Showing posts with label Islam. Show all posts
Showing posts with label Islam. Show all posts

Friday, June 12, 2009

തെറ്റു പ്രചരിക്കുന്ന വഴി

ഇന്നത്തെ മലയാള മനോരമയിലെ ‘വാചകമേള’ പംക്തിയില്‍ കണ്ടത്:

പാളയം പള്ളിയില്‍ (മൃതദേഹത്തിന്റെ) മരണാനന്തര ചടങ്ങുകളില്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ഹിന്ദുക്കളായ ലക്ഷ്മിയെയും ചിന്നന്റെ ഭാര്യ ദേവിയെയും പങ്കെടുപ്പിച്ചു. ഹിന്ദുക്കളായ ഞങ്ങള്‍ മക്കളെ പങ്കെടുപ്പിച്ചു.. മുസ്ലിം സമുദായം കാട്ടിയ ഈ തുറന്ന ഹൃദയം ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കമായി ഞാന്‍ കാണുന്നു.
എം.ഡി.നാലപ്പാട്


കമലാ സുറയ്യയുടെ മൂത്ത മകന്‍ നാലപ്പാടിന്റേതായി കൊടുത്തിട്ടുള്ള വാക്കുകള്‍ അദ്ദേഹം എഴുതിയവയല്ല. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെ ആസ്പദമാക്കി ഒരു റിപ്പോര്‍ട്ടര്‍ എഴുതി കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണവ. അദ്ദേഹവുമായി സംസാരിച്ച ലേഖകന്റെ പേരു വാരികയിലുണ്ട്.

ലേഖനത്തിലെ ആ ഭാഗം ഉദ്ധരിക്കുക വഴി മനോരമ അതിലെ ഒരു തെറ്റ് കൂടുതല്‍ ജനങ്ങളില്‍ എത്തിച്ചിരിക്കുന്നു.

അതില്‍ പരാമര്‍ശിക്കപ്പെടുന്ന ചിന്നൻ കമലാ സുറയ്യയുടെ രണ്ടാമത്തെ മകനാണ്. ദേവി ചിന്നന്റെ ഭാര്യയല്ല, കമലാ സുറയ്യയുടെ ഇളയ മകനായ ‘ഷോഡു’ എന്ന വിളിപ്പേരുള്ള ജയസൂര്യയുടെ ഭാര്യയാണ്.

തെറ്റ് പറ്റിയത് നാലപ്പാടിനാവില്ല, അദ്ദേഹം പറഞ്ഞത് കേട്ടെഴുതിയ ലേഖകനാകണം.

പാളയം പള്ളിയിൽ നടന്നത് ‘ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കം’ ആണെന്ന പ്രസ്താവത്തിൽ ഉദാരമായ സമീപനം മുസ്ലിം സമുദായത്തിൽ നേരത്തെ ഉണ്ടായിരുന്നില്ലെന്ന ദു:സ്സൂചനയുണ്ട്. അതിന്റെ ഉത്തരവാദിത്തം നാലപ്പാടിനാണോ ലേഖകനാണോ എന്ന് വ്യക്തമല്ല.

Wednesday, June 3, 2009

സ്നേഹത്തിന്റെ സന്ദേശം

ബി.ആര്‍.പി. ഭാസ്കര്‍

ജീവിതത്തിലെന്നപോലെ മരണത്തിലും കമലാ സുറയ്യ ഉദാത്തമായ സ്നേഹത്തിന്റെ സന്ദേശവാഹകയായി. ആ സന്ദേശം സഫലമാക്കുന്നതില്‍ ജീവിതകാലത്ത് നേടാനായതിനേക്കാള്‍ വലിയ വിജയമാണ് ഒരുപക്ഷെ മരണാനന്തരം അവര്‍ക്ക് കൈവരിക്കാനായി. പാളയം ജുമാ മസ്ജിദിലെ കബറിസ്ഥാനില്‍ അള്ളാഹുവിന്റെ മഹത്വം വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കിടയില്‍ കമലയുടെ ചേതനയറ്റ ശരീരം ഭൂമി ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം അതാണ് സൂചിപ്പിക്കുന്നത്.

പുറം ലോകത്തുനിന്ന് കിട്ടിയ തരത്തിലുള്ള ആദരം കേരളം തനിക്ക് നല്‍കിയില്ലെന്ന് കമലാ ദാസ് എന്ന മാധവിക്കുട്ടി പറയുമായിരുന്നു. സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും നൂറില്‍ നൂറു മാര്‍ക്കിനും അര്‍ഹയായ വ്യക്തിയായിരുന്നു അവര്‍. അത്രമാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്‍ക്കൊള്ളാനുള്ള കഴിവ് കേരളസമൂഹത്തിനില്ലാത്തതുകൊണ്ടാവണം ജീവിച്ചിരിക്കെ അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നമുക്കായില്ല. അന്ത്യ യാത്രയിലുടനീളം അഞ്ജലിയര്‍പ്പിക്കാനെത്തിയ ജനക്കൂട്ടം ഉള്ളിന്റെ ഉള്ളില്‍ നാം പ്രകടിപ്പിക്കാതെ കാത്തുസൂക്ഷിച്ച ആദരത്തിന് തെളിവാണ്.

പൂനെയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ മക്കള്‍ മോനു, ചിന്നന്‍, ജയസൂര്യ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം മതപണ്ഡിതന്‍ ശൈഖ് മുഹമ്മദ് കാരാകുന്ന് ഉള്‍പ്പെടെ ഏതാനും ഇസ്ലാമിക കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മുംബായില്‍ നിന്ന് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘവും ചേര്‍ന്നു. രാത്രി വൈകി തിരുവനന്തപുരത്തെത്തുമ്പൊഴേക്കും മലയാളികള്‍ കമലാ സുരയ്യയെ നെഞ്ചിലേറ്റിയിരുന്നെന്ന കാര്യത്തില്‍ സംശയത്തിന് ഇടമുണ്ടായിരുന്നില്ല

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രംഗങ്ങളാണ് കബറിസ്ഥാനില്‍ കണ്ടതെന്ന് അവിടത്തെ രീതികള്‍ അറിവുള്ളവര്‍ പറയുന്നു. സന്ദര്‍ഭത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞ് മസ്ജിദ് ഭാരവാഹികള്‍ ഉദാരമായ സമീപനം സ്വീകരിച്ചു. പള്ളിപ്പറമ്പിലെ സ്ഥലപരിമിതി പരിഗണിച്ച് ആചാരവെടിയുള്‍പ്പെടെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ സമീപത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെ ചെയ്തുകൊടുത്തു.

കമലാ ദാസിന്റെ മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമായിരുന്നു. അതെടുത്ത സാഹചര്യം അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത് മനസ്സിലാക്കാനാകാത്തവരും ഉണ്ടായിരുന്നതുകൊണ്ട് ഭീഷണികള്‍ നേരിടേണ്ടിവന്നു. ഇസ്ലാമിക സമൂഹത്തിന് അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാന്‍ കഴിഞ്ഞു.

ജുമാ മസ്ജിദിലെ ഖബറിസ്ഥാനില്‍ നിന്ന് പ്രസരിച്ചത് സ്നേഹത്തിന്റെ സന്ദേശമാണ്. മലയാളി മനസ്സിന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുന്ന, നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായ, മതസൌഹാര്‍ദ്ദ ചിന്ത തട്ടിയുണര്‍ത്തിയിട്ടാണ് കമലാ സുറയ്യ കടന്നുപോയിരിക്കുന്നത്. (മാധ്യമം, ജൂൺ 3, 2009)