Friday, January 25, 2013

വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി

ബി.ആർ.പി.ഭാസ്കർ

ജവഹർലാൽ നെഹ്രു 1955 ഡിസംബറിൽ കോഴിക്കോട്ട് ചെയ്ത പ്രസംഗത്തിന്റെ റിപ്പോർട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈയാഴ്ചയിലെ ചരിത്രപഠം പംക്തിയിലുണ്ട്. “മുസ്ലിം ലീഗിനെ സർവ്വവിധ ശക്തിയുമുപയോഗിച്ച് എതിർത്ത് നശിപ്പിക്കും” എന്നാണ് തലക്കെട്ട്. ആ മുസ്ലിം ലീഗ് ഇന്ന് കോൺഗ്രസ് നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയാണ്. കേരള യു.ഡി.എഫ്. മന്ത്രിസഭയിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള പാർട്ടിയുമാണത്. ചരിത്രത്തിന്റെ ഒരു ക്രൂരവിനോദമായി മാത്രം ഇതിനെ കാണാനാകുമോ?

നെഹ്രു പ്രസംഗിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് ഒമ്പതു കൊല്ലം തികഞ്ഞിട്ടില്ല. വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളുടെ ഓർമ്മ കെട്ടടങ്ങിയിട്ടില്ല. വിഭജനത്തിന് കാരണഭൂതമായ കക്ഷിയെന്ന നിലയിലാണ് അദ്ദേഹം ലീഗിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. ആ ലീഗല്ല ഈ ലീഗെന്ന നിലപാട് ആ കക്ഷി പിന്നീട് സ്വീകരിക്കുകയുണ്ടായി. മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ പാകിസ്ഥാനുവേണ്ടി പോരാടിയത് ആൾ ഇൻഡ്യാ മുസ്ലിം ലീഗ് ആയിരുന്നു. അത് വിഭജനത്തോടെ പ്രവർത്തനരഹിതമായി. പിന്നീട് രൂപീകരിച്ച ഇൻഡ്യൻ യൂണിയൻ മുസ്ല്ം ലീഗാണ് ഇപ്പോഴുള്ളത്. പക്ഷെ ആ ലീഗല്ല ഈ ലീഗെന്ന വാദത്തിന് നെഹ്രു വലിയ വില കല്പിച്ചില്ലെന്ന് ആ പ്രസംഗം വ്യക്തമാക്കുന്നു.

കേരളത്തിൽ 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ജാതിമത സംഘടനകൾ അരങ്ങേറിയ ‘വിമോചന’ സമരത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗും പങ്കുചേർന്നിരുന്നു. ആ കൂട്ടുകെട്ട് കേന്ദ്രം ആ സർക്കാരിനെ പുറത്താക്കിയശേഷം നടന്ന തെരഞ്ഞെടുപ്പിലും തുടർന്നു. രാഷ്ട്രീയ കക്ഷിയായി അംഗീകാരമില്ലാതിരുന്നതിനാൽ 1957ൽ ലീഗ് സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. എട്ടു പേർ വിജയിച്ചു. ‌കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 1960ലെ തെരഞ്ഞെടുപ്പിൽ ലീഗിന് 12 സീറ്റുകൾ വിട്ടുകൊടുത്തു. പതിനൊന്നിടത്ത് അത് വിജയിക്കുകയും ചെയ്തു. എന്നാൽ ലീഗുമായി അധികാരം പങ്കിടാൻ കോൺഗ്രസും പി.എസ്.പിയും തയ്യാറായില്ല. ലീഗിന്റെ മുൻ‌കാലചരിത്രം തന്നെയായിരുന്നു കാരണം. സ്പീക്കർ പദവി മാത്രമാണ് അവർ ലീഗിന് നൽകിയത്. ലീഗിനെ വിശേഷിപ്പിച്ചിരുന്ന നെഹ്രുവിന്റെ കാലമായിരുന്നു അത്.

ഇന്ന് ലീഗ് ചത്ത കുതിരയാണെന്ന് ആരും പറയില്ല. മാറിമാറി ഭരണത്തിലേറുന്ന രണ്ട് മുന്നണികളിലൊന്നിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ കേരളത്തിലെ അധികാര രാഷ്ട്രീയത്തിൽ അതിന് ഉയർന്ന സ്ഥാനമുണ്ട്. സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തിയാണ് ലീഗ് രാഷ്ട്രീയ മാന്യത കൈവരിച്ചത്. അതുമായി ഏതെങ്കിലും ഘട്ടത്തിൽ അധികാരം പങ്കിട്ടിട്ടില്ലാത്ത ഒരു മതനിരപേക്ഷ കക്ഷിയും കേരളത്തിലില്ല. മതേതര കക്ഷിയാണെന്ന് ലീഗ് ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ അടിത്തറയിലും അടിസ്ഥാന സമീപനത്തിലും വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ ആ അവകാശവാദം അംഗീകരിക്കാനാവില്ല. അതേസമയം പേരിൽ ജാതിയുടെയൊ മതത്തിന്റെയൊ സൂചനയില്ലാത്ത പല പാർട്ടികളിലും ഇതേ തരത്തിലുള്ള വിഭാഗീയത കാണാവുന്നതാണ്. അവയുടെ നേതാക്കളിലും അണികളിലും ഉള്ളതിലധികം ജാതിമതചിന്ത ലീഗിനുണ്ടെന്ന് പറയാനാവില്ല. 

മലബാർ പ്രദേശത്ത് സ്വാതന്ത്ര്യപൂർവ്വ കാലത്ത് മുസ്ലീ ലീഗിന് ഉറച്ച സ്ഥാനം നേടാനായതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്ലാതിരുന്ന തിരുവിതാം‌കൂറിലും ലീഗ് ഉണ്ടായിരുന്നു. എൻ.എസ്.എസിനും എസ്.എൻ.ഡി.പി.യോഗത്തിനുമൊപ്പം അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ ജാതിമത സംഘടനകളെ ഉപയോഗിച്ച് കോൺഗ്രസിന്റെ വളർച്ച തടയാമെന്ന് കരുതി ദിവാൻ സി.പി.രാമസ്വാമി അയ്യർ അവയെ പ്രോത്സാഹിപ്പിച്ചു. രാജ്യം സ്വതന്ത്രമാവുകയും തിരുവിതാംകൂർ ഇന്ത്യയിൽ ലയിക്കുകയും ചെയ്തപ്പോൾ അവ രാഷ്ട്രീയം ഉപേക്ഷിച്ചു. അതിനുശേഷവും എൻ.എസ്.എസും എസ്.എൻ.ഡി.പി. യോഗവും മറ്റ് സംഘടനകളുണ്ടാക്കി ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.  എന്നാൽ ലീഗ് പിരിച്ചുവിട്ട് മതനിരപേക്ഷ കക്ഷികളിലേക്ക് പോയ തിരുവിതാംകൂറിലെ മുസ്ലിം നേതാക്കൾ അത് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതേയില്ല. അര നൂറ്റാണ്ടോളമായി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ മുസ്ലിം ലീഗിന് മലബാറിനു പുറത്തേക്ക് വളരാൻ മുന്നണി സംവിധാനം അവസരം നൽകിയിട്ടും മദ്ധ്യ കേരളത്തിലൊ തെക്കൻ കേരളത്തിലെ ചുവടുറപ്പിക്കാൻ അതിന് കഴിഞ്ഞിട്ടില്ല. കേരളത്തിനു പുറത്തേക്ക് വളരാൻ അത് നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറും കൂടാതെ മൂന്നാമതൊരു എം.പിയുടെ പേരും ലീഗ് അതിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അത് തമിഴ് നാട്ടിലെ വെല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൾ റഹ്‌മാനാണ്. ലോക് സഭയുടെ ഔദ്യോഗിക രേഖകളിൽ അദ്ദേഹം ലീഗുകാരനല്ല, ഡി.എം.കെ. അംഗമാണ്.  കാരണം അദ്ദേഹം മത്സരിച്ചത്  ഡി.എം.കെ. സ്ഥാനാർത്ഥിയായാണ്.

മുസ്ലിം ലീഗിന്റെ ഏതാണ്ട് അര നൂറ്റാണ്ടു കാലത്തെ അധികാരപങ്കാളിത്തത്തിന്റെ ഫലമായി കേരളത്തിൽ കൂടുതൽ മുസ്ലിം മന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാത്തെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ വിഭാഗീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ വ്യക്തി സർ സയ്യദ് അഹമ്മദ് ഖാൻ ആണ്. മുംബായിൽ 1885ൽ ചേർന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപക സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പോയില്ല. മുസ്ലിം താല്പര്യങ്ങൾ  പൊതുപ്രസ്ഥാനത്തിലൂടെ സംരക്ഷിക്കപ്പെടാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹം അവതരിപ്പിച്ച ചിന്തകളാണ് പിൽക്കാലത്ത് പാകിസ്ഥാൻ എന്ന ആശയത്തിലേക്ക് നയിച്ചത്. ആദ്യം അതിനോട് തീരെ യോജിപ്പില്ലാതിരുന്ന ജിന്ന കോൺഗ്രസ് വിട്ട ശേഷം ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത് ആ ആശയം സാക്ഷാത്കരിക്കുകയായിരുന്നു.

സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടിനുശേഷവും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ തുടരുന്ന നിലയ്ക്ക് സയ്യദ് അഹമ്മദ് ഖാന്റെയും ജിന്നയുടെയുമൊക്കെ സമീപനം തെറ്റായിരുന്നെന്ന് പറയാനാകില്ല. അതേ കാരണങ്ങളാൽ കോൺഗ്രസിൽ ചേരാൻ വിസമ്മതിക്കുകയൊ ചേർന്നശേഷം വിട്ടുപോവുകയൊ ചെയ്തവരാണ് ബി.ആർ.അംബേദ്കറും ഇ.വി.രാമസ്വാമി നായിക്കറും. സയ്യദ് അഹമ്മദ് ഖാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ പാകിസ്ഥാനിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി. പക്ഷെ പാകിസ്ഥാനിലെ മിക്ക പ്രിവിശ്യകളിലെയും മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥ ഇന്നും പരിതാപകരമായി തുടരുകയാണ്. അംബേദ്കറിൽ നിന്നും രാമസ്വാമി നായിക്കറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ പ്രദേശങ്ങളിലെയും കേരളത്തിലെയും അനുഭവങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമ്പോൾ വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി കൂടുതൽ വ്യക്തമാകും.

ഒരർത്ഥത്തിൽ വിഭാഗീയ രാഷ്ട്രീയം വളരുന്നതിന്റെ പ്രധാന കാരണം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയമാണ്. പൊതുപ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എല്ലാ വിഭാഗം ജനങ്ങളിലും വളരുമ്പോൾ മാത്രമെ ജാതിമത ചിന്തയും അതിൽ നിന്ന് ഉത്ഭവിക്കുന്ന വിഭാഗീയ രാഷ്ട്രീയവും ഒഴിവാക്കനാകൂ. (ജനയുഗം, ജനുവരി 23, 2013)

Monday, January 21, 2013

ആൾക്കൂട്ടം മറന്ന ലക്ഷ്യങ്ങൾ

ബി.ആർ.പി.ഭാസ്കർ

സാധാരണഗതിയിൽ സ്ത്രീപീഡനവാർത്ത ഈ രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാറില്ല. കാരണം അത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ചില വിഭാഗങ്ങൾക്ക് മറ്റ് ചില വിഭാഗങ്ങളിൽ‌പെട്ട സ്ത്രീകളെ കാമപൂരണത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്ന ജാതിവ്യവസ്ഥയും ആണിന് പെണ്ണിനുമേൽ അവകാശമുണ്ടെന്ന് കരുതുന്ന പുരുഷാധിപത്യവും കൂടി ചേരുമ്പോൾ സ്ത്രീപീഡകർക്ക് പാരമ്പര്യത്തിന്റെ സംരക്ഷണം ലഭിക്കുന്നു. പൊലീസ് കണക്കുകളനുസരിച്ച്, രാജ്യത്ത്  2011ൽ സ്ത്രീകൾക്കെതിരായ 2,28,650 അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.  അതായത് ഒരു ദിവസം ശരാശരി 626 അക്രമങ്ങൾ. ഒരു മണിക്കൂറിൽ 26. ഏകദേശം രണ്ട് മിനിട്ടിൽ ഒരു അക്രമ സംഭവം. മാനഹാനിയൊ അക്രമികളുടെ സ്വാധീനമൊ ഭയന്ന് ഇരകൾ പലപ്പോഴും പരാതി കൊടുക്കാറില്ല. കൊടുത്താലും പൊലീസ് അത് സ്വീകരിക്കണമെന്നില്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അക്രമ സംഭവങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയെങ്കിലും വരും. ചുരുക്കത്തിൽ ഓരോ മിനിട്ടിലും എവിടെയെങ്കിലും ഒരു സ്ത്രീ പീഡനത്തിന് വിധേയയാകുന്നു. ഏതു പ്രായത്തിൽ ‌പെട്ട സ്ത്രീയും ആക്രമിക്കപ്പെടാം. രജിസ്റ്റർചെയ്ത സംഭവങ്ങളിൽ പെട്ടവരിൽ 10 ശതമാനം 14 വയസിനു താഴെയുള്ളവരും 19 ശതമാനം 14നും 18നുമിടയ്ക്ക് പ്രായമുള്ളവരും അര ശതമാനത്തിലധികം 50നു മേൽ പ്രായമുള്ളവരുമായിരുന്നു. തൊണ്ണൂറ്റിമൂന്ന് ശതമാനത്തെയും പീഡിപ്പിച്ചത് അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, അയൽവാസി, സഹപ്രവർത്തകൻ, സുഹൃത്ത് തുടങ്ങി അവർക്ക് അറിയാവുന്ന വ്യക്തികളാവുമ്പോൾ വേട്ടക്കാരനെപ്പോലെ ഇരയും എല്ലാം മൂടിവെക്കാൻ തയ്യാറാകുന്നു. കേരളത്തിൽ അടുത്ത കാലത്ത് അച്ഛൻ മകളെ പീഡിപ്പിക്കുന്നെന്ന വിവരം അമ്മ പൊലീസിൽ അറിയിക്കുകയും അയാൾ അറസ്റ്റിലാകുകയും ചെയ്തപ്പോൾ അയൽക്കാർ നിന്നത് അയാൾക്കൊപ്പമാണ്. അവർ അമ്മയെയും മകളെയും സാമൂഹ്യബഹിഷ്കരണത്തിന് വിധേയരാക്കി. 

അത്യപൂർവ്വമായി ജനങ്ങൾ ഇരക്കുവേണ്ടി ശബ്ദമുയർത്തുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. രണ്ട് കൊല്ലം മുമ്പ് ഓടുന്ന തീവണ്ടിയിൽ നിന്ന് യുവതി പുറത്തേക്ക് എറിയപ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തപ്പെടുകയും ചെയ്തപ്പോൾ അതിനുത്തരവാദിയായ ആൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യം കേരളത്തിൽ ഉയർന്നിരുന്നു. സമാനമായ പ്രതികരണമാണ് ഡിസംബർ 16ന് ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൂടെയുണ്ടായിരുന്ന പുരുഷനോടൊപ്പം പുറത്തെറിയപ്പെടുകയും ചെയ്ത വിവരം അറിഞ്ഞപ്പോൾ തലസ്ഥാന നഗരിയിലുണ്ടായത്. ഈ സംഭവങ്ങൾ ഇത്തരം പ്രതികരണം ഉളവാക്കിയതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന് അക്രമികൾ ഞെട്ടിപ്പിക്കുന്ന ക്രൂരത പ്രദർശിപ്പിച്ചെന്നതാണ്. മറ്റൊന്ന് മാദ്ധ്യമങ്ങൾ സംഭവത്തിൽ സജീവ താല്പര്യമെടുത്തെന്നതാണ്. ന്യൂഡൽഹി സംഭവത്തിന് ദേശീയ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, വലിയ പ്രാധാന്യം നൽകിയതുകൊണ്ടും സോഷ്യൽ നെറ്റ്‌വർക്കുകളിൽ അത് ചർച്ചാവിഷയമായതുകൊണ്ടും അതിനെതിരായ വികാരം പെട്ടെന്ന് രാജ്യമൊട്ടുക്കും പടർന്നു. ചില സംഭവങ്ങൾ മറ്റുള്ളവയേക്കാൾ പ്രാധാന്യം കൈവരിക്കുന്നതിനു പിന്നിൽ പലപ്പോഴും അക്രമിയുടെയും ഇരയുടെയും വർഗ്ഗ-ജാതി-മത പശ്ചാത്തലങ്ങൾക്കും പങ്കുണ്ടാകും. മാദ്ധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് മദ്ധ്യവർഗ്ഗ വികാരമാണ്. അക്രമി താണവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് മദ്ധ്യവർഗ്ഗത്തിൽ പെട്ടവളുമാകുമ്പോൾ മദ്ധ്യവർഗ്ഗത്തിന്റെ അനുഭാവം ഇരയ്ക്കൊപ്പമുണ്ടാകും. എന്നാൽ അക്രമി മദ്ധ്യവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് താണവർഗ്ഗത്തിൽ പെട്ടവളുമാണെങ്കിൽ ഇരയ്ക്ക് മദ്ധ്യവർഗ്ഗത്തിൽ നിന്ന് അതേ അളവിൽ അനുഭാവം ലഭിക്കുകയില്ല. ഡൽഹിയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേതിന് സമാനമായ അനുഭവമാണ് സോണി സോറി എന്ന അദ്ധ്യാപികക്ക് ഛത്തിസ്ഗഢിൽ ഉണ്ടായത്. സോണി ആദിവാസിയും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവളുമായതുകൊണ്ടും അവരെ പീഡിപ്പിച്ചത് പൊലീസുകാരായതുകൊണ്ടും ന്യൂഡൽഹിയിലെ പെൺകുട്ടിയുടെ കാര്യത്തിലെടുത്ത താല്പര്യം മാധ്യമങ്ങൾ അവരുടെടെ കാര്യത്തിൽ കാട്ടിയില്ല. ഇപ്പോൾ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ആണയിടുന്ന സർക്കാരിൽ നിന്നൊ ഉയർന്ന കോടതിയിൽനിന്നു പോലുമൊ സോണിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല. സോണിയുടെ പീഡനത്തിന് നേതൃത്വം നൽകിയ പൊലീസുദ്യോഗസ്ഥനെ സർക്കാർ മെഡൽ നൽകി ആദരിച്ചു.

പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് കൂട്ടബലാൽ‌സംഗ സംഭവം നടന്നത്. രണ്ട് സഭകളിലും പ്രതിപക്ഷകക്ഷികൾ ശക്തമായ നടപടി ആവശ്യപ്പെട്ടു. അതിനുശേഷം പതിവുപോലെ അവർ സഭകൾ സ്തംഭിപ്പിക്കുകയും അവ നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയതു. കെട്ടിക്കിടക്കുന്ന കരട് നിയമങ്ങളിലൊന്ന് സ്ത്രീസുരക്ഷ സംബന്ധിക്കുന്നതാന്. പൊലീസ് സാമാന്യം വേഗത്തിൽ അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും അവർ ഉപയോഗിച്ച ബസ് പിടിച്ചെടുക്കുകയും ചെയ്തു. പക്ഷെ ആശുപത്രി നൽകിയ മെഡിക്കൽ ബുള്ളറ്റിനുകൾ മരണവുമായി മല്ലിടുന്ന പെൺകുട്ടിയെ കുറിച്ച് നിത്യേന ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഡൽഹിയിലും മറ്റ് ചിലയിടങ്ങളിലും വനിതാസംഘടനകളും വിദ്യാർത്ഥി സംഘടനകളും ചെറിയ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അതിനിടെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ ശൃംഖലകളിലൂടെ യുവജനരോഷം വ്യാപിച്ചു. ഡിസംബർ 23ന്, സംഭവം നടന്ന് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ, ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം രേഖപ്പെടുത്താൻ പാർലമെന്റ് മന്ദിരത്തിനടുത്തുള്ള വിജയ് ചൌക്കിലെത്തി. അവിടെ നിന്ന് കേന്ദ്ര സെക്രട്ടേറിയറ്റിന്റെ രണ്ട് ബ്ലോക്കുകൾക്കിടയിലൂടെ ഒരു ചെറിയ ദൂരം നടന്നാൽ രാഷ്ട്രപതി ഭവനായി. ചിലർ അവിടെ പോയി പെൺകുട്ടിക്ക് നീതി നൽകണമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും പ്രസിഡന്റിനോട് ആവശ്യപ്പെടാൻ പദ്ധതിയിട്ടു. പൊലീസ് വഴി തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം അവർ  ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും ഉപയോഗിച്ച് പരാജയപ്പെടുത്തി. പക്ഷെ ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ചാനലുകളുടെ നേർസം‌പ്രേഷണം കണ്ട് വീട്ടമ്മമാരുൾപ്പെടെ ധാരാളം പേർ ഒഴുകിരെത്തി.

