Wednesday, June 22, 2016

തീരുമാനങ്ങൾ ജനതാൽപര്യങ്ങൾക്ക്‌ അനുസൃതമാകണം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
ജനയുഗം

സർക്കാർ പുതിയ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്നു. പലതും എതിർപ്പ്‌ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു തീരുമാനം ആരെയെങ്കിലും ദോഷകരമായി ബാധിക്കുമെങ്കിൽ അവർ അതിനെ എതിർക്കും. അതിനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയിൽ അവർക്കുണ്ടുതാനും. എന്നാൽ വിശാല ബഹുജനതാൽപര്യങ്ങൾക്ക്‌ മുൻഗണന നൽകാനുള്ള ചുമതല സർക്കാരിനുണ്ട്‌.

യുഡിഎഫ്‌ സർക്കാർ നികത്താൻ അനുമതി നൽകിയ മെത്രാൻ കായൽ പ്രദേശത്തും ആറന്മുളയിൽ വിമാനത്താവളത്തിനായി സ്വകാര്യസംരംഭകർ കണ്ടെത്തിയ സ്ഥലത്തും കൃഷിയിറക്കുമെന്ന മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷക്ക്‌ വക നൽകുന്നു. ഏറെ കാലമായി കൃഷിഭൂമി ചുരുങ്ങിവരികയാണ്‌. ഈ തീരുമാനം ആ പ്രവണത അവസാനിപ്പിച്ച്‌ കൃഷിക്ക്‌ കൂടുതൽ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിന്റെ തുടക്കമാകട്ടെ. കൃഷി ചെയ്തു ഉപജീവനം നടത്താൻ കഴിവുള്ള ഭൂരഹിതർ സംസ്ഥാനത്തുണ്ടെന്ന്‌ മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലെ സമരങ്ങളിൽ നിന്ന്‌ വ്യക്തമായിട്ടുണ്ട്‌. അവരെ എങ്ങനെ പുതിയ പദ്ധതിയുടെ ഭാഗമാക്കാമെന്ന്‌ സർക്കാർ ആലോചിക്കണം.

വീണ്ടെടുക്കുന്നയിടങ്ങളിൽ കൃഷി നടത്തിപ്പിന്റെ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്‌. സർക്കാർ നേരിട്ട്‌ ആ ചുമതല ഏറ്റെടുക്കുന്നത്‌ ആശാസ്യമോ അഭിലഷണീയമോ അല്ല. നെൽകൃഷി ആദായകരമല്ലാതായതിന്‌ പല കാരണങ്ങളുണ്ട്‌. കൃഷിഭൂമി ശിഥിലമായതും യന്ത്രങ്ങളുടെ ഉപയോഗം അസാധ്യമായതും അക്കൂട്ടത്തിൽ പെടുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ മെത്രാൻ കായൽ പ്രദേശത്തും ആറന്മുളയിലും ലഭ്യമാകുന്ന ഭൂമി വെട്ടിമുറിക്കാതെ ഭൂരഹിതരായ കർഷകരുടെ സംഘങ്ങൾക്ക്‌ കൂട്ടുകൃഷിക്കായി നൽകാനാകുമോ എന്ന്‌ പരിശോധിക്കാവുന്നതാണ്‌.

ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സമ്മിശ്രപ്രതികരണങ്ങളുളവാക്കിയിട്ടുണ്ട്‌. ഇത്‌ യഥാർഥത്തിൽ ഒരു പുതിയ തീരുമാനമല്ല. അധികാരത്തിലിരിക്കെ യുഡിഎഫും എൽഡിഎഫും പല തവണ ഇത്തരത്തിലുള്ള തീരുമാനമെടുത്തിരുന്നു. അത്‌ നടപ്പാക്കുന്നതിന്‌ തടസം നിന്ന ഘടകങ്ങളൊക്കെ നിലനിൽക്കെ ഇനി ഈ വിഷയത്തിൽ ചർച്ചകളൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ ബലം പ്രയോഗിച്ചാണെങ്കിലും പദ്ധതി നടപ്പാക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന സൂചനയാണ്‌ നൽകുന്നത്‌.

