Showing posts with label Medical Colleges. Show all posts
Showing posts with label Medical Colleges. Show all posts

Tuesday, April 28, 2009

വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നതാരാണ്?

മെഡിക്കൽ കോളെജ് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി പറഞ്ഞതായി ഒരു പത്രത്തിൽ കണ്ടു.

തൃശ്ശൂർ, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇൻഡ്യയുടെ ടീം നടത്തുന്ന പരിശോധനയിൽ കള്ളത്തരം കാട്ടാൻ അവർ സർക്കാരിന് കൂട്ടുനിൽക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ അവർ അത് ചെയ്തിരുന്നു.

മെഡിക്കൽ കോളെജുകളിൽ ആവശ്യമായ സൌകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണ് എം.സി.ഐ. ടീം വരുന്നത്. മാദ്ധ്യമങ്ങൾ നൽകുന്ന വിവരം ശരിയാണെങ്കിൽ, മുന്ന് കോളെജുകളിലെ 2,000ഓളം തസ്തികകളിൽ 550 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധനയ്ക്ക് ആളെത്തുമ്പോൾ മറ്റ് മെഡിക്കൽ കോളെജുകളിൽ നിന്ന് അദ്ധ്യാപകരെ അവിടെ താൽക്കാലികമായി പോസ്റ്റ് ചെയ്തുകൊണ്ട് വേണ്ടത്ര സ്റ്റാഫുണ്ടെന്ന് കാണിക്കുകയാണത്രെ പതിവ്. ഇത്തവണ അദ്ധ്യാപകർ അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല.

സ്ഥാപനങ്ങളിൽ വേണ്ടത്ര അദ്ധ്യാപകരില്ലെന്ന് മെഡിക്കൽ കൌൻസിൽ റിപ്പോർട്ട് ചെയ്താൽ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടും. അത് അവിടെ പഠിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് മന്ത്രി അദ്ധ്യാപകരോട് പറയുന്നത്.

യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നത് അദ്ധ്യാപകരല്ല, വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാത്ത സർക്കാരാണ്. കോളെജുകളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എത്ര അദ്ധ്യാപകർ ഉണ്ടാകണമെന്നും എന്തൊക്കെ ഉപകരണങ്ങൾ വേണമെന്നുമൊക്കെ വിദഗ്ദ്ധ സമിതികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന ആദ്യപാപം മറയ്ക്കാൻ താൽക്കാലിക സ്ഥലം മാറ്റം നടത്തുമ്പോൾ സംസ്ഥാന സർക്കർ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്യുകയാണ്. ഒരു സാധാരണ പൌരനാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും.

കോളെജിൽ ആവശ്യമായ സൌകര്യങ്ങളില്ലെങ്കിൽ അവിടെ പഠിച്ചിറങ്ങുന്നവരുടെ നിലവാരം മോശമാകും. അങ്ങനെ നോക്കുമ്പോൾ സർക്കാർ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് മാത്രമല്ല മെഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവൻകൊണ്ടുകൂടിയുമാണ് പന്താടുന്നത്.

ഈ വഞ്ചന വർഷങ്ങളായി നടക്കുന്നതാണ്. ആ നിലയ്ക്ക് ശ്രീമതിയെപ്പോലെ അവരുടെ മുൻഗാമികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

ഒരു കള്ളത്തരവും കാട്ടാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണിൽ തൊഴിലില്ലാത്ത 2,297 ഡോക്ടർമാർ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കാത്തുകിടക്കുകയായിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ജോലിക്കായുള്ള കാത്തിരിപ്പ് കുറച്ചാൽ ഒഴിവുകൾ നികത്താനാകും. മെഡിക്കൽ കോളെജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാൽ റിട്ടയർ ചെയ്ത് അടുത്ത ദിവസം ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളെജിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ സേവനം സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കാലം നിലനിർത്താനാകും. ഈ നടപടി പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ യുവജന സംഘടനകളെ അലോസരപ്പെടുത്തേണ്ടതില്ല. കാരണം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തട്ടിയെടുക്കാവുന്ന ജോലികളല്ല ഇവ.