Showing posts with label HUMAN RIGHTS. Show all posts
Showing posts with label HUMAN RIGHTS. Show all posts

Friday, July 17, 2009

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശങ്ങളും

ഒടുവിൽ അത് സംഭവിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് അനുകൂലമായി ഒരു ചെറിയ ശബ്ദം തിരുവനന്തപുരത്തും ഉയർന്നു.

മഴവില്ല് എന്ന പേരിലുള്ള ലൈംഗിക ന്യൂനപക്ഷ അവകാശ സംരക്ഷണ കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ച് ഏതാനും പേർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുചേർന്നു. കൂടുതലും സ്ത്രീകളായിരുന്നു. അവർ മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകൾ പിടിച്ചിരുന്നു.

“സ്വവർഗ്ഗ ലൈംഗികത കുറ്റകരമോ?” എന്ന തലക്കെട്ടിലുള്ള ഒരു ലഘുലേഖ പ്രകടനക്കാർ വിതരണം ചെയ്തു.

കേരളത്തിൽ, പ്രത്യേകിച്ചും തലസ്ഥാന നഗരിയിൽ, മനുഷ്യാവകാശങ്ങളുടെ പേരിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഒരു വലിയ വിഭാഗം വിവിധ ജാതിമത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ടവരാണ്. എല്ലാ മതസ്ഥാപനങ്ങളും സ്വവർഗ്ഗലൈംഗികതയെ ശക്തമായി എതിർക്കുന്നതുകൊണ്ട് ആ വിഭാഗം മഴവില്ല് കൂട്ടായ്മയിൽ നിന്ന് ഒഴിഞ്ഞുമാറി.

കൂട്ടായ്മ വിതരണം ചെയ്ത ലഘുലേഖ “എന്തുകൊണ്ടാണ് ഭൂരിപക്ഷവും മൌനം പാലിക്കുന്നത്?” എന്ന ചോദ്യം ഉന്നയിക്കുകയും ഈ വിശദീകരണം നൽകുകയും ചെയ്യുന്നു: “ന്യൂനപക്ഷങ്ങളെന്ന പേരിൽ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ ഏറ്റവും അധികം ശബ്ദമുയർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വയം അവരോധിച്ച ഈ കാവൽക്കാരുടെ ശബ്ദം മാത്രമാണ് ഇന്ന് നാം കേൾക്കുന്നത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്ന വലിയ വിഭാഗം ആൾക്കാരുടെ മൌനം അത്യന്തം അപകടകരമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടാൻ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. സമൂഹം നിർണ്ണയിക്കുന്ന ലൈംഗികതയുടെ അതിർവരമ്പുകളിൽ പൊരുത്തപ്പെടാൻ ശീലിക്കപ്പെട്ടതുകൊണ്ട് ഭൂരിപക്ഷത്തിനും ഈ വിഷയം ചർച്ചചെയ്യുന്നത് തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. എതിർലിംഗ ലൈംഗികത പോലും ആരോഗ്യകരമായി ചർച്ച ചെയ്യാൻ സാധിക്കാത്ത ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറിവരുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരെ മനസ്സും കണ്ണും തുറന്ന് ഇരുന്നാൽ മാത്രമെ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നീതിയും തുല്യതയും അംഗീകരിക്കുന്ന ഇന്ത്യൻ സംസ്കാരം ഉരിത്തിരിയൂ.”

കൂട്ടായ്മ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ, ലൈംഗികതയെ സംബന്ധിക്കുന്ന മതങ്ങളുടെ സമീപനം പല കാര്യങ്ങളെക്കുറിച്ചും പരിമിതമായ അറിവ് മാത്രമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ടതാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. രോഗം ഉണ്ടാകുന്നതും പടരുന്നതും എങ്ങനെയെന്ന് അറിവില്ലാതിരുന്ന മനുഷ്യൻ അത് ദൈവകോപം കൊണ്ടാണുണ്ടാകുന്നതാണെന്ന് വിശ്വസിച്ചു. ഒരാൾ ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നതിന് അയാളുടെ മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ലാത്തതുപോലെ ഒരാളുടെ ലൈംഗികാഭിമുഖ്യം എന്താണെന്നതിനും മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ല.

