Monday, September 22, 2014

സൽമാൻ എന്തിനാണ് ജയിലിൽ കിടക്കുന്നത്
ബി.ആർ. പി. ഭാസ്കർ

ആഗസ്റ്റ് 19ന് തിരുവനന്തപുരത്തിരുന്ന്  എം. സൽമാൻ എന്ന 25 വയസുകാരൻ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു: “സഖി, ലളിത സത്യം എന്നത് അതിസങ്കീർണമായ ഒരു നുണയാണെന്ന് സഖാവ് നിഷെ പറഞ്ഞിട്ടുണ്ട്.”  ഒരു തിയേറ്ററിൽവെച്ച്  ദേശീയഗാനത്തെ അവഹേളിച്ചെന്നും ഫേസ്‌ബുക്കിൽ ദേശവിരുദ്ധ പോസ്റ്റുകളിട്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് സൽമാന് പിന്നീട് അവിടെ ഒന്നും കുറിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ സൽമാന്റെ ചുവരിൽ കമന്റുകൾ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്നു. പലതും ദേശസ്നേഹത്താൽ വിജ്രംഭിതരായി മനസിലെ വർഗ്ഗീയ ചിന്ത അശ്ലീലഭാഷയിൽ രേഖപ്പെടുത്തുന്നവ. സൽമാനെ പ്രതിരോധിക്കുന്ന ചില അഭിപ്രായപ്രകടനങ്ങളുമുണ്ട്.

തലസ്ഥാന നഗരിയിലെ ജനകീയ സമരവേദികളിൽ നിശ്ശബ്ദ പങ്കാളിയാകാറുള്ള ഫിലോസഫി വിദ്യാർത്ഥിയായ സൽമാൻ 2010 മുതൽ ഫേസ്‌ബുക്കിൽ സജീവമാണ്. യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം, കല, സിനിമ, സാഹിത്യം, യാത്ര എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, 35,000ൽ പരം അംഗങ്ങളുള്ള സ്വതന്ത്രചിന്തകർ/Free Thinkers ന്ന കൂട്ടായ്മയിലെ ഒരംഗവുമാണ്. ഈയിടെ ഒരു സംവാദത്തിൽ nation-state എന്ന ആധുനിക ദേശ-രാഷ്ട്ര സംവിധാനത്തെ കുറിച്ചുള്ള അഭിപ്രായം സൽമാൻ വ്യക്തമാക്കുകയുണ്ടായി. അത് ഇങ്ങനെ: സാമൂഹ്യശാസ്ത്രപരമായി നോക്കുമ്പോൾ ഇന്ത്യ എന്ന ദേശരാഷ്ട്രം, മറ്റെല്ലാ ദേശരാഷ്ട്രങ്ങളെയും പോലെ, ഹിംസയിലൂടെയാണ് ഉണ്ടായതും നിലനിൽക്കുന്നതും. ഭരണകൂട ഭീകരത നിലനിൽക്കുന്ന കശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉദാഹരണങ്ങൾ. Indianness എന്ന dominant സാംസ്കാരിക, സൌന്ദര്യ മൂല്യത്തിന് വെളിയിലുള്ളവർക്ക് അവരുടെ സ്വത്വത്തിന് അനുസരിച്ച് ജീവിക്കാൻ പറ്റുന്നില്ല. അവർ ക്രൂരമായ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്നു. തത്വചിന്താപരമായി നോക്കുമ്പോൾ അതിന്റെ നിലനില്പ് തന്നെ ഹിംസയിലാണ്. ദേശരാഷ്ട്രത്തിന് അകവും പുറവുമുണ്ട്. അതുകൊണ്ടുതന്നെ otherness അരുകുവത്കരിക്കപ്പെടുകയൊ അടിച്ചമർത്തപ്പെടുകയൊ ചെയ്യുമെന്നാണ് എന്റെ അഭിപ്രായം.  

പഠിച്ചതും കേട്ടതും യാന്ത്രികമായി ഉരുവിടാതെ സ്വതന്ത്രമായി ചിന്തിച്ച് നിലപാടെടുക്കാൻ ശ്രമിക്കുന്ന ഒരു മനസിന്റെ ഉടമയാണ് സൽമാൻ എന്ന് മനസിലാക്കാൻ ഇത്രയും ധാരാളം. ആ സ്വഭാവവിശേഷം അടിമത്വം വരിച്ച മനസുകൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല. അവരുടെമേൽ തന്റെ അഭിപ്രായം അടിച്ചേല്പിക്കാൻ സൽമാൻ ശ്രമിക്കുന്നില്ല. തികഞ്ഞ ജനാധിപത്യബോധത്തോടെ എതിരഭിപ്രായക്കാരനോട് ആ യുവാവ് പറയുന്നു: “ക്ഷമിക്കണം, ഞാൻ താങ്കളെ പഠിപ്പിക്കാൻ ശ്രമിച്ചെന്ന് ദയവു ചെയ്ത് വിചാരിക്കരുത്. ഞാൻ മനസിലാക്കിയത് പറഞ്ഞെന്നേയുള്ളു.”  

നിളാ തിയേറ്ററിൽ ദേശീയഗാനം കേട്ടപ്പോൾ സൽമാനും കൂട്ടുകാരും എഴുനേറ്റ് നിന്നില്ലെന്നും ഇതിൽ തങ്ങൾ പ്രതിഷേധിച്ചപ്പോൾ കൂവിയെന്നും കാണിച്ച് ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ പൊലീസ് കേസെടുത്തത്. ഇത് ശരിയാണെങ്കിൽ പരാതി നൽകിയവരും അതിനെ ആസ്പദമാക്കി നടപടി എടുത്ത പൊലീസുദ്യോഗസ്ഥന്മാരും ചട്ടങ്ങളെ കുറിച്ച് നല്ല ധരണയില്ലാത്തവരാണെന്നു കരുതണം. സിനിമാ തിയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കാൻ നിലവിലുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ല.  ഒരു കാലത്ത് അത് അനുവദിച്ചിരുന്നെങ്കിലും ദേശീയഗാനം അവഹേളിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഉപേക്ഷിക്കുകയായിരുന്നു. സമീപകാലത്ത് ഒരു മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സർക്കാരിന്റെ കീഴിലുള്ള തിയേറ്ററുകൾ ദേശീയഗാനമുൾപ്പെടുന്ന വീഡിയൊ പ്രദർശിപ്പിച്ചു തുടങ്ങുകയായിരുന്നു. മന്ത്രിക്ക് ചട്ടങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നത് ഒരു അപരാധമായി കാണേണ്ടതില്ല. ചട്ടങ്ങൾ പഠിച്ചിട്ടല്ലല്ലൊ ഒരാൾ മന്ത്രിയാകുന്നത്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ടത് ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയണമായിരുന്നു.

കേസിനാസ്പദമായ സംഭവത്തിനുശേഷം ആ വീഡിയോ പരിപാടി ചട്ടവിരുദ്ധമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് തിയേറ്ററുകൾ അതുപേക്ഷിച്ചതായി ഞാൻ മനസിലാക്കുന്നു. അവരെപ്പോലെതന്നെ തെറ്റ് തിരുത്താൻ ബാദ്ധ്യതയുള്ള പൊലീസ് അതു ചെയ്യാതെ കേസുമായി മുന്നോട്ടുപോകുന്നത്  വിചിത്രമാണ്. സർക്കാർ ‘ജനസൌഹൃദപര‘മെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പൊലീസ് ഇപ്പോഴും പഴയപോലെ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ കേസിലെ നടപടികൾ വ്യക്തമാക്കുന്നു.  സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സൽമാനെ അറസ്റ്റ് ചെയ്തത്. കയ്യാമം വെക്കലും കുപ്രസിദ്ധമായ ‘നടയടി‘ ആചാരവും നടന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് മൂന്നു വർഷത്തെ ജയിൽശിക്ഷ മാത്രം നൽകാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് കൂട്ടിച്ചേർത്തിട്ടുള്ള രാജ്യദ്രോഹക്കുറ്റം ജീവപര്യന്തം ജയിൽശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.  ജാമ്യം കിട്ടാനുള്ള സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്ന വകുപ്പ് കൂടിയാണത്. തന്മൂലം, അറസ്റ്റ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞ് ഈ വരികൾ എഴുതുമ്പോഴും സൽമാൻ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

ആംനസ്റ്റി ഇന്റെർനാഷനലിന്റെ ഇന്ത്യാ ഘടകമുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളും പ്രശസ്ത ഡോക്കുമെന്ററി നിർമ്മാതാവ് ആനന്ദ് പട്‌വർദ്ധനെപ്പോലെയുള്ള നിരവധി മനുഷ്യാവകാശ പ്രവർത്തകരും സൽമാനെതിരായ പൊലീസ് നടപടി ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. പക്ഷെ പാലം കുലുങ്ങിയാലും കുലുങ്ങാത്തവരാണ്  നമ്മുടെ പൊലീസ് ഉദ്യോഗസ്ഥന്മാരും അവരുടെ രാഷ്ട്രീയ മേലധികാരികളും. കൊളോണിയൽ ഭരണകൂടത്തെ പുറത്താക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രയോഗിക്കാൻ ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയതാണ് പീനൽ കോഡിലുള്ള രാജ്യദ്രോഹക്കുറ്റം. ലോകമാന്യ തിലകിനും മോഹൻ‌ദാസ് ഗാന്ധിക്കുമെതിരെ ചുമത്തപ്പെട്ടൈട്ടിള്ള കുറ്റമാണത്. സ്വതന്ത്ര ഇന്ത്യയിലെ ചട്ടവ്യവസ്ഥയിൽ അതിന് സ്ഥാനമില്ലെന്ന് ജവഹർലാൽ നെഹ്രു പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹമൊ അദ്ദേഹത്തിന്റെ പിൻ‌ഗാമികളൊ അത് എടുത്തുകളയാൻ നിയമനിർമ്മാണം നടത്തിയില്ല. അതേസമയം സ്വാതന്ത്ര്യത്തിന്റെ ആദ്യകാലത്ത് കാലഹരണപ്പെട്ട ആ നിയമ വ്യവസ്ഥ സർക്കാരുകൾ ഉപയോഗിച്ചിരുന്നില്ല. സമീപകാലത്ത് പല സർക്കാരുകളും അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത്  ഇപ്പോഴും അപൂർവ്വമാണ്. എന്നിട്ടും അത് പ്രയോഗിച്ച് ആളുകളെ വേദനിപ്പിക്കുന്നതിൽ അധികൃതർ ആനന്ദം കണ്ടെത്തുന്നു.   

സാഹചര്യങ്ങൾ സൽമാൻ സംഭവത്തെ ഒരു സാധാരണ പൊലീസ് വൈകൃതമായി കാണാൻ അനുവദിക്കുന്നില്ല. ഈ കേസിൽ സൽമാനെ കൂടാതെ ഏതാനും പ്രതികൾ ഉണ്ടെങ്കിലും മറ്റാരെയും പൊലീസ് അറസ്റ്റ്  ചെയ്തിട്ടില്ല. ഹരിഹര ശർമ്മ എന്നൊരു പ്രതി കോടതിയിൽ മുൻ‌കൂർ ജാമ്യം തേടുകയും കോടതി അതനുവദിക്കുകയും ചെയ്തു. ആ യുവാവ് പൊലീസ് സ്റ്റേഷനിൽ പോയി അറസ്റ്റ് വരിച്ച് ഉടൻ തന്നെ ജാമ്യത്തിൽ പോവുകയും ചെയ്തു. ഫേസ്‌ബുക്കിലെ അഭിപ്രായ പ്രകടനവും അതിന്റെ അടിസ്ഥാനത്തിൽ ചുമത്തപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റവും ഐ.ടി നിയമപ്രകാരമുള്ള കുറ്റവും സൽമാനെ കോടതികളുടെ കണ്ണിൽ കൊടുംഭീകരനാക്കുന്നതുപോലെ തോന്നുന്നു. ഇന്ന് ഏറെ ദുരുപയോഗപ്പെടുത്തപ്പെടുന്ന ഒന്നാണ്  ഐ.ടി. ആക്ട്. ഈ നിയമം ഉയർത്തുന്ന പ്രധാന പ്രശ്നം പൂർണ്ണ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യം അനുവദിക്കുന്ന നവമാദ്ധ്യമങ്ങളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുത്തുന്നു എന്നതല്ല, പൊലീസിന് അമിതാധികാരം നൽകുന്നു എന്നതാണ്.  പൊലീസാകട്ടെ അത് നൽകുന്ന അധികാരം രാഷ്ട്രീയ കക്ഷികളുടെ താല്പര്യപ്രകാരം വിനിയോഗിക്കുന്നു.

