Thursday, October 18, 2018

ഇടതുപക്ഷവും ബ്രാഹ്മണശാപം ഭയക്കുന്നുവോ?
ബി.ആര്‍.പി. ഭാസ്കര്‍
കേരളത്തിലെ പല ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ശബരിമല ശാസ്താ ക്ഷേത്രമുള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ അമ്പലങ്ങളുടെ ചുമതലയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ഏഴു പതിറ്റാണ്ടിന്‍റെ ചരിത്രം പോലുമില്ല. തിരുവിതാംകൂര്‍1947ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോള്‍ രാജഭരണകൂടത്തിന്‍റെ കീഴില്‍ 1,249 ക്ഷേത്രങ്ങളുണ്ടായിരുന്നു. രാജാവ് 1949ല്‍ ഒപ്പിട്ടതും ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചതുമായ ഉടമ്പടി പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഒഴികെയുള്ള അമ്പലങ്ങളുടെ ഭരണത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തിരു-കൊച്ചി നിയമസഭ 1950ല്‍ നിയമം ഉണ്ടാക്കി. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അമ്പലങ്ങള്‍ ഭരിക്കുന്നത് ശരിയല്ലെന്നതുകൊണ്ടാണ് സ്വയംഭരണാധികാരമുള്ള ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യ ബോര്‍ഡിലെ മൂന്നു അംഗങ്ങളില്‍ ഒരാളെ മുന്‍ മഹാരാജാവും മറ്റൊരാളെ ഹിന്ദു മന്ത്രിമാരും മൂന്നാമനെ ഹിന്ദു എം.എല്‍.എമാരും തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ മഹാരാജാവിന്റെ കാലശേഷം ഒരംഗത്തെ ഹിന്ദു മന്ത്രിമാരും രണ്ടു പേരെ ഹിന്ദു എം.എല്‍.എമാരും തെരഞ്ഞെടുക്കുന്നു.
ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍  എന്തിനാണ് ബോര്‍ഡ് ഉണ്ടാക്കുന്നതെന്നു ചിലര്‍ ചോദിക്കാറുണ്ട്. ഈ അമ്പലങ്ങള്‍ എങ്ങനെ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ കീഴില്‍ വന്നുവെന്ന് അവര്‍ ചോദിക്കാറില്ല, വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവനന്തപുരത്ത് ആധിപത്യം ഉറപ്പിച്ചപ്പോള്‍ ആദ്യം  ചെയ്തത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കുകയായിരുന്നു. നമ്പൂതിരിമാരെ പുറത്താക്കിയശേഷം പൂജാദി കര്‍മ്മങ്ങള്‍ നടത്താന്‍ അദ്ദേഹം തുളു ബ്രാഹ്മണരായ പോറ്റിമാരെ കൊണ്ടുവന്നു. തന്‍റെ രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയതും ആറു കൊല്ലത്തിലൊരിക്കല്‍ നടത്തിയതുമായ മുറജപം എന്ന ചടങ്ങ് പുറത്താക്കിയ നമ്പൂതിരിമാരുടെ ശാപത്തില നിന്ന് മുക്തിനേടാന്‍  ഏര്‍പ്പെടുത്തിയതാണ്. അമ്പത്തിയാറു ദിവസം നീണ്ടുനില്‍ക്കുന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍  നമ്പൂതിരിമാര്‍ കൂട്ടത്തോടെ എത്തി. രാജാവ് ഭക്ഷണവും പാരിതോഷികവും നല്‍കി അവരെ തൃപ്തിപ്പെടുത്തി ബ്രാഹ്മണശാപത്തില്‍ നിന്നു മോചനം നേടി.
ശബരിമല ക്ഷേത്രം വൈദിക ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പേയുള്ളതാണ്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുആന്‍ സാങ്ങ്‌ എന്ന ചീനക്കാരന്‍റെ യാത്രാവിവരണങ്ങളില്‍ പശ്ചിമഘട്ടത്തിലെ ഒരു വലിയ ബുദ്ധകേന്ദ്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. പന്തളം കഥകളില്‍ രാജാവിന്‍റെ വളര്‍ത്തുപുത്രനായ മണികണ്‍ഠന്‍ ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷിച്ചത് ആ ബുദ്ധകേന്ദ്രത്തിന്റെ ഭാഗമായിരുന്ന അമ്പലത്തെയാകണം. പാണ്ഡിരാജ്യത്തിന്‍റെ പതനത്തെ തുടര്‍ന്ന്‍ പതിന്നാലാം നൂറ്റാണ്ടില്‍ മധുരയില്‍ നിന്ന്‍ പലായനം ചെയ്ത ഒരു കുടുംബം അഭയാര്‍ത്ഥികളായി പന്തളത്തെത്തി. അവിടെ അതിനകം ആധിപത്യം സ്ഥാപിച്ചിരുന്ന വൈദിക ബ്രാഹ്മണരുടെ സഹായത്തോടെ അവര്‍ ഒരു കൊച്ചു രാജ്യം സ്ഥാപിച്ചു. വേണാട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും അവര്‍ക്കുവേണ്ടി യുദ്ധം ചെയ്ത നായന്മാര്‍ക്കും ക്ഷത്രിയ പദവി നിഷേധിച്ച വൈദിക സമൂഹം മധുരയില്‍ നിന്ന് വന്ന പൂഞ്ഞാര്‍, പന്തളം രാജാക്കന്മാര്‍ക്ക് ആ പദവി നല്‍കി. ശബരിമല ക്ഷേത്രം ആദ്യം പന്തളം രാജാവിന്‍റെയും പിന്നീട് അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ മഹാരാജാവായ വേണാടരചന്‍റെയും നിയന്ത്രണത്തിലായത് രാഷ്ട്രീയാധികാരത്തിലൂടെയാണ്.
ജമ്മു-കശ്മീരിന്‍റെ ചരിത്രം പരിശോധിച്ചാല്‍ രാജാവ് അമ്പലങ്ങള്‍ കയ്യടക്കുന്ന രീതി മനസിലാക്കാം. ആ രാജ്യം നിലവില്‍ വന്നത് 1848ല്‍ മാതമാണ്. പഞ്ചാബ് ചക്രവത്തി രഞ്ജിത്ത് സിംഗിന്‍റെ ജമ്മു-കശ്മീര്‍ പ്രദേശത്തെ സൈന്യാധിപന്‍ ഗുലാബ് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് കാശ് കൊടുത്ത് രാജപദവി നേടുകയായിരുന്നു. അദ്ദേഹം  ധര്മ്മാര്‍ത്ഥ ട്രസ്റ്റ്‌ എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടാക്കി. അതിലെ ഏക ട്രസ്റ്റി രാജാവ് തന്നെ. ഒരു രാജകീയ വിളംബരത്തിലൂടെ അദ്ദേഹം സംസ്ഥാനത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനത്തിന്‍റെ മൂന്നിലൊന്നു ആ ട്രസ്റ്റിന് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. ജമ്മുവിലെ പ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ വരുമാനം ബ്രാഹ്മണ പൂജാരിമാരും താക്കൂര്‍ മാടമ്പിമാരുമായി അദ്ദേഹം തുല്യമായി പങ്കു വെച്ചു. ആണ്ടിലൊരിക്കല്‍ മാത്രം ഭക്തരെത്തുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ വരുമാനത്തിന്‍റെ മൂന്നിലൊന്നു രാജാവിന്, മൂന്നിലൊന്ന്‍ ബ്രാഹ്മണ പൂജാരിമാര്‍ക്ക്, മൂന്നിലൊന്ന്‍ ഗുഹയിലേക്കുള്ള നഷ്ടപെട്ട മലമ്പാത കണ്ടെത്തിയ മുസ്ലിം ഇടയ കുടുംബത്തിന്.  
തിരുവിതാംകൂര്‍ മഹാരാജാവ് കയ്യിലെടുത്ത അമ്പലങ്ങളെ സര്‍ക്കാരിന്‍റെ കീഴിലാക്കിയത് ജോണ് മണ്‍റൊ എന്ന സായ്പാണ്. ഖജനാവ് കാലിയായ ഘട്ടത്തില്‍ റീജന്റായി ഭരിച്ചിരുന്ന റാണി ബ്രിട്ടീഷ് റസിഡന്റായി വന്ന മണ്‍റൊയെ ദിവാന്‍റെ ജോലിയും ഏല്പിച്ചു. സര്‍ക്കാരിന്‍റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ മണ്‍റൊ അമ്പലങ്ങള്‍ അതിന്‍റെ കീഴിലാക്കി. 
ഇത്രയും വായിച്ചിട്ടും അമ്പലങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബോര്‍ഡിനെ എല്പിക്കണോ എന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം യോഗക്ഷേമ സഭയെയോ എന്‍.എസ്.എസിനെയോ തന്ത്രി കുടുംബംഗങ്ങളെയോ ഏല്പിക്കുന്നതിനേക്കാള്‍ നല്ലത് തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡിനെ എല്പിക്കുന്നതാണ് എന്നാണ്. ഇതിന്‍റെ അര്‍ഥം ബോര്‍ഡിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്നല്ല. പാര്‍ട്ടികള്‍ ഇപ്പോള്‍ ബോര്‍ഡിലേക്ക് നിയോഗിക്കുന്നത് പ്രബല ജാതികളുടെ സംഘടനകള്‍ക്ക് സ്വീകാര്യമായവരെയാണ്. . പാര്‍ട്ടികളും ഈ സംഘടനകളും നിയമപ്രകാരമുള്ള സ്വയംഭരണാവകാശം ഉപയോഗിക്കാന്‍ ബോര്‍ഡിനെ അനുവദിക്കാറില്ല.
ആദ്യകാലത്ത് ദേവസ്വം ബോര്‍ഡിനു ഈ ദുരവസ്ഥ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കേരളം നവോത്ഥാനം പൂട്ടിക്കെട്ടി ഇരുമുന്നണി സമ്പ്രദായം ഉണ്ടാക്കിയശേഷമാണ് അതുണ്ടായത്. ബ്രാഹ്മണന് സ്വയം നല്‍കിയ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുഅബ്രാഹ്മണര്‍ക്ക് ശാന്തിമാരായും തന്ത്രിമാരായും പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കാനും ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ശ്രീനാരായണ സ്വാധീനത്തില്‍ വന്ന മാമന്‍ വൈദ്യരുടെ മകന്‍ പറവൂര്‍ ശ്രീധരന്‍ ഗുരുകുല സമ്പ്രദായത്തിലൂടെ തന്ത്രവിദ്യ അഭ്യസിച്ച് വലിയതോതില്‍ അംഗീകാരം നേടുകയുണ്ടായി. ജീവിതകാലത്ത് അദ്ദേഹം ഇരുനൂറോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും അത്ര തന്നെ ക്ഷേത്രങ്ങളിൽ മുഖ്യതന്ത്രിസ്ഥാനം വഹിക്കുകയും  ചെയ്തു. അദ്ദേഹത്തിന്‍റെ മകന്‍ പറവൂര്‍ രാകേഷ് അതെ പാത പിന്തുടരാന്‍ തീരുമാനിച്ചതോടെ അവരുടെത് ഒരു തന്ത്രി കുടുംബമായി. രാകേഷിനെ ദേവസ്വം ബോര്‍ഡ് നീറിക്കോട്‌ ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചപ്പോള്‍ മാടമ്പികള്‍ എതിര്‍ത്തു, ബോര്‍ഡ് രണ്ടു ദിവസത്തില്‍ അദ്ദേഹത്തെ മാറ്റി. രാകേഷ് അതിനെതിരെ കോടതിയെ സമീപിച്ചു. കേസ്സുപ്രീംകോടതിവരെ എത്തുകയും ആ കോടതി അദ്ദേഹത്തിനു അനുകൂലമായി വിധിക്കുകയും ചെയ്തു.
നിയമപോരാട്ടത്തിലെ തന്‍റെ വിജയത്തെ കാലാനുസൃത മാറ്റം എന്നാണു ഒരു അഭിമുഖത്തില്‍ രാകേഷ് വിശേഷിപ്പിച്ചത്. പക്ഷെ ഈ മാറ്റങ്ങള്‍ക്ക് മറ്റൊരു വശം കൂടിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.  നമ്പൂതിരിപോറ്റി സമുദായങ്ങളിലെ പുതിയ തലമുറ ഈ പരമ്പരാഗത തൊഴില്‍ മേഖലയിലേക്ക്‌ വരുന്നില്ല. ശാന്തിമാരെ കല്യാണം കഴിക്കാന്‍ നമ്പൂതിരി പെണ്‍കുട്ടികള്‍ തയ്യാറുമല്ല.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബീഹാറിലെ ഒരു ഗോത്ര വര്‍ഗത്തെ വൈദിക സമൂഹം കീഴടക്കിയതെങ്ങനെയെന്നു ഒരു ബ്രിട്ടീഷുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ അമ്പലത്തിലെ ദേവിയെ നിലനിര്‍ത്തി, ആരാധനാരീതിയും നിലനിര്‍ത്തി. പക്ഷെ  ഗോത്ര പൂജാരിയെ മാറ്റി ബ്രാഹ്മണ പൂജാരിയെ നിയമിച്ചു. ബ്രാഹ്മണന്‍റെ പൌരോഹിത്യ കുത്തക അവസാനിപ്പിക്കാതെ ജാതിമേധാവിത്വം ഇല്ലാതാകില്ല. ഹിന്ദു ദേവീദേവന്മാര്‍ ബ്രാഹ്മണര്‍ കൊണ്ടു വന്നവരല്ല. അവര്‍ വരുന്നതിനു മുമ്പേ ഉപഭൂഖണ്ഡത്തിലെ വിവിധ ജനവിഭാഗങ്ങള്‍ ആരാധിച്ചിരുന്നവരാണവര്‍. ദൈവങ്ങളെ മന്ത്രങ്ങള്‍ നിയന്ത്രിക്കുന്നു, മന്ത്രങ്ങളെ ബ്രാഹ്മണര്‍ നിയന്ത്രിക്കുന്നു എന്ന മൂഡവിശ്വാസം പരത്തിയാണ് അവര്‍ ആധിപത്യം സ്ഥാപിച്ചത്.
ആര്‍.എസ്.പി. നേതാവ് പ്രാക്കുളം ഭാസി 1960കളില്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനായിരിക്കുമ്പോള്‍ ശാന്തിമാരായി പ്രവര്‍ത്തിക്കാന്‍ അവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശീലനം നല്‍കാന്‍ വ്യവസ്ഥ ചെയ്തു. തുടര്‍ന്ന് വന്നവര്‍ ആ പരിപാടി ആത്മാര്‍ത്ഥമായി നടപ്പാക്കാനും കാലോചിതമായ മറ്റ് നടപടികള്‍ കൈക്കൊള്ളാനും കൂട്ടാക്കിയില്ല. അതിനാല്‍ അര നൂറ്റാണ്ടിനു ശേഷവും ബോര്‍ഡിന്റെ കീഴിലുള്ള  അമ്പലങ്ങളില്‍ ബ്രാഹ്മണാധിപത്യം തുടരുന്നു. ബോര്‍ഡ് പരിശീലനം നല്‍കിയ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുമ്പോള്‍ നഷ്ടപ്രതാപമോര്ത്ത് കഴിയുന്ന മാടമ്പിമാര്‍ ഇപ്പോഴും എതിര്‍പ്പുമായി മുന്നോട്ടു വരാറുണ്ട്.
ആദ്യഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പരിഷ്കാരങ്ങളുടെ ഫലമായി പരമ്പരാഗത ശാന്തിപ്പണിയില്‍ മാറ്റമുണ്ടായി. പല ക്ഷേത്രങ്ങളിലെയും ശാന്തിമാരെ ഇപ്പോള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു വരുന്നു. ഈ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ദൈവകോപമോ ബ്രാഹ്മണശാപമോ ഏറ്റുവാങ്ങേണ്ടി വന്നതായി അറിയില്ല. എന്നിട്ടും പില്‍ക്കാല ബോര്‍ഡുകള്‍ മാറ്റം വരുത്താന്‍ ധൈര്യപ്പെടാത്തത് രാഷ്ട്രീയ കേരളം പിന്നോട്ട് സഞ്ചരിച്ചു തുടങ്ങിയതുകൊണ്ടാണ്. മുന്നണി സമ്പ്രദായം നിലവില്‍ വന്നശേഷം നിരവധി സി.പി.എം അംഗങ്ങളും അനുഭാവികളും ബോര്‍ഡിന്‍റെ തലപ്പതത് വന്നിട്ടുണ്ട്. പരമ്പരാഗത തന്ത്രി സമ്പ്രദായം അഴിച്ചു പണിയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കും കഴിയാത്തത് ബ്രാഹ്മനശാപം ഭയക്കുന്നത് കൊണ്ടാണോ? അതോ ജാതിമേധാവിത്വമായി സന്ധി ചെയ്തതുകൊണ്ടാണോ? രണ്ടായാലും അത് ഇടതു പക്ഷത്തിനു ചേര്‍ന്നതല്ല. (ജനശക്തി ഒക്ടോബര്‍ 16-31, 2018) 

No comments: