Showing posts with label Chengara. Show all posts
Showing posts with label Chengara. Show all posts

Monday, October 12, 2009

ജാനു മുതൽ ളാഹ വരെ

ചെങ്ങറ ഭൂസമരം വിലയിരുത്തിക്കൊണ്ട് ഞാൻ എഴുതിയ ഒരു ലേഖനം ജനശക്തി വാരികയുടെ 2009 ഒൿടോബർ 10-16 ലക്കത്തിലുണ്ട്.

“ചെങ്ങറ നവോത്ഥാനം വീണ്ടെടുക്കാനുള്ള വഴി തുറക്കുന്നു” എന്ന തലക്കെട്ടിലുള്ള ആ ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

Friday, August 14, 2009

ചെങ്ങറയില്‍ സമരവും ജീവിതവും ഒന്നിക്കുന്നു

ചെങ്ങറയില്‍ ഭൂരഹിതര്‍ ആരംഭിച്ച സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ രണ്ട് വര്ഷം ഒരു നീണ്ട കാലയളവല്ല. അതിലേറെക്കാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെയും വ്യക്തികളൊ കുടുംബങ്ങളൊ ഏറിയാല്‍ ചെറിയ ജനവിഭാഗങ്ങളൊ നടത്തിയതൊ നടത്തുന്നവയൊ ആണ്. ചെങ്ങറയില്‍ നടക്കുന്നത് അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഭൂരഹിതരായ ഒരു വലിയ സമൂഹത്തിന്റെ സമരമാണത്. സമരഭൂമിയില്‍ രണ്ട് കൊല്ലമായി കൊടിയ ദുരിതം അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നവരുടെ മാത്രം സമരമല്ലത്. സംസ്ഥാനമൊട്ടുക്ക് ചിതറിക്കിടക്കുന്ന എല്ലാ ഭൂരഹിതരുടെയും സമരമാണത്. അവര്‍ ഉയര്‍ത്തുന്ന പ്രശ്നം അവരുടെ നിലനില്‍പ്പിന്റേത് മാത്രമല്ല. കേരള സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന്റേതാണ്.

ഭൂരഹിതര്‍ക്ക് ജീവിതം എല്ലായ്പ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമരമാണ്. ചെങ്ങറയില്‍ ഒത്തുകൂടിയിട്ടുള്ളവര്‍ സമരത്തെ ജീവിതമാക്കിയിരിക്കുന്നു. അവിടെ സമരവും ജീവിതവും ഒന്നിച്ചിരിക്കുന്നു.

ചെങ്ങറ സമരത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം ഒരു കാര്യം വ്യക്തമാക്കുന്നു. ഈ സമരത്തിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായെന്ന് സമ്മതിക്കാന്‍ അതിന് കഴിയുന്നില്ല. അര നൂറ്റാണ്ട് കാലമായി കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും അതിന്റെ മുഖ്യധാരയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഉന്നയിച്ചുപോന്ന, തങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗ താല്പര്യ സംരക്ഷകരാണെന്ന അവകാശവാദം ഈ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ പൊളിച്ചടക്കിയിരിക്കുന്നു. അവര്‍ നടപ്പിലാക്കിയെന്ന് പറയുന്ന വിപ്ലവകരമായ ഭൂപരിഷ്കരണം ഫ്യൂഡല്‍ സമൂഹ്യഘടനയില്‍ ഒരു അഴിച്ചുപണിയും ആവശ്യപ്പെടാത്ത തൊലിപ്പുറ ചികിത്സ മാത്രമായിരുന്നു. അത് യഥാസമയം തിരിച്ചറിയാന്‍ അതിന്റെ ദോഷം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതപ്പെട്ട ജന്മിമാര്‍ക്കൊ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്നവരെന്ന കരുതപ്പെട്ട കര്‍ഷകത്തൊഴിലാളികല്‍ക്കൊ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സ്വന്തം സമുദായത്തില്‍ പെട്ട ജന്മിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ വിമോചനസമരത്തില്‍ പങ്കാളിയായ മന്നത്ത് പത്മനാഭന്‍ അത് ചെയ്യുമായിരുന്നില്ല. കര്‍ഷകതൊഴിലാളികള്‍ ഭൂപരിഷ്കരണത്തില്‍ അമിതാവേശം കൊള്ളുകയും ചെയ്യുമായിരുന്നില്ല.

ഭൂപരിഷ്കരണം ഫ്യൂഡല്‍ വ്യവസ്ഥയെ ഇല്ലാതാക്കിയില്ലെന്നും അതിനെ മാര്‍ക്സിസത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാനവര്‍ഗ്ഗം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ചെങ്ങറ സംഭവിച്ചത്. ഭൂപരിഷകരണമെന്ന പേരില്‍ നടത്തിയ മറിമായം കേരളത്തിലെ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്തു. ഭൂപരിഷ്കരണം കര്ഷകത്തൊഴിലാളികളെ ഭൂമിയുടെ കാര്യത്തില്‍ തഴഞ്ഞതു പോകട്ടെ അവര്‍ക്ക് പണിയെടുക്കാന്‍ പാടങ്ങള്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ഉപജീവനം നടത്താന്‍ കൃഷിഭൂമി നല്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടുള്ളത്.

കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി നല്കാനാവില്ലെന്നാണ് ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വവും പറയുന്നത്. ഭൂരഹിതര്‍ക്ക് കൂര കെട്ടാന്‍ തുണ്ട് ഭൂമി കൊടുക്കാനെ അവര്‍ തയ്യാറുള്ളു. അവര്‍ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെടുന്ന ജന്മിമാരുടെ സമീപനം തന്നെയാണ് അവരുടേതുമെന്നു ഇത് വ്യക്തമാക്കുന്നു. കൂര കെട്ടി താമസിക്കാന്‍ സ്ഥലം നല്കാന്‍ ജന്മിയും തയ്യാറായിരുന്നു. ഒരേ വ്യവസ്ഥയിലാണ് ജന്മിയും പാര്‍ട്ടിയും കൂര കെട്ടാന്‍ സ്ഥലം നല്കുന്നത്. ആശ്രിതത്വമാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്ന വില.

മാറി മാറി നമ്മെ ഭരിച്ചവര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം കേവലം ആശ്വാസ നടപടികളാണെന്ന് കാണാം. അവയുടെ ലക്ഷ്യം ദുര്‍ബല വിഭാഗങ്ങളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയായിരുന്നില്ല. അവരെ ആശ്രിതരാക്കി നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കായി ചില ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് അവര് ചെയ്തത്. സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തി സമ്പാദിച്ചവര്‍ ഇവിടെ തീര്‍ച്ചയായുമുണ്ട്. ഗള്‍ഫ് പ്രവാസികളെപ്പോലെ, സര്‍ക്കാരിന്റെ ഔദാര്യം കൂടാതെ, സ്വന്തം പരിശ്രമത്തിലൂടെയാണ് അവരൊക്കെയും രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്.

സി.പി.എം നേതൃത്വം നിരവധി വികസന പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നും അതെല്ലാം മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുന്നെന്നും പാര്‍ട്ടി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അവയെല്ലാം അടിസ്ഥാനപരമായി റീയല്‍ എസ്റ്റേറ്റ് പദ്ധതികളാണെന്ന് കാണാനാകും. റീയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വ്യവസായികളെ കൊണ്ടുവരുമെന്നും അങ്ങനെ തൊഴിലുകള്‍ ഉണ്ടാകുമെന്നുമുള്ള ന്യായം പറഞ്ഞാണ് ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് കടല്‍ നികത്തിയാണെങ്കിലും വ്യവസായത്തിന് സ്ഥലമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ ഭൂമി കണ്ടെത്താന്‍ അത് തയ്യാറില്ല. ചെങ്ങറയിലെ സമരഭൂമി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തോട്ടം മുതലാളിമാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമത്തിന്റെയൊ കരാറിന്റെയൊ പിന്‍ബലമില്ലാതെ കൈവശം വെച്ചുകൊണ്ടിരിക്കുകയും അത് യഥേഷ്ടം മുറിച്ച് വില്ക്കുകയും ചെയ്യുന്നുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഉപയോഗിച്ചാണ് തോട്ടം വസ്തുവിന്റെ ചില്ലറ വില്പന നടക്കുന്നതെന്ന് ദൂര്‍ദര്‍ശനില്‍ ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വക്താവ് പറയുകയുണ്ടായി. ഏത് നിയമത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.ഡി.എഫ് നേതാവ് ചോദിച്ചപ്പോള്‍ നിയമമല്ല ചട്ടമാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ അദ്ദേഹം ശ്രമിച്ചു. അങ്ങനെയൊരു നിയമമൊ ചട്ടമൊ നിലവിലുണ്ടെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് എന്തുകൊണ്ട് എടുത്തുമാറ്റുന്നില്ല? ഉത്തരം ലളിതമാണ്: വ്യവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്ന് ചേട്ടന്‍ ബാവയും മറ്റേത് അനിയന്‍ ബാവയും ആണ്.

സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും മുത്തങ്ങയിലും നടന്ന സമരങ്ങളുടെ തുടര്ച്ചയാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്കുന്ന ചെങ്ങറ സമരം. ഇത്തരത്തിലുള്ള സമരം നേരിടുന്നതിന് ഒരു മാര്‍ഗ്ഗമെ ഭരണകൂടത്തിനറിയൂ. അത് ഫ്യൂഡല്‍-കൊളോണിയല്‍ അധികാരികള്‍ പഠിപ്പിച്ച മാര്‍ഗ്ഗമാണ്. പൊലീസിനെയൊ പട്ടാളത്തെയൊ ഉപയോഗിച്ച് സമരക്കാരെ തുരത്തുകയൊ കൊല്ലുകയൊ ചെയ്യുന്ന മാര്‍ഗ്ഗമാണത്. ജീവിതവും സമരവും ഒന്നാകുന്നിടത്ത് അത് ഫലപ്രദമാകില്ലെന്ന് മുത്തങ്ങയില്‍ അത് പ്രയോഗിച്ച ഭരണാധികാരി തിരിച്ചറിയുകയും ജാനുവുമായി ചര്ച്ചയിലേര്‍പ്പെട്ട് സമാധാനപരമായ പരിഹാരം തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സര്ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഭരണാധികാരികളുടെ താല്പര്യം മുന്‍ നിര്‍ത്തിയാണ് തോട്ടം ഉടമ ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിപ്പിക്കല്‍ രക്തച്ചൊരിച്ചില്‍ കൂടാതെയാകണമെന്ന കോടതി നിബന്ധന മുത്തങ്ങ മാര്‍ഗ്ഗം അവലംബിക്കുന്നതിന് തടസ്സമായി നില്ക്കുന്നു. മുത്തങ്ങ അനുഭവം ഓര്‍ത്തുകൊണ്ട് ഹൈക്കോടതി മനുഷ്യാവകാശ മൂല്യങ്ങളില്‍ അധിഷ്ടിതമായ ആ നിബന്ധന വിധിയില്‍ ഉള്‍പ്പെടുത്തി സര്ക്കാരിന്റെ കൈകള്‍ ബന്ധിച്ചപ്പോള്‍ പാര്‍ട്ടി തൊഴിലാളികളെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് സമരം പൊളിക്കാന്‍ ശ്രമം തുടങ്ങി. അവരുടെ നിരന്തരമായ പീഢനം അതിജീവിച്ചുകൊണ്ടാണ് ഭൂരഹിതര്‍ സമരം തുടരുന്നത്.

ഉത്തര്‍ പ്രദേശിലെ ദലിതരേക്കാള്‍ ഭൂരാഹിത്യം അനുഭവിക്കുന്നവരാണ് കേരളത്തിലെ ദലിതരെന്നത് നാം അഭിമാനം കൊള്ളുന്ന സാമൂഹിക വളര്‍ച്ചയ്ക്ക് കളങ്കം ചാര്‍ത്തുന്ന വസ്തുതയാണ്. ഇത് ഭൂദൌലഭ്യം അനുഭവിക്കുന്ന പ്രദേശമായതുകൊണ്ട് ഭുവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യക്തമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന് സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് നല്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ കൊടുത്തേ മതിയാകൂ. കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അവയ്ക്കാവശ്യമായ രീതിയില്‍ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളായി തിരിക്കണം. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെ താല്പര്യങ്ങളേക്കാള്‍ ഭൂമാഫിയാകളെ പോലുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് ഭരണകൂടത്തിന് ഇത് ചെയ്യാന്‍ കഴിയാത്തത്.(ജനശക്തി)

Thursday, June 18, 2009

ചെങ്ങറ ഐക്യദാർഢ്യ പുസ്തകം

പല രീതിയിൽ ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഒരു ഐക്യദാർഢ്യ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