സാധാരണഗതിയിൽ പൊലീസ് തെറ്റായ നടപടികൾ സ്വീകരിക്കുന്നത് ഭരണകക്ഷിയുടെ താല്പര്യപ്രകാരമാണ്. ശിവ സേനയ്ക്ക് ഇഷ്ടപ്പെടാഞ്ഞ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെയും ലൈക്കിന്റെയും പേരിൽ മഹാരാഷ്ട്രയിൽ രണ്ട് യുവതികൾ അറസ്റ്റു ചെയ്യപ്പെട്ട സംഭവം രാഷ്ട്രീയകക്ഷികൾക്ക് പൊലീസിനെ ചലിപ്പിക്കാൻ അധികാരം വേണമെന്നില്ലെന്ന് കാണിക്കുന്നു. ചില രാഷ്ട്രീയ കക്ഷികൾ എതിരാളികളെ നേരിടാൻ സൈബർ പടയാളികളെ രംഗത്തിറക്കിയിട്ടുണ്ട്. അവർക്കിടയിൽ മാന്യമായി സംവാദത്തിലേർപ്പെടുന്നവരുണ്ട്. എന്നാൽ മാന്യമായി സംവദിക്കാനുള്ള കഴിവില്ലാത്തവരാണ് അവരേക്കാൾ കൂടുതൽ. വ്യക്തിഹത്യ നടത്തുകയും വർഗ്ഗീയ വിദ്വേഷം പരത്തുകയും ചെയ്യുന്നവർ സ്വതന്ത്രമായി വിഹരിക്കുമ്പോഴാണ്  സൽമാനെപ്പോലെ ചുമതലാബോധത്തോടെ ആശയവിനിമയം നടത്തുന്ന ഒരാൾ തുറുങ്കിലടക്കപ്പെടുന്നതും ജാമ്യം കിട്ടാതെ ആഴ്ചകൾ അഴികൾക്കുള്ളിൽ കഴിയുന്നതും.

കൂട്ടുപ്രതിയായ ഹരിഹര ശർമ്മ മുൻ‌കൂർ ജാമ്യത്തിൽ പുറത്തു കഴിയുകയും മറ്റുള്ളവരെ പിടിക്കാൻ  പൊലീസ് വലിയ താല്പര്യം കാട്ടാതിരിക്കുകയും ചെയ്യുമ്പോൾ സൽമാന്റെ പേരു ഒരു പ്രശ്നമാണോ എന്ന ചോദ്യം ഉയരുന്നു. അമേരിക്കയിലെന്ന പോലെ കേരളത്തിലും “എന്റെ പേരു ഖാൻ എന്നാണ് , പക്ഷെ ഞാൻ ഭീകരനല്ല”എന്ന് വിളിച്ചു പറയേണ്ട സാഹചര്യം ഉടലെടുക്കുകയാണോ? കഴിഞ്ഞ പാർലമെന്റ്  തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിലേറിയ ഭാരതീയ ജനതാ പാർട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു അപരനെ ആവശ്യപ്പെടുന്ന അസ്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. അതിൻപ്രകാരം ദേശീയതലത്തിൽ ഹിന്ദുവിന്റെ അപരനാണ് മുസ്ലിം. ചിലയിടങ്ങളിൽ ആ സ്ഥാനത്ത് ക്രിസ്ത്യാനിയുമാകാം. അന്താദ്ദേശീയതലത്തിൽ ഹിന്ദുവിന്റെ സ്ഥാനത്ത് ഇന്ത്യയും മുസ്ലിമിന്റെ സ്ഥാനത്ത് പാകിസ്ഥാനുമാണ്. അതുകൊണ്ടാണ് ഒരു മുസ്ലിം തനിക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുമ്പോൾ ഹിന്ദു വർഗ്ഗീയവാദി അയാളോട് പാകിസ്ഥാനിൽ പോകാൻ പറയുന്നത്. ബി.ജെ.പി  ദേശീയ-അന്താദ്ദേശീയ വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ ഈ അപരത്വ സമീപനം പ്രതിഫലിക്കുന്നതായി കാണാം. ഹിന്ദു വോട്ട് ബാങ്ക് രൂപീകരണ പദ്ധതിയെന്ന നിലയിൽ ആ കക്ഷി വിജയം കണ്ട സാഹചര്യത്തിൽ അതിന്റെ സ്വാധീനം പല മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി സൽമാന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് അവിടെ കണ്ട രണ്ട് പോസ്റ്ററുകൾ രുചിച്ചിട്ടുണ്ടാകില്ല. അമേരിക്കയിൽ നിന്ന് കിട്ടിയതാണ് രണ്ടും. ആഗസ്റ്റ് മാസം ആദ്യം ഫെർഗൂസൺ പട്ടണത്തിൽ ഒരു വെള്ള പൊലീസുകാരൻ നിരായുധനായ കറുത്ത വർഗ്ഗക്കാരനെ വെടിവെച്ചു കൊന്ന സംഭവം അമേരിക്കയിലും പുറത്തും ഉണ്ടാക്കിയ ഒച്ചപ്പാട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആ സംഭവത്തെ തുടർന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം അമേരിക്കക്കാരും പൊലീസിനെ വിശ്വാസമില്ലെന്ന് പറയുകയുണ്ടായി. സൽമാൻ പങ്കു വെച്ച പോസ്റ്ററുകൾ അതിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപെട്ടവയാണ്. ഒന്നിലെ വാക്കുകൾ ഇങ്ങനെയാണ്: “നിങ്ങൾ പൊലീസിനെ എത്രമാത്രം വിശ്വസിച്ചാലും, ഓർക്കുക നിങ്ങളെ ഒരിക്കലും വിശ്വസിക്കാതിരിക്കാനാണ്  പൊലീസിനെ പരിശീലിപ്പിച്ചിട്ടുള്ളത്.”  മറ്റേ പോസ്റ്റർ “പൊലീസിനോട് എങ്ങനെ സംസാരിക്കണം“ എന്നു ചോദിച്ചുകൊണ്ട് “അരുത്” എന്ന് ഉത്തരം നൽകുന്നു. ഈ പോസ്റ്ററുകൾ അന്വേഷണോദ്യോഗസ്ഥന്മാരുടെ വർഗ്ഗബോധം ജ്വലിപ്പിച്ചിട്ടുണ്ടാകാം.

സൽമാനെ അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥൻ മുസ്ലിം നാമധാരിയാണ്. സൽമാന് ജാമ്യം നിഷേധിച്ച അവധിക്കാല ജില്ലാ സെഷൻസ് ജഡ്ജി വാദം കേൾക്കുന്നതിനിടയിൽ സന്ദർഭം ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. അദ്ദേഹവും മുസ്ലിം നാമധാരിയാണ്. ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികളിൽ രാജ്യസ്നേഹ വികാരം ആളിക്കത്തിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ബന്ധപ്പെട്ടവർക്ക് അവരുടെ പേരുകൾ ബാദ്ധ്യതയാകുന്നുണ്ടോ എന്നത് സൂക്ഷ്മപരിശോധന അർഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യാപക ദിന പ്രഭാഷണം എല്ലാ സ്കൂൾകുട്ടികളും കേൾക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക്  എഴുതിയിരുന്നു. ഇത്തരത്തിൽ കുട്ടികളുടെ മേൽ പ്രസംഗം അടിച്ചേല്പിക്കാനുള്ള അധികാരമൊ അവകാശമൊ കേന്ദ്രത്തിനില്ല. ചില ബി.ജെ.പിയിതര സർക്കാരുകൾ അതിനാൽ കേന്ദ്ര നിർദ്ദേശം അവഗണിക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്ര നിർദ്ദേശപ്രകാരം വേണ്ട ഏർപ്പാടുകൾ ചെയ്യാൻ എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ടു. അതിനുശേഷം സർക്കാർ വിഷയം ഉന്നതതലത്തിൽ പുന:പരിശോധിക്കുകയും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ കുട്ടികളെ നിർബന്ധിക്കേണ്ടെന്ന്  തീരുമാനിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് അറിയാതെയാണ്  വകുപ്പ് മേധാവി ആദ്യ ഉത്തരവ് ഇറക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ അറിവോടെയാണ്  അത് ചെയ്തതെങ്കിൽ മുസ്ലിംനാമം മന്ത്രിയെയും സമ്മർദ്ദത്തിലാക്കിയോ എന്ന ചോദ്യം അസ്ഥാനത്തല്ല.