റിപ്പബ്ലിക് ദിനത്തിൽ റോക്കറ്റുകളും പീരങ്കികളും നിരത്തി രാഷ്ട്രത്തിന്റെ സൈനികബലം പ്രദർശിപ്പിക്കുന്ന വിശാലമായ രാജപാതയിലൂടെ ലാത്തിയെയും കണ്ണീർവാതകത്തെയും ജലപീരങ്കിയെയും വകവെക്കാതെ സ്ത്രീകളടക്കം പ്ലക്കാർഡുകളുമായി നടന്നു. സംഘാടകരൊ നേതാക്കളൊ ഇല്ലാത്ത ആൾക്കൂട്ടമായിരുന്നു അത്. ആധികാരികമായി സംസാരിക്കാവുന്ന ഒരു വക്താവിന്റെ അഭാവത്തിൽ ചാനൽ റിപ്പോർട്ടർമാർ ഓടിനടന്ന് കിട്ടിയവരോടെല്ലാം ഒരു ചോദ്യം ചോദിച്ചുകൊണ്ടിരുന്നു: എന്താണ് നിങ്ങളുടെ ആവശ്യം? എല്ലാവരും നൽകിയ ഉത്തരങ്ങൾ രണ്ട് വാക്കുകളിൽ ചുരുക്കാം: നീതി, സുരക്ഷ. അവിടെ തടിച്ചു കൂടിയത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പ്രകടനങ്ങളിൽ കാണാറുള്ള പ്രതിബദ്ധതയുള്ള കാഡറുകളൊ കൂലിക്ക് എടുക്കപ്പെട്ടവരൊ ആയിരുന്നില്ല, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നാഗരിക മദ്ധ്യവർഗ്ഗത്തിന്റെ പരിച്ഛേദമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്നവരായിരുന്നില്ല അവർ. എന്നാൽ ഇന്ത്യയുടെ വികാരമാണ് അവർ അവിടെ പ്രകടിപ്പിച്ചത്. ടെലിവിഷൻ ക്യാമറകൾ ആ ദ്ദൃശ്യങ്ങൾ എല്ലായിടത്തുമെത്തിച്ചു. വിജയ് ചൌക്ക് ഇന്ത്യയുടെ തഹ്‌രീർ സ്ക്വയർ ആവുകയാണെന്ന പ്രതീതി പരന്നു. സദാ സുരക്ഷാകോട്ടകൾക്കുള്ളിൽ കഴിയുന്ന അധികാരിവർഗ്ഗത്തിൽ അത് ആശങ്ക ജനിപ്പിച്ചു. വ്യവസ്ഥക്കു പുറത്തുള്ളവരിൽ അമിത പ്രതീക്ഷയും. ഭരണകൂടവും പ്രതിപക്ഷവും മാത്രമല്ല മാദ്ധ്യമങ്ങളുൾപ്പെടെ എല്ലാ മദ്ധ്യവർഗ്ഗ സ്ഥാപനങ്ങളും ഭയം‌കൊണ്ട് വിറങ്ങലിച്ചു. നേതാക്കളില്ലാത്ത ആ ആൾക്കൂട്ടം തങ്ങളുടെ ഭദ്രലോകം തകർത്ത് അരാജകത്വത്തിന് വഴി തുറക്കുമെന്ന് അവർ ഭയന്നു.

രാഷ്ട്രീയ നേതൃത്വം ഒളിച്ചു. മന്ത്രിമാർ ടെലിവിഷനിലൂടെ മാത്രം സംസാരിച്ചു. ഉദ്യോഗസ്ഥരിലൂടെയും  പൊലീസിലൂടെയും അവർ ജനങ്ങളുമായി ഇടപെട്ടു. ആളുകൾ ന്യൂഡൽഹിയുടേ ഹൃദയഭാഗത്തെത്തുന്നതു തടയാൻ സർക്കാർ മെട്രോ സ്റ്റേഷനുകൾ പൂട്ടിയിട്ടു. രാജ്പഥിനനടുത്തുകൂടിയുള്ള വാഹന ഗതാഗതം തടഞ്ഞു. എന്നിട്ടും തുടർന്ന മദ്ധ്യവർഗ്ഗ ജനപ്രവാഹം തടയാൻ നിരോധനാജ്ഞ, ലാത്തി ചാർജ്, ജലപീരങ്കി പ്രയോഗം തുടങ്ങിയവയെ ആശ്രയിച്ചു. വാർത്താവിതരണ വകുപ്പ് ടെലിവിഷൻ ചാനലുകളോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടു. വകുപ്പിന്റെ ‘ഉപദേശം‘ ലഭിക്കുന്നതിനു മുമ്പെ അധികൃതരുടെ അസംതൃപ്തി മനസിലാക്കി, സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കാനായി, സ്വകാര്യ  ചാനലുടമകളുടെ സംഘടന റിപ്പോർട്ടിങ്ങിൽ മിതത്വം പാലിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രകടനക്കാരോടൊപ്പം പൊലീസ് ടെലിവിഷൻ ഒ.ബി. വാനുകളെയും വിജയ് ചൌക്കിൽ നിന്ന് ആദ്യം ഇൻഡ്യാ ഗേറ്റിലേക്കും പിന്നീട് അവിടെ നിന്ന് ജന്തർ മന്തറിലേക്കും തിരിച്ചുവിട്ടു. ശല്യക്കാരെ പുറത്താക്കിയിട്ടും പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ചിനുമായുള്ള സംഭാഷണം മുൻ‌കൂട്ടി തീരുമാനിച്ച പ്രകാരം ഇൻഡ്യാ ഗേറ്റിൽ നിന്ന് അധികം ദൂരത്തല്ലാത്ത ഹൈദരാബാദ് ഹൌസിൽ വെച്ച് നടത്താനുള്ള ധൈര്യം സർക്കാരിനുണ്ടായില്ല. ചർച്ച പ്രധാനമന്ത്രിയുടെ വീട്ടിലാക്കി.

വിജയ് ചൌക്ക് തഹ്‌രീർ സ്ക്വയറായില്ല. ആകാനുള്ള സാദ്ധ്യത വിരളമായിരുന്നെന്നതാണ് വാസ്തവം.  കെയ്‌റോയിലും മറ്റ് ചില അറബ് നഗരങ്ങളിലും നടന്ന നവമാദ്ധ്യമ പ്രേരിത പ്രക്ഷോഭങ്ങൾക്ക് ഭരണമാറ്റം എന്ന സൂക്ഷ്മമായ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്റർനെറ്റ് സമൂഹത്തോടൊപ്പം സമരത്തിൽ പങ്കാളികളാകാൻ കഴിഞ്ഞു. വിജയ് ചൌക്കിൽ ഒത്തുചേർന്നവരുടെ ആവശ്യം ഉടൻ നടപ്പിലാക്കാനാവുന്ന തരത്തിലുള്ളതായിരുന്നില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കാക്കുന്നതിന് പാർലമെന്റ് പുതിയ നിയമമുണ്ടാക്കേണ്ടതുണ്ട്. ബലാൽ‌സംഗക്കേസിൽ നീതി നടപ്പാക്കാൻ കോടതികൾ വിചാരണ പൂർത്തിയാക്കി അന്തിമവിധി പ്രഖ്യാപിക്കേണ്ടതുണ്ട്. അതെല്ലാം മാസങ്ങളൊ വർഷങ്ങളൊ എടുക്കാവുന്ന പ്രക്രിയകളാണ്. അവ പുർത്തിയാകുന്നതുവരെ ഇൻഡ്യാ ഗേറ്റിലൊ ജന്തർ മന്തറിലൊ പ്രകടനം തുടരുന്നത് പ്രായോഗികമല്ല. അണ്ണാ ഹസാരെ പ്രസ്ഥാനം ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി സർക്കാർ ലോക്പാൽ നിയമത്തിന് മുൻ‌ഗണന നൽകിയിട്ടും ഭരണപ്രതിപക്ഷ നേതൃത്വങ്ങൾ നിയമനിർമ്മാണ പ്രക്രിയ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന അനുഭവം നമ്മുടെ മുന്നിലുണ്ടല്ലൊ.

പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത് മെച്ചപ്പെട്ട ചികിത്സക്കു വേണ്ടിയായിരുന്നെന്ന സർക്കാർവാദം മുഖവിലയ്ക്ക് എടുക്കാനാവില്ല. കുട്ടിയെ രക്ഷിക്കാനാവില്ലെന്നറിഞ്ഞു കൊണ്ട് അനിവാര്യമായ മരണത്തിനു പഴി കേൾക്കുന്നത് ഒഴിവാക്കാനാണ് സർക്കാർ അത് ചെയ്തത്. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ജനങ്ങൾ വീണ്ടും തെരുവിലിറങ്ങി. പക്ഷെ പ്രക്ഷോഭത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. അറബ് രാജ്യങ്ങളിൽ സംഭവിച്ചതുപോലെ പ്രകടനക്കാർ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാകുമായിരുന്നു. അത് ആരും ആഗ്രഹിച്ചില്ല. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയത്തിനു പുറത്തു രൂപപ്പെട്ടതും അവർക്ക് ഇടം ഇല്ലാത്തതുമായ പ്രക്ഷോഭത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. തങ്ങളുടെ പ്രസക്തി കുറയുകയും നിലനില്പ് അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യം അവർ മുന്നിൽ കണ്ടു. അവർ സ്ത്രീസുരക്ഷയെ കുറിച്ച് വാചാലരായെങ്കിലും അവരുടെ വാക്കുകളിൽ ആത്മാർത്ഥയുണ്ടായിരുന്നില്ല. ബലാൽ‌സംഗത്തിന് വധശിക്ഷ നൽകണമെന്ന് വാദിച്ച ബി.ജെ.പി. നേതാവ് സുഷമാ സ്വരാജ് ഗുജറാത്തിൽ സംഗികൾ ബലാൽ‌സംഗം നടത്തുകയും ഗർഭിണിയെ കൊന്ന് ഭ്രൂണം പുറത്തെറിയുകയും ചെയ്തപ്പോൾ നിശ്ശബ്ദത പാലിച്ചയാളാണ്. പ്രക്ഷോഭകാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇൻഡ്യാ ഗേറ്റിൽ എത്തിയ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് കേരളത്തിലെ രണ്ട് നേതാക്കൾക്കെതിരെ സ്ത്രീപീഡനാരോപണം ഉയർന്നപ്പോൾ അന്വേഷണം പാർട്ടിതലത്തിലൊതുക്കി അവരെ ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷിക്കാൻ കൂട്ടുനിന്നയാളാണ്. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌ പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ പല പാർട്ടികളും ബലാൽ‌സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിന് നിർത്തിയവരാണ്. ബി.എസ്.പി.യും തൃണമൂലും സ്ത്രീകൾ നിയന്ത്രിക്കുന്ന പാർട്ടികളാണെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൂട്ടബലാൽ‌സംഗത്തിനെതിരെ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെയൊ തികഞ്ഞ അലംഭാവത്തോടെ വിഷയം കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡേയുടെയൊ രാജിപോലെ മൂർത്തമായ ഒരാവശ്യം സമരക്കാർ ഉയർത്തിയില്ല. ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകാതെ അത് ചെയ്യാനാകുമായിരുന്നു. കാരണം കോൺഗ്രസിനും യു.പി.എ.ക്കും പകരക്കാരനെ നിയോഗിക്കുന്നതിന് അത് തടസമാകുമായിരുന്നില്ല്ല. ജനാധിപത്യത്തിന്റെ കാതലായ അംശം ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്. ഗുരുതരമായ വീഴ്ച ഉണ്ടാകുമ്പോൾ ഭരണനേതൃത്വം അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയൊ ജനങ്ങൾ അവരെ അത് ഏറ്റെടുക്കാൻ നിർബന്ധിക്കുകയൊ ചെയ്യുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയില്ല, ശക്തിപ്പെടുത്തുകയേ ഉള്ളു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 13-19, 2013)

Wednesday, January 9, 2013

പിന്തിരിപ്പൻ ശക്തികൾ മുതലെടുപ്പിനെത്തുന്നു

ബി.ആർ.പി. ഭാസ്കർ

ഡൽഹി കട്ടബലാത്സംഗക്കേസ് കോടതിയിലെത്തി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരസംഭവം നടന്നിട്ട്  മൂന്നാഴ്ചയെ ആയിട്ടുള്ളു. ഇതിനുമുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു കേസിൽ ഇത്രവേഗം വിചാരണ ആരംഭിച്ചിട്ടില്ല. ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും ആഞ്ഞടിച്ച  പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഇനിയും പൂർണ്ണമായും നിലച്ചിട്ടില്ല. ജനരോഷം ശമിപ്പിക്കാൻ ഡൽഹി സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള കേന്ദ്ര സർക്കാർ എടുത്ത നടപടികളുടെ ഫലമായാണ് പൊലീസ അതിവേഗം കുറ്റപത്രം സമർപ്പിച്ചതും കേസിന്റെ വിചാരണക്കായി ഡൽഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിച്ചതും. സർക്കാരിനെയും കോടതിയെയും കൊണ്ട് അത്രയും ചെയ്യിക്കാൻ കഴിഞ്ഞതിൽ ജനങ്ങൾക്ക് തിർച്ചയായും അഭിമാനിക്കാം. പക്ഷെ അവരുടെ മുന്നിൽ പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ട്.

കുറ്റകൃത്യം നടന്നതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഡൽഹിയിൽ ചില സംഘടനകൾ പതിവ് രീതിയിൽ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഏതെങ്കിലും സംഘടനയൊ നേതാവോ  ആവശ്യപ്പെടാതെ, സാമൂഹ്യ ശൃംഖലകളിലൂടെ അന്യോന്യം ബന്ധപ്പെട്ടവെർ, പ്രത്യേകിച്ച് യുവജനങ്ങൾ, പ്ലക്കാർഡുകളുമായി ഭരണസിരാകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പ്രതിഷേധം രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രൂപം കൈക്കൊണ്ടു. ഭരണ സംവിധാനം തകരുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് പലരും ഭയപ്പെട്ടു. എന്നാൽ സമരത്തിലേർപ്പെട്ടിരുന്ന മദ്ധ്യവർഗ്ഗം രാജ്യത്തെ അങ്ങനെയൊരു അവസ്ഥയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരായിരുന്നില്ല. അതുകൊണ്ട് ആ അപകടം ഒഴിവായി.   

പ്രതിഷേധം ഇരമ്പിയ ദിനങ്ങളിൽ രാഷ്ട്രീയ നേതാക്കൾ സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും ബലാത്സംഗ കേസുകളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നതിലും മത്സരിക്കുകയായിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന് അവരിൽ പലരും ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുകയൊ സ്ത്രീപീഡനാരോപണം നേരിടുന്നവരെ  പൊലീസ് അന്വേഷണത്തിൽ നിന്നുമൊഴിവാക്കി സംരക്ഷിക്കുകയൊ ചെയ്ത കക്ഷികളുടെ നേതാക്കന്മാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വധശിക്ഷ ശിക്ഷയല്ല പ്രാകൃത പ്രതികാര നടപടിയാണെന്നും അതുകൊണ്ട് നിയമവ്യവസ്ഥയിൽ അതിനു സ്ഥാനമുണ്ടാകരുതെന്നും വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്ക് അല്പം വൈകിമാത്രമെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരെ പ്രതിരോധിക്കാൻ മുന്നോട്ടു വരാനായുള്ളു.

ബി.ജെ.പി. ഉൾപ്പെടെ ചില കക്ഷികൾ കടുത്ത നിയമമുണ്ടാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുമ്പോഴാണ് ഡൽഹി സംഭവം ഉണ്ടായത്. അംഗങ്ങൾ വിഷയം ഉയർത്തുകയും ചെയ്തു. പക്ഷെ അതിനുശേഷം ബി.ജെ.പിയുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പതിവുപോലെ സഭാനടപടികൾ സ്തംഭിപ്പിച്ചു. അങ്ങനെ സഭകൾ നിശ്ചിത നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. തുടർക്കഥയായിരിക്കുന്ന സഭാസ്തംഭനത്തിന്റെ ഫലമായി പാസാകാതെ കിടക്കുന്നവയിൽ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകുന്നതിന് വ്യവസ്ത ചെയ്യുന്ന ബില്ലും ഉൾപ്പെടുന്നു. ഇതെല്ലാം ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകൾ സത്യസന്ധമാണോ എന്ന സംശയം ഉയർത്തുന്നു.

ഡൽഹിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന അതിവേഗ കോടതി ബലാത്സംഗക്കേസ് വിചാരണ ചെയ്യാൻ സ്ഥാപിക്കപ്പെട്ട ആദ്യത്തെ പ്രത്യേക കോടതിയല്ല. സൂര്യനെല്ലി കേസ് വിചാരണ ചെയ്തതും പ്രത്യേക കോടതിയായിരുന്നു. ആ കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് 1996 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്. പ്രത്യേക കോടതി സ്ഥാപിതമായത് 1999ൽ. കോടതി 2000ൽ വിചാരണ പൂർത്തിയാക്കി, 37 പ്രതികൾക്ക് വിവിധ കാലാവധിക്കുള്ള കഠിനശിക്ഷ നൽകി. അതിവേഗ സമീപനം അവിടെ അവസാനിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ അപ്പീൽ കേട്ട ഹൈക്കോടതി 2005 ജനുവരിയിൽ 35 പേരെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു. സർക്കാർ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അടിയന്തിര പരിഗണനക്കുവേണ്ടി പരിശ്രമിച്ചില്ല. അതുകൊണ്ട് ഏഴു കൊല്ലം അത് അവിടെ കിടന്നു. ഡൽഹി സംഭവം രാജ്യത്ത് ഉയർത്തിയ വികാരം കണക്കിലെടുത്ത് ബലാത്സംഗ കേസുകളിൽ കോടതികൾ വേഗം തീർപ്പു കല്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അൽത്തമസ് കബീർ നിരീക്ഷിക്കുമ്പോൾ ഈ കേസിലെ അപ്പീൽ തന്റെ കോടതിയിൽ കിടക്കുകയാണെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ ഉടൻ പരിഗണനക്കെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മൂന്നു കോടിയിൽ‌പരം കേസുകളാണ് പല തലങ്ങളിലുള്ള കോടതികളുടെ മുന്നിലുള്ളത്. ഇതിൽ 40 ശതമാനം ഒരു കൊല്ലത്തിലധികമായി കെട്ടിക്കിടക്കുന്നവയാണ്. ബഹുഭൂരിപക്ഷം കേസുകളും ആരുടെയെങ്കിലുമൊക്കെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നവയാണ്. അതുകൊണ്ട് ബലാത്സംഗക്കേസുകളിൽ മാത്രമല്ല എല്ലാത്തരം കേസുകളിലും വേഗം തീർപ്പുണ്ടാകേണ്ടതാണ്. ഇതിന് കോടതികളുടെ സമീപനത്തിലും നടപടിക്രമങ്ങളിലും മാറ്റമുണ്ടാകണം. നിരവധി വിധികളിലൂടെ ഭരണഘടനാശില്പികൾ വിഭാവന ചെയ്തിട്ടില്ലാത്ത വിധത്തിൽ സ്വന്തം അധികാരപരിധി വിപുലീകരിച്ച സുപ്രീം കോടതിക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കാനുള്ള കടമയുണ്ട്.  

ഡൽഹി കൂട്ടബലാത്സംഗക്കേസ്  ഉയർത്തിയ ജനവികാരം മുതലെടുത്ത് പഴഞ്ചൻ ആശയങ്ങൾ സമൂഹത്തിന്റെമേൽ അടിച്ചേല്പിക്കാൻ പിന്തിരിപ്പൻ ശക്തികൾ മുന്നോട്ടു വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ രാഷ്ട്രീയ കക്ഷികളെ കൂടാതെ ജാതിമത നേതാക്കളുമുണ്ട്.

സ്ത്രീകൾ അടുക്കളയിൽ കഴിഞ്ഞാൽ മതിയെന്ന് ആർ.എസ്.എസ്.തലവൻ മോഹൻ ഭഗത് പറയുന്നു. ബലാത്സംഗങ്ങൾ ആധുനികവത്കരിക്കപ്പെട്ടവർ ജീവിക്കുന്ന ഇന്ത്യയുടെ പ്രശ്നമാണെന്നും ജനങ്ങൾ പരമ്പരാഗതരീതിയിൽ കഴിയുന്ന ഭാരതത്തിൽ അവ നടക്കാറില്ലെന്നും അദ്ദേഹം തട്ടിവിടുന്നു. ബസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളെ പ്രതിരോധിക്കാതെ ‘സഹോദരാ രക്ഷിക്കണേ’ എന്ന് വിളിച്ചു കെഞ്ചണമായിരുന്നെന്ന് ഒരു സംന്ന്യാസി അഭിപ്രായപ്പെടുന്നു. സ്ത്രീപീഡന പ്രശ്നം പഠിക്കാൻ കേന്ദ്രം നിയോഗിച്ച ജസ്റ്റിസ് വർമ്മ കമ്മിഷനു നൽകിയ നിവേദനത്തിൽ ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കരുതെന്ന് ജമാത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു. ലൈംഗിക കുറ്റങ്ങൾക്ക് വധശിക്ഷ നൽകുക മാത്രമല്ല അത് പരസ്യമായി നടപ്പാക്കണമെന്നും കൂടി ആ സംഘടന നിർദ്ദേശിക്കുന്നു. ഈ പ്രസ്താവങ്ങൾ യുവതലമുറ നേരിടുന്ന പുതിയ വെല്ലുവിളികളുടെ സൂചനകളാണ്.

ഡൽഹി പ്രതിഷേധം സൃഷ്ടിച്ച സാഹചര്യം പ്രയോജനപ്പെടുത്തി സ്ത്രീപദവിയിൽ ഇതിനകം ഉണ്ടായിട്ടുള്ള പരിമിതമായ അഭിവൃദ്ധി ഇല്ലാതാക്കാനും ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം നിഷേധിക്കുന്നതിനുമാണ് രണ്ട് മതവിഭാഗങ്ങളിലെയും പ്രതിലോമകാരികൾ ശ്രമിക്കുന്നത്. ഇതിനെ ചെറുത്തു തോല്പിക്കാൻ പ്രതിഷേധത്തിന്റെ മുൻ‌നിരയിലുണ്ടായിരുന്ന യുവാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരുടെ സമരത്തിന്റെ ബാക്കിപത്രം വൻ‌നഷ്ടമായിരിക്കും.

Thursday, December 27, 2012

മലയാളം ശ്രേഷ്ഠപദവി നേടുമ്പോൾ

ബി.ആർ.പി. ഭാസ്കർ

മലയാളത്തിന് ശ്രേഷ്ഠഭാഷാ (classical language) പദവി നൽകാൻ കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യാ ഗവണ്മെന്റിനോട് ശുപാർശ ചെയ്തിരിക്കുന്നു. അങ്ങനെ സംസ്ഥാന സർക്കാർ നടത്തിവന്ന ശ്രമം സഫലമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. തെലുങ്കിനും കന്നടക്കും ഈ പദവി നൽകിയപ്പോൾ സംഭവിച്ചതുപോലെ തമിഴ് നാട് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക മലയാള സർവകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാർ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനെ മറികടക്കാൻ കേരളത്തിനാകുമെന്നാണ് എന്റെ വിശ്വാസം.

മലയാളഭാഷയുടെ പിതാവ് അദ്ധ്യാത്മരാമായണ കർത്താവായ രാമാനുജൻ എഴുത്തച്ഛനാണ് എന്ന് പഠിച്ചാണ് എന്റെ തലമുറ വളർന്നത്. അദ്ദേഹം ജീവിച്ചിരുന്നത് 17ആം നൂറ്റാണ്ടിലാണ്. അതായത് ഞാൻ വിദ്യാർത്ഥിയായിരുന്ന 20ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മലയാളത്തിന് കഷ്ടിച്ച് 350 കൊല്ലത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളു. ശ്രേഷ്ഠ പദവി നൽകുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് ഭാഷക്ക് കുറഞ്ഞത് 1000 കൊല്ലത്തെ പഴക്കമുണ്ടാകണം. അതു കുറഞ്ഞുപോയെന്ന് ചിലർ വാദിച്ചതിനെ തുടർന്ന് യോഗ്യതാകാലം പിന്നീട് 1500 കൊല്ലമായി ഉയർത്തപ്പെട്ടു. അങ്ങനെ എഴുത്തച്ഛനും മുമ്പെ മലയാളമുണ്ടായിരുന്നെന്ന് സ്ഥാപിക്കേണ്ട ആവശ്യമുണ്ടായി. എന്റെ തലമുറയിൽ തന്നെ പെട്ട എം.ടി.വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ എന്നീ പ്രമുഖ സാഹിത്യകാരന്മാരുടെയും എം.ജി.എസ് നാരായണൻ എന്ന പ്രമുഖ ചരിത്രകാരന്റെയും സഹായത്തോടെയാണ് സർക്കാർ അത് സാധിച്ചെടുത്തത്. പുതുശ്ശേരി നേർത്തെ തന്നെ കണ്ണശ്ശ കവികളിലൂടെ മലയാളത്തിന്റെ ചരിത്രം എഴുത്തച്ഛനിലും പിന്നോട്ടു കൊണ്ടുപോയിരുന്നു.

സാമാന്യം നീണ്ട കാലത്തെ പ്രയോഗത്തിലൂടെയല്ലാതെ സാഹിത്യപ്രവർത്തനത്തിനുതകുന്ന ഭാഷ രൂപപ്പെടില്ല. അതുപോലെ തന്നെ സാമാന്യം നീണ്ട സാഹിത്യപ്രവർത്തനം കൂടാതെ ഉൽകൃഷ്ട കാവ്യം ഉണ്ടാവുകയുമില്ല. ഭാഷാപിതാവ്, ആദികവി, ആദ്യകാവ്യം തുടങ്ങിയവ കേവലം സങ്കല്പങ്ങളാണ്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന സങ്കല്പം വെള്ളക്കാർ ആ ഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിച്ചു. അതുപോലെ കേരളത്തിൽ ആധിപത്യം സ്ഥാപിച്ച വൈദികസമൂഹം അതിന് ന്യായീകരണം കണ്ടെത്താൻ പരശുരാമൻ മെഴുകെറിഞ്ഞ് ഈ പ്രദേശത്തെ കടലിൽ നിന്ന് വീണ്ടെടുത്തെന്ന കഥ ഉപയോഗിച്ചു. വാത്മീകിയുടെയും എഴുത്തച്ഛന്റെയും രാമായണങ്ങൾ സംസ്കൃതത്തിലെയും മലയാളത്തിലെയും ആദ്യകൃതികളാണെന്ന സങ്കല്പവും ദേശീയ പ്രാദേശിക തലങ്ങളിൽ സാമൂഹികസാംസ്കാരിക ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ആ വിഭാഗം പ്രചരിപ്പിച്ചതാണെന്ന്  കരുതാവുന്നതാണ്. അറിയപ്പെടുന്ന വിവരങ്ങൾ വെച്ചു നോക്കുമ്പോൾ വാത്മീമീകിയൊ എഴുത്തച്ഛനൊ ആ വിഭാഗത്തിൽ  പെട്ടവരായിരുന്നില്ലെന്നതാണ് വിചിത്രകരമായ വസ്തുത.

ഇന്നത്തെ തമിഴ് നാട് പ്രദേശത്ത് വ്യാപിച്ചുകിടന്ന പാണ്ഡ്യ ചോള രാജ്യങ്ങളിലും ഇന്നത്തെ കേരള പ്രദേശം ഉൾപ്പെട്ട  ചേര രാജ്യത്തും തമിഴാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആ തമിഴ് ഇന്നത്തെ തമിഴ്നാട്ടിലെ സംസാരഭാഷയിൽ നിന്നും സാഹിത്യഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ പ്രാചീന തമിഴ് കൃതികളായ തിരുക്കുറൾ, അകം നാന്നൂറ്, പുറം നാന്നൂറ്, ചിലപ്പതികാരം തുടങ്ങിയവ വ്യാഖ്യാനങ്ങൾ കൂടതെ ഇന്നത്തെ തമിഴ്നാട്ടുകാർക്ക് മനസിലാക്കാനാവില്ല. പക്ഷെ അവർ ഇന്നത്തെ തമിഴിനെ അതിന്റെ തുടർച്ചയായി കാണുന്നു. അതുകൊണ്ട് ആ ഭാഷക്ക് രണ്ടായിരത്തിലധികം കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടാൻ അവർക്കാകുന്നു. ബൌദ്ധജൈന സ്വാധീനത്തിലായിരുന്ന തമിഴ് നാട്ടിലും കേരളത്തിലും ആധിപത്യം നേടി പുതിയ സാമൂഹ്യക്രമം രൂപപ്പെടുത്തിയത്  വ്യത്യസ്ത വൈദിക സമൂഹങ്ങളായിരുന്നു. അവരും തദ്ദേശീയരും ഇടപഴകിയതും വ്യത്യസ്ത രീതികളിലായിരുന്നു. തന്മൂലം ഇരുപ്രദേശങ്ങളിലും ഭാഷ വ്യത്യസ്ത രീതികളിൽ വികസിച്ചു. കേരളം തമിഴ് പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി. സഭ്യമായ തമിഴ് വാക്കുകളെ നാം അസഭ്യപദങ്ങളാക്കി മാറ്റി. ശ്രേഷ്ഠപദവി മോഹം പൂർവ്വകാല തമിഴുമായുള്ള ബന്ധം ഏറ്റുപറയാൻ നമ്മെ നിർബന്ധിച്ചിരിക്കുന്നു.

