Friday, July 29, 2016

കോടതി പരിസരത്തെ ഗൂണ്ടാവിളയാട്ടം

ബി.ആർ.പി. ഭാസ്കർ
കലാകൗമുദി

കൊച്ചിയിലെ ഹൈക്കോടതി പരിസരത്തും തിരുവനന്തപുത്തെ വഞ്ചിയൂർ കോടതി പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ ഒരു പുതിയ കാഴ്ചയല്ല. അത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പേരറിയാവുന്നവരും പേരറിയില്ലെങ്കിലും കണ്ടാലറിയാവുന്നവരുമായ കുറെയധികം പേർക്കെതിരെ കേസെടുക്കുന്ന പതിവും ഇവിടെയുണ്ട്. ആ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്.

കോടതി പരിസരത്ത് അഭിഭാഷകർ നടത്തിയ പരാക്രമത്തെ മറ്റൊരു വിധത്തിലും കാണാം. സമീപകാലത്ത് ഡൽഹിയിലും ചെന്നൈയിലും അഭിഭാഷകർ ഇതേപോലെ അഴിഞ്ഞാടിയിരുന്നു. ചെന്നൈയിൽ അടിയ്ക്കടി ഉണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിൽ പൊലീസുകാർക്കും വക്കീലന്മാർക്കുമിടയിൽ ഏറെ കാലമായി നിലനിൽക്കുന്ന കുടിപ്പകയാണ്. ഡൽഹിയിൽ അക്രമം നടത്തിയത് ബി.ജെ.പി ആഭിമുഖ്യമുള്ള ഏതാനും അഭിഭാഷകരാണ്. ജവഹർലാൽ നെഹ്രു സർവകലാശാലാ യൂണിയൻ അധ്യക്ഷൻ കന്നയ്യ കുമാറിനെയായിരുന്നു അവർ ലക്ഷ്യമിട്ടത്.  രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട കന്നയ്യയെ മജിസ്ട്രേട്ടു കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഭാവം പ്രകടിപ്പിക്കാൻ അവിടെയെത്തിയ പ്രൊഫസർമാരെയും വിദ്യാർത്ഥികളെയും അവർ മർദ്ദിച്ചു. ഏതാനും മാധ്യമപ്രവർത്തകർക്കും അന്ന് മർദ്ദനമേറ്റു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് അക്രമികളെ തടയാൻ മെനക്കെട്ടില്ല. ഡൽഹി ഹൈക്കോടതി കന്നയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണനക്കെടുത്ത ദിവസം കീഴ്കോടതി സംഭവങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി പ്രമുഖ അഭിഭാഷരടങ്ങുന്ന ഒരു സംഘത്തെ  നിരീക്ഷണത്തിന് നിയോഗിച്ചു. അവരുടെ സാന്നിധ്യം അക്രമോത്സുകരായ അഭിഭാഷകരെ  പിന്തിരിപ്പിച്ചില്ല. അവർ നിരീക്ഷകരുടെ നേരെ കല്ലെറിഞ്ഞു. അവിടെയും ഫലപ്രദമായ പൊലീസ് ഇടപെടലുണ്ടായില്ല.
നിരീക്ഷകർ സുപ്രീം കോടതിക്ക് വിശദമായ റിപ്പോർട്ട് നൽകി. അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. അഭിഭാഷകർക്കെതിരെ പെരുമാറ്റ ദോഷത്തിന് നടപടിയെടുക്കാൻ അധികാരമുള്ള ബാർ കൌൺസിൽ ഓഫ് ഇൻഡ്യയും നടപടിയെടുക്കുമെന്ന് പറഞ്ഞു.  അവരും ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.

ചെന്നൈ, ഡൽഹി സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകർ മാധ്യമപ്രവർത്തകരെ ബോധപൂർവം ലക്ഷ്യമിടുകയായിരുന്നു. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വ്യക്തികളുടെയൊ സംഘടിത ശക്തികളുടെയൊ ശത്രുത നേരിടാറുണ്ട്. പലപ്പോഴും അത് സത്യസന്ധമായി പ്രവർത്തിക്കാത്തതുകൊണ്ടാണ്. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കുന്നതുകൊണ്ടും ശത്രുതയുണ്ടാകാം. കാരണം സത്യം പുറത്തു വരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്.  ഈ ലേഖകന് മനസിലാക്കാൻ കഴിഞ്ഞിടത്തോളം കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിച്ചത് തെറ്റായ വാർത്തയല്ല, ഗവണ്മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാൻ ഒരു സ്ത്രീയുടെ കൈയിൽ കടന്നുപിടിച്ചെന്ന പരാതിയിന്മേൽ അറസ്റ്റു ചെയ്യപ്പെട്ടെന്ന ശരിയായ വാർത്തയാണ്.

കേരളത്തിൽ ഇതിനു മുമ്പും മാധ്യമപ്രവർത്തകർക്ക് അഭിഭാഷകരുടെ രോഷം നേരിടേണ്ടിവന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് കൊല്ലത്തെ ഒരു കോടതിയിൽ കേസ് റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയാനെത്തിയത് ഇടതുപക്ഷ സംഘടനയുടെ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമായിരുന്നു. എന്നാൽ രാഷ്ട്രീയ കക്ഷികളുടെയും ജാതിമത സംഘടനകളുടെയും അനുയായികളിൽ നിന്നാണ് മാധ്യമപ്രവർത്തകർ കൂടുതൽ അക്രമം നേരിട്ടിട്ടുള്ളത്.  തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്കു നേരെ ഒരു ക്രൈസ്തവ സഭയുടെ അംഗങ്ങൾ നടത്തിയ ആക്രമണത്തിനു നേതൃത്വം നൽകിയത് സഭാംഗമായ പൊലീസുദ്യോഗസ്ഥനായിരുന്നു. മറ്റൊരിടത്ത് വിവരശേഖരണത്തിനു ചെന്ന ഒരു മാധ്യമപ്രവർത്തകയെ നേരിടാൻ പാതിരി പള്ളി മണി അടിച്ച് ആളെ കൂട്ടുകയുണ്ടായി.  ഈ സംഭവങ്ങളിലൊന്നും കുറ്റവാളികൾക്കെതിരെ ഫലപ്രദമായ പൊലീസ് നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കൂടുതൽ പേർ നിയമം കയ്യിലെടുക്കാൻ തയ്യാറാകുന്നതിൽ അത്ഭുതപ്പെടാനില്ല.

ടെലിവിഷന്റെ വരവിനുശേഷം മാധ്യങ്ങളോടുള്ള വിവിധ കേന്ദങ്ങളുടെ എതിർപ്പ് കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ പെരുകുന്നതിന്റെ ഒരു കാരണം ഇതാണ്. ടെലിവിഷനിലൂടെ പരിചിതമായ മുഖങ്ങളെയും ക്യാമറ കൈകാര്യം ചെയ്യുന്നവരെയുമാണ് അക്രമികൾ  പലപ്പോഴും ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് മാധ്യമ രംഗത്ത് ഗണ്യമായ വനിതാസാന്നിധ്യമുണ്ട്. അക്രമികളൂടെ സാമൂഹ്യവിരുദ്ധ മനോഭാവം അവർക്കെതിരായ അശ്ലീലപ്രയോഗങ്ങളിലൂടെ പ്രകടമാകുന്നു. ടെലിവിഷൻ ചിത്രങ്ങളുടെ സഹായത്തൊടെ അക്രമികളെ എളുപ്പം തിരിച്ചറിയാനാകും.  എന്നാൽ ഈ സൌകര്യം വേണ്ടപോലെ പ്രയോജനപ്പെടുത്താൻ പൊലീസ് കൂട്ടാക്കാറില്ല.

വലിയ അസമത്വം നിലനിൽക്കുന്ന ഒരു തൊഴിൽമേഖലയാണ് അഭിഭാഷക വൃത്തി. അതിന്റെ മുകൾത്തട്ടിലുള്ളവർ ഒരു മണിക്കൂർ കോടതിയിൽ ചെലവിടുന്നതിന് ലക്ഷങ്ങൾ ഈടാക്കാൻ കഴിയുന്നവരാണ്. കീഴ്ത്തട്ടിലാകട്ടെ കേസില്ലാത്തവരൊ ഉണ്ടെങ്കിൽ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നെ പാടുപെടുന്നവരോ ആണ്. സാമൂഹ്യവിരുദ്ധതയിലേക്ക് എളുപ്പം വഴുതി വീഴാവുന്നവർ അവർക്കിടയിലുണ്ട്. ചെന്നൈയിലെ അഭിഭാഷകരുടെ പെരുമാറ്റദോഷത്തിന് തമിഴ് നാട് ബാർ കൌൺസിൽ വൈസ് ചെയർമാൻ പി.എസ്. അമൽ‌രാജ് നൽകിയ വിശദീകരണം വക്കീൽ‌പണി ചെയ്യാത്ത വക്കീലന്മാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്തെ 80,000 അഭിഭാഷകരിൽ 15 ശതമാനമാണ് അക്രമങ്ങളിൽ ഏർപ്പെടുന്നതെന്നും അവരിലേറെയും പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോടതികളിൽ അഭിഭാഷകരായി എൻ‌റോൾ ചെയ്തിട്ടുള്ളവരിൽ ആറു ലക്ഷം പേർ വ്യാജന്മാരാണെന്ന് ബാർ കൌൺസിൽ ഓഫ് ഇൻഡ്യ കരുതുന്നതായി അതിന്റെ അധ്യക്ഷൻ എം.കെ. മിശ്ര കഴിഞ്ഞ കൊല്ലം വെളിപ്പെടുത്തി. പണിമുടക്കുകൾക്കും അക്രമങ്ങൾക്കും പിന്നിൽ അവരും കേസില്ലാത്ത വക്കില്ലന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധന നടത്തി വ്യാജന്മാരെ കണ്ടെത്തി പുറത്താക്കാൻ ബാർ കൌൺസിൽ പദ്ധതിയിട്ടു. ആ തീരുമാനത്തെ പല സംസ്ഥാന ബാർ കൌൺസിലുകളും പരസ്യമായി എതിർത്തു. എന്നാൽ കേരള ബാർ കൌൺസിൽ അധ്യക്ഷൻ ജോസഫ് ജോൺ തീരുമാനത്തെ സ്വാഗതം ചെയ്തു.

അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് കൊച്ചി സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് സർക്കാരിനോടും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വിളിച്ചു കൂട്ടിയ യോഗത്തിൽ പങ്കെടുത്ത അഭിഭാഷകരും മാധ്യമപ്രവർത്തകരും ഈ നിർദ്ദേശത്തോട് യോജിച്ചതായി റിപ്പോർട്ടുകളുണ്ട്. ജുഡിഷ്യൽ അന്വേഷണം അഭിഭാഷകരുടെ പെരുമാറ്റദോഷം സംബന്ധിച്ച ബാർ കൌൺൺസിൽ അന്വേഷണവും കുറ്റകൃത്യങ്ങൾ സംബന്ധിച്ച പൊലീസ് അന്വേഷണവും വൈകിപ്പിക്കാനിടയാക്കും. ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കോടതി പരിസരത്ത് തോന്ന്യാസം കാട്ടുന്നവർക്കെതിരെ സത്വര നടപടികളെടുക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് അധികൃതർ തെളിയിക്കണം. ഹൈക്കോടതി പരിസരത്തു നടന്ന സംഭവങ്ങളെ സംബന്ധിച്ചിടത്തോളം ഇച്ഛാശക്തി കാട്ടേണ്ടത് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്ന ജ. തോട്ടത്തിൽ ബി. രാധാകൃഷ്ണനാണ്. അക്രമത്തിലേർപ്പെട്ടവരെ വിമർശിച്ച ആറു പ്രമുഖ അഭിഭാഷകർക്ക് നോട്ടീസ് നൽകാനുള്ള കേരള ഹൈക്കോടതി ബാർ അസോസിയേഷന്റെ തീരുമാനത്തെ അക്രമികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതാൻ ന്യായമുണ്ട്. 

അഭിഭാഷകവൃത്തി നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന ഒരു മേഖലയാണ്. അവിടെ പെരുമാറ്റദൂഷ്യം പടരുന്നത് നിയമം കർശനമായി പാലിക്കുന്നതിൽ ബന്ധപ്പെട്ടവർ പരാജയപ്പെടുന്നുവെന്നതിന് തെളിവാണ്. ദുർബലമായ നിയന്ത്രണ സംവിധാനം മാത്രമാണ് മാധ്യമരംഗത്തുള്ളത്. അതുതന്നെയും അച്ചടി മാധ്യമങ്ങൾക്കു മാത്രമാണ് ബാധകം. അടിയന്തിരാവസ്ഥക്കുശേഷം മാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ വലിയ എതിർപ്പു വിളിച്ചുവരുത്തിയതിനാൽ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇന്ന് ദൃശ്യമാധ്യമങ്ങൾക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നു തോന്നുന്നു. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് ഒഴിവാക്കാനായി ദൃശ്യമാധ്യമങ്ങൾ ഏർപ്പെടുത്തിയ സ്വയം നിയന്ത്രണ സംവിധാനം ഒട്ടും ഫലപ്രദമല്ല.

കൊച്ചിയിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടശേഷം മാധ്യമങ്ങൾക്ക് അർഹിക്കുന്നത് കിട്ടിയെന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ നവമാധ്യമങ്ങളിൽ കാണുകയുണ്ടായി. സാമ്പ്രദായിക മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്താൻ അവസരം ലഭിക്കാത്തവർ ദേസ്ബുക്കിലും മറ്റും അവരുടെ വികാരങ്ങൾ  പ്രകടിപ്പിക്കാറുണ്ട്. അവിടെ നടക്കുന്ന അഭിപ്രായപ്രകടനങ്ങൾ സുചിന്തിതമാകണമെന്നില്ല. എങ്കിലും അവിടെ പ്രതിഫലിക്കുന്ന വികാരം മനസിലാക്കി ആത്മപരിശോധന നടത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. സത്യസന്ധമായ ആത്മപരിശോധനയും അടിയന്തിരമായ തിരുത്തലും ആവശ്യപ്പെടുന്ന പല പ്രവണതകളും മലയാള മാധ്യമരംഗത്ത് കാണാനുണ്ട്. (കലാകൗമുദി, ജൂലൈ 24, 2016)

Wednesday, July 20, 2016

കുറ്റവും ശിക്ഷയും സംബന്ധിച്ച ചില ചിന്തകൾ

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
ജനയുഗ

പ്രണയബദ്ധരായ രണ്ട്‌ വിദ്യാർഥികളെ പുറത്താക്കിയ ഒരു കോളജ്‌ മാനേജ്മെന്റിന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രൻ പുറപ്പെടുവിച്ച വിധിയിലെ ചില പരാമർശങ്ങൾ തെല്ല്‌ അത്ഭുതത്തോടെയും ഏറെ ദുഃഖത്തോടെയുമാണ്‌ ഞാൻ വായിച്ചത്‌. അദ്ദേഹം ഉപയോഗിച്ച ഭാഷ നിയമത്തിന്റെതല്ല, യാഥാസ്ഥിതികത്വത്തിന്റേതാണെന്ന്‌ തോന്നി. വ്യക്തിയെന്ന നിലയിൽ യാഥാസ്ഥിതിക മനോഭാവം പുലർത്താൻ അദ്ദേഹത്തിന്‌ തീർച്ചയായും അവകാശമുണ്ട്‌. എന്നാൽ ജഡ്ജിയെന്ന നിലയിൽ ഒരു പ്രശ്നത്തിൽ തീർപ്പു കൽപിക്കുന്നിടത്ത്‌ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ വഴങ്ങാതെ അതിനെ വസ്തുനിഷ്ഠമായി നോക്കിക്കാണാനുള്ള പ്രൊഫഷണൽ ബാധ്യത അദ്ദേഹത്തിനുണ്ട്‌. കുറ്റവും ശിക്ഷയും സംബന്ധിച്ച ആധുനിക സങ്കൽപങ്ങൾ തെറ്റ്‌ ചെയ്തയാൾക്ക്‌ തിരുത്താനുള്ള അവസരം നൽകുന്ന സമീപനം മുന്നോട്ടു വയ്ക്കുന്നുണ്ട്‌.

കൊല്ലം ജില്ലയിലെ ചടയമംഗലത്തെ മാർത്തോമ കോളജ്‌ ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്നോളജിയുടെ മാനേജ്മെന്റ്‌ പുറത്താക്കിയ ഒരു ബി എ വിദ്യാർഥിനിയുടെ ഹർജിയായിരുന്നു കോടതിയുടെ മുന്നിലുണ്ടായിരുന്നത്‌. ഒപ്പം പഠിച്ചിരുന്ന വിദ്യാർഥിയുമായി പ്രേമത്തിലായ ഹർജിക്കാരി അയാളുമൊത്ത്‌ ഒരു ലോഡ്ജ്‌ മുറിയിൽ താമസിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന അച്ഛനമ്മമാരുടെ പരാതി അന്വേഷിച്ച പൊലീസ്‌ ഇരുവരെയും ലോഡ്ജിൽ നിന്ന്‌ കസ്റ്റഡിയിലെടുത്ത്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേട്ട്‌ അവരെ അച്ഛനമ്മമാർക്കൊപ്പം വിട്ടു.

കമിതാക്കൾ പ്രായപൂർത്തിയായവരാണെങ്കിൽ പൊലീസിന്റെ നടപടിയും മജിസ്ട്രേട്ടിന്റെ തീരുമാനവും ശരിയായിരുന്നോ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ട്‌. അതേസമയം അവർ അച്ഛനമ്മമാർക്കൊപ്പം പോകാൻ തയ്യാറായ സാഹചര്യത്തിൽ പ്രശ്നം അവിടെ തീർന്നതായി കരുതാവുന്നതാണ്‌. പക്ഷെ കോളജ്‌ മാനേജ്മെന്റ്‌ അതിനു തയ്യാറായില്ല. അവർ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചു. ഒരു അഞ്ചംഗ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ രണ്ട്‌ വിദ്യാർഥികളെയും കോളജിൽ നിന്ന്‌ പുറത്താക്കി.

സഹപാഠിയെ പ്രണയിച്ചെന്നല്ലാതെ മറ്റൊരാക്ഷേപവും തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും തന്റെ അക്കാദമിക മികവും ആറു സെമസ്റ്റർ കോഴ്സിന്റെ പകുതിയിലധികം പൂർത്തിയാക്കിയെന്ന വസ്തുതയും കണക്കിലെടുത്ത്‌ മാനേജ്മെന്റിന്റെ തീരുമാനം റദ്ദാക്കണമെന്നു ഹർജിക്കാരി ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ നടപടിയേക്കാൾ ഹർജിക്കാരിയുടെ നടപടിയാണ്‌ ജഡ്ജി സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാക്കിയത്‌. പ്രശ്നം വിദ്യാർഥികൾ പ്രണയത്തിലായതല്ലെന്നും അവർ ഒളിച്ചോടുകയും വിവാഹത്തിലേർപ്പെടാതെ ഒന്നിച്ചു താമസിക്കുകയും ചെയ്തതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രായപൂർത്തിയായവരെന്ന നിലയിൽ അവർക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും നിയമപരമായി വിവാഹത്തിലേർപ്പെടാൻ കഴിയുമായിരുന്നില്ലെന്നും പ്രായപൂർത്തിയായവരെന്ന നിലയിൽ അവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണമെന്നും കൂടി അദ്ദേഹം പറഞ്ഞു. അച്ചടക്കം ഉറപ്പാക്കാനുള്ള കോളജിന്റെ അവകാശം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം തന്റെ വിവേചനാധികാരം ഉപയോഗിക്കാൻ വിസമ്മതിച്ചു.

നമ്മുടെ നിയമവ്യവസ്ഥയിലെ ചില അവ്യക്തതകൾ ഇവിടെ തെളിയുന്നു. വിവാഹം കഴിക്കാൻ നിയമപ്രകാരം ആണിനു 21 വയസും പെണ്ണിന്‌ 18 വയസും പൂർത്തിയാകണം. എന്നാൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള അനുമതിക്ക്‌ 18 വയസായാൽ മതി. ഈ വ്യവസ്ഥകളിൽ അടങ്ങിയിട്ടുള്ള വൈരുധ്യം ഇല്ലാതാക്കാൻ ആണിന്റെ വിവാഹപ്രായവും 18 ആക്കണമെന്ന്‌ ഏതാനും കൊല്ലം മുമ്പ്‌ ലോ കമ്മിഷൻ കേന്ദ്ര സർക്കാരിനോട്‌ ശുപാർശ ചെയ്തിരുന്നു. വോട്ടു ചെയ്യാൻ 18 വയസ്‌ പൂർത്തിയായാൽ മതിയെന്ന വസ്തുത കമ്മിഷൻ എടുത്തുപറഞ്ഞിരുന്നു.

വിദ്യാർഥികൾ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചതിലുള്ള അനിഷ്ടമാണ്‌ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രന്റെ വാക്കുകളിലുള്ളത്‌. സമീപകാലത്ത്‌ സുപ്രിം കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു വിഷയമാണിത്‌. ആ കോടതി രണ്ട്‌ വിധിന്യായങ്ങളിൽ ഇക്കാര്യത്തിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു

കഴിഞ്ഞ കൊല്ലം ഏപിൽ മാസത്തിൽ നൽകിയ ഒരു വിധിയിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒന്നിച്ചു താമസിക്കുന്ന പുരുഷനും സ്ത്രീയും നിയമപരമായി വിവാഹിതരാണെന്ന്‌ അനുമാനിക്കപ്പെടുമെന്ന്‌ സുപ്രിം കോടതി പറഞ്ഞു. അത്തരം ബന്ധത്തിലേർപ്പെടുന്ന പുരുഷന്റെ മരണശേഷം സ്ത്രീക്ക്‌ അയാളുടെ സ്വത്തിന്‌ അവകാശമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

മൂന്നു മാസത്തിനുശേഷം മറ്റൊരു വിധിയിൽ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത്‌ ഇപ്പോൾ സമൂഹത്തിൽ സ്വീകാര്യത നേടിയിട്ടുള്ളതായി കോടതി അഭിപ്രായപ്പെട്ടു. ഒന്നിച്ചു താമസിക്കുന്നത്‌ ഒരു കുറ്റമല്ലെന്നും അതിനു ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രിം കോടതി ഉദാരമായ സമീപനം സ്വീകരിച്ച വിഷയത്തിൽ ഹൈക്കോടതി വിപരീത സമീപനം സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സർവോന്നത കോടതിയുടെ വാക്കുകളിൽ നിന്ന്‌ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ച വിദ്യാർഥികൾ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. .

 കോളജ്‌ മാനേജ്മെന്റിന്റെ അച്ചടക്ക നടപടിയെ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രൻ ശരിവയ്ക്കുന്നത്‌ ആ വിദ്യാർഥികളുടെ ചെയ്തി മറ്റുള്ളവർക്ക്‌ നല്ല മാതൃകയല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ്‌. അച്ചടക്ക നടപടിയെടുക്കാനുള്ള മാനേജ്മെന്റിന്റെ അവകാശവും അധികാരവും അംഗീകരിച്ചാൽ തന്നെ തുടർന്നു പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന തരത്തിലുള്ള ശിക്ഷ ആവശ്യമായിരുന്നോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. നിർഭാഗ്യവശാൽ കോളെജ്മാനേജ്മെന്റ്‌ വിദ്യാർഥികളോട്‌ കാരുണ്യപൂർവമായ സമീപനം സ്വീകരിച്ചില്ല. ആ തെറ്റ്‌ തിരുത്താനുള്ള അവസരം ഹൈക്കോടതി പ്രയോജനപ്പെടുത്തിയുമില്ല. (ജനയുഗം, ജൂലൈ 20, 2016)

Wednesday, July 6, 2016

സ്കൂളുകൾ പൂട്ടേണ്ട സാഹചര്യം ഇല്ലാതാകണം


കാഴ്ചപ്പാട്‌
 ബി ആർ പി ഭാസ്കർ
 ജനയുഗം

 കേരളത്തിൽ സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും അനാദായകരമാകാൻ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. അതിന്റെ കാരണങ്ങൾ കണ്ടെത്തി പ്രതിവിധി കാണുന്നതിനു പകരം പൂട്ടിയ സ്കൂളുകളിലെ പണിയില്ലാത്ത അധ്യാപകർക്ക്‌ സർക്കാർ വെറുതെ ശമ്പളം കൊടുത്തു കൊണ്ടിരുന്നു. യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച കാലയളവിലാണ്‌ ഇത്‌ സംഭവിച്ചത്‌. അതിനാൽ വിദ്യാഭ്യാസരംഗത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു മുന്നണിയുടെയൊ അതിലെ തന്നെ ഏതെങ്കിലും ഒരു പാർട്ടിയുടെയൊ തലയിൽ ഇറക്കി വയ്ക്കാനാവില്ല. വ്യക്തമായ സ്ഥാപിത താൽപര്യങ്ങളുള്ള കക്ഷികളുടെ നിയന്ത്രണമാണ്‌ വിദ്യാഭ്യാസ മേഖല ദുഷിക്കാൻ കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആ വകുപ്പ്‌ ഘടകകക്ഷികൾക്കു വിടാതെ ഭരണ മുന്നണിയെ നയിക്കുന്ന കക്ഷി തന്നെ കൈകാര്യം ചെയ്യണമെന്ന്‌ കോഴിക്കോട്‌ സർവകലാശാലാ മുൻ വൈസ്‌ ചാൻസലർ ടി എൻ ജയചന്ദ്രൻ ഏതാനും കൊല്ലം മുൻപ്‌ നിർദ്ദേശിക്കുകയുണ്ടായി. എൽഡിഎഫ്‌ 2006ൽ അധികാരമേറ്റപ്പോൾ സിപിഐ(എം) നേതാവ്‌ എം എ ബേബി വിദ്യാഭ്യാസമന്ത്രിയാവുകയും അദ്ദേഹം ഒരു രണ്ടാം മുണ്ടശ്ശേരിയാകുമെന്ന പ്രതീക്ഷ ഉയരുകയും ചെയ്തു. നിർഭാഗ്യവശാൽ ആ പ്രതീക്ഷ നിറവേറ്റപ്പെട്ടില്ല. പുതിയ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ സിപിഐ(എം)കാരൻ മാത്രമല്ല, മുൻ അധ്യാപകനും അധ്യാപക സംഘടനാ പ്രവർത്തകനുമാണ്‌.

വിദ്യാഭ്യാസ ഡയറക്ടർ 2008-09 വർഷത്തിൽ നടത്തിയ സർവേയിൽ 3,661 സ്കൂളുകൾ അനാദായകരമാണെന്ന്‌ കണ്ടെത്തുകയുണ്ടായി. അടുത്ത വർഷം എണ്ണം 3,962 ആയി വർധിച്ചു. അതിൽ ഏതാണ്ട്‌ പകുതി സർക്കാർ സ്കൂളുകളും ബാക്കി എയ്ഡഡ്‌ സ്കൂളുകളും ആയിരുന്നു. രണ്ടര ലക്ഷം കുട്ടികളാണ്‌ ആ സ്കൂളുകളിലുണ്ടായിരുന്നത്‌. ഒരു കൊല്ലത്തിൽ അനാദായകരമായ സ്കൂളുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണുണ്ടായത്‌. അത്‌ അന്നത്തെ സർക്കാരിനെയോ തുടർന്നു വന്ന എതിർ മുന്നണിയുടെ സർക്കാരിനെയോ വിഷയം ഗൗരവപൂർവം പരിഗണിക്കാൻ പ്രേരിപ്പിച്ചില്ല. ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ കൊല്ലം 12,615 സ്കൂളുകളാണുണ്ടായിരുന്നത്‌. അതിൽ 5,573 എണ്ണം അതായത്‌ 44 ശതമാനത്തോളം അനാദായകരമായിരുന്നു. കഴിഞ്ഞ കാലത്തെ ഉദാസീനമായ സമീപനം ഇനിയും തുടർന്നാൽ പൊതുവിദ്യാഭ്യാസ മേഖല പൂർണമായി തകരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

കേരള വിദ്യാഭ്യാസ ചട്ടങ്ങളനുസരിച്ച്‌ ഓരോ സ്റ്റാൻഡേർഡിലും കുറഞ്ഞത്‌ 25 കുട്ടികൾ ഇല്ലെങ്കിൽ ആ സ്കൂൾ അനാദായകരമാണ്‌. സർക്കാർ അത്തരം സ്കൂളുകൾ സുഗമമായി നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഒരുക്കിയില്ലെന്നു തന്നെയല്ല അവ അടച്ചു പൂട്ടാൻ മാനേജ്മെന്റുകൾക്ക്‌ അനുവാദം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു. സർക്കാർ അനുവാദം നിഷേധിച്ചാൽ മാനേജ്മെന്റുകൾക്ക്‌ കോടതിയുടെ കനിവ്‌ തേടാം. പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ ചില സ്ഥലങ്ങളിൽ കോടതിവിധിയുടെ ബലത്തിൽ സ്കൂൾ പൂട്ടാനുള്ള മാനേജ്മെന്റുകളുടെ തീരുമാനത്തിനെതിരെ സ്ഥലവാസികൾ സമരത്തിലായിരുന്നു. അടച്ചു പൂട്ടൽ ഒഴിവാക്കാൻ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും വിധി നടപ്പാക്കിയശേഷം അനന്തര പരിപാടികൾ ആലോചിക്കാമെന്ന നിലപാടാണ്‌ നീതിപീഠം സ്വീകരിച്ചത്‌. തുടർന്ന്‌ അടച്ചു പൂട്ടപ്പെടുന്ന ഏതാനും സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാൻ തീരുമാനിച്ചു. ഈ തീരുമാനം സ്വാഗതാർഹമാണെങ്കിലും, മുമ്പെടുത്ത പല തീരുമാനങ്ങളെയും പോലെ ഒരു ഇടക്കാല നടപടിയായേ അതിനെ കാണാനാകൂ. ഇത്തരം അഢോക്ക്‌ സമീപനത്തിലൂടെ പ്രശ്നം പരിഹരിക്കാനാവില്ല.

സ്കൂളുകൾ അനാദായകരമാകുന്നതിന്റെ കാരണങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ കക്ഷികളുടെ വൈമുഖ്യമാണ്‌ പൂർണ പരിഹാരം കാണുന്നതിനുള്ള പ്രധാന തടസം. അത്യന്തം വിജയകരമായ കുടുംബാസൂത്രണ പരിപാടിയുടെ ഫലമായി ജനസംഖ്യാ വർദ്ധന നിരക്ക്‌ താഴുകയും സ്കൂൾ വിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറയുകയും ചെയ്തതു മൂലമാണ്‌ ഇന്നത്തെ അവസ്ഥയുണ്ടായതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. കുട്ടികളുടെ എണ്ണം കുറഞ്ഞെന്നത്‌ ശരിയാണ്‌. എന്നാൽ ഇതൊരു പൂർണ വിശദീകരണമാകുന്നില്ല. സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും വേണ്ടത്ര കുട്ടികളെ കിട്ടാത്തതുകൊണ്ട്‌ അനാദായകരമാകുമ്പോൾ സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ സ്കൂളുകൾ പൊട്ടിമുളയ്ക്കുകയും അവയ്ക്ക്‌ കുട്ടികളെ ആകർഷിച്ച്‌ ആദായകരമായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യുന്നുണ്ട്‌. സർക്കാർ സ്കൂളുകളിൽ സൗജന്യമായി പഠിക്കാമെന്നിരിക്കെ രക്ഷകർത്താക്കൾ കുട്ടികളെ ഉയർന്ന ഫീസ്‌ ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്‌ അയക്കുന്നതെന്തുകൊണ്ടാണെന്ന്‌ സർക്കാർ പരിശോധിക്കണം.
ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട ദരിദ്ര കേരളത്തിന്റെ അഭിമാനകരമായ സാമൂഹ്യ പദവിയുടെ നിർമ്മിതിയിൽ വലിയ പങ്ക്‌ വഹിച്ചവയാണ്‌ സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും. ഇന്ന്‌ കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്‌. എന്നാൽ കയ്യിൽ കാശുള്ളവർ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്‌. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ വലിയ ബുദ്ധിമുട്ട്‌ സഹിച്ചുകൊണ്ട്‌ കുട്ടികളെ അത്തരം സ്കൂളുകളിലയക്കുന്നുണ്ട്‌. അവിടെ കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്നും അതിലൂടെ തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാമെന്നും അവർ വിശ്വസിക്കുന്നു. സമാനമായ സാഹചര്യങ്ങൾ ആരോഗ്യ മേഖലയിലും നിലനിൽക്കുന്നുണ്ട്‌. സൗജന്യ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രികളെ ആശ്രയിക്കാതെ വലിയ ഫീസ്‌ ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ പോകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌.

സർക്കാർ നേരിട്ടും സേവനമനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഒരു നൂറ്റാണ്ടുകാലം നടത്തിയ പ്രവർത്തനങ്ങളാണ്‌ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കിയത്‌. സേവനമനോഭാവത്തോടെ ഈ മേഖലകളിൽ പ്രവേശിച്ച സ്ഥാപനങ്ങളെയൊക്കെ ലാഭക്കൊതി കീഴ്പെടുത്തിക്കഴിഞ്ഞു. വൻലാഭം കൊയ്യാനുള്ള സാധ്യത കണ്ടുകൊണ്ട്‌ പുതിയ സംരംഭകരും എത്തിയിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സർക്കാർ ദീർഘകാലമായി പിന്തുടരുന്ന സമീപനത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. സർക്കാരിന്റെ ലക്ഷ്യം ലാഭമാകാൻ പാടില്ല. അതേസമയം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സാമ്പത്തികശേഷിയുള്ളവരിൽ നിന്ന്‌ ചില സേവനങ്ങൾക്ക്‌ മിതമായ ചാർജ്ജ്‌ ഈടാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. സർക്കാർ നൽകുന്ന സേവനം സൗജന്യമായി ലഭിക്കാനുള്ള അർഹത തങ്ങൾക്കുണ്ടെന്ന ചിന്ത ജനമനസുകളിൽ നിന്ന്‌ ദൂരീകരിക്കുന്നതിന്‌ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർന്നുകൊണ്ടിരുന്ന ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവച്ച്‌ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞവയുണ്ട്‌. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്‌ തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂൾ. അനാദായകരമായ സ്കൂളുകളെ രക്ഷിക്കുന്നതിന്‌ സർക്കാർ പരിഗണിക്കുന്ന ഒരു പദ്ധതി അത്തരത്തിലുള്ള മൂന്നെണ്ണത്തെ വീതം കോട്ടൺഹിൽ പോലുള്ള സ്കൂളുകളുമായി ബന്ധിപ്പിക്കുകയാണ്‌. വേണ്ടത്ര ആലോചനയും മുൻകരുതലും കൂടാതെ അത്തരത്തിലുള്ള പദ്ധതി നടപ്പാക്കിയാൽ രോഗബാധിതമായ സ്കൂളിന്റെ നില മെച്ചപ്പെടുന്നതിനു പകരം നല്ല ആരോഗ്യമുള്ള സ്കൂളിന്റെ അവസ്ഥ മോശമാകാനിടയുണ്ട്‌. ഏതായാലും ഈ പദ്ധതിയെയും ഒരു അഢോക്ക്‌ പരിപാടിയായ കാണാനാകൂ. വിശദമായ പഠനങ്ങൾ നടത്തി സ്കൂളുകൾ പൂട്ടേണ്ട സാഹചര്യം ഇല്ലാതാക്കിയാലെ പ്രശ്നത്തിന്‌ പൂർണ പരിഹരമാകൂ. (ജനയുഗം, ജൂലൈ 6, 2016)