Sunday, December 23, 2018

നവോത്ഥാനം കോമാളിക്കളി ആവുകയാണോ?

ബി.ആര്‍.പി. ഭാസ്കര്‍                                                                                           ജനശക്തി

ചരിത്രം ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞത് കാള്‍ മാര്‍ക്സ് ആണ്. ആ ദുര്‍ഗതിയാണോ കേരള നവോത്ഥാനത്തിനുണ്ടായിരിക്കുന്നത്? 

അതിന്റെ ദുരന്തഘട്ടം അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ചു. അത് നാം തിരിച്ചറിഞ്ഞില്ല. അതിന്റെ ഒരു കാരണം ദുരന്തത്തിന്റെ ദുഃഖം പേറേണ്ടി വന്നത് നൂറ്റാണ്ടുകളായി അടിച്ചമര്ത്തലിന്റെ വേദന കടിച്ചിറക്കി അരികുകളില്‍ കഴിഞ്ഞിരുന്ന ആദിവാസി, ദലിത് വിഭാഗങ്ങളും ആണാധിപത്യത്തിന്‍ കീഴില്‍ ചവിട്ടി മെതിക്കപ്പെട്ട സ്ത്രീകളും ആയിരുന്നതുകൊണ്ടാണ്. മറ്റൊന്ന് നവോത്‌ഥാന മുന്നേറ്റം നിലയ്ക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ പുറത്തുനിന്നു പണമൊഴുക്ക് ആരംഭിക്കുകയും അതിന്റെ ഗുണം നേരിട്ടോ അല്ലാതെയോ ലഭിച്ചതുമൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുകയും ചെയ്തെന്നതാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും അത്ന്റെ ഗുണം ലഭിച്ചില്ല. അതുകൊണ്ട് അവര്‍ പുറന്തള്ളപ്പെട്ടു എന്ന് എളുപ്പത്തില്‍ മനസിലാക്കാനായി.

കേരളത്തിനു പുറത്ത് തൊഴില്‍ ജിവിതം നയിച്ചശേഷം 25 കൊല്ലം മുമ്പ് തിരിച്ചെത്തിയപ്പോള്‍ ആദിവാസികളും ദലിതരും സ്ത്രീകളും പിന്നാക്കം പോയതിനെ കുറിച്ച് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അന്വേഷണങ്ങള്‍ നടത്തുകയും എന്റെ നിഗമനങ്ങള്‍ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രാഷ്രീയ പ്രസ്ഥാനങ്ങള്‍ നവോത്ഥാനം മുനോട്ടു കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് അവര്‍ പിന്നാക്കം പോയി എന്നായിരുന്നു എന്‍റെ കണ്ടെത്തല്‍. ലേഖനങ്ങളില്‍ ചിലത് 2003ല്‍ “പിന്തിരിഞ്ഞോടുന്ന കേരളം” എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടു. പതിനഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം ചില രാഷ്ട്രീയ നേതാക്കളെങ്കിലും കേരളം നവോത്ഥാനത്തില്‍ നിന്ന് തിരിച്ചുനടക്കുകയായിരുന്നെന്നു ഏറ്റുപറയുകയും അതിനെ മുന്നോട്ടു കൊണ്ടുപോകാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ഞാന്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല. ദുരന്ത ഘട്ടം വിട്ട് നവോത്ഥാനം കോമാളിക്കളിയായി മാറുകയാണോ  എന്ന് ഞാന്‍ സംശയിക്കുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം എടുത്തു കളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടിയും കോണ്ഗ്രസും തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോഴാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനത്തിന്റെ വീണ്ടെടുക്കല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. ശബരിമലയിലെ സ്ത്രീനിരോധനം ചിലര്‍ അവകാശപ്പെടുന്നതു പോലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമല്ല. അത് ഒരു ഹൈക്കോടതി വിധിയിലൂടെ 1991ല്‍ നിലവില്‍ വന്നതാണ്. നവോത്ഥാന മുന്നേറ്റം തടയപ്പെട്ടശേഷം വന്ന നിയന്ത്രണമെന്ന നിലയില്‍ അതിനെതിരായ നീക്കത്തെ നവോത്ഥാനത്തിന്റെ വീണ്ടെടുക്കലായി കാണാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുമ്പോഴും ഭക്തവേഷത്തില്‍ ശബരിമല പാതയില്‍ തമ്പടിച്ച ഗൂണ്ടകളെ മറികടന്നു സന്നിധാനത്തെത്തിയ സ്ത്രീകളെ പോലീസ് തന്ത്രപരമായി തിരിച്ചയക്കുകയാണ് ചെയ്തത്.
നവോത്ഥാനം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നിലച്ചതെങ്ങനെയെന്ന് മനസിലാക്കണം. ശ്രീനാരായണ ഗുരു ഉഴുതു മറിച്ച മണ്ണില്‍ വിത്തുപാകിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നതെന്ന്അതിന്റെ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഗുരു ഉള്‍പ്പെട്ട നവോത്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രുക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇപ്പോഴും നല്ല പിടിയില്ല.  
നവോത്‌ഥാനം ബഹുതലസ്പര്‍ശിയായ പ്രസ്ഥാനമാണ്. ഗുരു അതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുക മാത്രമല്ല ഒരു മാതൃകാസ്ഥാന സങ്കല്പം അവതരിപ്പിച്ചുകൊണ്ട് അതിന് ലക്‌ഷ്യബോധം നല്‍കുകയും ചെയ്തു. അദ്ദേഹത്തിനു മുമ്പും പിമ്പുമായി വൈകുണ്‍ഠ സ്വാമി, ചട്ടമ്പി സ്വാമി, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍ മൌലവി, പൊയ്കയില്‍ യോഹന്നാന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങി നിരവധി പേര നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് രൂപപ്പെട്ടത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കൃതികളില്‍ അവരില്‍ പലരുടെയും പേരില്ലാത്തതുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് ചരിത്രം പഠിച്ചവര്‍ക്ക് അവരുടെ സംഭാവനകളെ കുറിച്ച് അറിയില്ല.
ഇവിടെ നവോത്ഥാനമൊന്നും ഉണ്ടായില്ലെന്നും ചിലര്‍ താന്താങ്ങളുടെ ജാതിസമൂഹങ്ങളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണുണ്ടായതെന്നും വാദിക്കുന്ന അക്കാദമിക പണ്ഡിതന്മാരുണ്ട്. ജാതീയമായി വിഭജിച്ചു നിന്ന സമൂഹത്തില് ജാതിയുടെ മതില്ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നല്ലാതെ എങ്ങനെയാണ് മാറ്റമുണ്ടാവുക? നവോത്ഥാന നേതാക്കളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ അവരും അനുയായികളും സാമൂഹ്യപരിഷ്കരണം കൂടാതെ വിവിധ മേഖലകളില്‍ മാറ്റത്തിനു തുടക്കം  കുറിച്ചതായി  കാണാം. ഒരു രാഷ്ട്രീയ കക്ഷിയും ഇല്ലാതിരുന്ന കാലത്ത് അവര്‍ ജാതിമതിലുകള്‍ ഭേദിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുകയും അതിന്റെ ഫലമായി രാജഭരണകൂടം പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചാണ് അയ്യങ്കാളി ദലിതര്‍ക്ക് വിദ്യഭ്യാസാവകാശം നേടിയത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ കൊല്ലത്ത് 1915ല്‍ ബോണസ് സമരം നടത്തുകയും ആലപ്പുഴയില്‍ തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു. കൃഷി, വ്യവസായം  എന്നിവയിലൂടെ അഭിവൃദ്ധി നേടാനുള്ള ഗുരുവിന്‍റെ ഉപദേശം നിരവധി പേര്‍ ചെവിക്കൊണ്ടു. ഗുരുവിന്റെ സ്വാധീനത്തില്‍ കോടതി വ്യവഹാരങ്ങള്‍ കുറഞ്ഞതായി അക്കാലത്തെ ഒരു തിരുവിതാംകൂര്‍ സര്‍ക്കാര്‍ രേഖ സാക്ഷ്യപ്പെടുത്തുന്നു. കീഴാള പ്രസ്ഥാനങ്ങള്‍ സമൂഹത്തില് വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന തിരിച്ചറിവ് ജാതീയ അവശതകള്‍ ഇല്ലാതിരുന്ന വിഭാഗങ്ങളെ അനാചാരങ്ങള്‍ ഇല്ലാതാക്കി പുതിയ കാലത്ത് തങ്ങളുടെ സമുദായങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രേരിപ്പിച്ചു. കാലക്രമത്തില്‍ നവോത്ഥാന സ്വാധീനം മലയാള സാഹിത്യത്തിലും നാടകത്തിലും സിനിമയിലും പ്രകടമായി.
നവോത്ഥാനം മുന്നേറുമ്പോള്‍ തന്നെ പിന്നോട്ട് വലിക്കലും തുടങ്ങിയിരുന്നു. ഗുരുവിന്‍റെ ആശയങ്ങള്‍ പരിപാലിക്കാന്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി.പി. യോഗം ജാതി സംഘടനയായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം അതിനെ ഉപേക്ഷിച്ചു. തുടര്‍ന്ന് താന്‍ ജാതിയെയും മതത്തെയും മറികടന്നതായും ഒരു ജാതിയിലും മതത്തിലും പെടുന്നില്ലെന്നും  ഗുരു പ്രഖ്യാപിച്ചു. ഗുരുവിന്റെ ശിഷ്യര്‍  എന്നവകാശപ്പെടുന്നവര്‍ക്ക് ഒരുപക്ഷെ ഇന്നും വിഭാവന ചെയ്യാന്‍ പോലുമാകാത്ത ഒരവസ്ഥയാണത്. അയ്യങ്കാളിയും വിഭാഗീയതകള്‍ക്കതീതമായി സാധുജന പരിപാലനമാണ് ലക്ഷ്യമിട്ടത്. പക്ഷെ അനുയായികള്‍ പുലയ സംഘടന ഉണ്ടാക്കി.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തപ്പോള്‍ നവോത്ഥാനം സക്രിയരാക്കിയ കീഴാളര്‍ ആദ്യം കോണ്ഗ്രസിനു കീഴില്‍ അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്ഗ്രസ് വിട്ടു പുറത്തു വന്നപ്പോള്‍ അവര്‍ ഗുരുസങ്കല്പത്തോട് അടുത്തു നില്‍ക്കുന്ന സ്ഥിതിസമത്വം വാഗ്ദാനം ചെയ്യുന്ന അതിന്റെ ഭാഗമായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1957ലെ തെരഞ്ഞെടുപ്പിലെ വിജയം നവോത്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്തെ പ്രതിഫലനമായിരുന്നു. കമ്മ്യൂണീസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നിയമം പ്രത്യക്ഷത്തില്‍ തന്നെ ഒരു നവോത്ഥാന പരിപാടിയായിരുന്നു. ഇന്ത്യയില്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതിരുന്ന കാലത്ത് എസ്.എന്‍.ഡി.പി. യോഗം പള്ളുരുത്തി സമ്മേളനത്തില്‍ ഭൂപരിഷ്കരണം ആവശ്യപ്പെട്ടിരുന്നു. ആ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിന്റെ ലക്‌ഷ്യം അധ്യാപക ചൂഷണം അവസാനിപ്പിക്കുകയായിരുന്നു. ആ നിലയ്ക്ക് അതിനെയും നവോത്‌ഥാന പരിപാടിയായി കാണാം.  
ഈ രണ്ടു നിയമങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം ആരംഭിച്ച ജാതിമത സംഘടനകളും അവരെ പിന്തുണച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമാണ് നവോത്ഥാനം അട്ടിമറിയ്ക്കാന്‍ ആദ്യം സംഘടിതമായി മുന്നോട്ടു വന്നവര്‍. നേരത്തെ നവോത്ഥാനത്തിനൊത്ത് സഞ്ചരിച്ചവരായിരുന്നു അവരില്‍ ചിലര്‍. രാഷ്ട്രീയ സാമൂഹ്യ താല്പര്യങ്ങള്‍ മൂലമാണ് അവര്‍ വഴിമാറി സഞ്ചരിച്ചത്.
