Showing posts with label State terrorism. Show all posts
Showing posts with label State terrorism. Show all posts

Wednesday, December 17, 2008

ഭീകരപ്രവര്‍ത്തനകാലത്തെ മനുഷ്യാവകാശങ്ങള്‍

മുംബായ് ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് രണ്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്യവെ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്ത് മനുഷ്യാവകാശങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറയുകയുണ്ടായി.

സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്തും മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ജ. ബാലകൃഷ്ണന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ദ് ഹിന്ദു ഇന്നലെ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലേക്ക് എല്ലാ സുഹ്റൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.

ദ് ഹിന്ദുവിലേക്ക്

Friday, December 5, 2008

ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും

‘ഭീകരവാദികള്‍ക്ക് എന്ത് മനുഷ്യാവകാശം?‘ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.

അടുത്തകാലാംവരെ ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്നത് ഹിന്ദു വോട്ട് സമാഹരണം ലക്ഷ്യമിട്ട് തീവ്രവാദം ഇസ്ലാമിക പ്രവര്‍ത്തനമാണെന്ന തരത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന സംഘ പരിവാര്‍ സംഘടനകളാണ്. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചത് ഹിന്ദുക്കളാണെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തുകയും സംഘ പരിവാര്‍ ബന്ധമുള്ള ഏതാനും ‌പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ അവരുടെ നിലപാടില്‍ ഒരു ചെറിയ മാറ്റമുണ്ടായി. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അവര്‍ പരാതികള്‍ ഉന്നയിച്ചുതുടങ്ങി. ഭീകരര്‍ക്ക് മതമില്ലെന്ന് പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി.

പൊലീസ് ഐ.ജി. ഡോ. ബി. സന്ധ്യ ‘ഭീകരവാദം നേരിടാന്‍ ജാഗ്രത’ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചില മനുഷ്യാവകാശ സംഘടനകളുടെയെങ്കിലും പ്രവര്‍ത്തനം ഭീകരവാദികള്‍ക്ക് സഹായകമാണെന്ന ദു:സൂചനയുണ്ട്. സന്ധ്യ എഴുതുന്നു: “ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നാം സശ്രദ്ധം വീക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെക്കുറിച്ചും സുരക്ഷാ ഏജന്‍സികളെക്കുറിച്ചും വളരെ മോശമായ അഭിപ്രായം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ ശ്രമിക്കുന്നതും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.”

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഫ്രന്റ്’ സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനം എല്ലാക്കാലത്തും പൊലീസ് സശ്രദ്ധം
വീക്ഷിച്ചുപോന്നിട്ടുണ്ട്. പൊലീസിനെ കൂടാതെ ജനങ്ങളും അവയുടെ പ്രവര്‍ത്തനം സശ്രദ്ധം വീക്ഷിക്കണം എന്നാവണം സന്ധ്യ ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം സശ്രദ്ധ വീക്ഷണം, ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, പൊലീസിന്റെ ഒത്താശയോടെ പാര്‍ട്ടി പ്രവര്ത്തകരും ‘ജാഗ്രതാ സമിതി’കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ പൊലീസിനെയും മറ്റു സുരക്ഷാ ഏജന്‍സികളെയും വിലയിരുത്തുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടും അല്ലാതെയും കിട്ടുന്ന അറിവിന്റെ അടിസ്ഥനത്തിലാണ്, ഏതെങ്കിലും സംഘടനകള്‍ നടത്തുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലല്ല. കാലാകാലങ്ങളില്‍ പുറത്തുവരുന്ന ഉരുട്ടിക്കൊലകളുടെയും പീഡനങ്ങളുടെയും കഥകള്‍ക്കപ്പുറം ആര്, എന്ത് പ്രചരണമാണ് ഇവിടെ നടത്തുന്നത്?

സന്ധ്യ എഴുതുന്നു: “നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നാം ഏറെ വില കല്പിക്കുന്നു.” ഈ ബോധം ഉണ്ടാവുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്നിടത്തോളം ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രമുള്ളവയുള്‍പ്പെടെ ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തനവും സുരക്ഷാസേനകളെ അലോസരപ്പെടുത്തേണ്ടതില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നല്ലാതെ ഭീകരപ്രവര്ത്തനം തടയരുതെന്ന് ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല.

Thursday, October 9, 2008

ഭരണകൂട ഭീകരത വിരുദ്ധ സമിതി

ഒക്ടോബർ ഏഴിനു പാലക്കാട് ചേർന്ന മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനതല കൺ‌വെൻഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി അഡ്വ. തുഷാർ നിർമൽ സാരത്ഥി അറിയിക്കുന്നു.

പി.യു.സി.എൽ, മനുഷ്യാവകാശ കൂട്ടായ്മ, തൃശ്ശൂർ, കേരള ജനതാ പാർട്ടി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എൻ.സി.എച്ച്.ആർ.ഒ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗം സംസ്ഥാനത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മുത്തങ്ങ വെടിവെയ്പ്, പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയുടെ അറസ്റ്റ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ, ചെങ്ങറ ഉപരോധം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്ന ഭരണകൂടത്തിന്റെ അക്രമോത്സുകമായ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ചെറുക്കുന്നതിനായി ഭരണകൂട ഭീകരത വിരുദ്ധ സമിതി എന്ന പേരിൽ ഒരു പൊതുവേദി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. തുഷാർ നിർമൽ സാരത്ഥി കൺ‌വീനറായി ഒരു സംഘാടക സമിതിയും രൂപീകരിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് തുഷാർ നിർമൽ സാരത്ഥിയുമായി ബന്ധപ്പെടാവുന്നതാണ്.
e-mail address: thusharnirmal@gmail.com

Wednesday, May 14, 2008

ഭരണകൂട ഭീകരതയ്ക്കെതിരായ കണ്‍വെന്‍ഷന്‍

എ. വാസു ചെയര്‍മാന്‍ ആയുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ജനകീയ കണ്‍വെന്‍ഷന്‍ മെയ് 20നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. 'മാവോയിസ്റ്റുള്‍ക്കും മുസ്ലിം ജനതയ്ക്കുമെതിരായ ഭരണകൂടഭീകരതയെ ചെറുക്കുക' എന്നതാണ് പ്രമേയം.

അബ്ദുള്‍ നാസര്‍ മഅദനി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. പി. സി. ജോര്‍ജ്ജ് എം.എല്‍.എ, ഡോ. എ. കെ. രാമകൃഷ്ണന്‍, പ്രൊ. പി. കോയ, ഡോ. എം. ഗംഗാധരന്‍, എം. എന്‍. രാവുണ്ണി, പി. എ. പൌരന്‍ ഡോ. പി. ഗീത, വി. പി. സുഹ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം (ശ്രേയസ്, തെക്കുംഭാഗം, തൃപ്പൂണിത്തുറ) 'ചുവരെഴുത്തുകള്‍' എന്ന പേരില്‍ ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

കേരളത്തില്‍ സമീപകാലത്തുണ്ടായ ഭരണവര്‍ഗ്ഗ അതിക്രമങ്ങളുടെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ കെ. പി. സേതുനാഥ്, ദ്ര. അബ്ദുള്‍ സലാം, ബ്രൂണോ ജോര്‍ജ്ജ്, പി. എ. പൌരന്‍, എം. എന്‍. രാവുണ്ണി എന്നിവരുടെ ലേഖനങ്ങള്‍ക്കൊപ്പം ഒരു വാരിക നേരത്തെ പ്രസിദ്ധീകരിച്ച എന്‍റെ ഒരു ലേഖനവും. രണ്ടാം ഭാഗത്തില്‍ അഡ്വക്കേറ്റുമാരായ കെ. എസ്. മധുസൂദനന്‍, തുശാര്‍ നിര്‍മല്‍ സാരഥി, പി. ചന്ദ്രശേഖരന്‍ എന്നിവരുടെ ലേഖനങ്ങള്‍. കൂടാതെ ഗ്രോ വാസുവും പി. ഗോവിന്ദന്‍കുട്ടിയുമായുള്ള അഭിമുഖങ്ങള്‍.

സംഭാവന 20 രൂപ.