സ്വവർഗ്ഗരതി ജീവപര്യന്തം തടവു വരെ നൽകാവുന്ന് ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഒന്നര നൂറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സദാചാരബോധത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷുകാർ എഴുതിയുണ്ടാക്കിയതാണ്. അത് എടുത്തു കളയാനുള്ള നിർദ്ദേശം മുന്നോട്ടുള്ള ഒരു ചെറിയ കാൽവെയ്പ് മാത്രമാണ്.

Monday, January 19, 2009

കേരളത്തിൽ എന്താണ് വിശ്വാസ്യതയുള്ള പൌരാവകാശ പ്രസ്ഥാനം ഇല്ലാത്തത്?

എ.പി.കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രൻ എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന പാഠഭേദം മാസികയുടെ പുതിയ ലക്കം (ജനുവരി 2009) മുഖപ്രസംഗത്തിൽ ഉയർത്തുന്ന ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

കേരളത്തിലെ അവസ്ഥ ചർച്ച ചെയ്തുകൊണ്ട് പാഠഭേദം എഴുതുന്നു: “എൻ.ഡി.എഫിനോടും ജമാ അത്തെ ഇസ്ലാമിയോടും മാവോയിസ്റ്റുകളോടും ബന്ധപ്പെട്ടാണ്, അവരുടേ രക്ഷാകർത്തൃത്വത്തിൽ, പ്രാഥമികമായി ഈ സംഘടനകൾക്കും അവർക്ക് താല്പര്യമുള്ളവർക്കും വേണ്ടിയാണ് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് പൌരാവകാശ സംഘങ്ങൾ പ്രവർത്തിക്കുന്നത്. “

മുംബായ് ഭീകരാക്രമണത്തത്തെ തുടർന്ന് പാസാക്കിയ കരിനിയമത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസ്യതയുള്ളൊരു മൌരാവകാശ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആലോചന നമ്മെ പ്രകോപിക്കട്ടേയെന്ന നിരീക്ഷണത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ഈ ലക്കത്തിലെ ലേഖനങ്ങളിൽ ചിലത്:
മരിച്ചുപോകുന്നവർക്കുമുണ്ട് അവകാശങ്ങൾ -- സിവിക് ചന്ദ്രൻ
ശേഷനിൽനിന്ന് പഠിക്കേണ്ടിയിരുന്നത്, സുരേഷ് കുമാറിൽനിന്ന് പഠിക്കാവുന്നത് -- പി.എൻ.അശോകൻ
യൂറോപ്പ് പേടിക്കുന്നു – ടോമി മാത്യു (ലണ്ടനിൽ നിന്ന്)
കർത്താവിനെന്തിന് ഇത്രയും മണവാട്ടികൾ? -- ഡോ. എം. ഗംഗാധരൻ
തിരുസഭയെന്ന മണവാട്ടി – സിസ്റ്റർ ഡോ. ജെസ്മി
ക്രിസ്മസ് ചോദിച്ചത് -- എം.ജെ.ജോസഫ്
തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിന്റെ റിപ്പോർട്ട്
സെബാസ്റ്റ്യന്റെ ഇറക്കം എന്ന കവിത
നെറ്റിൽ നിന്നെടുത്ത ‘കുമിളകൾ‘

Wednesday, December 17, 2008

ഭീകരപ്രവര്‍ത്തനകാലത്തെ മനുഷ്യാവകാശങ്ങള്‍

മുംബായ് ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് രണ്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്യവെ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്ത് മനുഷ്യാവകാശങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറയുകയുണ്ടായി.

സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്തും മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ജ. ബാലകൃഷ്ണന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ദ് ഹിന്ദു ഇന്നലെ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലേക്ക് എല്ലാ സുഹ്റൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.