നഷ്ടപ്പെട്ട പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കേരള സർക്കാർ ഇറങ്ങിത്തിരിച്ചത്. കേന്ദ്രം ശ്രേഷ്ടഭാഷകളുടെ വികസനത്തിന് 100 കോടി രൂപ വീതം നൽകാൻ തീരുമാനിച്ചതാണ് ആ പദവി തേടാൻ അതിനെ പ്രേരിപ്പിച്ചത്. കേന്ദ്രം പണം നൽകുന്നത് നിശ്ചിത പ്രവർത്തനങ്ങൾക്കാണ്. സുനാമി വിതച്ച നാശത്തിൽ നിന്ന് കര കയറുന്നതിന് തീരദേശവാസികളെ സഹായിക്കാൻ കേന്ദ്രം നൽകിയ പണം ഉൾനാട്ടിലെ സ്വന്തം മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ട പാരമ്പര്യമുള്ളവരാണ് നമ്മുടെ ഭരണാധികാരികൾ. അവർ പണം നിർദ്ദിഷ്ട പദ്ധതികൾക്കായി ചെലവാക്കുമെന്ന് ഉറപ്പാക്കാനാവില്ല.     
വളരെയൊന്നും പിന്നിലല്ലാത്ത എഴുത്തച്ഛന്റെ കാലം വരെ പോയാൽ തന്നെ വൈദിക സമൂഹം ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുള്ള സാഹചര്യങ്ങളെ കുറിച്ച് വിലപ്പെട്ട ചില സൂചനകൾ ലഭിക്കും. ദശാവതാരങ്ങളെ പരാമർശിക്കുന്നിടത്ത് എഴുത്തച്ഛൻ ബുദ്ധന്റെ പേരും പറയുന്നുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ് വൈദികസമൂഹം ഇന്നത്തെ ഹിന്ദുമതം രൂപപ്പെടുത്തിയത്. ആദി വേദത്തിലെ ഇന്ദ്രൻ, അഗ്നി, വരുണൻ തുടങ്ങിയ ദേവന്മാരെ കൈയൊഴിഞ്ഞുകൊണ്ടാണ് അവർ ഇതര ജനവിഭാഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചത്. ദേവന്മാരെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന ഹോമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അവർ പൂജാരീതി സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രവർഗ്ഗത്തിനുമേൽ വൈദികസമൂഹം ആധിപത്യം സ്ഥാപിച്ച കഥ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധാനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല, ആരാധനാരീതിയും മാറിയില്ല. ഒരു മാറ്റമെ ഉണ്ടായുള്ളു. പൂജ നടത്തിയിരുന്ന ഗോത്രവർഗ്ഗക്കാരൻ പുറത്താക്കപ്പെട്ടു. അയാളുടെ ജോലി ബ്രാഹ്മണൻ ഏറ്റെടുത്തു. ബുദ്ധമതത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദികസമൂഹം ബുദ്ധനെ അവതാരങ്ങളുടെ പട്ടികയിൽ പെടുത്താൻ ശ്രമിച്ചിരുന്നു. ആ ഉദ്യമം കേരത്തിലെ വൈദികസമൂഹം 17ആം നൂറ്റാണ്ടിലും ഉപേക്ഷിച്ചിരുന്നില്ലെന്ന് എഴുത്തച്ഛൽ കൃതിയിലെ ന്റെ പരാമർശം വ്യക്തമാക്കുന്നു. ബുദ്ധനെ അവതാരമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് ഒരു പണ്ഡിതൻ യുക്തിസഹമായ വിശദീകരണം നൽകിയിട്ടുണ്ട്. അവതാരങ്ങളുടെ ലക്ഷ്യം ശത്രുനിഗ്രഹമാണ്. ബുദ്ധൻ ആരെയും കൊല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് അവതാരമാകാനായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാളഭാഷയുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോൾ നാം നമ്മുടെ നഷ്ടപ്പെട്ട –- തമസ്കരിക്കപ്പെട്ട എന്ന് പറയുന്നതാവും കൂടുതൽ ശരി -– പാരമ്പര്യത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തുന്നത്. പട്ടണം പ്രദേശത്ത് ഏതാനും കൊല്ലങ്ങളായി നടക്കുന്ന ഉത്ഘനനത്തിലൂടെ പുറത്തു വന്നിട്ടുള്ള വിവരവും ഇതിനോട് ചേർത്ത് വെക്കേണ്ടതാണ്. രണ്ടും പ്രാചീന കേരളത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു.  വൈദികസമൂഹം ഇവിടെയെത്തി കർക്കശമായ ജാതിവ്യവസ്ഥ അടിച്ചേല്പിക്കുന്നതിനുമുമ്പ് നിലനിന്ന സാഹചര്യങ്ങൾ അവയിലൂടെ വെളിപ്പെടുന്നു. ചിലപ്പതികാരം പോലെയുള്ള ഒരുൽകൃഷ്ട കൃതി നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ രചിക്കപ്പെട്ടതും നമ്മുടെ പൂർവ്വികർ വിദേശരാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ എത്തിയിരുന്ന മുച്ചിറി (ഇംഗ്ലീഷുകാർ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ആക്കിയതുപോലെ ഗ്രീക്കുകാർ അതിനെ മുസിസിസ് ആക്കുകയായിരുന്നു) തുറമുഖം വികസിപ്പിച്ചതും നമുക്ക്  അഭിമാനത്തോടെ ഓർക്കാം. ഒപ്പം ഒരു ചോദ്യം ചോദിക്കുകയും ചെയ്യാം: എട്ടാം നൂറ്റാണ്ടിൽ എത്തിയെന്ന് കരുതപ്പെടുന്ന വൈദികസമൂഹം വരുന്നതിനു മുൻപത്തെ നേട്ടങ്ങൾ ആരുടെ സൃഷ്ടിയാണ്. അത് വൈദികസമൂഹം താഴ്ത്തിക്കെട്ടിയ ജനവിഭാഗങ്ങൾ സൃഷ്ടിച്ചതാണെന്ന് വ്യക്തം. അവരുടെ നേട്ടങ്ങൾ തന്നെയാവണം പുതിയ അധികാരിവർഗ്ഗം അവരെ താഴ്ത്തിക്കെട്ടാൻ കാരണമായത്.  




Wednesday, December 12, 2012

രാഷ്ട്രീയത്തിലെ മൊത്ത-ചില്ലറ വ്യാപാരികൾ



ബി.ആർ.പി. ഭാസ്കർ

ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാനായതിൽ കേന്ദ്ര സർക്കാരിന് ആഹ്ലാദിക്കാൻ വകയുണ്ട്. എന്നാൽ ജനാധിപത്യപ്രക്രിയയിൽ വിശ്വസിക്കുന്ന ആർക്കും ആ ആഹ്ലാദത്തിൽ പങ്കു ചേരാനാവില്ല. കാരണം രാഷ്ട്രീയ കക്ഷികൾ മൊത്തമായും ചില്ലറയായും ജനാധിപത്യം വില്പന നടത്തുന്ന കാഴ്ചയാണ്  പാർലമെന്റിലെ രണ്ട് സഭകളിലും കണ്ടത്.

ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ചില്ലറ വ്യാപാര മേഖല വിദേശകുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പുറത്തു നിന്ന് സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികളുടെ എതിർപ്പുമൂലം അത് ചെയ്യാനായില്ല. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചതോടെ നേരത്തെ ചെയ്യാനാകാതിരുന്ന പരിപാടികൾ സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ ഭരണ മുന്നണിയിൽ പെട്ട തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. എന്നിവയുടെയും പുറത്തു നിന്ന് പിന്തുണക്കുന്ന ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയുടെയും എതിർപ്പു കാരണം രണ്ടാം യു.പി.എ. സർക്കാരിനും ചില്ലറ വ്യാപാരത്തിന്റെ കാര്യത്തിൽ  മുന്നോട്ടുപോകാനായില്ല. തൃണമൂൽ സഖ്യം വിട്ടതോടെ ഒരു എതിരാളി കുറഞ്ഞു. എന്നാൽ പാർലമെന്റ് അംഗങ്ങളിൽ ഭൂരിപക്ഷവും അപ്പോഴും ആ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരായിരുന്നു. എന്നിട്ടും പരിപാടി നടപ്പിലാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അമേരിക്കയുടെ അതിശക്തമായ സമ്മർദ്ദം മൂലമാണ്.

മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് പുതുജീവൻ നൽകാൻ അവിടത്തെ സർക്കാരിന് വ്യവസായികൾക്ക് രാജ്യത്തിനുപുറത്ത് കൂടുതൽ നിക്ഷേപസാദ്ധ്യതകൾ ഉണ്ടാക്കിക്കൊടുത്തേ മതിയാകൂ. ചൈന ഉൾപ്പെടെ പല രാജ്യങ്ങളിൽ ഇപ്പോൾതന്നെ വലിയ സാന്നിദ്ധ്യമുള്ള വാൾമാർട്ട് എന്ന അമേരിക്കൻ ചില്ലറ ഭീമൻ ഏറെ നാളായി ഇന്ത്യ പടിവാതിൽ തുറക്കുന്നതു കാത്തു കിടക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടുനീണ്ടു പോയപ്പോൾ ഭാരതി എന്ന വ്യവസായ ഗ്രൂപ്പിന്റെ സഹായത്തോടെ വാൾമാർട്ട് നുഴഞ്ഞു കയറാനും തുടങ്ങി. നിയമവിധേയമായാണോ അത് ചെയ്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ വെളിപ്പെട്ട  വിവരമനുസരിച്ച് ഇന്ത്യയിൽ കയറിപ്പറ്റാൻ വാൾമാർട്ട് വലിയ തുക ചെലവാക്കിയിട്ടുണ്ട്. അതിന്റെ പങ്ക് ആർക്കൊക്കെ കിട്ടിയെന്നത് ഇനിയും വരേണ്ടിയിരിക്കുന്നു.

വിദേശകുത്തകകളുടെ പ്രവേശം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ജീവിതം തകർക്കുമെന്നതുകൊണ്ടാണ് പല പാർട്ടികളും അതിനെ എതിർക്കുന്നത്. എന്നാൽ അത് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കർ അവകാശപ്പെടുന്നു. മറ്റ് രാജ്യങ്ങളുടെ അനുഭവം ഇത് ശരിവെക്കുന്നില്ല. സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന കക്ഷികളുടെ എതിർപ്പ് കുറക്കുവാനായി വിദേശകമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുവാനുള്ള അധികാരം കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അഴിമതിയിലൂടെ കാര്യങ്ങൾ സാധിക്കുന്ന വിദേശ കമ്പനികൾക്ക് സംസ്ഥാന ഭരണാധികാരികളെ സ്വാധീനിച്ച് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനാകും.

ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളും വിദേശികളുടെ പ്രവേശത്തെ തത്ത്വത്തിൽ എതിർക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം സഭകൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ യു.പി.എ. സർക്കാർ പരമാവധി ശ്രമിച്ചു. എന്നാൽ അതിന് ഒടുവിൽ പ്രതിപക്ഷ സമ്മർദ്ദത്തിനു വഴങ്ങി വോട്ടെടുപ്പോടെയുള്ള ചർച്ചക്ക് സമ്മതം മൂളേണ്ടിവന്നു. ഒരു മുൻ‌മന്ത്രിയും എം.പിയും അഴിമതിക്കേസിൽ പെട്ടിരിക്കുന്നതുകൊണ്ട് ഭരണ മുന്നണി വിട്ടുപോകാൻ കഴിയാത്ത ഡി.എം.കെ. ആവർത്തിച്ചു പ്രഖ്യാപിച്ച എതിർപ്പ് മറന്നുകൊണ്ട് സർക്കാരിനൊപ്പം വോട്ടു ചെയ്തു. പക്ഷെ ലോക് സഭയിൽ സർക്കാരിന് രക്ഷപ്പെടാൻ അതു പോരായിരുന്നു. അതുകൊണ്ട് യു.പി.എ 22 അംഗങ്ങളുള്ള സമാജ്‌വാദി പാർട്ടിയും 21 അംഗങ്ങളുള്ള  ബി.എസ്.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പാക്കി. ഈ കക്ഷികളുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വിടവ് ജനാധിപത്യത്തിന് അവർ എത്ര തുച്ഛമായ വിലയാണ് കല്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സർക്കാർ എന്ത് പ്രത്യുപകാരമാണാവോ അവർക്ക്  വാഗ്ദാനം ചെയ്തിട്ടുള്ളത്?

ലോക് സഭയൊട് ഉത്തരാവാദിത്വമുള്ള മന്ത്രിസഭയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.  ആ സഭയിലെ വോട്ടെടുപ്പിൽ തോറ്റാൽ സർക്കാർ രാജിവെക്കണം. മന്ത്രിസഭക്ക് രാജ്യസഭയുമായി അതേതരത്തിലുള്ള ബന്ധമില്ലെങ്കിലും അവിടെയും പരാജയം ഒഴിവക്കാൻ യു.പി.എ കിണഞ്ഞു ശ്രമിച്ചു. ആ സഭയിലെ നില ലോൿസഭയിലേതിനേക്കാൾ പരിതാപകരമായതുകൊണ്ട് അവിടെ വ്യത്യസ്തമായ തന്ത്രം പയറ്റി. ബി.എസ്.പിയെ കൊണ്ട് അവിടെ സർക്കാരിനോടൊപ്പം വോട്ട് ചെയ്യിപ്പിച്ചു. സർക്കാർ തീരുമാനത്തെ എതിർക്കുന്നുവെന്ന് പറയുകയും പാർലമെന്റിൽ ആ തീരുമാനത്തിന്  അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്യുന്നത്, മിതമായ ഭാഷയിൽ പറഞ്ഞാൽ, കാപട്യമാണ്.

ചില്ല്ലറവ്യാപാരവിഷയത്തിൽ ചെറിയ പാർട്ടികൾ രാഷ്ട്രീയം ചില്ലറ വില്പന നടത്തിയപ്പോൾ ഭരണ പ്രതിപക്ഷ മുന്നണികളെ നയിക്കുന്ന കോൺഗ്രസും ബി.ജെ.പിയും മൊത്തവ്യാപാരമാണ് നടത്തിയത്. ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാൻ ആദ്യം നയപരമായ തീരുമാനമെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തു. ഭരണത്തിലെത്തിയപ്പോൾ കോൺഗ്രസും ഭരണം നഷ്ടപ്പെട്ടപ്പോൾ ബി.ജെ.പിയും നിലപാട് മാറ്റി. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ യു.പി.എ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നാണ് ബി.ജെ.പി. ഇപ്പോൾ പറയുന്നത്. ഭാരതി ഗ്രൂപ്പിന്റെ മറവിൽ ഇന്ത്യയിൽ കടന്നു കൂടിയ വാൾമാർട്ട് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുന്നും ബി.ജെ.പി. അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. ഇവിടെയും പ്രകടമാകുന്നത് വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരമാണ്.

Monday, December 10, 2012

ആഗോളപ്രതിഭാസത്തെ നേരിടാൻ ആഗോളശ്രമങ്ങൾ



ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന് ഇന്ദിരാ ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി. സ്വാഭാവികമായും സർക്കാരിനെതിരായ ആരോപണങ്ങളുടെ ഗൌരവം കുറച്ചുകാണാനുള്ള  ശ്രമമായാണ് എല്ലാവരും അതിനെ കണ്ടത്. എന്നാൽ അഴിമതി പ്രാചീനകാലം മുതൽ മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലനിന്നിട്ടുണ്ടെന്നതാണ് വാസ്തവം. അതിനെക്കുറിച്ച് പല പഴയ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. ഇതിന്റെ അർത്ഥം അതിനെ ഒഴിവാക്കാനാവാത്ത ഒന്നായി അങീകരിക്കണമെന്നല്ല. നേരേമറിച്ച് അത് തടയാനുള്ള പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഉണ്ടാകണമെന്നതാണ്. നിരന്തരമായ പ്രവർത്തനത്തിലൂടെ അഴിമതിയുടെ തോത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനെ ബാധിക്കാത്ത അളവിൽ ചുരുക്കി നിർത്താൻ തീർച്ചയായും കഴിയും.

അഗോളീകരണപ്രക്രിയയുടെ ഫലമായി അഴിമതി ലോകമൊട്ടുക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് ഇത് ആഗോളതലത്തിൽ അഴിമതിനിരുദ്ധ നടപടികൾ ആവശ്യമാക്കുന്നു.  ഐക്യരാഷ്ട്രസഭ 2003 ഒക്ടോബർ 31ന് ഒരു അഴിമതിവിരുദ്ധ ഉടമ്പടി (United Nations Convention Against Corruption) അംഗീകരിക്കുകയുണ്ടായി. സമൂഹങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും അഴിമതി ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഭീഷണിയെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന ആ രേഖ അത് സ്ഥാപനങ്ങളെ അട്ടിമറിക്കുകയും ജനാധിപത്യമൂല്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും സുസ്ഥിരവികസനത്തെയും നിയമവാഴ്ചയെയും തകർക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അത് അഴിമതി തടയാനും പ്രതിരോധിക്കാനും കാര്യക്ഷമവും ഫലപ്രദവുമായ നടപടികൾ അന്താരാഷ്ട്ര സഹകരണത്തിലൂടെയും സാങ്കേതിക സഹായത്തിലൂടെയും സാധ്യമാക്കുന്നതിന് പ്രതിനിധികളെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.
ഉടമ്പടിക്കു രൂപം കൊടുത്ത ദിവസം തന്നെ ജനങ്ങളിൽ അഴിമതിയെ കുറിച്ചും അതിനെ പ്രതിരോധ്ഹിക്കുനതിൽ ഉടമ്പടിക്കുള്ള പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ എല്ലാ കൊല്ലവും ഡിസംബർ 9 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയവും ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.  അഴിമതി എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്ന തിരിച്ചറിവാണ് ഈ നടപടികളിലേക്ക് ലോക സംഘടനയെ നയിച്ചത്.
അഴിമതിയെ കുറിച്ച് സമഗ്രമായ വീക്ഷണമാണ് ഐക്യരാഷ്ട്ര സഭക്കുള്ളത്. അധികാര സ്ഥാനമൊ വിശ്വാസമൊ ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുന്നതിനെ മാത്രല്ല ധാർമ്മിക ബോധം തകർത്തുകൊണ്ടൊ സത്യസന്ധമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ടൊ വിശ്വാസ്യത നഷ്ട്പ്പെടുത്തുന്നതിനെയും അത് അഴിമതിയായി കാണുന്നു. അത് ജനാധിപത്യത്തെ തകർക്കുകയും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുകയും രാജ്യങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുകയും ചെയ്യുന്നതായി അത് വിലയിരുത്തുന്നു. കോഴ കൂടാതെ, പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ നിയമങ്ങൾ ലംഘിക്കുന്നതിനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നീതിപൂർവ്വകമല്ലാത്ത മാറ്റങ്ങൾ വരുത്തുന്നതും തെറ്റുകൾ മറച്ചുവെക്കുന്നതും നടപടിയുണ്ടാകുമെന്ന വിശ്വാസത്തിൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ നിശ്ശബ്ദരാക്കുന്നതുമെല്ലാം അഴിമതിയുടെ പരിധിയിൽ വരുന്നു.

ഭരണകൂടങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭ അഴിമതിയിലേക്ക് ശ്രദ്ധ തിരിക്കുന്നതിനു മുമ്പെ ട്രാൻസ്പാരൻസി ഇന്റർനാഷനൽ എന്ന പേരിൽ ഒരു ആഗോളതല അഴിമതിവിരുദ്ധ സംഘടന നിലവിൽ വന്നിരുന്നു. ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ഐജൻ (Peter Eigen) മുൻ‌കൈയെടുത്ത് ബർലിൻ ആസ്ഥാനമായി 1993ൽ സ്ഥാപിച്ച ആ സംഘടനക്ക് ഇന്ത്യയുൾപ്പെടെ എഴുപതിൽപരം രാജ്യങ്ങളിൽ ശാഖകളുണ്ട്. മുന്നാം രാജ്യങ്ങൾക്ക് ലോക ബാങ്ക് അനുവദിക്കുന്ന പണം വ്യാപകമായ അഴിമതി കാരണം ഉദ്ദേശിക്കുന്ന ഗുണം ചെയ്യുന്നില്ലെന്ന് കണ്ടാണ് ഐജിൻ സർക്കാരിതര സംഘടനക്ക് രൂപം നൽകിയത്.  ട്രാൻസ്പാരൻസി 1995 മുതൽ ഓരോ കൊല്ലവും ബിസിനസുകാർക്കിടയിൽ സർവ്വേ നടത്തി വിവിധരാജ്യങ്ങളെ കുറിച്ച് വിവരം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു അഴിമതി അഭിവീക്ഷണ സൂചിക (Corruption Perception Index) പ്രസിദ്ധീകരിക്കുന്നുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി ന്യൂസിലണ്ട് ആയിരുന്നു 2011ലെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഴിമതി ഏറ്റവും കൂടിയ രാജ്യങ്ങളായി ഉത്തര കൊറിയയും സൊമാലിയയും ഏറ്റവും താഴെയും. ആകെ 182 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 95ആം സ്ഥാനത്തായിരുന്നു. (ഡിസംബർ 5ന് ഇക്കൊല്ലത്തെ പട്ടിക പുറത്തുവരുന്നതിനു മുമ്പാണ് ഇതെഴുതുന്നത്). ഒരു പതിറ്റാണ്ടിലേറെയായി ട്രാൻസ്പാരൻസി കോഴ കൊടുക്കുന്നവരെ കുറിച്ച് പഠനം നടത്തി കോഴ കൊടുക്കുന്നവരുടെ സൂചികയും (Bribe Payers Index) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും വൻ‌കിട കമ്പനികൾ ബിസിനസ് കിട്ടുന്നതിനായി കോഴ കൊടുക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് എക്സിക്യൂട്ടിവുകൾ നൽകുന്ന വിവരത്തെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 28 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ നെതർലണ്ടും സ്വിറ്റ്സർലണ്ടുമാണ്. അവസാന സ്ഥാനങ്ങളിൽ  ചൈനയും റഷ്യയും. ഇന്ത്യ 19ആം സ്ഥാനത്ത്.

വികസിതരാജ്യങ്ങളുടെ ചരിത്രം സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ ദ്രുതഗതിയിൽ വികസിച്ച കാലത്ത് അവയെല്ലാം ഗുരുതരമായ അഴിമതിപ്രശ്നം നേരിട്ടിരുന്നതായി കാണാം. ഇന്ത്യയിൽ കൊള്ളയടിച്ചുണ്ടാക്കിയ കാശുമായി തിരിച്ചത്തിയ ക്ലൈവിനെയും വാറൻ ഹേസ്റ്റിങ്സിനെയും ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്യുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അതിവേഗം വളർന്ന ജപ്പാനിലും തെക്കൻ കൊറിയയിലും സമീപകാലത്ത് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ ചൈനയിലും ഭരണാധികാരികൾ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഈ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിൽ അടിക്കടി അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ അത്ഭുതപ്പെടാനില്ല. അതെസമയം ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കുന്നതിന് പര്യാപ്തമായ സംവിധാനം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അവഗണിക്കാനാവില്ല.

