Friday, December 7, 2007

ലത്തീന്‍ സമുദായ ദിനം

ഞായര്‍, ഡിസംബര്‍ 9 കേരളത്തിലെ ലത്തീന്‍ സമുദായാംഗങ്ങള്‍ സമുദായദിനമായി ആചരിക്കുകയാണ്. ഇതു സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സമുദായ മഹാസംഗമത്തില്‍ ആര്‍ച്ചുബിഷപ്പുമാരായ ഡാനിയല്‍ അച്ചാരുപറമ്പില്‍, സൂസപാക്യം എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന്‌ പുരോഹിതരും കന്യാസ്ത്രീകളും രാഷ്ട്രീയ സാമുദായിക നേതാക്കളും പങ്കെടുക്കുമെന്ന് ഒരു അറിയിപ്പില്‍ കാണുന്നു.

ഒരു പിന്നാക്ക സമുദായമായാണ് ലത്തീന്‍ കത്തോലിക്കര്‍ അറിയപ്പെടുന്നത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംവരണ ചട്ടങ്ങള്‍ പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ പോയ ഒരു വിഭാഗം ആണിത്.

ക്രിസ്ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ആന്‍റണി എം. അമ്പാട്ട് സമുദായ ദിനാചരണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ലേഖനം സൊസൈറ്റിയുടെ മാസികയായ 'സമയ'ത്തിന്‍റെ ഡിസംബര്‍ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: "ഇതര സമുദായങ്ങളെപ്പോലെ സാമൂഹ്യ ഉദ്ഗ്രഥനം ഈ സമുദായത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. വിവിധ ചരിത്ര സാമൂഹ്യ പാരമ്പര്യങ്ങളുള്ള ഒരു 'മൊസയിക് സമുദായ'മാണ് ലത്തീന്‍ കത്തോലിക്കര്‍....തിരുവനന്തപുരം-നെയ്യാറ്റിങ്കര കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സാമൂഹ്യ പാരമ്പര്യമുള്ള നാടാര്‍ വിഭാഗം, പുനലൂര്‍-വിജയപുരം ആസ്ഥാനമാക്കിയുള്ള ദളിത ക്രൈസ്തവ വിഭാഗം, മധ്യ കേരളത്തെ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറ്റി-എഴുനൂറ്റി വിഭാഗങ്ങള്‍, സെന്‍റ് തോമസ് പാരമ്പര്യം അവകാശപ്പെടാവുന്ന വിഭാഗങ്ങള്‍, യൂറേഷ്യന്‍ പാരമ്പര്യക്കാരായ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍, പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേകിച്ച് കൊല്ലം, തങ്കശ്ശേരി, അര്‍ത്തുങ്കല്‍, കൊച്ചി, എറണാകുളം, കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സമുദായ വിഭാഗങ്ങള്‍, കേരളത്തിന്‍റെ കടല്‍- കായല്‍ തീരങ്ങളെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനവര്‍ഗ്ഗ മല്‍സ്യതൊഴിലാളികള്‍ എന്നിവയൊക്കെ ലത്തീന്‍ സമുദായത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.... കഴിഞ്ഞ കാലങ്ങളിലുണ്ടായ ശിഥിലസ്വഭാവമാണ് വളര്‍ച്ചയുടെ പുതിയ മേഖലകളെ വെട്ടിപ്പിടിക്കാന്‍ തടസ്സമായി നിന്നിട്ടുള്ളത് എന്ന് ആദ്ധ്യാത്മിക നേതൃത്വവും സാമുദായിക സാമൂഹ്യ നേതൃത്വവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

Tuesday, December 4, 2007

വിദ്യാഭ്യാസ പരിഷ്കാരത്തിലെ പ്രശ്നങ്ങള്‍

കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ ആഴ്ച ഞാന്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്.
പ്രിന്‍റ്
എഡിഷന്‍: http://www.keralakaumudi.com/news/print/dec6/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/120607M/feature.shtml

Monday, December 3, 2007

പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി. പി. ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചൊവ്വാഴ്ച തോറും അവതരിപ്പിക്കുന്ന 'വിദേശ വിചാരം' പരിപാടിയില്‍ നാളെ പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മറ്റൊരു മുന്‍ നയതന്ത്രജ്ഞനായ എം. കെ. ഭദ്രകുമാറിനോടൊപ്പം ഈ ചര്‍ച്ചയില്‍ ഞാനും പങ്കെടുക്കുന്നു.

ശ്രീനിവാസന്‍ ഔദ്യോഗിക ജീവിതകാലത്തെ അനുഭങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള Words, Words, Words: Adventures in Diplomacy എന്ന പുസ്തകം ഏതാനും ദിവസം മുമ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യുകയുണ്ടായി. വില: Rs. 600. പ്രസാധകര്‍: Pearson Education, Dorling Kindersley (India) Pvt. Ltd., 482 FIE, Patparganj, Delhi 110092.

Videsa Vicharam is telecast on Tuesday at 6.30 p.m. Repeats: Friday 3.00 a.m., Sunday 6.30 a.m.

ഭൂപരിഷ്കരണം: അടുത്ത കാല്‍വെയ്പ് മുന്നോട്ടോ പിന്നോട്ടോ?

ജനശക്തി വാരികയുടെ പുതിയ ലക്കത്തില്‍ ( ഡിസംബര്‍ 7) ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍നിന്നു ഏതാനും വരികള്‍:

വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യു‌സ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.

കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.

Sunday, December 2, 2007

'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'

മരണവിളംബരമോ ചരിത്രരേഖയോ അവശേഷിപ്പിക്കാതെ നിലനില്‍പ്പിനായി പൊരുതി മരിച്ചവരുണ്ട്. അവരെ നമുക്കു അറിയില്ല. കാരണം അവരോടൊപ്പം അവരുടെ ചരിത്രവും അപ്രത്യക്ഷമായി. അങ്ങനെ അപ്രത്യക്ഷമായ ഒരു ജനതയുടെ കഥ പറയുന്ന നോവലാണ് 'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'.

ഫ്യൂഡല്‍ അധികാരം ഉന്‍മൂലനം ചെയ്ത മാക്കോതയുടെയും ആ പോരാളി നയിച്ച അടിമ ജനതയുടെയും കഥ ഗ്രന്ഥകാരനായ രാജാനന്ദന്‍ ആവിഷ്കരിക്കുന്നു. ലോകത്തെ മറ്റു അടിമകളേക്കാള്‍ ഭീകരമായ ഭാരമാണ് ഇരുണ്ട കാലത്ത് കേരളത്തിലെ അടിമല്‍ പേറിയതെന്നു രാജാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്ക് ജാതിവ്യവസ്ഥയുടെ ക്രൂരതയും അനുഭവിക്കേണ്ടിവന്നു. ഭൂതകാലത്തേക്ക് നോക്കുമ്പോഴാണ്‌ വര്‍ത്തമാനത്തെ ആഴത്തില്‍ അറിയാന്‍ കഴിയുന്നതെന്ന ചിന്തയാണ് ഇത്തരത്തില്‍ ഒര് നോവലെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

രണ്ടു കഥാസമാഹാരങ്ങളുടെ കര്‍ത്താവാണ് 57കാരനായ രാജാനന്ദന്‍. രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അദ്ദേഹം എഴുത്തകം എന്ന കലാസാംസ്കാരിക സംഘടനയുടെ കണ്‍വീനര്‍ ആണ്.

വില 180 രൂപ.
പ്രസാധകര്‍: Ezhuthakam Publishers, Santhi Gardens IIIrd Street, Kamaleswaram, Manacaud PO, Thiruvananthapuram.

Saturday, December 1, 2007

ഒരു മറുനാടന്‍ മലയാളി മാസിക

ഉരുക്കു നഗരമായ ഭിലായിയില്‍ നിന്നു ഒക്ടോബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'സമഷ്ടി' സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: കാലിക പ്രസക്തമായ ഒരു സാമൂഹ്യ സാംസ്കാരിക മാസിക.

എനിക്ക് ലഭിച്ച നവംബര്‍ ലക്കത്തില്‍ മാസികയുടെ പ്രകാശന ചടങ്ങിന്‍റെ റിപ്പോര്‍ട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഭിലായിയിലെ മൈത്രി കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഗ്പൂര്‍ തുക്ടോളജി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ വി. സി. കുമാരന്‍ കവി ഉണ്ണികൃഷ്ണന്‍ നെടുങ്ങാടിക്ക് ആദ്യ പ്രതി നല്കി.

കഥകളും കവിതകളുമാണ് പ്രധാന വിഭവങ്ങള്‍. ഭിലായി സന്ദര്‍ശിച്ച എം. മുകുന്ദനുമായുള്ള ഒരു അഭിമുഖം, മായാവതിയുടെ ഗാന്ധി വിമര്‍ശനത്തെ വിമര്‍ശിക്കുന്ന മുഖപ്രസംഗം, അങ്ങനെ പലതും. പൊതുവിജ്ഞാനം എന്ന വകുപ്പില്‍ പെടുന്ന ചില കാര്യങ്ങളും ഇതിലുണ്ട്.

എഴുത്തുകാരനായ ഓച്ചിറ സുധാകരന്‍ ആണ് ചീഫ് എഡിറ്റര്‍. ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.

മേല്‍വിലാസം: 'Maithri", Plot 11, Street 31/B, Ispat Nagar, Risali, Bhilai, Chhattisgarh

ധിഷണ: ഒരു സാഹിത്യ സാംസ്കാരിക മാസിക

"ധിഷണ" എല്ലാ അര്‍ത്ഥത്തിലും ഒരു 'കൊച്ചു മാസിക' ആണ്. ടെക്സ്റ്റ് ബുക്ക് വലിപ്പത്തില്‍ 24 പേജുകള്‍. മേനി കടലാസ്. നിരവധി കൊച്ചു കഥകളും, കൊച്ചു കവിതകളും.

എന്‍റെ കൈയില്‍ ഉള്ളത് നവംബര്‍ ലക്കമാണ്. അത് നാലാമത്തെ ലക്കമാണ്. എം. എന്‍. വിജയനേയും സി. വി. ശ്രീരാമനെയും കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍ കവര്‍ പേജില്‍ തുടങ്ങി ഉള്‍പേജുകളില്‍ തുടരുന്നു. സി. രാധാകൃഷ്ണന്‍ മണല്‍ വാരി അഷ്ടിക്ക് വഴി തേടുന്ന തന്‍റെ നാട്ടുകാരെപ്പറ്റി എഴുതുന്നു. അക്കിത്തം, ചെമ്മനം തുടങ്ങി അറിയപ്പെടുന്ന പല പേരുകളും വേറെ.

തുടക്കക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരിടം എന്നതാണ് ധിഷണയുടെ കാഴ്ചപ്പാട്. സഹൃദയ ഭാഗത്ത് നിന്നു ക്രിയാല്മക സമീപനം കുറവെന്ന് മുഖക്കുറിയില്‍ പത്രാധിപര്‍ പറയുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ അദ്ദേഹം തുടരുന്നു: 'ഒരു കൈ കൂടി.'

ചെറിയ മുന്ടം അബ്ദുര്‍ റസാഖ് ആണ് എഡിറ്റര്‍.
മേല്‍വിലാസം: ധിഷണ, കല്പകഞ്ചേരി പി. ഓ. മലപ്പുറം ജില്ല പിന്‍ 676 551