Showing posts with label Lavalin. Show all posts
Showing posts with label Lavalin. Show all posts

Wednesday, June 24, 2009

ലാവലിൻ: ആരാണ് പണം തട്ടിയത്?

ഈ ചോദ്യത്തിന് എഴുത്തുകാരനും രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനുമായ സക്കറിയ ഉത്തരം തേടുന്നു.

ഇംഗ്ലീഷിലുള്ള ലേഖനം Tehelkaയില്‍.

Saturday, May 9, 2009

സി.പി.എം. അത്തിയിലയും വെടിയുന്നു

ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെയും ആസ്പദമാക്കി ജനശക്തി വാരികയിൽ ഞാൻ എഴുതിയ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

Friday, May 8, 2009

യു.ഡി.എഫ് ഹർത്താൽ

ഇന്നലെ യു. ഡി. എഫ് നടത്തിയ ഹർത്താൽ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്.

ഹർത്താൽ എന്ന പ്രതിഷേധമുറ രൂപകല്പന ചെയ്തത് മഹാത്മാ ഗാന്ധിയാണ്. ജാലിയൻ‌വാല ബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയിലുള്ള അമർഷം പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹം ഹർത്താൽ ആഹ്വാനം ചെയ്തത്. പിണറായി വിജയനെ ലാവലിൻ കേസിൽ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ശിപാർശ സ്വീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിർക്കാൻ യു.ഡി.എഫിന് തീർച്ചയായും അവകാശമുണ്ട്. എന്നാൽ അത് ഹർത്താൽ പോലുള്ള സമരമുറ ആവശ്യപ്പെടുന്ന നടപടിയല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം അതിന്റെ നേതൃത്വത്തിന് ഉണ്ടാകണമായിരുന്നു.

നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞിരുന്നു. എന്നാൽ ആളുകൾ സ്വയമേവ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബോധ്യമായപ്പോൾ യു.ഡി.എഫ് അനുകൂലികൾ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും തുടങ്ങി. തങ്കച്ചൻ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. അദ്ദേഹം അത് ചെയ്താലും ഇല്ലെങ്കിലും ഹർത്താൽ അക്രമങ്ങളുടെ ഉത്തരവാദിത്തം അത് ആഹ്വാന ചെയ്യുന്നവർക്കുണ്ടെന്നും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

ലാവലിൻ ആയാലും ഹർത്താൽ ആയാലും കുറ്റം ചെയതവർ ശിക്ഷിക്കപ്പെടണം --- നീതിപൂർവകമായ കോടതി നടപടികളിലൂടെ.

Monday, February 9, 2009

മരിച്ചവർ കള്ളം പറയില്ല

അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബാലാനന്ദന്റെ മരണാനന്തരപീഡനം ആരംഭിച്ചത് ജനശക്തി ഫെബ്രുവരി 7-13 ലക്കത്തില്‍ അദ്ദേഹം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോടെയാണ്. കത്തിൽ കൊടുത്തിരിക്കുന്ന തീയതിയനുസരിച്ച്, അദ്ദേഹം അതെഴുതിയത് 8-7-2005നാണ്. യു.പി.എ. സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചിരുന്ന കാലമാണത്. സി.ബി.ഐയെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാന്‍ മന്‍‌മോഹന്‍ സിങ്ങിന് കാരണമൊന്നുമുണ്ടായിരുന്നില്ല.

8-8-2005ന്‍, അതായത് കത്തെഴുതി ഒരു മാസത്തിനുശേഷം, ബാലാനന്ദന്‍ പി.ബി.ക്ക് നല്‍കിയ അനുബന്ധവും ജനശക്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനശക്തിയുടെ ആ ലക്കം ഇറങ്ങിയ ദിവസം തന്നെ ചാനലുകള്‍ അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മാദ്ധ്യമങ്ങള്‍ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അയച്ച ആള്‍ക്കും കിട്ടിയ ആള്‍ക്കുമല്ലേ കത്തിനെക്കുറിച്ചറിയാന്‍ കഴിയുന്നതെന്ന യുക്തിഭദ്രമായ ചോദ്യവും അദ്ദേഹം ചോദിച്ചു. അയച്ചയാള്‍ അന്തരിച്ച സാഹചര്യത്തില്‍ അറിയാവുന്ന ഒരാളെ അവശേഷിക്കുന്നുള്ളു. അത് കിട്ടിയ ആളാണ്. അദ്ദേഹം ഉടൻ പ്രതികരിച്ചു: അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല; പത്രത്തില്‍ വന്നത് വ്യാജരേഖയാണ്.

