Showing posts with label Thiruvananthapuram Airport. Show all posts
Showing posts with label Thiruvananthapuram Airport. Show all posts

Sunday, April 4, 2010

കുടിയൊഴിപ്പിക്കലിനെതിരെ സായാഹ്നധർണ്ണ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള വയ്യാമൂല, വള്ളക്കടവ്, കാരാളി എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന അറുനൂറില്‍ പരം കുടുംബങ്ങള്‍ ഏറെ കൊല്ലങ്ങളായി വിമാനത്താവള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. കുടിയൊഴിപ്പിക്കലിനെതിരെ അവര്‍ ഒരു ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ഇഞ്ചക്കല്‍ ജങ്ഷനില്‍ ഒരു സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കപ്പെട്ടു.

വിമാനത്താവള വികസനപദ്ധതിയുടെ ഭാഗമായ അത്യാധുനിക ടെര്‍മിനലും അനുബന്ധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി ആക്ഷന്‍ കൌന്‍സില്‍ ഇന്നലെ പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറയുന്നു. അധികൃതരുടെ അലംഭാവം മൂലം ഉത്ഘാടനം നീണ്ടുപോകുന്നെന്ന് മാത്രം. വികസന പരിപാടിക്ക് അത്യന്താപേക്ഷിതമെന്ന് അധികൃതര്‍ പറഞ്ഞ 27 ഏക്കര്‍ സ്ഥലവാസികള്‍ വിട്ടുകൊടുക്കുകയുണ്ടായി. പുതിയ ടെര്‍മിനല്‍ കെട്ടിടം അവിടെയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം അനാ‍ാവശ്യമാണെന്ന് അവര്‍ കരുതുന്നു. അതിനെതിരെയാണ് സമരം.

സ്ഥലവാസികള്‍ ഘോഷയത്രയായി ഇഞ്ചക്കല്‍ ജങ്ഷനില്‍ എത്തിയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ ഞാന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. എം.എല്‍.എ. മാരായ വി. ശിവന്‍കുട്ടി (സി.പി.എം), വി. സുരേന്ദ്രന്‍പിള്ള (കേരളാ കോണ്‍ഗ്രസ്-ജോസഫ്), മുന്‍ എം.എല്‍.എ. ശരത് ചന്ദ്ര പ്രസാദ് (കോണ്‍ഗ്രസ്) എന്നിവര്‍ ആക്ഷന്‍ കൌന്‍സിലിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.

കുടിയൊഴിപ്പിക്കലിനെതിരെ വിമാനത്താവള പരിസരത്ത് നടക്കുന്ന ധര്‍ണ്ണയും ദേശീയപാതയില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രക്ഷോഭ പരിപാടികളുമെല്ലാം വികസന വിഷയത്തില്‍ ഭരണകൂടങ്ങള്‍ അവലംബിക്കുന്ന തെറ്റായ സമീപനത്തിന്റെ ഫലമാണെന്ന് ഞാന്‍ പറഞ്ഞു. ഈ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ വികസനത്തിനെതിരല്ല. ജനങ്ങളുടെ താലപര്യം കണക്കിലെടുത്തുകൊണ്ടാണ് വികസന പരിപാടികള്‍ തയ്യാറാക്കേണ്ടത്. ഭരണാധികാരികള്‍ ആപ്പീസിലിരുന്ന് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നുകൂടി ആലോചിക്കണം. ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. സ്ഥല ദൌര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശമാണ് കേരളം. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഭരണാധികാരികള്‍ക്ക് തെങ്ങിന്റെ മണ്ടയില്‍ ആളുകള്‍ക്ക് താമസിക്കാനാവില്ലെന്നും മനസ്സിലാക്കാന്‍ കഴിയണം.

വിമാനത്താവള വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത് 300ല്‍ പരം ഏക്കര്‍ ഭൂമിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി 27 ഏക്കര്‍ ആയി കുറയ്ക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.