Friday, October 21, 2011

സ്ത്രീപീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം

ഇന്നത്തെ കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഒഴിവാക്കാനാവാത്ത വിഷയമാണ് സ്ത്രീപീഡനം. പുതിയ പുതിയ പെൺ‌വാണിഭ കഥകൾ അടിയ്ക്കടി പുറത്തു വന്നുകൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ അവയെ സ്ഥലനാമങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. അങ്ങനെ സ്ത്രീപീഡന ഭൂമിശാത്രം വികസിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമശ്രദ്ധയുടെ ഫലമായി സ്ത്രീപീഡനങ്ങൾ കുറയുന്ന ലക്ഷണമൊന്നുമില്ല. ചാനലുകളും പത്രങ്ങളും മത്സരിച്ച് വിവരങ്ങൾ പുറത്തുകൊണ്ടു വന്നിട്ടും – ‘ആഘോഷിച്ചിട്ടും‘ എന്ന് പറയാമെങ്കിലും ആ വാക്ക് ഞാൻ ഒഴിവാക്കുന്നു – സ്ഥിതി മെച്ചപ്പെടാത്തതെന്തുകൊണ്ടാണ്? മാധ്യമ നേതൃത്വം ഇതേക്കുറിച്ച് ഗൌരവപൂർവം ചിന്തിക്കണം. തങ്ങൾ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനങ്ങളിൽ ദുഷ്പ്രവണതകൾക്കെതിരായ വികാരം ജനിപ്പിക്കുന്നതിനു പകരം സൂക്ഷസംവേദനശേഷി കുറച്ചുകൊണ്ട് അവയുമായി സമരസപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടോയെന്നും അവർ പരിശോധിക്കണം.

കോളെജ് അദ്ധ്യാപികയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗീത രചിച്ച “അന്യായങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നമ്മുടെ മുന്നിലുള്ള ഒരു ഡസൻ സ്ത്രീപീഡന കേസുകളെക്കുറിച്ചുള്ള ഒരു സമഗ്രമായ അന്വേഷണമാണ്. കിളിരൂർ കേസിലെ ഇരയായ ശാരിയുടെ അച്ഛനും അമ്മയും ചേർന്ന് ഈ പുസ്തകം ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് പ്രകാശനം ചെയ്തു.

ആമുഖമായി ഗീത പറയുന്നു: “ഉപയോഗിക്കാനും വിൽക്കാനും ലാഭമുണ്ടാക്കാനുമുള്ള കച്ചവടച്ചരക്കല്ല പെണ്ണിന്റെയും കുട്ടിയുടെയും ശരീരം. എല്ലാവർക്കും ഇതറിയാം. എന്നിട്ടും ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും എല്ലാവിധവും വെറും വസ്തുവെന്ന് നടിച്ച് കുട്ടികളുടെ ശരീരം വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായ ഈ മനുഷ്യാവകാശലംഘനം കാണാനും കേൾക്കാനും തയ്യാറാകാത്ത ഒരു വ്യവസ്ഥയോടാണ് പ്രതിരോധം വേണ്ടിവരുന്നത്. പക്ഷെ അങ്ങനെയാണെങ്കിലും ഈ പ്രതിരോധത്തിനുള്ള ഒരിത്തിരി ഇടം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നുവെന്നതാണ് പ്രധാനം.”

ഫേബിയൻ ബുകസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 230 രൂപ

മേൽവിലാസം:
Fabian Books, ‘Gulmohar” Park Junction, Mavelikara 1, Kerala.
e-mail: fabian.books@gmail.com

Monday, October 17, 2011

രാമകൃഷ്ണപിള്ളയും രാജഗോപാലാചാരിയും പുനർവായനയ്ക്ക് വിധേയമാകുമ്പോൾ

ബി.ആർ.പി. ഭാസ്കർ

ചരിത്രം പുനർവായനയ്ക്ക് വിധേയമാണ്. ചരിത്രപുരുഷന്മാരും. ചിലപ്പോൾ പുതിയ വസ്തുതകൾ പുനർവായന ആവശ്യമാക്കുന്നു. ചിലപ്പോൾ, പുതിയ വസ്തുതകൾ ഇല്ലെങ്കിൽ കൂടി, പഴയ വസ്തുതകളെ പുതിയ വീക്ഷണകോണുകളിൽ കൂടി പരിശോധിക്കാൻ നമുക്കാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പുരാണേതിഹാസങ്ങളിലെ വീരനായകന്മാരും പ്രതിനായകന്മാരും പുനർവായനയിലൂടെയും പുനരാഖ്യാനത്തിലൂടെയും രൂപഭേദം സംഭവിച്ച മുൻകാല നേതാക്കളാണെന്ന് കരുതാൻ ന്യായമുണ്ട്. കേരള നവോത്ഥാനം എന്ന് വിവക്ഷിക്കപ്പെടുന്ന പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അപചയം സംഭവിക്കുകയും വ്യത്യസ്ത വിഭാഗങ്ങൾ അവയുടെ നേട്ടങ്ങളും കോട്ടങ്ങളും താന്താങ്ങളുടേ താല്പര്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വ്യാപകമായ തോതിൽ പുനർവായനയുണ്ടാകുന്നത് സ്വാഭാവികമാണ്.

സമീപകാലത്ത് ഏറെ പരിശോധനയ്ക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് സ്വദേശാഭിമാനി പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള. അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതിന്റെ 101ആം വാർഷികത്തിൽ നേരത്തെ പ്രചാരം നേടിയ ചില കാര്യങ്ങൾ വസ്തുതാപരമാണോ എന്ന സംശയം ഉയർത്തുന്ന ഒരു ലേഖനം കേരള സർക്കാരിന്റെ പുരാരേഖശേഖരത്തിലുള്ള നിരവധി സാമൂഹിക പരിഷ്കരണകാല രേഖകൾ പരിശോധിച്ച.ചെറായി രാമദാസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുകയുണ്ടായി. പത്രത്തിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും രാമകൃഷ്ണപിള്ളയും തമ്മിൽ മാതൃകാപരമായ ബന്ധമാണുണ്ടായിരുന്നതെന്ന വിശ്വാസം ചോദ്യം ചെയ്യാനുതകുന്ന ചില വസ്തുതകൾ ആ ലേഖനത്തിലുണ്ട്. പത്രം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചപ്പോൾ രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകൻ കൂടിയായിരുന്നതുകൊണ്ട് മറ്റാരുടെയും അനുമതി കൂടാതെ തനിക്ക് ഇഷ്ടമുള്ളത് അച്ചടിക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറയുന്നു.

“എന്റെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുക്കൂടമെന്തിന്?“ എന്ന് മൌലവി തന്നോട് പറഞ്ഞതായി രാമകൃഷ്ണപിള്ളയുടെ ഭാര്യ വർഷങ്ങൾക്കുശേഷം എഴുതിയതിന്റെ അടിസ്ഥാനത്തിൽ ജീവചരിത്രകാരനായ ടി. വേണുഗോപാലൻ അദ്ദേഹത്തെ “പത്രാധിപർ നഷ്ടപ്പെട്ടതിൽമാത്രം നിസ്വനായി വിലപിച്ച, പത്രാധിപരെ കൂടാതെ മറ്റെല്ലാം തിരിച്ചുകിട്ടിയിട്ടും എന്ത്കാര്യം എന്ന് ശഠിച്ച” ഉടമയായി ചിത്രീകരിച്ചിരുന്നു പരിശോധിച്ച രേഖകളിൽ നിന്ന് വ്യക്തമാകുന്ന മൂന്ന് വസ്തുതകൾ ചൂണ്ടിക്കാട്ടി രാനദാസ് മൌലവിയുടെ പ്രസ്താവത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. പത്രാധിപർ നഷ്ടപ്പെട്ടശേഷം കണ്ടുകെട്ടിയ അച്ചുക്കൂടം വീണ്ടെടുക്കാൻ മൌലവി ശ്രമിക്കുകയുണ്ടായി. അതിനായി നൽകിയ അപേക്ഷയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞു. അപേക്ഷ നൽകിയ വിവരം രാമകൃഷ്ണപിള്ളയെ അറിയിച്ചതുമില്ല.

ഉടമയും പത്രാധിപരും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നിടത്ത് ഈ വസ്തുതകൾക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കേണം?

രാമകൃഷ്ണപിള്ള പ്രസാധകസ്ഥാനം വഹിച്ചിരുന്നെങ്കിലും അച്ചുക്കൂടത്തിന്റെ (പത്രത്തിന്റെയും) ഉടമസ്ഥാവകാശം മൌലവി അദ്ദേഹത്തിന് കൈമാറിയതായി കാണുന്നില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന് പത്രാധിപരുടെ പ്രവർത്തനം അസ്വീകാര്യമായിരുന്നെങ്കിൽ ഇടപെട്ട് തടയാൻ തീർച്ചയായും കഴിയുമായിരുന്നു. തിരുവിതാകൂർ ഭരണകൂടം നാടുകടത്തലിന് വുവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ രൂപീകരിക്കുന്നതായും അതിന്റെ ലക്ഷ്യം രാമകൃഷ്ണപിള്ളയാണെന്നും മലബാറിൽ നിന്നുള്ള രണ്ട് പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ചിലർക്കെങ്കിലും അറിവുണ്ടായിരുന്ന ഈ വിവരം മൌലവി അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആ ഘട്ടത്തിൽ രാമകൃഷ്ണപിള്ളയിൽ നിന്ന് പത്രവും അച്ചുക്കൂടവും തിരിച്ചെടുക്കാൻ മൌലവി ശ്രമിച്ചതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ പത്രാധിപർക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ഉടമയായി തുടർന്നും കാണാവുന്നതാണ്.