വ്യക്തിഗത അഴിമതിയേക്കാൾ ഗുരുതരമാണ് രാഷ്ട്രീയതല അഴിമതിപ്രശ്നം.  തെരഞ്ഞെടുപ്പ് ഭാരിച്ച ചെലവുള്ള പ്രക്രിയയായി തുടരുമ്പോൾ അതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല. ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് രൂപം നൽകുന്നതോടൊപ്പം തെരഞ്ഞെടുപ്പ് സമ്പ്രദായം ഉചിതമായി പരിഷ്കരിക്കുക കൂടി ചെയ്താലെ അഴിമതി നിയന്ത്രണവിധേയമാക്കാൻ കഴിയൂ. (ജനപഥം, ഡിദംബർ 2012)

Thursday, November 29, 2012

നിയമസാധുതയില്ലാത്ത അമ്പല ഭരണം

തിരുവിതാംകൂർ പ്രദേശത്തെ അതിസമ്പന്നമായ രണ്ട് അമ്പലങ്ങളുടെ ഭരണം ഇപ്പോൾ നടക്കുന്നത് കോടതികളുടെ മേൽനോട്ടത്തിലാണ്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നിയന്ത്രിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സംവിധാനത്തിന് നിയമത്തിന്റെ പിൻ‌ബലമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആ വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെയുള്ള അമൂല്യ സമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ നിയമവിധേയമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ സംവിധാനം തുടരുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ദേവസ്വം ബോർഡിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്ഥാപിക്കാനുള്ള നടപടികൾ യു.ഡി.എഫ് സർക്കാർ യഥാസമയം കൈക്കൊണ്ടില്ല. തന്മൂലം സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ധാരാളം ഭകതരെ ആകർഷിക്കുന്ന ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൻ കീഴിലായി. ശബരിമല കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നേരിട്ട് നിയോഗിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് സർക്കാർ പുതിയ ദേവസ്വം ബോർഡ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ആ ബോർഡിന്റെ നിയമസാധുത സംശയാസ്പദമാണ്.

നിയമപ്രകാരം ബോർഡ് ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ്. ചെയർമാനെയും ഒരംഗത്തെയും മന്ത്രിസഭയിലെ ഹിന്ദുക്കളും മൂന്നാമത്തെ അംഗത്തെ നിയമസഭയിലെ ഹിന്ദുക്കളുമാണ് തെരഞ്ഞെടുക്കേണ്ടത്. യു.ഡി.എഫ്. നിയമസഭാ കക്ഷികളിലുള്ളതിനേക്കാൾ ഹിന്ദുക്കൾ എൽ.ഡി.എഫ് കക്ഷികളിലുള്ളതിനാൽ മുന്നാമൻ ആരാകണമെന്ന് ആ മുന്നണിക്ക് നിശ്ചയിക്കാനാകും. അത് തടയാനുള്ള തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് നേതൃത്വം കുറെ തല പുകച്ചു. വോട്ടവകാശം ദൈവവിശ്വാസികൾക്കു മാത്രമായി പരിമിതപ്പെടുത്താനും അങ്ങനെ വിശ്വാസികളെന്ന് പ്രഖ്യാപിക്കാൻ തയ്യാറല്ലാത്ത ഇടതുപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കാനും പദ്ധതിയുണ്ടാക്കി. എൽ.ഡി.എഫിനു മാത്രമല്ല പൊതുസമൂഹത്തിനും അത് സ്വീകാര്യമാവില്ലെന്ന് ബോദ്ധ്യമായപ്പോൾ ആ കുതന്ത്രം ഉപേക്ഷിച്ചു. പക്ഷെ ബോർഡിലെ മൂന്നാം സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഹിന്ദു മന്ത്രിമാർ തെരഞ്ഞെടുത്തവർ രണ്ടു പ്രമുഖ ജാതിസംഘടനകളുടെ നേതാക്കൾ നാമനിർദ്ദേശം ചെയ്തവരാണ്. എൽ.ഡി.എഫ് സർക്കാർ ബോർഡിൽ സ്ത്രീകൾക്കും ദലിതർക്കും പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. പുതിയ ബോർഡിൽ ഈ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ മൂന്നാമത്തെ അംഗത്തെ നിശ്ചയിക്കാൻ കഴിവുള്ള എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഒരു ദലിത് സ്ത്രീയെ തെരഞ്ഞെടുക്കാ‍നുള്ള സന്മനസ് കാട്ടണം.

ഹൈക്കോടതി നിയമവിധേയമല്ലെന്ന് കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സംവിധാനം നിലവിൽ വന്നത് രണ്ട് പതിറ്റാണ്ട് മുമ്പാണ്. ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട സർക്കാർ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നതെന്ന് അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചു. ആ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംശയം തോന്നിയ ഭക്തൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. അമ്പലക്കാര്യങ്ങൾ കോടതി നിരീക്ഷണത്തിലിരിക്കുമ്പോഴും നിയമവ്യവസ്ഥകൾ ശരിയായി പാലിക്കാതെ മുന്നോട്ടു പോകാൻ അധികൃതർക്ക് കഴിയുന്നുവെന്നത് ആശങ്കക്ക് വക നൽകുന്നു.

അമ്പലഭരണം ചർച്ച ചെയ്യുമ്പോൾ ഹിന്ദുത്വവാദികൾ ഒരു ചോദ്യം ചോദിക്കാറുണ്ട്: എന്തുകൊണ്ടാണ് മുസ്ലിം ക്രൈസ്തവ പള്ളികളുടെ കാര്യം ചർച്ച ചെയ്യാത്തത്? വിവരക്കേടിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ചർച്ച ചെയ്യപ്പെടുന്ന അമ്പലങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പ് സർക്കാരിന്റെയൊ രാജാക്കന്മാരുടെയൊ നിയന്ത്രണത്തിലായിരുന്നു. അവരുടെ കീഴിൽ ഏതെങ്കിലും മുസ്ലിം പള്ളിയൊ ക്രൈസ്തവ പള്ളിയൊ ഉണ്ടായിരുന്നില്ല. മൺ‌റോ എന്ന വെള്ളക്കാരൻ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് സർക്കാരിന്റെ വരുമാനം കൂട്ടാൻ അമ്പലഭരണം ഏറ്റെടുത്തത്. തിരുവിതാംകൂർ, കൊച്ചി സംയോജന കാലത്ത് രണ്ട് സർക്കാരുകളുടെയും കീഴിലുണ്ടായിരുന്ന അമ്പലങ്ങളുടെ കാര്യങ്ങൾ നോക്കാൻ രാജാക്കന്മാർക്കു കൂടി പ്രാതിനിധ്യമുള്ള ദേവസ്വം ബോർഡുകളുണ്ടാക്കി. ആ അവസരത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട് അത് ബോർഡിന്റെ കീഴിൽ വന്നില്ല. മഹാരാജാവ് ഇന്ത്യാ ഗവണ്മെന്റുമായി ഒപ്പിട്ട ഉടമ്പടി പ്രകാരം അതിന്റെ ഭരണം അദ്ദേഹത്തിൽ തന്നെ നിക്ഷിപ്തമായി. രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് തിരുവിതാംകൂർ മഹാരാജാവ് എന്ന പദവിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കുടുംബഭരണം ഏറ്റെടുത്ത മാർത്താണ്ഡവർമ്മക്ക് ആ പദവി ഇല്ലാത്തതുകൊണ്ട് അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നും അതോടെ അമ്പലത്തിന്റെ ഭരണച്ചുമതല സർക്കാരിൽ നിക്ഷിപ്തമായെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്. മതനിരപേക്ഷ സർക്കാരിന് അമ്പലം ഭരിക്കാനാവാത്തതുകൊണ്ട് നിയമം മൂലം ട്രസ്റ്റോ മറ്റെന്തെകിലും സംവിധാനമൊ ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കുകയൊ സ്റ്റേ ചെയ്യുകയൊ ചെയ്തിട്ടില്ല. പക്ഷെ മാർത്താണ്ഡവർമ്മയെ കൂടാതെ മുൻ‌രാജകുടുംബത്തിലെ ഒരു ഇളം‌മുറക്കാരനെ കൂടി അമ്പലഭരണത്തിൽ കൊണ്ടുവരാനാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ശ്രമം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുൻ‌രാജകുടുംബത്തിന്റെ കീഴിൽ തുടരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഹിന്ദുക്കൾ തിരുവിതാംകൂർ പ്രദേശത്തുണ്ടെന്ന് പൊതുവേദികളിലെ അഭിപ്രായപ്രകടനങ്ങൾ സൂചിപ്പിക്കുന്നു. അവരെ നയിക്കുന്നത് രണ്ട്  വികാരങ്ങളാണ്. ഒന്ന് ഫ്യൂഡൽ രാജഭക്തി. മറ്റേത് രാഷ്രീയ കക്ഷികളിലുള്ള വിശ്വാസക്കുറവ്. രണ്ടും ജനാധിപത്യവ്യവസ്ഥക്ക് നിരക്കുന്നതല്ല.

തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേൽ ജന്മാവകാശമുണ്ടെന്ന് കരുതുന്നവർ ഒരു കാര്യം ഓർക്കണം. തിരുവിതാംകൂർ സംസ്ഥാനമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനെ വേണാടിന്റെ തുടർച്ചയായി കാണുകയാണെങ്കിൽ തന്നെയും ഒൻപതാം നൂറ്റാണ്ടിനപ്പുറം പോകാനുള്ള രേഖകളൊന്നുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രമാകട്ടെ അതിനേക്കാൾ പിന്നിലേക്ക് പോക്കുന്നു.  തിരുവിതാംകൂർ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അമ്പലം ഭരിച്ച പോറ്റിയെ പുറത്താക്കുകയും എട്ട് നായർ പ്രമാണിമാരെ കൊന്നശേഷം ആ കുടുംബങ്ങളിലെ പെണ്ണുങ്ങളെ മുക്കുവന്മാർക്ക് കൊടുത്തതും ഹൈക്കോടതിവിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ് തിരുവിതാംകൂർ രാജകുടുംബം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേലും പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിനുമേലും സാമൂതിരി കുടുംബം ഗുരുവായൂർ അമ്പലത്തിനുമേലും ആധിപത്യം നേടിയത്.

രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ഭയക്കുന്നവർ ജനാധിപത്യത്തെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്തവരാണ്. രാഷ്ട്രീയകക്ഷികളിലൂടെയല്ലാതെ ജനാധിപത്യ ഭരണക്രമം മൂന്നോട്ടുകൊണ്ടുപോകാനാവില്ല. അവയെ ഒഴിവാക്കാനായി കാലഹരണപ്പെട്ട ഫ്യൂഡൽ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനാവില്ല. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള സംവിധാനത്തിൻ കീഴിൽ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്ത് ഭദ്രമായിരിക്കുമോ എന്ന സംശയത്തെ അവഗണിക്കാനാവില്ല. വിപുലമായ ചർച്ചകളിലൂടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് അമ്പലങ്ങളെ നിലനിർത്തുന്ന ഭക്തജനങ്ങൾക്ക്, സ്വീകാര്യമായ ഒരാധുനിക സംവിധാനം എത്രയും വേഗം സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.