Showing posts with label Sister Abhaya. Show all posts
Showing posts with label Sister Abhaya. Show all posts

Thursday, February 19, 2009

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കു വേണ്ടിയുള്ള കാത്തിരിപ്പ്

‘ജോമോൻ പുത്തൻപുരക്കലിന്റെ അഭയ കേസ് ഡയറി‘ എന്ന പോസ്റ്റിന് കീഴിൽ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി എഴുതി: “രാജ്യത്ത് ഒരു നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു“.

ആ കമന്റ് എന്തുകൊണ്ട് നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

അമേരിക്കയിൽ വാഷിങ്ടൺ പോസ്റ്റിലെ ബോബ് വുഡ്‌വേഡ്, കാൾ ബേൺസ്റ്റീൻ എന്നീ റിപ്പോർട്ടർമാർ വാട്ടർഗേറ്റ് സംഭവം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നുകൊണ്ട് പ്രസിഡന്റ് നിക്സൺന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന കാലത്ത് ന്യൂ യോർക്കിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻഡ്യാ എബ്രോഡ് വാരികയിൽ “കുൽദീപ് നയ്യാർ, നിങ്ങൾ എവിടെയാണ്?” എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലും സമാന സംഭവങ്ങൾ നടക്കുന്നുണ്ട്, കുൽദീപ് നയ്യാറെപ്പോലുള്ള പത്രപ്രവർത്തകർ എന്താണ് അവ പുറത്തുകൊണ്ടുവരാത്തത് എന്നായിരുന്നു ലേഖകന്റെ ചോദ്യം. ആ ലേഖനത്തിന് അന്ന് ഞാൻ ഒരു മറുപടി എഴുതുകയുണ്ടായി. അതിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് വുഡ്‌വേഡും ബേൺസ്റ്റീനും പ്രവർത്തിക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്നതിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളിലാണെന്നതാണ്.

ആ യുവ റിപ്പോർട്ടർമാർക്ക് ഒരുയർന്ന ഉദ്യോഗസ്ഥൻ തുടർച്ചയായി വിവരം ചോർത്തിക്കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് അവർ വെളിപ്പെടുത്തിയിരുന്നില്ല. പത്രാധിപർക്കും ഉടമയ്ക്കും പോലും റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന ‘ഡീപ് ത്രോട്ട്’ ആരാണെന്ന് അറിയില്ലായിരുന്നു. ഈയിടെയാണ് അദ്ദേഹം അന്തരിച്ചത്. അതിന് അല്പം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ പേര് പുറത്തുവന്നത്. അത്തരം പ്രവർത്തനസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് പത്രപ്രവർത്തകർക്ക് പ്രതീക്ഷിക്കാനാവില്ല.

പ്രസിഡന്റിന്റെ നില അപകടത്തിലാകുമെന്നറിഞ്ഞുകൊണ്ടാണ് ‘ഡീപ് ത്രോട്ട്’ രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുത്തത്. പ്രസിഡന്റ് പോയാലും ശരി നിയമവിരുദ്ധ പ്രവൃത്തികൾ നടന്നെന്ന കാര്യം പുറത്തുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു. കാരണം നിയമവാഴ്ചയാണ് പ്രസിഡന്റിന്റെ സ്ഥാനത്തേക്കാളും വലുത്. പ്രസിഡന്റ് നിയമിച്ച പ്രോസിക്യൂട്ടർ വൈറ്റ് ഹൌസിലുള്ള ടേപ്പുകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് നിയമിച്ച ജഡ്ജി ആ ആവശ്യം ശരിവെച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും അതിനനുകൂലമായി വോട്ട് ചെയ്തു. ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണോ?

ജാതിമത നേതാക്കളെയും പാർട്ടി നേതാക്കളെയും എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് തങ്ങളുടെ പരമമായ ധർമ്മമെന്ന് വിശ്വസിക്കുന്നവരുടെ നാട്ടിൽ ഉണ്ടാവുക ജോമോൻമാരല്ല, ചുടുചോറു വാരാൻ തയ്യാറുള്ള കുട്ടിക്കുരങ്ങന്മാരാണ്.

ജോമോൻ പുത്തൻപുരയ്ക്കൽ ഒരുകാലത്ത് സഭയുടെ യുവജന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ അദ്ദേഹം സത്യത്തിനും ധർമ്മത്തിനും നീതിക്കും സഭയ്ക്കു മുകളിൽ സ്ഥാനം നൽകി. അതുകൊണ്ടാണ് അഭയയുടെ കൊലപാതകത്തിന് ഉത്തരവാദികൾ ആരായാലും അവരെ പുറത്തുകൊണ്ടുവരണമെന്ന നിർബന്ധബുദ്ധിയോടെ അദ്ദേഹത്തിന് പ്രവർത്തിക്കാനായത്.

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കായി നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്ന് തോന്നുന്നു.

Wednesday, February 18, 2009

ജോമോൻപുത്തൻപുരയ്ക്കലിന്റെ അഭയ കേസ് ഡയറി


ഏതാണ്ട് 17 വര്‍ഷങ്ങളായി കേരളമന:സാക്ഷിയുടെ മുന്നില്‍ ഒരു വലിയ ചോദ്യഛിഹ്നമായി നില്‍ക്കുകയാണ് സിസ്റ്റര്‍ അഭയ.

അഭയ 1992 മാര്‍ച്ച് 27ന് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് ജനങ്ങള്‍ വേഗം മനസ്സിലാക്കി. അതുകൊണ്ടാണ് മാര്‍ച്ച് 31ന് കോട്ടയത്തെ പൈകടാസ് കോളെജില്‍ ചേര്‍ന്ന യോഗം ഒരു ആക്ഷന്‍ കൌന്‍സിലിന് രൂപം നല്‍കിയത്. തൊഴില്‍രഹിതനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍(പടം മുകളിൽ) എന്ന 24കാരനെ യോഗം ഐകണ്ഠ്യേന കണ്‍‌വീനറായി തിരഞ്ഞെടുത്തു. അഭയയ്ക്ക് നീതിനേടിക്കൊടുക്കുന്നത് ജോമോന്‍ തന്റെ ജീവിത ദൌത്യമാക്കി. അവിവാഹിതനായ അദ്ദേഹം നാല്പത്തൊന്നാം വയസ്സിലും ആ ദൌത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജോമോന്‍ പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനമാണ് ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിന്റെ അന്വേഷണം സി.ബി.ഐ.യുടെ കാഇകളിലെത്തിച്ചത്. അഭയ കൊല്ലപ്പെടുകയായിരുന്നെന്ന് ആദ്യം കണ്ടെത്തിയ സി.ബി.ഐ.ഉദ്യോഗസ്ഥന്‍ അത് ആത്മഹത്യയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മേലുദ്യോഗസ്ഥന് വഴങ്ങാതെ ജോലി ഉപേക്ഷിച്ചു. മറ്റൊരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ നടന്നത് കൊലപാതകമാണെങ്കിലും അതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്ന നിഗമനത്തിലെത്തി. പക്ഷെ ജോമോന്‍ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍, കഴിഞ്ഞ വര്‍ഷം, സംഭവം നടന്ന് 16 കൊല്ലത്തിനുശേഷം ആദ്യമായി രണ്ട് പാതിരിമാരും ഒരു കന്യാസ്ത്രീയും അഭയയെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ വിചാരണ ഇനിയും തുടങ്ങാനിരിക്കുകയാണ്.

ജോമോന്‍ ഏറെയും ആശ്രയിച്ചത് നീതിന്യായക്കോടതികളെയാണ്. കോടതികളുടെ ഫലപ്രദമായ ഇടപെടലുകളാണ് കേസ് മുന്നോ‍ട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സഹായകമായത്. പക്ഷെ എല്ലാ കോടതി ഇടപെടലുകളും ഗുണപ്രദമായിരുന്നില്ല. ജോമോനെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് പൌരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കോടതിക്ക് തീരാക്കളങ്കമാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘അഭയ കേസ് ഡയറി’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരിക്കുന്നു. നാളെ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്. വില 120 രൂപ.

പ്രസാധകര്‍:
ഇന്ത്യ ബുക്സ്,
അംബുജവിലാസം,
മാതൃഭൂമി റോഡ്,
തിരുവനന്തപുരം 695035.

ഗ്രന്ഥകാരന്റെ മേല്‍വിലാസം:
ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍,
നീണ്ടൂര്‍ പി.ഒ., കോട്ടയം ജില്ല
പിന്‍ 686601
മൊബൈല്‍: 9447051250

Monday, December 15, 2008

അഭയ കേസ്: പള്ളിയുടെ ഇടപെടലുകളെ എ.എച്ച്.ആർ.സി വിമർശിക്കുന്നു

അഭയ കൊലക്കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഏജൻസിക്കെതിരെ ക്രൈസ്തവ മതമേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണത്തെ ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്ന മനുഷ്യാവകാശ സംഘടന നിശിതമായി വിമർശിച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് എ.എച്ച്.ആർ.സി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം BHASKAR ബ്ലോഗിൽ വായിക്കാവുന്നതാണ്.