നാടുകടത്തൽ വാർഷികാചരണ വേളയിൽ രാമകൃഷ്ണപിള്ളയെ ഭരണകൂടത്തിനെതിരെ ധീരമായ നിലപാടെടുത്ത പത്രാധിപർ എന്ന നിലയിൽ പ്രകീർത്തിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ പത്രപ്രവർത്തകർക്ക് ഉത്തമ മാതൃകയായി എടുത്തുകാട്ടുകയും ചെയ്തിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയ പത്രാധിപരാണ് രാമകൃഷ്ണപിള്ള. എന്നാൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ശൈലി അവയ്ക്ക് അനുസൃതമായിരുന്നില്ല. ദിവാൻ പി. രാജഗോപാലാചാരിയുടെ ജാരബന്ധങ്ങളെ സൂചിപ്പിക്കാനായി അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി ജാരഗോപാലാചാരി എന്ന് അച്ചടിക്കുകയുണ്ടായി. ഓരോ അച്ചും കൈകൊണ്ട് പെറുക്കി നിരത്തിയിരുന്ന അക്കാലത്ത് അതൊരു കൈപ്പിഴയാണെന്നല്ലെ തോന്നുകയുള്ളു? മഞ്ഞപത്രങ്ങൾക്ക് മാത്രം സ്വീകരിക്കാവുന്ന മാതൃകയാണിത്

രാമകൃഷ്ണപിള്ളയെ രാജഗോപാലാചാരിക്കെതിരെ തിരിച്ചത് ഉയർന്ന സാന്മാർഗിക സങ്കല്പമാണെന്ന് കരുതാനാവില്ല. അദ്ദേഹം ദിവാനായിരുന്ന 1907-14 കാലത്ത് തിരുവിതാംകൂടിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ആശയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ സമൂഹത്തിന്റെ ഫ്യൂഡൽ സ്വഭാവം അപ്പോഴും ശക്തമായിരുന്നു. തകഴിയുടെ ‘കയറി‘ൽ നിന്ന് ലഭിക്കുന്ന ചിത്രം വിശ്വസനീയമാണെങ്കിൽ --അല്ലെന്ന് കരുതാൻ കാരണം കാണുന്നില്ല -- വൈദിക സമൂഹം സൃഷ്ടിച്ച ലൈംഗിക കോളനിയിൽ നിന്ന് കേരളം പൂർണ്ണ മോചനം നേടിയിരുന്നില്ല. സ്വജാതീയ വിവാഹം എന്ന ആശയം നമ്പൂതിരി സമുദായത്തിലെ ഇളം‌മുറക്കാരുടെ മനസ്സിൽ രൂപപ്പെട്ടിരുന്നില്ല. നിരവധി കുടുംബങ്ങൾ ബ്രാഹ്മണ ബന്ധം കാംക്ഷിക്കുക്കയും ബ്രാഹ്മണന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലാതിരിക്കുകയും ചെയ്ത അക്കാലത്ത് ദിവാന്റെ മുന്നിൽ പല വാതിലുകളും തുറന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അന്നത്തെ സംഭവങ്ങൾ വിലയിരുത്തേണ്ടത് ഇന്നത്തെ സ്ത്രീപീഡന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ല.

രാമകൃഷ്ണപിള്ളയുടെ കലഹം ദുഷിച്ച സാമൂഹ്യ വ്യവസ്ഥയോടായിരുന്നില്ല, രാജഗോപാലാചാരിയോടായിരുന്നു. മഹാരാജാവ് ഉൾപ്പെടെ പല പ്രമാണിമാരുടെയും ലീലകൾ തിരുവനന്തപുരത്ത് അങ്ങാടിപ്പാട്ടായിരുന്നു. പക്ഷെ ദിവാന്റെ പരസ്ത്രീഗമനം മാത്രമാണ് രാമകൃഷ്ണപിള്ളക്ക് വിഷയമായത്.

നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയ്ക്ക് അനുകൂലമായി സംസാരിക്കാൻ രാജഭക്തരായ തിരുവിതാംകൂറിറുകാർ ധൈര്യം നേടിയത് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മാത്രമാണ്. തുടർന്ന് അവർ രാമകൃഷ്ണപിള്ളയെ നായകനും രാജഗോപാലാചാരിയെ പ്രതിനായകനുമാക്കി രാഷ്ട്രീയ പുരാണം മെനഞ്ഞെടുത്തു. രാമകൃഷ്ണപിള്ളയുടെ രക്തസാക്ഷിത്വ വിപണനം അദ്ദേഹത്തിന്റെ ദേവഭാവം തുടർച്ചയായി ഉയർത്തുകയും അതിനൊത്ത് രാജഗോപാലാചാരിയുടെ ആസുരഭാവം വളരുകയും ചെയ്തു.

തിരുവിതാംകൂറിൽ വരുന്നതിനു മുമ്പ്, 1897 മുതൽ 1901 വരെ, രാജഗോപാലാചാരി കൊച്ചി ദിവാനായിരുന്നു. അവിടത്തെ അദ്ദേഹംത്തിന്റെ പ്രവർത്തനം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി അദ്ദേഹത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ഡോ. എസ്. ഷാജി പറയുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദ’ത്തിന്റെ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച “തെറ്റിദ്ധരിപ്പിക്കപ്പെട്ട സർ രാജഗോപാലാചാരി” എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: “കൊച്ചി ദിവാനായിരുന്ന രാജഗോപാലാചാരിയെപ്പറ്റി കെ. രാമകൃഷ്ണപിള്ളക്കു പോലും വളരെ മതിപ്പായിരുന്നു. ‘പരിഷ്കൃതമായ ഭരണനീതിബോധമുള്ള’, ‘ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആദരവ് അർഹിച്ചിരുന്ന്‘, ‘തീഷ്ണബുദ്ധി‘യായ, ‘ഉത്തമനായ മന്ത്രി’ എന്നൊക്കെയായിരുന്നു രാജഗോപാലാചാരിയെ രാമകൃഷ്ണപിള്ള വിലയിരുത്തിയത്.” കൊച്ചിയിൽ ഉത്തമനായിരുന്ന രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തിയപ്പോൾ രാമകൃഷ്ണപിള്ളയുടെ കണ്ണുകളിൽ മറ്റൊരാളായെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് തിരുവിതാംകൂറിൽ അദ്ദേഹം കൈക്കൊണ്ട നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ്.

കൊച്ചി ദിവാനെന്ന നിലയിൽ രാജഗോപാലാചാരി അവിടത്തെ ഭരണസംവിധാനം നവീകരിക്കുകയും അതിനെ മുന്നോട്ടു നയിക്കുകയും ചെയ്ത ഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടം ഫ്യൂഡൽ സമീപനത്തിൽ അയവു വരുത്താനുള്ള സമ്മർദ്ദം ചെറുക്കുകയായിരുന്നു. മദിരാശിയിൽനിന്ന് മെഡിക്കൽ ഡിപ്ലോമ സമ്പാദിച്ചശേഷം സർക്കാർ ജോലിക്ക് അപേക്ഷിച്ച ഡോ. പി. പല്പുവിനു നൽകിയ മറുപടി അദ്ദേഹത്തിന്റെ ജാതിയിൽ പെട്ടവർക്ക് ജോലി നൽകാറില്ലെന്നായിരുന്നു. പരദേശ ബ്രാഹ്മണർ കയ്യടക്കി വെച്ചിരുന്ന ഉന്നത തസ്തികകൾ വിട്ടുകിട്ടാൻ വേണ്ടി നായർ സമുദായം നടത്തിയ നീക്കത്തിന്റെ ഭാഗമായി പതിനായിരത്തിൽ പരം ഒപ്പുകളോടെ 1891ൽ മഹാരാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. അതിലുമേറെ ഒപ്പുകളോടെ 1895ൽ ഡോ. പല്പു ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. അതിലെ പ്രധാന ആവശ്യങ്ങൾ നിയമസഭാ പ്രാതിനിധ്യവും സർക്കാർ ജോലിയുമായിരുന്നു. ദിവാൻ എസ്. ശങ്കരസുബ്ബയ്യർ (1882-98) അതിന് മറുപടിപോലും നൽകിയില്ല. അദ്ദേഹം വിരമിച്ചശേഷമാണ് ഈഴവ പ്രാതിനിധ്യത്തിനായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെകട്ടറി കൂടിയായിരുന്ന മഹാകവി കുമരനാശാൻ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. രാജഗോപാലാചാരി കൂടുതൽ മുന്നോട്ടുപോകാൻ തയ്യാറായി. അദ്ദേഹം ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന അയ്യൻ‌കാളിയുടെ ആവശ്യം അംഗീകരിച്ചു. അയ്യൻ‌കാളിയെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു.

