Showing posts with label CBI. Show all posts
Showing posts with label CBI. Show all posts

Wednesday, November 4, 2009

വർക്കല കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ദലിത് ആക്ഷൻ കൌൺസിൽ

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ദലിത് ആക്ഷൻ കൌൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബി.എസ്.പി., ദലിത് സേവാ സമിതി, അംബേദ്കർ ഐക്യവേദി എന്നിവയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും ഉൾപ്പെടെ 14 സംഘടനകളുടെ സംയുക്ത വേദിയാണ് ദേശീയ അധ;കൃത വർഗ്ഗ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാർ അദ്ധ്യക്ഷനായുള്ള ആക്ഷൻ കൌൺസിൽ.

സത്യകുമാറുമായി പി.ജയചന്ദ്രൻ നടത്തിയ അഭിമുഖസംഭാണത്തിന്റെ റിപ്പോർട്ട് “ഡി.എച്ച്.ആർ.എമ്മിന്റെ മറവിൽ ദലിത് കോളനികളിൽ പൊലീസ് തേർവാഴ്ച” എന്ന തലക്കെട്ടിൽ കേരള ശബ്ദം ഈയാഴ്ച (നവംബർ 15, 2009ലെ ലക്കം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വർക്കല സംഭങ്ങളെ സംബന്ധിച്ച് പൊലീസ് നൽകിയിട്ടുള്ളതും മാധ്യമങ്ങൾ പ്രചരിപ്പിച്ചതുമായ ചില കഥകൾ സത്യകുമാർ അഭിമുഖസംഭാഷണത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയചന്ദ്രന്റെ റിപ്പോർട്ടിൽ നിന്ന്:

വർക്കലയിൽ കൊല ചെയ്യപ്പെട്ട ശിവപ്രസാദ് മുൻപ് ശിവസേനക്കാരനായിരുന്നു. പിന്നീട് വിട്ടുപോയി…

മറ്റൊരാരോപണം ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തു എന്നുള്ളതാണ്. ഒരിക്കലും ദലിതരായി ജനിച്ചവരാരും ശ്രീനാരായണ പ്രതിമ തകർക്കില്ല. അംബേദ്കറേയും അയ്യങ്കാളിയേയും പോലെതന്നെ ശ്രീനാരായണഗുരുവിനെയും ആരാധിക്കുന്നവരാണ് ദലിതർ…

പൊലീസ് മറച്ചുപിടിച്ച ശിവപ്രസാദിന്റെ ശിവസേനയുമായുള്ള പൂർവബന്ധത്തെക്കുറിച്ച് മറ്റൊരു ദലിത് നേതാവായ പന്തളം രാജേന്ദ്രനിൽ നിന്നും ഞാൻ നേരത്തെ കേട്ടിരുന്നു. സംഘടന വിട്ട ശിവപ്രസാദിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നതായി ശിവസേനയുടെ മുൻ സംസ്ഥാന സെക്രട്ടറി തന്നോട് പറഞ്ഞതായി ദലിത്-മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെ രാജേന്ദ്രൻ വെളിപ്പെടുത്തി.

Wednesday, February 18, 2009

ജോമോൻപുത്തൻപുരയ്ക്കലിന്റെ അഭയ കേസ് ഡയറി


ഏതാണ്ട് 17 വര്‍ഷങ്ങളായി കേരളമന:സാക്ഷിയുടെ മുന്നില്‍ ഒരു വലിയ ചോദ്യഛിഹ്നമായി നില്‍ക്കുകയാണ് സിസ്റ്റര്‍ അഭയ.

അഭയ 1992 മാര്‍ച്ച് 27ന് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് ജനങ്ങള്‍ വേഗം മനസ്സിലാക്കി. അതുകൊണ്ടാണ് മാര്‍ച്ച് 31ന് കോട്ടയത്തെ പൈകടാസ് കോളെജില്‍ ചേര്‍ന്ന യോഗം ഒരു ആക്ഷന്‍ കൌന്‍സിലിന് രൂപം നല്‍കിയത്. തൊഴില്‍രഹിതനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍(പടം മുകളിൽ) എന്ന 24കാരനെ യോഗം ഐകണ്ഠ്യേന കണ്‍‌വീനറായി തിരഞ്ഞെടുത്തു. അഭയയ്ക്ക് നീതിനേടിക്കൊടുക്കുന്നത് ജോമോന്‍ തന്റെ ജീവിത ദൌത്യമാക്കി. അവിവാഹിതനായ അദ്ദേഹം നാല്പത്തൊന്നാം വയസ്സിലും ആ ദൌത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജോമോന്‍ പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനമാണ് ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിന്റെ അന്വേഷണം സി.ബി.ഐ.യുടെ കാഇകളിലെത്തിച്ചത്. അഭയ കൊല്ലപ്പെടുകയായിരുന്നെന്ന് ആദ്യം കണ്ടെത്തിയ സി.ബി.ഐ.ഉദ്യോഗസ്ഥന്‍ അത് ആത്മഹത്യയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മേലുദ്യോഗസ്ഥന് വഴങ്ങാതെ ജോലി ഉപേക്ഷിച്ചു. മറ്റൊരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ നടന്നത് കൊലപാതകമാണെങ്കിലും അതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്ന നിഗമനത്തിലെത്തി. പക്ഷെ ജോമോന്‍ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍, കഴിഞ്ഞ വര്‍ഷം, സംഭവം നടന്ന് 16 കൊല്ലത്തിനുശേഷം ആദ്യമായി രണ്ട് പാതിരിമാരും ഒരു കന്യാസ്ത്രീയും അഭയയെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ വിചാരണ ഇനിയും തുടങ്ങാനിരിക്കുകയാണ്.

ജോമോന്‍ ഏറെയും ആശ്രയിച്ചത് നീതിന്യായക്കോടതികളെയാണ്. കോടതികളുടെ ഫലപ്രദമായ ഇടപെടലുകളാണ് കേസ് മുന്നോ‍ട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സഹായകമായത്. പക്ഷെ എല്ലാ കോടതി ഇടപെടലുകളും ഗുണപ്രദമായിരുന്നില്ല. ജോമോനെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് പൌരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കോടതിക്ക് തീരാക്കളങ്കമാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘അഭയ കേസ് ഡയറി’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരിക്കുന്നു. നാളെ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്. വില 120 രൂപ.

പ്രസാധകര്‍:
ഇന്ത്യ ബുക്സ്,
അംബുജവിലാസം,
മാതൃഭൂമി റോഡ്,
തിരുവനന്തപുരം 695035.

ഗ്രന്ഥകാരന്റെ മേല്‍വിലാസം:
ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍,
നീണ്ടൂര്‍ പി.ഒ., കോട്ടയം ജില്ല
പിന്‍ 686601
മൊബൈല്‍: 9447051250

Tuesday, January 13, 2009

പത്രാധിപരെ മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്ക് രണ്ട് പതിറ്റാണ്ടിനുശേഷം ശിക്ഷ

ഏതാണ്ട് 21 കൊല്ലം മുമ്പ് കണ്ണൂരിലെ സുദിനം സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ മണിയേരി മാധവനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് പി. ഡി. സോമന്‍ ഇന്നലെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ.ജി. പ്രേംശങ്കറിനും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആറു മാസം വെറും തടവ് ശിക്ഷ വിധിച്ചത്.

അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ഇപ്പോഴും പറയാനാവില്ല. കാരണം നീതിന്യായ ശ്രേണിയുടെ കീഴ്തട്ടിലുള്ള കോടതിയുടെ വിധി മാത്രമാണിത്. ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ പോകാനുള്ള അവസരം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കുണ്ട്. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ മജിസ്ട്രേട്ട് തന്നെ ശിക്ഷ നിര്‍ത്തിവെച്ചിട്ടുണ്ട്.

താഴ്ന്ന തലത്തിലുള്ള തീരുമാനത്തിനുള്ള നീണ്ട കാത്തിരിക്കുന്നതിനിടയില്‍ പരാതിക്കാരനായ മണിയേരി മാധവന്‍ മരിച്ചു. പ്രേംശങ്കറാകട്ടെ ജില്ലാ പൊലീസ് പദവിയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് അഡിഷണല്‍ ഡി.ജി.പി. ആയി. അന്വേഷണവും വിചാരണയും നേരിടുന്ന അദ്ദേഹത്തിനു സ്ഥാനക്കയറ്റം കൊടുക്കുന്നതില്‍ ഭരണാധികാരികള്‍ ഒരപാകതയും കണ്ടില്ല. അഡിഷണല്‍ ഡി.ജി.പിയെന്ന നിലയില്‍ അവര്‍ അദ്ദേഹത്തിന് നല്‍കിയത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതല!
അതിക്രമം കാട്ടുന്ന പൊലിസുദ്യോഗസ്ഥന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് എത്രമാത്രം ശ്രമകരമാണെന്ന് ഈ കേസിന്റെ ചരിത്രം തെളിയിക്കുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 1988 ഫെബ്രുവരി 12നാണ്. സി.ബി.ഐ. തയ്യാറാക്കിയ കുറ്റപത്രപ്രകാരം പൊലീസിനെതിരെ സുദിനം പത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ ക്ഷുഭിതനാ‍യ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രേംശങ്കര്‍ പത്രാധിപര്‍ മാധവനെതിരെ നടപടിയെടുക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. വയനാട്ടില്‍ ഒരു ആദിവാസി യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് പത്രം അച്ചടിച്ച റിപ്പോര്‍ട്ടില്‍ ആ സ്ത്രീയുടെ പേരു പറഞ്ഞിരുന്നു. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമവും പൌരാവകാശ നിയമവും അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊലീസുദ്യോഗസ്ഥര്‍ നിരക്ഷരയായ ആദിവാസി സ്ത്രീയെക്കൊണ്ട് വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി കൊടുപ്പിച്ചു. തുടര്‍ന്ന് വയനാട് പൊലീസ് പരാതി കണ്ണൂര്‍ പൊലീസിനു കൈമാറി. കണ്ണൂര്‍ പൊലീസ് പത്രാധിപരെയും റിപ്പോര്‍ട്ടറെയും അറസ്റ്റുചെയ്തു. പത്രപ്രവര്‍ത്തകരും മറ്റ് സുഹൃത്തുക്കളും ജാമ്യത്തിനു സമീപിച്ചെങ്കിലും പൊലീസ് അവരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചില്ല. പൊലീസ് പത്രമാപ്പീസ് റെയ്ഡ് ചെയ്യുകയും നാശനഷ്ടം വരുത്തുകയും ചെയ്തു.

അടുത്ത ദിവസം വെളുപ്പിന് നാലര മണിയ്ക്കാണ് പൊലീസ് മാധവനെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടിലും ഉടുപ്പിലും ചോര ഉണ്ടായിരുന്നു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു. പരാതി രേഖപ്പെടുത്തിയെങ്കിലും മജിസ്ട്രേട്ട് ഒരു നടപടിയും എടുത്തില്ല.
ജാമ്യം ലഭിച്ച മാധവന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പ്രേംശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കുകയുണ്ടായി.

തനിക്കും പത്രത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മണിയേരി മാധവന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരന്റെ പരാതി വടക്കന്‍ മേഖലാ ഡി.ഐ.ജി. അന്വേഷിക്കാന്‍ കോടതി 1989 ഏപ്രില്‍ 8ന് ഉത്തരവിട്ടു.

ഈ തീരുമാനത്തില്‍ അതൃപ്തനായ മാധവന്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ആ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ 1989 ഡിസംബര്‍ 22ന് നല്‍കിയ ഉത്തരവില്‍ പരാതി അന്വേഷിക്കുന്ന ചുമതല വടക്കന്‍ മേഖലാ ഡി.ഐ.ജി.യില്‍ നിന്ന് മദ്ധ്യ മേഖലാ ഡി.ഐ.ജി.യിലേക്ക് മാറ്റി.

സംസ്ഥാന പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് കണ്ട സുപ്രീം കോടതി 1993ല്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് അന്വേഷണം സി.ബി.ഐ.യെ ഏല്‍‌പ്പിച്ചു. പിന്നെയും 15 കൊല്ലം കഴിഞ്ഞാണ് കീഴ്‌കോടതി വിചാരണ പൂര്‍ത്തിയാക്കി ഇന്നലെ ശിക്ഷ വിധിച്ചത്.

സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജയരാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി.കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് പ്രേംശങ്കറിനോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പ്രതിചേര്‍ക്കപ്പെട്ടിരുന്ന മറ്റ് എട്ട് പോലീസുകാരെ കോടതി വെറുതെവിട്ടു.

Wednesday, November 19, 2008

അഭയ കേസില്‍ മൂന്ന് അറസ്റ്റുകള്‍

പല സംഘങ്ങള്‍ പതിനാറ് കൊല്ലത്തിലധികമായി അന്വേഷണം നടത്തിയിട്ടും എങ്ങും എത്താതെ നിന്ന അഭയ കൊലക്കേസില്‍ സി.ബി.ഐ. ഒടുവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പാതിരിമാരും ഒരു കന്യാസ്ത്രീയുമാണ് പ്രതികളെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ കേസിന്റെ അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് വിശ്വസിക്കാന്‍ വകയുണ്ട്. ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ തേളിവുകള്‍ നശിപ്പിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അഭയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എഴുതി കേസ് ഒതുക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

തേഞ്ഞുമാഞ്ഞുപോകുമെന്നു കരുതിയ കേസ് വിചാരണ ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതിന് ജോമോന്‍ പുത്തന്‍പുരയ്ക്കലിനും ഹൈക്കോടതിക്കുമാണ് നന്ദി പറയേണ്ടത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആ നിലയ്ക്ക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ നിരത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്.