ഈ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായ പങ്ക്‌ വഹിച്ചിട്ടുള്ള സംഘടനകൾ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യവിരുദ്ധവും ഇരകളോടുള്ള വെല്ലുവിളിയുമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മുൻ എൽഡിഎഫ്‌ സർക്കാർ 2010ൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ദേശീയപാത 45 മീറ്ററിൽ ബിഒടി അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന്‌ അംഗീകാരം നൽകിയപ്പോൾ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇതേ തരത്തിൽ പ്രതികരിച്ചിരുന്നു. പരിഷത്ത്‌ അന്ന്‌ നൽകിയ മൂന്നറിയിപ്പിന്‌ ഇന്നും പ്രസക്തിയുണ്ട്‌. ‘കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കു മുന്നിൽ കേരളത്തിലെ സർവകക്ഷികളും കീഴടങ്ങുന്ന ദയനീയമായ കാഴ്ചയാണ്‌ കാണാൻ കഴിയുന്നത്‌,’ പരിഷത്ത്‌ പ്രസ്താവനയിൽ പറഞ്ഞു. ‘കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം രാഷ്ട്രീയമായ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്‌.’

ആ സർവകക്ഷി യോഗത്തിന്‌ മുമ്പ്‌ മറ്റൊരു സർവകക്ഷി യോഗം ബിഒടി ഒഴിവാക്കി 30 മീറ്ററിൽ നാലൂവരിപ്പാത നിർമ്മിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അതിലേക്ക്‌ തിരിച്ചുപോകാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറാകണം. വീതി 30 മീറ്ററായി പരിമിതപ്പെടുത്തിയാലും നിശ്ചിത വീതിയുള്ള നാലു വരികൾ നിർമ്മിക്കാനാകും. വാണിജ്യ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ്‌ റോഡ്‌ നിർമ്മാതാക്കൾ 45 മീറ്റർ വേണമെന്ന്‌ ശഠിക്കുന്നത്‌. അതേ സമയം സർവീസ്‌ ലെയിനുകൾ ഒഴിവാക്കേണ്ടി വരുമെന്നും ഇത്‌ അപകടസാധ്യത കൂട്ടുമെന്നുമുള്ള വാദം പൂർണമായും തള്ളിക്കളയാനാവില്ല.

ബുദ്ധിപൂർവം സമീപിച്ചാൽ പാതയുടെ വീതി സംബന്ധിച്ച ഭിന്നതകൾ മറികടക്കാനാകും. വീതി കൂടുമ്പോൾ വഴിയോരത്തെ വീടുകളും കടകളും പൊളിക്കേണ്ടി വരികയും ലക്ഷക്കണക്കിനാളുകൾ വഴിയാധാരമാകുകയും ചെയ്യും. അതുകൊണ്ടാണ്‌ പദ്ധതിക്കെതിരെ വലിയ തോതിൽ എതിർപ്പ്‌ ഉയരുന്നത്‌. സമഗ്രമായ പഠനം നടത്തി എത്രപേർക്ക്‌ വാസസ്ഥലവും ഉപജീവനമാർഗവും നഷ്ടപ്പെടുമെന്ന്‌ തിട്ടപ്പെടുത്തി അവരുടെ പുനരധിവാസവും പദ്ധതിയുടെ ഭാഗമാക്കുകയാണ്‌ ഇതിനുള്ള ഒരു പരിഹാരം. ലാഭമല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാത്ത കമ്പനികൾക്ക്‌ ഇതിൽ താൽപര്യമുണ്ടാവില്ല. എന്നാൽ സർക്കാരിന്‌ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുണ്ട്‌.