ദ് ഹിന്ദുവിലേക്ക്

Wednesday, December 10, 2008

ഇന്ന് മനുഷ്യാവകാശദിനം

ഐക്യരാഷ്ട്രസഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ട് 60 വര്‍ഷമാകുന്നു. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിലുമുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം നീണ്ടുപോയ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ക്രിസ്മസിനു പിരിയുന്നതിനു തൊട്ടുമുമ്പായി 1948 ദിസംബര്‍ 10ന് യു.എന്‍. ജനറല്‍ അസംബ്ലി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയായിരുന്നു.

അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പ്രതികൂല സാഹചരുങ്ങള്‍ നിമിത്തം ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്നം മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയാണ്. ഭരണാധികാരികള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. ഓരോരുത്തരും അവരവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കാനും തയ്യാറാകുമ്പോള്‍ മാത്രമെ മനുഷ്യാവകാശങങള്‍ ഉറപ്പാക്കാനാവൂ.

Friday, December 5, 2008

ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും

‘ഭീകരവാദികള്‍ക്ക് എന്ത് മനുഷ്യാവകാശം?‘ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.

അടുത്തകാലാംവരെ ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്നത് ഹിന്ദു വോട്ട് സമാഹരണം ലക്ഷ്യമിട്ട് തീവ്രവാദം ഇസ്ലാമിക പ്രവര്‍ത്തനമാണെന്ന തരത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന സംഘ പരിവാര്‍ സംഘടനകളാണ്. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചത് ഹിന്ദുക്കളാണെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തുകയും സംഘ പരിവാര്‍ ബന്ധമുള്ള ഏതാനും ‌പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ അവരുടെ നിലപാടില്‍ ഒരു ചെറിയ മാറ്റമുണ്ടായി. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അവര്‍ പരാതികള്‍ ഉന്നയിച്ചുതുടങ്ങി. ഭീകരര്‍ക്ക് മതമില്ലെന്ന് പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി.

പൊലീസ് ഐ.ജി. ഡോ. ബി. സന്ധ്യ ‘ഭീകരവാദം നേരിടാന്‍ ജാഗ്രത’ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചില മനുഷ്യാവകാശ സംഘടനകളുടെയെങ്കിലും പ്രവര്‍ത്തനം ഭീകരവാദികള്‍ക്ക് സഹായകമാണെന്ന ദു:സൂചനയുണ്ട്. സന്ധ്യ എഴുതുന്നു: “ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നാം സശ്രദ്ധം വീക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെക്കുറിച്ചും സുരക്ഷാ ഏജന്‍സികളെക്കുറിച്ചും വളരെ മോശമായ അഭിപ്രായം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ ശ്രമിക്കുന്നതും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.”

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഫ്രന്റ്’ സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനം എല്ലാക്കാലത്തും പൊലീസ് സശ്രദ്ധം
വീക്ഷിച്ചുപോന്നിട്ടുണ്ട്. പൊലീസിനെ കൂടാതെ ജനങ്ങളും അവയുടെ പ്രവര്‍ത്തനം സശ്രദ്ധം വീക്ഷിക്കണം എന്നാവണം സന്ധ്യ ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം സശ്രദ്ധ വീക്ഷണം, ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, പൊലീസിന്റെ ഒത്താശയോടെ പാര്‍ട്ടി പ്രവര്ത്തകരും ‘ജാഗ്രതാ സമിതി’കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ പൊലീസിനെയും മറ്റു സുരക്ഷാ ഏജന്‍സികളെയും വിലയിരുത്തുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടും അല്ലാതെയും കിട്ടുന്ന അറിവിന്റെ അടിസ്ഥനത്തിലാണ്, ഏതെങ്കിലും സംഘടനകള്‍ നടത്തുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലല്ല. കാലാകാലങ്ങളില്‍ പുറത്തുവരുന്ന ഉരുട്ടിക്കൊലകളുടെയും പീഡനങ്ങളുടെയും കഥകള്‍ക്കപ്പുറം ആര്, എന്ത് പ്രചരണമാണ് ഇവിടെ നടത്തുന്നത്?

സന്ധ്യ എഴുതുന്നു: “നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നാം ഏറെ വില കല്പിക്കുന്നു.” ഈ ബോധം ഉണ്ടാവുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്നിടത്തോളം ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രമുള്ളവയുള്‍പ്പെടെ ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തനവും സുരക്ഷാസേനകളെ അലോസരപ്പെടുത്തേണ്ടതില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നല്ലാതെ ഭീകരപ്രവര്ത്തനം തടയരുതെന്ന് ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല.

