Friday, April 19, 2019





മോദിയുടെ ബലം പ്രതിപക്ഷ അനൈക്യം... 


അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പോളിംഗ് പ്രക്രിയ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോള്‍ സ്ഥിതി പ്രത്യക്ഷത്തില്‍2014ലേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അഞ്ചു കൊല്ലം മുമ്പ് ഉയര്‍ത്തിയ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാഞ്ഞ ഭരണകര്ത്താവായാണ് മോദി ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എഴുപതു കൊല്ലം ഭരിച്ചവര്‍ ഒന്നും ചെയ്തില്ലെന്നും താന്‍ ആദ്യമായി വികസനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്ന പ്രധാനമന്ത്രിക്ക്‌ ഒരു നേട്ടവും ചൂണ്ടിക്കാട്ടാനില്ല. അദ്ദേഹം നടപ്പിലാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും ഉദ്ദേശിച്ച ഫലം നല്‍കിയില്ല. എന്നു തന്നെയല്ല വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതുകൊണ്ട് അവ ഏറെ ദോഷം ചെയ്തു.

വ്യവസായികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും മയപ്പെടുത്തി മോദി രാജ്യത്തെയും വിദേശത്തെയും മുതലാളിമാരുടെ കണ്ണിലുണ്ണിയായി. പക്ഷെ അത് സാധാരണക്കാരുടെ, പ്രത്യേകിച്ച് ആദിവാസീകളുടെയും മറ്റ് അരികുവത്കരിക്കപ്പെട്ടവരുടെയും, ജീവിതം ദുസ്സഹമാക്കി. അതേസമയം സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അളവില്‍ വളര്‍ന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. ഉള്ള തൊഴിലുകള്‍ ഇല്ലാതായി. 
   
മോദി തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ ഇപ്പോള്‍ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും പ്രതികാര നടപടിയായി പാക് അധീന കശ്മീരിലെ ബലാല്കോട്ട് ബോംബ് വര്‍ഷിച്ച വായു സേനാ പൈലറ്റുമാരുടെയും പേരില്‍ വോട്ടു ചോദിക്കുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുത്തെന്ന മോദിയുടെ അവകാശവാദത്തെ വിലയിരുത്തേണ്ടത് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. നടപടികളുടെ ഫലമായി തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞില്ലെന്ന് പൊതുമണ്ഡലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തീവ്രവാദി ആക്രമണങ്ങള്‍ വലിയ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഇടങ്ങളിലായിരുന്നു.     മോദിയുടെ കാലത്ത് ഒരു കരസേനാ കേന്ദ്രവും ഒരു വായുസേനാ കേന്ദ്രവും ആക്രമിക്കപ്പെട്ടു. സുരക്ഷാ ഭടന്മാര്‍ കൂടുതല്‍ തീവ്രവാദികളെ കൊന്നു. പക്ഷെ കൂടുതല്‍ സുരക്ഷാ ഭടന്മാരും നാട്ടുകാരും കൊല്ലപ്പെതുകയും ചെയ്തു.

പടികളില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ് മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചത്. അതൊരു പൊള്ളയായ പ്രകടനമായിരുന്നെന്നു കാലം തെളിയിച്ചു. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ചെന്ന് അവകാശപ്പെടുന്ന അദ്ദേഹം നാല് കൊല്ലക്കാലത്ത് പാര്‍ലമെന്റില്‍ പോയത് 19 ദിവസം മാത്രം.

മോദിയുടെത് ഒരു കൂട്ടുമന്ത്രിസഭയാണെങ്കിലും നാലഞ്ചു ബി.ജെ.പി. മന്ത്രിമാരുടെ പേരുകളെ നാം കേട്ടുള്ളു. ധനകാര്യം, പ്രതിരോധം, വിദേശകാര്യം, റയില്‍വെ എന്നിങ്ങനെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍ പോകേണ്ടി വന്നു. അപ്പോള്‍ പകരക്കാരില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി. എന്തെന്നാല്‍ മോദിയുടെ കീഴില്‍  ക്യാബിനെറ്റിന് പ്രസക്തിയില്ലാതായി. അദേഹം തനിച്ച് തീരുമാനങ്ങളെടുത്തു. പ്രധാനമന്ത്രിയുടെ ആപ്പീസ് മന്ത്രാലയങ്ങളിലൂടെ അവ നടപ്പാക്കി.

ആദ്യ ബി.ജെ.പി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ നിന്ന്‍ വ്യത്യസ്തമായി മോദിയുടെത് പൂര്‍ണ്ണമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ്. സര്‍ക്കാര്‍ ഒരു വര്ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംഘ് തലവന്‍ മോഹന്‍ ഭഗത് ഡല്‍ഹിയിലെത്തി മന്ത്രിമാരെ വിളിച്ചുവരുത്തി അവരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായി. അത് വാര്ത്തയായതുകൊണ്ട് 
അത്തരത്തിലുള്ള പരസ്യ ഇടപെടല്‍ പിന്നീടുണ്ടായില്ല. മോദിയുടെ കാലത്ത് ഗവര്ണര്മാരായി നിയമിക്കപ്പെട്ടവരിലും സംസ്ഥാന മുഖ്യമന്ത്രിമാരായി നീയോഗിക്കപ്പെട്ടവരിലും ഏറെയും ആര്‍.എസ്.എസ് പ്രചാരകരാണ്. ഇതെല്ലാം സാംസ്‌കാരിക സംഘടനയെന്ന് അവകാശപ്പെടുന്ന സംഘ് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ അധികാരത്തിനു മേല്‍ കൈമുറുക്കിയെന്നു കാണിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ മനുസ്മൃതിയുള്ളപ്പോള്‍ ഭരണഘടന വേണ്ടെന്നു വാദിച്ച സംഘടനയാണ് ആര്‍.എസ്.എസ്‌. അത്തിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങള്‍ക്കും തുല്യതയും തുല്യാവകാശങ്ങളും നിലനില്‍ക്കുന്ന സമൂഹം എന്ന ലക്ഷ്യത്തിനും കടകവിരുദ്ധമാണ്.

ഏതാനും പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടാതെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മോദി. അതുകൊണ്ട്‌ ജനാധിപത്യവും മതനിരപേക്ഷതയും വാഗ്ദാനം ചെയ്യുന്ന ഭരണഘടന ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണഘടനയില്‍  മാറ്റം വരുത്താതെ എങ്ങനെ അതിനെ മറികടക്കാമെന്ന പരീക്ഷണമാണ് അഞ്ചു കൊല്ലക്കാലം മോദി നടത്തിയത്. സംഘ് ബന്ധമുള്ള സംഘടനകള്‍ പശുവിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും എതിരെയും വിദ്യാര്‍ഥി സംഘടന സര്‍വകലാശാലകളില്‍ ദലിതര്‍ക്കും ഉല്പതീഷ്ണുക്കള്‍ക്കും എതിരെയും നടത്തിയ ആക്രമണങ്ങള്‍ ആ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.

ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഇനിയൊരവസരം ലഭിക്കില്ലെന്ന് മോദിക്കും സംഘ്നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. മോദിയുടെ പ്രസംഗവേദിയിലെ പതര്‍ച്ചയില്‍ അത് പ്രതിഫലിക്കുന്നു. തനിക്ക് വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന ഒരു മന്ത്രിയുടെ മുന്നറിയിപ്പിലും തനിക്ക് വോട്ടു ചെയ്യാത്തവരെ ശപിക്കുമെന്ന ഒരു കാവി വേഷക്കാരന്റെ വിരട്ടലിലും മോദി ക്യാമറയിലൂടെ ആര്‍ക്കു വോട്ടു ചെയ്തെന്നു കണ്ടുപിടിക്കുമെന്ന ഒരു നേതാവിന്റെ പ്രചാരണത്തിലും പ്രതിഫലിക്കുന്നതും അത് തന്നെ.
ഇപ്പോള്‍ മോദിക്ക് അനുകൂലമായുള്ള പ്രധാന ഘടകം പ്രതിപക്ഷ നിരയിലെ അനൈക്യമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ലോക് സഭയില്‍ വിലപേശാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വന്തം പാര്‍ട്ടിയുടെ അംഗബലം കൂട്ടാനും മറ്റ് പ്രതിപക്ഷ കക്ഷികളുടെത് കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശ്രമത്തിലായിയിരുന്നു അവര്‍ ഇതുവരെ. അത് ബി.ജെ.പിക്ക് നില മെച്ചപെടുത്താന്‍ അവസരം നല്‍കുമെന്നത് അവര്‍ ശ്രദ്ധിച്ചില്ല.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളുണ്ട്. ഏറ്റവുമധികം പണമുള്ള കക്ഷിയെന്ന നിലയിലും അധികാരം കയ്യാളുന്ന കക്ഷിയെന്ന നിലയിലും വേഗം എണ്ണം തികയ്ക്കാന്‍ അതിനാകും. അത് തടയുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണ്ണാടകയില്‍ ചെയ്തതുപോലുള്ള സമര്‍ത്ഥമായ കരുനീക്കം വേണ്ടിവരും. അവിടെ ഒരു മുഖ്യമന്ത്രിപദമോഹിയെ തൃപ്തിപ്പെടുത്തേണ്ട ആവശ്യമെ ഉണ്ടായിരുന്നുള്ളു. കേന്ദ്രത്തില്‍ അര ഡസന്‍ പ്രധാനമന്ത്രിപദമോഹികളെ അനുനയിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരുന്നാല്‍ അതിനുള്ള സമയം കിട്ടില്ല. ഭരണഘടന നിലനിര്‍ത്താന്‍ പ്രതിബദ്ധതയുള്ള കക്ഷികള്‍ ഒരു ദേശീയ അനുരഞ്ജന സര്‍ക്കാരിനെ കുറിച്ച് ചിന്തിക്കാന്‍ ഇനിയും അമാന്തിച്ചുകൂട. (മാധ്യമം,  ഏപ്രില്‍ 19, 2019)















































No comments: