Showing posts with label CPI (M). Show all posts
Showing posts with label CPI (M). Show all posts

Monday, December 1, 2008

സി.പി.എം. സംഘ പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നു

ഡല്‍ഹി സര്‍വകലാശാലാ അദ്ധ്യാപകന്‍ എസ്. എ.ആര്‍. ഗീലാനിയുടെ ആലപ്പുഴയിലെയും കൊച്ചിയിലെയും പൊതുപരിപാടികള്‍ തടഞ്ഞ പൊലീസ് നടപടി സി.പി.എം എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ടതാണെന്ന് ന്യായമായും അനുമാനിക്കാം.

അടുത്തുവരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യത മെച്ചപ്പെടുത്താന്‍ പറ്റിയ മാര്‍ഗ്ഗം സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ ഹിന്ദുത്വ അജണ്ട ഏറ്റെടുക്കുകയാണെന്ന് സി.പി.എം. നേ‌തൃത്വം തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൊച്ചി അനുഭവത്തിനുശേഷം ഗീലാനി പുറപ്പെടുവിച്ച പ്രസ്താവന KERALA LETTER ബ്ലോഗില്‍ വായിക്കാവുന്നതാണ്.

Thursday, October 2, 2008

ഇവിടെ പിടിപ്പത് പണി, പിന്നെ എന്തിനീ ഡൽഹി ഇടപാട്?

ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്താനുള്ള സി.പി.എം. തീരുമാനത്തിന്റെ ഔചിത്യം പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ http://www.keralakaumudi.com/news/100208M/feature.shtml

ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗിൽ

Thursday, January 31, 2008

നാം എന്ത് ഭാഗ്യവാന്‍മാര്‍!

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ ചേരുമ്പോള്‍ അഴിമതി ഗുരുതരമായ പ്രശ്നമായി കണക്കിലെടുത്ത് ചര്‍ച്ച ചെയ്യുന്നു.

നാം എന്ത് ഭാഗ്യവാന്‍മാര്‍! ഇവിടെ ചര്‍ച്ച ചെയ്യാന്‍ അങ്ങനെയൊരു പ്രശ്നമേയില്ലല്ലോ. ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി കാണുക: ചൈനീസ് സമാന്തരങ്ങള്‍. ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍. www.keralakaumudi.com

Sunday, January 6, 2008

സി. പി. എമ്മിനെതിരായ മാവോയിസ്റ്റ്‌ ആശയസമരം

കേരള സര്‍വകലാശാലയില്‍ ഗവേഷകരായ ആര്‍. സുനില്‍, എസ്. മുഹമ്മദ് ഇര്‍ഷാദ്‌ എന്നിവര്‍ ചേര്ന്നു തയ്യാറാക്കിയ "മാവോയിസ്റ്റുകള്‍ അരാജകവാദികളോ" എന്ന പുസ്തകം പ്രധാനമായും മാവോയിസ്റ്റ്‌ അനുകൂല വെബ്സൈറ്റുകളില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത ലേഖനങ്ങളുടെ സമാഹാരമാണ്. ടെഹല്‍ക. മാധ്യമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ നിന്നു എടുത്തിട്ടുള്ളവയുമുണ്ട് ഇതില്‍.

കുന്തമുന നീളുന്നത് സി. പി. എമ്മിനെതിരെ ആണെന്ന് പറയാം. മാവോയിസ്റ്റുകള്‍ അരാജകവാദികളാണെന്നുള്ള പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, അനില്‍ ബിശ്വാസ് തുടങ്ങിയ സി. പി. എം. നേതാക്കളുടെ പ്രസ്താവങ്ങള്‍ പുസ്തകത്തിലുണ്ട്. അതിനുള്ള മാവോയിസ്റ്റുകളുടെ മറുപടിയും.

മാവോയിസ്റ്റുകളെക്കുറിച്ച് വി. പി. സിംഗ് മുതല്‍പേര്‍ നടത്തിയിട്ടുള്ള ചില നല്ല പരാമര്‍ശങ്ങളും ഇതില്‍ കാണാം.

പ്രസാധകര്‍: ബാനര്‍ ബുക്സ്, കൊല്ലം. വില 100 രൂപ

Wednesday, December 19, 2007

മാധ്യമ സിന്‍ഡിക്കേറ്റിനെതിരായ തെളിവുമായി ഒരു പുസ്തകം

GREAT MANIPULATIONS എന്ന ഇംഗ്ലീഷ് പേരുള്ള മലയാളം പ്രസിദ്ധീകരണത്തിനു പല സവിശേഷതകളുണ്ട്. ഒന്നു ഇത് കണ്ടാല്‍ മാസിക പോലെയുണ്ടെങ്കിലും മാസികയല്ല, പുസ്തകമാണ് എന്നതാണ്. ടാബ്ലോയ്ട് സൈസിലാണ് ഇറക്കിയിട്ടുള്ളത്. അതുകൊണ്ടാണ് മാസികയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. പുസ്തകത്തിന്‍റെ ഉള്ളടക്കം പത്രവാര്‍ത്തകളാണ്. സാധാരണ പുസ്തകത്തിന്‍റെ വലിപ്പത്തിലാണെങ്കില്‍ വാര്‍ത്തയുടെ ഫോട്ടോകോപ്പി വായിക്കാന്‍ പ്രയാസമാകും എന്നതുകൊണ്ടാകണം സൈസ് വലുതാക്കിയത്. "സമാഹരണവും ഇടപെടലും ബ്ലയ്സ് ജയപ്രകാശ്" എന്ന ക്രെഡിറ്റ്ലൈനിലുമുണ്ട് പുതുമ.

പ്രസാധകര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: "കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലെ പാപപങ്കിലമായ നാളുകളെ മുള്ളാണികള്‍ കൊണ്ടു വിചാരണ ചെയ്യുന്ന പുസ്തകം."

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് നടത്തിയ സദാചാരവിരുദ്ധ ഇടപെടലുകള്‍ തുറന്നു കാട്ടുന്ന പുസ്തകം."

സി. പി. എമ്മിനെ തകര്‍ക്കാന്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നെന്ന ആരോപണം പാര്‍ട്ടി നേതൃത്വം ഏതാനും കൊല്ലങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളുടെയും ഒന്നോ രണ്ടോ പത്രാധിപന്മാരുടെയും പേരുകള്‍ പിണറായി വിജയനും മറ്റ് പാര്‍ട്ടി നേതാക്കളും പറഞ്ഞിട്ടുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ആരോപണം സ്ഥാപിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. ആ ചുമതലയാണ് ബ്ലയ്സ് ജയപ്രകാശ് ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഡോ. കെ. എം. ഷാജഹാന്‍ 'മീഡിയ സിന്ഡിക്കേറ്റിന്‍റെ പ്രഭവകേന്ദ്രമായി ആരോപിക്കപ്പെടുന്ന' വ്യക്തിയെന്ന നിലയില്‍ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വി. എസ്. അച്യുതാനന്ദന്‍റെ പ്രതിച്ഛായ‌യെ പരമാവധി പൊലിപ്പിക്കുകയും ഒപ്പം ഉള്‍പാര്‍ട്ടി സമരത്തില്‍ അദ്ദേഹത്തിന്‍റെ എതിരാളികളായി അറിയപ്പെടുന്നവരെ ഏത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനും ഉദ്ദേശിച്ചു നടന്ന അധാര്‍മ്മിക പ്രവര്‍ത്തനമാണ് മാധ്യമ സിന്‍ഡിക്കേറ്റ്‌ നടത്തിയതെന്നു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ച് തെളിയിക്കാനാണ് പ്രസാധകര്‍ ശ്രമിക്കുന്നത്.

പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും കൂടാതെ ചില ചാനലുകളെയും ചാനല്‍ പ്രവര്‍ത്തകരെയും കുറിച്ചും പരാമര്ശങ്ങളുണ്ട്. മലപ്പുറം പാര്‍ട്ടി സമ്മേളന കാലത്താണ് ഊന്നല്‍ കൊടുക്കുന്നതെന്കിലും ലാവലിന് അഴിമതി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ മറ്റു പലതും ഇതിലുണ്ട്.

പ്രസിദ്ധീകരണത്തിന്‍റെ പിന്നില്‍ സി. പി. എം ഔദ്യോഗിക നേതൃത്വത്തെ പ്രതിരോധിക്കുന്ന എതിര്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ ആണുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അത് ശരിയല്ലെന്ന് സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും. ഔദ്യോഗിക നേതൃത്വത്തില്‍ നിന്നു സാധാരണഗതിയില്‍ പ്രതീക്ഷിക്കാനാവാത്ത സൌമനസ്യം ചിലയിടങ്ങളില്‍ ഇത് പാര്‍ട്ടിയുടെ വിമര്ശകരോട് കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ " തികച്ചും അധാര്മ്മികമായ സംഘടനാ നടപടിയിലൂടെ" ആണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നു പറയുന്നുണ്ട്. അതുകൊണ്ടു അപ്പുക്കുട്ടന് പാര്ട്ടിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടു എന്നും. ഈ സൌജന്യം പാര്‍ട്ടി നല്‍കുന്നതാവില്ല, ജയപ്രകാശ് നല്‍കുന്നതാവണം.

എന്നെക്കുറിച്ചും ഒരു പരാമര്‍ശം ഇതിലുണ്ട്. അതിങ്ങനെ: "സി. പി. ഐ. (എം) രാഷ്ട്രീയത്തിന്‍റെ ഭാഗത്തല്ല ഒരു കാലത്തും ബി. ആര്‍. പി. ഭാസ്കര്‍ നിലകൊണ്ടിട്ടുള്ളത്. ഇ. എം. എസിന്‍റെ രാഷ്ട്രീയത്തോടും സംവരണ നയത്തോടും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വമായി കെ. എന്‍. ഗണേശ് ഇ. എം. എസിന്‍റെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ അപലപിക്കാന്‍ തയ്യാറായ വ്യക്തിയാണ് ബി. ആര്‍. പി. ഭാസ്കര്‍. മറ്റെല്ലാവരും ശ്രീനാരായണ ഗുരുവിന്‍റെ പേരു പറഞ്ഞപ്പോള്‍ കെ. എന്‍. ഗണേശ് മാത്രമാണ് ഇ. എം. എസിന്‍റെ പേരു നിര്ദ്ദേശിച്ചത്. അതിനെ ജനാധിപത്യപരമായി കാണാന്‍ കഴിയാത്ത കടുത്ത ഇ. എം. എസ്. വിരുദ്ധനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ ഇടപെടലുകളെ ആദരവോടെയാണ് സമീപിക്കേണ്ടത്. എന്നാല്‍ സി. പി. ഐ. (എം) ന്‍റെ ഉള്‍പാര്‍ട്ടി സമരത്തില്‍ വി. എസ്. പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന 'നിഷ്പക്ഷ' ഇടപെടലുകള്‍ കേരള കൌമുദിയുടെ ഇടപെടലുകള്‍ പോലെ സംശയാസ്പദമാണ്."

ബ്ലയ്സ് ജയപ്രകാശിന്‍റെ ഇടപെടല്‍ എങ്ങനെയാണ് കാണേണ്ടത്? പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു. ഇവിടെ കൊല്ലം ബന്ധം പ്രസക്തമാകുന്നു. പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ച പഴയ പത്രവാര്‍ത്തകളും ലേഖനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം കാണുക. നേതൃത്വത്തോടൊപ്പം നില്‍ക്കുന്നവരുടെ വിശ്വാസം ഉറപ്പിക്കാന്‍ ഈ തെളിവുകള്‍ക്ക്‌ കഴിയും. മറ്റുള്ളവര്‍ക്ക്‌ ഇത് ആരോപണത്തിന് മതിയായ തെളിവായി കാണാന്‍ പ്രയാസമുണ്ടാകും.

നല്ല ആര്‍ട്ട് പേപ്പര്‍ കവര്‍ ഉള്ള പുസ്തകത്തിന്‍റെ വില 80 രൂപയാണ്.
പ്രസാധകര്‍: BLAZE Publications, Mangadu PO, Kollam 15

Wednesday, November 21, 2007

അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തുന്നു

നന്ദിഗ്രാമില്‍ സി. പി. എം. സംഘടിപ്പിച്ച ഗൂണ്ടാ പ്രവര്‍ത്തനത്തെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ന്യായീകരിച്ചപ്പോള്‍ ജ്യോതി ബസുവിന്‍റെ ആദ്യ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ മൌനം പാലിച്ചാല്‍ ജീവിതാവസാനം വരെ കുറ്റബോധവുമായി കഴിയേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഏറ്റവും വലിയ ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

മിത്ര ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമാണ്.

അശോക് മിത്രയുടെ ലേഖനം ദേബര്ഷി ദാസ് ചുരുക്കി പരിഭാഷപ്പെടുത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പ്രസിദ്ധീകരിക്കുകയുന്ടായി. നന്ദിഗ്രാമില്‍ സി. പി. എം. നടത്തിയ യുദ്ധത്തില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടി അംഗങ്ങളും അനുഭാവികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി 60 കൊല്ലത്തെ ബന്ധം അവകാശപ്പെടുന്ന മിത്രയുടെ വാക്കുകള്‍ ശ്രദ്ധിക്കണം. അത് ഇവിടെ വായിക്കാം.

Sunday, November 11, 2007

സി. പി. എമ്മും പാര്‍ലമെന്ടറി ജനാധിപത്യവും

മേധാ പട്ക്കറുടെ അറസ്റ്റ് സംബന്ധിച്ച എന്‍റെ കുറിപ്പിനോടുള്ള വേണാടന്‍റെ പ്രതികരണത്തില്‍ രണ്ടു സുപ്രധാന നിരീക്ഷണങ്ങളുണ്ട്. ഒന്ന്, സി. പി. എം. ജനാധിപത്യ പാര്‍ട്ടിയല്ല. രണ്ട്, പ്രതിഷേധം രേഖപ്പെടുതിയതുകൊണ്ട് പ്രയോജനമില്ല.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സി. പി. എം. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന പാര്‍ലമെന്ടറി സമ്പ്രദായത്തില്‍ വിശ്വാസമുള്ള പാര്‍ട്ടിയല്ല. ഇതു ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അത് ശരിയായ ജനാധിപത്യമല്ലെന്നും ആ പാര്‍ട്ടി വിശ്വസിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യം അക്രമാസക്തമായ വിപ്ലവത്തിലു‌ടെ രൂപപ്പെടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ മാത്രമെ ഉണ്ടാകൂ എന്നത് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

കഴിഞ്ഞ 90 കൊല്ലക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഒരിടത്തുപോലും ഈ ബൂര്‍ഷ്വാ ജനാധിപത്യത്തിനേക്കാള്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചനീചത്വം കുറവുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുവാന്‍ ആ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.

പാളിച്ചകള്‍ നിറഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും വിശ്വാസ പ്രമാണങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവില്ലാതെ ഉഴറുന്നവയാണ് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. അമ്പത് കൊല്ലം മുമ്പ് ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുംപോള്‍ ഇ. എം. എസ്. പറഞ്ഞത് ബൂര്‍ഷ്വാ വ്യവസ്ഥിതിയെ അകത്തുനിന്ന് തകര്‍ക്കുകയാണ് ലക്‌ഷ്യം എന്നാണു. ഇടതു സര്‍ക്കാരുകളുടെ ചില നടപടികളെ ഇതിന് തെളിവായി കാണാമെങ്കിലും വാസ്തവത്തില്‍ പാര്‍ലമെന്ടറി സംപ്രദായവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ കക്ഷികളാണ് സി. പി. ഐ.യും സി. പി. എമ്മും. വിപ്ലവത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാനുള്ള കഴിവ് അവയ്ക്കിന്നില്ല. കാരണം ഇന്നവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്.
അത് പരസ്യമായി അംഗീകരിക്കാന്‍ ആകുന്നില്ലെന്നു മാത്രം.

സി. പി. എം. പൊതുജനാഭിപ്രായത്തിനു വഴങ്ങി ചില തീരുമാനങ്ങള്‍ തിരുത്തിയത് ജനാധിപത്യ വ്യവസ്ഥ അതിനെ സ്വാധീനിക്കുന്നതിനു തെളിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ കടുത്ത അച്ചടക്കം നിലനില്ക്കുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗിക നേതൃത്വത്തിന് എതിരഭിപ്രായം അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി തെറ്റായ നടപടികള്‍ എടുക്കുമ്പോള്‍ പുറത്ത് ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി ചെറുക്കേണ്ടതുണ്ട്.