Thursday, October 9, 2008

ഭരണകൂട ഭീകരത വിരുദ്ധ സമിതി

ഒക്ടോബർ ഏഴിനു പാലക്കാട് ചേർന്ന മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനതല കൺ‌വെൻഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി അഡ്വ. തുഷാർ നിർമൽ സാരത്ഥി അറിയിക്കുന്നു.

പി.യു.സി.എൽ, മനുഷ്യാവകാശ കൂട്ടായ്മ, തൃശ്ശൂർ, കേരള ജനതാ പാർട്ടി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എൻ.സി.എച്ച്.ആർ.ഒ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗം സംസ്ഥാനത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മുത്തങ്ങ വെടിവെയ്പ്, പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയുടെ അറസ്റ്റ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ, ചെങ്ങറ ഉപരോധം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്ന ഭരണകൂടത്തിന്റെ അക്രമോത്സുകമായ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ചെറുക്കുന്നതിനായി ഭരണകൂട ഭീകരത വിരുദ്ധ സമിതി എന്ന പേരിൽ ഒരു പൊതുവേദി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. തുഷാർ നിർമൽ സാരത്ഥി കൺ‌വീനറായി ഒരു സംഘാടക സമിതിയും രൂപീകരിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് തുഷാർ നിർമൽ സാരത്ഥിയുമായി ബന്ധപ്പെടാവുന്നതാണ്.
e-mail address: thusharnirmal@gmail.com

Thursday, October 2, 2008

എം.എൻ. രാവുണ്ണിയെ ജയിൽ മോചിതനാക്കുക

കേരളത്തലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകരിലൊരാളും പോരാട്ടം കൺ‌വീനറുമായ എം.എ.രാവുണ്ണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ ഭരണകൂട നടപടിയിൽ ഞങ്ങൾ ശക്തിയായി പ്രതിഷേധിക്കുന്നു.

സുനിൽ സാബു, വിനോദ് എന്ന രണ്ട് രാഷ്ട്രീയപ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലേടുക്കുകയും മൂന്ന് ദിവസം അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഗളി പൊലീസിന്റെ മനുഷ്യാവകാശലംഘനത്തിനെതിരെ എം.എൻ. രാവുണ്ണി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി കൊടുത്തിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പാലക്കാട് എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എഴുപത് വയസ്സിലധികം പ്രായമുള്ള എം.എൻ.ഇന്നും കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന മുന്നണി പോരാളി ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നതിലും രാഷ്ട്രീയ വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണു നടത്തിവരുന്നത്. സെസ്സിനു അനുമതി നൽകാനുള്ള ഭരണകൂടനീക്കം, ആദിവാസി ഭൂപ്രശ്നം, ചെങ്ങറ ഭൂസമരം തുടങ്ങി കേരളത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന ഭൂപ്രശ്നങ്ങളിലും മറ്റും തനതായ രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ പരസ്യമായി പ്രവർത്തിക്കുന്ന എം.എൻ.രാവുണ്ണിയെ രാഷ്ട്രീയമായി ഇല്ലാതാക്കനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണു അദ്ദേഹത്തിന്റെ അറസ്റ്റ് എന്ന് ഞങ്ങൾ സംശയിക്കുന്നു.

രാജ്യവ്യാപകമായി ഭരണകൂടം നടപ്പിലാക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ച തന്നെയാണു എം.എൻ.രാവുണ്ണിയുടെ അറസ്റ്റ്. ഡോ. ബിനായക് സെൻ, എ.കെ. സെൻ ഗുപ്ത തുടങ്ങിയ മനുഷ്യാവകാശ രാഷ്ട്രീയ പ്രവറ്ര്ത്തകർ കാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിട്ടുള്ള രാഷ്ട്രീയ തടവുകാരനാണു എം.എൻ.രാവുണ്ണി. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി നമ്മുടെ സാമൂഹ്യസ്ഥിതിയിൽ ഉയർന്നുവന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായാണു അദ്ദേഹം ജയിൽമോചിതനായത്. വീണ്ടും അദ്ദേഹത്തെ തികച്ചും നിയമവിരുദ്ധമായി തടവിൽ അടയ്ക്കാനുള്ള ഭരണകൂടനീക്കം തികച്ചും അപലപനീയമാണ്.

രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശമാണ്. അത് തടയുന്നതിനുള്ള് നീകം ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല. അതുകൊണ്ട് എം.എൻ.രാവുണ്ണിയെ അന്യായമായി തടവിലാക്കിയ നടപടി ഉടൻ പിൻ‌വലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിതനാക്കണമെന്ന് ഞങൽ ആവശ്യപ്പെടുന്നു.

ഗ്രോ വാസു, കെ.ജി.ശങ്കരപ്പിള്ള, കെ. വേണു, അഡ്വ.പി.എ.പൌരൻ (പി.യു.സി.എൽ. സംസ്ഥാന സെക്രട്ടറി), അഡ്വ. ചന്ദ്രശേഖരൻ (പി.യു.സി.എൽ. സംസ്ഥാന പ്രസിഡന്റ്), ഡോ. അബ്ദുൾ സലാം (എൻ.സി.എച്ച്.ആർ.ഒ. സെക്രട്ടറി), എൻ. സുബ്രഹ്മണ്യൻ, ഡോ. പി. ഗീത, പ്രൊ. പി. കോയ, അഡ്വ. തുഷാർ സാരത്ഥി എന്നിവരോടൊപ്പം ഞാനും ഒപ്പുവെച്ച ഒരു പ്രസ്താവനയാണു മുക്കളിൽ കൊടുത്തിട്ടുള്ളത്.

Thursday, August 28, 2008

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം

കഴിഞ്ഞ ദിവസം ഇവിടെ കേട്ട ഒരശരീരിയിൽ ഇങ്ങനെയുണ്ടായിരുന്നു: “കമന്റിടുന്നവരില് ആണും പെണ്ണും കെട്ടവരുണ്ടോ?“ ബൂലോക അശരീരികൾ ആണാണൊ പെണ്ണാണോ എന്ന് അന്വേഷിക്കാൻ ശ്രമിക്കാത്തതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കാവില്ല. എന്നാൽ വിശാല സമൂഹത്തിൽ ഒരു മൂന്നാം വിഭാഗമുണ്ട്. അവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ഡോ. ഷോമാ ചാറ്റർജി എന്ന ഫ്രീലാൻസ് പത്രപ്രവർത്തക എഴുതിയ ഉപന്യാസം ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് എന്ന മനുഷ്യാവകാശ സംഘടന നടത്തിയ മത്സരത്തിൽ സമ്മാനം നേടിയിരിക്കുന്നു.

താല്പര്യമുള്ളവരുടെ അറിവിലേക്കായി ഇതു സംബന്ധിച്ച ഹ്യൂമൻ റൈറ്റ്സ് ഡിഫൻസിന്റെ അറിയിപ്പ് ചുവടെ ചേർക്കുന്നു:

The International Human Rights Day comes and goes every year. Human Rights activists talk of torture of under trials in police custody. They talk about human beings being subjected to medical experimentation without their conscious knowledge. They discuss socially relevant subjects like violence against women, child abuse, trafficking or exploitation of child labour in TW countries. But the lot of the community of eunuchs is largely ignored even by their own. It is also true that at every stage of their existence, their rights to live and work like normal human beings are violated with impunity.

The above is the first paragraph from Shoma A. Chatterji’s* “Eunuchs of India - Deprived of Human Rights”. With this essay she came second in Human Rights Defence's Essay competition 2008. If you like to read more from the essay, you will find it at: www.humanrightsdefence.org

Yours sincerely,

Tomas Eric Nordlander
HumanRightsDefence

*Shoma is a freelance journalist and author based in Kolkata, India. She holds a Ph.D. in History and writes prolifically on ciinema, gender issues, human rights and child rights for around ten Indian print media and electronic publications. She has authored 16 published books till date and has been writing for 30 years.

Friday, June 27, 2008

മനുഷ്യാവകാശങ്ങള്‍: ഒരു കൈപ്പുസ്തകം

നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സ്, കേരള ചാപ്റ്റര്‍, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനം സംബന്ധിച്ച് എന്‍.സി.എച്ച്.ആര്‍.ഓയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് പുസ്തകത്തിന്റെ ഒരു കോപ്പി ചെങ്ങറ സമര നേതാക്കളിലൊരാളായ സെലീന പ്രക്കാനത്തിനു കൊടുത്തുകൊണ്ട് ഞാനാണ് ഔപചാരികമായി അത് പ്രകാശനം ചെയ്തത്.

മനുഷ്യാവകാശങ്ങള്‍ എന്താണ്, അവ ലംഘിക്കപ്പെടുമ്പോള്‍ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിവരം നല്കുന്ന കൈപുസ്തകം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ പൌരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യും.
വില 30 രൂപ

പ്രസാധകര്‍:
National Confederation of Human Rights Organizations,
5/3274-A Bank Road,
Kozhikode 673 001.

e-mail: nchrokeralam@gmail.com
Tel 98473 20011

Wednesday, April 2, 2008

ജനകീയ ട്രിബുനല്‍ പോലീസ് പീഡനക്കേസുകള്‍ അന്വേഷിക്കുന്നു

പംക്തികാരനെന്ന നിലയിലുള്ള ചുമതലകളും ചില പൊതുപരിപാടികളും കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗ് ശ്രദ്ധിക്കാനായില്ല. പോതുപരിപാടികളെല്ലാം മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച്ചവയയിരുന്നു. ഒന്ന് ലോര്‍ഡ് ബുദ്ധ യൂണിവേഴ്സല്‍ സൊസൈറ്റി സംഘടിപ്പിച്ച തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം, മറ്റൊന്ന് കടയ്ക്കലെ സി. എം. പി. പ്രവര്‍ത്തകന്‍ പ്രവീണ്‍ ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കിടയില്‍ ബാഹ്യപ്രേരണയില്‍ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ യു. ഡി. എഫ്. ജില്ലാ കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച പൌരാവകാശ സമ്മേളനം. ഇനിയൊന്നു പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ച പീപ്പിള്‍സ്‌ ട്രിബുനലിന്റെ ഉദ്ഘാടനം. ആദ്യത്തെ രണ്ടും വ്യക്തമായും രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികളായിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളെ രാഷ്ട്രീയത്തിനതീതമായി കണ്ടുകൊണ്ട് പീഡിതരുടെ ഭാഗത്ത് നില്‍ക്കുകയെന്നതാണ് എന്‍റെ സമീപനം.

തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത് ഒരു നവബുദ്ധ (ദലിത്) സംഘടനയാണ്. രണ്ട് ബുദ്ധഭിക്ഷുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. തങ്ങളുടെ ജാതിയിലും മതത്തിലും പെടുന്നവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആളുകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് സ്വാഭാവികമാണ്. പക്ഷെ നീമുള്ളറുടെ അനുഭവകഥ പഠിപ്പിക്കുനതുപോലെ ഏതൊരു മനുഷ്യനെതിരായ പീഡനത്തെയും എതിര്‍ക്കാന്‍ നമുക്ക് ചുമതലയുണ്ട്. ബ്രിട്ടീഷുകാര്‍ തിബത്തിനെ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഒരു ബഫര്‍ സ്റ്റേറ്റ് ആയി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ചൈനയിലെ ചക്രവര്‍ത്തിമാര്‍ ശക്തരായിരുന്ന കാലത്തൊക്കെ തിബത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യം മുഴുവനും ലെനിന്‍ ഏറ്റെടുത്ത് സോവിയറ്റ് യൂണിയന്‍ ആക്കിയതുപോലെ പഴയ ചൈന സാമ്രാജ്യം മുഴുവനും മാവോ കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭാഗമാക്കി. സ്വതന്ത്ര ഇന്ത്യ തിബത്തിനെ ചൈനയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചു. ആ നിലയ്ക്ക് സ്വതന്ത്ര തിബത്ത് എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. അതേസമയം തിബത്തിനെ സ്വയം ഭരണാവകാശമുള്ള ന്യൂനപക്ഷ പ്രദേശമായി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ തിബത്തന്‍ ജനതയ്ക്ക് മതവും ഭാഷയും സംസ്കാരവും നിലനിര്‍ത്താനുള്ള അവകാശമുണ്ട്. അവ ലംഘിക്കപ്പെടാന്‍ പാടില്ല.

പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ചിട്ടുള്ള ജനകീയ ട്രിബുനല്‍ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണെന്ന് ഉദ്ഘാടനച്ചടങ്ങിലെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു. ഒരു ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളില്‍ കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലീസ് പീഡന സംഭവങ്ങള്‍ പീപ്പിള്‍സ്‌ വാച്ച് പഠനവിധേയമാക്കിയിരുന്നു. ആ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പീഡിപ്പിക്കപ്പെട്ടവരും ട്രിബുനല്‍ മുമ്പാകെ മൊഴി നല്കും. പീഡിപ്പിച്ചവര്‍ക്ക് അവരുടെ ഭാഗം പറയാനും അവസരം നല്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രിബുനല്‍ തീര്‍പ്പ്‌ കല്പിക്കും.

ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്. സുരേഷ് അദ്ധ്യക്ഷനായുള്ള ട്രിബുനലിലെ മറ്റു അംഗങ്ങള്‍ ഇവരാണ്: ഡോ. എസ്. ബലരാമന്‍, ഡോ. കല്പന കണ്ണബീരന്‍, ഡോ. എന്‍. എ. കരിം, ഡോ. എ. കെ. രാമകൃഷ്ണന്‍, ജാതവേദന്‍ നമ്പൂതിരി (മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍), സിവിക് ചന്ദ്രന്‍, സജി തോമസ്.
പീപ്പിള്‍സ്‌ വാച്ചിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Friday, March 21, 2008

ഒരു പത്രാധിപര്‍ മനുഷ്യാവകാശലംഘനത്തിനു ആഹ്വാനം ചെയ്യുന്നു

മലപ്പുറം ജില്ലയിലെ കല്പകന്ച്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന 'ധിഷണ' മാസികയുടെ മാര്‍ച്ച് ലക്കത്തിലെ മുഖപ്രസംഗം എന്നെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.

'ഈ തെമ്മാടികളെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊല്ലുക!' എന്നാണ് അതിന്‍റെ തലക്കെട്ട്. മരണത്തില്‍ കലാശിച്ച ചില റാഗിംഗ് സംഭവങ്ങള്‍ പത്രാധിപരെ രോഷാകുലനാക്കിയെന്നു വ്യക്തം. തന്‍റെ വികാരം പത്രാധിപര്‍ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നു.

അദ്ദേഹം എഴുതുന്നു: 'കലാലയത്തിന്റെ പടികയറി സഹപാഠികളാകാന്‍ വരുന്നവരെ കൂട്ടംകൂടി ഹിംസ്രജന്തുക്കള്‍ ഇരകളെ കടിച്ചുകീറുംപോലെ ക്രൂരവും മ്ലേച്ഛവുമായ മര്‍ദ്ദനമുറകളോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എതിരേല്‍ക്കുന്നത് കലാലയാന്തരീക്ഷവും അവിടത്തെ കൂട്ടുകാരുമായും എളുപ്പത്തില്‍ ഇണങ്ങിച്ചേരാനുള്ള ഉത്തമമാര്‍ഗ്ഗമെന്നു ന്യായീകരിക്കുന്ന ബുദ്ധിരാക്ഷസന്മാരും നമ്മുടെ കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. ഈ കാപാലികന്മാരെയും മുന്കരുതലോടെ നിയമം വേണ്ടവിധം നടപ്പാക്കി കാംപസ്സിനെ സംരക്ഷിക്കാത്ത സര്‍ക്കാര്‍-സ്ഥാപന അധികൃതരെയുമാണ് ആദ്യം തല്ലേണ്ടത്. നാടിന്‍റെ ഉന്നതങ്ങള്‍ കാത്തിരിക്കുന്ന നാളെയുടെ പൌരന്മാരായ കലാലയവിദ്യാര്‍ത്ഥികളില്‍ രാക്ഷസവേഷം കെട്ടുന്ന തെമ്മാടികളെ കാംപസ്സിനകത്തെ വൃക്ഷക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറടിച്ചു കൊല്ലാന്‍ നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടു വരികയും വേണം.'

