Tuesday, December 8, 2009

മലയാള പത്രങ്ങൾ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു

ഉപഗ്രഹ ടേലിവിഷന്റെ വരവ് മലയാള പത്രങ്ങളുടെ വളർച്ചയെ ബാധിച്ചിട്ടില്ലെന്ന് ഇൻഡ്യൻ റീഡർഷിപ്പ് സർവ്വേ 2009ലെ രണ്ടാം റൌണ്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള ചില വാർത്തകൾ നമ്മുടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാർക്ക് പുതിയ വിവരം നൽകുകയെന്നതിനേക്കാൾ സ്വന്തം നേട്ടം അറിയിക്കുകയെന്നതായിരുന്നു അവയുടെ ലക്ഷ്യം.

രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള (വരിക്കാരല്ല) പത്ത് പത്രങ്ങളുടെ പട്ടികയിൽ മലയാള മനോരമയും മാതൃഭൂമിയും ഇപ്പോഴുമുണ്ട്. മനോരമ നാലാം സ്ഥാനത്തും മാതൃഭൂമി ഒമ്പതാം സ്ഥനത്തുമാണ്.

ഒന്നാം റൌണ്ട് സർവ്വേയ്ക്കുശേഷം മനോരമയുടെ വായനക്കാരുടെ എണ്ണം 88.83 ലക്ഷത്തിൽ നിന്ന് 91.83 ലക്ഷമായും മാതൃഭൂമിയുടേത് 64.13 ലക്ഷത്തിൽ നിന്ന് 66.78 ലക്ഷമായും ഉയർന്നതായി റിപ്പോർട്ട് കണക്കാക്കുന്നു. മനോരമ മൂന്നു ലക്ഷം വായനക്കരെ കൂടുതലായി നേടിയപ്പോൾ മാതൃഭൂമിക്ക് പുതുതായി കിട്ടിയത് 265,000 വായനക്കാരെയാണ്. മനോരമയുടെ അടിത്തറ കൂടുതൽ വിപുലമായതുകൊണ്ട് അതിന്റെ വളർച്ചാ നിരക്ക് (3.38 ശതമാനം) മാതൃഭൂമിയുടേതിനേക്കാൾ (4.13 ശതമാനം) കുറഞ്ഞതായി.

ഏറ്റവുമധികം ആളുകൾ വായിക്കുന്ന 20 പത്രങ്ങളുടെ പട്ടികയിൽ മറ്റൊരു മലയാള പത്രവുമില്ല. എന്നാൽ രാജ്യത്ത് ഏറ്റവും വലിയ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് ദേശാഭിമാനി ആണ്. അതിന്റെ വായനക്കാരുടെ എണ്ണം 16.62 ലക്ഷത്തിൽ നിന്ന് 20.27 ലക്ഷമായി വർദ്ധിച്ചതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 22 ശതമാനം വളർച്ച.

വലിയ 20 പത്രങ്ങളുടെ പട്ടികയിൽ രണ്ട് ഇംഗ്ലീഷ് പത്രങ്ങളേയുള്ളൂ: ടൈംസ് ഓഫ് ഇൻഡ്യയും (ഏഴാം സ്ഥാനം) ഹിന്ദുസ്ഥാൻ ടൈംസും (പത്തൊമ്പതാം സ്ഥാനം). ടൈംസ് ഓഫ് ഇൻഡ്യാ വായനക്കാരുടെ എണ്ണം 68.66 ലക്ഷത്തിൽ നിന്ന് 71.42 ലക്ഷമായി ഉയർന്നപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന്റേത് 34.94 ലക്ഷത്തിൽ നിന്ന് 33.47 ലക്ഷമായി കുറയുകയാണുണ്ടായത്.

പട്ടികയിലെ 20 പത്രങ്ങളിൽ ഒൻപതെണ്ണത്തിനു മാത്രമാണ് വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്. പത്തൊമ്പത് പത്രങ്ങൾക്ക് വായനക്കാർ കുറഞ്ഞു. വലിയ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി പത്രങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ഇത് ഹിന്ദി, മലയാളം പത്രങ്ങൾ വളരുകയാണെങ്കിലും മറ്റ് ചില ഭാഷകളിൽ പത്രങ്ങളുടെ വളർച്ച നിലയ്ക്കുകയാണോ എന്ന സശയം ജനിപ്പിക്കുന്നു.

ആനുകാലികങ്ങൾക്ക് രാജ്യമൊട്ടുക്ക് വായനക്കാർ നഷ്ടപ്പെടുന്നതായി സർവ്വേ കാണിക്കുന്നു. ഇത് ടെലിവിഷന്റെ സ്വാധീനമാണെന്ന് കരുതാൻ ന്യായമുണ്ട്. എന്നാൽ മലയാള പ്രസിദ്ധീകരണങ്ങൾ അവിടെയും അപവാദമായി നിലകൊള്ളുന്നു.

വനിതയുടെ (ഒന്നാം സ്ഥാനം) വായനക്കാരുടെ എണ്ണം 26.19 ലക്ഷത്തിൽ നിന്ന് 29.00 ലക്ഷമായും, മലയാള മനോരമ ആഴ്ചപ്പതിപ്പിന്റേത് (അഞ്ചാം സ്ഥാനം) 14.00 ലക്ഷത്തിൽ നിന്ന് 16.09 ലക്ഷമായും ബാലരമയുടേത് (ആറാം സ്ഥാനം)14.35 ലക്ഷത്തിൽ നിന്ന് 15.7 ലക്ഷമായും ഉയർന്നു. കൂടുതൽ വായനക്കാരെ നേടിയ മറ്റ് പ്രധാന മലയാള പ്രസിദ്ധീകരണങ്ങൾ മാതൃഭൂമി ആരോഗ്യ മാസിക, മാതൃഭൂമി തൊഴിൽവാർത്ത, മംഗളം വാരിക, ഗൃഹലക്ഷ്മി എന്നിവയാണ്.

റീഡർഷിപ്പ് സർവ്വേയുടെ ആധികാരികത ചിലർ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപയ്ക്കുള്ള പരസ്യങ്ങളുടെ ഒഴുക്ക് തീരുമാനിക്കുന്നതിൽ ഈ സർവ്വേയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

No comments: