Showing posts with label M.N.Vijayan. Show all posts
Showing posts with label M.N.Vijayan. Show all posts

Thursday, August 13, 2009

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം?

സി.പി.എമ്മിനെ അന്ധമായി എതിര്‍ക്കാത്തതുകൊണ്ട് സുകുമാര്‍ അഴീക്കോട് വേട്ടയാടപ്പെടുന്നെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന്‌ കോട്ടം തട്ടാതെ പുരോഗമനശക്തികള്‍ നോക്കിക്കൊള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാനപരമായി കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇന്ന് നിര്‍‌വഹിക്കുന്ന കര്‍ത്തവ്യം സം‌രക്ഷണമാണ്‌. പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്നവരെ പലപ്പോഴും അതിന്‌ പ്രേരിപ്പിക്കുന്നത് ആപത്തില്‍ പെട്ടാല്‍ സം‌രക്ഷിക്കാന്‍ ആരെങ്കിലും വേണമെന്ന ചിന്തയാണ്‌. പാര്‍ട്ടിയുടെ ബന്ധു ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പരാമര്‍ശങ്ങള്‍ പൊതിവില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെങ്കിലും സം‌രക്ഷണച്ചുമതല നിര്‍‌വഹിക്കുന്നതില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്നത് സി.പി.എമ്മാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്‌ വകയില്ല. ആ നിലയ്ക്ക് പിണറായി വിജയന്റെ സം‌രക്ഷകഭാവം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ സുകുമാര്‍ അഴീക്കോട് സി.പി.എം. സം‌രക്ഷണം ആവശ്യമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും മാത്രമല്ല കേരളസമൂഹത്തിനു തന്നെയും അപമാനകരമാണ്‌.

എഴുത്തുകാരനായതുകൊണ്ട് ഇടത്തോട്ട് മാറേണ്ടിവന്നുവെന്ന് അഴീക്കോട് പറഞ്ഞതായും മാദ്ധ്യമങ്ങളില്‍ കാണുന്നു. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം, അഴീക്കോടിന്‌ മാറേണ്ടിവന്നത് എഴുത്തുകാരനായതുകൊണ്ടല്ല, പ്രഭാഷകനായതുകൊണ്ടാണ്‌. പ്രഭാഷണം അദ്ദേഹത്തിന്‌ ജീവവായുപോലെ അനുപേക്ഷണീയമാണ്‌. പ്രഭാഷണത്തിന്‌ വേദികള്‍ വേണം‌. കേരളത്തില്‍ വേദികള്‍ നല്‍കാന്‍ കഴിവുള്ള ധാരാളം സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവയിലേറെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്‌. എം. എന്‍. വിജയന്‍ ജീവിതാന്ത്യത്തില്‍ തിരിച്ചറിഞ്ഞതുപോലെ, സി.പി.എമ്മിന്‌ സ്വീകാര്യനല്ലാത്തയാള്‍ക്ക് വേദി കിട്ടാന്‍ എളുപ്പമല്ല.