Wednesday, January 20, 2016

മലയാളം നിലനിൽക്കണമെങ്കിൽ

ബി ആർ പി ഭാസ്കർ

എന്റെ തലമുറ ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പഠിച്ചത്‌ ഇംഗ്ലീഷിലാണ്‌. അതിനിടെ അധ്യയനം പൂർണമായും മാതൃഭാഷയിലാക്കാൻ തിരുവിതാംകൂറിലെ രാജഭരണകൂടം തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ തമിഴ്‌ ബ്രാഹ്മണനായ കെമിസ്ട്രി അധ്യാപകൻ ഒരു ദിവസം ക്ലാസെടുക്കുമ്പോൾ ‘ഇനി മലയാളത്തിൽ പഠിപ്പിക്കാനുള്ളതാണ്‌, അതിനുള്ള പരിശീലനം തുടങ്ങട്ടെ’ എന്നു പറഞ്ഞുകൊണ്ട്‌ ഇംഗ്ലീഷിൽ നിന്ന്‌ മലയാളത്തിലേക്ക്‌ തിരിഞ്ഞതോർക്കുന്നു. ചില അധ്യാപകർ മലയാളത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ തുടങ്ങി. എഴുപതു കൊല്ലം മുമ്പായിരുന്നു അത്‌. കാലമേറെ കഴിഞ്ഞിട്ടും മലയാളത്തിന്‌ ഹൈസ്കൂൾ തലത്തിനു മുകളിൽ അധ്യയന ഭാഷയാകാൻ കഴിഞ്ഞിട്ടില്ല.

സർവകലാശാലാ തലത്തിൽ എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കാനാകുമെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. വൈജ്ഞാനിക മേഖലയിൽ മലയാളം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പ്രധാന തടസം അടിസ്ഥാന ഗ്രന്ഥങ്ങൾ പലതും മലയാളത്തിൽ ലഭ്യമല്ലാത്തതാണ്‌, പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യശാസ്ത്രങ്ങളിലും. ഈ കുറവ്‌ പരിഹരിക്കാൻ ഓരോ വിജ്ഞാന ശാഖയിലെയും പ്രമുഖ കൃതികൾ മികച്ച രീതിയിൽ പരിഭാഷപ്പെടുത്താൻ മലയാള സർവകലാശാല പദ്ധതി തയ്യാറാക്കിയിരിക്കുന്നു. സ്വാഗതാർഹമായ നീക്കമാണിത്‌. ഇതിന്‌ നേതൃത്വം നൽകുന്ന വൈസ്‌ ചാൻസലർ കെ ജയകുമാർ അഭിനന്ദനം അർഹിക്കുന്നു.

അധ്യയനഭാഷ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ സർക്കാരാണ്‌. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 68 കൊല്ലക്കാലത്ത്‌ സർക്കാർ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിൽ ആവശ്യമായ മലയാള പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക അക്കാദമിക തലങ്ങളിൽ ഇതിനകം തുടങ്ങിയിരുന്നേനെ. സർവകലാശാലയിലെ അധ്യയനം മലയാളത്തിലാക്കാൻ സർക്കാർ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചാൽ ഭാഷ അതിനു സജ്ജമാണെന്നുറപ്പാക്കാനാണ്‌ മലയാള സർവകലാശാല ശ്രമിക്കുന്നത്‌.

ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം പ്രസക്തമാണ്‌. ഇപ്പോൾ തന്നെ സ്കൂൾതലത്തിൽ കുട്ടികൾ വലിയ തോതിൽ ഇംഗ്ലീഷിലേക്ക്‌ ചുവടുമാറ്റം നടത്തുന്നുണ്ട്‌. ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതുകൊണ്ട്‌ അച്ഛനമ്മമാർ വൻ ത്യാഗം സഹിച്ച്‌ മക്കളെ അത്തരം സ്കൂളുകളിൽ അയക്കുന്നു. ഈ സാഹചര്യത്തിൽ മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല. എങ്കിലും ആവശ്യമുള്ളവർക്ക്‌ സർവകലാശാലാ തലത്തിൽ മലയാളത്തിൽ പഠിക്കാൻ കഴിയേണ്ടതാണ്‌. ഇന്ന്‌ സിവിൽ സർവീസ്‌ പരീക്ഷ മലയാളത്തിലും എഴുതാനാകും. ആ നിലയ്ക്ക്‌ ഇക്കാര്യം അധികൃതർ പരിശോധിക്കേണ്ടതാണ്‌.

സർവകലാശാലാ വിദ്യാഭ്യാസം മലയാളത്തിലാക്കിയില്ലെങ്കിൽ തന്നെയും വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ ഭാഷയിലുണ്ടാകേണ്ടത്‌ ഭാഷയുടെ നിലനിൽപിന്‌ ആവശ്യമാണ്‌. കേരളത്തെ കുറിച്ച്‌ പറയുമ്പോൾ ‘കൊച്ചു’ എന്ന വിശേഷണം നാം പതിവായി ഉപയോഗിക്കാറുണ്ട്‌. ധാരാളം വലിയ സംസ്ഥാനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാഗമായതുകൊണ്ടാണ്‌ ഇതൊരു കൊച്ചുസ്ഥലമാണെന്ന ചിന്ത നമ്മുടെ മനസിൽ കടന്നുകൂടിയിട്ടുള്ളത്‌. വാസ്തവത്തിൽ കേരളം അത്ര ചെറുതല്ല. കമ്യൂണിസ്റ്റ്‌ സർക്കാരുകൾ നിലംപതിക്കുന്ന കാലത്ത്‌ കിഴക്കേ യൂറോപ്പ്‌ സന്ദർശിച്ചപ്പോൾ പോളണ്ട്‌ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും കേരളത്തേക്കാൾ ചെറുതാണെന്ന്‌ തെല്ല്‌ അത്ഭുതത്തോടെയാണ്‌ ഞാൻ മനസ്സിലാക്കിയത്‌.

ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഏതാനും ഭാഷകളുണ്ടെങ്കിലും മലയാളം തീരെ ചെറിയ ഭാഷയല്ല. സംസാരിക്കുന്നയാളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകഭാഷകളുടെയിടയിൽ അത്‌ 34-ാ‍ം സ്ഥാനത്താണ്‌. ആ സ്ഥാനം നിലനിർത്താൻ നമുക്കാകുമോ എന്നത്‌ എളുപ്പം ഉത്തരം നൽകാവുന്ന ചോദ്യമല്ല.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛനാണ്‌ ഭാഷയുടെ പിതാവ്‌ എന്നാണ്‌ നാം സ്കൂളിൽ പഠിച്ചത്‌. അങ്ങനെയെങ്കിൽ മലയാളത്തിന്‌ 600 കൊല്ലത്തെ പഴക്കമേയുള്ളു. എന്നാൽ അടുത്ത കാലത്ത്‌ നാം അതിന്റെ ചരിത്രം പിന്നോട്ട്‌ നീട്ടി ശ്രേഷ്ഠഭാഷാ പദവി നേടുകയുണ്ടായി. യഥാർത്ഥത്തിൽ പൂർവരൂപമായ പ്രാചീന തമിഴിൽ നിന്ന്‌ ഇന്നത്തെ തമിഴും മലയാളവുമൊക്കെ എന്നാണു വേർപെട്ടതെന്ന്‌ കൃത്യമായി പറയാനാവില്ല. ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്‌. മാറ്റങ്ങൾക്ക്‌ പല കാരണങ്ങളുമുണ്ടാകാം. ആ പ്രക്രിയക്കിടയിൽ ഭാഷകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.

ഭാഷ നിലനിൽക്കണമെങ്കിൽ അത്‌ ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഉപകരിക്കണം. അല്ലാത്തപക്ഷം മരണം സംഭവിക്കും. പത്രങ്ങൾ സംസ്കൃതത്തിൽ നിന്ന്‌ കടമെടുത്തുകൊണ്ട്‌ ഭാഷയെ വികസിപ്പിച്ചതിന്റെ ഫലമായി ഇന്ന്‌ മലയാളിയുടെ സംസാരഭാഷയിൽ ധാരാളം സംസ്കൃത പദങ്ങളുണ്ട്‌. ഇപ്പോൾ ചാനലുകൾ ഇംഗ്ലീഷ്‌ നമ്മുടെ ഭാഷയിലേക്ക്‌ കടത്തിവിടുകയാണ്‌. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ എല്ലാ പരിപാടികൾക്കും മലയാള പേരുകളാണ്‌ നൽകിയത്‌. പിന്നീട്‌ വന്നവ പേരുകൾക്ക്‌ ഇംഗ്ലീഷിനെ ആശ്രയിച്ചു. ഇത്‌ മലയാളഭാഷയുടെ പരിമിതിയേക്കാൾ ചാനൽ പ്രവർത്തകരുടെ പരിമിതിയെയാണ്‌ വിളംബരം ചെയ്യുന്നത്‌.

ലോകം അറിവിന്റെ കാലത്ത്‌ പ്രവേശിച്ചിരിക്കുകയാണ്‌. അറിവ്‌ നൽകാൻ പര്യാപ്തമല്ലാത്ത ഭാഷയ്ക്ക്‌ പുതിയ കാലത്ത്‌ നിലനിൽക്കാനാകില്ല. മലയാള സർവകലാശാല അതിന്റേതായ രീതിയിൽ ഭാഷയെ അറിവിന്റെ ലോകത്തിന്‌ അനുയോജ്യമാക്കാൻ ശ്രമിക്കുകയാണ്‌. ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്‌. തത്സമയ കമ്പ്യൂട്ടർ പരിഭാഷയിലൂടെ മറ്റ്‌ പല ഭാഷകളിലേക്ക്‌ ആ അറിവ്‌ സംക്രമിപ്പിക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്‌. ആ സംവിധാനം മലയാളിക്ക്‌ ഫലപ്രദമായി ഉപയോഗിക്കാനായാൽ നമ്മുടെ ഭാഷയുടെ വിജ്ഞാനദാരിദ്ര്യം മറികടക്കാനാകും. സർക്കാരും സാങ്കേതിക വിദഗ്ധരും സർവകലാശാലകളും ഈ വിഷയത്തിൽ താൽപര്യമെടുക്കണം.(ജനയുഗം, , ജനുവരി 20, 2016)

Wednesday, January 6, 2016

ജിജി തോംസണില്ലാതെ കഴിയാൻ കേരളത്തിനാകും

ബി ആർ പി ഭാസ്കർ
ജനയുഗം

ഈ മാസം അവസാനം സർവീസിൽ നിന്ന്‌ വിരമിക്കേണ്ട ചീഫ്‌ സെക്രട്ടറി ജിജി തോംസണിന്റെ കാലാവധി നീട്ടിക്കൊടുക്കാൻ സർക്കാർ ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്‌ കണ്ടു. ഈ ഉദ്യോഗസ്ഥന്റെയെന്നല്ല ആരുടെയും സേവനം അത്രയ്ക്ക്‌ അനുപേക്ഷണീയമാണെന്ന വിശ്വാസമില്ലാത്തതുകൊണ്ട്‌ ഇത്‌ സത്യമാവില്ലെന്നാണ്‌ ഞാൻ കരുതുന്നത്‌. പക്ഷെ അതുറപ്പിക്കാനാവുന്നില്ല.

കഴിഞ്ഞ കൊല്ലമാണ്‌ ജിജി തോംസൺ ചീഫ്‌ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്‌. അദ്ദേഹത്തിനെ ആ സ്ഥാനത്തിനു പരിഗണിക്കപ്പെടുന്ന വേളയിൽ പാമൊലിൻ കേസിലെ പ്രതിപ്പട്ടികയിൽ പേരുള്ളതിനാൽ അദ്ദേഹത്തിന്റെ നിയമനം സുപ്രിം കോടതിയുടെ റൂളിങ്ങിന്‌ വിരുദ്ധമാകുമെന്ന വാദവുമായി പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദൻ മുന്നോട്ടു വന്നിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ നിയമിക്കൻ തീരുമാനിച്ചു കഴിഞ്ഞെന്ന്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കാലാവധി നീട്ടിക്കൊടുക്കാൻ ഉദ്ദേശമില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌ വാർത്ത പൂർണ്ണമായി തള്ളിക്കളയാനാവാത്തത്‌.

പാമൊലിൻ കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു ഐഎഎസ്‌ ഉദ്യോഗസ്ഥനായ പി ജെ തോമസിനെ കേന്ദ്രം മുഖ്യ വിജിലൻസ്‌ കമ്മിഷണറായി നിയമിച്ചിരുന്നു.
അഴിമതിക്കേസിലെ പ്രതിയെ ആ സ്ഥാനത്ത്‌ അവരോധിച്ചത്‌ അനുചിതമാണെന്ന്‌ സുപ്രിം കോടതി അഭിപ്രായപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹത്തിന്‌ സ്ഥാനം നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ്‌ അച്യുതാനന്ദൻ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കരുതെന്ന്‌ പറഞ്ഞത്‌.

തോമസിന്റെ കാര്യത്തിൽ സുപ്രിം കോടതി എടുത്ത തീരുമാനം തന്നെയും നീതിപൂർവകമായിരുന്നോ എന്ന്‌ സംശയിക്കാവുന്നതാണ്‌. കാരണം തോമസ്‌ കുറ്റവാളിയാണെന്ന്‌ ഒരു കോടതിയും കണ്ടെത്തിയിരുന്നില്ല.

കെ കരുണാകരന്റെ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്‌ 1992ലാണ്‌. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1997ൽ പാമൊലിൻ ഇടപാടിലൂടെ സർക്കാരിന്‌ നഷ്ടം വരുത്തിയതിനു കരുണാകരൻ, മന്ത്രിയായിരുന്ന ടി എച്ച്‌ മുസ്തഫ, പി ജെ തോമസ്‌, ജിജി തോംസൺ എന്നിവർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സർക്കാരിന്റെ കാലത്തോ തുടർന്നു വന്ന യുഡിഎഫ്‌ സർക്കാരിന്റെ കാലത്തോ പിന്നീടു വന്ന അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തോ കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അതിനിടെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരും കേസുമായി ബന്ധപ്പെട്ട്‌ ഉയർന്നു വന്നു. കരുണാകരനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നതിനും തോമസിനും ജിജി തോംസണിനും സർവീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും എങ്ങും എത്താതെ കിടന്ന പാമൊലിൻ കേസ്‌ തടസമായില്ല.

ഒരു കേസ്‌ അനന്തമായി നീളുകയും അതിന്റെ പേരിൽ ഒരാൾക്ക്‌ പുതിയ സ്ഥാനം നിഷേധിക്കുകയും ചെയ്യുമ്പോൾ അയാൾ വിചാരണ കൂടാതെ ശിക്ഷിക്കപ്പെടുകയാണ്‌. ആ നിലയ്ക്ക്‌ ഉമ്മൻ ചാണ്ടി സർക്കാർ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചത്‌ തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. എന്നാൽ വിരമിച്ചശേഷവും ജിജി തോംസൺ തുടരണമെന്ന്‌ ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കണം.

സർക്കാരിനെ ഒന്നിലധികം തവണ ബുദ്ധിമുട്ടിച്ച ചീഫ്‌ സെക്രട്ടറിയാണ്‌ ജിജി തോംസൺ. പാമൊലിൻ കേസിൽ നിരപരാധിയാണെന്ന്‌ പത്രസമ്മേളനത്തിലൂടെ സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമം മന്ത്രിമാരുടെ പരാതി വിളിച്ചു വരുത്തുകയും തന്റെ അപ്രീതി പരോക്ഷമായാണെങ്കിലും പരസ്യമായി പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്തു.

എതിർക്കുന്നവരെ അറസ്റ്റ്‌ ചെയ്തുകൊണ്ട്‌ ഗ്യാസ്‌ പൈപ്പ്‌ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന്‌ ജിജി തോംസൺ ഒരിക്കൽ പറയുകയുണ്ടായി. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ ആ പ്രഖ്യാപനം തള്ളിക്കൊണ്ട്‌ പത്രക്കുറിപ്പ്‌ ഇറക്കേണ്ടിവന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ മതം പ്രചരിപ്പിക്കാനുള്ള സഭയുടെ കടമയെ കുറിച്ച്‌ ജിജി തോംസൺ സംസാരിച്ചു. ആ പ്രസ്താവം ഹിന്ദുത്വ ചേരിയെ ചൊടിപ്പിച്ചു. അദ്ദേഹത്തെ ചീഫ്‌ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ നീക്കണമെന്ന്‌ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടുകാലത്തെ പരിചയ സമ്പത്തുള്ള ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥനിൽ നിന്ന്‌ ഉണ്ടാകാൻ പാടില്ലത്ത അനൗചിത്യങ്ങളാണ്‌ ചീഫ്‌ സെക്രട്ടറിയെന്ന നിലയിൽ ജിജി തോംസണിൽ നിന്ന്‌ കഴിഞ്ഞ ഒരു കൊല്ലക്കാലത്തുണ്ടായത്‌.

ഇപ്പോൾ കേന്ദ്രത്തിൽ ഗ്രാമീണ വികസന വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന എസ്‌ എം വിജയാനന്ദ്‌, സംസ്ഥാന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊ എന്നിവരാണ്‌ ജിജി തോംസൺ വിരമിക്കുമ്പോൾ ഒഴിവാകുന്ന സ്ഥാനത്തേക്ക്‌ സർവീസിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പരിഗണന അർഹിക്കുന്ന കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥരെന്ന്‌ ഒരു വാർത്താറിപ്പോർട്ടിൽ നിന്ന്‌ മനസിലാക്കുന്നു.

ഇരുവരും നല്ല സേവന പാരമ്പര്യമുള്ളവരാണ്‌. ആ നിലയ്ക്ക്‌ ജിജി തോംസൺ പോയാൽ കേരളം അറബിക്കടലിൽ താണുപോകുമെന്ന്‌ ഭയപ്പെടേണ്ടതില്ല. ഏതായാലും അദ്ദേഹത്തെ കൂടാതെ കഴിയാൻ കേരളത്തിനാകും.

Friday, January 1, 2016

യാത്രകൾ കൊണ്ട് കേരളം രക്ഷപ്പെടില്ല

ബി.ആർ.പി. ഭാസ്കർ
ജനശക്തി

നിയമസഭാ തെരഞ്ഞെടുപ്പുകാലം എത്തിക്കഴിഞ്ഞു. വോട്ടെടുപ്പിന് ആറു മാസമുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ കേരള സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി ബി.ജെ.പി പ്രചാരണത്തിന് തുടക്കം കുറിക്കാൻ ആ അവസരം വിനിയോഗിച്ചു. കേരള നിയമസഭയിൽ അക്കൌണ്ട് തുറക്കുകയെന്ന മിതമായ മോഹമേ പാർട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഇതുവരെ പ്രകടിപ്പിച്ചിരുന്നുള്ളു. എന്നാൽ സംഘ പരിവാർ നിരയിൽ നിന്ന് പാർട്ടിയുടെ സംസ്ഥാന നേതൃപദവിയിലേക്കുയർത്തപ്പെട്ട കുമ്മനം രാജശേഖരൻ അക്കൌണ്ട് തുറക്കാനല്ല ഭരിക്കാനാണു മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായതല്ല.  ഹിന്ദുത്വത്തിന്റെ ചിന്താപദ്ധതിയിലെ പല അംശങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ സാമൂഹ്യപരിഷ്കർത്താക്കൾ മുന്നോട്ടുവെച്ച ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. സംഘ പരിവാറിന്റെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമ്മിതിയാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയം ശ്രീനാരായണഗുരുവിന്റെ ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ നവോത്ഥാന സങ്കല്പത്തിനു കടകവിരുദ്ധമാണ്. അതുകൊണ്ടാണ് സംഘ പരിവാർ അറുപതിലേറെ കൊല്ലമായി പരിശ്രമിച്ചിട്ടും ജനസംഘത്തിനും അതിന്റെ പിൻ‌ഗാമിയായ ബി.ജെ.പിക്കും ഇക്കാലമത്രയും കേരള നിയമസഭയിൽ പ്രവേശിക്കാനാകാഞ്ഞത്.

ബി.ജെ.പിക്ക് പ്രതീക്ഷക്ക് വക നൽകുന്ന ചില സാഹചര്യങ്ങൾ അടുത്ത കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം നേടി അധികാരത്തിലേറാനായതാണ് ഇതിലൊന്ന്  വിജയിക്കൊപ്പം നിൽക്കാനുള്ള ഇന്ത്യാക്കാരുടെ സന്നദ്ധതയാണ് ഉപഭൂഖണ്ഡത്തിൽ ആധിപത്യം നേടാൻ തങ്ങളെ സഹായിച്ചതെന്ന് ഒരു ആദ്യകാല ബ്രിട്ടീഷ് ഗവർണർ ജനറൽ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ കോൺഗ്രസിനെ പിന്തള്ളി ഏറ്റവും വലിയ കക്ഷിയായി മാറിയ സാഹചര്യം പ്രയോജനപ്പെടുത്തി  തെക്കൻ പ്രദേശങ്ങളിൽ ‘ഹനുമാൻ മനോഭാവം’ പുലർത്തുന്നവരെ കണ്ടെത്തി അവരിലൂടെ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും അതിന്റെ പിന്നിലെ ശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘവും.എസ്.എൻ.ഡി.പി യോഗത്തിന്റെയും കേരള പുലയ മഹാസഭയുടെയും ചില നേതാക്കൾ  ഹനുമാൻ വേഷമിടാൻ തയ്യാറായി കഴിഞ്ഞു.

ജാതിമത സംഘടനകളുടെ നേതാക്കളെ നയിക്കുന്നത് സമൂഹ താല്പര്യങ്ങളേക്കാൾ സ്വാർത്ഥ താല്പര്യങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയ കക്ഷികൾക്ക് അവരെ വരുതിയിലാക്കാൻ എളുപ്പമാണ്, പ്രത്യേകിച്ചും അധികാരത്തിലിരിക്കുമ്പോൾ. എന്നാൽ ആ നേതാക്കൾക്കൊപ്പം സാധാരണഗതിയിൽ അണികൾ പോകില്ല. കാരണം അവരുടെ ആഗ്രഹാഭിലാഷങ്ങൾ വ്യത്യസ്തമാണ്. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയവരാണവർ. അവർ സമത്വസുന്ദര കേരളം വാഗ്ദാനം ചെയ്ത രാഷ്ട്രീയ കക്ഷികളുടെ പിന്നിൽ അണിനിരന്നത് ആ കക്ഷികൾ നവോത്ഥാന സങ്കല്പം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ സഫലമായില്ല. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി പ്രതിലോമ ശക്തികളുമായി നിരന്തരം സന്ധി ചെയ്ത ഇടതു-വലതുപക്ഷങ്ങൾക്ക് നവോത്ഥാന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. രാഷ്ട്രീയ കക്ഷികൾ അവരെ മത്സരിച്ച് പ്രീണിപ്പിച്ചപ്പോൾ നവോത്ഥാന നേട്ടങ്ങളിൽ  പലതും നഷ്ടമായി. സമൂഹം പിറകോട്ടടിക്കപ്പെട്ടു.

ജാതിമത സംഘടനകളുടെ നേതാക്കൾ കോൺഗ്രസ് പാളയത്തിൽ പ്രവേശിച്ചപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നവരാണ് ആ സമുദായങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ. എസ്.എൻ.ഡി.പി. യോഗത്തിന്റെയും കെ.പി.എം.എസിന്റെയും ചരിത്രത്തിൽ നിന്നു തന്നെ ഇതു തെളിയും. ഈ കക്ഷികളിൽ പ്രതീക്ഷ അർപ്പിച്ച വിഭാഗങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന മോഹഭംഗം മുതലെടുക്കാനാണ് സംഘ പരിവാറിന്റെ ശ്രമം.

പരിവാറും അതിനെ സഹായിക്കാൻ തയ്യാറായിട്ടുള്ള ജാതിമത സംഘടനകളും സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ രാഷ്ട്രീയ മോഹം പൂവണിയിക്കാൻ വർഗ്ഗീയ ധ്രുവീകരണം കൂടിയേ തീരൂ. ഇതിനെതിരെ എൽ.ഡി. എഫും യു.ഡി.എഫും അവരവരുടെ രീതിയിൽ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ വർഗ്ഗീയവിഭജനം ലക്ഷ്യമിട്ട് അവർ നിരത്തുന്ന വാദങ്ങളെ ഫലപ്രദമായി നേരിടാൻ എൽ.ഡി. എഫിനൊ യു.ഡി.എഫിനൊ കഴിയുന്നില്ല. വെള്ളാപ്പള്ളി നടേശന്റെ വാദങ്ങൾ ശരിയാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഈവിധം ചിന്തിക്കുന്നവർ മറ്റ് പിന്നാക്കവിഭാഗങ്ങൾക്കിടയിലുമുണ്ടെന്ന യാഥാർത്ഥ്യം മുന്നണികൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. അതിനു തയ്യാറാകുമ്പോൾ അവർ നേരിടുന്നത് വെള്ളാപ്പള്ളി നടേശനെ ആക്രമിച്ചൊ ജയിലിലടച്ചൊ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് അവർക്ക് ബോധ്യപ്പെടും.

നിലവിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് രണ്ട് മുന്നണികളും, പ്രത്യേകിച്ച് അവയെ നയിക്കുന്ന സി.പി.എമ്മും കോൺഗ്രസും, സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരാത്മപരിശോധനക്കു അവർ തയ്യാറാണെന്ന ഒരു സൂചനയുമില്ല. പഴയ രീതിയിൽ മുന്നോട്ടു പോകാനാണ് അവർ ശ്രമിക്കുന്നത്. സി.പി.എമ്മിനു വേണ്ടി പിണറായി വിജയനും സി.പിഐക്കു വേണ്ടി കാനം രാജേന്ദ്രനും കോൺഗ്രസിനു വേണ്ടി വി.എം. സുധീരനും കേരള യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും വർഗ്ഗീയ ശക്തികളുമായി നിരന്തരം കൂട്ടുകൂടുന്നവരാണ് അവരെല്ലാം. ആ കൂട്ടുകെട്ടുകളെല്ലാം തെറ്റായിരുന്നെന്നും ഇനി അതുണ്ടാവില്ലെന്നും ജനങ്ങളോട് പറയാൻ അവർക്കാകുമോ? ഇല്ലെങ്കിൽ എങ്ങനെയാണ് ജനങ്ങൾ അവരെ വർഗ്ഗീയതയെ ചെറുക്കാൻ കെല്പൂള്ളവരായി കാണുക?

മുസ്ലിം ലീഗിനുവേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും യാത്ര നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതക്കും ന്യൂനപക്ഷ വർഗ്ഗീയതക്കുമെതിരായ യാത്ര എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സമത്വം, സമന്വയം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാവും  യാത്രയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പിന്നീട് പറഞ്ഞു. കേരളാ കോൺഗ്രസിനു വേണ്ടി കെ.എം. മാണി യാത്ര നടത്തുമെന്നും പറയപ്പെടുന്നു. ആദ്യ പ്രത്യക്ഷ വർഗ്ഗീയ കക്ഷിയായ ലീഗും ആദ്യ പ്രച്ഛന്ന വർഗ്ഗീയ കക്ഷിയായ കേരളാ കോൺഗ്രസും എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാവുക?   

എല്ലാത്തരം വർഗ്ഗീയതകളെയും ഒഴിവക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറല്ലാത്തിടത്തോളം അവരുടെ യാത്രകൾക്ക് കേരളത്തെ രക്ഷിക്കാനാകില്ല.(ജനശക്തി, ജനുവരി 1-15, 2016.

Wednesday, December 23, 2015

ആഭാസന്മാർ വാഴുന്ന സർവകലാശാല

ബി ആർ പി ഭാസ്കർ
 ജനയുഗ

രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗത്തിന്റെ മൂന്നാം വാർഷികാചരണ വേളയിൽ ആ ബലാത്സംഗക്കേസിലെ ബാലനായ പ്രതി ലഘുശിക്ഷ പൂർത്തിയാക്കി പുറത്തു വരുന്നതു തടയാൻ ചിലർ ശ്രമിക്കുകയുണ്ടായി. അതിനിടെയാണ്‌ കാലിക്കട്ട്‌ സർവകലാശാലയിലെ നാന്നൂറിൽ പരം പെൺകുട്ടികൾ ക്യാമ്പസിൽ തങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റി സിന്‌ കത്തയച്ചു എന്ന വാർത്ത പുറത്തു വന്നത്‌. പ്രബുദ്ധ കേരളത്തിന്റെ വികൃതമുഖം അനാവരണം ചെയ്യുന്ന ആ സംഭവം പൊതുമണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ല.

പോസ്റ്റ്‌ കാർഡിലാണ്‌ എഴുതി അയക്കുന്നതെങ്കിൽപോലും പരാതി ഗൗരവപൂർവമായ  പരിഗണന അർഹിക്കുന്നെങ്കിൽ അതിനെ റിട്ട്‌ ഹർജിയായി ക രുതുന്ന പാരമ്പര്യം നമ്മുടെ ഉയർന്ന നീതിപീഠങ്ങൾക്കുണ്ട്‌. ആ നിലയ്ക്ക്‌ ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്‌. അവധിക്കാല മനോഭാവം മൂലമാകണം ഇത്‌ എപ്പോൾ, എങ്ങനെയുണ്ടാകുമെന്ന ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.

ചീഫ്‌ ജസ്റ്റിസിനയച്ച കത്തിന്റെ കോപ്പി വിദ്യാർഥിനികൾ സർവകലാശാലയുടെ ചാൻസലറായ ഗവർണർക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ചതായി വാർത്തയിലുണ്ടായിരുന്നു. ഗ വർണർ പി സദാശിവം ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസ്‌ കൂടിയാണ്‌. മുൻഗാമികളിൽ നിന്ന്‌  വ്യത്യസ്തമായി ചാൻസലർ പദവി ഗൗരവത്തോടെ എടുക്കുകയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സവിശേഷ താൽപര്യമെടുക്കുകയും ചെയ്യുന്ന ആളുമാണദ്ദേഹം.ഇക്കാര്യത്തിൽ അദ്ദേഹം എന്ത്‌ നടപടിയെടുക്കാനുദ്ദേശിക്കുന്നു എന്നറിയില്ല.

വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളിലും സങ്കുചിതവും പ്രതിലോമപരവുമായ നിലപാടുകൾ എടുത്തിട്ടുള്ള പി കെ അബ്ദുറബ്ബിൽ നിന്ന്‌ ഗുണപരമായ എന്തെങ്കിലും നീക്കം പ്രതീക്ഷിക്കാനാകുമെന്ന്‌ തോന്നുന്നില്ല.


സർവകലാശാലയിലെ വിദ്യാർഥി സംഘടനകൾ വിദ്യാർഥിനികളുടെ പരാതിയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതായി കാണുന്നു. ക്യാമ്പസ്‌ അതിക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ്‌ വിദ്യാർഥിനികൾ കത്തയച്ചതെന്ന്‌ എസ്‌എഫ്‌ഐ സെനറ്റിൽ വാദിച്ചപ്പോൾ ഹോസ്റ്റലിലെ ശോചനീയമായ അവസ്ഥക്കെതിരെ നിവേദനം നൽകാനെന്ന പേരിൽ ഒപ്പുശേഖരിച്ചശേഷം ആദ്യ പേജ്‌ മാറ്റി പീഡനത്തിനെതിരായ പരാതിയാക്കി മാറ്റുകയായിരുന്നെന്ന്‌ എംഎസ്‌എഫ്‌ ആരോപിച്ചു. കത്ത്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകിയ ആറു വിദ്യാർഥിനികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഒരു പ്രമേയം എംഎസ്‌എഫ്‌ അവതരിപ്പിക്കുകയും അത്‌ സെനറ്റ്‌ അംഗീകരിക്കുകയും ചെയ്തു.

കാലിക്കറ്റ്‌ സർവകലാശാലയുടെ കാര്യങ്ങളിൽ തുടക്കം മുതൽ വലിയ താൽപര്യം എടുത്തു വരുന്ന മുസ്ലിം ലീഗിന്റെ പോഷകസംഘടനയാണ്‌ എംഎസ്‌എഫ്‌. അത്‌ സ്ത്രീപീഡകർക്ക്‌ അനുകൂലമായ നിലപാടെടുക്കുകയും ആ നിലപാടിന്‌ സെനറ്റ്‌ അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സർവകലാശാലയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ക്യാമ്പസിൽ അഴിഞ്ഞാടുന്നവരെ സംരക്ഷിക്കാൻ തയ്യാറുള്ളവരാണെന്ന്‌ വ്യക്തമാകുന്നു.

വിദ്യാർഥിനികളുടെ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട്‌ ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയിൽ നേരിട്ടു അന്വേഷണമോ മേറ്റ്ന്തെങ്കിലും നടപടിയോ എടുക്കാതെ രജിസ്ട്രാർ പൊലീസിനു കൈമാറിയെന്നും അതിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പൊലീസ്‌ ഒരു കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നു. പീഡകരും അവരുടെ സംരക്ഷകരും പൊലീസ്‌ നടപടികളിലൂടെ വിദ്യാർഥിനികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു എന്നർഥം.

ഇതേ തരത്തിലുള്ള ഒരു പരാതി ഈ സർവകലാശാലയി ൽ നിന്ന്‌ 1997ലും ഹൈക്കോടതിക്ക്‌ ലഭിച്ചിരുന്നു. അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥിതിഗതികൾ പഠിച്ചു റിപ്പോർട്ടു ചെയ്യാൻ പ്രമുഖ അഭിഭാഷകയായ വി പി സീമന്തിനിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതിയെ നിയോഗിച്ചു. ചുറ്റുമതിലില്ലാത്ത ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഹോസ്റ്റൽ കവാടത്തിലും സമീപത്തുള്ള റോഡിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുക, രാത്രികാലങ്ങളിൽ പട്രോളിങ്‌ ഏർപ്പെടുത്തുക തുടങ്ങിയ പല നിർദ്ദേശങ്ങളും ആ സമിതി നൽകി. അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്ക്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരില്ലായിരുന്നു.

പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്‌ ക്യാമ്പസിലെ അവസ്ഥ അന്നത്തേക്കാൾ മോശമായിരിക്കുന്നു എന്നാണ്‌. ഒരു വിദ്യാർഥിനി വരച്ചുകാട്ടുന്ന ചിത്രം കാണുക: പ്രഭാത സവാരിക്ക്‌ പോകുമ്പോൾ കേൾക്കുന്ന അസഹ്യമായ കമന്റടി മുതൽ തുടങ്ങുന്നു ഇവിടത്തെ പ്രശ്നങ്ങളുടെ നീണ്ട നിര. ഷാളിടാത്ത പെൺകുട്ടിയെ കാണുമ്പോൾ ‘എനിക്ക്‌ പലതും ചെയ്യാൻ തോന്നുന്നു’ എന്നു പറയുന്നവർ, പാവാട ഇടുന്നവരോട്‌ “നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നതെ’ന്ന്‌’ ചോദിച്ച്‌ കുനിഞ്ഞു നിന്നു നീളമളക്കുന്നവർ, ഹോസ്റ്റലിലെ വിദ്യാർി‍നികൾ ” സെക്സിന്‌ അവൈലബിൾ ആണോ?’ എന്ന്‌ വഴിവക്കിൽ നട്ടുച്ചയ്ക്ക്‌ കാത്തു നിന്ന്‌ ചോദിക്കുന്നവർ, നഗ്നതാ പ്രദർശനം നടത്തുന്നവർ, അതുകണ്ട്‌ പേടിച്ചോടുന്ന കുട്ടികളുടെ പുറകേപോയി സ്വയംഭോഗം ചെയ്ത്‌ കാണിക്കുന്നവർ, ഹോസ്റ്റലിനു വെളിയിലെ റോഡിലൂടെ തെറി പറഞ്ഞു പോകുന്നവർ, പെൺകുട്ടികളുടെ നേരെ സ്ഫോടക വസ്തു എറിയുന്നവർ, ക്യാമ്പസിലെ പരിപാടികൾക്കിടെ വന്ന്‌ കമന്റടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നവർ, ഹോസ്റ്റലിനു വെളിയിൽ വാഹനം നിർത്തി വസ്ത്രമുരിയുന്നവർ തുടങ്ങി ഞങ്ങൾ നേരിടുന്ന മനുഷ്യരും അവരുടെ വൈകൃതങ്ങളും അനവധിയാണ്‌.

ക്യാമ്പസിലെ ലജ്ജാകരമായ അവസ്ഥ മറന്നുകൊണ്ട്‌ മുന്നോട്ടുപോകുന്ന അധികൃതരിൽ യാഥാർഥ്യബോധമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ വിദ്യാർഥിനികൾ അടുത്ത കാലത്ത്‌ ‘സമത്വം, സ്വാതന്ത്ര്യം, സുരക്ഷ’ എന്ന  മുദ്രാവാക്യവുമായി ‘ആകാശം മുട്ടെ പരാതികൾ’ എന്ന്‌ പേരിൽ സമാധാനപരമായ ഒരു സമരം സംഘടിപ്പിക്കുകയുണ്ടായി. ഹൈഡ്രജ ൻ നിറച്ച ബലൂണുകളിൽ പരാതിക്കെട്ടുകൾ കെട്ടി അവർ മുകളിലേക്ക്‌ വിട്ടു. അധികൃതർ അത്‌ കണ്ടില്ലെന്നു നടിച്ചു.

ഇപ്പോഴത്തെ വൈസ്‌ ചാൻസലർ കെ മുഹമ്മദ്‌ ബഷീർ സ്ഥാനമേറ്റിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. പക്ഷെ ക്യാമ്പസിലെ സാഹചര്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തയാളല്ല അദ്ദേഹം. കാരണം ആ പദവിയിലെത്തുന്നതിനു മുമ്പ്‌ അദ്ദേഹം അവിടെ രജിസ്ട്രാർ ആയിരുന്നു. അതിനു മുമ്പ്‌ അദ്ദേഹം മലപ്പുറം ജില്ലയിലെ ഒരു കോളജിൽ  പ്രിൻസിപ്പൽ ആയിരുന്നു.

വിദ്യാർഥിനികളുടെ പരാതിയിൽ മൗനമവലംബിക്കുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനുള്ള കുത്സിതശ്രമങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന വൈസ്‌ ചാൻസലർക്കും രജിസ്ട്രാർക്കും ആ പദവികൾ വഹിക്കാനുള്ള യോഗ്യതയില്ല. അവരും അവർക്ക്‌ ആ പദവി നേടിക്കൊടുത്ത അബ്ദു റബ്ബും വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ പ്രശ്നങ്ങളുടെ ഭാഗമാണ്‌.
അവർക്ക്‌ പ്രശ്ന പരിഹാരത്തിനുള്ള മാർഗത്തിന്റെ ഭാഗമാകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സർവകലാശാലയിലെ ആഭാസന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ ഹൈക്കോടതി അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു. (ജനയുഗം, ഡിസംബർ 23, 2015)

Thursday, December 17, 2015

മോദിയും മാണിയും നമ്മളും

ബി.ആർ.പി. ഭാസ്കർ


നരേന്ദ്ര മോദി ഒരു ചുരുങ്ങിയ കാലയളവിൽ ദേശിയ-അന്താദ്ദേശീയതലങ്ങളിൽ വളർത്തിയെടുത്ത പ്രഭാവവും കെ.എം. മാണി അര നൂറ്റാണ്ടു കാലമെടുത്ത് സംസ്ഥാനത്ത് കെട്ടിപ്പൊക്കിയ പ്രതിച്ഛായയും ഏതാണ്ട് ഒരേസമയത്ത് തകർന്നത് കേവലം യാദൃശ്ചികം. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി രാജ്യത്തിന്റെയും ധനമന്ത്രിയെന്ന നിലയിൽ മാണി സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥകളുടെ ഭാഗ്യവിധാതാക്കളായിരിക്കെ ഉണ്ടായ വിധിവൈപരീത്യം നമ്മെ, ഇന്നാട്ടിലെ ജനങ്ങളെ, ബാധിക്കുമോയെന്നും ബാധിക്കുമെങ്കിൽ എങ്ങനെയെന്നും അന്വേഷിക്കേണ്ടതുണ്ട്.
ബീഹാറിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ തിരിച്ചടി മോദിയുടെ കേന്ദ്ര ഭരണത്തിന്മേലുള്ള പിടിമുറുക്കം ഒട്ടും കുറച്ചിട്ടില്ല. തെരഞ്ഞെടുപ്പു തോൽ‌വിയുടെ ഉത്തരവാദിത്വത്തിൽ എല്ലാവർക്കും പങ്കുണ്ടെന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് അണികൾ നിശ്ശബ്ദം അംഗീകാരം നൽകിക്കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി പ്രവർത്തിച്ച രീതിയിൽ തുടരാനാകുമോ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ആഗോള സാമ്പത്തിക ശക്തികൾ ആവശ്യപ്പെടുന്ന പല പരിഷ്കാരങ്ങളും ആന്തരിക സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മൻ‌മോഹൻ സിങ് സർക്കാരിന് നടപ്പാക്കാനായില്ല. അവ നടപ്പാക്കുമെന്ന പ്രതീക്ഷ മോദി രാജ്യത്തിനകത്തും പുറത്തും ഉയർത്തിയിരുന്നു. സർക്കാരിനു നേരിട്ടു ചെയ്യാനാകുന്ന പലതും അദ്ദേഹം ചെയ്തു. ലോക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ എൻ.ഡി.എ. ന്യൂനപക്ഷമാകയാൽ നിയമഭേദഗതി ആവശ്യമുള്ള മാറ്റങ്ങളുമായി മുന്നോട്ടു പോകാൻ മോദിക്കായിട്ടില്ല. പരിഷ്കരണങ്ങളുടെ ഭാഗമായ ജനറൽ  സെയിൽ ടാക്സ് ബിൽ പാസാക്കുന്നതിന് സഹായിക്കണമെന്ന്  കേന്ദ്ര മന്ത്രി അരുൺ ജെയ്ട്ലി കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി കർക്കശമായ നിലപാട് സ്വീകരിക്കാനാണിട. ഭരണത്തിലിരിക്കെ കോൺഗ്രസ് ചെയ്യാനാഗ്രഹിച്ച ചില കാര്യങ്ങളെ പിന്തുണയ്ക്കാൻ പോലും ആ കക്ഷി ഇപ്പോൾ തയ്യാറല്ല. വികസനപ്രവർത്തനങ്ങളുടെ സുഗമമായ പുരോഗതിക്ക് സമാധാനം കൂടിയേ തീരൂ. അയൽ‌രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായാൽ മാത്രം പോരാ, രാജ്യത്തിനകത്തും നല്ല ബന്ധം നിലനിൽക്കണം. നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ ആത്മവിശ്വാസക്കുറവാണ് ജനതാല്പര്യം മുൻ‌നിർത്തി വികസന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ നിന്ന് അവരെ പിന്നോട്ടു വലിക്കുന്നത്.
വികസനപാത സുഗമമാക്കാൻ മോദി സർക്കാർ എടുത്തിട്ടുള്ളതോ എടുക്കാനുദ്ദേശിക്കുന്നതോ ആയ പല തീരുമാനങ്ങളും വലിയ തോതിലുള്ള എതിർപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. പരിസ്ഥിതി  നിയമങ്ങളിൽ വെള്ളം ചേർക്കാനുള്ള നീക്കങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ബീഹാറിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ ഈ വക തീരുമാനങ്ങൾ പുന:പരിശോധനക്കാൻ മോദി തയ്യാറാണെന്ന ഒരു സൂചനയുമില്ല. അതുകൊണ്ട് കാര്യങ്ങൾ ഏറെക്കുറെ കഴിഞ്ഞ ഒന്നര കൊല്ലക്കാലത്തെപ്പോലെ തന്നെയാകും ഇനിയും മുന്നോട്ടു പോവുക.
മാണിയുടെ തിരിച്ചടി അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ ദുര്യോഗമാണ്. കേരള രാഷ്ട്രീയം അനിശ്ചിതാവസ്ഥയിലായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് കേരളാ കോൺഗ്രസിലെത്തിയത്. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിയുന്ന കാലമായിരുന്നു അത്. അന്ന് അദ്ദേഹത്തെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിലർ കാണുകയും ചെയ്തു. അതുണ്ടായില്ലെന്നു തന്നെയല്ല, അപമാനഭാരത്തൊടെ മന്ത്രിപദം ഒഴിയേണ്ട സാഹചര്യവുമുണ്ടായി. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണം കോടതി വിചാരണയിലൂടെ തെളിയിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രകടമായിട്ടുള്ള അടിയൊഴുക്കുകൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാനാകുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ സഫലമാകുന്നതിന് സഹായകമാണോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സമയം അദ്ദേഹത്തിന്റെ ഭാഗത്തല്ല.
യു.ഡി.എഫ് സർക്കാരുകളിൽ തുടർച്ചയായി ധനകാര്യം കൈകാര്യ്യം ചെയ്തയാളാണ് മാണി. മുന്നണികൾ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും അവയുടെ സാമ്പത്തിക നയങ്ങളിൽ ഇന്നുള്ള വ്യത്യാസം ഏറെക്കുറെ സാങ്കല്പികമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ സി.പി.എം നയിക്കുന്ന മുന്നണി അധികാരത്തിൽ വരുമ്പോൾ ഊർദ്ധശ്വാസം വലിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്താൻ എടുക്കുന്ന ചില നുണുക്ക് നടപടികളൊഴിച്ചാൽ, സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ഫലമായി ധനകാര്യ മാനേജുമെന്റിൽ കാര്യമായ മാറ്റങ്ങളുണ്ടാകാറില്ല. രണ്ട് മുന്നണികളും ക്ഷേമ രാജ്യ സങ്കല്പത്തെ ആനുകൂല്യ വിതരണമായി ചുരുക്കിയിട്ടുള്ളതുകൊണ്ട് മാണിയുടെ രാജിയുടെ ഫലമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഒരു പുതിയ ധനമന്ത്രിയെ നിയമിക്കേണ്ട ആവശ്യമുണ്ടെന്ന ചിന്തപോലും ഭരണമുന്നണിയിലില്ല.  (ധനം, ഡിസംബർ 16, 2015)

Thursday, December 10, 2015

കേരളം ഭയക്കണം. ഇരുമുന്നണികളും തളരുകയാണ്!


ബി. ആർ.പി. ഭാസ്കർ

മാധ്യമ വിശകലനങ്ങളനുസരിച്ച് രാഷ്ട്രീയകക്ഷികൾ വീറോടെ മത്സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയി എൽ.ഡി.എഫ് ആണ്. ബി.ജെ.പി. നഗരപ്രദേശങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. സോളാർ തട്ടിപ്പു കേസുകളും ബാർ കോഴ കഥകളുമൊക്കെ അതിജീവിച്ച് കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്ത് തുടർച്ചയായി തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും വിജയിക്കുകയും അതിന്റെ ബലത്തിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച സ്വപ്നം കാണുകയും ചെയ്ത യു.ഡി.എഫ് തോറ്റു.

ഒരഞ്ചുവർഷ ചട്ടക്കൂടിൽ നിന്നുള്ള വീക്ഷണമാണിത്. ചട്ടക്കൂട് കുറേക്കൂടി വിപുലീകരിച്ചാൽ  സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികൾ നിലവിൽ വന്നശേഷം കമ്പ്യൂട്ടർ ഭാഷയിൽ ഡിഫാൾട്ട് സെറ്റിങ് എന്നു പറയുന്ന തരത്തിലുള്ള ഒരു സ്ഥായീഭാവം ഉള്ളതായി കാണാം. ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം. നയിക്കുന്ന മുന്നണിക്കും മുൻ‌തൂക്കമുള്ള ഒന്നാണത്. ത്രിതല തദ്ദേശ സംവിധാനം വിശദമായി പരിശോധിക്കുമ്പോൾ കോർപ്പൊറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫും മുനിസിപാലിറ്റികളിൽ യു.ഡി.എഫുമാണ് മുന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഇരുമുന്നണികളും സമാസമമാണ്. ഇത്തവണ എൽ.ഡി.എഫ് ജയിച്ചാൽ അടുത്ത തവണ യു.ഡി.എഫ്.

ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങളിൽ സ്ഥായീഭാവത്തിൽ മാറ്റമുണ്ടാകുന്നു. അങ്ങനെ എൽ.ഡി.എഫ്  2004ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൈവിട്ടുപോയതാണ് അന്ന് എൽ.ഡി.എഫിന് ഗുണം ചെയ്തത്. അതുപോലെ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പല തലങ്ങളിലും എൽ.ഡി.എഫിനെ കടത്തിവെട്ടി. താഴേത്തട്ടു വരെ എത്തിയ സി.പി.എമ്മിലെ  വിഭാഗീയതയാണ് അന്ന് യു.ഡി.എഫിന് ഗുണം ചെയ്തത്. ഈ വിശാല ചട്ടക്കൂടിൽ നോക്കുമ്പോൾ എൽ.ഡി.എഫിന്റെ ഇത്തവണത്തെ വിജയം സ്ഥായീഭാവത്തിലേക്കുള്ള തിരിച്ചുപോക്കാണ്.  എന്നാൽ നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന ആധിപത്യം പൂർണ്ണമായി പുന:സ്ഥാപിക്കാൻ അതിന്  കഴിഞ്ഞിട്ടില്ല.

