകരതക്കെതിരെ തലസ്ഥാന നഗരിയിൽ ശബ്ദം ഉയരാൻ ഇത്രയും ദിവസം എടുത്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഞാൻ പറഞ്ഞു. മലയാളി മദ്ധ്യവർഗ്ഗത്തിന്റെ സ്വഭാവം അതിൽ പ്രതിഫലിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വായ് മൂടി പണിയെടുക്കുകയും തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ വീണ്ടും അധികാരത്തിലേറ്റുകയും ചെയ്ത പാരമ്പര്യമുള്ള വിഭാഗമാണല്ലൊ അത്.

സമാനമായ മറ്റൊരു അനുഭവത്തെക്കുറിച്ചും ഞാൻ പറഞ്ഞു. മറ്റൊരു സർക്കാരിന്റെ കാലം. മറ്റൊരു പൊലീസ് അതിക്രമം. മുത്തങ്ങയിൽ 2003ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സമരത്തിലേർപ്പെട്ടിരുന്ന ആദിവാസികളെ തുരത്താൻ പൊലീസ് വെടിവെച്ചു. തിരുവനന്തപുരത്ത് ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ അഞ്ചു ദിവസം വേണ്ടി വന്നു. ആദിവാസി ഭൂപ്രശ്നത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് വോട്ടുചെയ്യുന്ന കാലമായിരുന്നു അത്. സി.പി.എം. വെടിവെയ്പ്പിനെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതാണ് പൌരാവകാശ പ്രവർത്തകർക്ക്
രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് കവാടം വരെ മാർച്ച് ചെയ്യാനുള്ള ധൈര്യം നൽകിയത്.

പ്രതിപക്ഷ മുന്നണിയുടെ സഹായകരമായ നിലപാട് മൂലമാണ് മുത്തങ്ങയിലും കിനാലൂരിലും നടന്ന പൊലീസ് അതിക്രമം തിരുവനന്തപുരത്തെ മദ്ധ്യവർഗ്ഗ മനസ്സുകളിൽ ഉയർത്തിയ ഭീതി മറികടക്കാനായത്. സ്വാഭാവികമായും രണ്ട് പ്രതിഷേധങ്ങൾക്കും അതുകൊണ്ട് വ്യക്തമായ രാഷ്ട്രീയച്ചുവയുണ്ടായി.

രണ്ട് മുന്നണികളും ഒരേ നിലപാടെടുത്ത ഒരു അനുഭവം കൂടി രേഖപ്പെടുത്തട്ടെ. കഴിഞ്ഞ കൊല്ലം വർക്കലയിൽ ഒരു കൊലപാതകത്തെ തുടർന്ന് ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയെ തീവ്രവാദി പ്രസ്ഥാനം എന്ന് മുദ്ര കുത്തിക്കൊണ്ട് പൊലീസ് അതിന്റെ പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ നരവേട്ടക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും ഘടകകക്ഷിയൊ തയ്യാറായില്ല. എൽ.ഡി.എഫിന്റെ തീവ്രവാദിമുദ്ര കോൺഗ്രസുകാരെയും ഭയപ്പെടുത്തി. തന്മൂലം അതിനെതിരായ പ്രതിഷേധങ്ങൾ ദലിതരുടെ പരിപാടികളായി ഒതുങ്ങി. ചില മുസ്ലിം സംഘടനകൾ മാത്രമാണ് അവരെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നത്. കിനാലൂരിലെ ജനകീയ പ്രതിരോധത്തെയും തീവ്രവാദി ആരോപണം ഉയർത്തി അപകീർത്തിപ്പെടുത്താൻ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും കോൺഗ്രസ് അതിൽ വീണില്ലെന്നത് സന്തോഷകരമാണ്.

Saturday, June 6, 2009

അഭിമാനിക്കാനാവാത്ത വിജയവും അഭിമാനിക്കാനാവുന്ന പരാജയവും

ഇൻഡ്യാവിഷൻ വെബ്‌സൈറ്റിൽ കണ്ടത്:

ലോക് സഭാ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാവുന്ന വിജയമല്ല യു.ഡി.എഫിന്റേതെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വ്വിജയൻ പറഞ്ഞു… ബി.ജെ.പി.യും പോപ്പുലർ ഫ്രണ്ടും സഹായിച്ചിട്ടാണ് യു.ഡി.എഫ്. ജയിച്ചത്.

മുൻ ബി.ജെ.പി.നേതാവ് കെ. രാമൻ പിള്ളയുടെ ജനപക്ഷവും അബ്ദുൾ നാസർ മ്‌അദനിയുടെ പി.ഡി.പി.യും സഹായിച്ചിട്ടും ജയിക്കാഞ്ഞ എൽ.ഡി.എഫിന്റേത് അഭിമാനിക്കാനാവുന്ന പരാജയമാണെന്ന് വിലയിരുത്താം, അല്ലെ?

Friday, April 3, 2009

പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക്

ഈ ലോക് സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തുറക്കുന്നുണ്ടോ? ഈ വിഷയം ജനശക്തിയുടെ വിഷുപ്പതിപ്പിൽ (മാർച്ച് 28 - ഏപ്രിൽ 10, 2009) എഴുതിയ ലേഖനത്തിൽ ഞാൻ ചർച്ച ചെയ്യുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group

Saturday, March 28, 2009

കെ.കെ.രാഗേഷിന്റെ വെബ്‌സൈറ്റ്



കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കെ. രാഗേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെബ്‌സൈറ്റ് തുറന്നിരിക്കുന്നു.

URL: http://ldfkannur.org/

Tuesday, March 10, 2009

ഉപകാരവും പ്രത്യുപകാരവും

അബ്ദുൾ നാസർ മ്‌അദനിയുടെ പൊന്നാനി പദ്ധതി അനിശ്ചിതാവസ്ഥയിൽ കിടക്കുമ്പോഴാണ് ഈ വരികൾ എഴുതുന്നത്. മ്അദനിയുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനാർത്ഥിക്കു പകരം അദ്ദേഹത്തിനു സ്വീകാര്യനായ മറ്റൊരാളെ സി.പി.എം മുജാഹിദ് വിഭാഗത്തിൽനിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത്.

മ്‌അദനിയും സി.പി.എമ്മും കൂടി ‘പൊതു സ്വതന്ത്രനെ’ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ സീറ്റുകളുടെ എണ്ണം നാലിൽനിന്ന് മൂന്നായി ചുരുങ്ങിയതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

മ്‌അദനി ഒരു സീറ്റ് ചോദിച്ച് എൽ.ഡി.എഫിനെ വെട്ടിലാക്കിയപ്പോൾ ടോം വടക്കന് സീറ്റ് വാങ്ങിക്കൊടുക്കാനിറങ്ങിത്തിരിച്ച തൃശ്ശൂർ ആർച്ച്ബിഷപ്പ് യു.ഡി.എഫിനെ വെട്ടിലാക്കി.

ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നതാണ് എസ്.എൻ.ഡി.പി.യുടെ നയമെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഏതാണ്ട് ഇതേ വാക്കുകൾ തന്നെയാണ് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നായർ മഹാസമ്മേളനവും ശക്തിപ്രകടനവും നടത്തിയപ്പോൾ പി.കെ.നാരായണ പണിക്കരും പറഞ്ഞത്.

സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നത് കാലാകാലമായി മനുഷ്യർ ചെയ്തുവരുന്ന കാര്യമാണ്. ആ സമീപനത്തിൽ തെറ്റ് കാണാനാവില്ല. എന്നാൽ ആരിൽനിന്ന് ആർക്ക് ലഭിച്ച എന്ത് ഉപകാരത്തിന് പ്രത്യുപകാരമായാണ് ഏതെങ്കിലും കക്ഷിയെയൊ മുന്നണിയെയൊ സഹായിക്കുന്നതെന്ന് വെളിപ്പെടുത്താൻ വോട്ട് ബാങ്കുടമകൾ തയ്യാറാകണം.