‘പിറവിക്കുറിപ്പി‘ൽ എഡിറ്റർ ടി. മുഹമ്മദ് വേളം എഴുതുന്നു: “കേരളം നേടി എന്നവകാശപ്പെടുന്ന സമൂഹികവികസന നേട്ടത്തിനെതിരെ ഇവിടത്തെ അടിസ്ഥാന ജനവിഭാഗം സമർപ്പിച്ച കുറ്റപത്രമാണ് ചെങ്ങറ.“

പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “ഇത് ഒന്നാമതായി സമരഭൂമിയുടെ പുസ്തകമാണ്. രണ്ടാമതായി ഇതിനോട് ഐക്യപ്പെടുന്ന മുഴുവൻ സാംസ്കാരിക പ്രവർത്തകരുടെയും പുസ്തകമാണ്. ഞങ്ങൾ അതിന്റെ സംഘാടകർ മാത്രമാണ്.”

സച്ചിദാനന്ദൻ, എസ്. ജോസഫ്, രാഘവൻ അത്തോളി, എം.ബി.മനോജ്, എസ്.കലേഷ് എന്നിവരുടെ കവിതകളോടെയാണ് തുടക്കം. സച്ചിദാനന്ദന്റെ കവിതയിൽ നിന്ന് നാല് വരികൾ:

ഇന്നുയരുന്നൂ ഞങ്ങളുനെയ്‌തൊരു
സ്വന്തം കൊടിയിബ്ഭൂവിൻ മാറിൽ:
മണ്ണിന്റേതാണിതിനുടെ നിറ, മിതി-
ലുണ്ടേ പച്ചയിലൊരു ഭൂഗോളം


രാഘവൻ അത്തോളിയുടെ രണ്ട് വരികൾ:

ദുഷ്ടബ്രാഹ്മണക്കോയ്മകൾക്കാരാണ്
പ്രിയസഖാവെന്ന് പേരു നൽകുന്നത്


‘സമരഭൂമി’ എന്ന തലക്കെട്ടുള്ള വിഭാഗത്തിൽ ളാഹ ഗോപാലന്റെയും സലീന പ്രക്കാനത്തിന്റെയും വാക്കുകൾ വായിക്കാം.

‘അഭിവാദ്യം’, ‘വിശകലനം’ എന്നീ വിഭാഗങ്ങളിൽ ചെങ്ങറ ഭൂസമരത്തിന് പിന്തുണ നൽകിക്കൊണ്ടും അതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടും നിരവധി പേർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചിരിക്കുന്നു. ചില ചെങ്ങറ രേഖകളാണ് ‘കത്ത്/റിപ്പോർട്ട്’ എന്ന തലക്കെട്ടിലുള്ള അവസാന വിഭാഗത്തിൽ.

വില 75 രൂപ

പ്രസാധകർ:
Solidarity Youth Movement,
Hira Centre,
Mavoor Road,
Kozhikode,
Kerala, India
e-mail: solidarityym@gmail.com

Saturday, February 14, 2009

ചെങ്ങറ പ്രശ്നത്തിന്മേൽ ഉമ്മൻ ചാണ്ടിയുടെ ഉപവാസം

ദലിതരും ആദിവാസികളും മറ്റ് ഭൂരഹിതരും 560 ദിവസമായി ചെങ്ങറയിൽ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഇന്ന് പത്തനംതിട്ടയിൽ ഉപവാസം അനുഷ്ഠിച്ചു.

യു.ഡി.എഫ്. കൺ‌വീനർ പി.പി.തങ്കച്ചൻ ഉപവാസസമരം ഉത്ഘാടനം ചെയ്തു. യു.ഡി.എഫിലെ ഘടക കക്ഷികളുടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.

ചില യു. ഡി. എഫ്. നെതാക്കൾ നേരത്തെതന്നെ ചെങ്ങറ സമരത്തിനനുകൂലമായ നിലപാട് എടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഉപവാസത്തോടെ യു.ഡി.എഫ്. മൊത്തതിൽ ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്ങറയിൽ ഉപരോധം ഏർപ്പെടുത്തിയ തോട്ടം തൊഴിലാളി സംഘടനകളോട് ഉമ്മൻ ചാണ്ടി ഉപരോധം പിൻ‌വലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലുറപ്പാക്കുക എന്ന അവരുടേ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

തൊഴിലാളികളെ ഭൂരഹിതർക്കെതിരെ ഉപയോഗിക്കുകയാണ് ഭരണ മുന്നണി ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇരുകൂട്ടരുടെയും ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെയും യു.ഡി.എഫിന്റെയും നിലപാട് സ്വാഗതാർഹമാണ്.

ചെങ്ങറ സമരനായകൻ ളാഹ ഗോപാലനും ഞാനും ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം ചെയ്തു.

Monday, November 3, 2008

നിന്ദ്യം, നീചം, മനുഷ്യത്വരഹിതം

ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു.

എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ല.

Friday, October 31, 2008

ചെങ്ങറയിലെ സുഖവാസം: ചില സംശയങ്ങള്‍

കൃഷിഭൂമി ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ചെങ്ങറയില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് ഭൂരഹിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. തോട്ടമുടമയുടെ ചിലവില്‍ കഴിയുന്ന ഗൂണ്ടകളെയും തോട്ടം തൊഴിലാളികളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ കുറച്ചു കാലമായി സി.പി.എം. ശ്രമിച്ചുവരികയാണ്. ഭയമൊ പക്ഷപാതമൊ കൂടാതെ നീതിപൂര്‍വം പ്രവര്‍ത്തിക്കാമെന്ന ഭരണഘടനാപരമായ പ്രതിജ്ഞ അവഗണിച്ചുകൊണ്ട് പാര്‍ട്ടിക്ക് വിധേയനായി കഴിയാനുള്ള ബാദ്ധ്യത നിറവേറ്റുകയാണ് മുഖ്യമന്ത്രി ആ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം രൂപ കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പതിനഞ്ച് മാസം സുഖജീവിതം നയിക്കാമെങ്കില്‍ എന്തിനാണ് 20 മന്ത്രിമാര്‍ക്കും 140 എം.എല്‍.എ. മാര്‍ക്കുമായി കോടിക്കണക്കിന് രൂപ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരോ കൊല്ലവും ബജറ്റില്‍ വകയിരുത്തുന്നത്?

ചെങ്ങറയില്‍ കഴിയുന്നവര്‍ തുറന്ന ജീവിതമാണ് നയിക്കുന്നത്. അവര്‍ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ തന്നെയും ഭൂമി കിട്ടിയാല്‍ ഉപജീവനം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

രാഷ്ട്രീയ കക്ഷികളുടെ തണലില്‍ അറിയപ്പെടുന്ന വരുമാനമാര്‍ഗ്ഗങ്ങളില്ലാത്ത ധാരാളം ആളുകളുണ്ട്. അവരില്‍ പലരും നാട്ടില്‍ സുഖമായി കഴിയുക മാത്രമല്ല കുടുംബസമേതം വിദേശത്തും സുഖവാസത്തിന് പോകാറുണ്ട്. അവര്‍ അതിനുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നതെന്നുകൂടി മുഖ്യമന്ത്രി വെളിപ്പെടുത്തുമോ?

കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്നവരോട് വേണമെങ്കില്‍ കേറിക്കിടക്കാന്‍ പത്തു സെന്റ് കൊടുക്കാമെന്ന് പറയുമ്പോള്‍ ഭരണകൂടം അവരെ കാണുന്നത് ജന്മി കുടിയാനെ കണ്ടതുപോലെയാണെന്ന് വ്യക്തമാകുന്നു.

Sunday, October 5, 2008

വൈക്കത്തുനിന്ന് ചെങ്ങറയിലെത്തുമ്പോൾ

എൺപതില്പരം കൊല്ലം മുമ്പ് ഗാന്ധിജി കേരളത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.

കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൈക്കം സത്യഗ്രഹം നടക്കുമ്പോൾ, അദ്ദേഹം എഴുതി: ‘ഒരുപാട് വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് ധാരാളം അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് തൊട്ടുകൂടായ്മ ഇത്ര വീറോടെ പാലിക്കുന്നത് എങ്ങനെയാണ്?

ഇന്ന് കേരളം വിദ്യാഭ്യാസപരമായി അന്നത്തേതിലും ഏറെ മുന്നിലാണ്. ഭരണം അന്നത്തേതിലേറെ നല്ലത്. അവകാശങ്ങളാണെങ്കിൽ അതിലുമേറെയുണ്ടിന്ന്.
പക്ഷെ സാധുജന വേദിയുടെ ആഭിമുഖത്തിൽ ഭൂരഹിതർ ചെങ്ങറയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച സഹന സമരം തുടരുമ്പോൾ, ആ ചോദ്യം വീണ്ടും പ്രസക്തമാകുന്നു: ഇത്രയേറെ വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് പാവപ്പെട്ട ജനങ്ങളെ ഇത്ര വീറോടെ ദ്രോഹിക്കുന്നത് എങ്ങനെയാണ്?

