Showing posts with label Varkala. Show all posts
Showing posts with label Varkala. Show all posts

Thursday, June 24, 2010

വർക്കല പൊലീസിന്റെ കഥ പൊളിയുന്നു

വർക്കല പൊലീസ് എന്നാണ് ദലിത് വേട്ട തുടങ്ങിയത്?

ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) അതിന്റെ ശക്തി പ്രകടിപ്പിക്കാനായി പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊന്നതാണ് ആദ്യ തീവ്രവാദ സംഭവമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

കൂടാതെ, ഡി.എച്ച്.ആർ.എം. പ്രവർത്തകർ മുട്ടപ്പലം ചാവടിമുക്കിലെ ശ്രീനാരായണ പ്രതിമ തകർത്തതായും ഗുരുസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

ഡി.എച്ച്.ആർ.എം. സ്ഥാപകൻ ശെൽവരാജ് ഉൾപ്പെടെ ശിവപ്രസാദ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.

ഇന്നത്തെ മലായാള മനോരമ (തിരുവനന്തപുരം എഡിഷൻ, പേജ് 3) പ്രതിമ തകർക്കൽ സംഭവുമായി ബന്ധപ്പെട്ട് ഒരു ഡി.എച്ച്.ആർ.എം. പ്രവർത്തകൻ കൂടി പിടിയിലായതായി റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെ:

2009 സെപ്തംബർ 21ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമം നടന്നത്. തലേദിവസം രാത്രി ശിവഗിരി തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ തുടർച്ചയായിരുന്നു മുട്ടപ്പലത്തേത്. തൊടുവെ കോളനിയിൽ അക്രമം നടന്നതിനെത്തുടർന്ന് പൊലീസ് കോളനി വളഞ്ഞിരുന്നു. അക്രമം നടത്തിയ ഡി.എച്ച്.ആർ.എം. പ്രവർത്തകർ ഇതോടെ കോളനിക്കുള്ളിൽ അകപ്പെട്ടു. ഇവരെ കോളനിയിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി പൊലീസിന്റെ ശ്രദ്ധ തിരിക്കാനായാണ് ചാവടിമുക്കിൽ ആക്രമണം നടത്തിയത്.

ശിവപ്രസാദ് കൊല്ലപ്പെട്ടത് സെപ്തംബർ 23നാണ്. ഗുരുദേവ പ്രതിമ തകർക്കപ്പെട്ടത് സെപ്തംബർ 21ന് പുലർച്ചെ. ഇതിനൊക്കെ മുമ്പെ, സെപ്തംബർ 20ന് രാത്രിയാണ് പൊലീസ് ഡി.എച്ച്.ആർ.എം. ശക്തികേന്ദ്രമായ തൊടുവെ കോളനി വളഞ്ഞത്.പുലർച്ചെ നടന്ന അക്രമം പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നെന്ന വാദം ശരിയാണെങ്കിൽ രാത്രി മുഴുവൻ വളയൽ തുടരുകയായിരുന്നെന്ന് വ്യക്തമാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ശിവപ്രസാദിന്റെ കൊലപാതകത്തിനും ചാവടിമുക്കിലെ പ്രതിമ തകർക്കലിനും മുമ്പുതന്നെ പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയിയിരുന്നു. തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ സ്വഭാവം എന്തായിരുന്നു, അതിൽ ശിവസേനയുടെ പങ്ക് എന്തായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസും പത്രവും പാലിക്കുന്ന നിശ്ശബ്ദത അർത്ഥവത്താണ്.

Sunday, March 7, 2010

ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറിച്ച് സംസാരിക്കുന്നു

വർക്കല ശിവപ്രസാദ് കൊലക്കേസിലെ പ്രതികളായ ദാസ്, ചന്ദ്രശേഖരൻ എന്നീ ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ജീവൻ ന്യൂസ് ഇന്റർവ്യൂ ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപതിയിൽ ചികിത്സയിലാണ്.

അഭിമുഖത്തിൽ അവർ പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച പീഢനത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി.

ജീവൻ ടിവി ദൃശ്യങ്ങൾ യുട്യൂബിൽ ലഭ്യമാണ്:
http://www.youtube.com/watch?v=nw6czeChYXI



.

Wednesday, November 4, 2009

വർക്കല കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ദലിത് ആക്ഷൻ കൌൺസിൽ

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ദലിത് ആക്ഷൻ കൌൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബി.എസ്.പി., ദലിത് സേവാ സമിതി, അംബേദ്കർ ഐക്യവേദി എന്നിവയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും ഉൾപ്പെടെ 14 സംഘടനകളുടെ സംയുക്ത വേദിയാണ് ദേശീയ അധ;കൃത വർഗ്ഗ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാർ അദ്ധ്യക്ഷനായുള്ള ആക്ഷൻ കൌൺസിൽ.

സത്യകുമാറുമായി പി.ജയചന്ദ്രൻ നടത്തിയ അഭിമുഖസംഭാണത്തിന്റെ റിപ്പോർട്ട് “ഡി.എച്ച്.ആർ.എമ്മിന്റെ മറവിൽ ദലിത് കോളനികളിൽ പൊലീസ് തേർവാഴ്ച” എന്ന തലക്കെട്ടിൽ കേരള ശബ്ദം ഈയാഴ്ച (നവംബർ 15, 2009ലെ ലക്കം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വർക്കല സംഭങ്ങളെ സംബന്ധിച്ച് പൊലീസ് നൽകിയിട്ടുള്ളതും മാധ്യമങ്ങൾ പ്രചരിപ്പിച്ചതുമായ ചില കഥകൾ സത്യകുമാർ അഭിമുഖസംഭാഷണത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയചന്ദ്രന്റെ റിപ്പോർട്ടിൽ നിന്ന്:

വർക്കലയിൽ കൊല ചെയ്യപ്പെട്ട ശിവപ്രസാദ് മുൻപ് ശിവസേനക്കാരനായിരുന്നു. പിന്നീട് വിട്ടുപോയി…

മറ്റൊരാരോപണം ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തു എന്നുള്ളതാണ്. ഒരിക്കലും ദലിതരായി ജനിച്ചവരാരും ശ്രീനാരായണ പ്രതിമ തകർക്കില്ല. അംബേദ്കറേയും അയ്യങ്കാളിയേയും പോലെതന്നെ ശ്രീനാരായണഗുരുവിനെയും ആരാധിക്കുന്നവരാണ് ദലിതർ…

പൊലീസ് മറച്ചുപിടിച്ച ശിവപ്രസാദിന്റെ ശിവസേനയുമായുള്ള പൂർവബന്ധത്തെക്കുറിച്ച് മറ്റൊരു ദലിത് നേതാവായ പന്തളം രാജേന്ദ്രനിൽ നിന്നും ഞാൻ നേരത്തെ കേട്ടിരുന്നു. സംഘടന വിട്ട ശിവപ്രസാദിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നതായി ശിവസേനയുടെ മുൻ സംസ്ഥാന സെക്രട്ടറി തന്നോട് പറഞ്ഞതായി ദലിത്-മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെ രാജേന്ദ്രൻ വെളിപ്പെടുത്തി.

Wednesday, October 28, 2009

പൊലീസും മാധ്യമങ്ങളും ശിവ സേനയുടെ പങ്ക് വീണ്ടും മറച്ചു പിടിക്കുന്നു

വർക്കലയിലെ ദലിത് കോളനിയിൽ ഇന്നലെ രാത്രി നടന്ന അക്രമത്തെക്കുറിച്ചുള്ള പത്രവാർത്തകൾ പൊലീസും മുഖ്യധാരാ മാധ്യമങ്ങളും ചേർന്ന് അവിടെ നടക്കുന്ന സംഭവങ്ങളിൽ ശിവ സേനക്കുള്ള പങ്ക് മറച്ചു പിടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

ഇന്നലെ രാത്രി എനിക്ക് ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായി,രണ്ടു സ്ത്രീകളല്ല, എട്ടു സ്ത്രീകൾക്കാണ് പരിക്കേറ്റതെന്നാണ് ഇന്ന് അവിടെ നിന്ന് ലഭിക്കുന്ന വിവരം. രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ, മറ്റുള്ളവർ ചിറയിൻ‌കീഴും വർക്കലയിലുമുള്ള താലൂക്ക് ആശുപത്രികളിൽ.

പൊലീസ് ഭാഷ്യത്തെ ആസ്പദമാക്കി വർക്കല ലേഖകന്മാർ നൽകിയിട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഓവിൽ നിന്ന് കുടിവെള്ളം എടുക്കുന്നതു സംബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു. വേള്ളമെടുക്കുന്നിടത്ത് വഴക്കുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. എന്നാൽ അതിന്റെ ഫലമായി സ്ത്രീകളെ വാളെടുത്ത് വെട്ടുന്നത് കേരളത്തിൽ ഇതാദ്യമാകണം. കേരളാ പൊലീസിന്റെ തിരക്കഥരചനാ വൈദഗ്ദ്ധ്യം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

മലയാള മനോരമയിൽ ദലിത് സ്ത്രീകൾ പൊലീസിന്റെയും ശിവ സേനയുടെയും അതിക്രമൾക്കെതിരെ നേരത്തെ നടത്തിയ പൊലീസ് സ്റ്റേഷൻ ധർണ്ണയെക്കുറിച്ച് ഒരു പരാമർശവുമില്ല. എന്നാൽ മാതൃഭൂമി റിപ്പോർട്ടിൽ “ദലിത് ജനാധിപത്യ മുന്നണി പ്രവർത്തകർ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി മണിക്കൂറുകൾ കഴിയും മുമ്പാണ് തൊടുവേയിൽ സംഘർഷമുണ്ടായാത്” എന്ന് പറയുന്നുണ്ട്. പക്ഷെ മാതൃഭൂമി ലേഖകനും ശിവ സേനയുടെ പേർ പറയാനുള്ള ധൈര്യമുണ്ടായില്ല. “രണ്ട് സംഘടനകളിൽ പെട്ടവർ“ സംഘട്ടനത്തിൽ ഉൾപ്പെട്ടെന്ന സൂചനയ്ക്കപ്പുറം ആ ലേഖകനും പോകുന്നില്ല.

സംസ്ഥാനവും വർക്കല പട്ടണവും ഭരിക്കുന്ന സി.പി.എമ്മിനും നിയമസഭയിൽ വർക്കലയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സിനും ഇപ്പോഴും മിണ്ടാട്ടമില്ല.


ധർണയെ സംബന്ധിച്ച മാതൃഭൂമി വാർത്ത: http://www.mathrubhumi.com/php/newFrm.php?news_id=12297148&n_type=RE&category_id=3&Farc=

Wednesday, October 21, 2009

വർക്കലയിലെ തെളിവെടുപ്പ്

വർക്കലയിൽ ഞായറാഴ്ച വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ പൊലീസ്-ശിവസേനാ കൂട്ടുകെട്ടിന്റെ അതിക്രമങ്ങൾക്ക് ഇരയായ ദലിത് കുടുംബാംഗങ്ങൾ തെളിവ് നൽകുന്നതിന്റെ വിഡിയോ ചിത്രം പഠന സംഘത്തിലെ അംഗമായിരുന്ന ഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://www.youtube.com/watch?v=50bper1Nc48&feature=player_embedded

Monday, October 19, 2009

വർക്കല: പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകൾ

പി.യു.സി.എൽ ഉൾപ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാൻ വർക്കല സന്ദർശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയിൽ ചില വസ്തുതകൾ അടിയന്തിരമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ പി.യു.സി.എൽ. സെക്രട്ടറി അഡ്വ. പി.എ.പൌരൻ, മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരുമൊത്ത് ഞാൻ മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവർത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി.

പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആർ.എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സന്ദർശിച്ചശേഷം മടങ്ങാനായി കോളനിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറുമ്പോൾ ഏതാനും സ്ത്രീകൾ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളെ ശിവസേനക്കാർ മർദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങൾ തിരിച്ചുചെന്നപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോൾ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് ആ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ശിവസേനക്കാർ പിടിച്ചെടുത്ത മൊബൈൽ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങൾ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.

പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡേറ്റ്‌ലൈനിൽ ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത് മനുഷ്യാവകാശ പ്രവർത്തകരെ കോളനിവാസികൾ തടഞ്ഞുവെന്നാണ്. ശിവസേന പരാമർശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ബോധപൂർവം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവർത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വർക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തനം പല കേന്ദ്രങ്ങളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകൾ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടർ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഈ സംഘടന നിർത്തിയ സ്ഥാനാർത്ഥി 5,000ൽ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആർ.എം പ്രവർത്തനത്തിന്റെ ഫലമായി ദലിത് കോളനികളിൽ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാർ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടർ. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആർ.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയിൽ സ്ത്രീകൾക്കിടയിൽ അതിന് വലിയ സ്വീകാര്യതയുണ്ട്.

കോളനി നിവാസികൾക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങൾക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്..

മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ ടെഹൽകയുടെ അജിത് സാഹി ഡി.എച്ച്.ആർ.എം. സ്ഥാപകൻ വി.വി. സെൽവരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.

ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കോളനികളിൽ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആർ.എം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആർ.എമ്മിലേക്ക് ചേക്കേറി.