Monday, February 25, 2013

കാര്യങ്ങൾ 'മുറപോലെ' പോകുമ്പോൾ


 ബി.ആർ.പി. ഭാസ്കർ

പെട്രോൾ, ഡീസൽ വില ഇപ്പോൾ ചന്തയിൽ മീനിന്റെ വിലപോലെ നിത്യേന മാറുകയാണ്. കേന്ദ്ര സർക്കാർ ചുമതല കൈയൊഴിഞ്ഞതോടെ എണ്ണ കമ്പനികൾ അടിയ്ക്കടി ഒത്തുകൂടി വില പുനർനിർണ്ണയിക്കുന്നു. ഇത്തരത്തിലുള്ള കൂട്ടായ വില നിശ്ചയിക്കൽ നമ്മുടെ രാജ്യത്ത് നേരത്തെ നിയമം മൂലം തടഞ്ഞിരുന്നു. സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹമാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കുത്തകകൾ വളരുന്നതും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഒന്നിച്ചു ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും തടയുന്നതിനു വേണ്ടി ഉണ്ടാക്കിയതായിരുന്നു ആ നിയമം. ഭരണഘടന അനുസരിച്ച് രാജ്യം ഇപ്പോഴും പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്. പക്ഷെ ആഗോളീകരണ വെള്ളപ്പാച്ചിലിൽ കുത്തകവിരുദ്ധ നിയമം ഒലിച്ചുപോയി. കേന്ദ്രം ഇപ്പോൾ പിന്തുടരുന്നത് കുത്തകകളെ വളർത്തുന്ന നയമാണ്. സ്വകാര്യമേഖലയിൽ അവ പെരുകുന്നതു കാണാനാണ് അതിന് കൂടുതൽ ഇഷ്ടം. അതുകൊണ്ട് പൊതുമേഖലയുടെ നില പരുങ്ങലിലായിരിക്കുന്നു.

വിദേശ വിപണിയിൽ ക്രൂഡ് വില വർദ്ധിക്കുന്നതുകൊണ്ടുള്ള നഷ്ടം നികത്താനാണ് പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി കൂട്ടുന്നതെന്നാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും പറയുന്നത്. ക്രൂഡ് വില വർദ്ധിക്കാത്തപ്പോഴും രൂപയുടെ വിലയിടിയുന്നതിന്റെ ഫലമായി കമ്പനികൾക്ക് ക്രൂഡിന് അധികവില കൊടുക്കേണ്ടി വരും. പുറത്തുനിന്ന് മറ്റ് സാധനങ്ങൾ  വാങ്ങുന്നവരെയും രൂപയുടെ വിലയിടിവ് ഇതുപോലെ ബാധിക്കും. പക്ഷെ അവർക്കെല്ലാം ഉടനടി വില കൂട്ടി വിടവ് നികത്താനാവില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളിലൂടെയാണ് അവർ പ്രശ്നത്തിന് പരിഹാരം കാണുന്നത്. അവശ്യസാധനങ്ങളുടെ വില യഥേഷ്ടം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുകൊണ്ട് കമ്പനികൾക്ക്, പ്രത്യേകിച്ചും കുത്തകകൾക്ക്, പ്രവർത്തനം കാര്യക്ഷമമാക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഓരോ ആഴ്ചയും വില കൂട്ടി നഷ്ടം നികത്താനാകുമ്പോൾ പ്രവർത്തനം നന്നാക്കാൻ എന്തിനു മെനക്കെടണം?

അടുത്തകാലത്ത് എണ്ണ കമ്പനികൾ മൊത്തമായി ഡീസൽ വാങ്ങുന്നവരിൽ നിന്ന് കൂടുതൽ വില ഈടാക്കാൻ തീരുമാനിച്ചു. എന്ത് സാധനമായാലും മൊത്തമായി വാങ്ങുന്നവർക്ക് വില കുറച്ചു നൽകുന്നതാണ് വാണിജ്യലോകത്തെ പരമ്പരാഗത രീതി. ആ നിലയ്ക്ക് ഇതൊരു അസാധാരണ നടപടിയാണ്. വില കൂട്ടുകയായിരുന്നില്ല, വൻ‌കിട ഉപഭോക്താക്കൾക്കുള്ള സബ്സിഡി നിർത്തലാക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്പനികളുടെ വിശദീകരണം. സബ്സിഡി നിർത്തലാക്കുകയെന്നത് തത്വത്തിൽ അംഗീകരിച്ചാൽ തന്നെയും സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റയിൽ‌വേയ്ക്കും ബസുകൾക്കും അത് ബാധകമാക്കുകയും വലിയ വിലയുള്ള ഡീസൽ കാർ വാങ്ങാനുള്ള സാമ്പത്തികശേഷിയുള്ളവർക്ക് തുടർന്നും സബ്സിഡി നൽകുകയും ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? 

വൻ‌കിട ഉപഭോക്താക്കൾക്ക് സബ്സിഡി നിഷേധിക്കാനുള്ള തിരുമാനത്തിന്റെ ഫലമായി പൊതുമേഖലയിലുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ഡീസലിന് 11 രൂപാ 95 പൈസയാണ് കൂടുതലായി കൊടുക്കേണ്ടിവന്നത്. മാസം തോറും 55 കോടി രൂപയുടെ നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡീസൽ ചെലവിൽ അതോടെ വലിയ വർദ്ധനവുണ്ടായി. കൂടിയ വിലക്ക് ഡീസൽ വാങ്ങി വണ്ടിയോടിക്കാനാവാതെ സർവീസുകൾ വെട്ടിച്ചുരുക്കിയ കെ.എസ്.ആർ.ടി.സി. സംസ്ഥാന സർക്കാരിനോട് 200 കോടി രൂപയുടെ അടിയന്തിര സഹായം തേടി. സംസ്ഥാന സർക്കാർ രണ്ട് മാസക്കാലത്തേക്ക് 28 കോടി രൂപ വാഗ്ദാനം ചെയ്തു. ഡീസൽ വില വർദ്ധനവിൽ നിന്ന് റയിൽ‌വേയെയും ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

വില വർദ്ധന രാജ്യത്തെ എല്ലാ  ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെയും ബാധിച്ചു. അവയിൽ പലതും കെ.എസ്.ആർ.ടി.സി.യെപ്പോലെ നേരത്തെ തന്നെ നഷ്ടത്തിലായിരുന്നു. പക്ഷെ അവയൊന്നും സർവീസുകൾ വെട്ടിക്കുറച്ചതായി അറിവില്ല. ഏതാനും വർഷങ്ങളിലായി 2,800 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുള്ള ആന്ധ്ര പ്രദേശ് കോർപ്പറേഷൻ മെയ്ന്റനൻസ് ചെലവ് കുറച്ചും ആസ്തികളുടെ ഉപയോഗം മെച്ചപ്പെടുത്തിയും സാമ്പത്തികനില ഭദ്രമാക്കാൻ ശ്രമം തുടങ്ങി. തമിഴ് നാട്ടിൽ എട്ടു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുണ്ട്. എല്ലാറ്റിലും കൂടി 130,000 ജീവനക്കാർ. ഇത് കെ.എസ്.ആർ.ടി.സി.യുടെ ഏതാണ്ട് അഞ്ചു മടങ്ങാണ്. തമിഴ് നാട്ടിൽ സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പാസ് ഉപയോഗിച്ച് സൌജന്യമായി ബസുകളിൽ യാത്ര ചെയ്യാം. ബസ് കൂലി വർദ്ധിപ്പിക്കില്ലെന്നും അധിക ചെലവ് വഹിക്കുന്നതിന് സഹായമെന്ന നിലയിൽ കോർപ്പറേഷനുകൾക്ക് 1,000 കോടി രൂപ നൽകുമെന്നും തമിഴ് നാട് സർക്കാർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ നില മറ്റ് സംസ്ഥാന കോർപ്പറേഷനുകളുടേതിനേക്കാൾ മോശമാണ്. കേരള സർക്കാരിന്റെ നിലയും മറ്റ് സംസ്ഥാനങ്ങളുടേതിനേക്കാൾ മോശമാണ്.  അതുകൊണ്ട് വാഗ്ദാനം ചെയ്ത 28 കോടി രൂപ തന്നെ ഇനിയും കൊടുത്തിട്ടില്ല. അതിനിടെ എണ്ണ കമ്പനികൾ വീണ്ടും ഡീസൽ വില കൂട്ടി. അതോടെ കെ.എസ്.ആർ.ടി.സി.യുടെ നിലനില്പ് തന്നെ അപകടത്തിലായിരിക്കുന്നു.

തിരുവിതാംകൂർ സർക്കാർ ഇംഗ്ലണ്ടിൽ നിന്ന് ഒരു വിദഗ്ദ്ധനെ വരുത്തി 1938ൽ ആരംഭിച്ച ഔദ്യോഗിക ട്രാൻസ്പോർട്ട് സംവിധാനമാണ് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കെ.എസ്.ആർ.ടി.സി. എന്ന പൊതുമേഖലാ സ്ഥാപനമായി വികസിച്ചത്. വളരെക്കാലമായി നഷ്ടത്തിൽ കഴിയുന്ന അതിനെ കരകയറ്റാൻ ആത്മാർത്ഥമായ ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ യു.ഡി.എഫ് സർക്കാരുകളേക്കാൾ പ്രതിബദ്ധത എൽ.ഡി.എഫ്. സർക്കാരുകൾ കാട്ടിയിട്ടുണ്ട്. തോമസ് ഐസക് ധനമന്ത്രിയായപ്പോൾ കെ.എസ്.ആർ.ടി.സി.ക്ക് 700 കോടി രൂപയാണ് നൽകിയത്. അത്ര വലിയ ധനസഹായം മറ്റേതെങ്കിലും മന്ത്രിയിൽനിന്ന് അതിനു മുമ്പൊ പിമ്പൊ അതിന് കിട്ടിയിട്ടുണ്ടാകില്ല. ഒരു നല്ല ഭരണാധികാരി വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് സഹായം നൽകുമ്പോൾ പ്രവർത്തനം മെച്ചപ്പെടുത്തി കമ്മി കുറയ്ക്കുന്നതിനുള്ള എന്തെങ്കിലും നടപടി കൂടി നിർദ്ദേശിക്കും. ഇവിടെ അതുണ്ടായില്ല. കാര്യങ്ങൾ ഇങ്ങനെ മുറപോലെ പോകുമ്പോൾ എത്ര പണം നൽകിയാലും സ്ഥാപനത്തിന് കരകയറാനാകില്ല. ഇപ്പോൾ തന്നെ കേരളത്തിൽ ബസ് ചാർജ്ജ് അയൽ‌സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. നിരക്കുകൾ കൂട്ടിയാൽ സാധാരണക്കാരുടെ മേലുള്ള ഭാരം വർദ്ധിക്കും. പ്രതിഷേധങ്ങളും സമരവുമുണ്ടാകും. നഷ്ടം നികത്താൻ സർക്കാർ ഇടയ്ക്കിടക്ക് ഇങ്ങനെ സഹായം നൽകിക്കൊണ്ടിരുന്നാൽ കെ.എസ്.ആർ.ടി.സിക്ക് നിരക്കുവർദ്ധന ഒഴിവാക്കാനാകും. പക്ഷെ സർക്കാർ നൽകുന്ന പണവും ജനങ്ങളിൽ നിന്നു തന്നെയാണ് വരുന്നത്. അതായത് ആ ഭാരം ചുമക്കുന്നതും സാധാരണ ജനങ്ങൾ തന്നെ.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ചക്രശ്വാസം വലിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് അവയുടെ ഭാവി ഭദ്രമാക്കാനാണ് പൊതുമേഖല നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവർ ശ്രമിക്കേണ്ടത്. ഇതിനായി സർക്കാരും ട്രെയ്ഡ് യൂണിയനുകളും കൈകോർക്കേണ്ടതുണ്ട്. (ജനയുഗം, ഫെബ്രുവരി 21, 2013)