സ്വന്തം ചോദ്യത്തിന് ഗാന്ധി തന്നെ ഒരുത്തരം നൽകുകയുണ്ടായി: ‘ഇതാണ് പ്രാചീന രീതിയുടെ ഭംഗി. പാരമ്പര്യത്തിന്റെ അംഗീകാരമുണ്ടെങ്കിൽ അജ്ഞത പോലും അറിവായി സ്വീകരിക്കപ്പെട്ടെന്നിരിക്കും.
ഭരണകൂടം അതിന്റെ പാരമ്പര്യം തുടരുന്നു. ജനകീയ പ്രസ്ഥാനങ്ങൾ അവയുടെ പാരമ്പര്യവും. ചെങ്ങറ വൈക്കത്തിന്റെ തുടർച്ചയാണ്.

Thursday, September 4, 2008

കയ്യൂക്കുള്ളവൻ കാര്യക്കാരൻ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച‘ പംക്തിയില്‍ ജമ്മു-കാശ്മീരിലെയും ഒറീസയിലെയും കേരളത്തിലെയും സംഭവങ്ങളുടെ വെളിച്ചത്തില്‍ കയ്യൂക്കിനെ ആശ്രയിച്ചുള്ള സമരങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍


ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ

Tuesday, August 26, 2008

ചെങ്ങറയിൽ ഭൂസമര സംരക്ഷണ വലയം

ആഗസ്റ്റ് 30നു ചെങ്ങറയിലെ സമരഭൂമിയിലേക്ക് റാലിയും ഭൂസമര സംരക്ഷണ വലയം സൃഷ്ടിക്കലും സംഘടിപ്പിക്കുന്നതാണെന്ന് ചെങ്ങറ ഭൂസമര ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റി ജനറൽ കൺ‌വീനർ എം. ഡി. തോമസ്, പത്തനംതിട്ട ജില്ലാ സമിതി കൺ‌വീനർ ബിജോയ് ഡേവിഡ് എന്നിവർ അറിയിക്കുന്നു.

സമിതിയുടെ ഭാരവാഹികൾ: പ്രൊ. ഫിലിപ്പ് എൻ. തോമസ് (ചെയർമാൻ), സൈമൺ ജോൺ (വർക്കിങ് ചെയർമാൻ), ശ്രീരമൻ കൊയ്യോൻ, കെ. കെ. കൊച്ച്, കെ. അംബുജാക്ഷൻ, പി. രാമഭദ്രൻ (വൈസ് ചെയർമാന്മാർ), എം.ഡി. തോമസ് (ജനറൽ കൺ‌വീനർ), സണ്ണീ എം. കപ്പിക്കാട്, ജോൺസൺ തിരുവല്ല, പി.ടി.അനിൽകുമാർ, പി. പി. സന്തോഷ്, രഘു ഇരവിപേരൂർ, സി.ബി.രമണൻ (കൺ‌വീനർമാർ).

ഫോൺ:
എം. ഡി. തോമസ് 9847749641
ബിജോയ് ഡേവിഡ് 9961024658, 9745848735

Thursday, August 21, 2008

ചെങ്ങറ: ദേശാഭിമാനി ഇന്റെർനെറ്റ് ക്യാമ്പെയിനെ താറടിക്കുന്നു

ചെങ്ങറയിൽ സമരം നടത്തുന്ന ഭൂരഹിതർക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലും സർക്കാരിന്റെ രക്ഷാധികാരത്തിലും തോട്ടം തൊഴിലാളി യൂണിയനുകളുടെ പേരിലും ആഗസ്റ്റ് മൂന്നിനു ആരംഭിച്ച ഉപരോധത്തിനെതിരെ ഇന്റെർനെറ്റിലൂടെ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും നടത്തുന്ന ക്യാമ്പെയിൻ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നു.

ക്യാമ്പെയിനെ താറടിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് പാർട്ടി പത്രമായ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ചു.

സി.പി.എമ്മിന്റെ കണ്ണിൽ സമരം ചെയ്യുന്ന ഭൂരഹിതരായ ദലിതരും ആദിവാസികളും നടത്തുന്നത് കൈയ്യേറ്റമാണു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മനുഷ്യാവകാശ സംഘടനകളെ കടലാസ് സംഘങ്ങളും.