ജാതിമതഭേദം മറികടക്കാന്‍ മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങി പല നിര്‍ദ്ദേശങ്ങളും നവോത്‌ഥാനകാലത്തുണ്ടായി. ഏറ്റവും വിപ്ലവകരമായ ആശയം വി.ടി ഭട്ടതിരിപ്പാട് അവതരിപ്പിച്ച നാനാജാതിമതസ്ഥര്‍ ഒന്നിച്ചു താമസിക്കുന്ന സമ്പ്രദായമാണ്. എന്നാല്‍ സ്വജാതി വിവാഹം, വിധവാ വിവാഹം എന്നീ ആവശ്യങ്ങള്‍ നേടിയതോടെ നമ്പൂതിരി യുവാക്കളുടെ പരിഷ്കരണത്വര ശമിച്ചിരുന്നു. അവര്‍ വി.ടി.യെ കൈവിട്ടു. ഇ.എം.എസിന്റെ വാക്കുകളില്‍ അവര്‍ കുറേക്കൂടി ഉദാത്തമായ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ പിന്തുടര്ന്നു.
കമ്മൂണിസ്റ്റ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗിന്റെ സഹകരണം തേടിയ കോണ്ഗ്രസ് അതിനെ വര്‍ഗീയ കക്ഷിയായി കണ്ടുകൊണ്ട് അധികാരത്തിന് പുറത്ത് നിര്‍ത്തി. സ്പീക്കര്‍ സ്ഥാനം നല്‍കിയതു തന്നെ   സ്ഥാനാര്‍ഥി ലീഗില്‍ നിന്നു രാജിവെക്കണമെന്ന നിബന്ധനയോടെ ആയിരുന്നു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തായതോടെ നവോത്ഥാനം നിലച്ചില്ല. അതിനെ മുന്നോട്ടു കൊണ്ടു പോകാന് ആഗ്രഹിച്ചവരും പിന്നോട്ട് വലിക്കാന്‍ ശ്രമിച്ചവരും തുടര്‍ച്ചയായി സംഘട്ടനത്തിലേര്‍പ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്ഗ്രസും പിളര്‍ന്നത് രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വം വളര്‍ത്തുകയും രണ്ടു കക്ഷികളുടെയും നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തു. രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ട് എന്ത് മാര്‍ഗത്തിലൂടെയും അധികാരത്തിലെത്തുക എന്നതായി എല്ലാവരുടെയും ലക്‌ഷ്യം. ‘വിമോചന സമര’ത്തിന്റെ എട്ടാം വര്ഷം അതില്‍ ഭാഗഭാക്കായവരും ഉള്‍പ്പെടുന്ന മുന്നണി രൂപീകരിച്ച് ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായി. അതോടെ ആര്‍ക്കും ആരുമായും കൂട്ട്  കൂടാമെന്നായി. വര്‍ഗീയ രാഷ്ട്രീയത്തിനു മാന്യത ലഭിച്ചു. കോണ്ഗ്രസും കമ്മൂണിസ്റ്റ് പാര്‍ട്ടിയും പിളര്ന്നുണ്ടായ കക്ഷികളും ഒന്നിച്ചു ചേര്‍ന്ന് ഭരിക്കുന്ന അവസരങ്ങളും ഉണ്ടായി. അങ്ങനെയുള്ള ഒരു സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമാക്കിയ ഭൂപരിഷ്കരണ നിയമം പാസാക്കിയെടുത്തു. കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ അതിന്റെ പരിധിയില്‍ പെടാതിരുന്നതുകൊണ്ട് സാമൂഹിക ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യമായില്ല. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നു കോടതി വിധിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും ധൈര്യപ്പെട്ടില്ല. 
കേന്ദ്ര പ്രേരണയില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരികെ നല്‍കാന്‍ ഒരു നിയമം എല്ലാ കക്ഷികളുടെയും പിന്തുണയോടെ 1975ല്‍ പാസാക്കപ്പെട്ടു. അത് നടപ്പാക്കേണ്ടെന്നും എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ ദലിതര്‍ക്കൊപ്പം ആദിവാസികളും പുറത്തായി.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തോടെ തുടങ്ങിയ  ഭിന്നതാല്പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം 1980കളില്‍ ഇന്നത്തെ ഇരുമുന്നണി സമ്പ്രദായം നിലവില്‍ വന്നതോടെ അവസാനിച്ചു. അടിസ്ഥാനപരമായി സാമൂഹ്യതലത്തില്‍ തല്സ്ഥിതി നിലനിര്‍ത്താനുള്ള ഒരു അലിഖിത ഉടമ്പടി ആയിരുന്നു അത്. അതോടെ നവോത്‌ഥാനം പൂര്‍ണ്ണമായി നിലച്ചു. ഇരുമുന്നണി സമ്പ്രദായം നിലനിര്‍ത്തിക്കൊണ്ട് നവോത്ഥാനം വീണ്ടെടുക്കാനാവില്ല. അതുകൊണ്ട് ഇപ്പോള്‍ കേള്‍ക്കുന്ന നവോത്ഥാന ഗീര്‍വാണങ്ങള്‍ മുഖവിലയ്ക്ക് എടുക്കാനാവില്ല.
മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സമ്മേളനത്തിലെ ക്ഷണിതാക്കളുടെ പട്ടികയില്‍ 200നടുത്ത് സംഘടനകള്‍ ഉണ്ടായിരുന്നു. നവോത്ഥാന നായകരുടെ ജീവിതകാലത്ത് തന്നെ ആ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയവര്‍ അക്കൂട്ടത്തിലുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരായ ലക്ഷ്യങ്ങളോടെ അടുത്ത കാലത്ത് സ്ഥാപിതമായ ഹിന്ദു പാര്‍ലമെന്റ് പോലുമുണ്ട് ആ പട്ടികയില്‍. എന്ത് നവോത്ഥാന പൈതൃകമാണ് സര്‍ക്കാര്‍ അവരില്‍ കണ്ടെത്തിയത്? 
എത്ര അസംബന്ധമാണെങ്കിലും വനിതാ മതില്‍ എന്ന സമ്മേളന തീരുമാനം നടപ്പിലാക്കേണ്ടത് ഇനി ഭരണ മുന്നണിയുടെ, കൃത്യമായി പറഞ്ഞാല്‍ അതിനെ നയിക്കുന്ന സി.പി.എമ്മിന്റെ, ആവശ്യമാണ്‌. ശബരിമല നിലപാടിന്റെ ഫലമായി ഹിന്ദു വോട്ട്‌ ചോരുന്നത് തടയാനുള്ള അടവ് കൂടി അതില്‍ ഉള്പ്പെട്ടിട്ടുണ്ട്.
നവോത്ഥാനം വീണ്ടെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ നേരത്തെ പുറന്തള്ളപ്പെട്ടവരെ മുന്നോട്ടു കൊണ്ടു വരാന്‍ അത് ശ്രമിക്കണം. ആദിവാസി ഊരുകളെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള സന്മനസ് സര്‍ക്കാര്‍ കാട്ടുമോ? പുതിയ കേരളത്തില്‍ ദലിതരെ കോളനികള്‍ ഒതുക്കില്ലെന്നു പ്രഖ്യാപിക്കാന്‍ അതിനു കഴിയുമോ? അത്ര പ്രബുദ്ധമൊന്നുമല്ലാത്ത ഒഡിഷയിലെ അസംബ്ലി ഈയിടെ നിയമസഭയില്‍ മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയുണ്ടായി. അങ്ങനെയൊന്നു നമ്മുടെ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള ആര്‍ജ്ജവം സെക്കാര്‍ കാട്ടുമോ? (ജനശക്തി, ഡിസംബര്‍ 16-31 2018)

No comments: