Showing posts with label Dhishana. Show all posts
Showing posts with label Dhishana. Show all posts

Tuesday, July 15, 2008

ധിഷണ തുടരും

ധിഷണ മാസിക കഴിഞ്ഞ ലക്കത്തില്‍ അത് നിര്‍ത്താന്‍ പോവുകയാണെന്ന് എഴുതിയത് ഇവിടെ പരാമര്‍ശിക്കുകയുണ്ടായി. ആ തീരുമാനം പുനപരിശോധിച്ചതായി ജൂലൈ ലക്കം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ലക്കത്തിലെ അറിയിപ്പ് വായിച്ച വായനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസാധകര്‍ തീരുമാനം മാറ്റിയിട്ടുള്ളത്.

മാനേജര്‍ എഴുതുന്നു: “ശരി. നോക്കാം. ‘ധിഷണ’ തുടരുകയാണ്.“

എപ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്തിയാലും വരിക്കാരുടെ ഒരു പൈസയും നഷ്ടപ്പെടില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കുന്നു.

മേല്‌വിലാസം: ധിഷണ മാസിക, കല്പകഞ്ചേരി പി. ഒ. മലപ്പുറം ജില്ല.

Wednesday, June 18, 2008

ഒരു സാഹിത്യ സാംസ്കാരിക മാസികയുടെ ആസന്ന മരണം

മലപ്പുറം ജില്ലയിലെ കല്‍പ്പകന്‍ചേരിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ധിഷണ സാഹിത്യ സാംസ്കാരിക മാസികയെക്കുറിച്ച് നേരത്തെ ഇവിടെ പരാമര്‍ശിച്ചിരുന്നു. അത് അന്ത്യശ്വാസം വലിയ്ക്കുകയാണ്.

ധിഷണയുടെ ജൂണ്‍ ലക്കത്തില്‍ മാനേജര്‍ എഴുതുന്നു: “ധിഷണ ഒരുലക്കംകൂടി മാത്രം.“

മനേജരുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:

വരും ലക്കത്തോടെ ധിഷണ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. അനുഭവങ്ങള്‍ തന്ന തീരുമാനം ഈവിധം മാസിക മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്നാണ്.

ഉള്ളത് പറഞ്ഞാലല്‍ ധിഷണയ്ക്ക് വരിക്കാരില്ല. വായനക്കാരുണ്ടെന്ന് തോന്നുന്നു. ഒന്നാം ലക്കം തൊട്ട് രണ്ടായിരം കോപ്പി തപാലിലല്‍ ഓരോ ലക്കവും പതിനായിരക്കണക്കില്‍ അക്ഷരസ്നേഹികളുടെ കൈകളില്‍ മാറി മാറി എത്തിച്ചിട്ടും വരിചേര്‍ന്നു സഹകരിച്ചവര്‍ മൂന്നക്കം തികഞ്ഞിട്ടില്ല. അടുത്ത ലക്കത്തോടെ അതും അവധി തീര്‍ന്നു നിലയ്ക്കുന്നു….

അല്പം പ്രയാസം സഹിച്ച് സാമ്പത്തികം പരിഹരിച്ച് നിലവിലുള്ള രീതിയിലല്‍ മുന്നോട്ടുപോകാന്‍ ധിഷണക്ക് കഴിയുമെങ്കിലും അനര്‍ഹര്‍ക്ക് ഇത്ര വലിയ സൌജന്യം അനുവദിക്കുന്നത് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന കാര്യമാണല്ലൊ. അതിനാല്‍ അടുത്ത ലക്കത്തോടെ ഇനിയൊരറിയിപ്പുവരെ തല്‍കാലം നിര്‍ത്തുന്നു. തീരെ ചെറുത് ഒന്ന് വല്ലപ്പോഴുമായി വേണമെങ്കില്‍ ആവാം. വായനക്കാരുടെ അഭിപ്രായം പോലെ.

Friday, March 21, 2008

ഒരു പത്രാധിപര്‍ മനുഷ്യാവകാശലംഘനത്തിനു ആഹ്വാനം ചെയ്യുന്നു

മലപ്പുറം ജില്ലയിലെ കല്പകന്ച്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന 'ധിഷണ' മാസികയുടെ മാര്‍ച്ച് ലക്കത്തിലെ മുഖപ്രസംഗം എന്നെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.

'ഈ തെമ്മാടികളെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊല്ലുക!' എന്നാണ് അതിന്‍റെ തലക്കെട്ട്. മരണത്തില്‍ കലാശിച്ച ചില റാഗിംഗ് സംഭവങ്ങള്‍ പത്രാധിപരെ രോഷാകുലനാക്കിയെന്നു വ്യക്തം. തന്‍റെ വികാരം പത്രാധിപര്‍ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നു.

അദ്ദേഹം എഴുതുന്നു: 'കലാലയത്തിന്റെ പടികയറി സഹപാഠികളാകാന്‍ വരുന്നവരെ കൂട്ടംകൂടി ഹിംസ്രജന്തുക്കള്‍ ഇരകളെ കടിച്ചുകീറുംപോലെ ക്രൂരവും മ്ലേച്ഛവുമായ മര്‍ദ്ദനമുറകളോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എതിരേല്‍ക്കുന്നത് കലാലയാന്തരീക്ഷവും അവിടത്തെ കൂട്ടുകാരുമായും എളുപ്പത്തില്‍ ഇണങ്ങിച്ചേരാനുള്ള ഉത്തമമാര്‍ഗ്ഗമെന്നു ന്യായീകരിക്കുന്ന ബുദ്ധിരാക്ഷസന്മാരും നമ്മുടെ കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. ഈ കാപാലികന്മാരെയും മുന്കരുതലോടെ നിയമം വേണ്ടവിധം നടപ്പാക്കി കാംപസ്സിനെ സംരക്ഷിക്കാത്ത സര്‍ക്കാര്‍-സ്ഥാപന അധികൃതരെയുമാണ് ആദ്യം തല്ലേണ്ടത്. നാടിന്‍റെ ഉന്നതങ്ങള്‍ കാത്തിരിക്കുന്ന നാളെയുടെ പൌരന്മാരായ കലാലയവിദ്യാര്‍ത്ഥികളില്‍ രാക്ഷസവേഷം കെട്ടുന്ന തെമ്മാടികളെ കാംപസ്സിനകത്തെ വൃക്ഷക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറടിച്ചു കൊല്ലാന്‍ നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടു വരികയും വേണം.'

അതിശക്തമായി പ്രതികരിക്കാനുള്ള അവകാശം പത്രാധിപര്‍ക്കുണ്ട്. പക്ഷെ പ്രശ്നത്തിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം അദ്ദേഹം അപലപിക്കുന്ന റാഗിങ്ങിനെപ്പോലെതന്നെ ക്രൂരവും പ്രാകൃതവുമാണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയണം. ഈ മുഖപ്രസംഗം മനുഷ്യാവകാശ ലംഘനതിനുള്ള ആഹ്വാനമാണ്.