Wednesday, May 18, 2016

‘‘ശില്പ’ത്തോട് വിട പറയുമ്പോൾ


ഇത് ശില്പം. തിരുവനന്തപുരത്ത് 22 കൊല്ലം താമസിച്ച വീട്. ഇത്ര നീണ്ട കാലം ഞാൻ മറ്റൊരു വീട്ടിലും താമസിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. നവംബറിൽ ഒരു ചെറു സന്ദർശനത്തിനായി ഞാനും ഭാര്യയും തിരുവനന്തപുരത്ത് വന്നപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായി. നഗരം ദുരിതത്തിൽ നിന്ന് മോചിതമായ ശേഷം തിരിച്ചു പോയാൽ മതിയെന്നു ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ശില്പത്തിൽ വീണ്ടും മൂന്നു മാസം താമസിച്ചു. സാഹചര്യങ്ങൾ താമസം ചെന്നൈയിലേക്ക് മാറ്റാൻ നിർബന്ധിച്ചതിന്റെ ഫലമായി ഉപേക്ഷിക്കേണ്ടി വന്ന സൌഭാഗ്യത്തെ കുറിച്ച് അത് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

ഉപജീവനമാർഗ്ഗമായി ഇംഗ്ലീഷ് പത്രപ്രവർത്തനം തെരഞ്ഞെടുത്തതിനെ തുടർന്ന് 1952ൽ കൊല്ലം നഗരം വിടുമ്പോൾ തന്നെ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കേരളത്തിലേക്ക് തിരിച്ചു വരണമെന്ന് മനസിലുറപ്പിച്ചിരുന്നു. വൻ‌നഗരങ്ങളിൽ ദീർഘകാലം കഴിഞ്ഞെങ്കിലും മാനസികമായി ഞാൻ ഒരു ‘ചെറുപട്ടണവാസി’ ആയി തുടർന്നു. ഡൽഹിയേക്കാളും മുംബായിയേക്കാളും ബംഗ്ലൂരിനേക്കാളും ശ്രീനഗർ എനിക്ക് പ്രിയങ്കരമായി. കൊല്ലം വിട്ട് ഒരു വർഷം കഴിഞ്ഞ് അവധിയിലെത്തിയപ്പോൾ വഴിയിൽ കണ്ടുമുട്ടിയവർ “എപ്പോൾ വന്നു?” എന്ന് അന്വേഷിക്കുകയുണ്ടായി. ശ്രീനഗരിലായിരുന്ന കാലത്തും നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അതേ അനുഭവമുണ്ടായി. അക്കാലത്ത് രണ്ടും എല്ലാവർക്കും എല്ലാവരെയും അറിയാവുന്ന കൊച്ചു പട്ടണങ്ങളായിരുന്നു. 

നാല്പതു കൊല്ലങ്ങൾക്കുശേഷം കേരളത്തിൽ തിരിച്ചെത്തിയത് ജീവിതത്തിന്റെ ഏറിയ പങ്കും സംസ്ഥാനത്തിന് പുറത്തു ജീവിച്ചയാളായാണ്. ആ കാലയളവിൽ ദരിദ്ര കേരളം സമ്പന്ന കേരളമായി മാറാൻ തുടങ്ങിയിരുന്നു. താമസം കൊല്ലത്തിന് പകരം തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള  ചെറുപട്ടണ സ്വഭാവമുള്ള ചെറുവയ്ക്കലിലാക്കി. അന്ന് അത് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അവിടെ വീടു വെക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിച്ചു തന്നത് ഭാര്യയുടെ സഹോദരീഭർത്താവ് വി..എൻ.പി. പണിക്കർ ആണ്  സി.പി.എംകാരും ആർ.എസ്. എസുകാരും സ്ഥിരമായി വാൾപ്പയറ്റും കത്തിക്കുത്തും നടത്തുന്ന സ്ഥലമെന്ന ദുഷ്പേരുണ്ടായിരുന്നതു കൊണ്ട് ചെറുവയ്ക്കലിൽ ഭൂമി വില കുറവായിരുന്നു. എന്റെ ചെറിയ സമ്പാദ്യം കൊണ്ട് തിരുവനന്തപുരം നഗരത്തിനടുത്ത് മറ്റെങ്ങും സ്ഥലം വാങ്ങാൻ കഴിയുമായിരുന്നില്ല്ല. അതുകൊണ്ട് ചെറുവയ്ക്കലിന് ചീത്തപ്പേര് സമ്പാദിച്ചു കൊടുത്ത പ്രസ്ഥാനങ്ങളോട് എനിക്ക് വലിയ കടപ്പാടുണ്ട്.


ജോലിയിൽ നിന്ന് വിരമിച്ച എനിക്ക് ഭവന വായ്പ കിട്ടാൻ പ്രയാസമാകുമെന്നതുകൊണ്ട് മകൾ ബിന്ദു ഭാസ്കറിന്റെ പേരിലാണ് സ്ഥലം വാങ്ങിയത്.  ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് വലിയ തോതിൽ കെട്ടിട നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ചു. വർഷങ്ങൾക്കുശേഷം കേന്ദ്രം പത്മശ്രീ നൽകി അദേഹത്തെ ആദരിച്ചു.

ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ശങ്കർ പ്ലാൻ തയ്യാറാക്കി..പറമ്പിലെ എട്ടു തെങ്ങുകളിലൊന്നുപോലും  മുറിക്കാതിരിക്കാൻ അദ്ദേഹം ചില ചുവരുകൾ വളച്ചു. ഒരു തെങ്ങ് അല്പം മാറ്റി വെച്ചു. ബിന്ദു അന്ന് ഫ്രണ്ട്‌ലൈനിന്റെ കേരളത്തിലെ പ്രതിനിധിയായിരുന്നു.  ശങ്കർ പ്ലാനിൽ എനിക്കും മകൾക്കും പ്രത്യേക പഠനമുറികൾക്ക് വ്യവസ്ഥ ചെയ്തു. പ്ലാൻ ഞങ്ങൾക്ക് ഇഷ്ടമായി. പണി തുടങ്ങുന്നതിനു മുമ്പ് തന്നെ എന്റെ ഭാര്യ വീടിന് ശില്പം എന്ന പേരു നിർദ്ദേശിച്ചു. മകൾക്ക്ം എന്നിക്കും അത് ഇഷ്ടപ്പെട്ടു. .

“നമുക്ക് പണി തുടങ്ങണ്ടേ?” ഒരു ദിവസം ശങ്കർ ചോദിച്ചു. പണം സ്വരൂപിക്കാൻ കൂടുതൽ സമയം വേണമെന്ന് ഞാൻ പറഞ്ഞു. “ഇപ്പോൾ കയ്യിൽ എന്തുണ്ട്?” എന്നായിരുന്നു അടുത്ത ചോദ്യം. എന്റെ ഉത്തരം കേട്ടപ്പോൾ അദേഹം പറഞ്ഞു: “ഫൌണ്ടേഷൻ കെട്ടാൻ അത് മതി. നമുക്ക് തുടങ്ങാം.“ അങ്ങനെ 1992 അവസാനം പണി തുടങ്ങി. എന്റെ മനസിൽ അപ്പോൾ പണി ഇടയ്ക്ക് മുടങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഭാഗ്യവശാൽ അതുണ്ടായില്ല. ഒക്ടോബർ 1993ന് ഞങ്ങൾ ശില്പത്തിൽ  താമസം തുടങ്ങി. അവിടാത്തെ താമസം അതീവ സന്തോഷകരമായിരുന്നു. 

ചെറുവയ്ക്കലിലെ താമസത്തിനിടയിൽ പൊതുവിൽ കേരളത്തിലെയും പ്രത്യേകിച്ച് ആ പ്രദേശത്തെയും മാറുന്ന സാഹചര്യങ്ങൾ പഠിക്കുവാനും ചെറിയ തോതിൽ മാറ്റത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. ചെറുവയ്ക്കലിലെ സി.പി.എം-ആർ.എസ്.എസ് സംഘട്ടനങ്ങൾ നിലച്ചു. ഉള്ളൂർ പഞ്ചായത്ത് തിരുവനന്തപുരം മഹാനഗരത്തിൽ ലയിച്ചു. ഭൂമി വില കൂടിയപ്പോൾ ചിലർ അവിടത്തെ സ്ഥലം വിറ്റിട്ട് കുറഞ്ഞ വിലയ്ക്ക് ഭൂമി കിട്ടുന്ന ദൂരസ്ഥലങ്ങളിലേക്ക് നീങ്ങി. അവരുടെ സ്ഥലം വാങ്ങിയവർ വലിയ വീടുകൾ പണിതു. അങ്ങനെ അത് തലമുറകളായി താമസിക്കുന്നവരും പുതുതായി വന്ന മദ്ധ്യവർഗ്ഗത്തിൽ പെട്ടവരുമുള്ള ഒരു പ്രദേശമായി മാറി. ഇരുവിഭാഗങ്ങളുമുൾപ്പെടുന്ന റസിഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. അസോസിയേഷന്റെ ആദ്യ അദ്ധ്യക്ഷനെന്ന നിലയിൽ അതിന്റെ പ്രഥമ ചുമതലയായി ഞാൻ കണ്ടത് രണ്ട് വിഭാഗങ്ങളുടെയും വ്യത്യസ്ത താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ്. 


കുടുംബസാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടായി. വിവാഹശേഷം മകൾ ചെന്നൈയിലേക്ക് പോയി. ഞാനൊ ഭാര്യയൊ അസുഖം ബാധിച്ച് ആശുപത്രിയിലായാൽ മകൾ ഓടി വരികയും ഞങ്ങൾ ആശുപത്രിയിൽ നിന്നിറങ്ങിയാലുടൻ തിരിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു.  തിരുവനന്തപുരത്തോട് വിട പറഞ്ഞ സ്ഥിതിക്ക് ശില്പത്തോടും വിട പറഞ്ഞേ മതിയാകൂ. കൈവിടും മുമ്പ് കുറച്ചു ദിവസം കൂടി ആ ശീതളഛായയിൽ ചിലവിടണമെന്നുണ്ട്.

ഓരോ ധാന്യത്തിലും അത് തിന്നാൻ പോകുന്നയാളിന്റെ പേര് എഴുതിയിട്ടുണ്ടെന്ന് ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്:. അതുപോലെ ഓരോ വീട്ടിന്റെ  ചുമരിലും അത് വാങ്ങാൻ പോകുന്നയാളിന്റെയൊ അവിടെ താമസിക്കാൻ പോകുന്നയാളിന്റെയൊ പേര് എഴുതിയിട്ടുണ്ടാകുമോ ആവോ!


Thursday, May 12, 2016

ജീർണതയുടെ അനാവരണം

ബി ആർ പി ഭാസ്കർ 

ജനയുഗ


കേരള സമൂഹത്തിൽ പടർന്നിട്ടുള്ള ജീർണതയുടെ അംശങ്ങൾ തുറന്നു കാട്ടുന്ന സംഭവങ്ങളുടെ പരമ്പര അവസാനിക്കുന്നില്ല. പെരുമ്പാവൂരിൽ പുറമ്പോക്കിലെ ഒറ്റമുറിയിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന ജിഷ എന്ന നിയമവിദ്യാർഥിനിയുടെ കൊലപാതകം ഈ പരമ്പരയിലെ അവസാനകണ്ണിയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പു കാലമായതുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ ഈർക്കിൽ പാർട്ടികളുടെ താണതല പ്രവർത്തകർ വരെ ഈ സംഭവം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കേരളത്തിൽ പൊലീസുകാരുടെ എണ്ണം വലുതല്ല. എന്നാൽ പെരുമ്പാവൂർ പൊലീസിന്റെ കണ്ണെത്താത്ത സ്ഥലമല്ല. പത്രങ്ങൾ വിഐപി മരണങ്ങൾ ആഘോഷിക്കുകയും സാധാരണക്കാരുടെ മരണങ്ങളും യഥാസമയം കണ്ടെത്തി ചരമപ്പേജിൽ ഉൾപ്പെടുത്താൻ മത്സരിക്കുകയും ചെയ്യുന്നു. വിവരങ്ങളും ദൃശ്യങ്ങളും അതിവേഗം പ്രേക്ഷകരിലെത്തിക്കാൻ തത്സമയ സംപ്രേഷണ സംവിധാനവുമായി എവിടെയും പാഞ്ഞെത്താനാകുന്ന ചാനലുകൾ ഇവിടെയുണ്ട്‌. എന്നിട്ടും ജിഷയുടെ കൊലപാതകം ഏതാനും ദിവസം മൂടിവയ്ക്കപ്പെട്ടു. വമ്പിച്ച സ്വാധീനശക്തിയുള്ളവരുടെ ബോധപൂർവമായ ഇടപെടലിലൂടെയല്ലാതെ ഇത്‌ സാധ്യമാകുമായിരുന്നോ?
നവമാധ്യമങ്ങളിലൂടെ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നശേഷമാണ്‌ പൊലീസും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും സക്രിയമായത്‌. പിന്നീട്‌ മകളുടെ കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്ന്‌ മോചനം നേടാനായി ആശുപത്രിയിൽ പ്രവേശിച്ച ജിഷയുടെ അമ്മ രാജലക്ഷ്മിയുടെ അടുത്തേക്ക്‌ വിഐപികളുടെ പ്രവാഹമായി.

മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയെടുത്തതിന്റെ അടുത്ത ദിവസം ഡൽഹിയിൽ നിന്ന്‌ 230 കിലോമീറ്റർ മാത്രം ദൂരെയുള്ള ഉത്തർ പ്രദേശിലെ ബദ്വാൻ ജില്ലയിൽ രണ്ട്‌ ദലിത്‌ പെ ൺകുട്ടികളെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന്‌ മരത്തിൽ കെട്ടിത്തൂക്കുകയുണ്ടായി. ആ കുട്ടികളുടെ കുടുംബത്തോട്‌ സഹതാപം പ്രകടിപ്പിക്കാൻ മോഡി മെനക്കെട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗവും അങ്ങോട്ട്‌ പോയില്ല. കാരണം അവിടെ അപ്പോൾ തെ രഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഒരു കേന്ദ്രമന്ത്രി പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ കണ്ടു. ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ വീഴ്ചയെ കുറിച്ച്‌ പാർലമെന്റിൽ പ്രസ്താവന നടത്തി.

കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷയെയും മോഡി ജിഷയുടെ അമ്മയെ സന്ദർശിച്ച്‌ സഹതാപം അറിയിക്കാനും അന്വേഷണം നടത്താനും നിയോഗിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹം പാവപ്പെട്ട ‘ദലിത്‌ മകളുടെ’ കൊലപാതകത്തെ കുറിച്ച്‌ വികാരാധീനനായി.

മോഡി സർക്കാരിന്റെ രണ്ട്‌ കൊല്ലത്തെ പ്രവർത്തനത്തിൽ രാജ്യത്ത്‌ നടക്കുന്ന ക്രിമിനൽ കുറ്റങ്ങളോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പ്‌ പ്രകടമാണ്‌. സംഘ പരിവാർ നേതാക്കൾ കൊലവിളി നടത്തുമ്പോഴും അവരുടെ നിയന്ത്രണത്തിലുള്ള സേനകൾ മാട്ടിറച്ചിയുടെയും മറ്റും പേരിൽ ആളുകളെ അടിച്ചു കൊല്ലുമ്പോഴും മോഡിയും മന്ത്രിമാരും നിസംഗരാകും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെ കുറിച്ച്  അവർ വാ തുറക്കില്ല. അഥവാ തുറന്നാൽ അത്‌ അക്രമങ്ങളെ ന്യായീകരിക്കാനാകും. അത്തരത്തിലുള്ള ഏതെങ്കിലും സംഭവത്തെ അപലപിക്കാൻ മോഡിയുടെ നാവ്‌ ചലിച്ചിട്ടില്ല.

ബിജെപിയിതര സംസ്ഥാനത്താണ്‌ അക്രമം നടക്കുന്നതെങ്കിൽ ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിങ്‌ സംസ്ഥാന സർക്കാരിൽ നിന്ന്‌ റിപ്പോർട്ടു തേടും. സിബിഐ അന്വേഷണത്തിന്‌ കേന്ദ്രം തയ്യാറാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യും. ബ്രേക്കിങ്‌ ന്യൂസ്‌ കാത്തിരിക്കുന്ന ചാനലുകൾ ഉടൻ എഴുതിക്കാണിക്കും: ‘കേന്ദ്രം ഇടപെടുന്നു’. സ്കൂൾ വിദ്യാർഥിതലത്തിനപ്പുറം മാനസികമായി വളർന്നിട്ടില്ലാത്തവർ കരുതും ഡൽഹിയിലിരിക്കുന്ന ഹെഡ്മാസ്റ്റർ ചൂരൽ വീശുകയാണെന്ന്‌. ഭരണഘടനപ്രകാരം ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടുന്ന വിഷയമാണ്‌. കേന്ദ്രത്തിന്‌ അതിൽ ഇടപെടാൻ അവകാശമില്ല.

ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ഭരണകൂടം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌. രണ്ടാഴ്ച അന്വേഷിച്ചിട്ടും പൊലീസിന്‌ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ച യാദൃച്ഛികമാണോ ബോധപൂർവമായ ഇടപെടലിന്റെ ഹലമാണോ എന്ന കാര്യത്തിൽ മാത്രമെ അഭിപ്രായവ്യത്യാസത്തിനിടമുള്ളു. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവം മൂലം സർക്കാരിനു അനഭിമതനാകുകയും അതിനാൽ ഒതുക്കപ്പെടുകയും ചെയ്ത ഒരുയർന്ന പൊലീസുദ്യോഗസ്ഥൻ അന്വേഷണ സംഘത്തിലുള്ള ചിലർ അയോഗ്യരാണെന്ന്‌ പരസ്യമായി പറഞ്ഞിട്ടുണ്ട്‌. പ്രാരംഭഘട്ട അന്വേഷണം പരാജയമായിന്നെന്നത്‌ പകൽ പോലെ വ്യക്തമായിട്ടും അനാസ്ഥ കാട്ടിയവരെ ഒഴിവാക്കി അന്വേഷണ സംഘം പുനഃസംഘടിപ്പിക്കാൻ ഉന്നതാധികാരികൾ കൂട്ടാക്കിയിട്ടില്ല. എന്നു തന്നെയല്ല അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കുറ്റവാളികൾ നിയമത്തിന്റെ മുന്നിലെത്തുമോ എത്തിയാൽ തന്നെ അവർക്ക്‌ ശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക്‌ കഴിയുമോ എന്നിങ്ങനെയുള്ള സംശയങ്ങളുയർത്തുന്നു.

അന്വേഷണം സിബിഐക്ക്‌ കൈമാറാൻ സംസ്ഥാന സർക്കാരിനു താൽപര്യമില്ല. ഇത്‌ ഉയർന്ന കോടതിയുടെ ഇടപെടലിലൂടെ മറികടക്കാവുന്ന പ്രതിബന്ധമാണ്‌. മുൻകാലത്ത്‌ ആ കേന്ദ്ര ഏജൻസി ആർജിച്ച സൽപേരു ഇന്ന്‌ അതിനില്ല. അതിനാൽ അന്വേഷണ ചുമതല സംസ്ഥാന പൊലീസിൽ നിന്ന്‌ കേന്ദ്ര പൊലീസിന്‌ കൈമാറുക എന്നു പറഞ്ഞാൽ കേസിന്റെ ഗതി നിർണയിക്കാനുള്ള അവസരം സംസ്ഥാനം ഭരിക്കുന്ന കക്ഷിയിൽ നിന്ന്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിയിലേക്ക്‌ മാറ്റുന്നു എന്നാണർഥം.

വിദ്യാഭ്യാസത്തിലൂടെ മോചനം നേടി തന്റെ കുടുംബത്തിന്റെ ഭദ്രത ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. ആ യുവതിയുടെ ദാരുണമായ അന്ത്യത്തിൽ ഒരു വ്യക്തിയുടെയൂം ഒരു കുടുംബത്തിന്റെയും ഒരു പിന്നാക്ക സമൂ ഹത്തിന്റെയും പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്‌. എന്നാൽ അതിലുപരി അതിൽ നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ പ്രശ്നം അടങ്ങിയിരിക്കുന്നു. ഈ വക പ്രശ്നങ്ങളെ വിശാല സാമൂഹിക താൽപര്യങ്ങളുടെ വെളിച്ചത്തിൽ നോക്കിക്കാണുന്നതിനു പകരം എങ്ങനെ ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താം അല്ലെങ്കിൽ ദോഷകരമാകുന്നത്‌ തടയാം എന്ന മനോഭാവത്തോടെയാണ്‌ രാഷ്ട്രീയ കക്ഷികൾ അവയെ സമീപിക്കുന്നത്‌. തെരഞ്ഞെടുപ്പു കാലത്ത്‌ ഇത്തരം സങ്കുചിതത്വം കടന്നുവരുന്നതു ഒഴിവാക്കുക തീർച്ചയായും എളുപ്പമല്ല. എന്നാൽ കോളനികളിൽ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ദലിതരുടെ ഭാവി സുരക്ഷിതമാക്കുന്നതിന്‌ അടിയന്തരമായി നടപടികളെടുക്കുമെന്ന്‌ പ്രഖ്യാപിക്കാൻ അവർക്ക്‌ കഴിയണം.

Saturday, May 7, 2016

എല്ലാം ശരിയാകാൻ രാഷ്ട്രീയ സംസ്കാരം മാറണം                                            ബി. ആർ. പി. ഭാസ്കർ
ജനശക്തി

അഡ്‌ജസ്റ്റ്മെന്റുകൾ പൂർത്തിയായി. പ്രകടനപത്രികകൾ പുറത്തു വന്നു. മുദ്രാവാക്യങ്ങളും പാരഡി പാട്ടുകളും കൊണ്ട് കേരളം നിറഞ്ഞു. നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ വാക്പോർമുഖം തുറന്നു. അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പ് മാമാങ്കം അന്തിമ പാദത്തിലേക്ക് നീങ്ങുകയാണ്..

മൂന്നര പതിറ്റാണ്ടു മുമ്പ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫും നിലവിൽ വന്നശേഷം നടന്ന ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടായിട്ടുണ്ട്. അഞ്ചു കൊല്ലം കൂടി കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹത്തോടെയാണ് ഓരോ സർക്കാരും കാലാവധി പൂർത്തിയാക്കിയത്. ആ ലക്ഷ്യം മുൻ‌നിർത്തി അവസാന നാളുകളിൽ ചില നടപടികളെടുത്ത അവസരങ്ങളുമുണ്ട്. എന്നാൽ ഒരു മൂന്നണിക്കും ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ഉയർത്താനുള്ള ധൈര്യം ഉണ്ടായില്ല. ഇത്തവണ അങ്ങനെയൊരു മുദ്രാവാക്യം യു.ഡി.എഫ് ആദ്യമായി ഉയർത്തിയിരിക്കുന്നു.

ഈ ഇരുമുന്നണി സമ്പ്രാ‍ായത്തിന്റെ കാലത്ത് അധികാരത്തിലേറിയ ഓരോ സർക്കാരും തൊട്ടു മുന്നിലത്തേതിനെക്കാൾ മോശമായിരുന്നു. കാലാവധി പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിനോളം അഴിമതിക്കും തട്ടിപ്പിനു കൂട്ടുനിന്നതിനും പഴി കേട്ട മറ്റൊന്ന് സംസ്ഥാന ചരിത്രത്തിലില്ല. എന്നിട്ടും ജനങ്ങളുടെ മുന്നിൽ വന്ന് ഒരവസരം കൂടി ചോദിക്കാൻ അതിന് കഴിയുന്നു. എതിരാളികളുടെ അവസ്ഥ തങ്ങളുടേതിനേക്കാൾ മെച്ചമല്ലെന്ന ചിന്ത അവർക്ക് അമിതമായ ആത്മവിശ്വാസം നൽകുന്നുണ്ടാകണം. സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭങ്ങളെല്ലാം പരാജയപ്പെട്ടത് ഭരണപക്ഷത്തിന് പ്രതീക്ഷക്ക് വക നൽകുന്നുണ്ടാകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങളുടെ പരമ്പര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.  പട്ടികക്ക് നീളം കൂട്ടാനായി സർക്കാർ പണി പൂർത്തിയാകും മുമ്പ് ചില ഔപചാരിക ഉദ്ഘാടനങ്ങളും നടത്തി. ഒട്ടുമിക്ക പദ്ധതികളും ഏറെക്കാലം ചർച്ചചെയ്യുകയും നേരത്തെ പണി തുടങ്ങുകയും ചെയ്തവയാണ്. പണി പൂർത്തിയായത് തങ്ങളുടെ കാലത്തായതു കൊണ്ട് അവയെ സ്വന്തം നേട്ടമായി അവകാശപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. അവയ്ക്ക് അഴിമതിയുടെയും തട്ടിപ്പിന്റെയും കറ കഴുകിക്കളയാനാവില്ലെങ്കിലും അവ ഉപയോഗിച്ച് പ്രതികൂല സാഹചര്യം മറികടക്കാനാണ് ഭരണമുന്നണിയുടെ ശ്രമം.
 
“എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും” എന്നതാണ് ഇടതുമുന്നണിയുടെ മുദ്രാവാക്യം. ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്ന കീഴ്‌വഴക്കമനുസരിച്ച് എൽ.ഡി.എഫ് വിജയിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മുന്നണികളെ നയിക്കുന്ന കോൺഗ്രസിനും സി.പി.എമ്മിനും അവയിലെ പ്രധാന ഘടകകക്ഷികൾക്കും സ്ഥിരമായി വോട്ടു ചെയ്യുന്ന, തികഞ്ഞ പ്രതിബദ്ധതയുള്ള ഒരു വിഭാഗം ഇവിടെയുണ്ട്. അവരുടെ ശതമാനത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നെന്ന് കരുതാൻ ന്യായമില്ല. എന്നിട്ടും, പശ്ചിമ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്നത് മാറിമാറി വോട്ടു ചെയ്യുന്ന സ്വഭാവമുള്ള ഒരു വിഭാഗമുള്ളതുകൊണ്ടാണ് . ഒരു പാർട്ടിയുടെയും (അഥവാ മുന്നണിയുടെയും) ഭരണത്തിന് പാസ് മാർക്ക് കൊടുക്കാതെ  ഇക്കൂട്ടർ അവസരം കിട്ടുമ്പോൾ അവരെ തോല്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആരും അഞ്ചു കൊല്ലത്തിലധികം വിശ്വാസമർപ്പിക്കാൻ കൊള്ളുന്നവരല്ലെന്ന് കരുതുന്നവരാണവർ. ഭരണത്തുടർച്ച അവരെ സംബന്ധിച്ചിടത്തോളം ഭയാനകമായ അവസ്ഥയാണ്.

രാഷ്ട്രീയകക്ഷികൾ ജനവികാരം മാനിക്കണമെങ്കിൽ തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ച് അല്പമെങ്കിലും അനിശ്ചിതത്വം നിലനിൽക്കണം. കേരളത്തിൽ തുടർച്ചയായി ഭരണമാറ്റം നടക്കുന്നതിനാൽ പാർട്ടികൾക്ക് ജനങ്ങളെ തീരെ ഭയമില്ലാത്ത അവസ്ഥയാണുള്ളത്. ഭരണം എത്ര നല്ലതായാലും അഞ്ചു കൊല്ലമെ കിട്ടുകയുള്ളുവെന്നും പ്രതിപക്ഷത്ത് അഞ്ചു കൊല്ലം കഴിച്ചുകൂട്ടിയശേഷം വീണ്ടും അവസരം ലഭിക്കുമെന്നും രണ്ട് മുന്നണികളുടെയും തലപ്പത്തുള്ളവർ ഉറച്ചു വിശ്വസിക്കുന്നു. അപ്പോൾ അവരെന്തിനു നല്ലതു മാത്രം ചെയ്ത് സൽ‌പേര് സമ്പാദിക്കണം?

ഇരുമുന്നണികളിലുമുള്ള ജനങ്ങളുടെ വിശ്വാസക്കുറവ് മുതലെടുക്കാമെന്ന പ്രതീക്ഷയുമായാണ് ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ രംഗപ്രവേശം ചെയ്റ്റിട്ടുള്ളത്. ബി.ജെ.പിയും അതിന്റെ മുൻ‌ഗാമിയായ ജനസംഘവും അര നൂറ്റാണ്ടായി ശ്രമിച്ചിട്ടും കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും കേരള നവോത്ഥാനത്തിന്റെ ഉന്നതാദർശങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണിതിന്റെ പ്രധാന കാരണം. എക്കാലവും  ഇടതുപക്ഷത്തെ വലിയ തോതിൽ പിന്തുണച്ചിട്ടുള്ള ദലിത് പിന്നാക്ക വിഭാഗങ്ങളുടെ നിരയിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പി. ശ്രമം ഒരളവിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ അതിന് ഈ വിഭാഗങ്ങളിൽ പെടുന്ന, പരമ്പരാഗതമായി ഇടതിനൊപ്പം നിന്നിരുന്നവരെ ആകർഷിക്കാൻ എളുപ്പമല്ല. എന്നാൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന കുറേപ്പേരെ അടർത്തിമാറ്റാൻ അതിന് കഴിഞ്ഞേക്കും.  

ബി.ജെ.പി. ഇന്ന് കേന്രം ഭരിക്കുന്ന കക്ഷി മാത്രമല്ല, കോൺഗ്രസിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയെന്ന ഖ്യാതി പിടിച്ചെടുത്ത കക്ഷി കൂടിയാണ്. എല്ലാ സമൂഹങ്ങളിലും ഉയരുന്ന രാഷ്ട്രീയശക്തിക്കൊപ്പം നിൽക്കാനാഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടാകും. അത്തരക്കാരെ ആകർഷിക്കാൻ ബി.ജെ.പിക്ക് കഴിയുമെങ്കിലും അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അതിന്റെ നേതൃത്വത്തിന്റെ കഴിവ് പരിമിതമാണ്. അതായത് അധികാര മത്സരം ഇപ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറിമാറി വോട്ടു ചെയ്യുന്നവരിൽ പലരും എൽ.ഡി.എഫിന് --- വി.എസ്. അച്യുതാനന്ദന് എന്നു പറയുന്നതാകും കൂടുതൽ ശരി --- ഒരവസരം കൂടി നൽകാൻ തയ്യാറായിരുന്നതുകൊണ്ട് യു.ഡി.എഫിനു നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. വലിയ ദുഷ്പേരു സമ്പാദിച്ച ഉമ്മൻ ചാണ്ടിക്ക് ഒരവസരം നൽകാൻ അവർ തയ്യാറാകില്ല. “എൽ.ഡി.എഫ് വരും” എന്നത് അവർ കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളാണ്. എന്നാൽ “എല്ലാം ശരിയാകും” എന്ന പ്രഖ്യാപനത്തിൽ അവർ വിശ്വസിക്കാനിടയില്ല. കാരണം മുൻ കാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ സമീപനങ്ങൾ തങ്ങളിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷ നൽകാൻ പോരുന്ന ഒന്നും സ്ഥാനാർത്ഥി നിർണ്ണയ വേളയിലും പ്രചാരണ ഘട്ടത്തിലും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

പൊതുസമ്മതിയുള്ള വ്യക്തികളെ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിപ്പിക്കുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാർട്ടി ഏറെക്കാലമായി പിന്തുടരുന്ന ഒന്നാണ്. ആദ്യ കേരള നിയമസഭയിൽ വി.ആർ.കൃഷ്ണയ്യരും ജോസഫ് മുണ്ടശ്ശേരിയും അങ്ങനെ എത്തിയവരാണ്. തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഒന്നാം നിരക്കാരായിരുന്നു അവർ. ഏതെങ്കിലൂം തരത്തിലുള്ള ദുരാരോപണങ്ങൾ അവർ കേട്ടിട്ടുണ്ടായിരുന്നില്ല. പാർട്ടി ജാതിമത പരിഗണനകൾക്ക് പ്രാമുഖ്യം നൽകിയിരുന്നെങ്കിൽ അവർക്ക്  സ്ഥാനാർത്ഥിത്വം ലഭിക്കുമായിരുന്നില്ല. ഇത്തവണ മുമ്പൊരിക്കലുമില്ലാത്ത തോതിൽ ഇടതു മുന്നണി സീറ്റുകൾ ഔട്ട്‌സോഴ്സ് ചെയ്തു. എന്നാൽ പുറത്തു നിന്ന് കണ്ടെത്തിയവർ കൃഷ്ണയ്യരുടെയും മുണ്ടശ്ശേരിയുടെയും തലത്തിലുള്ളവരല്ല. സ്വന്തം സഭയുടെ ശത്രുത നേടിയകാലത്താണ് സി.പി.ഐ മുണ്ടശ്ശേരിയെ നിർത്തി വിജയിപ്പിച്ചതും വിദ്യാഭ്യാസമന്ത്രിയാക്കിയതും. പിന്നീട് വഴിമാറി സഞ്ചരിച്ചതിന്റെ ഫലമായി ഇടതുപക്ഷം ഏറെ ദൂരെ എത്തിപ്പെട്ടിരിക്കുന്നു.

ഇത് പാർട്ടിയുടെ സ്ഥിരം വോട്ടർമാരെ അലട്ടുന്ന കാര്യമല്ല. ചെയ്യുന്നത് ശരിയായാലും തെറ്റായാലും പാർട്ടിക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണവർ. മാറിമാറി വോട്ടുചെയ്യുന്ന വിഭാഗത്തെയും ഇത് ബാധിക്കില്ല. കാരണം ഭരണമാറ്റം ഉറപ്പാക്കാൻ അവർക്ക് മാറി വോട്ടുചെയ്തേ മതിയാകൂ. അങ്ങനെ “എൽ.ഡി.എഫ് വരും“ എന്ന പ്രതീക്ഷ നിറവേറ്റപ്പെടുമ്പോഴും എങ്ങനെ “എല്ലാം ശരിയാകും” എന്ന ചോദ്യം അവശേഷിക്കുന്നു.

ഉൾപ്പാർട്ടിപ്പോരിനിടയിൽ ഒരു ഘട്ടത്തിൽ അച്യുതാനന്ദൻ സംസ്ഥാന നേതൃത്വവുമായുള്ള തന്റെ അഭിപ്രായഭിനതയ്ക്ക് പ്രത്യയശാസ്ത്രപരമായ പരിവേഷം നൽകിയിരുന്നെങ്കിലൂം അടിസ്ഥാനപരമായി യു.ഡി.എഫ് സർക്കാരിന്റെയും എൽ.ഡി.എഫ്. സർക്കാരിന്റെയും നയപരിപാടികൾ തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. മുന്നണി സർക്കാരുകളുടെ പ്രവർത്തനം പരിശോധിച്ചാൽ ഇത് വ്യക്തമാകും. അതുകൊണ്ട് ബോധ്യപ്പെടുന്നില്ലെങ്കിൽ ഇപ്പോൾ രണ്ട് മുനണികളും ജനങ്ങളുടെ മുന്നിൽ വെച്ചിട്ടുള്ള പ്രകടനപത്രികകളിലെ “ഇടത്”, “വലത്” അംശങ്ങൾ തെരയുക.

കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം മുന്നണി കാലഘട്ടത്തിൽ വളർന്നു വന്നിട്ടുള്ള ദുഷിച്ച രാഷ്ട്രീയ സംസ്കാരമാണ്. രാഷ്ട്രീയ മലിനീകരണത്തിന് തുടക്കം കുറിച്ചത് ജനാധിപത്യപരമായ രീതിയിൽ അധികാരം നേടിയ കമ്മ്യൂ‍ണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസ് ഉണ്ടാക്കിയ വർഗ്ഗീയ കൂട്ടുകെട്ടാണ്. എന്നാൽ വർഗീയ രാഷ്ട്രീയം വളർത്തിയതിൽ സി.പി.എമ്മിന്റെ പങ്ക്  കോൺഗ്രസിന്റേതിനേക്കാൾ വലുതാണ്. വർഗീയ കക്ഷികളൂമായി കോൺഗ്രസ് പരിമിതമായ അളവിൽ ഇടപെട്ടപ്പോൾ സി.പി.എം അവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാന്യത നേടിക്കൊടുത്തു. താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ കോൺഗ്രസിനെയും സി.പി.എമ്മിനെയും നാശത്തിന്റെ ചുഴിയിലേക്ക് കൂടുതൽ കൂടുതൽ വലിച്ചിഴച്ചുകൊണ്ടിരിക്കുകയാണ്.

ഏതൊരു സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽ‌പ്പിനും വളർച്ചയ്ക്കും ഒരു കുറഞ്ഞ തോതിലുള്ള സത്യസന്ധത നിലനിൽക്കണം. ഇന്നത്തെ കേരള സമൂഹം ആ കുറഞ്ഞ തലത്തിനു താഴെയാണ്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഇഷ്ടമുള്ളവർക്ക് ഏക്കർ കണക്കിനു സ്ഥലം പതിച്ചു കൊടുക്കാനും വേണ്ടപ്പെട്ട നൂറോ നൂറ്റമ്പതൊ പേർക്ക് ജോലി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ 40,000 ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ  അപ്രത്യക്ഷമാക്കാനും  കഴിയുന്നത് അതിന് തെളിവാണ്. എല്ലാം ശരിയാകണമെങ്കിൽ ഈ ദുഷിച്ച രാഷ്ട്രീയ സംസ്കാരം ഇല്ലാതാകണം. (ജനശക്തി, മേയ് 1-15, 20166)

Wednesday, April 27, 2016

മുഖ്യ ന്യായാധിപന്റെ വിലാപം

ബി ആർ പി ഭാസ്കർ
 ജനയുഗം
ഡൽഹിയിൽ ഞായറാഴ്ച നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും സമ്മേളന നടപടികളിൽ നിന്നു അതീവ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ഉയരുന്നു: നമ്മുടെ നീതിന്യായവ്യവസ്ഥ എവിടെ എത്തിനിൽക്കുന്നു, എങ്ങോട്ടാണ്‌ അത്‌ പോകുന്നത്‌?

ഏതാണ്ട്‌ മൂന്നു കോടി കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്‌. നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന്‌ 40,000 ജഡ്ജിമാർ വേണമെന്ന്‌ നിയമ കമ്മിഷൻ 1987ൽ കണക്കാക്കുകയുണ്ടായി. ഏതാണ്ട്‌ 30 കൊല്ലത്തിനുശേഷം ഇന്ന്‌ ആകെയുള്ളത്‌ 15,000 ജഡ്ജിമാരാണ്‌. ഇത്രയും കുറച്ചു ജഡ്ജിമാരെവച്ച്‌ കെട്ടിക്കിടക്കുന്ന കേസുകളിൽ എങ്ങനെ തീർപ്പു കൽപിക്കാനാകുമെന്ന്‌ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസായ ടി എസ്‌ താക്കൂർ വികാരാധീനനായി ചോദിച്ചു. ജനാധിപത്യവ്യവസ്ഥയിൽ സുപ്രധാനമായ പങ്കുള്ള നീതിന്യായ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിൽ താൽപര്യമുള്ളവർ ആ ചോദ്യത്തെ നേരിട്ടേ മതിയാകൂ.

ജസ്റ്റിസ്‌ താക്കൂർ എല്ലാ തലങ്ങളിലുമുള്ള കോടതികളിലെ ജഡ്ജിമാരുടെയും കേസുകളുടെയും കുറിച്ച്‌ പരാമർശിച്ചെങ്കിലും വിലാപത്തിനു കാരണമായത്‌ ഉയർന്ന കോടതികൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്‌. ഉയർന്ന കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന്‌ ഒരു നാഷണൽ ജുഡിഷ്യൽ കമ്മിഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം സുപ്രിം കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതിലുള്ള നീരസം പ്രകടിപ്പിക്കുന്നതിന്‌ നരേന്ദ്രമോഡി സർക്കാർ അവലംബിച്ചിട്ടുള്ള മാർഗങ്ങളിലൊന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ ശുപാർശകളുടെ മേൽ അടയിരിക്കുകയെന്നതാണ്‌. അതിന്റെ ഫലമായി കൊളീജിയം നിർദ്ദേശിച്ച 170 പേരുടെ നിയമനം മുടങ്ങിയിരിക്കുകയാണ്‌. അവരെ സംബന്ധിച്ച ഇന്റലിജൻസ്‌ വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന സർക്കാരിന്റെ വിശദീകരണം ബാലിശമാണ്‌. ഇത്തരം കാര്യങ്ങളിൽ കാലതാമസം ഒഴിവാക്കണമെന്ന്‌ പൊലീസുദ്യോഗസ്ഥർക്കറിയാം. അവർ റിപ്പോർട്ട്‌ വൈകിപ്പിക്കുന്നെങ്കിൽ അത്‌ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകണം.

എക്സിക്യൂട്ടീവും ജുഡിഷ്യറിയും തമ്മിൽ ദീർഘകാലമായി അധികാരമത്സരം നടക്കുകയാണ്‌. ജവഹർലാൽ നെഹ്രുവിന്റെ കാലശേഷം എക്സിക്യൂട്ടിവ്‌ ദുർബലപ്പെട്ടപ്പോൾ സുപ്രിം കോടതി എക്സിക്യൂട്ടീവിന്റെയും പാർലമെന്റിന്റെയും അധികാരപരിധി ചുരുക്കാൻ ശ്രമം തുടങ്ങി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം നിയന്ത്രണ വിധേയമല്ലെന്ന്‌ പല വിധികളിലും ആവർത്തിച്ചു പറഞ്ഞ സുപ്രിം കോടതി 1967ലെ ഗോലക്‌ നാഥ്‌ കേസ്‌ വിധിയിൽ മൗലികാവകാശങ്ങൾ സംബന്ധിച്ച അധ്യായത്തിൽ മാറ്റം വരുത്താൻ അതിന്‌ അധികാരമില്ലെന്ന്‌ പ്രഖ്യാപിച്ചു. കോൺഗ്രസിന്‌ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷമായിരുന്നു ഇത്‌.
പിന്നീട്‌ കേശവാനന്ദ ഭാരതി കേസിൽ കോടതി അൽപം പിന്നോട്ടു പോയി. പാർലമെന്റിന്‌ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താമെന്നും എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നും ആ വിധിയിൽ കോടതി പറഞ്ഞു. ഇതിനിടെ 1971ൽ ലോക്സഭയിലേക്കും 1972ൽ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലൂടെ ഇന്ദിരാഗാന്ധി കൂടുതൽ ശക്തി ആർജ്ജിച്ചിരുന്നു.

സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ്‌ ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതിയാണ്‌. അദ്ദേഹം മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്‌. സുപ്രിം കോടതിയിലേക്ക്‌ നിയമനം നടത്തുമ്പോൾ അദ്ദേഹം ചീഫ്‌ ജസ്റ്റിസിന്റെയും ഉചിതമെന്നു കരുതുന്ന മറ്റ്‌ ജഡ്ജിമാരുടെയും അഭിപ്രായം തേടണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസിനെ കൂടാതെ സംസ്ഥാന ഗവർണർ, മൂഖ്യമന്ത്രി, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുടെയും അഭിപ്രായം തേടേണ്ടതുണ്ട്‌. എക്സിക്യൂട്ടീവിന്‌ മേൽക്കൈ നൽകുന്ന ഈ വ്യവസ്ഥകളെ മുന്നു വിധിന്യായങ്ങളിലൂടെ സുപ്രിം കോടതി മാറ്റി മറിച്ചതിന്റെ ഫലമായി ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോൾ അവസാന വാക്ക്‌ ചീഫ്‌ ജസ്റ്റിസും സുപ്രിം കോടതിയിലെ ഏതാനും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റേതാണ്‌.

ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി ലോകത്ത്‌ മറ്റൊരു രാജ്യത്തുമില്ല. അത്‌ അടിസ്ഥാനപരമായി ജനാധിപത്യപരവുമല്ല. വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ കൊളീജിയം നിലവിൽ വന്നശേഷം നിയമിതരായവർ നേരത്തെയുണ്ടായിരുന്നവരേക്കാൾ മികവുള്ളവരാണെന്ന്‌ കരുതാൻ ഒരു കാരണവുമില്ല. അതേസമയം ജഡ്ജിമാരുടെ നിയമനത്തിൽ അവസാന വാക്ക്‌ സർക്കാരിനു നൽകുന്നത്‌ കോടതികളുടെ സ്വതന്ത്ര പ്രവർത്തനം അസാധ്യമാക്കുമെന്നതുകൊണ്ട്‌ ആശാസ്യമല്ലെന്ന്‌ കരുതുന്നവരുമുണ്ട്‌. ഈ സാഹചര്യത്തിൽ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ചുമതല സർക്കാർ പ്രതിനിധികളും ചീഫ്‌ ജസ്റ്റിസും പ്രഗത്ഭരായ നിയമജ്ഞരുമടങ്ങുന്ന ഒരു കമ്മിഷനിൽ നിക്ഷിപ്തമാക്കണമെന്ന ആശയം രാജ്യത്ത്‌ ശക്തിപ്രാപിച്ചു. ഈ ആശയം പ്രാവർത്തികമാക്കാൻ കൊണ്ടുവന്ന ബിൽ പാസാകും മുമ്പ്‌ യുപിഎ സർക്കാരിന്റെ കാലാവധി അവസാനിച്ചു. മോഡി സർക്കാർ നിയമം പാസാക്കിയെടുത്തെങ്കിലും സുപ്രിം കോടതി അതു ഭരണഘടനാവിരുദ്ധമാണെന്ന്‌ പറഞ്ഞു അസാധുവാക്കി.
ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഒന്നു ദുർബലമാകുമ്പോൾ മറ്റൊന്ന്‌ അധികാരം വിപുലീകരിക്കുന്നതും ശക്തി വീണ്ടെടുക്കുമ്പോൾ ആദ്യ സ്ഥാപനം നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും പരിചിതമായ രീതികളാണ്‌. എന്നാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ഓർക്കേണ്ട ചില വസ്തുതകളുണ്ട്‌. എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ സ്രോതസ്‌ ഭരണഘടനയാണ്‌. അത്‌ ആമുഖം വ്യക്തമാക്കുന്നതുപോലെ, ഇന്ത്യയിലെ ജനങ്ങൾ നിർമിച്ചതും അവർക്കു തന്നെ സമർപ്പിച്ചിട്ടുള്ളതുമാണ്‌. അതായത്‌, എല്ലാ അധികാരത്തിന്റെയും പ്രഭവകേന്ദ്രം ജനങ്ങളാണ്‌.

രണഘടന വ്യാഖ്യാനിക്കാനല്ലാതെ അത്‌ മാറ്റിയെഴുതാനുള്ള അധികാരമോ അവകാശമോ സുപ്രിം കോടതിക്കില്ല. ആ പരിമിതി മറന്നു കൊണ്ടെടുത്ത തീരുമാനങ്ങളിലൂടെ അത്‌ ചില അധികാരങ്ങൾ നേടിയിട്ടുണ്ട്‌. ചീഫ്‌ ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും നിയമനത്തിലുള്ള മേൽകൈ ഉപയോഗിച്ച്‌ രാഷ്ട്രീയ ഭരണാധികാരികൾ ജുഡിഷ്യറിയുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിക്കുന്നെന്ന ചിന്തയാണ്‌ സ്വന്തം അധികാരപരിധി വിപുലീകരിക്കാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്‌. ആ ചിന്ത തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. അതേസമയം അതിന്‌ കണ്ടെത്തിയ പ്രതിവിധിയിലെ ജനാധിപത്യവിരുദ്ധത ജഡ്ജിമാർ തിരിച്ചറിയണം. അതിലൂടെ നേടിയ അധികാരങ്ങൾ കൈവിടാൻ സർവോന്നത കോടതി തയാറാകണം. ഇത്‌ പൊടുന്നനെ ചെയ്യാനാവുന്നതല്ല പ്രത്യേകിച്ചും ഭരണകൂടം ജനാധിപത്യവിരുദ്ധമായ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ മോഡി സർക്കാരിന്റെ ആദ്യ നടപടികളിലൊന്ന്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ പി സദാശിവത്തെ കേരളത്തിലെ ഗവർണറായുള്ള നിയമനമാണ്‌. മോഡി അദ്ദേഹത്തിന്‌ ആ സ്ഥാനം നൽകിയതും അദ്ദേഹം അത്‌ സ്വീകരിച്ചതും പ്രലോഭനങ്ങൾക്ക്‌ വശംവദരാകാനിടയുള്ള ജഡ്ജിമാരുടെ മുന്നിൽ ഒരു സാധ്യത തുറന്നുവെന്ന്‌ പറയാതിരിക്കാൻ വയ്യ.

നാഷണൽ ജുഡിഷ്യൽ കമ്മിഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാനുള്ള അവകാശം സർക്കാരിനുണ്ട്‌. എന്നാൽ സമ്മർദ്ദതന്ത്രമെന്ന നിലയിൽ കൊളീജിയത്തിന്റെ ശുപാർശകൾ തടയുന്നതിനോട്‌ യോജിക്കാനാവില്ല. അത്‌ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുക വഴി ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും.

ചീഫ്‌ ജസ്റ്റിസിന്റെ വിലാപത്തെ തുടർന്ന്‌ പ്രശ്നം നേരിട്ട്‌ സംസാരിച്ച്‌ തീർക്കാമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. ജനാധിപത്യ വ്യവസ്ഥയുടെ ഭാവി നിർണയിക്കുന്ന ഒരു പ്രശ്നമാണിത്‌. മോഡിയും താക്കൂറും വാതിലടച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയമല്ലിത്‌. വ്യാപകമായ ചർച്ചകളിലൂടെ സുതാര്യമായ രീതിയിലാണ്‌ ഇതിന്‌ പരിഹാരം കാണേണ്ടത്‌.

ജസ്റ്റിസ്‌ താക്കൂർ നീതിന്യായ വ്യവസ്ഥ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള മാർഗങ്ങളെ ക്കുറിച്ച്‌ ആലോചിക്കണം. കേസുകൾ കെട്ടിക്കിടക്കുന്നത്‌ ജഡ്ജിമാരുടെ എണ്ണം കുറവായതുകൊണ്ടു മാത്രമല്ല. കോടതി നടപടികളിലെ കാലതാമസവും അതിന്‌ കാരണമാകുന്നുണ്ട്‌. നടപടിക്രമങ്ങൾ പരിഷ്കരിച്ച്‌ വിചാരണ പ്രക്രിയ വേഗത്തിലാക്കാവുന്നതാണ്‌. വിദൂര ബെഞ്ചുകൾ സ്ഥാപിക്കാനുള്ള വൈമുഖ്യം സുപ്രിം കോടതി ഉപേക്ഷിക്കണം. അത്‌ കോടതി കൂടുതൽ ആളുകൾക്ക്‌ പ്രാപ്യമാക്കും.