അതിശക്തമായി പ്രതികരിക്കാനുള്ള അവകാശം പത്രാധിപര്‍ക്കുണ്ട്. പക്ഷെ പ്രശ്നത്തിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം അദ്ദേഹം അപലപിക്കുന്ന റാഗിങ്ങിനെപ്പോലെതന്നെ ക്രൂരവും പ്രാകൃതവുമാണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയണം. ഈ മുഖപ്രസംഗം മനുഷ്യാവകാശ ലംഘനതിനുള്ള ആഹ്വാനമാണ്.

Thursday, February 28, 2008

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍: എ. എല്‍. ആര്‍. സി. റിപ്പോര്‍ട്ട്

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍റെ കീഴിലുള്ള ഏഷ്യന്‍ ലീഗല്‍ റിസോഴ്സസ്‌ സെന്‍റര്‍ (എ. എല്‍. ആര്‍. സി.) ഇന്ത്യയിലെ മനുഷ്യാവകാശ അവസ്ഥയെക്കുറിച്ച് യു. എന്‍. ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലിന്റെ കീഴിലുള്ള യൂണിവേഴ്സല്‍ പീരിയോടിക്കല്‍ റിവ്യൂ (യു.പി.ആര്‍) പ്രക്രിയയ്ക്കായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു.

ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, പോലീസ് പ്രവര്‍ത്തനവും പീഡനവും പട്ടിണി മരണങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ ഇവിടെ കാണാം.

യു. പി. ആര്‍ വര്‍ക്കിംഗ് ഗ്രൂപ്‌ ഈ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തില്‍ പരിഗണിക്കുന്നതാണ്.

Tuesday, December 11, 2007

ഗാന്ധിജിയും മനുഷ്യാവകാശങ്ങളും


ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമാണ്. ഗാന്ധി സ്മാരക നിധിയും ഗാന്ധി പീസ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിന ചടങ്ങില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായി.

ഗാന്ധിജിയുടെ സമരങ്ങളൊക്കെയും മനുഷ്യാവകാശ സമരങ്ങള്‍ ആയിരുന്നു. അടിസ്ഥാനപരമായി പൌരാവകാശങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്ന രണ്ടു വിഭാഗങ്ങളില്‍ പെടുന്നവ.

ആഫ്രിക്കയില്‍വെച്ചു തീവണ്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഞാന്‍ ഒരു ബാരിസ്ടരാണ്, എന്‍റെ കയ്യില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് ഉണ്ട് എന്നാണ്. ഒരു ഇന്ത്യാക്കാരനായത് കൊണ്ടാണ് തന്നോടു വിവേചനം കാട്ടിയതെന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഇന്ത്യാക്കാരെ സംഘടിപ്പിച്ചു അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതി.

അപ്പോഴും അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് നെല്‍സണ്‍ മണ്ടെലയും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങും ഗാന്ധിയെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്‌ പ്രചോദനം നല്കിയ വ്യക്തിയായി കണ്ടു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് മനുഷ്യാവകാശങ്ങള്‍ എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം 1948 ജനുവരിയില്‍ കൊല്ലപ്പെട്ടു. അക്കൊല്ലം ഡിസംബര്‍ മാസത്തിലാണ് യു. എന്‍. സാര്‍വ ലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിചത്. പക്ഷെ ഇന്നു ലോകമൊട്ടുക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാന്ധിജിയെ മാര്‍ഗ്ഗ ദര്ശിയായി കാണുന്നു. ഗാന്ധിജിയുടെ മരണാനന്തര വളര്‍ച്ചയ്ക്ക് തെളിവാണിത്.