Thursday, January 10, 2008

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിമിതി

ജ്യോതി ബസുവിന്‍റെ പ്രസ്താവനയും അതിന് പ്രകാശ് കാരാട്ട് നല്കുന്ന വിശദീകരണവും ഈ ആഴ്ച കേരള കൌമുദിയിലെ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു: "ചുവപ്പ് പാതയിലെ വഴിത്തിരിവ്‌"
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍.

Wednesday, January 9, 2008

ഞാന്‍ അറിയാതെ ഉപദേശകന്‍ ആകുന്നു

സി.മെന്റ് എന്ന പേരിലുള്ള ഒരു വെബ്സൈറ്റ് മലയാള ഭാഷയിലെ ഏറ്റവും വലിയ ശേഖരം എന്ന് അവകാശപ്പെടുന്നു.

ഇപ്പോള്‍ അവിടെ വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ. തുടക്കം ആയതുകൊണ്ടാകാം.

അതിന്‍റെ ഉപദേശക സമിതി അംഗങ്ങളുടെ കൂട്ടത്തില്‍ എന്‍റെ പേരും കാണുന്നു. സംഘാടകര്‍ ആരാണെന്ന് എനിക്ക് അറിയില്ല. ഉപദേശക സമിതിയില്‍ അംഗമാകാന്‍ അവര്‍ എന്നെ ക്ഷണിച്ചിരിന്നുമില്ല. എന്‍റെ അറിവും സമ്മതവും കൂടാതെയാണ്‌ എന്‍റെ പേരു ഉപയോഗിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇതാണ് URL: http://www.trx.in/ഹ/tabid/899/Default.aspx

Monday, January 7, 2008

ഒറീസയില്‍ നടന്നത് ആസൂത്രിതമായ അക്രമം

ക്രൈസ്തവര്‍ക്കെതിരെ ഒറീസയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്നു അനേഷണ സംഘം കണ്ടെത്തിയതായി അംഗന ചാറ്റര്‍ജി ദ ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ സ്ടഡീസില്‍ സോഷ്യല്‍ ആന്‍ഡ്‌ കല്ച്ചരല്‍ സ്ടഡീസ് അസ്സോസിയേറ്റ് പ്രൊഫസര്‍ ആണ് അംഗന ചാറ്റര്‍ജി.

ലേഖനം countercurrents.org യുടെ വെബ്സൈറ്റില്‍.

Sunday, January 6, 2008

സി. പി. എമ്മിനെതിരായ മാവോയിസ്റ്റ്‌ ആശയസമരം

കേരള സര്‍വകലാശാലയില്‍ ഗവേഷകരായ ആര്‍. സുനില്‍, എസ്. മുഹമ്മദ് ഇര്‍ഷാദ്‌ എന്നിവര്‍ ചേര്ന്നു തയ്യാറാക്കിയ "മാവോയിസ്റ്റുകള്‍ അരാജകവാദികളോ" എന്ന പുസ്തകം പ്രധാനമായും മാവോയിസ്റ്റ്‌ അനുകൂല വെബ്സൈറ്റുകളില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത ലേഖനങ്ങളുടെ സമാഹാരമാണ്. ടെഹല്‍ക. മാധ്യമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ നിന്നു എടുത്തിട്ടുള്ളവയുമുണ്ട് ഇതില്‍.

കുന്തമുന നീളുന്നത് സി. പി. എമ്മിനെതിരെ ആണെന്ന് പറയാം. മാവോയിസ്റ്റുകള്‍ അരാജകവാദികളാണെന്നുള്ള പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, അനില്‍ ബിശ്വാസ് തുടങ്ങിയ സി. പി. എം. നേതാക്കളുടെ പ്രസ്താവങ്ങള്‍ പുസ്തകത്തിലുണ്ട്. അതിനുള്ള മാവോയിസ്റ്റുകളുടെ മറുപടിയും.

മാവോയിസ്റ്റുകളെക്കുറിച്ച് വി. പി. സിംഗ് മുതല്‍പേര്‍ നടത്തിയിട്ടുള്ള ചില നല്ല പരാമര്‍ശങ്ങളും ഇതില്‍ കാണാം.

പ്രസാധകര്‍: ബാനര്‍ ബുക്സ്, കൊല്ലം. വില 100 രൂപ

Saturday, January 5, 2008

കരടു ഭൂനിയത്തിനു തണുപ്പന്‍ പ്രതികരണം

വെള്ളിയാഴ്ച്ച റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ പുതിയ കരടു ഭൂനയം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്കു നല്കി. ഭൂനിയമത്തിലെ പഴുതുകള്‍ അടയ്ക്കുകയാണ് ഉദ്ദേശ്യമെന്നു അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങികൂട്ടുന്നത് നിയന്ത്രിക്കും, തോട്ടങ്ങള്‍ തുണ്ടു തുണ്ടായി മുറിച്ചു വില്കുന്നത് തടയും. അങ്ങനെ പലതിനും കരടു നയത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

എല്‍. ഡി. എഫ്. സര്‍ക്കാര്‍ ഒരു പുതിയ നയം അവതരിപ്പിക്കുമ്പോള്‍ യു. ഡി. എഫില്‍ നിന്നു എന്തെങ്കിലും പ്രതികരണം ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ല. യു. ഡി. എഫില്‍ നിന്നു ഉടന്‍ പ്രതികരിച്ചത് കെ. എം. മാണി മാത്രം. അതില്‍ പുതുതായി ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭൂനയത്തിന്റെ കാര്യത്തില്‍ കേരളാ കൊണ്ഗ്രസ്സിനു എതിര്‍പ്പില്ലെങ്കില്‍ യു. ഡി. എഫിലെ മറ്റേതെങ്കിലും കക്ഷിക്ക് എതിര്‍പ്പ് ഉണ്ടാകാന്‍ ഇടയില്ല. മാണിക്ക് എതിര്‍പ്പില്ലെങ്കില്‍ പുതിയ നയം അത്ര വിപ്ലവകരമാകാന്‍ സാധ്യതയില്ല.

ഭൂപരിഷ്കാരം കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ ഗുണം ചെയ്തില്ല. അതുകൊണ്ടാണ് ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇപ്പോഴും ഭൂമിക്കായി സമരം ചെയ്യേണ്ടിവരുന്നത്. പുതിയ നയവും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

ഭൂമി മാഫിയ ഉയര്‍ന്നു വന്നത് നിയമത്തില്‍ പഴുതുകളുള്ളതുകൊണ്ടു മാത്രമല്ല. സഹായിക്കാന്‍ രാഷ്ട്രീയ കക്ഷികളും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ഉള്ളിടത്തോളം ഈ മാഫിയയെ തളയ്ക്കാനാവില്ല.

Friday, January 4, 2008

പതറാതെ മുന്നോട്ട്

കെ. കരുണാകരന്റെ അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം മകനെ വാഴിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ മകന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം പതറാതെ കൊണ്ഗ്രസ്സില്‍ തിരിച്ചുപോയി. അപ്പോള്‍ അദ്ദേഹത്തിന്റെ ആതകഥയ്ക്ക് "പതറാതെ മുന്നോട്ട്" ഉചിതമായ പേരു തന്നെ.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കൊലപാതകി, കരിങ്കാലി എന്നൊക്കെയുള്ള വിളി കേള്‍ക്കെണ്ടിവന്നതായി അദ്ദേഹം പറയുന്നു. എന്നിട്ടും ചില രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അദ്ദേഹം നല്ല വാക്കുകള്‍ പറയുന്നുണ്ട്. ഉദാഹരണം: "എ. കെ. ജി. നേതാക്കളുടെ നേതാവായിരുന്നു. ജനകീയനായിരുന്നു. സമര നേതാവായിരുന്നു..." ചിലര്‍ക്കെതിരെ കുത്തു വാക്കുകളുമുണ്ട്. ഉദാഹരണം: "ഇമേജ് മാത്രം നോക്കി ചിലര്‍ ഭരണം നടത്തുന്നു."

പ്രസാധകര്‍: മാതൃഭൂമി ബുക്സ്, കോഴിക്കോട്. വില 135 രൂപ.

Thursday, January 3, 2008

സി. പി. എമ്മില്‍ ഇനിയെന്ത്?

പാര്‍ട്ടിയില്‍ ആധിപത്യം തെളിയിച്ച ശേഷം പിണറായി പക്ഷം സര്‍ക്കാര്‍ പിടിച്ചെടുക്കുമോ? ഇന്നത്തെ കേരള കൌമുദിയില്‍ "നേര്‍ക്കാഴ്ച" പംക്തിയില്‍ ഞാന്‍ ഈ വിഷയം ചര്ച്ച ചെയ്യുന്നു. ലേഖനം ഫീച്ചര്‍ സെക്ഷനില്‍.