ദേശാഭിമാനി വാർത്ത ഇവിടെ വായിക്കാം

Friday, August 8, 2008

ചെങ്ങറ: പ്രശ്നവും പരിഹാരവും


ചെങ്ങറ സമരഭൂമി. ചിത്രം: ഭാസി (Courtesy: www.indiatogether.org)

ചെങ്ങറ സമരത്തിന്റെ ഒന്നാം വാര്‍ഷികച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ തപന്‍ ഗാംഗുലി, സി.ആര്‍. നീലകണ്ഠന്‍, ഫാ. എബ്രഹാം ജോസഫ് എന്നിവരെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തോട്ടം തൊഴിലാളികള്‍ തടയുകയും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക്കയും ചെയ്ത സംഭവത്തെ മുന്‍‌നിര്‍ത്തി ഇന്നത്തെ കേരള കൌമുദി പംക്തിയില്‍ പ്രശ്നവും പരിഹാരവും ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ചെങ്ങറ ഒരു തുടര്‍ക്കഥ

Friday, April 4, 2008

ചെങ്ങറ സമരഭൂമിയില്‍ നിന്നു

ചെങ്ങറ ഭൂസമരം സംബന്ധിച്ച ചില ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണെന്ന് അനില്‍ തറയത്ത് വര്‍ഗീസ് (Anil Tharayath Varghese ) അറിയിക്കുന്നു.

ഈ ലിങ്കുകള്‍ കാണുക:
http://www.youtube.com/watch?v=NI-TP6Rikog
http://www.youtube.com/watch?v=_k3fOoZMnwY

Thursday, March 20, 2008

ചെങ്ങറയില്‍നിന്നു എങ്ങോട്ട്?

ചെങ്ങറയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരഹിതരുടെ പ്രതിനിധികളെ മുഖ്യമന്ത്രി ഇന്നലെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇടതു മുന്നണി സമരത്തിനെതിരെ പരസ്യമായ നിലപാടെടുത്ത സാഹചര്യത്തില്‍ ചര്‍ച്ചയുടെ പരാജയം ഉറപ്പായിരുന്നു.

ഇനിയെന്തു എന്ന ചോദ്യം നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്. ഈ വിഷയമാണ് ഈയാഴ്ച കേരള കൌമുദിയിലെ പംക്തിയില്‍ ഞാന്‍ ചര്ച്ച ചെയ്യുന്നത്.

ഓണ്‍ലൈന്‍ എഡിഷന്‍: http://www.keralakaumudi.com/news/032008M/feature.shtml

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Sunday, March 9, 2008

ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകം

എം.എസ്.പ്രകാശ് എഴുതുന്നു: ചെങ്ങറ സമരത്തിനെക്കുറിച്ച് നല്ല വാര്‍ത്തകളല്ലല്ലോ കേള്‍ക്കുന്നത്? സെക്രട്ടറിയേറ്റിനു മുമ്പിലെ രാത്രിസമരത്തിന്റെ കൈരളിചാനല്‍കാഴ്ച കണ്ടു.തികച്ചും നൂതനമായ സമരം(?). അത് ഉദ്ഘാടനം ചെയ്തത് താങ്കള്‍ ആയിരുന്നു എന്ന് വായിച്ചു(!).

ഏതാനും ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകമാണ്. സി. പി. എം മനോഭാവം ശത്രുതാപരമാണ്. അതിന്‍റെ കാരണം സമരക്കാര്‍ അവരുടെ കൊടിക്കീഴില്‍ അല്ലെന്നതുതന്നെ. സമരക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഒരു മുത്തങ്ങ സ്റ്റൈല്‍ ഓപ്പറേഷന്‍ നടത്തിയേനെ. അത് സാദ്ധ്യമല്ലാത്ത സാഹചര്യത്തില്‍ നന്ദിഗ്രാമില്‍ ചെയ്തതുപോലെ പാര്‍ട്ടി തന്നെ ഓപ്പറേഷന്‍ നടത്തിയെന്നു വരാം. ആ ചെറുപ്പക്കാര്‍ സംഘടിപ്പിച്ചതുപോലുള്ള പരിപാടികള്‍ അത്തരത്തിലുള്ള നീക്കം നടത്തുന്നതില്‍ നിന്നു പാര്‍ട്ടിയെ ഒരുപക്ഷെ പിന്തിരിപ്പിച്ചേക്കാം.

ചെങ്ങറയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