എൽ.ഡി.എഫ് 2005ൽ 650 ഗ്രാമ പഞ്ചായത്തുകളിലും 110 ബ്ലോക്ക് പഞ്ചായത്തുകളിലും 12 ജില്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയത് 224 ഗ്രാമ പഞ്ചായത്തുകളിലും 29 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും മാത്രം. മൂന്നു തലങ്ങളിലും 2010ൽ യു.ഡി.എഫ് മുൻ‌കൈ നേടി. ഇരുമുന്നണികളുടെയും നില അന്ന് ഇങ്ങനെയായിരുന്നു: ഗ്രാമ പഞ്ചായത്തുകൾ -- എൽ.ഡി.എഫ്  384, യു.ഡി.എഫ്  582. ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 60, യു.ഡി.എഫ് 92. ജില്ലാ പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 6, യു.ഡി.എഫ് 8. ഇത്തവണ എൽ.ഡി..എഫ് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും യു.ഡി.എഫിനെ 2005ലെ നിലയിലേക്ക് താഴ്ത്താൻ അതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ നില ഇങ്ങനെ: ഗ്രാമ പഞ്ചായത്തുകൾ --എൽ.ഡി.എഫ് 550, യു.ഡി.എഫ് 363.  ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ്.90, യു.ഡി.എഫ് 61. ജില്ലാ പഞ്ചായത്തുകൾ --- എൽ.ഡി.എഫ് 7, യു.ഡി.എഫ് 7. ചില കോർപ്പറേഷനുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ഒരു പുതിയ ഘടകം കണക്കിലെടുക്കേണ്ടതുണ്ട്. അത് പതിറ്റാണ്ടുകളായി കേരളത്തിൽ ഇടം തേടിക്കൊണ്ടിരുന്ന ബി.ജെ.പിയുടെ മുന്നേറ്റമാണ്. ഇത് സാധ്യമാക്കിയ സാഹചര്യം പരിശോധന അർഹിക്കുന്നു. വിജയിക്കുന്നവരോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം വോട്ടർമാർ എല്ലായിടത്തുമുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഫലമായി ബി.ജെ.പി. കോൺഗ്രസിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി തീർന്നിട്ടുള്ളതുകൊണ്ട് ആളുകളെ ആകർഷിക്കാനുള്ള അതിന്റെ കഴിവ് വർദ്ധിച്ചിട്ടുണ്ട്. ഹിന്ദു വോട്ടു ബാങ്ക് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി വളരാൻ ശ്രമിക്കുകയാണ്. വിവിധ ജാതി വിഭാഗങ്ങളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണെന്നതാണ് ഹിന്ദു ഏകീകരണത്തിനുള്ള പ്രധാന പ്രതിബന്ധം. പൊതുവിൽ മുന്നോക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി ലഭിച്ച മേൽ‌ക്കോയ്മ നിലനിർത്താൻ ആഗ്രഹിക്കുന്നു. പിന്നാക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി അനുഭവിക്കുന്ന അവശതകൾ അകറ്റാൻ ശ്രമിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മിതി, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങൾ  മുന്നോട്ടു വെക്കുകയാണ് ഈ പ്രതിബന്ധം തരണം ചെയ്യാൻ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് കണ്ടെത്തിയ മാർഗ്ഗം. വടക്കേ ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങളിൽ ഈ തന്ത്രം വേഗം ഫലം കണ്ടു.

മോദിയുടെ വരവിനുശേഷം മെനഞ്ഞ തന്ത്രത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ട് പിന്നാക്ക സമുദായ സംഘടനകൾ ‌‌‌--- ഈഴവ പ്രാതിനിധ്യം അവകാശപ്പെടുന്ന എസ്.എൻ.ഡി.പി. യോഗവും കേരള പുലയ മഹാസഭയും --- ബി.ജെ.പിയുടെ ആകർഷണ വലയത്തിൽ പെട്ടിട്ടുണ്ട്. ശ്രീനാരായണന്റെയും അയ്യൻ‌കാളിയുടെ നേതൃത്തിൽ നടന്ന സമരങ്ങളുടെ തീച്ചൂളയിൽ വളർന്ന ഈ സമുദായങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആദ്യകാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിനിട്ടുള്ളവരാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വം അടിസ്ഥാന വർഗതാല്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന ചിന്ത ഈ വിഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ബലപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടിന്റെ 65 ശതമാനവും എൽ.ഡി.എഫിനാണ് കിട്ടിയത്. യു.ഡി.എഫിനു കിട്ടിയത് 26 ശതമാനം മാത്രം. നായർ വോട്ട് മുന്നണികൾക്കിടയിൽ ഏറെക്കുറെ തുല്യമായി വിഭജിക്കപ്പെട്ടു: എൽ.ഡി.എഫിന് 44 ശതമാനം, യു.ഡി.എഫിന് 43 ശതമാനം.നായർ വോട്ടിൽ 11 ശതമാനവും ഈഴവ വോട്ടിൽ ഏഴ് ശതമാനവും മുസ്ലിം, ക്രൈസ്തവ വോട്ടുകളിൽ ഒരു ശതമാനം വീതവും ബി.ജെ.പിക്ക് കിട്ടി.

ബി.ജെ.പിയും അതിന്റെ മുൻ‌ഗാമിയായ ജനസംഘവും അറുപതിൽപരം കൊല്ലങ്ങളായി രംഗത്തുണ്ടെങ്കിലും അവരുടെ സ്വാധീനം ഏതാനും ചെറിയ കീശകളിലൊതുങ്ങുന്നതുകൊണ്ട് നിയമസഭയിൽ ഒരു സീറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. അതിന്റെ വളർച്ച തടഞ്ഞിരുന്ന ചില ഘടകങ്ങളെ മറികടക്കാനായതുകൊണ്ട് ഇത്തവണ ഒരു ഡസനിലധികം പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്കു കഴിഞ്ഞു. ഏറെ കാലമായി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. അവിടെ ബി.ജെ.പി. 35 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തങ്ങൾ വലിയ നേട്ടമുണ്ടാക്കുമെന്ന് വോട്ടെടുപ്പിനു മുമ്പ് പറഞ്ഞ ബി.ജെ.പി. നേതാവ് വി.വി. രാജേഷുമായി സി.പി.എം. എം.എൽ.എയും മുൻ‌മേയറുമായ വി. ശിവൻ‌കുട്ടി വാതുവെക്കുകയുണ്ടായി. മുപ്പത് സീറ്റ് പിടിച്ചാൽ രാജേഷിന് ഒരു പവന്റെ മോതിരം കൊടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.  ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ സി.പി.എം നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കും കഴിയുന്നില്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്മേലുള്ള വിധിയെഴുത്താകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്.

രണ്ട് മുന്നണികളും ദുർബലമാവുകയാണെന്നും അതിന്റെ കാരണം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശക്തിക്ഷയമാണെന്നും തിരിച്ചറിയാൻ ആ കക്ഷികളുടെ നേതാക്കൾക്കാകുന്നില്ല. ജനങ്ങളുടെ മുന്നിൽ ഈ മുന്നണികളിൽ ഒന്നിനെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന ഹുങ്ക് നിറഞ്ഞ ധാരണയിൽ കഴിയുകയാണവർ. ഇരുമുന്നണി സമ്പ്രദായം മടുത്ത ജനങ്ങൾ മറ്റൊന്ന് പരീക്ഷിക്കാൻ മാനസികമായി തയ്യാറെടുക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകളനുസരിച്ച്, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 74,01,160ഉം യു.ഡി.എഫിന് 73,76,752ഉം ബി.ജെ.പിക്ക് 26,31,271ഉം വോട്ടുകളാണ് കിട്ടിയത്. ഈ കണക്കിനെ ആധാരമാക്കി യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ ആഘാതം കുറച്ചു കാണിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയുണ്ടായി. ഇരുമുന്നണികളും തമ്മിൽ 24,000 വോട്ടിന്റെ വ്യത്യാസം മാത്രമെയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതു കള്ളക്കണക്കാണെന്നു പറഞ്ഞു തള്ളി. യു.ഡി/എഫിനു കിട്ടിയതിനേക്കാൾ 3,27,217 കൂടുതൽ വോട്ട് എൽ.ഡി.എഫ് നേടിയതായി അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം എൽ.ഡി.എഫ് പ്രകടനത്തെ യു.ഡി.എഫിന് ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ‌കൈ ലഭിച്ച 2010ലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തി സംതൃപ്തിയടഞ്ഞു. എൽ.ഡി.എഫിന് 2005ലെ നിലയിലേക്കെത്താനായില്ലെന്ന വസ്തുത അദ്ദേഹം ശ്രദ്ധിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രധാന പാഠം കേരള രാഷ്ട്രീയം എൽ.ഡി.എഫ്-യു.ഡി.എഫ് അച്ചുതണ്ടിൽ കറങ്ങുന്ന കാലം അവസാനിക്കാറായി എന്നതാണ്.  ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും ഇത് മനസിലാക്കിയ ലക്ഷണമില്ല. ബി.ജെ.പി. മുന്നേറിയതെങ്ങനെയെന്ന് വിശദീകരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ്  ബി.ജെ.പി. കേന്ദ്ര നേതൃത്വം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സി.പി.എം അതിനെ ആശങ്കയോടെയാണ് വീക്ഷിച്ചത്. യോഗത്തിന്റെ രാഷ്ട്രീയ നീക്കം ഇടതു മുന്നണിയുടെ ഈഴവ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. അങ്ങനെയൊരു ഭയം ഏതായാലും ഇടതുപക്ഷത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദനും കോടിയേരിയും പിണറായി വിജയനും ഉമ്മൻ ചാണ്ടി ബി.ജെ.പി-എസ്.എൻ.ഡി.പി. സംബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് കുറ്റപ്പെടുത്തിയത്. .അവരുടെ പ്രതികരണങ്ങൾ വെള്ളാപ്പള്ളിക്ക് അനർഹമായ രാഷ്ട്രീയ പ്രാധാന്യം നേടിക്കൊടുത്തു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ യോഗത്തിന്റെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്ന് സ്ഥാപിക്കാൻ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ച് എൽ.ഡി.എഫിനു കിട്ടേണ്ട 11 ലക്ഷം ഈഴവ വോട്ടും യു.ഡി.എഫിന് കിട്ടേണ്ട അഞ്ചു ലക്ഷം ഈഴവ വോട്ടും ബി.ജെ.പിക്കു പോയി. ഇതിനെ ബി.ജെ.പിയുടെ 26 ലക്ഷം വോട്ടിൽ 16 ലക്ഷം യോഗം സംഭാവന ചെയ്തതാണെന്ന് വരുത്തിത്തീർത്ത്  അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി വിലപേശാനുള്ള ശ്രമമായി മാത്രം കണ്ടാൽ മതി. ഈഴവ വോട്ട് ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിക്ക് വലിയ തോതിൽ തിരിച്ചുവിടാനുള്ള കഴിവ് വെള്ളാപ്പള്ളിക്കുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫിനു 2010ലെ നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നില്ല.

നിലവിലുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് സംവിധാനം രൂപപ്പെട്ടത് 1980കളിലാണ്. കോൺഗ്രസ് നയിക്കുന്ന മുന്നണി 1982ലെ തെരഞ്ഞെടുപ്പിൽ സി.പി.എം നയിക്കുന്ന മുന്നണിയെ തോല്പിച്ചത് ഒരു ലക്ഷത്തിനു താഴെമാത്രം വോട്ടിന്റെ വ്യത്യാസത്തിലാണ്. സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരവും ചെറുതായിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം വർദ്ധിച്ചു. അതിന്റെ ഫലമായി ജയിക്കുന്ന മുന്നണിക്ക് 100 സീറ്റും തോൽക്കുന്ന മുന്നണിക്ക് 40 സീറ്റും എന്ന അവസ്ഥയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിലെ വ്യത്യാസം വീണ്ടും കുറഞ്ഞു. യു.ഡി.എഫിനു കൂടുതലായി കിട്ടിയത് 1.68 ലക്ഷം വോട്ടു മാത്രം. അതിനൊത്ത് സീറ്റിന്റെ എണ്ണത്തിലെ വ്യത്യാസവും കുറഞ്ഞു യു.ഡി.എഫ് 72, എൽ.ഡി.എഫ് 68.

ബി.ജെ.പി 26 ലക്ഷം വോട്ട് സംഭരിക്കാൻ കഴിയുന്ന കക്ഷിയായി വളർന്നിരിക്കുന്ന സ്ഥിതിക്ക് അടുത്ത നിയമസഭയിൽ അത് രണ്ടൊ മൂന്നൊ സീറ്റു നേടിയാൽ അത്ഭുതപ്പെടാനില്ല. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുവിഹിതത്തിലെ വ്യത്യാസം നന്നെ ചെറുതായി തുടർന്നാൽ സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ബി.ജെ.പിക്ക് കഴിയും. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാൻ മടിയില്ലാത്ത മുന്നണി നേതൃത്വങ്ങളെ ഇത് അലട്ടുന്നതേയില്ല.

ബി.ജെ.പിയുടെ വളർച്ച രാഷ്ട്രീയ ബലാബലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ട ഒന്നല്ല. അത് ഹിന്ദുവർഗീയതയുടെ വളർച്ചയെ കുറിക്കുന്നു. ഇത് കണക്കിലെടുക്കാതെയുള്ള വിശകലനം യാഥാർത്ഥ്യബോധത്തോടെയുള്ളതാവില്ല. ഇവിടെ വർഗീയത വളരുന്നതായി എ.കെ.ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നീ കോൺഗ്രസ് നേതാക്കളും വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നീ സി.പി.എം നേതാക്കളും അടുത്ത കാലത്ത് പറയുകയുണ്ടായി. ആന്റണി വർഗീയതയെ കുറിയ്ക്കാൻ ജാതിമതഭ്രാന്ത് എന്ന വാക്കാണ് ഉപയോഗിച്ചത്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന പലരും നേരത്തെ തിരിച്ചറിഞ്ഞ വസ്തുതയാണ് നേതാക്കന്മാർ ഇപ്പോൾ വിളിച്ചുപറയുന്നത്. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ സക്കറിയയെപ്പോലെ ചിലർ വർഗീയതയ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

വർഗീയതയുടെ വളർച്ചയിൽ എല്ലാ നേതാക്കളുടെയും ആശങ്ക ഒരേ തരത്തിലുള്ളതല്ല. സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ ന്യൂനപക്ഷ വർഗീയതയെയാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുകയുണ്ടായി. അവരുടെ ആശങ്ക ഹിന്ദു വർഗീയതയെ കുറിച്ചാണെന്ന് വ്യക്തം. വെള്ളാപ്പള്ളി നടേശൻ ഡൽഹിയിൽ പോയി ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായെയും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീൺ തൊഗാഡിയായെയും കണ്ടതിനു ശേഷമാണ് അവർ ആശങ്ക രേഖപ്പെടുത്തിയത്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരു സമുദായ നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ലെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ സമസ്ത കേരള ജമയത്തുൽ ഉലെമ (എപി. വിഭാഗം) ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബുബക്കർ മുസലിയാരുമായി അടുക്കാൻ സി.പി.എം. ശ്രമിക്കുന്നതായി വാർത്ത വന്നു.

ന്യൂനപക്ഷ സമുദായങ്ങൾ അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നതായി ഭൂരിപക്ഷസമുദായങ്ങൾ   കരുതുന്നെന്ന് ഒരു പതിറ്റാണ്ടു മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ആന്റണി പറയുകയുണ്ടായി. ഭരണാധികാരിയെന്ന നിലയിൽ ആ ധാരണ തെറ്റാണെങ്കിൽ തിരുത്താനും ശരിയാണെങ്കിൽ പരിഹരിക്കാനുമുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിന് അദ്ദേഹം ശ്രമിച്ചതായി അറിവില്ല. വർഗീയതയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച രമേശ് ചെന്നിത്തല ആശങ്കയുടെ അടിസ്ഥാനം വ്യക്തമായിട്ടില്ല. ഒരാശങ്കയും ഇല്ലാത്തതു കൊണ്ടാകാം ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല. കാനത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സി.പി.എം നേതാക്കളെ പോലെ, അദ്ദേഹം ഹിന്ദുവർഗീയതയ്ക്കനുകൂലമായ നിലപാട് എടുക്കുന്നതായി ആരോപിച്ചു. ലീഗ് എന്തു പറഞ്ഞാലും വർഗീയമായി ചിത്രീകരിക്കപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടു.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിനുശേഷം രാജ്യത്ത് വർഗീയത നിലനിർത്തുകയും വളർത്തുകയും ചെയ്തത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയം സേവക് സംഘ് ആണ്. ഒന്നാം ലോക് സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഹിന്ദുമഹാസഭാ മുൻ അദ്ധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി രൂപീകരിച്ച ജനസംഘമായിരുന്നു ആർ.എസ്.എസിന്റെ ആദ്യ രാഷ്ട്രീയ ഉപകരണം. ജയപ്രകാശ് നാരായണന്റെ രക്ഷാധികാരത്തിൽ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ നേരിടാൻ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ജനസംഘം അതിൽ ലയിച്ചു. ജനതാ പാർട്ടിക്കുള്ളിലെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ആർ.എസ്.എസ് ശ്രമം തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമെയ് അപകടം മണത്തു. അദ്ദേഹം ഇരട്ട അംഗത്വത്തിനെതിരെ ജനതാ പാർട്ടിക്കുള്ളിൽ അഭിപ്രായം സ്വരൂപിച്ചു. ജനതാ പാർട്ടി അംഗങ്ങൾ ആർ.എസ്.എസ് അംഗത്വം ഉപേക്ഷിക്കാർ നിർബന്ധിതരാകുമെന്നായപ്പോൾ ജന സംഘത്തിൽ നിന്നു വന്നവർ ബി.ജെ.പി രൂപീകരിച്ചു. നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന സുഷമാ സ്വരാജിനെ പോലെ ചിലരും അവരോടൊപ്പം പോയി.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ കേരളത്തിലും ആർ.എസ്.എസ്. പ്രവർത്തനം തുടങ്ങിയിരുന്നു. ബ്രാഹ്മണ, നായർ യുവാക്കൾ പങ്കെടുക്കുന്ന ശാഖകൾ തിരുവനന്തപുരം നഗരത്തിൽ പതിവു കാഴ്ചയായി. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടന ഒരു ദിവസം ശാഖ നടക്കുമ്പോൾ അതിനെ സംഘടിതമായി നേരിട്ടു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഏറെ കാലം നഗരത്തിൽ ശാഖാപ്രവർത്തനം നടന്നില്ല. ഇടതുപക്ഷം അതിവേഗം വളർന്നിരുന്ന ആ ഘട്ടത്തിൽ ആർ.എസ്.എസിന് പിടിച്ചു നിൽക്കാനായില്ല.

കണ്ണൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുപോകുന്നവർക്ക്  സംരക്ഷണം നൽകിക്കൊണ്ടാണ് പിന്നീട് ആർ.എസ്.എസും അതിന്റെ നീയന്ത്രണത്തിലുള്ള രാഷ്ട്രീയ കക്ഷിയും വളർന്നത്. പതിറ്റാണ്ട്കളായി അവിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ ഇരുകൂട്ടരും നിരവധി കൊലപാതകങ്ങൾ നടത്തി. ആ കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്.