പൊതുവിദ്യാലയങ്ങൾ ദലിത് കുട്ടികൾക്കായി തുറന്നുകൊടുത്തപ്പോൾ നായർ സമുദായത്തിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. അല്പം മുമ്പ് മാത്രം സ്കൂൾ പ്രവേശനത്തിന് അർഹത നേടിയ ഈഴവരും ചില സ്ഥലങ്ങളിൽ നായന്മാരോടൊപ്പം കൂടി. അവർ തങ്ങളുടെ കുട്ടികളെ പിൻ‌വലിക്കുമെന്ന് ഭീഷണിപ്പെടുത്തി. പുലയക്കുട്ടികൾക്ക് പ്രവേശനം നൽകിയ ചില സ്കൂളുകൾ തീവെയ്ക്കപ്പെട്ടു. നായർ രോഷം ശക്തിയായി പ്രകടമായ ഒരിടം രാമകൃഷ്ണപിള്ളയുടെ നാടായ നെയ്യാറ്റിങ്കരയായിരുന്നു. രാമാകൃഷ്ണപിള്ള തന്നെയും പുലയക്കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പമിരുത്തി പഠിപ്പിക്കുന്നതിനെ അതിശക്തമായി എതിർത്തു. ഇരുവിഭാഗങ്ങളുടെയും മാനസിക വികാസത്തിൽ വലിയ വ്യത്യാസമുണ്ടെന്നും അവരെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടി പാടത്തിറക്കുന്നതു പോലെയാണെന്നും അദ്ദേഹം സമർത്ഥിച്ചു. രാജഗോപാലാചാരി ഇത്തരം വാദങ്ങൾ ചെവിക്കൊണ്ടില്ല. ഒരു സ്കൂളിൽ പുലയക്കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റ് ജാതികളിൽ പെട്ട കുട്ടികളും ചില അദ്ധ്യാപകരും വിട്ടുപോയതായി വിവരം ലഭിച്ചപ്പോൾ, മറ്റ് കുട്ടികളില്ലെങ്കിൽ പുലയക്കുട്ടികളെ മാത്രം വെച്ചു പഠിപ്പിക്കണെമെന്ന് അദ്ദേഹം നിഷ്കർഷിച്ചതായി ഡോ. ഷാജി രേഖപ്പെടുത്തുന്നു. ദിവാന്റെ ഉറച്ച നിലപാട് വെളിപ്പെട്ടപ്പോൾ വിട്ടുനിന്ന അദ്ധ്യാപകരും കുട്ടികളും തിരിച്ചെത്തി.

കേരള സമൂഹത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ സാംഗത്യം മനസിലാക്കി രാജഗോപാലാചാരി സ്വീകരിച്ച സമീപനം മാറ്റങ്ങളുടെ വേഗത കൂട്ടി. നായർ സമുദായത്തിലെ പരിഷ്കരണവാദികളുടെ പ്രധാന ആവശ്യങ്ങൾ സംബന്ധ-മരുമക്കത്തായ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നതായിരുന്നു. രാജഗോപാലാചാരി അതിനോട് അനുഭാവപൂർവം പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നിലവിൽ വന്ന നായർ റെഗുലേഷൻ സംബന്ധത്തിന് നിയമസാധുത നൽക്കുകയും മരുമക്കത്തായം നിർത്തലാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈഴവ ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുടർച്ചാവകാശം സംബന്ധിക്കുന്ന നിയമങ്ങളും പരിഷ്കരിക്കപ്പെട്ടു.

കേരളത്തിൽ ഇപ്പോൾ പ്രകടമായിക്കൊണ്ടൊരിക്കുന്ന പ്രതിലോമ പ്രവണതകൾ തടയാൻ നമുക്കാകണമെങ്കിൽ കൂടുതൽ പുനർവായന ആവശ്യമാണ്. അത് ശരിയായ രീതിയിൽ ആവുകയും വേണം. തെറ്റായ രീതിയിലുള്ള പുനർവായന ഇതിനകം തന്നെ ദുഷ്പ്രവണതകൾക്ക് ശക്തി പകർന്നിട്ടുണ്ട്.

വേണ്ടുവോളം സുരന്മാരെയും അസുരന്മാരെയും മുൻ‌തലമുറകൾ നമുക്ക് സൃഷ്ടിച്ചുതന്നിട്ടുണ്ട്. ആ നിലയ്ക്ക് ഓരോ തലമുറയും മുൻ‌തലമുറകളിൽ‌പെട്ടവരെ വിലയിരുത്തുമ്പോൾ അവരെ ശക്തികളും ദൌർബല്യങ്ങളുമുള്ള മനുഷ്യരായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒക്ടോബർ 16-22, 2011 ലക്കത്തിൽ “സ്വദേശാഭിമനി: പുനർവായനയിലെ അനീതി” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ മൂലരൂപം

Saturday, October 15, 2011

അധികാരത്തിലേക്കുള്ള വർഗീയ പാത

ബി.ആർ.പി. ഭാസ്കർ
മാധ്യമം

സുപ്രീംകോടതി പരിസരത്തുള്ള അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ ആപ്പീസില്‍ കടന്നുചെന്ന്, ചലിക്കുന്ന ടെലിവിഷന്‍ കാമറയുടെ സാന്നിധ്യം അവഗണിച്ചുകൊണ്ട് (അതോ അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ടോ?) ഒരു ചെറിയ സംഘം നടത്തിയ ആക്രമണം ഭരണകൂടത്തെയും നിയമസംവിധാനത്തെയും ഒരു കൂസലും കൂടാതെ വെല്ലുവിളിക്കാനുള്ള വര്‍ഗീയശക്തികളുടെ കഴിവ് വ്യക്തമാക്കുന്നു.

കശ്മീരിനെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയ അഭിപ്രായപ്രകടനമാണത്രെ അക്രമത്തിന് കാരണമായത്. അവിടെ ഈയിടെ കണ്ടെത്തിയ ശവക്കുഴികളെ സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്ത ഹിതപരിശോധന നടത്താവുന്നതാണെന്നും അദ്ദേഹം പറയുകയും ചെയ്തു.

അക്രമിസംഘത്തിലെ ഒരാളെ പ്രശാന്ത് ഭൂഷണിന്‍െറ സഹായികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുണ്ടായി. അയാള്‍ ശ്രീരാം സേനയുടെ ദല്‍ഹി യൂനിറ്റ് അധ്യക്ഷനായ ഇന്ദര്‍വര്‍മയാണെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിലും മംഗലാപുരത്തും ആണ്‍കുട്ടികള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടികളെ ആക്രമിച്ചുകൊണ്ട് കുപ്രസിദ്ധി നേടിയ ഗുണ്ടാസംഘമാണ് ശ്രീരാം സേന. അതിന്‍െറ ദല്‍ഹി രംഗപ്രവേശത്തെ, പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാന്‍ ശ്രമം നടക്കുന്നതിന്‍െറ സൂചനയായി കാണാവുന്നതാണ്.

അക്രമം നടന്ന് അധികം കഴിയുന്നതിനു മുമ്പുതന്നെ ഭഗത്സിങ് ക്രാന്തി സേന എന്നൊരു സംഘടന ഇന്‍റര്‍നെറ്റിലൂടെ അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്നോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഈ സേനയുടെ അധ്യക്ഷനായ തേജിന്ദര്‍പാല്‍ സിങ് ബഗ്ഗയാണെന്ന് ഇന്ദര്‍വര്‍മ പൊലീസിനോട് പറഞ്ഞു. ഏതാണ്ട് നാലുമാസം മുമ്പ് ഇന്‍റര്‍നെറ്റില്‍ അവതരിച്ച സംഘടനയാണ് ക്രാന്തിസേന. നേരത്തേ അരുന്ധതി റോയ്, സ്വാമി അഗ്നിവേശ്, സയ്യിദ് അലി ഷാ ഗീലാനി എന്നിവര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ബഗ്ഗ.
ഹിന്ദുത്വചേരിയുടെ മുദ്രാവാക്യങ്ങളിലും പ്രചാരണസാഹിത്യത്തിലും കാണാവുന്നതും ചരിത്രത്തിന്‍െറ ദുര്‍വായനയിലധിഷ്ഠിതവുമായ അപകര്‍ഷബോധം ക്രാന്തിസേനയുടെ മാനിഫെസ്റ്റോയിലുമുണ്ട്.‘ആയിരം വര്‍ഷങ്ങളായി നാം മരിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മുഗളന്മാര്‍ നമ്മളെ കൊന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ നമ്മളെ കൊന്നു. ഇപ്പോള്‍ രാജ്യത്തിനകത്തെ രാജ്യദ്രോഹികള്‍ നമ്മളെ കൊല്ലുന്നു. ഇനി നാം മരിക്കില്ല. നാം മരിച്ചാല്‍ രാജ്യദ്രോഹികളെയും ദേശദ്രോഹികളെയും ശരിക്ക് കൈകാര്യം ചെയ്യാന്‍ ആരുണ്ട്..’ അങ്ങനെ പോകുന്നു ക്രാന്തിസേനയുടെ വെറിപ്രകടനം. ജനാധിപത്യത്തിലും നിയമവാഴ്ചയിലും നേരിയ വിശ്വാസംപോലും സംഘടനക്കില്ളെന്ന് വ്യക്തം.

ചെറിയ അക്രമപ്രവര്‍ത്തനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായെങ്കിലും ശ്രീരാം സേനക്കും ഭഗത്സിങ് ക്രാന്തി സേനക്കും കാര്യമായ വളര്‍ച്ചനേടാന്‍ കഴിഞ്ഞതിന്‍െറ ലക്ഷണമൊന്നുമില്ല. പക്ഷേ, അവയുടെ അപകടകരമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇതില്‍ ആശ്വാസത്തിന് വകയില്ല. നഞ്ചെന്തിന് നാലു നാഴി?

തീവ്രഹിന്ദുത്വത്തിന്‍െറ പ്രഭവകേന്ദ്രമായ ആര്‍.എസ്.എസിന്‍െറ നിയന്ത്രണത്തിലുള്ള സംഘ്പരിവാര്‍ രണ്ടായിരത്തില്‍പരം സംഘടനകളുള്ള കൂറ്റന്‍പ്രസ്ഥാനമാണ്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത് അതിന്‍െറ രാഷ്ട്രീയ വാഹനമായിരുന്ന ജനസംഘത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഇന്ദിരഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ജയപ്രകാശ് നാരായണ്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ജനതാ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തപ്പോള്‍ ജനസംഘം അതില്‍ ലയിച്ചു. ആര്‍.എസ്.എസ് ബന്ധത്തിനെതിരെ മുഖ്യ സോഷ്യലിസ്റ്റ് നേതാക്കളെടുത്ത ശക്തമായ നിലപാട് വളരെവേഗം ജനതാ സര്‍ക്കാറിന്‍െറ പതനത്തിലും ജനതാ പാര്‍ട്ടിയുടെ പിളര്‍പ്പിലും കലാശിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ ജനസംഘം പുനര്‍ജനിച്ചപ്പോള്‍ മുമ്പ് സംഘത്തിന്‍െറ ഭാഗമല്ലാതിരുന്ന ചിലരും ഒപ്പം കൂടി.

പിന്നീട് ബി.ജെ.പിക്കുണ്ടായ വളര്‍ച്ച സാധ്യമാക്കിയ സാഹചര്യങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. കോണ്‍ഗ്രസ് തളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്‍െറ നേതാക്കള്‍ക്ക് വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാനുള്ള കഴിവില്ലാതായി. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് ഹിന്ദു പിന്തുണ നിലനിര്‍ത്താമെന്ന് അവര്‍ കരുതി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിങ്ങനെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ധാരകളിലൂടെ ജനതാ പാര്‍ട്ടിയിലെത്തിയവരടങ്ങുന്ന ജനതാദളിന് ഒരു ബദല്‍ശക്തിയായി ഉയരാന്‍ കഴിഞ്ഞെങ്കിലും രണ്ട് ദൗര്‍ബല്യങ്ങള്‍ -ഇടുങ്ങിയ ജാതീയ അടിത്തറയും അഴിമതിയും- അതിന്‍െറ വളര്‍ച്ച പരിമിതപ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘ്പരിവാര്‍ നടത്തിയ പ്രക്ഷോഭം ഹിന്ദുത്വ വോട്ട് ബാങ്കുണ്ടാക്കി ജാതീയതയെ മറികടക്കാന്‍ ബി. ജെ.പിയെ സഹായിച്ചു. എന്നാല്‍, താരതമ്യേന പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അതിന് വിജയം കാണാനായത്.

വര്‍ഗീയകക്ഷിയെന്നറിയപ്പെട്ടിരുന്ന ജനസംഘവും ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള മതനിരപേക്ഷ കക്ഷികളുടെ വൈമുഖ്യമാണ് സംഘ്പരിവാറിന്‍െറ രാഷ്ട്രീയമോഹത്തിന് വളരെക്കാലം തടയായിനിന്നത്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്താനായി ആര്‍.എസ്.എസ് ബന്ധം അവഗണിച്ചുകൊണ്ട് ബി.ജെ.പിയുമായി പരസ്യമായും രഹസ്യമായും കൈകോര്‍ക്കാന്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ തയാറായതോടെ ബി.ജെ.പിക്ക് മാന്യതലഭിക്കുകയും കോണ്‍ഗ്രസിനെതിരായ ദേശീയ ബദലായി അത് വളരുകയും ചെയ്തു. 1999ഓടെ നിരവധി പ്രാദേശിക കക്ഷികളടങ്ങുന്ന എന്‍.ഡി.എ സഖ്യമുണ്ടാക്കി കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അതിന് കഴിഞ്ഞു.
മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്ന കക്ഷികളും തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ജാതിമതശക്തികളെ പ്രീണിപ്പിക്കുമ്പോള്‍ ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് നിര്‍മിതിയെ ഒരു വലിയ അപരാധമായി കാണേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമല്ല. എന്നാല്‍, അധികാരത്തിലേറിയശേഷവും സങ്കുചിത വര്‍ഗീയതയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അതിനായില്ളെന്നത് ലഘുവായി കാണാവുന്ന കാര്യമല്ല. പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് ഹിന്ദുത്വചേരിക്ക് പുറത്ത് സ്വീകാര്യതനേടാന്‍ കഴിഞ്ഞെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ അദ്ദേഹം ശ്രമിച്ചില്ല. സംഘ്പരിവാര്‍ അതിന് അനുവദിച്ചില്ളെന്ന് പറയുന്നതാവും ശരി. നരേന്ദ്ര മോഡിയുടെ മൗനാനുവാദത്തോടെ ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോള്‍ ചെറുവിരലനക്കാന്‍പോലും അദ്ദേഹത്തിനായില്ല.

അഞ്ചുകൊല്ലത്തിലധികം അധികാരത്തിലിരുന്നശേഷം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി 2004ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നില അല്‍പം മെച്ചപ്പെടുത്തിയ കോണ്‍ഗ്രസിന് കൂടുതല്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടിക്കൊണ്ട് അധികാരത്തിലേറാനായി. അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന ബാധ്യതയോടെ കോണ്‍ഗ്രസ് 2009ലെ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ദേശീയ ബദല്‍ എന്ന നിലയില്‍ ബി.ജെ.പി വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയെങ്കിലും വീണ്ടും പരാജയപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ആരായുകയാണ് ബി.ജെ.പിയും അതിന്‍െറ പിന്നിലെ ചാലകശക്തിയായ സംഘ്പരിവാറും. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യക്കാര്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അഴിമതിയില്‍ ഒട്ടും പിറകിലല്ളെങ്കിലും കോണ്‍ഗ്രസിന്‍െറ ദുരവസ്ഥ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ വൈവിധ്യം അംഗീകരിച്ചുകൊണ്ട്, എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യത നേടിക്കൊണ്ട് വളരാന്‍ ബി.ജെ.പിയെ അനുവദിക്കാന്‍ അത് തയാറില്ല. വര്‍ഗീയതയെ അത് ഇപ്പോഴും അധികാരത്തിലേക്കുള്ള രാജപാതയായി കാണുന്നു. എല്‍.കെ. അദ്വാനിയുടെ രഥയാത്രയും ദല്‍ഹിയിലെ ഗുണ്ടാ വിളയാട്ടവും വര്‍ഗീയ താപമാനം ഉയര്‍ത്തിയും എതിരാളികളെ അടിച്ചൊതുക്കിയും ലക്ഷ്യംനേടാനുള്ള ശ്രമത്തിന്‍െറ ഭാഗമായി കാണാവുന്നതാണ്.

തമ്മില്‍ മത്സരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതിമതശക്തികള്‍ നമ്മുടെ ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടുമാത്രം ജനാധിപത്യവും മതനിരപേക്ഷതയും യാഥാര്‍ഥ്യമാവില്ല. താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി വര്‍ഗീയതയുമായി സമരസപ്പെടാന്‍ തയാറുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് ജനാധിപത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും സംരക്ഷകരാകാനാവില്ല.

Friday, October 14, 2011

പത്മനാഭസ്വാമി ക്ഷേത്രനിധി: മോഹചിന്തയിൽ മുങ്ങുന്ന ചരിത്രം

ബി.ആർ.പി. ഭാസ്കർ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം പൊതുസ്വത്തല്ലെന്ന് സ്ഥാപിക്കാനായി എം.ജി.ശശിഭൂഷൺ എഴുതിയ ലേഖനത്തിൽ ചരിത്രവസ്തുതകൾ മോഹചിന്തയിൽ മുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ചരിത്ര ഗവേഷകനെന്നതിനേക്കാൾ രാജഭക്തിയുടെ സ്വാധീനത്തിൽ നിന്ന് ഇനിയും വിടുതൽ കിട്ടിയിട്ടില്ലാത്ത തിരുവിതാംകൂർകാരനായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ക്ഷേത്രചരിത്രം രേഖപ്പെടുത്തിയിട്ടുള്ള മതിലകം രേഖകളിലൊരിടത്തും അവിടെയുള്ള അമൂല്യ ശേഖരം പൊതുസ്വത്താണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു വരിപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം അതൊക്കെ പൊതുസ്വത്തല്ലെന്ന സ്വന്തം നിലപാട് സാധൂകരിക്കാൻ പോരുന്ന ഒരു വരിയും രേഖകളിൽ നിന്ന് എടുത്തു കാണിക്കാൻ അദ്ദേഹത്തിന് ആവുന്നുമില്ല.

കേവലം 700 കൊല്ലത്തെ ചരിത്രം മാത്രം പറയുന്ന മതിലകം രേഖകളുടെ അടിസ്ഥാനത്തിൽ 2000 വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന സംഘ കൃതികളിൽ പരാമർശിക്കപ്പെടുന്ന ആരധനാലയത്തെ സംബന്ധിച്ച് തീർപ്പ് കല്പിക്കുന്നതിന്റെ അനൌചിത്യം അദ്ദേഹതെ അലട്ടുന്നതായി കാണുന്നില്ല. അവിടെ ദേവൻ സ്വർണ്ണ കൂമ്പാരത്തിൻമേൽ ഇരിക്കുന്നതായാണ് ഒരു സംഘ കവി രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 14ആം നൂറ്റാണ്ടിൽ മതിലകം രേഖകൾ എഴുതി തുടങ്ങുന്നതിനു എത്രയൊ മുൻപു തന്നെ അവിടെ വലിയ സമ്പദ് ശേഖരം ഉണ്ടായിരുന്നു. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കൈകളിലെത്തിയത് 18ആം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധിപത്യ സ്ഥാപിച്ചതോടെയാണ്.

