Showing posts with label Pinarayi Vijayan. Show all posts
Showing posts with label Pinarayi Vijayan. Show all posts

Thursday, August 13, 2009

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം?

സി.പി.എമ്മിനെ അന്ധമായി എതിര്‍ക്കാത്തതുകൊണ്ട് സുകുമാര്‍ അഴീക്കോട് വേട്ടയാടപ്പെടുന്നെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന്‌ കോട്ടം തട്ടാതെ പുരോഗമനശക്തികള്‍ നോക്കിക്കൊള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാനപരമായി കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇന്ന് നിര്‍‌വഹിക്കുന്ന കര്‍ത്തവ്യം സം‌രക്ഷണമാണ്‌. പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്നവരെ പലപ്പോഴും അതിന്‌ പ്രേരിപ്പിക്കുന്നത് ആപത്തില്‍ പെട്ടാല്‍ സം‌രക്ഷിക്കാന്‍ ആരെങ്കിലും വേണമെന്ന ചിന്തയാണ്‌. പാര്‍ട്ടിയുടെ ബന്ധു ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പരാമര്‍ശങ്ങള്‍ പൊതിവില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെങ്കിലും സം‌രക്ഷണച്ചുമതല നിര്‍‌വഹിക്കുന്നതില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്നത് സി.പി.എമ്മാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്‌ വകയില്ല. ആ നിലയ്ക്ക് പിണറായി വിജയന്റെ സം‌രക്ഷകഭാവം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ സുകുമാര്‍ അഴീക്കോട് സി.പി.എം. സം‌രക്ഷണം ആവശ്യമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും മാത്രമല്ല കേരളസമൂഹത്തിനു തന്നെയും അപമാനകരമാണ്‌.

എഴുത്തുകാരനായതുകൊണ്ട് ഇടത്തോട്ട് മാറേണ്ടിവന്നുവെന്ന് അഴീക്കോട് പറഞ്ഞതായും മാദ്ധ്യമങ്ങളില്‍ കാണുന്നു. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം, അഴീക്കോടിന്‌ മാറേണ്ടിവന്നത് എഴുത്തുകാരനായതുകൊണ്ടല്ല, പ്രഭാഷകനായതുകൊണ്ടാണ്‌. പ്രഭാഷണം അദ്ദേഹത്തിന്‌ ജീവവായുപോലെ അനുപേക്ഷണീയമാണ്‌. പ്രഭാഷണത്തിന്‌ വേദികള്‍ വേണം‌. കേരളത്തില്‍ വേദികള്‍ നല്‍കാന്‍ കഴിവുള്ള ധാരാളം സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവയിലേറെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്‌. എം. എന്‍. വിജയന്‍ ജീവിതാന്ത്യത്തില്‍ തിരിച്ചറിഞ്ഞതുപോലെ, സി.പി.എമ്മിന്‌ സ്വീകാര്യനല്ലാത്തയാള്‍ക്ക് വേദി കിട്ടാന്‍ എളുപ്പമല്ല.

Monday, June 8, 2009

കരിദിനം

----------------------------------------------------------------------------------------

ഇന്ന് കേരളത്തിൽ കരിദിനം.

കരിദിനാചരണം ആഹ്വാനം ചെയ്തത് സി.പി.എം. സംസ്ഥാന സമിതി. പാർട്ടിയുടെ ചരിത്രത്തിൽ ഇതൊരു കരിദിനം തന്നെ. ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി അഴിമതി കേസിൽ വിചാരണ നേരിടാൻ പോവുകയാണല്ലൊ.

------------------------------------------------------------------------------------------

Saturday, June 6, 2009

അഭിമാനിക്കാനാവാത്ത വിജയവും അഭിമാനിക്കാനാവുന്ന പരാജയവും

ഇൻഡ്യാവിഷൻ വെബ്‌സൈറ്റിൽ കണ്ടത്:

ലോക് സഭാ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാവുന്ന വിജയമല്ല യു.ഡി.എഫിന്റേതെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വ്വിജയൻ പറഞ്ഞു… ബി.ജെ.പി.യും പോപ്പുലർ ഫ്രണ്ടും സഹായിച്ചിട്ടാണ് യു.ഡി.എഫ്. ജയിച്ചത്.

മുൻ ബി.ജെ.പി.നേതാവ് കെ. രാമൻ പിള്ളയുടെ ജനപക്ഷവും അബ്ദുൾ നാസർ മ്‌അദനിയുടെ പി.ഡി.പി.യും സഹായിച്ചിട്ടും ജയിക്കാഞ്ഞ എൽ.ഡി.എഫിന്റേത് അഭിമാനിക്കാനാവുന്ന പരാജയമാണെന്ന് വിലയിരുത്താം, അല്ലെ?

Saturday, May 16, 2009

അത് കടലായിരുന്നില്ല!

പിണറായി വിജയൻ ഇസ്ലാമിന്റെ മാർത്തട്ടിനോട് ചേർന്നു നിന്ന് അലകൾ ഉയർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.

അബ്ദുൾ നാസർ മ്‌അദനി കൊണ്ടുവന്നത് കടലായിരുന്നില്ല, ഒരു ബക്കറ്റ് വെള്ളം മാത്രമായിരുന്നു.

Saturday, May 9, 2009

സി.പി.എം. അത്തിയിലയും വെടിയുന്നു

ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെയും ആസ്പദമാക്കി ജനശക്തി വാരികയിൽ ഞാൻ എഴുതിയ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

Monday, February 9, 2009

മരിച്ചവർ കള്ളം പറയില്ല

അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബാലാനന്ദന്റെ മരണാനന്തരപീഡനം ആരംഭിച്ചത് ജനശക്തി ഫെബ്രുവരി 7-13 ലക്കത്തില്‍ അദ്ദേഹം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോടെയാണ്. കത്തിൽ കൊടുത്തിരിക്കുന്ന തീയതിയനുസരിച്ച്, അദ്ദേഹം അതെഴുതിയത് 8-7-2005നാണ്. യു.പി.എ. സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചിരുന്ന കാലമാണത്. സി.ബി.ഐയെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാന്‍ മന്‍‌മോഹന്‍ സിങ്ങിന് കാരണമൊന്നുമുണ്ടായിരുന്നില്ല.

8-8-2005ന്‍, അതായത് കത്തെഴുതി ഒരു മാസത്തിനുശേഷം, ബാലാനന്ദന്‍ പി.ബി.ക്ക് നല്‍കിയ അനുബന്ധവും ജനശക്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനശക്തിയുടെ ആ ലക്കം ഇറങ്ങിയ ദിവസം തന്നെ ചാനലുകള്‍ അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മാദ്ധ്യമങ്ങള്‍ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അയച്ച ആള്‍ക്കും കിട്ടിയ ആള്‍ക്കുമല്ലേ കത്തിനെക്കുറിച്ചറിയാന്‍ കഴിയുന്നതെന്ന യുക്തിഭദ്രമായ ചോദ്യവും അദ്ദേഹം ചോദിച്ചു. അയച്ചയാള്‍ അന്തരിച്ച സാഹചര്യത്തില്‍ അറിയാവുന്ന ഒരാളെ അവശേഷിക്കുന്നുള്ളു. അത് കിട്ടിയ ആളാണ്. അദ്ദേഹം ഉടൻ പ്രതികരിച്ചു: അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല; പത്രത്തില്‍ വന്നത് വ്യാജരേഖയാണ്.

ബാലാനന്ദന്റെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി ഭാര്യ സരോജിനി മൊഴി നല്‍കാന്‍ തയ്യാറായി. ബാലാനന്ദന്‍ കത്തെഴുതിയോ എന്ന് തനിക്കറിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറയുന്നത് ഏതോ ചാനലില്‍ കേട്ടു. അവര്‍ ഇങ്ങനെ തുടര്‍ന്നു: എഴുതിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വിശ്വസിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റുകാരന്‍ കള്ളം പറയില്ല.

വിശ്വാസമാണല്ലൊ ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം.

ബാലാനന്ദന്‍ അന്തരിച്ചത് മൂന്നാഴ്ച മുമ്പ് മാത്രമാണ്. ജനുവരി 19ന്. പഴയ ലക്കങ്ങൾ മറിച്ചു നോക്കിയാൽ അതിനും വളരെ മുമ്പെ ലാവലിന്‍ വിഷയത്തില്‍ അദ്ദേഹം പി.ബിക്ക് എഴുതിയ കത്തുകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മലയാളപത്രങ്ങളില്‍ വന്നിരുന്നതായി കാണാം. ആ റിപ്പോർട്ടുകൾ വന്നകാലത്ത് അങ്ങനെയൊരു കത്തും താൻ എഴുതിയിട്ടില്ലെന്ന് ബാലാനന്ദൻ പറഞ്ഞില്ല. അങ്ങനെയൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്ന് അന്ന് കാരാട്ടും പറഞ്ഞില്ല.

മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.

Saturday, February 7, 2009

ബൂലോകത്തിൽ ലാവലിൻ

ലാവലിൻ ബൂലോകം ചുവപ്പിക്കുന്നതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രധാനമായും രണ്ട് ബ്ലോഗുകളിലേയ്ക്കാണ് റിപ്പോർട്ടർ ആശാ പി. നായർ ശ്രദ്ധ ക്ഷണിച്ചത്. രണ്ടും കഴിഞ്ഞ മാസം നിലവിൽ വന്നവ.

ഒന്ന് ലാവലിൻ കമ്പനിയുടെ പേര് ഉപയോഗിക്കുന്നു: http://snclavalin.blogspot.com.
ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ലാവലിൻ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഒപ്പിട്ട കരാറിന്റെ പൂർണ്ണ രൂപം ഇതിൽ കൊടുത്തിട്ടുണ്ട്. ഒരു അഭ്യുദയകാംക്ഷി സംഭാവന ചെയ്തതാണത്രെ അത്.

കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് കെ.എസ്.ഐ.ഡി.സി. ചെയർമാൻ പദവി വഹിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ. വിജയചന്ദ്രൻ എഴുതിയ ഒരു ലേഖനവും അവിടെ വായിക്കാം.

മറ്റൊന്ന് പിണറായി വിജയനെ പിന്തുണയ്ക്കാൻ തുടങ്ങിയതാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നു: http://supportpinarayi.blogspot.com

കെ.പി. നന്ദകുമാർ, കെ.എസ്.ജയമോഹൻ, ഡി. സജീവ്, ടി.കെ. സുരേഷ്, അജിത്ത് സുശീൽ എന്നിവരുടെ പിന്തുണയോടെ എസ്.എഫ്.ഐ. മുൻപ്രവർത്തകരായ രമാകാന്ത് ആർ, സി. ബിജോയ്, വിനോദ് എന്നിവർ ഈ ബ്ലോഗ് മാനേജ് ചെയ്യുന്നു.

പിണറായി വിജയനെ കുറിച്ച് അത് പറയുന്നു: “പിണറായി കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവിയാണ്. അദ്ദേഹമാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടയാൾ. പിണറായിക്കെതിരായ ആക്രമണത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആക്രമണമായി കാണണം. നമുക്കെല്ലാം നമ്മുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്റെ പിന്നിൽ അണിനിരന്ന് അന്ത്യം വരെ പൊരുതാം.“

കാനഡയുടെ വിദേശ സഹായ പദ്ധതികൾ നിരീക്ഷിക്കുന്ന പ്രോബ് ഇന്റർനാഷനൽ എന്ന എൻ.ജി.ഒ.യുടെ വെബ്‌സൈറ്റിൽ കേരളത്തിലെ ലാവലിൻ അന്വേഷണം സംബന്ധിച്ച ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടുണ്ട്. നമ്മുടെ പത്രങ്ങളിൽ വന്ന വാർത്തകളെ ആശ്രയിച്ചുള്ളതാണത്. അതിൽ മലയാളിക്ക് കണ്ടെത്താവുന്ന ഒരേ ഒരു പുതിയ അറിവ് 1998ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രിവിശ്യയിലെ ഒരു പദ്ധതിയിൽ ലാവലിൻ കമ്പനി ഉൾപ്പെട്ടിരുന്നെന്നും അവർ ബേനസീർ ഭുട്ടോ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതായി ആരോപണം ഉയർന്നിരുന്നെന്നതും ആണ്.

ദാമോദരൻ എന്നൊരു ന്യൂമറോളൊജിസ്റ്റിന്റെ ബ്ലോഗിലും പിണറായി വിജയനും ലാവലിനും പരാമർശിക്കപ്പെടുന്നു. പിണറായിയുടെ ഭാഗ്യ നമ്പറുകൾ നിരത്തുന്ന ദാമോദരൻ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാദ്ധ്യതയില്ലെന്ന സൂചനയാണ് നൽകുന്നത്.

Wednesday, November 21, 2007

ആനുകാലികങ്ങളില്‍ നിറയുന്ന ഒരു വിവാദം

"ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വിദേശത്ത് കോടികള്‍ ചെലവിട്ടു പഠിക്കുന്നു. ഈ വാര്‍ത്ത വിഴുങ്ങാന്‍ പാകത്തില്‍ നിശബ്ദമായി വിദ്യാര്‍ഥി-യുവജന സംഘടനകളെയും പാര്‍ട്ടിയെയും നേതാക്കള്‍ മാറ്റിയിരിക്കുകയാണ്. " സാറാ ജോസഫ് കോഴിക്കോട്ട് ഒരു പ്രാസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനോട് ടി. പത്മനാഭന്‍ ഇങ്ങനെ പ്രതികരിച്ചു: "പിണറായി വിജയനെക്കുറിച്ച് പറയുന്ന ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? മകന്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കുന്നു, മകള്‍ അമൃത ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്നു എന്നൊക്കെയാണ് കുറ്റമായി പറയുന്നത്. ഇതൊക്കെ പറയുന്നവര്‍ക്ക് അതിനുള്ള യോഗ്യത എന്താണ്? എസ്. എഫ്. ഐ. ഇതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നാണ് വാദം. ഹ കഷ്ടം!"

കലാകൌമുദി ഒരു ലക്കത്തില്‍ ( 2007 നവംബര്‍ 11 ) ഇത് ചര്‍ച്ചാവിഷയമാക്കി. സക്കറിയ എഴുതി: "പഠിക്കാന്‍ മിടുക്കരാണ് നമ്മുടെ കുട്ടികള്‍. അവര്‍ ഇഷ്ടമുള്ളിടത്ത് പോയി പഠിക്കട്ടെ. " കെ. ഇ. എന്‍. കുഞ്ഞഹമ്മദ് എഴുതി: "രാഷ്ട്രീയ നേതാവ് ജീവിത സൌകര്യമൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നത് നമ്മുടെ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. " പി. കെ. പോക്കര്‍: " വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികില്‍സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല."

മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുന്നു. സി. പി. എമ്മിലെ ഉള്‍പാര്‍ട്ടി പോരില്‍ പിണറായിക്കെതിരെ വി. എസ്. അച്യുതാനന്ദനോടൊപ്പം നില്‍ക്കുന്ന ജനശക്തി (നവംബര്‍ 23, 2007) കലാകൌമുദിയെപ്പോലെ ഇത് കവര്‍ സ്റ്റോറി ആക്കിയിരിക്കുന്നു. "ബര്‍മിംഗ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍?" എന്ന് തനേഷ്‌ തമ്പി മുഖ്യലേഖനത്തില്‍ ചോദിക്കുന്നു. മറ്റൊരു ലേഖനത്തില്‍ സുപാര്‍ശന്‍ ആവശ്യപ്പെടുന്നു: "പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ." ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ "കമ്മ്യൂണിസ്റ്റ് മക്കളുടെ വിദേശപഠനത്തെപ്പറ്റി" എഴുതുന്നു. സാറാ ജോസഫ് "അമേരിക്കന്‍ ഏജണ്ട്" എന്ന ആരോപണത്തിന് മറുപടിയായി സ്വന്തം സ്വത്ത് വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം വാരികയുടെ ( 23 നവംബര്‍ 2007) "വിമോചന സമരക്കാര്‍ സി. പി. എമ്മിന്‍റെ മേല്‍ത്തട്ടാകുമ്പോള്‍" എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി പിണറായി വിജയനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുള്ള സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, സക്കറിയ എന്നിവരുടെ മുന്‍കാല നിലപാടുകള്‍ പരിശോധിക്കുന്നു. ലേഖകന്‍ ഐ. വി. ബാബു.

പിണറായിയുടെ മകന്‍ വിവേക് കിരണിന് എവിടെ വേണമെങ്കിലും പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്‍റെ പേരില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതെസമയം അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. പിണറായിയുടെ മകന് വിദേശത്ത് പോയി ഉന്നതവിദ്യാഭ്യാസം നേടാനാകുന്നതിന്‍റെ അര്‍ത്ഥം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചുതുടങ്ങിയിരിക്കുന്നു എന്നാണെന്ന തരത്തിലുള്ള വ്യാഖ്യാനം അസംബന്ധമാണ്. പാര്‍ട്ടി സെക്രട്ടറിക്ക് മകനെ വിദേശത്ത് അയച്ചു പഠിപ്പിക്കാനാകും എന്നേ അതിനു അര്‍ത്ഥമുള്ളൂ.