മറ്റൊരു സാധ്യത ഉയർപാത ആണ്‌. ഭൂതലത്തിൽ 30 മീറ്റർ വീതി നിലനിർത്തിക്കൊണ്ട്‌ നെടുംതൂണുകളുയർത്തി അവയ്ക്കുമീതെ നാലു വരിയുള്ള ഉയർപാത നിർമ്മിക്കാവുന്നതാണ്‌. കൂടുതൽ ഭൂമി ഏറ്റെടുക്കാതെ യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ ഇത്‌ സഹായിക്കും. നിർമ്മാണ ചിലവ്‌ തീർച്ചയായും ഉയരും. ലക്ഷക്കണക്കിനാളുകളുടെ പുനരധിവാസത്തിനുള്ള ചിലവ്‌ ലാഭിക്കാമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ അധിക ചിലവ്‌ ഒരു വലിയ ഭാരമാകാനിടയില്ല. ഈ ആശയം കഴിഞ്ഞ കൊല്ലം സർക്കാരിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇൻഡ്യക്കും നൽകിയ ഒരു രേഖയിൽ കളക്ടർ ബിജു പ്രഭാകർ അവതരിപ്പിച്ചിരുന്നു. ഒരു കിലോമീറ്റർ ഉയർപാത നിർമ്മിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്ന്‌ അദ്ദേഹം കണക്കാക്കുന്നു. ഭൂതലത്തിൽ 45 മീറ്റർ വീതിയിൽ പാത വികസിപ്പിക്കാൻ വേണ്ടത്‌ 75 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കളിയിക്കാവിള മുതൽ കാസർകോട്‌ വരെ ദേശീയപാതയുടെ ഇരുവശത്തും ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്‌. ഈ സാഹചര്യത്തിൽ കടന്നുപോകുന്ന ഓരോ ദിവസവും പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്‌. അതുകൊണ്ട്‌ പാത വികസനം അടിയന്തരശ്രദ്ധ അർഹിക്കുന്നു. സർക്കാർ ഇനി ചർച്ചയില്ലെന്ന നിലപാട്‌ തിരുത്തി പുതിയ ആശയങ്ങളും പരിഗണിച്ച്‌ എത്രയും വേഗം ബഹുജനതാൽപര്യങ്ങൾക്കനുസൃതമായ ഒരു തീരുമാനം കൈക്കൊള്ളണം.

ആധാരമെഴുത്തുകാരുടെ സഹായം കൂടാതെ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിൽ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്‌. ഇതിനെതിരെ ആധാരമെഴുത്തുകാർ രംഗത്തു വന്നിട്ടുണ്ട്‌. ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ള തങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ പ്രമാണങ്ങൾ തയ്യാറാക്കിയാൽ അബദ്ധങ്ങൾ കടന്നുകൂടുമെന്ന്‌ അവർ പറയുന്നു. ഈ വാദത്തിൽ കഴമ്പില്ലെന്ന്‌ പറഞ്ഞുകൂടാ. എന്നാൽ അവർക്കും അപ്രമാദിത്തം അവകാശപ്പെടാനാകില്ല. അടുത്ത കാലത്ത്‌ ഒരു ആധാരത്തിൽ കണ്ട തെറ്റുകൾ തിരുത്താനുള്ള ശ്രമത്തിനിടയിൽ ഒരാധാരമെഴുത്തുകാരൻ എന്നോട്‌ പറഞ്ഞത്‌ തെറ്റില്ലാത്ത ഒരാധാരവുമുണ്ടാകില്ലെന്നാണ്‌.

ഇന്ന്‌ ഫ്യൂഡൽകാല സ്വാധീനം ഏറ്റവും ശക്തമായി പ്രതിഫലിക്കുന്നത്‌ ഭൂമിസംബന്ധമായ രേഖകൾ തയ്യാറാക്കുന്നിടത്താകണം. ദുർഗ്രഹമായ ഭാഷയിലൂടെ അനാവശ്യമായ നിഗൂഢത നിലനിർത്തുന്ന ആധാരമെഴുത്തു രീതി പരിഷ്കരിക്കേണ്ടതാണ്‌. സർക്കാർ തയ്യാറാക്കുന്ന മാതൃകാ രേഖകളിലൂടെ അതിന്‌ തുടക്കം കുറിക്കാവുന്നതാണ്‌. ആധാരമെഴുത്തുകാരുടെ എതിർപ്പിനു പിന്നിൽ ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ഭയമുണ്ട്‌. അത്‌ എത്രമാത്രം ശരിയാണെന്നത്‌ പരിശോധന അർഹിക്കുന്നു. അവരുടെ സഹായം കൂടാതെ പ്രമാണങ്ങൾ തയ്യാറാക്കാനും രജിസ്റ്റർ ചെയ്യാനും കഴിയുമെന്നതുകൊണ്ട്‌ എല്ലാവരും അവരെ ഒഴിവാക്കാനിടയില്ല. അതേസമയം നിലവിൽ ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നവരെ പരിഷ്കാരം പ്രതികൂലമായി ബാധിക്കുമെങ്കിൽ അവരുടെ പുനരധിവാസത്തിന്‌ ഉചിതമായ പദ്ധതിയുണ്ടാകണം. (ജനയുഗം, ജൂൺ 22, 2016).

Wednesday, June 15, 2016

മാറി ചിന്തിച്ചാൽ എല്ലാം ശരിയാവും

പാഠഭേദത്തിന്റെ ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പാണിത്. പുതിയ സർക്കാരിലുള്ള പ്രതീക്ഷകളെ കുറിച്ച് ഡോ. ബി.ഇൿബാൽ, ശാരദക്കുട്ടി, പി.ഗീത, മ്യൂസ് മേരി, ദീദി ദാമോദരൻ, ഡോ. ഖദീജാ മുംതാസ് തുടങ്ങിയവർ എഴുതിയതും ഈ ലക്കത്തിലുണ്ട്.   

 ബി.ആർ.പി. ഭാസ്കർ

അതിവേഗത്തിൽ നഗരവത്കരണം നടക്കുന്ന നാടാണ് നമ്മുടേത്. ഇത് മനസിലാക്കി യഥാകാലം അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കാതിരുന്നതുകൊണ്ടാണ് നാം കുറച്ചു നാളായി നേരിടുന്ന മാലിന്യസംസ്കരണം പോലുള്ള പ്രശ്നങ്ങൾ ഉയർന്നുവന്നത്. അഴിമതി ആരോപണങ്ങൾ വിളിച്ചുവരുത്തിയ പല പരിപാടികളും നമ്മുടെ ആവശ്യങ്ങൾ പഠിക്കാതെ യന്ത്രസാമഗ്രികളൊ മറ്റെന്തെങ്കിലുമൊ വിൽക്കാനാഗ്രഹിക്കുന്നവരുമായി കരാറിൽ ഏർപ്പെട്ടതിന്റെ ഫലമായാണുണ്ടായത്. സംസ്ഥാന സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി ശാസ്ത്രീയമായ രീതിയിൽ വിശാല വീക്ഷണത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി അവ നടപ്പാക്കുകയും വേണം.
ല്ലാവർക്കും ആഹാരവും തല ചായ്ക്കാനിടവും, ഐ.ടി മേഖലയിലുൾപ്പെടെ 25 ലക്ഷം തൊഴിലുകൾ, അഞ്ചു കൊല്ലത്തേക്ക് വിലക്കയറ്റമില്ലാത്ത വിപണി എന്നിങ്ങനെ ചില പരിപാടികൾ എൽ.ഡി.എഫ് പ്രകടനപത്രത്തിലുണ്ട്. എങ്ങനെയാണ് ഇതെല്ലാം ചെയ്യാൻ പോകുന്നതെന്ന് അത് പറയുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.
പല കാലങ്ങളിൽ നടപ്പാക്കിയ ഏതാനും ക്ഷേമപദ്ധതികൾ നിലവിലുണ്ട്. അവയിൽ പലതും കേരളം ദരിദ്ര സംസ്ഥാനമായിരുന്നപ്പോൾ തുടങ്ങിയവയാണ്. മാറിയ സാഹചര്യങ്ങളിൽ അവയെ ഏകോപിപ്പിക്കുകയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പൊതു ക്ഷേമ ആരോഗ്യ പദ്ധതിയായി വികസിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത ആരായണം.
ക്ഷേമപരിപാടികളുടെ നടത്തിപ്പിലെ പക്ഷപാതപരമായ സമീപനം ജനാധിപത്യത്തിൽ പൊതുവെയും, രാഷ്ട്രീയ കക്ഷികളിൽ പ്രത്യേകിച്ചും, വിശ്വാസം നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. നീതിപൂർവമായ രീതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനു വ്യവസ്ഥ ചെയ്യണം.
സി.പി.എമ്മിന്റെ പൂർണ്ണ പിന്തുണയില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ എൽ.ഡി.എഫ് മുഖ്യമന്ത്രിക്ക്  ഫലപ്രദമായി പ്രവർത്തിക്കാനായില്ല. പിണറായി വിജയന് അങ്ങനെയൊരു പ്രശ്നമില്ല. നോക്കുകൂലി തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ സി.പി.എം. നേതാവ് അദ്ദേഹമാണ്. മാറി ചിന്തിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇത് വ്യക്തമാക്കുന്നു. ആവശ്യമുള്ളിടത്ത് മാറി ചിന്തിച്ച് എല്ലാം ശരിയാക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ. (മേയ് 22, 2016)

Wednesday, June 8, 2016

പരിസ്ഥിതി സംരക്ഷണം ഒരു ശാസ്ത്രശാഖ

ബി ആർ പി ഭാസ്കർ
 ജനയുഗം

എൽഡിഎഫ്‌ സർക്കാർ ചുമതലയേറ്റ്‌ ദിവസങ്ങൾക്കുള്ളിൽ കടകംപള്ളി സുരേന്ദ്രൻ, ഇ പി ജയരാജൻ എന്നീ പുതുമുഖ മന്ത്രിമാർ പരിസ്ഥിതി സംബന്ധമായ കാരണങ്ങളാൽ ഉപേക്ഷിക്കാൻ നിർബന്ധിതമായ അതിരപ്പിള്ളി പദ്ധതിയും കണ്ടൽകാട്‌ പാർക്ക്‌ പദ്ധതിയും കുത്തിപ്പൊക്കിയത്‌ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനത്തെ കുറിച്ച്‌ സംശയങ്ങളുണർത്തുന്നു. ആദ്യത്തേത്ത്‌ സർക്കാർ തലത്തിൽ തയ്യാറാക്കപ്പെട്ട ജലവൈദ്യുത പദ്ധതിയാണ്‌. രണ്ടാമത്തേത്‌ സിപിഐഎം നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റി ആവിഷ്കരിച്ച വിനോദസഞ്ചാര പദ്ധതിയാണ്‌. ശാസ്ത്രീയമായ പഠനങ്ങളിലൂടെ വെളിപ്പെട്ട എന്തെങ്കിലും പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഈ വിനാശകരമായ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്‌.

അതിരപ്പിള്ളി പ്രശ്നത്തിൽ മന്ത്രിയുടെ സമീപനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്താവം സിപിഐയുമായി പരസ്യമായ വാക്കുതർക്കത്തിലേക്ക്‌ നയിച്ചിട്ടുമുണ്ട്‌. പരിസ്ഥിതിവാദമുയർത്തി വികസന പദ്ധതികൾക്ക്‌ തടസം സൃഷ്ടിക്കുന്നവരെ മുഖ്യമന്ത്രി പരിസ്ഥിതിമൗലികവാദികളെന്ന്‌ മുദ്രകുത്തി. ഈ വിഷയത്തിലുള്ള ചേരിതിരിവിന്റെ സ്വഭാവം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്‌. ഒരു വശത്ത്‌ വികസനവാദികളും (അഥവാ വികസന മൗലികവാദികളും) മറുവശത്ത്‌ പരിസ്ഥിതി വാദികളും (അഥവാ പരിസ്ഥിതി മൗലികവാദികളും) ആണെന്നത്‌ തികച്ചും ഉപരിപ്ലവമായ കാഴ്ചപ്പാടാണ്‌. ഓരോ പരിസ്ഥിതി പ്രശ്നവും സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു വശത്ത്‌ സാമ്പത്തിക സ്ഥാപിത താൽപര്യങ്ങളും മറുവശത്ത്‌ വിശാല സാമൂഹ്യ താൽപര്യങ്ങളുമാണെന്ന്‌ കാണാനാകും. ചിലർക്ക്‌ കാടും കുന്നും പുഴയും കായലുമൊക്കെ വിറ്റ്‌ കാശാക്കി കീശ വീർപ്പിക്കാനുള്ള ആസ്തികളാണ്‌. എന്നാൽ ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അവ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിനായി സംരക്ഷിക്കേണ്ട പ്രകൃതി വിഭവങ്ങളാണ്‌.

കേരളത്തിൽ സ്ഥാപിത താൽപര്യങ്ങളും ബഹുജനതാൽപര്യങ്ങളും ആദ്യമായി ഒരു പദ്ധതിയുടെ പേരിൽ ഏറ്റുമുട്ടിയത്‌ വൈദ്യുതി ഉൽപാദനത്തിനായി സംരക്ഷിത വനപ്രദേശമായ സെയിലന്റ്‌വാലിയിൽ അണ കെട്ടാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ്‌. എല്ലാ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥന്മാരും തൊഴിലാളി സംഘടനകളും മാധ്യമങ്ങളും അന്ന്‌ ഒരു വശത്തായിരുന്നു. വൈദ്യുതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിതം സുഖകരമാക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിൽ മധ്യവർഗ്ഗവും ഏറെക്കുറെ അവരോടൊപ്പം നിന്നു. മറുവശം അതീവ ദുർബലമായിരുന്നു. ഏതാനും കവികളും സാംസ്കാരിക പ്രവർത്തകരും മാത്രം. അന്നത്തെ കേന്ദ്ര നേതൃത്വത്തിന്‌ വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ നല്ല ബോധമുണ്ടായിരുന്നതു കൊണ്ടാണ്‌ പദ്ധതി തടയപ്പെട്ടത്‌.

മുഖ്യമന്ത്രിയെന്ന നിലയിൽ സെയിലന്റ്‌ വാലി പദ്ധതിക്കുവേണ്ടി വാദിച്ച പി കെ വാസുദേവൻ നായർ അന്ന്‌ തങ്ങളെടുത്ത നിലപാട്‌ തെറ്റായിരുന്നെന്ന്‌ വർഷങ്ങൾക്കുശേഷം ഏറ്റുപറഞ്ഞു. അതിനെ തുടർന്നാണ്‌ സിപിഐ നിലപാട്‌ പുനഃപരിശോധിച്ച്‌ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിച്ചത്‌.
പരിസ്ഥിതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ ബഹുജനതാൽപര്യങ്ങൾ അവഗണിച്ചുകൊണ്ട്‌ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ദുരന്തഫലങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചു കിടപ്പുണ്ട്‌. എന്നിട്ടും ഈ വിഷയത്തിൽ മറ്റ്‌ രാഷ്ട്രീയ കക്ഷികൾ പുനർചിന്തനത്തിന്‌ തയാറാകാത്തത്‌ സ്ഥാപിത താൽപര്യങ്ങളുടെ ശക്തിക്ക്‌ തെളിവാണ്‌.

ജനകീയസമരങ്ങളുടെ ഫലമായി വായുവും വെള്ളവും മലിനീകരിച്ച പല പ്രവർത്തനങ്ങളും നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായിട്ടുണ്ട്‌. കാസർകോട്ട്‌ എൻഡോസൾഫാൻ വിതറി ദുരിതം വിതച്ചത്‌ ഒരു പൊതുമേഖലാ സ്ഥാപനമാണ്‌. വിഷം വിതറുന്നത്‌ നിർത്തിയിട്ട്‌ വർഷങ്ങളേറെയായെങ്കിലും അവിടെ ഇപ്പോഴും വൈകല്യമുള്ള കുട്ടികൾ ജനിക്കുന്നു. തൊഴിൽ സൃഷ്ടിക്കാനായി സർക്കാർ ക്ഷണിച്ചുകൊണ്ടു വന്ന വൻകിട മുതലാളിയുടെ സ്വകാര്യ സ്ഥാപനമാണ്‌ ചാലിയാർ പുഴയും സമീപപ്രദേശത്തെ വായുവും വിഷലിപ്തമാക്കിയത്‌. നീണ്ട ബഹുജന പ്രക്ഷോഭത്തെ തുടർന്ന്‌ ഫാക്ടറി അടച്ചുപൂട്ടപ്പെട്ടു. അതോടെ മരിച്ചുകൊണ്ടിരുന്ന പുഴയ്ക്ക്‌ പുനർജന്മമുണ്ടായി. എല്ലാ പരിസ്ഥിതി നശീകരണവും ഈവിധത്തിൽ തിരുത്താവുന്നതല്ല.

പ്ലാച്ചിമടയിൽ വലിയതോതിൽ വെള്ളം ഊറ്റിയെടുക്കുകയും കൃഷിഭൂമി ഉപയോഗശൂന്യമാക്കുകയും ചെയ്ത ബഹുരാഷ്ട്ര കമ്പനികൾക്കും ജനരോഷത്തെ തുടർന്ന്‌ പ്രവർത്തനം നിർത്തേണ്ടി വന്നു. മലിനീകരണത്തിനുത്തരവാദിയായ കമ്പനിയിൽ നിന്ന്‌ ജനങ്ങൾക്ക്‌ നഷ്ടപരിഹാരം നേടാനുതകുന്ന ഒരു നിയമം കേരള നിയമസഭ പാസാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരുന്നു. കേന്ദ്ര അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതുകൊണ്ട്‌ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ വിഷയം ശക്തമായി കേന്ദ്രത്തിന്റെ മുന്നിലുയർത്താൻ സംസ്ഥാനത്തെ ഒരു സർക്കാരും മെനക്കെട്ടിട്ടില്ല.

തിരുവനന്തപുരം നഗരസഭ തങ്ങളുടെ ഗ്രാമത്തിൽ സ്ഥാപിച്ച മാലിന്യസംസ്കരണശാല പൂട്ടിക്കാൻ വിളപ്പിൽശാലയിലെ ജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിന്‌ ജനകീയസമരങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്‌. നഗരസഭയുടേത്‌ തികച്ചും അശാസ്ത്രീയമായ പദ്ധതിയായിരുന്നു. ഒരു വ്യവസായി സ്ഥാപിച്ച ഫാക്ടറി പിന്നീട്‌ നഗരസഭ ഏറ്റെടുക്കുകയും ജനഹിതത്തിന്‌ വിരുദ്ധമായി അത്‌ നിലനിർത്താൻ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തുകയും ചെയ്തു. ജനരോഷത്തിന്റെ മുന്നിൽ നഗരസഭയ്ക്കും സർക്കാരിനും സർവോന്നത കോടതിക്കും പിൻവാങ്ങേണ്ടി വന്നു.

രാഷ്ട്രീയ കേരളത്തിന്റെ ജനദ്രോഹപരമായ നടപടികളുടെയും അതിനെതിരെ ജനങ്ങൾ നടത്തിയ വിജയകരമായ സമരങ്ങളുടെയും ചരിത്രം വളരെ നീണ്ടതാണ്‌. ഈ സമരങ്ങളിൽ പരിസ്ഥിതി പ്രശ്നം അടങ്ങിയിരുന്നെങ്കിലും അടിസ്ഥാനപരമായി അവയെല്ലാം സ്ഥാപിത താൽപര്യങ്ങളും ബഹുജനതാൽ്പര്യങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളായിരുന്നു. മിക്ക രാഷ്ട്രീയ കക്ഷികളും, തുടക്കത്തിൽ സ്ഥാപിത താൽപര്യങ്ങൾക്കൊപ്പമായിരുന്നു. ജനങ്ങൾ സമരത്തിനൊപ്പമാണെന്ന്‌ ബോധ്യമായപ്പോൾ ഒറ്റപ്പെടൽ ഒഴിവാക്കാനായി കക്ഷികൾ പ്രാദേശിക നേതാക്കളെ സമരത്തിനനുകൂലമായ നിലപാടെടുക്കാൻ അനുവദിച്ചു. എന്നാൽ അവയുടെ സംസ്ഥാന നേതൃത്വം വ്യക്തമായും ജനപക്ഷത്ത്‌ നിലയുറപ്പിച്ച ഒരവസരം ഓർത്തെടുക്കാൻ എളുപ്പമല്ല. പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടതുകൊണ്ടൊ മുഖം മിനുക്കൽ നടത്തിയതുകൊണ്ടൊ ഈ ചരിത്രസത്യം മറച്ചുപിടിക്കാനാവില്ല.

വൈദ്യുതി വിഷയത്തിൽ കേരളം പതിറ്റാണ്ടുകൾ പിന്നിലാണ്‌. ജലവൈദ്യുതി പദ്ധതികളിൽ മാത്രം പ്രവർത്തിച്ചു പരിചയമുള്ള വൈദ്യുതി എൻജിനീയർമാർക്ക്‌ അതിനപ്പുറം ചിന്തിക്കാൻ കഴിയുന്നില്ല. മറ്റൊരു സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു വൈദ്യുതി പദ്ധതി വിദേശ സഹായത്തോടെ ബ്രഹ്മപുരത്ത്‌ സ്ഥാപിക്കപ്പെട്ടിരുന്നു. അത്‌ ഇന്ന്‌ പൂർണമായി പ്രവർത്തിക്കുന്നില്ല. ജലേതര പദ്ധതികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിച്ചാൽ കാറ്റാടി, സൗരോർജ്ജ പദ്ധതികളിലൂടെ പരിസ്ഥിതിക്ക്‌ വലിയ കോട്ടം തട്ടാത്ത രീതിയിൽ നമ്മുടെ വൈദ്യുതി പ്രശ്നത്തിന്‌ പരിഹാരം കാണാനാകും.

കണ്ടൽകാട്‌ പാർക്ക്‌ പദ്ധതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടില്ല. ഇ പി ജയരാജന്റെ പ്രസ്താവം അദ്ദേഹം തള്ളിപ്പറയാത്തതിനാൽ അദ്ദേഹം അതിനെയും അനുകൂലിക്കുന്നെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

തെറ്റുകളിൽ നിന്ന്‌ തെറ്റുകളിലേയ്ക്കുള്ള പോക്ക്‌ അവസാനിച്ചേ മതിയാകൂ. ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയെന്ന നിലയിൽ വികസന സമീപനത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക്‌ നേതൃത്വം നൽകാൻ സി.പി. ഐഎം തയ്യാറാകണം. പരിസ്ഥിതി സംരക്ഷണം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ്‌. തൈ നടൽ പോലുള്ള പ്രതീകാത്മക പരിപാടികൾ ശാസ്ത്രീയ നടപടികൾക്ക്‌ പകരമാവില്ല.