മതിലകം രേഖകളെ ആശ്രയിക്കുമ്പോൾ ഒരു ചരിത്രഗവേഷകൻ അവശ്യം ഓർക്കേണ്ട ചില വസ്തുതകളുണ്ട്. അതിലൊന്ന് അവ പൂർണ്ണമല്ലെന്നതാണ്. അവയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് പ്രാപ്യമായിട്ടുള്ളത്. ബാക്കി മുൻ‌രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. പതിന്നാലാം നൂറ്റാണ്ടു മുതലുള്ള രേഖകൾ വൈദിക ബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ചശേഷം നിലവിൽ വന്ന വ്യവസ്ഥയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി എഴുതപ്പെട്ടവയാണെന്നതും ഓർക്കേണ്ടതുണ്ട്. ആ താല്പര്യങ്ങൾക്ക് അനുസൃതമല്ലാത്തതുകൊണ്ടു കൂടിയാവണം അതിനു മുമ്പുള്ള പല നൂറ്റാണ്ടുകാലത്തെ ചരിത്രം സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തത്. ബ്രാഹ്മണാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ചില ആചാരങ്ങളിൽ അനുവദിച്ചിട്ടുള്ള പങ്ക് അവർക്ക് ഈ ക്ഷേത്രവുമായി പൂർവബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.

വേണാട് രാജകുടുംബം പല ശാഖകളായി പിരിഞ്ഞശേഷം തായ്‌വഴികൾ മത്സരിച്ച് കാഴ്ചവെച്ച വസ്തുക്കളാണ് ക്ഷേത്രസ്വത്തിന്റെ 90 ശതമാനവുമെന്ന് ഒരു തെളിവിന്റെയും പിൻബലമില്ലാതെ ശശിഭൂഷൺ അഭിപ്രായെപ്പെടുന്നു. രാജാക്കന്മാരുടെ പ്രധാന വരുമാനം കുരുമുളകിൽ നിന്നുള്ള ആദായമായിരുന്നെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അടിമച്ചന്ത പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. രാജാക്കന്മാർക്ക് വരുമാനമുണ്ടാക്കിക്കൊടുത്ത ഒന്നായിരുന്നു അത്. മുലക്കരം, തലക്കരം തുടങ്ങി ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത നീച വരുമാനമാർഗ്ഗങ്ങളും അവർക്കുണ്ടായിരുന്നു. ഇതൊക്കെ അവഗണിച്ചുകൊണ്ട് അദ്ദേഹം കുരുമുളകിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച രാജാക്കന്മാരുടെ ഫ്യൂഡൽ. പാരമ്പര്യത്തെ വെള്ളപൂശാനാണ്. സ്വാതി തിരുനാളിന്റെ കാലത്ത് ആരാധനാവകാശമുള്ള ആറു ലക്ഷം പേരുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം നൽകുന്ന വിവരത്തിൽ നിന്നുതന്നെ കൃസ്ത്യാനികളും മുസ്ലിംകളും ഉൾ‌പ്പെടെ നാനാമതസ്ഥരും ക്ഷേത്രത്തിന് സംഭാവന നൽകിയതായി തെളിയുന്നുണ്ട്. അപ്പോൾ ആരാധനാവകാശമുള്ളവരുടെ എണ്ണത്തിന് എന്ത് പ്രസക്തിയാണുള്ളത്?

നിരവധി നൂറ്റാണ്ടുകാലം ക്ഷേത്രനിധി ഭദ്രമായി സൂക്ഷിച്ചതുകൊണ്ട് അതിന്റെ ഉടമസ്ഥാവകാശമൊ, കുറഞ്ഞപക്ഷം ഭരണാവകാശമൊ. മുൻ‌രാജകുടുംബത്തിനു വിട്ടുകൊടുക്കണമെന്നാണ് ശശിഭൂഷണും മറ്റ് രാജഭക്തന്മാരും പറയുന്നത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കടത്തിക്കൊണ്ടു പോയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിശ്വസനീയമായ തെളിവിന്റെ അഭാവത്തിൽ തള്ളിക്കളയാവുന്നതാണ്. എന്നാൽ ക്ഷേത്ര സ്വത്തുക്കൾ ഇക്കാലമത്രയും ഭദ്രമായിരുന്നെന്ന വാദം എത്രമാത്രം ശരിയാണെന്ന് അറിയുവാൻ ഇപ്പോൾ നടക്കുന്ന കണക്കെടുപ്പ് പൂർത്തിയാവുകയും അതിൽ നിന്ന് ലഭിക്കുന്ന വിവരം മുമ്പെടുത്ത കണക്കിലെ വിവരവുമായി ഒത്തുനോക്കുകയും ചെയ്യേണ്ടതുണ്ട്. ക്ഷേത്രത്തിനു പുറത്തുള്ള സ്വത്തുക്കൾ ഭദ്രമായി സൂക്ഷിക്കാനായോ എന്നും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, തിരുനൽ‌വേലി ജില്ലകളിലായി ഒരു കാലത്ത് 30,000 ഏക്കർ ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നതായി ശശിഭൂഷൺ പറയുന്നു. തിരുനെൽ‌വേലി ഒരുകാലത്തും തിരുവിതാംകൂറിന്റെ ഭാഗമയിരുന്നില്ല. അവിടെ ക്ഷേത്രത്തിനു ഭൂമിയുണ്ടായിരുന്നെന്ന വിവരം തിരുവിതാംകൂർ രാജാവ് ക്ഷേത്രം കയ്യടക്കുന്നതിനു മുമ്പുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. തമിഴ്‌നാട്ടിലുണ്ടായിരുന്ന ധാരാളം ഭൂമി അവിടത്തെ സർക്കാർ ഏറ്റെടുത്തെന്നും പ്രതിഫലമായി ഒരു വലിയ തുക ഒറോ കൊല്ലവും ലഭിച്ചിരുന്നെന്നും ശശിഭൂഷൺ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂമി ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമാണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഇല്ലെങ്കിൽ അതില്ലാതായ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്.

ക്ഷേത്രസ്വത്തിന്റെ ഉടമസ്ഥാവകാശവും ഭരണാവകാശവുമൊക്കെ നിശ്ചയിക്കുന്നിടത്ത് മഹാരാജാക്കന്മാർ അത് എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന് പരിമിതമായ പ്രസക്തിയേയുള്ളു. കാരണം അത് അടിസ്ഥാനപരമായി ഒരു നിയമപ്രശ്നമാണ്. ആ നിലയ്ക്കാണ് വിഷയം കോടതിയുടെ മുന്നിലെത്തിയത്. അതുണ്ടായ സാഹചര്യം മറക്കാവുന്നതല്ല.

മാർത്താണ്ഡവർമ്മ മഹരാജാവ് അയൽ‌രാജ്യങ്ങൾ വെട്ടിപ്പിടിച്ച് തിരുവിതാംകൂർ രാജ്യമുണ്ടാക്കിയപ്പോൾ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളൊക്കെയും തന്റെ നിയന്ത്രണത്തിലാക്കി. ബ്രിട്ടീഷ് റസിഡന്റായിരുന്ന മൺ‌റൊ ദിവാൻപദം കൂടി ഏറ്റെടുത്ത ഘട്ടത്തിൽ സർക്കാർ വരുമാനം കൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രമൊഴികെയുള്ളവ ഗവണ്മെന്റിന്റെ കീഴിലാക്കി. തിരുവിതാംകൂറും കൊച്ചിയും ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും അവയെ സംയോജിപ്പിച്ച് ഒറ്റസംസ്ഥാനമാക്കുകയും ചെയ്തപ്പോൾ രണ്ട് രാജ്യങ്ങളിലും സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ ഭരണത്തിനായി ദേവസ്വം ബോർഡുകൾ രൂപീകരിക്കപ്പെട്ടു. മതനിരപേക്ഷ സർക്കാർ അമ്പലങ്ങൾ ഭരിക്കുന്നത് ശരിയല്ലെന്നതുകൊണ്ടാണ് ബോർഡുകളുണ്ടാക്കിയത്. തിരുവിതാംകൂർ രാജാക്കന്മാർക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായുള്ള പ്രത്യേക ബന്ധം പരിഗണിച്ച് അതിന്റെ നിയന്ത്രണം തുടർന്നും തന്റെ കീഴിലാകണമെന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അഭ്യർത്ഥന കേന്ദ്രം സ്വീകരിച്ചു.

ശ്രീചിത്തിര തിരുനാൾ 1991 ജൂലൈ 19ന് അന്തരിച്ചു. മഹാരാജപദവി അതിനകം ഇല്ലാതായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മാർത്താണ്ഡവർമ്മ കുടുംബത്തിന്റെ തലവനായി. അദ്ദേഹം പരമ്പരാഗതമായ ചടങ്ങുകൾ നടത്തി അനന്തരാവകാശിയെന്ന നിലയിൽ ശ്രീപത്മനാഭദാസൻ എന്ന പദവി ഏറ്റെടുത്തു. തിരുവിതാംകൂർ രാജാവിന്റെ നിയമപരമായ പിന്തുടർച്ചക്കാരെന്ന നിലയിൽ അമ്പലത്തിന്റെ നിയന്ത്രണം കേരള സർക്കാരിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ അവസാന മഹാരാജാവ് മരിക്കുന്നതിന് നാലാഴ്ച മുൻപു മാത്രം അധികാരത്തിലേറിയ യു.ഡി.എഫൊ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫൊ ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ശ്രീപത്മഭദാസൻ എന്ന പദവിയുടെ ബലത്തിൽ മാർത്താണ്ഡവർമ്മ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.

സർക്കാരിൽ നിന്നൊ രാജഭക്ത്ന്മാരിൽ നിന്നൊ എതിർപ്പൊന്നും കൂടാതെ ക്ഷേത്രഭരണം നടത്തിക്കൊണ്ടിരുന്ന മാർത്താണ്ഡവർമ്മ നിലവറകൾ തുറന്ന് അമൂല്യ വസ്തുക്കളുടെ ഫോട്ടൊയെടുക്കാൻ തീരുമാനിച്ചതായി ഒരു പത്രലേഖകനോട് പറഞ്ഞു. അത് തിരുവനന്തപുരത്തെ ചില മനുഷ്യരിൽ ആശങ്കയുയർത്തി. അവർ അത് തടയണമെന്നാവശ്യപ്പെട്ടു സിവിൽ കോടതികളെ സമീപിച്ചു. ഒരു കോടതി നിലവറ തുറക്കുന്നത് തടഞ്ഞു. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മാർത്താണ്ഡവർമ്മ ക്ഷേത്രം തന്റെ കുടുംബത്തിന്റെ വകയാണെന്ന് അവകാശപ്പെട്ടു. തിരുവിതാംകൂർ രാജാവെന്ന പദവിയില്ലാത്തതിനാൽ നിയമപരമായി അദ്ദേഹത്തിന് ക്ഷേത്രഭരണം ഏറ്റെടുക്കാൻ അർഹതയുണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു. ശ്രീചിത്തിര തിരുനാൾ ക്ഷേത്രം തനിക്കൊ കുടുംബത്തിനൊ അവകാശപ്പെട്ടതാണെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവിതാകൂർ രാജാവെന്ന നിലയിലാണ് അദ്ദേഹം ക്ഷേത്രഭരണം നടത്തിയിരുന്നത്. രാജാവ് ഇല്ലാതായതോടെ രാജാവിൽ നിക്ഷിപ്തമായിരുന്ന അധികാരം കേരള സർക്കാരിൽ ചെന്നു ചേർന്നുവെന്നും മതനിരപേക്ഷ സർക്കാർ അമ്പലം ഭരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളുടേതിന് സമാനപായ രീതിയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണസംവിധാനമുണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിയെന്ന നിലയിലാണ് ക്ഷേത്രഭരണം നടത്തിയിരുന്നതെന്നും എല്ലാ ഗുണഭോക്താക്കളുടെയും താല്പര്യം മുൻ‌നിർത്തിയാണ് ട്രസ്റ്റി പ്രവർത്തിക്കേണ്ടതെന്നും ഭക്തജനങ്ങളും മറ്റെല്ലാ ജനങ്ങളും ഗുണഭോക്താക്കളിൽ പെടുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇത് അംഗീകരിക്കാൻ ചിലർക്ക് കഴിയാത്തത് അവരിൽ അവശേഷിക്കുന്ന രാജഭക്തി ശ്രീപത്മനാഭഭക്തിയേക്കാൾ ശക്തമായതുകൊണ്ടാണ്. (കേരളശബ്ദം, ഒക്ടോബർ 23, 2011 - പ്രസിദ്ധീകരണത്തീയതി 9-10-2011)

Wednesday, September 21, 2011

ടിയെൻ ജോയ് എഴുതിക്കൊണ്ടിരിക്കുന്നു

മുസിരിസിൽ ടിയെൻ ജോയ് എഴുതിക്കൊണ്ടേയിരിക്കുന്നു. സമീപകാല രചനകൾ “ലഘുലേഖ 2011– ഇടപെടലുകളുടെ പ്രതിസ്വനം” എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

കമ്മ്യൂണിസ്റ്റുകാരുടെ ലയനം എന്ന ആദ്യ ലേഖനത്തിൽ ജോയ് എഴുതുന്നു:

തൊഴിലാളിവർഗ്ഗ പ്രത്യയശാസ്ത്രം എന്ന പോരിമയിൽ തുടർന്നുപോകുന്ന രാഷ്ട്രീയ ജീവിതങ്ങൾ കയ്യൊഴിക്കേണ്ട ജഡഭാരങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ച് തുടക്കത്തിലെ സൂചിപ്പിക്കേണ്ടതുണ്ട്.

1) കമ്മ്യൂണിസ്റ്റ് ലയനത്തെക്കുറിച്ചുള്ള ചർച്ചയിലെ അച്ചടക്കനൊയമനിർഭരത.
2) എല്ലാം അറിയപ്പെട്ടിരിക്കുന്നു, ഉന്നതാധികാര സമിതിയുടെ പ്രമേയങ്ങളിൽ ശർകളല്ലാതെ ഒന്നും, ഉദ്ധരിക്കാൻ പറ്റാത്തതായ യാതൊന്നും ഇല്ല, ഇമ്മട്ടിലുള്ള ശാഠ്യം.

ഇത് ജനങ്ങളുടെ താൽ‌പ്പര്യത്തിന് ഇണങ്ങുന്നതാണോ?

അല്ല എന്ന തോന്നലാണ് ഈ കുറിപ്പുകൾക്ക് ആധാരം


ഫേസ്‌ബുക്കിലും (http://www.facebook.com/tnjoyi) കഫിലയിലും (http://kafila.org/)ഇംഗ്ലീഷിൽ എഴുതിയ കുറിപ്പുകളും ഇതിലുണ്ട്.
പുറംചട്ടയിൽ ആലങ്കോട് ലീലാകൃഷ്ണൻ, ദേശാഭിമനി കൺസൾട്ടിങ്ങ് എഡിറ്റർ എൻ. മാധവൻ‌കുട്ടി, പി.എൻ.ദോപീകൃഷ്ണൻ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളുണ്ട്. മാധവൻ‌കുട്ടി പറയുന്നു: “ടിയെൻ ജോയിയുടെ വിണ്ട് കീറുന്ന വാക്കുകളെ അവഗണിക്കണമെങ്കിൽ നിങ്ങൾ ഒരു കള്ളനായിരിക്കണം”

വില 50 രൂപ

Publishers:
Bhoomika
Kodungallur
Phone 0480-2807273 Mobile 9847517273

ഒരു സംശയം: മുസിരിസ് വിദേശികൾ ഉപയോഗിച്ച പേരല്ലേ? Cranganore ഉപേക്ഷിച്ചതുപോലെ നമുക്ക് അതുപേക്ഷിച്ച് മൂലരൂപത്തിലേക്ക് മടങ്ങരുതൊ?

Thursday, August 18, 2011

സ്‌നേഹത്തിന്റെ പൂമരമായി തമ്പി കാക്കനാടൻ


കുരീപ്പുഴ ശ്രീകുമാർ

ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട് അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി. കൊല്ലം എസ് എൻ കോളജിലെ വിദ്യാര്ഥിയായിരുന്ന കാലത്ത്‌ തമ്പി കാക്കനാടന്‍ കോളജ് പ്രതിഭകളായിരുന്ന വി സാംബശിവന്റെയും കുരീപ്പുഴ നടരാജന്റെയും പെരുമ്പുഴ ഗോപാലകൃഷ്‌ണന്റെയും സതീർഥ്യനായിരുന്നു. മൂവരുടെയും പാതകൾ വിട്ട് സ്വാതന്ത്ര്യത്തിന്റെ ചുവപ്പന്‍ പാതയിലേയ്‌ക്കു നടന്നുപോയ തമ്പി കാക്കനാടന്‍ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തന കാലത്തെക്കുറിച്ച് എന്നും ആയിരം നാവോടെ വിശദീകരിക്കുമായിരുന്നു. കോളജിലെ സാഹിത്യമത്സരവേദികളിൽ ഇവർ മൂന്നു പേരും സമ്മാനിതരുമായിരുന്നു.

കാക്കനാടന്‍ സഹോരന്മാഇർ കേരളത്തെ വിസ്‌മയപ്പെടുത്തിയ പ്രതിഭാസംഗമമാണ്. അവരുടെ താവളങ്ങൾ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. ഒന്നിച്ചുള്ള മദ്യപാനവും കമ്മ്യൂണിസ്റ്റ് ചർച്ചനകളും അവർ ഉത്സാഹവേളകളാക്കി. അവരുടെ സംഗമസ്ഥലികളിൽ ലോകവിജ്ഞാനം നഗ്നമായി നിന്നു. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ജോർജ് വർഗീസ് എന്ന കാക്കനാടന്‍, അകാലത്തില്‍ വിട്ടുപിരിഞ്ഞ രാജന്‍ കാക്കനാടന്, ഇപ്പോൾ നമ്മെ വേർപിഎരിഞ്ഞ തമ്പി കാക്കനാടന്‍. ഇവർക്കെല്ലാം മുകളിൽ ലോഹമുഴക്കവും ഉത്തുംഗ ചിന്തയുമായി ഇഗ്നേഷ്യസ്‌ കാക്കനാടന്‍. ഓരോരുത്തരും എണ്ണം പറഞ്ഞ പ്രതിഭകൾ. എസ്‌തപ്പാൻ എന്ന അരവിന്ദൻ സിനിമയിലൂടെയും ചിത്രകലയിലൂടെയും കഥകളിലൂടെയും അസാധാരണ യാത്രാനുഭവങ്ങളിലൂടെയും
ശ്രദ്ധേയനായ രാജന്‍ കാക്കനാടനാണ്‌ ആദ്യം വേർപിരിഞ്ഞത്‌. കൊല്ലത്തെ പോളയത്തോട്‌ ശ്‌മശാനത്തിൽ രാജൻ കാക്കനാടനെ സംസ്‌കരിച്ചപ്പോൾ തമ്പിച്ചായൻ പോക്കറ്റിൽ തിരുകിവച്ചത്‌ സ്വന്തം പേന തന്നെയായിരുന്നു.
സഹോദരനെ പേന കൊടുത്തു യാത്രയാക്കിയ അസാധാരണ മനുഷ്യനായിരുന്നു തമ്പി കാക്കനാടന്‍.

കവിതയോട്‌ തമ്പി കാക്കനാടന്‌ അതിരറ്റ ആസക്തിയായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനും ഡി വിനയചന്ദ്രനും എ അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും പ്രശസ്‌തരും അപ്രശസ്‌തരുമായ യുവകവികളും സ്വന്തം കവിതകൾകൊണ്ട്‌ തമ്പി കാക്കനാടനെ ലഹരിപിടിപ്പിച്ചവരായിരുന്നു.

ലാളിത്യത്തിന്റെ പ്രതീകമായിരുന്നു തമ്പി കാക്കനാടന്‍. ഏതു പ്രായത്തിലുംപെട്ട സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. ഇന്ത്യൻ എയർലൈൻസിൽ സമുന്നത ഉദ്യോഗസ്ഥനായിരുന്ന തമ്പി കാക്കനാടന്‍, അവിടെനിന്നും ഇറങ്ങിപ്പോന്നത്‌ ചൈനയെക്കുറിച്ചെഴുതിയ ലേഖനം മാപ്പാക്കണമെന്ന്‌ രേഖപ്പെടുത്തിക്കൊടുക്കുവാൻ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ്‌. ക്ഷമാപണ കത്തിനു പകരം തമ്പി കാക്കനാടൻ നല്കിയത്‌ രാജിക്കത്ത്. കാക്കനാടന്മാര്ക്ക് ‌ഉന്നത ജോലിസ്ഥിരത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ആ സഹോദരന്മാരെല്ലാവരും വലിയ സന്ദർഭങ്ങളെ പലപ്പോഴും വേണ്ടെന്നുവച്ചവരാണ്‌.

തമ്പി കാക്കനാടന്‍ രചിച്ച “ഒരു കലാപത്തിന്റെ ഓർമ്മയ്‌ക്ക്‌“ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ചിന്തപോലെതന്നെ വ്യത്യസ്‌തമായിരുന്നു. ആലപ്പുഴയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ അദ്ദേഹത്തിന്റെ സൂഹൃത്തുക്കൾ ആ നോവൽ മുഴുവൻ വായിച്ചവതരിപ്പിക്കുകയായിരുന്നു. ആരുടെ കാലുപിടിച്ചായാലും വേണ്ടില്ല വിപ്ലവം സംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന അതിസാഹസികരുടെ തീവ്രവാദ സംഭാഷണങ്ങളും പായസത്തിൽ വീണുള്ള മധുര മരണവുമൊക്കെ ആസ്വദിക്കാൻ ചിത്രകാരന്മാരും കവികളുമൊക്കെയടങ്ങിയ സമ്പന്നമായ ഒരു സദസ്സുമുണ്ടായിരുന്നു. `പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സിനിമയുടെ കഥ' എന്ന ലഘുചിത്രത്തിൽ തമ്പി കാക്കനാടന്‍ അഭിനയിച്ചിട്ടുണ്ട്. ‘തകരച്ചെണ്ട‘യിലൂടെ പിന്നീട്‌ ശ്രദ്ധേയനായ അവിരാ റബേക്കയാണ്‌ ആ സിനിമയുടെ രചനയും സാക്ഷാത്‌കാരവും നിർ‌വഹിച്ചത്‌. മരിച്ചുപോയ ഒരു പട്ടാളക്കാരന്റെ ഉടുപ്പലക്കുമ്പോൾ കിട്ടുന്ന കത്തിൽ നിന്നാണ്‌ ആ സിനിമയുടെ ചുരുൾ നിവര്ന്നത്‌. അലക്കുകാരനായി വേഷമിട്ടത്‌ സാക്ഷാൽ തമ്പി കാക്കനാടൻ. അവിരാ റബേക്കയും ആ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇരുവരും ചേർന്ന് ‌ ‘ചിത്രത്തിൽ ആലപിച്ച ഭഗവാനു `പണമെന്തിനാ, നിനയ്‌ക്കുമ്പം
നിനയ്‌ക്കുമ്പം പണമില്ലയോടീ' എന്ന പഴയ പാട്ട്‌ സിനിമാസ്വാദകരെ വല്ലാതെ രസിപ്പിച്ചിരുന്നു.

പണത്തിന് തമ്പി കാക്കനാടൻ, ജീവിതത്തിലൊരിക്കൽ പോലും അമിതവില കൽപ്പിച്ചിരുന്നില്ല. ആവശ്യം വരുമ്പോൾ അദ്ദേഹത്തിന്റെ കൈകളിലേയ്‌ക്ക്‌ പണം വന്നുവീഴുകയായിരുന്നു. സൗഹൃദങ്ങൾക്കും സൽക്കാരങ്ങൾക്കും അമിത പ്രാധാന്യമാണ്‌ തമ്പി കാക്കനാടൻകാട്ടിയിരുന്നത്‌. ലോകോത്തര കൃതികളുടെ വായനയും സംവാദവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അരങ്ങേറിയിരുന്നത്‌ യുവ സമൂഹത്തിന്‌ ദിശാബോധം നല്കാൻ പര്യാപ്‌തമായിരുന്നു. ആ സാഹസിക യാത്രികന്റെ ഓർമയ്ക്കു മുന്നിൽ ശിരസു നമിക്കുന്നു.

Friday, July 1, 2011

ക്രിമിനലുകള്‍ കൈകോര്‍ക്കുമ്പോള്‍

പൊലീസും ക്രിമിനലിസവും

ബി.ആർ.പി.ഭാസ്കർ

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിന്നൊഴിവാക്കണമെന്ന ഹൈകോടതി നിര്‍ദേശം ഒരോര്‍മപ്പെടുത്തലാണ്. സര്‍ക്കാര്‍ സ്വയമേവ ചെയ്യേണ്ട കാര്യമാണത്. പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമായ കസ്റ്റഡി പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ മാത്രമല്ല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല നടത്തുന്നതു പോലുള്ള പുതുതലമുറ കുറ്റകൃത്യങ്ങളിലും പൊലീസുദ്യോഗസ്ഥന്മാരുടെ പേരുകള്‍ അടിക്കടി ഉയര്‍ന്നുവരുന്ന സാഹചര്യം ഈ ഓര്‍മപ്പെടുത്തല്‍ സമയോചിതമാക്കുന്നു.

പൊലീസ് പാരമ്പര്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വ്യക്തികളുടെ ദോഷത്തേക്കാള്‍ സ്ഥാപനത്തിന്റെ ദോഷമാണ് പ്രതിഫലിക്കുന്നത്. നാടക-സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ സത്യനെ അറിഞ്ഞിരുന്നവര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് ഒരു നല്ല നടനും നല്ല മനുഷ്യനുമായാണ്. അതുകൊണ്ട്, ആലപ്പുഴയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരിക്കെ അദ്ദേഹം ഒരു പ്രതിയെ വഴിനീളെ തല്ലുന്നതു കണ്ടതായി കെ.പി. അപ്പന്‍ എഴുതിയപ്പോള്‍ എനിക്ക് അതുള്‍ക്കൊള്ളാനായില്ല. സബ് ഇന്‍സ്‌പെക്ടറായിരുന്ന സത്യന്റെ ചെയ്തിയെ പൊലീസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് മാറിക്കിട്ടി. പുതുതലമുറ കുറ്റങ്ങള്‍ പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമല്ല. അവ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊലീസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേരളത്തിലെ പൊലീസാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറും പൊലീസ് സംഘടനകളും അവയെ ചെറുക്കാറുണ്ട്. തീര്‍ത്തും ദുരുപദിഷ്ടമായ സമീപനമാണിത്. നമ്മുടെ പൊലീസ് താരതമ്യേന മെച്ചപ്പെട്ടതാണെന്നതുകൊണ്ട് അതിലെ അംഗങ്ങളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറച്ചു കണ്ടുകൂടാ. നേരെമറിച്ച്, അവയെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.

പ്രശ്‌നം ലഘൂകരിക്കാനായി സേനയില്‍ ക്രിമിനലുകളുടെ എണ്ണം കുറവാണെന്ന വാദവും ചിലര്‍ ഉന്നയിക്കാറുണ്ട്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംവിധാനത്തില്‍ കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം പോലും അനുവദനീയമല്ല. കാക്കി യൂനിഫോം ധരിക്കുന്നയാള്‍ കുറ്റവാസനയുള്ള മറ്റാളുകളേക്കാള്‍ അപകടകാരിയാണ്.

നാഷനല്‍ െ്രെകം റികോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഹീന കുറ്റങ്ങളില്‍ കേരളം മുന്നിലാണ്. ഏറ്റവും നല്ല പൊലീസുള്ള സംസ്ഥാനത്ത് ഏറ്റവുമധികം ഹീനകുറ്റങ്ങള്‍ നടക്കുന്നതിലെ വിരോധാഭാസം നാം തിരിച്ചറിയണം.

കേരളത്തില്‍ 2007ല്‍ 860 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി സംസ്ഥാന പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെയുള്ള 40,000ന് താഴെ സേനാംഗങ്ങളില്‍ രണ്ട് ശതമാനത്തിലധികം നടപടികള്‍ നേരിടുകയായിരുന്നെന്നര്‍ഥം. ശക്തമായ അച്ചടക്ക സംവിധാനം ആവശ്യപ്പെടുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറുതല്ല. കുറ്റവാളികളായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സഹജമായ വാസന കണക്കിലെടുക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകളുടെ ശതമാനം ഇതിലും കൂടുതലാണെന്ന് കരുതണം.

പൊലീസുകാര്‍ക്കെതിരായ കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍പെടുന്ന ബലാത്സംഗം, കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചതിന് ആംസ് ആക്ട്, എക്‌സ്‌പ്ലോസിവ്‌സ് ആക്ട് എന്നിവ പ്രകാരമുള്ളവയും ഉള്‍പ്പെട്ടിരുന്നു. പൊലീസുകാര്‍ പ്രതികളായ കേസുകളില്‍ പതിവിലധികം കാലതാമസം ഉണ്ടാകാറുണ്ട്. പലപ്പോഴും വൈകിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവും മെല്ലെത്തന്നെ. അന്വേഷണവും വിചാരണയും നടക്കുന്നതിനിടയില്‍ ഡിവൈ.എസ്.പി പടവുകല്‍ കയറി ഐ.ജിയും ഡി.ജി.പിയും ഒക്കെ ആയ കഥകളും പൊലീസിന്റെ ചരിത്രത്തിലുണ്ട്. ക്രിമിനല്‍ കേസുണ്ടെന്ന് അറിയുമ്പോള്‍ പൊലീസുകാര്‍ ഒളിവില്‍ പോകുന്നത് അപൂര്‍വമല്ല. നിയമത്തിന് കീഴടങ്ങാതെ ഒളിച്ചു നടക്കുന്നയാള്‍ പൊലീസില്‍ തുടരാന്‍ യോഗ്യനാണോ? സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും കൂടാതെ ഒരു പൊലീസുകാരനും ഒളിവില്‍ കഴിയാനാവില്ല. ഒളിവില്‍പോകാന്‍ സഹായിക്കുന്നവരെ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുള്ളവരായി കാണാനാവില്ല.

പൊലീസുകാരുടെ വര്‍ഗബോധം മാര്‍ക്‌സിസം പഠിച്ചുണ്ടാകുന്നതല്ല, ഫ്യൂഡല്‍ പാരമ്പര്യത്തില്‍ നിന്ന് വരുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നത് മനോബലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞുകൊണ്ട് മേലധികാരികളും നിസ്സംഗത പാലിക്കാറുണ്ട്.

അവരുടെ സമീപനം മനസ്സിലാക്കാന്‍ സേനയുടെ ഭൂതകാലം ഓര്‍മയിലുണ്ടാകണം. ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും കൊളോണിയല്‍ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സംവിധാനത്തിന്റെ നേര്‍ തുടര്‍ച്ചയാണ് ഇന്നത്തെ പൊലീസ്. ആയുധബലം കൊണ്ട് അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്തവര്‍ക്ക് സേനയുടെ മനോവീര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് ആവശ്യമായിരുന്നു. അതേ സമീപനം ജനാധിപത്യ വ്യവസ്ഥയിലും തുടരുന്നത് ഭരണാധികാരികള്‍ നിലനില്‍പിന് ഇപ്പോഴും ജനപിന്തുണയേക്കാള്‍ സായുധസേനയെ ആശ്രയിക്കുന്നതുകൊണ്ടാണ്.

പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ എസ്.ഐ. സോമന്‍ വധക്കേസ് മുതല്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വരെയുള്ള കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ കീഴ്‌കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ തന്നെ പ്രതികള്‍ പ്രാരംഭപ്രശ്‌നങ്ങളുമായി സുപ്രീംകോടതി വരെ പോയതായി കാണാം. വ്യവഹാരങ്ങളുടെ ഭാരിച്ച ചെലവ് വഹിക്കാന്‍ പൊലീസുകാര്‍ പിരിവ് നടത്താറുണ്ട്.

പണമില്ലാത്തതുകൊണ്ട് പ്രതികള്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യം തീര്‍ച്ചയായും അഭികാമ്യമല്ല. അതേസമയം, പൊലീസുകാര്‍ അഭിലഷണീയമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊലീസിന് വലിയ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകുന്നവര്‍ സത്യസന്ധമായ ജീവിതം നയിക്കുന്നവരാകാനുള്ള സാധ്യത കുറവാണ്.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പ്രക്രിയയുടെ ഫലമായി ഒരു ചെറിയ കാലയളവില്‍ പൊലീസ് സേനയുടെ അംഗബലം ഇരട്ടിയായി. സേനയുടെ പ്രകടമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാതെ വിപുലീകരണം നടത്തിയതുകൊണ്ട് ദുഷിച്ച ചെറിയ പൊലീസിന്റെ സ്ഥാനത്ത് ദുഷിച്ച വലിയ പൊലീസ് ഉണ്ടായി. ജനമൈത്രിപോലുള്ള പദ്ധതികള്‍ കൊണ്ട് അതിന്റെ ജീര്‍ണത മറച്ചു വെക്കാനാവില്ല.

ഇപ്പോള്‍ ഹൈകോടതിയുടെ മുന്നിലുള്ളത് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിയമനം വൈകുന്നവരുടെ പ്രശ്‌നമാണ്. രാഷ്്രടീയ ബന്ധമുള്ളവരുടെ നിയമനവും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. പൊലീസ് സേനയുടെ വികസനം നടന്ന കാലവും സാഹചര്യവും ഇവിടെ പ്രസക്തമാകുന്നു. അനുയായികളെ ഏതുവിധേനയും സര്‍വീസില്‍ കടത്തണമെന്ന ഉദ്ദേശ്യമുള്ള കക്ഷികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ കൂടുതലായി തെരഞ്ഞെടുക്കപ്പെടും. കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമപാതയിലായിരുന്ന ഘട്ടത്തില്‍ അതുമായുള്ള ബന്ധം സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയായി കണക്കാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കെടുക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്ത് അവയുമായുള്ള ബന്ധം സര്‍ക്കാര്‍ നിയമനത്തിന് തടസ്സമാകേണ്ട കാര്യമില്ല.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന അപേക്ഷകരില്‍ ചിലരെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായാവും കേസുകളില്‍ പെട്ടത്. അത്തരം സാഹചര്യങ്ങളില്‍ കേസില്‍പെടുന്നതും രണ്ടു കൊല്ലത്തില്‍ കുറവായ ജയില്‍ശിക്ഷ ലംഘിക്കുന്നതും എം.എല്‍.എയും മന്ത്രിയും ആകുന്നതിന് തടസ്സമല്ല. ആ സ്ഥിതിക്ക് അതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കേണ്ടതില്ല.

എന്നാല്‍, പൊലീസ് സേനയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേസുകള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായി ഉണ്ടായവയാണെങ്കില്‍ പോലും അതില്‍ നിന്നൊഴിവാക്കുന്നതില്‍ തെറ്റില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഒരു വിഭാഗമാണ്. അവയെ നയിക്കുന്നവരില്‍ പലരും പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചശേഷം അവയുടെ അച്ചടക്ക നിയന്ത്രണത്തിനു പുറത്തുകടന്ന് കരാറുകാരായി മാറിയവരാണ്.

പൊലീസും അത്തരം സംഘങ്ങളും തമ്മിലുള്ള ബന്ധത്തില്‍ രാഷ്ട്രീയക്കാരും കണ്ണി ചേരാറുണ്ട്. കാക്കിധാരികളും അല്ലാത്തവരുമായ ക്രിമിനലുകള്‍ കൈകോര്‍ക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക.

പൊലീസ് സേനയുടെ പ്രധാന പ്രശ്‌നം നീതിബോധത്തിന്റെ കുറവാണ്. സി.ആര്‍.പി.എഫ് മുന്‍ കോണ്‍സ്റ്റബ്ള്‍ പി. രാമചന്ദ്രന്‍ നായരുടെ ഉയര്‍ന്ന നീതിബോധമാണ് തിരുനെല്ലി കാട്ടില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൊലീസ് നടത്തിയ അറുകൊലയുടെ ചുരുളഴിച്ചത്. മേലുദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങി നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായര്‍ അക്കാലത്തുതന്നെ വിവരം ഗ്രോ വാസുവിനെ അറിയിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങളില്‍ വാസുവിന് ആ വിവരം പ്രയോജനപ്പെടുത്താനായില്ല. സാഹചര്യങ്ങള്‍ മാറിയശേഷം, സര്‍വീസില്‍നിന്ന് റിട്ടയര്‍ചെയ്ത രാമചന്ദ്രന്‍ നായര്‍, ചെയ്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി വീണ്ടും മുന്നോട്ടു വന്നതിന്റെ ഫലമായി, ഐ.ജി പദവി വരെ എത്തിയ ഒരു മുന്‍ ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. മരണം രാമചന്ദ്രന്‍ നായരെ ശിക്ഷയില്‍നിന്ന് രക്ഷിച്ചു. നിയമവാഴ്ചയില്‍ ആ സാധാരണ പൊലീസുകാരനുണ്ടായിരുന്നത്ര വിശ്വാസമുള്ള എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുണ്ട്?
(മാധ്യമം, ജൂലൈ 1, 2011)