മുന്നണികൾ തളരുന്നിടത്ത് ബി.ജെ.പി. വളരുന്നത്  ആശങ്കക്ക് വക നൽകുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അതിന്റെ വർഗ്ഗീയ സ്വഭാവവും മറ്റേത് അതിന്റെ അക്രമവാസനയുമാണ്. കേരളത്തിലെ ഏക വർഗീയ കക്ഷിയല്ല അത്. അക്രമവാസന പ്രകടിപ്പിക്കുന്ന ഏക കക്ഷിയുമല്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ശ്രീനാരായണൻ വിഭാവന ചെയ്ത കേരളം പ്രത്യക്ഷവും പ്രച്ഛന്നവുമായ വർഗീയതകളുടെ കേളീരംഗമായിരിക്കുന്നെന്ന വസ്തുത നാം സത്യസന്ധമായി അംഗീകരിക്കേണ്ട കാലമായി.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 6-12, 2015)

Wednesday, December 9, 2015

വിനാശകരമാകുന്ന വികസനം

ബി ആർ പി ഭാസ്കർ
ജനയുഗം

പേമാരിയെ തുടർന്ന്‌ ചെന്നൈ വൻനഗരത്തിലുണ്ടായ ദുരന്തത്തിൽ നിന്ന്‌ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ചില പാഠങ്ങൾ രാജ്യം ഉൾക്കൊള്ളേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിലെ ഭരണാധികാരികൾ ഉപേക്ഷ വരുത്തിയാൽ അതിന്‌ ജനങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

ഐക്യരാഷ്ട്രസഭ 1972ൽ സ്റ്റോഖോമിൽ സംഘടിപ്പിച്ച പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻകൈയെടുത്തതിന്റെ ഫലമായാണ്‌ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതത്തിന്‌ അനുപേക്ഷണീയമായ ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമങ്ങൾ പാർലമെന്റ്‌ പാസാക്കിയത്‌. പല സംസ്ഥാനങ്ങളും ആ നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാൻ കൂട്ടാക്കിയില്ല. തിരുവനന്തപുരം ജില്ലയിലെ റിസർവ്വ്‌ വനത്തിനുള്ളിൽ ഏറെ പണം ചെലവാക്കി റോഡ്‌ വെട്ടുകയും കെട്ടിടങ്ങൾ കെട്ടുകയും ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്‌ അതിന്റെ മകുടോദാഹരണമാണ്‌. പദ്ധതി വനം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന്‌ കേന്ദ്രം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അതുമായി മുന്നോട്ടു പോയി. ഒരു ഹൈക്കോടതി വിധിയാണ്‌ അതിന്റെ അന്ത്യം കുറിച്ചത്‌.

കാൽ നൂറ്റാണ്ടു മുമ്പ്‌ ആരംഭിച്ച ആഗോളീകരണപ്രക്രിയയുടെ മറവിൽ കേന്ദ്ര സർക്കാരും പിന്നീട്‌ പരിസ്ഥിതി സംരക്ഷണത്തിൽ പിന്നോട്ടു പോയി. വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനായി ഗൗരവപുർണമായ പരിസ്ഥിതി ആഘാത പഠനങ്ങൾ കൂടാതെ അനുമതി നൽകുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഇത്തരത്തിലുള്ള സമീപനം വിനാശകരമാണെന്നതാണ്‌ ചെന്നൈ നൽകുന്ന പ്രധാന പാഠം.

ഐ ടി വ്യവസായകേന്ദ്രമായി വികസിച്ചതോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്ത്‌ ചെന്നൈ അതിവേഗം വളരുകയുണ്ടായി. നീർച്ചാലുകൾ അടച്ചും കുളങ്ങളും കൃഷിയിടങ്ങളും മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ കെട്ടിയുയർത്തിയതിന്റെ ഫലമായി മഴവെള്ളത്തിന്‌ ഒഴുകിപ്പോകാനാകാതെ വരുമ്പോൾ സ്വാഭാവികമായും വെള്ളം കെട്ടിക്കിടക്കും. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതു കാണാം.
ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സമീപ കാലത്ത്‌ പലയിടങ്ങളിലുമുണ്ടായിട്ടുള്ള അമിത മഴയ്ക്കും വരൾച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്ന്‌ കരുതാൻ ന്യായമുണ്ട്‌.

തമിഴ്‌നാട്ടിലെ ചട്ടങ്ങളനുസരിച്ച്‌ കെട്ടിട നിർമാണത്തിന്‌ അനുമതി നൽകാനുള്ള അധികാരം തഹസിൽദാർക്കായിരുന്നു. ആ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ എളുപ്പത്തിൽ സ്വാധീനത്തിന്‌ വഴങ്ങുന്നെന്ന പരാതികളെ തുടർന്ന്‌ സർക്കാർ അധികാരം കളക്ടറിൽ നിക്ഷിപ്തമാക്കി. ആ മാറ്റം വലിയ ഗുണം ചെയ്തില്ല. ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനും സാധാരണഗതിയിൽ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകുമല്ലോ തീരുമാനമെടുക്കുന്നത്‌.

എല്ലാ കുറ്റവും കെട്ടിട നിർമാതാക്കളുടെയും വ്യവസായികളുടെയും തലയിൽ കെട്ടിവെക്കാനാവില്ല. അവരുടെ സ്വാധീനമില്ലാത്തപ്പോഴും സർക്കാർ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നതിന്‌ തെളിവുണ്ട്‌. ചെന്നൈയിൽ മഴവെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്ന ചതുപ്പു പ്രദേശത്ത്‌ സർക്കാർ വിവിധ സ്ഥാപനങ്ങൾക്ക്‌ കെട്ടിടങ്ങൾ കെട്ടാൻ 270 ഹെക്ടറിലധികം സ്ഥലം വിട്ടു കൊടുത്തതായി മദ്രാസ്‌ സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. അവിടെ സ്ഥലം കിട്ടിയവരുടെ കൂട്ടത്തിൽ ഐഐടി, തമിഴ്‌ നാട്‌ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്‌ ബോർഡ്‌, അംബെദ്കർ ലാ യൂണിവേഴ്സിറ്റി, ജുഡിഷ്യൽ അക്കാദമി എന്നീ സ്ഥാപനങ്ങളും രജനീകാന്തിന്റെ കുടുംബത്തിന്റെ ഒരു ട്രസ്റ്റും ഉൾപ്പെടുന്നു. കേരളത്തിലും വെള്ളക്കെട്ടുകൾ നികത്തി സർക്കാരും സ്വകാര്യവ്യക്തികളും കെട്ടിടങ്ങൾ കെട്ടിയിട്ടുണ്ട്‌.

പരിസ്ഥിതിക്ക്‌ പുല്ലുവില കൽപിക്കുന്ന സമീപനമാണ്‌ കേരള സർക്കാർ പിന്തുടരുന്നത്‌. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ തകിടം മറിക്കാൻ മത്സരിക്കുന്ന കാഴ്ചക്ക്‌ സംസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്‌ കേന്ദ്രം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നിബന്ധനകൾ കൂടുതൽ കർക്കശമാക്കാനുള്ള അവകാശം നിയമം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്‌. നിയമത്തിലെ ഈ വകുപ്പ്‌ ദുരുപയോഗം ചെയ്ത്‌ നിബന്ധനകളിൽ ഇളവ്‌ നൽകുകയാണ്‌ കേരളം ചെയ്യുന്നത്‌. അഞ്ചു ഏക്കർ വരെയുള്ള പാറമടകളെ പരിസ്ഥിതി അനുമതി നിബന്ധനയിൽ നിന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ യുഡിഎഫ്‌ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഇത്തരത്തിലുള്ള ഒന്നായിരുന്നു. എത്ര വലിയ പാറമടയ്ക്കും അഞ്ചു ഏക്കർ വീതമായി വെട്ടിമുറിച്ച്‌ നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതാണ്‌ സർക്കാർ അതിലൂടെ തുറന്നു കൊടുത്തത്‌. ആ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിക്കുകയുണ്ടായി. വിനാശകരവും ജനദ്രോഹപരവുമായ ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കാൻ തീരുമാനിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം അവരെ നയിക്കുന്നത്‌ ബഹുജന താൽപര്യങ്ങളല്ല, പാറമട മുതലാളിമാരുടെ താൽപര്യമാണ്‌.

അടുത്ത കാലത്ത്‌ യുഡിഎഫ്‌ സർക്കാർ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ അത്യന്തം അപകടകരമായ ഒരു തീരുമാനം കൈക്കൊള്ളുകയുണ്ടായി. തീപിടിത്തം തടയാനുള്ള സംവിധാനം സംബന്ധിച്ച്‌ നിലവിലുള്ള ചട്ടങ്ങൾ ദുർബലമാണെന്നു കണ്ടതിനെ തുടർന്ന്‌ അഗ്നിശമന വകുപ്പ്‌ മേധാവിയായിരുന്ന ജേക്കബ്‌ തോമസ്‌ ഐപിഎസ്‌ കൂടുതൽ കർക്കശമായ കേന്ദ്ര ചട്ടങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ആ ഉദ്യോഗസ്ഥന്‌ ഉടൻ സ്ഥാനചലനമുണ്ടായി. പുതിയ വകുപ്പ്‌ മേധാവി സർക്കാരിന്റെ ഇംഗിതം മനസിലാക്കി തീരുമാനം തിരുത്തിയില്ല. തന്റെ മുൻഗാമി എടുത്ത തീരുമാനം ശരിയായിരുന്നെന്ന നിലപാട്‌ അദ്ദേഹം സ്വീകരിച്ചു. തുടർന്ന്‌ മുഖ്യമന്ത്രി വിഷയം മന്ത്രിസഭയുടെ മുന്നിൽ വെക്കുകയും മന്ത്രിസഭ കേന്ദ്ര ചട്ടങ്ങൾ പിൻവലിച്ച്‌ പഴയ സ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്തു.

ബഹുനില മന്ദിരങ്ങളിലെ താമസക്കാരുടെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ട്‌ കെട്ടിട നിർമാതാക്കൾക്ക്‌ കൂടുതൽ ലാഭം കൊയ്യാനുള്ള അവസരം നൽകുകയാണ്‌ സർക്കാർ ചെയ്തിരിക്കുന്നത്‌. തീപിടിത്തമുണ്ടായാൽ വില കൊടുക്കേണ്ടി വരിക കെട്ടിട നിർമാതാക്കളോ ചട്ടങ്ങളിൽ ഇളവു നൽകിയ മുഖ്യമന്ത്രിയും മന്ത്രിമാരുമോ അല്ല, ഫ്ലാറ്റുകൾ വാങ്ങിയവരും അവിടത്തെ താമസക്കാരുമാണ്‌.
സർക്കാരുകളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനമാണ്‌ ‘വികസനം വേണം, വിനാശം വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്താൻ പരിസ്ഥിതിസ്നേഹികളെ പ്രേരിപ്പിക്കുന്നത്‌. --ജനയുഗം, ഡിസംബർ 9, 2015.