വടക്കേ ഇന്ത്യയിലെ വിദ്യാവിഹീനരായ ജനങ്ങൾ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പുറത്താക്കാൻ വോട്ടു ചെയ്തപ്പോൾ അതിനെ നിലനിർത്താൻ വോട്ടു ചെയ്തവരാണ് നാം. രാഷ്ട്രീയകക്ഷികളുടെ കീഴിൽ പരിശീലിച്ച, നാവടക്കി പണിയെടുക്കുന്ന അച്ചടക്കബോധം നമ്മെ വിദേശ തൊഴിൽദാതാക്കൾക്ക് പ്രിയങ്കരരാക്കിയിട്ടുണ്ട്. ആറു പതിറ്റാണ്ടുകാലത്തെ ജനാധിപത്യ പരീക്ഷണങ്ങൾക്കുശേഷം സ്വേച്ഛാധിപത്യമാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ മാർഗ്ഗമെന്ന് വിശ്വസിക്കുന്ന കുറേപ്പേർ ഇവിടെയുണ്ട്. ഇതെല്ലാം കൂടി നമ്മെ മൊത്തത്തിൽ ഫാഷിസം ഇരന്നു വാങ്ങാൻ തയ്യാറുള്ള സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണോ? കേരളത്തിലെ പ്രധാന രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ സൽമാൻ സംഭവത്തിൽ അവലംബിച്ചിട്ടുള്ള നിസ്സംഗത ഏതൊരു സ്വേച്ഛാധിപതിയെയും കൊതിപ്പിക്കുന്നതാണ്.

അമിതദേശസ്നേഹം ജ്വലിപ്പിച്ചുകൊണ്ടാണ് ഹിറ്റ്ലർ ജർമ്മനിയിൽ ആധിപത്യം സ്ഥാപിച്ചത്. നാസി യുവാക്കൾ റെസ്റ്റോറന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബാൻഡുമായി ചെന്ന്  ദേശീയഗാനം ആലപിച്ച് ആളുകളെ എഴുനേറ്റു നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു ദേശസ്നേഹം വളർത്താൻ അവർ കണ്ടുപിടിച്ച ഒരു മാർഗ്ഗം. ആ ചരിത്രം ആവർത്തിക്കുന്നതിന്റെ  സൂചനകൾ കാണുമ്പോൾ ഹിറ്റ്ലറുടെ ജയിലിൽ കഴിയേണ്ടി വന്ന മാർട്ടിൻ ന്യൂമുള്ളറുടെ വരികൾ വീണ്ടും പ്രസക്തമാകുന്നു:

ആദ്യം അവർ സോഷ്യലിസ്റ്റുകൾക്കായി വന്നു—
സോഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ ട്രെയ്‌ഡ് യൂണിയൻ‌കാർക്കായി വന്നു—
ട്രെയ്‌ഡ് യൂണിയൻ‌കാരനല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ ജൂതന്മാർക്കായി വന്നു---
ജൂതനല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ എനിക്കായി വന്നു— അപ്പോൾ
എനിക്കുവേണ്ടി മിണ്ടാൻ ആരും ബാക്കിയുണ്ടായിരുന്നില്ല.

(ഈ കവിതയുടെ മറ്റ് ചില ഭാഷ്യങ്ങളിൽ നാസികൾ തേടി വന്നവരിൽ കമ്മ്യൂണിസ്റ്റുകാരും മാറാരോഗികളുമുണ്ട്.).
സമകാലിക മലയാളം വാരികയ്ക്കുവേണ്ടി എഴുതിയ ലേഖനം.

Thursday, September 11, 2014

ടെലിവിഷൻ കാലത്തെ മലയാളി ജീവിതം

ബി.ആർ.പി. ഭാസ്കർ

രണ്ടു പതിറ്റാണ്ടു കാലമായി ടെലിഷൻ മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഒരു സ്ഥാപനത്തിന് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മാധ്യമ സ്വാധീനം കേവലം ആണ്ടിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കാനാവില്ല. മാധ്യമങ്ങൾ ശീലങ്ങളാണ്. ആവർത്തിച്ചുള്ള കാഴ്ചയിലും ഉപയോഗത്തിലും കൂടിയാണ് ശീലങ്ങൾ രൂപപ്പെടുന്നത്. എല്ലാ ആഴ്ചയും വരുന്ന ആഴ്ചപ്പതിപ്പ് മാസത്തിലൊരിക്കൽ വരുന്ന മാസികയേക്കൾ വേഗത്തിൽ ശീലമാകും. എല്ലാ ദിവസവും വരുന്ന പത്രം ആഴ്ചപ്പതിപ്പിനേക്കാൾ വേഗത്തിൽ ശീലമാകും. സദാ ലഭ്യമാകുന്ന 24x7 ചാനൽ ദിനപ്പത്രത്തേക്കാൾ വേഗത്തിൽ ശീലമാകും. മാധ്യമ ശീലത്തിന്റെ രൂപീകരണത്തിൽ ഉള്ളടക്കത്തിനും വലിയ പങ്കുണ്ട്. നല്ല ശീലങ്ങളേക്കാൾ വേഗത്തിൽ ചീത്ത ശീലങ്ങൾ സ്വീകരിക്കാനാകും. എന്നാൽ നല്ല ശീലങ്ങളോളം വേഗത്തിൽ ചീത്ത ശീലങ്ങൾ ഉപേക്ഷിക്കാനാവില്ല.

മലയാളികൾ ബ്രിട്ടീഷു ഭരണകാലത്തുതന്നെ തൊഴിൽ തേടി കേരളത്തിനു പുറത്തു പോയിത്തുടങ്ങിയിരുന്നു. ഏറെ ദൂരെയല്ലാത്ത മദിരാശിയിലേക്കു നീങ്ങിയവർക്കു പോലും മലയാളം വായിക്കാൻ അവസരമുണ്ടായിരുന്നില്ല. തന്മൂലം നാടുമായുള്ള ബന്ധം ക്രമേണ ദുർബലമായിക്കൊണ്ടിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാള പത്രങ്ങൾ ഇപ്പോൾ നാട്ടിൽ വിതരണം ചെയ്യപ്പെടുന്ന സമയത്തു തന്നെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്ക് അച്ചടിച്ച രൂപത്തിലൊ കമ്പ്യൂട്ടറിലൂടെയൊ ലഭിക്കുന്നു. തന്മൂലം അവർക്ക് നാടുമായുള്ള ബന്ധം ദൃഢമായി നിലനിർത്താൻ കഴിയുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അത് ജാതിമത ചായ്‌വുകളുൾപ്പെടെ  പല ദുഷ്‌പ്രവണതകളും ദിനപ്പത്രങ്ങളിലൂടെയും ഉപഗ്രഹ ചാനലുകളിലൂടെയും പുറത്തേക്കും വ്യാപിക്കുന്നെന്നതാണ്. പുതിയ സാങ്കേതിക വിദ്യ ലഭ്യമാവുകയും ഔദ്യോഗിക നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയിലെ ഇലക്ട്രോണിക് മാധ്യമരംഗത്ത് സ്വകാര്യ സംരംഭകർക്ക് പ്രവേശിക്കാനായി. ഒരു ചെറിയ കാലയളവിൽ പലയിടങ്ങളിലും നിരവധി ചാനലുകൾ പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഇപ്പോഴും പുതിയ ചാനലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നു മനസിലാക്കേണ്ടത് വളർച്ചയുടെ കാലഘട്ടം ഇനിയും അവസാനിച്ചിട്ടില്ല എന്നാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പുരോഗതിയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി. ആ കാലഘട്ടത്തെ രൂപപ്പെടുത്തിയ നവോത്ഥാനമൂല്യങ്ങൾ ഇടയ്ക്കെപ്പൊഴൊ നഷ്ടമാകാൻ തുടങ്ങിയെന്ന് ഇന്ന് നാം തിരിച്ചടിയുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് അച്ചടിമാധ്യമങ്ങളേക്കാൾ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നതുകൊണ്ട് അവയാകും ഈ നൂറ്റാണ്ടിന്റെ സ്വഭാവം നിർണ്ണയിക്കുക. അതിനാൽ അവയുടെ പ്രവർത്തനം സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നല്ല പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഒരു ശരാശരി പ്രേക്ഷകൻ ദിവസവും രണ്ടു മണിക്കൂറിലധികം ടെലിവിഷന്റെ മുന്നിലിരിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്രം വായിക്കാൻ എടുക്കുന്നതാകട്ടെ ഏതാണ്ട് 20 മിനിട്ടു മാത്രമാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് എന്തിനായി ചെലവഴിച്ചിരുന്ന സമയമാണ് ടെലിവിഷൻ അപഹരിച്ചതെന്ന ചോദ്യം പ്രസക്തമാണ്. ടെലിവിഷൻ വന്നശേഷം സൌഹൃദസന്ദർശനങ്ങൾ ഇല്ലാതായെന്ന പരാതി വ്യാപകമാണ്. കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള സൌകര്യം ഇപ്പോഴുണ്ട്. ആ നിലയ്ക്ക് സൌഹൃദങ്ങൾ ഇല്ലാതാവുകയല്ല അവ പുതിയ രൂപങ്ങൾ കൈക്കൊള്ളുകയാണ് എന്ന് പറയാവുന്നതാണ്. അതേസമയം പുതിയ സംവിധാനങ്ങൾക്ക് വ്യക്തികളെ ഒന്നിപ്പിക്കുന്നതുപോലെ കുടുംബങ്ങളെ ഒന്നിപ്പിക്കാനാകില്ലെന്ന പോരായ്മയുണ്ട്. 

വായനാശീലമുള്ള മലയാളികൾ വായനക്കായി ചെലവഴിച്ചിരുന്ന സമയത്തിൽ നിന്നാകണം ടെലിവിഷൻ കാണാനുള്ള സമയം കണ്ടെത്തിയത്. എന്നാൽ ടെലിവിഷന്റെ വരവ് വായനയെ ബാധിച്ചിട്ടില്ലെന്ന് പത്ര ഉടമകളും പുസ്തക പ്രസാധകരും അവകാശപ്പെടുന്നു. പത്രങ്ങളുടെ പ്രചാരം കുറഞ്ഞിട്ടില്ലെന്നു തന്നെയല്ല, ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളുടെ വില്പനയിലും കുറവുണ്ടായിട്ടില്ലത്രെ. എന്നാൽ പുസ്തക വിപണിയുടെ നില പരിഗണിക്കുമ്പോൾ സാമ്പത്തിക നിലവാരവും കണക്കിലെടുക്കേണ്ടതുണ്ട്.  ദരിദ്ര സംസ്ഥാനമായിരുന്ന കാലത്തെന്നപോലെ ഇന്നും മലയാള പുസ്തകത്തിന്റെ ഒരു എഡിഷൻ എന്നു പറയുന്നത് 1000ഓ 2000ഓ കോപ്പികൾ മാത്രമാണ്. പുസ്തക വിപണി  സാമ്പത്തിക നിലവാരത്തിനൊത്ത് വളർന്നിട്ടില്ലെന്നല്ലേ ഇത് കാണിക്കുന്നത്? ആനുകാലികങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോഴാണ് ടെലിവിഷൻ വായനയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ശരിക്കും ബോധ്യമാകുന്നത്. മുഖ്യ ആശയസംവാദവേദിയായി പ്രവർത്തിച്ചുകൊണ്ട് ഏറെക്കാലമായി നമ്മുടെ സാംസ്കാരിക മണ്ഡലത്തെ പരിപോഷിപ്പിച്ചിരുന്നത് ആനുകാലിക പ്രസിദ്ധീകരണങ്ങളാണ്. അവയുടെ പ്രചാരത്തിൽ ടെലിവിഷൻ വന്നശേഷം വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് സാംസ്കാരിക ജീവിതം ദരിദ്രമാക്കിയിട്ടുണ്ട്.

ടെലിവിഷൻ ചാനലുകൾ അവരുടേതായ രീതിയിൽ ആശയ സംവാദം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. നിത്യവും രാത്രി വാർത്താ ചാനലുകൾ നടത്തുന്ന ഒരു മണിക്കൂർ നീളുന്ന ചർച്ചകളിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ പരിശോധനക്കു വിധേയമാകുന്നു. ഇതിനെ ഒരുകാലത്ത് ചായക്കടകളിൽ നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളുടെ ടെലിവിഷൻ‌കാല രൂപമായി കാണാവുന്നതാണ്. നിർഭാഗ്യവശാൽ കക്ഷിനേതാക്കളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ടിവി ചർച്ചകളെ ചായക്കടച്ചർച്ചകളുടെ നിലവാരത്തിനു മുകളിൽ കൊണ്ടുപോകുന്നില്ല. സൌമ്യമായ സംവാദത്തേക്കാൾ നാടകീയമായ സംഘട്ടനമാണ് ദൃശ്യമാധ്യമത്തിന് ഇണങ്ങുന്നത്. അതിനാൽ ചോദ്യങ്ങളിലൂടെ പ്രസക്തമായ വസ്തുതകൾ പുറത്തുകൊണ്ടു വന്ന് വിഷയത്തെപ്പറ്റി കൂടുതൽ കൃത്യത വരുത്തുന്നതിനു പകരം അവതാരകർ പലപ്പോഴും രാഷ്ട്രീയ എതിരാളികളെ തമ്മിലടിപ്പിച്ച് ചർച്ചകളെ ശബ്ദമുഖരിതമാക്കുന്നു. കടുത്ത രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന നാടാണ് നമ്മുടേത്. തനിക്കുവേണ്ടി ചിന്തിക്കുന്ന ജോലി ഏതെങ്കിലും പാർട്ടിക്കൊ നേതാവിനൊ വിട്ടുകൊടുത്തിട്ടുള്ള ധാരാളം പേർ ഇവിടെയുണ്ട്. ചർച്ചയിൽ ഇഷ്ടപ്പെട്ട കക്ഷിയുടെ പ്രതിനിധിയുണ്ടെങ്കിൽ അവർ തൃപ്തരാകും. എന്നാൽ തുറന്ന മനസോടെ  പ്രശ്നങ്ങളെ സമീപിക്കുന്ന പ്രേക്ഷകരെ ഇത്തരം ചർച്ചകൾ തൃപ്തിപ്പെടുത്തില്ല.

തുടർച്ചയായി വാർത്തകൾ നൽകാൻ ബാധ്യസ്ഥരായ 24x7 ചാനലുകൾക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും പിടിച്ചുനിർത്താനും പല പൊടിക്കൈകളും പ്രയോഗിക്കേണ്ടതുണ്ട്. ബ്രേക്കിങ് ന്യൂസ് സംവിധാനം അത്തരത്തിലൊന്നാണ്. വലിയ സംഭവവികാസങ്ങളില്ലാത്തപ്പോൾ വാർത്തകൾ പെരുപ്പിച്ചു കാണിക്കാനും നിസ്സാര കാര്യങ്ങൾ ചർച്ചക്കെടുക്കാനും ചാനലുകൾ നിർബന്ധിതരാകുന്നു. നമ്മുടെ  സാഹചര്യങ്ങളിൽ അടങ്ങിയിരിക്കുന്ന പരിമിതികൾ കണക്കിലെടുക്കാതെ സാങ്കേതികവിദ്യ തുറന്നിട്ട സാധ്യതകൾ ഉപയോഗിക്കുന്നതാണ് ഈ അവസ്ഥയുടെ കാരണം.

വിനോദ ചാനലുകൾ നിറയെ വാശി തീർക്കാൻ കൊലപാതകമുൾപ്പെടെ എന്തും ചെയ്യാനും മടിയില്ലാത്ത കഥാപാത്രങ്ങൾ ഓടിനടക്കുന്ന പരമ്പരകളാണ്. പുരാണകഥകളുടെ പുനരവതരണം പുതിയ കാലത്തിനു അനുയോജ്യമായ സന്ദേശങ്ങൾ നൽകുന്നതിനു പകരം കാലഹരണപ്പെട്ടതെന്ന്  തിരിച്ചറിഞ്ഞ് സമൂഹം നേരത്തെ പുറന്തള്ളിയ ഫ്യൂഡൽ മൂല്യങ്ങളെ പുന:പ്രതിഷ്ഠിക്കുന്നു. നൂറിൽ‌പരം കൊല്ലങ്ങൾക്കു മുമ്പ് സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തന ഫലമായി ഇല്ലാതായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളുടെ നെറ്റിയിലെ രണ്ടും മൂന്നും നിലകളിലുള്ള അലങ്കാരം സ്ത്രീപ്രേക്ഷകരുടെ നെറ്റിയിലേക്ക് സംക്രമിച്ചു തുടങ്ങിയിട്ടുണ്ട്. 

ഏറെക്കാലമായി മലയാളികൾ സംസാരിക്കുന്നത് പത്രങ്ങളിലൂടെ പകർന്നു കിട്ടിയ ഭാഷയാണ്. ജനങ്ങളുടെ സംസാരഭാഷയെ മലയാള പത്രങ്ങൾ സ്വാധീനിച്ചിടത്തോളം മറ്റൊരു ഭാരതീയ ഭാഷയിലെയും പത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വരും തലമുറകൾ സംസാരിക്കുന്നത് ഈ പത്രഭാഷയാകില്ല. ഇന്ന് നാം ടെലിവിഷനിൽ കേൾക്കുന്ന ഭാഷയാകും അവർ സംസാരിക്കുക. ഭാഷ മാറ്റം കൂടാതെ നിന്നിട്ടുള്ള ഒന്നല്ല, അങ്ങനെ നിൽക്കേണ്ടതുമില്ല. എന്നാൽ ചാനലുകൾ ഭാഷയോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ആദ്യ ചാനലായ ഏഷ്യാനെറ്റിന്റെ പരിപാടികളുടെ പേരുകളെല്ലാം മലയാളത്തിലായിരുന്നു. എന്നാൽ പിൽക്കാലത്ത് ഏഷ്യാനെറ്റ് ഉൾപ്പെടെ എല്ലാ ചാനലുകളും പേരുകൾക്ക് ഇംഗ്ലീഷു ഭാഷയിലേക്ക് തിരിഞ്ഞു. അതിലൂടെ പുതിയ കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മലയാളത്തിന് കഴിവില്ലെന്ന ധാരണ അവർ പടർത്തിയിരിക്കുന്നു.

അച്ചടിമാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പല രക്ഷിതാക്കളും കുട്ടികൾക്ക് ഇംഗ്ലീഷു ഭാഷയുമായി പരിചയപ്പെടാനുള്ള അവസരം നൽകാനായി ഇംഗ്ലീഷു പത്രങ്ങൾ വാങ്ങിയിരുന്നു. ഇന്ന് കേബിൾ വഴി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ചാനലുകൾ ലഭ്യമാണെങ്കിലും പല കുടുംബങ്ങളും മലയാളം ചാനലുകൾ മാത്രമാണ് കാണുന്നതെന്നാണ് വിതരണക്കാരിൽ നിന്നറിയാൻ കഴിയുന്നത്. മലയാള ചാനലുകളുടെ ബാഹുല്യവും അവ ഉണർത്തിയിട്ടുള്ള താല്പര്യവും പ്രേക്ഷകരെ, പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറത്ത് ജോലി തേടാൻ വിധിക്കപ്പെട്ടിട്ടുള്ള യുവജനങ്ങളെ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിന്ന് അകറ്റുന്നുണ്ടെങ്കിൽ അത് വലിയ ദോഷം ചെയ്യും.

അച്ചടിമാധ്യമത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള  ദൃശ്യമാധ്യമത്തിന് എത്ര കാലം പ്രാമുഖ്യം നിലനിർത്താനാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഈ രംഗത്തെ സാങ്കേതികവിദ്യയുടെ വികാസം ഇപ്പോഴും തുടരുകയാണ്. പുതിയ സാഹചര്യങ്ങൾ നവമാധ്യമങ്ങളുടെ വളർച്ചക്ക് ഏറെ സഹായകരമാണ്.  (മംഗളം, ഓണപ്പതിപ്പ്, 2014)

Tuesday, September 9, 2014

നമുക്ക് വഴി തെറ്റിയത് എങ്ങനെ, എവിടെ?
ബി.ആർ.പി. ഭാസ്കർ

ജന്മിവ്യവസ്ഥ ജീർണ്ണിച്ച് നിലം‌പതിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് പിൽക്കാലത്ത് കേരള നവോത്ഥാനമെന്ന് വിവക്ഷിക്കപ്പെട്ട സാമൂഹിക നവീകരണപ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. സമൂഹം വിഭജിച്ചു കിടന്നതുകൊണ്ട് ജാതി മതിൽക്കെട്ടുകൾക്കുള്ളിലാണ് ആ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നതും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം സാമൂഹിക വിഭജനം ഉറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ജാതിവ്യവസ്ഥയുടെ മേൽത്തട്ടുകളിലും കീഴ്ത്തട്ടുകളിലും പെട്ടവർ ഒരേ തരത്തിലുള്ള ആധുനിക വിദ്യാഭ്യാസം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും പെട്ടവർ അടങ്ങുന്ന ഒരു മദ്ധ്യവർഗ്ഗം രൂപപ്പെട്ടു. അങ്ങനെ ചില പൊതുസ്വഭാവങ്ങളുള്ള ഒരു സമൂഹമുണ്ടായി. വേഷത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സ്ഥാനം നിർണ്ണയിക്കാൻ കഴിയുന്ന അവസ്ഥ ഇല്ലാതായി. ജന്മിത്വം ഇല്ലാതായി. പക്ഷെ മുതലാളിത്വം വികസിച്ചില്ല.  ഈ സവിശേഷ സാഹചര്യത്തിസാമ്പത്തിക അസമത്വം കുറഞ്ഞു. നവോത്ഥാനം മുന്നോട്ടുവെച്ച ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന പ്രതീതി ജനിച്ചു. അധികാര മത്സരത്തി ഏർപ്പെട്ടിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമത്വസുന്ദര  കേരളം വാഗ്ദാനം ചെയ്തപ്പോള്‍ അത് ശക്തിപ്പെട്ടു.  പക്ഷെ മാതൃകാസ്ഥാന സങ്കല്പം യാഥാർത്ഥ്യമായില്ല. സമത്വസുന്ദര കേരളം ഉണ്ടായതുമില്ല. എവിടെയോ നമുക്ക് വഴി തെറ്റി. അത് എങ്ങനെ, എവിടെയാണ് സംഭവിച്ചത്?

ഒരു നൂറു കൊല്ലം പിന്നോട്ടു പോയി അന്നത്തെ അവസ്ഥ പരിശോധിച്ചുകൊണ്ട് മുന്നോട്ടു പോയാൽ വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് കണ്ടെത്താനാകും. അന്ന്  കേരളം മൂന്ന് രാഷ്ട്രീയ സംവിധാനങ്ങൾക്കു കീഴിലാണ്. രാജഭരണത്തിൻ കീഴിലാലായിരുന്ന തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങൾർക്കാരിന്റെയും ക്രൈസ്തവ മിഷനറിമാരുടെയും പ്രവർത്തന ഫലമായി വിദ്യാഭ്യാസരംഗത്ത് ഇതര പ്രദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് മുന്നേറുകയായിരുന്നെന്ന് സെൻസസ് റിപ്പോർട്ടുകളിലെ സാക്ഷരതാ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. മദ്രാസ് പ്രിവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ അവസ്ഥ അത്രതന്നെ മെച്ചപ്പെട്ടതല്ലെങ്കിലും അവിടത്തെ സ്ഥിതിയും ബ്രിട്ടീഷു ഭരണത്തിലുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭേദമാണ്. നായർ പരിഷ്കർത്താക്കളുടെ ആവശ്യം പരിഗണിച്ച് തിരുവിതാംകൂർ മഹാരാജാവ് വിളംബരങ്ങളിലൂടെ മരുമക്കത്തായികളെ മക്കത്തായികളാക്കി. കൂട്ടുകുടുംബങ്ങൾ ആളോഹരി അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ബ്രാഹ്മണ സംബന്ധം  ഇല്ലാതായി. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടു രേഖപ്പെടുത്തി. വക്കം അബ്ദുൾ ഖാദർ മൌലവിയുടെ ശ്രമഫലമായി മുസ്ലിം സമൂഹത്തിലും മാറ്റത്തിന്റെ കാറ്റ് വീശി. ദലിത് കുട്ടികളുടെ സ്കൂൾപ്രവേശത്തിനു തടസം നിന്ന ജാതിമേധാവികളുടെർഷകത്തൊഴിലാളികൾ അയ്യൻകാളിയുടെ ആഹ്വാന പ്രകാരം പണിമുടക്കി. മതപരിവർത്തനം നടത്തിയവർക്ക് സഭയിൽ തുല്യ പരിഗണന ലഭിക്കുന്നില്ലെന്നുകണ്ട് പൊയ്കയിൽ യോഹന്നാൻ പ്രത്യേക സംവിധാനം വിഭാവന ചെയ്തു. തെക്ക് ആരംഭിച്ച പ്രസ്ഥാനങ്ങളുടെ അലകൾ വടക്കോട്ടു നീങ്ങിയെങ്കിലും താരതമ്യേന ദുർബലമായാണ് അനുഭവപ്പെട്ടത്.  കൈവിട്ടുപോയ ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ മതപരമായ ചേരിതിരിവ് സൃഷ്ടിച്ചു. നമ്പൂതിരി സമുദായം വി.ടി. ഭട്ടതിരിപ്പാടിനെ കാത്തു കിടക്കുകയാണ്. 

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യഗ്രഹം സാമൂഹിക രാഷ്ട്രീയ ധാരകളെ ഒരേ ദിശയിലാക്കി. നവീകരണ പ്രസ്ഥാനങ്ങൾ വിപ്ലവാവേശം നിറച്ച ജനങ്ങൾ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ അണിനിരന്നു. തുടർന്നു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൂടുതൽ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടു വെച്ചപ്പോൾ അവർ അങ്ങോട്ടു നീങ്ങി. സ്വാതന്ത്ര്യത്തിന്റെ പത്താമാണ്ടിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി. കമ്മ്യൂണിസ്റ്റ് സർക്കാർ ജന്മിയുടെ പറമ്പിൽ എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാവുന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന കുടികിടപ്പുകാരെ ആ ഭീഷണിയിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ മോചിപ്പിച്ചു.

സര്‍ക്കാരിന്റെ പദ്ധതിയെ പ്രതിപക്ഷ കക്ഷികളും ജാതിമത സംഘടനകളും എതിർത്തു. കാർഷിക പരിഷ്കാരം നായന്മാർക്ക് ദോഷകരമാണെന്ന് എൻ.എസ്. എസും വിദ്യാഭ്യാസ പരിഷ്കാരം ക്രൈസ്തവർക്ക് ദോഷകരമാണെന്ന് ക്രൈസ്തവ സഭകളും വാദിച്ചു. ഇരുകൂട്ടരുടെയും വാദം തെറ്റായിരുന്നു. ഭൂപരിഷ്കരണം നായർ സമുദായത്തിന്  പൊതുവിൽ ഗുണകരമായിരുന്നു. നായര്‍ സമുദായത്തില്‍ ഭൂമി നഷപ്പെട്ടവരേക്കാളേറെ ഭൂമി കിട്ടിയവരുണ്ടായിരുന്നു സ്വകാര്യ മാനേജ്മെന്റുകളുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുണ്ടാക്കിയ വിദ്യാഭ്യാസ നിയമം ക്രൈസ്തവരുൾപ്പെടെ എല്ലാ സമുദായങ്ങളിലെയും അദ്ധ്യാപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്നതായിരുന്നു. പക്ഷെ സ്കൂളുകൾ നടത്തുന്ന ക്രൈസ്തവ സഭകൾക്ക്  അതിഷ്ടപ്പെട്ടില്ല. യഥാര്‍ത്ഥത്തിൽ പരിഷ്കാര നടപടികൾ ഹനിച്ചത് സമുദായങ്ങളെയല്ല അവയിലെ സ്ഥാപിതതാല്പര്യങ്ങളെയാണ്. രാഷ്ട്രീയ എതിരാളികൾ അവരുമായി കൈകോർത്തപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് പിടിച്ചുനിൽക്കാനായില്ല. നവോത്ഥാനം പിന്നോട്ടു തള്ളിയ ജാതിമതചിന്ത തിരിച്ചുവന്നു. ജാതിമത സംഘടനകൾക്ക് അധികാര രാഷ്ട്രീയത്തിൽ ഇടം കിട്ടി.

ഏതാനും കൊല്ലത്തെ വടംവലികൾക്കുശേഷം ഇടതുവലതുഭേദമന്യെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വീകാര്യമായ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നു. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം പ്രയോഗപഥത്തിലെത്തിയപ്പോൾ ഭൂമി കിട്ടിയത്  പാടത്തിറങ്ങി പണിയെടുത്തവർക്കല്ല, വരമ്പത്തു നിന്ന് പണിയെടുപ്പിച്ചവർക്കാണ്. വർഗ്ഗം ജാതിക്ക് വഴി മാറി. സുപ്രീം കോടതി കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടു വന്ന വിദ്യാഭ്യാസ നിയമം ശരിവെച്ചു. പക്ഷെ അതിലെ അദ്ധ്യാപകർക്ക് ഗുണപ്രദമായ നിയമവ്യവസ്ഥകൾ നടപ്പിലാക്കാൻ ഒരു സർക്കാരും കൂട്ടാക്കിയില്ല. പൊതുസമ്മതത്തോടെ രാഷ്ട്രീയ കേരളം വർഗ്ഗതാല്പര്യം വീണ്ടും ബലികഴിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം നേടുകയും പുറത്താക്കപ്പെടുകയും ചെയ്ത കാലത്ത് കേരളം ദേശീയ ശരാശരിക്കു താഴെ മാത്രം ആളോഹരി വരുമാനമുള്ള സംസ്ഥാനമായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. വിദേശത്ത് , പ്രത്യേകിച്ച്    ഗൾഫ് രാജ്യങ്ങളിൽ,  പണിയെടുക്കുന്ന ലക്ഷക്കണിക്കിനാളുകൾ അയക്കുന്ന പണമാണ്  ഈ മാറ്റം സാദ്ധ്യമാക്കിയത്. ഗൾഫ് പ്രവാസികളിൽ ഒരു നല്ല വിഭാഗം  സാമൂഹിക കാരണങ്ങളാൽ ഇവിടെ വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്നവരാണ് . അവരുടെ സാമ്പത്തിക വർച്ച സാമൂഹിക അസന്തുലിതാവസ്ഥ കുറയ്ക്കാൻ സഹായകമായി. എന്നാൽ പിന്നീട് പ്രവാസികളിൽ നിന്ന് ഒരു അതിസമ്പന്നവിഭാഗം ഉയർന്നു വരികയും അതിന്റെ ഫലമായി സാമ്പത്തിക അസമത്വം വീണ്ടും വർദ്ധിക്കുകയും ചെയ്തു. പുറത്തു നിന്നുള്ള പണമൊഴുക്കിനെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം ഇപ്പോൾ സജീവമാണ്. എന്നാൽ ഇവിടെ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിലേറെയും മണല്‍ വാരലും പാറ പൊട്ടിക്കലും പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും അതുകൊണ്ടുതന്നെ സ്ഥലവാസികളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധവുമാണ്. ഇതരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ രക്ഷാധികാരത്തിലും മാഫിയാ സംഘങ്ങളുടെ സംരക്ഷണത്തിലും മാത്രം നടത്തിക്കൊണ്ടുപോകാനാകുന്നവയാണ്.

പഴയ സമ്പന്ന വർഗ്ഗത്തെപ്പോലെ  പുതിയ സമ്പന്ന വർഗ്ഗവും ജാതിമതമേധാവിത്വത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉറ്റ ചങ്ങാതിയാണ്. വർഗ്ഗസമരഭീതി അതിനെ അലട്ടുന്നില്ല. തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. മദ്യമുതലാളിയും മദ്യ തൊഴിലാളിയും ഒന്നിച്ച് സമരം ചെയ്യുന്നു. ബസ് മുതലാളിയും ബസ് തൊഴിലാളികളും ഒന്നിച്ച് സമരം ചെയ്യുന്നു. വര്‍ഗ്ഗസമരം കാലഹരണപ്പെട്ട സാഹചര്യത്തില്‍ മദ്ധ്യവര്‍ഗ്ഗം സമ്പന്നവര്‍ഗ്ഗത്തിലേക്ക് മാറുവാന്‍ സഹായിക്കുന്ന തട്ടിപ്പു പരിപാടികള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ്.(ഇന്ത്യാ ടുഡേ, ഓണം സ്പെഷ്യൽ, സെപ്തംബർ 10, 2014.)