Showing posts with label Oommen Chandy. Show all posts
Showing posts with label Oommen Chandy. Show all posts

Monday, October 24, 2011

ഉമ്മൻ ചാണ്ടി സർക്കാർ: വ്യത്യസ്തമായ വിലയിരുത്തലുകൾ

അഞ്ചു മാസം പ്രായമായ ഉമ്മൻ ചാണ്ടി സർക്കാരിനെ വിലയിരുത്തുവാൻ പത്രം ദ്വൈവാരിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ നിരീക്ഷിക്കുന്ന നിരവധി പേരോട് ആവശ്യപ്പെട്ടു. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അവ ഇപ്പോൾ വില്പനയിലുള്ള ലക്കത്തിൽ (നവംബർ 1, 2011) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബാബു പോൾ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിക്കുന്നു: “സി. അച്യുതമേനോനെ അനുസ്മരിപ്പിക്കുന്ന പ്രവർത്തന മികവ് ഉമ്മൻ ചാണ്ടി പ്രകടിപ്പിക്കുന്നു. ഈ നിലയിൽ മുന്നോട്ടു പോയാൽ അച്യുതമേനോനോളം നല്ല മുഖ്യമന്ത്രി എന്ന പേര് ഉമ്മൻ ചാണ്ടിക്ക് നേടിയെടുക്കാനാകും.“
സർക്കാരിന്റെ സ്ഥിരതയെക്കുറിച്ച് യു.ഡി.എഫിന് ആശക വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “”അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധിയുമായി അധികാരത്തിലേറിയ മന്ത്രിസഭയെ മറിച്ചിട്ട് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി വാഴിക്കാൻ പിണറായി പക്ഷം തയ്യാറാവുമെന്ന് തോന്നുന്നില്ല.”

മുന്നണിയിലും പാർട്ടിയിലും ഉമ്മൻ ചാണ്ടിക്ക് അപ്രമാദിത്തവും സ്വീകാര്യതയുമിണ്ടെന്ന് ബാബു പോൾ പറയുമ്പോൾ ലക്ഷ്യബോധത്തോടെ മന്ത്രിസഭയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.പി. നായർ വിലയിരുത്തുന്നു.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് പണ്ടത്തേക്കാൾ പതിന്മടങ്ങ് മ്മോശമായെന്ന് സി.പി. നായർ പറയുന്നു. “തോക്കെടുത്ത് വിദ്യാർത്ഥികളെ വെടിവെക്കുന്ന ഉദ്യോഗസ്ഥർക്കുപോലും വകുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കും.” മറ്റ് ചില മന്ത്രിമരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെ: കെ.സി.ജോസഫ് പ്രവർത്തനം കൊണ്ട് നല്ല മന്ത്രിയെന്ന് തെളിയിച്ചു. നല്ല വകുപ്പുകൾ ഇല്ലാഞ്ഞിട്ടും എം.കെ.മുനീർ ഭേദപ്പെട്ട ഭരണം കാഴ്ച വെക്കാൻ ശ്രമിക്കുന്നു. പുതുമുഖമായ പി.കെ.ജയലക്ഷി വിജയമാണ്. ഏറ്റവും മോശപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിയുണ്ടോയെന്ന് സംശയിക്കത്തക്ക വിധം നിഷ്ക്രിയമാണ് പൊതുമരാമത്ത് വകുപ്പ്.

കെ.എ,. റോയ്: വെറും നാല് വോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടിക്ക് ഘടകകക്ഷികളെ പ്രീണിപ്പിച്ചു നിർത്തിക്കൊണ്ടു മാത്രമെ ഭർണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. ഒരു രൂപായ്ക്ക് അരിയും മറ്റ് നൂറു ദിന പരിപാടികളും ഉണർവ്വുണ്ടാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്ക് തടയിടാൻ ധീരമായ ഒരു നടപടിയും കൈകൊള്ളാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

സി.പി. ജോൺ: കേരളത്തിലെ ഭരണ ചരിത്രത്തിലെ അത്ഭുതമാണ് ഈ സർക്കാരിന്റെ നൂറു ദിവസത്തെ കർമ്മപരിപാടികൾ.

കെ. അജിത: കടുത്ത മനുഷ്യാവകാശലംഘനങ്ങൾ ചെയ്യുന്നവരെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിപോലും സർക്കാരിനില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സർക്കാർ ഉയരുന്നില്ലെന്ന് തറപ്പിച്ചു പറയാൻ കഴിയും.

ആർ.വി.ജി. മേനോൻ: കഴിഞ്ഞ സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും പാടെ നിരാകരിക്കുന്ന സമീപനം ശരിയല്ല. നിർമ്മൽ മാധവ് പ്രശ്നം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല.

ഇ.എം.നജീബ്: സദ്ഭരണത്തിന് തുറക്കമിട്ടു. വികസന താല്പര്യങ്ങൾ മുൻനിർത്തി ചിന്തിക്കുന്ന എല്ലാവർക്കും ഒരു പുത്തനുണർവ് നൽകാൻ കഴിഞ്ഞു. ശക്തമായൊരു പ്രതിപക്ഷം ഭരണം നിയന്ത്രിക്കാൻ ഉള്ളതുകൊണ്ട് ഭരണം കൂടുതൽ കുറ്റമറ്റതായി.

കെ.കെ.ഷൈലജ: ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സമ്പൂർണ്ണ പരാജയം.

പത്രം എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. ഞ്ഞാൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: നേരിയ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്നതിനാൽ സഖ്യ കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനാകുന്നു. ചെയ്യേണ്ടത് ചെയ്യാനുള്ള ആർജ്ജവമില്ലായ്മ പ്രകടമാകുന്നു. പല സംഭവങ്ങളിലുമുള്ള പൊലീസ് അന്വേഷണം ഈ വഴിക്ക് വിരൽ ചൂണ്ടുന്നു. കോഴിക്കോട്ട് വിദ്യാർത്ഥികൾക്കു നേരെ വെടിവെച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തി അന്വേഷണം നടത്താൻ കഴിയാഞ്ഞതിനെ ധാർമ്മിക ഭീരുത്വം എന്നാണ് വിശേഷിപ്പിക്കേണ്ടത്.

Sunday, June 26, 2011

മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്: സ്വാശ്രയപ്രശ്നം ഇക്കൊല്ലം തന്നെ പരിഹരിക്കണം

ശ്രീ. ഉമ്മൻ ചാണ്ടി,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി.

ആദരണീയനായ മുഖ്യമന്ത്രി,

പത്തു കൊല്ലമായി കേരളത്തിന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ഇക്കൊല്ലം തന്നെ ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ കത്ത്.

അഞ്ചു കൊല്ലം യു.ഡി.എഫും അഞ്ചു കൊല്ലം എൽ.ഡി.എഫും ഭരണത്തിലിരുന്നുകൊണ്ട് ഈ പ്രശ്നവുമായി മല്ലടിച്ചു. അഞ്ചു കൊല്ലം വീതം ഇരുമുന്നണികളും (പ്രധാനമായും വിദ്യാർത്ഥി സംഘടനകളെ ഉപയോഗിച്ച്) പ്രതിപക്ഷത്തിരുന്നുകൊണ്ടും മല്ലടിച്ചു. കൂടാതെ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാലമത്രയും മല്ലടിച്ചു. പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

എ.കെ. ആന്റണിയാണ് 2001ൽ 12 സ്വകാര്യ പ്രൊഫഷനൽ കോളെജുകൾക്ക് അനുമതി നൽകിക്കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ ഘട്ടത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തു നിന്നുള്ള ധാരാളം കുട്ടികൾ ഓരോ കൊല്ലവും വൻതുകകൾ തലവരിയായി നൽകി അയൽ സംസ്ഥാനങ്ങളിൽ പ്രവേശനം നേടുന്നുണ്ടായിരുന്നു. പുറത്തേക്ക് ഒഴുകുന്ന പണം ഇവിടെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് ആ തീരുമാനം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

സ്വാശ്രയ സ്ഥാപനങ്ങൾ പകുതി സീറ്റുകളിലേക്ക് സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തണമെന്നും അങ്ങനെ പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് സർക്കാർ കോളെജുകളിൽ നിലവിലുള്ള ഫീസ് മാത്രമെ വാങ്ങാവൂ എന്നും ആന്റണി നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ “രണ്ട് സ്വകാര്യ കോളെജുകൾ സമം ഒരു സർക്കാർ കോളെജ്“ എന്ന സുന്ദരമായ സമവാക്യവും അദ്ദേഹം രൂപപ്പെടുത്തി. എന്നാൽ മാനേജ്മെന്റുകളെ ഈ നിബന്ധനകൾ പാലിക്കുന്നതിന് നിർബന്ധിക്കുന്ന നിയമമൊ ചട്ടമൊ സർക്കാർ ഉണ്ടാക്കിയില്ല: സാമ്പത്തികശേഷിയുള്ള പല വിഭാഗങ്ങളും പ്രൊഫഷണൽ കോളെജുകൾ തുടങ്ങാൻ അനുമതി നേടുകയും മുഴുവൻ സീറ്റുകളും കിട്ടാവുന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തു തുടങ്ങി. ഈ സ്ഥിതി നിയന്ത്രിക്കാൻ സർക്കാരിനൊ കോടതികൾക്കൊ കഴിയാത്തത് ലജ്ജാകരമാണ്.

ഓരോ കോളെജ് വർഷം തുടങ്ങുമ്പോഴും മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച തുടങ്ങും. ക്ലാസുകൾ തുടങ്ങേണ്ട സമയമാകുമ്പൊഴേക്കും സർക്കാർ പൂർണ്ണമായൊ ഭാഗികമായൊ കീഴടങ്ങിക്കൊണ്ട് ചർച്ച അവസാനിക്കും. അതോടൊപ്പം അടുത്ത അധ്യയന വർഷം ശാശ്വതപരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനവുമുണ്ടാകും. അടുത്ത കൊല്ലവും ഇതേ നാടകം അരങ്ങേറും.

സർക്കാരിനു പുറത്തും നാടകങ്ങളുണ്ടാകും. വിദ്യാർത്ഥി സംഘടനകൾ സ്വാശ്രയ കോളെജുകളിലേക്ക് മാർച്ച് നടത്തും, നേതാക്കൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തും. പിന്നെ അടിച്ചുതകർക്കൽ, കല്ലേറ്, ലാത്തിച്ചാർജ്, വെള്ളംചീറ്റൽ തുടങ്ങിയ പരിപാടികളുണ്ടാകും. അനന്തരം ഒരു കൊല്ലത്തേക്ക് എല്ലാം ശാന്തം.

ഇപ്പോൾ മനേജ്മെന്റൂകളുമായി സർക്കാർ നടത്തുന്ന ചർച്ചയും ജൂലൈ 15 മുതൽ പ്രക്ഷോഭം തുടങ്ങുമെന്ന പ്രതിപക്ഷത്തിന്റെ അറിയിപ്പും ചാക്രിക പരിപാടികളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു.

ഇരുഭാഗത്തെയും യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ വാർഷിക പരിപാടികൾ ഗുണകരമാണ്. മാനേജ്മെന്റുകൾക്ക് തുടർന്നും തന്നിഷ്ടപ്രകാരം പ്രവേശനം നടത്താനാകുന്നു. വിദ്യാർത്ഥി നേതാക്കൾക്ക് കഴിവ് തെളിയിച്ച് രാഷ്ട്രീയ ഭാവി ഉറപ്പാക്കാൻ കഴിയുന്നു. കക്ഷിനേതാക്കൾക്ക് ബന്ധുക്കൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടാനാകുന്നു. രാഷ്ട്രീയ സ്വാധീനമൊ സാമ്പത്തികശേഷിയൊ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് മാത്രം അത് ദോഷം ചെയ്യുന്നു.

തികച്ചും യാദൃശ്ചികമായി ഇക്കൊല്ലം ഒരു കോൺ‌ഗ്രസ് നേതാവും ഒരു മുസ്ലിം ലീഗ് നേതാവും (ഇരുവരും അപ്പോൾ മന്ത്രിപദം കാത്തിരിക്കുകയായിരുന്നു) ഒരു സി.പി.എം. നേതാവും പണം കൊടുത്ത് മക്കൾക്ക് സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ പ്രവേശനം നേടിയ വസ്തുത പുറത്തു വരികയും മൂവരും സീറ്റുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇതിൽ രണ്ട് സീറ്റുകൾ വിറ്റത് പരിയാരം മെഡിക്കൽ കോളെജിന്റെ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി.ജയരാജനാണ്. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ജയരാജൻ പറയുന്നു. അതു ശരിയാണു താനും. കാരണം ഇന്ന് നിയമതടസം കൂടാതെ സ്വാശ്രയ കോളെജുകൾക്ക് സീറ്റ് വിൽക്കാനും കാശുള്ളവർക്ക് അവ വാങ്ങാനും കഴിയും. എന്നിട്ടും മൂന്നു പേർക്ക് വങ്ങിയ സീറ്റ് തിരിച്ചു നൽകേണ്ടി വന്നത് ഇടപാടുകളിൽ പണത്തിന്റെ സ്വാധീനം കൂടാതെ രാഷ്ട്രീയ സ്വാധീനവും അടങ്ങിയിരുന്നതുകൊണ്ടാണ്.

സർക്കാരുകൾ പത്തു കൊല്ലം നടത്തിയ ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പറയാനാവില്ല. രണ്ട് വിഷയങ്ങളാണ് പ്രശ്നത്തിൽ അടങ്ങിയിരിക്കുന്നത്. ഒന്ന് ഫീസ് നിരക്കുകളെ സംബന്ധിക്കുന്നത്. മറ്റേത് സീറ്റുകളെ സംബന്ധിക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും ചില മാനേജ്മെന്റുകളുടെ സമീപനത്തിൽ അല്പം മാറ്റം ഉണ്ടായിട്ടുണ്ട്.

ഫീസ് നിരക്കുകൾ നിശ്ചയിക്കാൻ ഒരു മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിലവിലുണ്ട്. മാനേജ്മെന്റുകൾ അതിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്തപ്പോൾ കോടതി അവ റദ്ദാക്കുകയും സ്വന്തം തീരുമാനം നൽകുകയും ചെയ്തു. കമ്മിറ്റി അതിനെതിരെ അപ്പീൽ നൽകിയപ്പോൾ അതിനുള്ള അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. നിലവിലുള്ള സമിതിക്ക് നിയമപരമായി നിലനിൽക്കുന്ന തീരുമാനങ്ങൾ എടുക്കാനാവുന്നില്ലെങ്കിൽ അതിനെ പിരിച്ചുവിട്ട് മറ്റൊന്നിനെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം.

സീറ്റുകളെ കാര്യത്തിൽ 50:50 ഫോർമുല ഭൂരിപക്ഷം സ്വകാര്യ കോളെജുകളും തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകളുടെ സംഘടന മാത്രമാണ് അത് അംഗീകരിക്കാത്തത്. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ഇന്റർചർച്ച് കൌൺസിൽ പ്രതിനിധികളുമായി സംഭാഷണം നടത്തിയശേഷം ഇക്കൊല്ലം മുഴുവൻ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താൻ ക്രൈസ്തവ മാനേജ്മെന്റുകളെ അനുവദിച്ചതായും അടുത്ത കൊല്ലം ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സഭയുടെ വിശ്വസ്ത വിധേയനായി കരുതപ്പെടുന്ന മാണിയെ കൌൺസിലുമായുള്ള ചർച്ചയെ നയിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് ഭീമമായ അബദ്ധമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി മാണി കമ്മിറ്റി ഇന്റർചർച്ച് കൌൺസിലുമായുണ്ടാക്കിയ ധാരണ മറ്റ് സ്വകാര്യ മാനേജ്മെന്റുകളെ നേരത്തെ അംഗീകരിച്ച 50:50 ഫോർമുലയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഇതിനകം ഉണ്ടായ നേട്ടം അത് അപകടത്തിലാക്കിയിരിക്കുന്നു. ഇത് തടഞ്ഞെ മതിയാകൂ.

കോൺ‌ഗ്രസും സി.പി.എമ്മും ഉൾ‌പ്പെടെ മിക്ക രാഷ്ട്രീയ കക്ഷികളും 50:50 ഫോർമുല അംഗീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും കെ.എസ്.യു.വും എ. ഐ.എസ്.എഫും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും അതിനെ അനുകൂലിക്കുന്നു. കക്ഷികളും വിദ്യാർത്ഥി സംഘടനകളും ഒന്നിച്ചു നിൽക്കാതെ താത്കാലിക രാഷ്രീയ ലാഭം നോക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യ മാനേജ്മെന്റുകൾക്ക് ബഹുജനതാല്പര്യങ്ങൾ ധാർഷ്ട്യപൂർവം അവഗണിക്കാൻ കഴിയുന്നത്.

ഇന്റർചർച്ച് കൌൺസിലിന്റെ കീഴിൽ അമല (തൃശ്ശൂർ), ജൂബിലി മിഷൻ (തൃശ്ശൂർ), മലങ്കര ഓർത്തൊഡോക്സ് സിറിയൻ (കോലഞ്ചേരി), പുഷ്പഗിരി (തിരുവല്ല) എന്നിങ്ങനെ നാല് മെഡിക്കൽ കോളെജുകളാണുള്ളത്. നാലും നിരവധി വിദ്യാർത്ഥി പ്രകടനങ്ങൾക്ക് വേദിയായിട്ടുണ്ട്. സമരങ്ങൾ വിഭാഗീയാടിസ്ഥാനത്തിലുള്ളവയും അക്രമസ്വഭാവം മൂലം അവയ്ക്ക് വേണ്ടത്ര ജനപിന്തുണയില്ലാത്തവയും ആയതു കൊണ്ടാണ് മാനേജ്മെന്റുകൾക്ക് അവയെ മറികടക്കാനാകുന്നത്. അവരുടെ നയം മൂലം അവസരങ്ങൾ നഷ്ടപ്പെടുന്ന ബഹുജനങ്ങൾ മുന്നോട്ടു വന്ന് സമാധാനപരമായി ഉപരോധം തീർത്താൽ അതിനെ മറികടക്കാൻ അവർക്കാകില്ല. അങ്ങനെയൊരു ജനമുന്നേറ്റം ഒഴിവാക്കാനുള്ള അവസാന അവസരം ഇതാണ്. സ്വാശ്രയപ്രശ്നത്തിന് ശാശ്വതപരിഹാരം ഇക്കൊല്ലം തന്നെ ഉണ്ടാകണമെന്ന ഉറച്ച നിലപാട് എടുത്തുകൊണ്ട് ഈ മെഡിക്കൽ കോളെജുകളെയും ഡീംഡ് യൂണിവേഴ്സിറ്റി പദവിയുടെ ബലത്തിൽ സർക്കാർ മെറിറ്റ് ലിസ്റ്റ് അവഗണിക്കുന്ന അമൃതയുടെയും മാനേജ്മെന്റുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻ‌കൈ എടുക്കണം. വലിയ തോതിൽ കച്ചവടം നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ മറ്റ് രംഗങ്ങളുടെ ശുദ്ധീകരണം എളുപ്പമാകും.

ഇക്കാര്യത്തിൽ അടിയന്തിരമായ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയോടെ,

ബി.ആർ.പി.ഭാസ്കർ
ജൂൺ 21, 2011

(കേരളശബ്ദം)

Saturday, February 14, 2009

ചെങ്ങറ പ്രശ്നത്തിന്മേൽ ഉമ്മൻ ചാണ്ടിയുടെ ഉപവാസം

ദലിതരും ആദിവാസികളും മറ്റ് ഭൂരഹിതരും 560 ദിവസമായി ചെങ്ങറയിൽ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഇന്ന് പത്തനംതിട്ടയിൽ ഉപവാസം അനുഷ്ഠിച്ചു.

യു.ഡി.എഫ്. കൺ‌വീനർ പി.പി.തങ്കച്ചൻ ഉപവാസസമരം ഉത്ഘാടനം ചെയ്തു. യു.ഡി.എഫിലെ ഘടക കക്ഷികളുടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.

ചില യു. ഡി. എഫ്. നെതാക്കൾ നേരത്തെതന്നെ ചെങ്ങറ സമരത്തിനനുകൂലമായ നിലപാട് എടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഉപവാസത്തോടെ യു.ഡി.എഫ്. മൊത്തതിൽ ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്ങറയിൽ ഉപരോധം ഏർപ്പെടുത്തിയ തോട്ടം തൊഴിലാളി സംഘടനകളോട് ഉമ്മൻ ചാണ്ടി ഉപരോധം പിൻ‌വലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലുറപ്പാക്കുക എന്ന അവരുടേ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

തൊഴിലാളികളെ ഭൂരഹിതർക്കെതിരെ ഉപയോഗിക്കുകയാണ് ഭരണ മുന്നണി ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇരുകൂട്ടരുടെയും ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെയും യു.ഡി.എഫിന്റെയും നിലപാട് സ്വാഗതാർഹമാണ്.

ചെങ്ങറ സമരനായകൻ ളാഹ ഗോപാലനും ഞാനും ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം ചെയ്തു.