ബാലാനന്ദന്റെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി ഭാര്യ സരോജിനി മൊഴി നല്‍കാന്‍ തയ്യാറായി. ബാലാനന്ദന്‍ കത്തെഴുതിയോ എന്ന് തനിക്കറിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറയുന്നത് ഏതോ ചാനലില്‍ കേട്ടു. അവര്‍ ഇങ്ങനെ തുടര്‍ന്നു: എഴുതിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വിശ്വസിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റുകാരന്‍ കള്ളം പറയില്ല.

വിശ്വാസമാണല്ലൊ ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം.

ബാലാനന്ദന്‍ അന്തരിച്ചത് മൂന്നാഴ്ച മുമ്പ് മാത്രമാണ്. ജനുവരി 19ന്. പഴയ ലക്കങ്ങൾ മറിച്ചു നോക്കിയാൽ അതിനും വളരെ മുമ്പെ ലാവലിന്‍ വിഷയത്തില്‍ അദ്ദേഹം പി.ബിക്ക് എഴുതിയ കത്തുകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മലയാളപത്രങ്ങളില്‍ വന്നിരുന്നതായി കാണാം. ആ റിപ്പോർട്ടുകൾ വന്നകാലത്ത് അങ്ങനെയൊരു കത്തും താൻ എഴുതിയിട്ടില്ലെന്ന് ബാലാനന്ദൻ പറഞ്ഞില്ല. അങ്ങനെയൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്ന് അന്ന് കാരാട്ടും പറഞ്ഞില്ല.

മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.

Saturday, February 7, 2009

ബൂലോകത്തിൽ ലാവലിൻ

ലാവലിൻ ബൂലോകം ചുവപ്പിക്കുന്നതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രധാനമായും രണ്ട് ബ്ലോഗുകളിലേയ്ക്കാണ് റിപ്പോർട്ടർ ആശാ പി. നായർ ശ്രദ്ധ ക്ഷണിച്ചത്. രണ്ടും കഴിഞ്ഞ മാസം നിലവിൽ വന്നവ.

ഒന്ന് ലാവലിൻ കമ്പനിയുടെ പേര് ഉപയോഗിക്കുന്നു: http://snclavalin.blogspot.com.
ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ലാവലിൻ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഒപ്പിട്ട കരാറിന്റെ പൂർണ്ണ രൂപം ഇതിൽ കൊടുത്തിട്ടുണ്ട്. ഒരു അഭ്യുദയകാംക്ഷി സംഭാവന ചെയ്തതാണത്രെ അത്.

കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് കെ.എസ്.ഐ.ഡി.സി. ചെയർമാൻ പദവി വഹിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ. വിജയചന്ദ്രൻ എഴുതിയ ഒരു ലേഖനവും അവിടെ വായിക്കാം.

മറ്റൊന്ന് പിണറായി വിജയനെ പിന്തുണയ്ക്കാൻ തുടങ്ങിയതാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നു: http://supportpinarayi.blogspot.com

കെ.പി. നന്ദകുമാർ, കെ.എസ്.ജയമോഹൻ, ഡി. സജീവ്, ടി.കെ. സുരേഷ്, അജിത്ത് സുശീൽ എന്നിവരുടെ പിന്തുണയോടെ എസ്.എഫ്.ഐ. മുൻപ്രവർത്തകരായ രമാകാന്ത് ആർ, സി. ബിജോയ്, വിനോദ് എന്നിവർ ഈ ബ്ലോഗ് മാനേജ് ചെയ്യുന്നു.

പിണറായി വിജയനെ കുറിച്ച് അത് പറയുന്നു: “പിണറായി കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവിയാണ്. അദ്ദേഹമാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടയാൾ. പിണറായിക്കെതിരായ ആക്രമണത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആക്രമണമായി കാണണം. നമുക്കെല്ലാം നമ്മുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്റെ പിന്നിൽ അണിനിരന്ന് അന്ത്യം വരെ പൊരുതാം.“

കാനഡയുടെ വിദേശ സഹായ പദ്ധതികൾ നിരീക്ഷിക്കുന്ന പ്രോബ് ഇന്റർനാഷനൽ എന്ന എൻ.ജി.ഒ.യുടെ വെബ്‌സൈറ്റിൽ കേരളത്തിലെ ലാവലിൻ അന്വേഷണം സംബന്ധിച്ച ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടുണ്ട്. നമ്മുടെ പത്രങ്ങളിൽ വന്ന വാർത്തകളെ ആശ്രയിച്ചുള്ളതാണത്. അതിൽ മലയാളിക്ക് കണ്ടെത്താവുന്ന ഒരേ ഒരു പുതിയ അറിവ് 1998ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രിവിശ്യയിലെ ഒരു പദ്ധതിയിൽ ലാവലിൻ കമ്പനി ഉൾപ്പെട്ടിരുന്നെന്നും അവർ ബേനസീർ ഭുട്ടോ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതായി ആരോപണം ഉയർന്നിരുന്നെന്നതും ആണ്.

ദാമോദരൻ എന്നൊരു ന്യൂമറോളൊജിസ്റ്റിന്റെ ബ്ലോഗിലും പിണറായി വിജയനും ലാവലിനും പരാമർശിക്കപ്പെടുന്നു. പിണറായിയുടെ ഭാഗ്യ നമ്പറുകൾ നിരത്തുന്ന ദാമോദരൻ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാദ്ധ്യതയില്ലെന്ന സൂചനയാണ് നൽകുന്നത്.

Sunday, November 9, 2008

വൈദ്യുതി മന്ത്രിയുടെ വിലാപങ്ങള്‍

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അത് വിഴിഞ്ഞം പദ്ധതിയെയും മറ്റും ബാധിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍.

ഈ സാഹചര്യത്തില്‍ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി ചാനല്‍ വാര്‍ത്തയില്‍ കേട്ടു.

കുറേ കാലമായി നമ്മുടെ മന്ത്രിമാര്‍ വാ തുറക്കുമ്പോഴെല്ലാം കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വിലാപങ്ങളാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവരാരും പറയുന്നില്ല. എന്തെങ്കിലും ചെയ്യുന്നെങ്കിലല്ലേ പറയാനാവൂ. രണ്ട് കൊല്ലം മുമ്പ് വമ്പിച്ച പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു മോങ്ങുന്ന സര്‍ക്കാരായി അധ:പതിചിരിക്കുകയാണ്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ബാലന്റെ ആദ്യ ചുമതല ലാവ്‌ലിന്‍ കേസ് സംബന്ധിച്ച ചില രേഖകള്‍ സി. ബി.ഐ.യുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ആവശ്യപ്പെട്ട രേഖകളെല്ലാം അധികൃതര്‍ നല്‍കിയില്ലെന്ന് സി.ബി. ഐ. ഒന്നിലധികം തവണ പറയുകയുണ്ടായി. പക്ഷെ ബാലന്‍ കുലുങ്ങിയില്ല. ഒടുവില്‍ സി.ബി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച് പരിശോധന നടത്തി ആവശ്യമുള്ളത് എടുത്തുകൊണ്ടുപോയി.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ വെളിച്ചത്തില്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള ചുമതല നിറവേറ്റാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ പടിയിറങ്ങിയത്. ആ ചുമതല നിറവേറ്റാനുള്ള ധൈര്യം ബാലനുമുണ്ടായില്ല. ആറു മാസത്തിലൊരിക്കല്‍ ഡല്‍ഹിയില്‍ പോയി പുന:സംഘടനയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുക മാത്രമാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ തവണ ഈ ആവശ്യവുമായി ചെന്നപ്പോള്‍ കേന്ദ്ര മന്ത്രി സുശീല്‍ ഷിന്‍ഡെ പറ്റില്ലെന്ന് പറഞ്ഞു. ആ പ്രശ്നം അങ്ങനെ കിടക്കുകയാണ്.

കേരളവും തമിഴ് നാടും തമ്മിലുള്ള പറമ്പിക്കുളം ആലിയാര്‍ കരാര്‍ ഒപ്പിട്ടിട്ട് 50 കൊല്ലമാകുന്നു. അതിലെ വ്യവസ്ഥകള്‍ പുതുക്കാന്‍ നമുക്കാവുന്നില്ല. ഈ കരാറിനു വളരെയൊന്നും അറിയപ്പെടാത്ത ഒരു ചരിത്രമുണ്ട്. അത് ഒപ്പിടുന്ന കാലത്ത് കെ. കാമരാജ് ആയിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയും. കേരളത്തിന്റെ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള കരാര്‍ സ്വീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറൊ ഇ.എം.എസിനോട് ആവശ്യപ്പെടുകയായിരുന്നു. തമിഴ് നാട്ടിലെ സി.പി.ഐ. നേതാക്കളിലൂടെയാണ് കാമരാജ് പോളിറ്റ്ബ്യൂറോയെ സ്വാധീനിച്ചത്.

ഇപ്പോള്‍ കേരളത്തെപ്പോലെ തമിഴ് നാടും വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. പക്ഷെ തമിഴ് നാട്ടിലെ വൈദ്യുതി മന്ത്രി മോങ്ങിക്കൊണ്ട് നടക്കുകയല്ല. പ്രശ്നം പരിഹരിക്കാന്‍ വഴി തേടുകയാണ്. മൊബൈല്‍ ജെനറേറ്ററുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് എവിടെയും വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിനു കഴിവുള്ള കമ്പനികളുമായി തമിഴ് നാട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നതായി ചെന്നൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിങ് ഒളിമ്പിക്സിനു ചൈന ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്രെ.