Thursday, February 7, 2013

നിരപരാധിത്വം നേരായ വഴിയിലൂടെ തെളിയിക്കപ്പെടണം


ബി.ആർ.പി. ഭാസ്കർ

മാദ്ധ്യമങ്ങൾ കുറ്റവിചാരണ നടത്തി നിരപരാധികളെ അപരാധികളാക്കുന്നെന്ന പരാതി പതിവായി കേൾക്കാറുള്ളതാണ്. കഴിഞ്ഞയാഴ്ച പി.ജെ. കുര്യൻ ചാനലുകളിലൂടെ നിരപരാധിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നതു കണ്ടു. ഓരോ ചാനലിനും പ്രത്യേകം പ്രത്യേകം നൽകിയ അഭിമുഖസംഭാഷണങ്ങളിൽ സുപ്രീം കോടതി തന്നെ നിരപരാധിയായി പ്രഖ്യാപിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

സൂര്യനെല്ലി കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഉയർന്നുവന്ന പേരുകളിൽ ഒന്നായിരുന്നു കുര്യന്റേത്. അന്ന് അദ്ദേഹം കേന്ദ്ര സഹമന്ത്രിയായിരുന്നു. പത്രത്തിൽ അദ്ദേഹത്തിന്റെ പടം കണ്ട പെൺകുട്ടി തന്നെ പീഡിപ്പിച്ചവരിൽ ഒരാൾ അദ്ദേഹമാണെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പേർ അവർ പ്രതിപ്പട്ടികയിൽ ചേർത്തില്ല. അതിനാൽ പെൺകുട്ടി അദ്ദേഹത്തിനെതിരെ മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ ഹർജി നൽകി. കോടതി പരാതി നിലനിൽക്കുന്നതാണെന്ന് കണ്ടു. അടുത്ത പടി വിചാരണയാണ്. അതിനു ശേഷമാണ് കുര്യൻ കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കേണ്ടത്.

കുര്യൻ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിച്ചില്ല. പകരം ആ  പ്രക്രിയയിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി അദ്ദേഹം ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോവുകയും ഒടുവിൽ വിജയിക്കുകയും ചെയ്തു. സാമ്പത്തികശേഷിയുള്ള ഒരാൾക്കു മാത്രം ആശ്രയിക്കാവുന്ന മാർഗ്ഗമാണത്. വ്യവസ്ഥ അത് അനുവദിക്കുന്നതുകൊണ്ട് ആ മാർഗ്ഗം സ്വീകരിച്ചത് തെറ്റാണെന്ന് പറയാനാവില്ല. അതേസമയം രണ്ട് നടപടിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കീഴ്കോടതി വിചാരണയിൽ വാദിക്കും പ്രതിക്കും സാക്ഷികളെ ഹാജരാക്കാനും വിസ്താരത്തിലൂടെയും ക്രോസ്‌വിസ്താരത്തിലൂടെയും വസ്തുതകൾ പുറത്തുകൊണ്ടു വന്നു ന്യായാധിപനെ തങ്ങളുടെ ഭാഗം ബോധ്യപ്പെടുത്താനും അവസരം ലഭിക്കുന്നു. ഹൈക്കോടതിയിലൊ സുപ്രീം കോടതിയിലൊ സാധാരണഗതിയിൽ സാക്ഷിവിസ്താരം നടക്കുന്നില്ല. അവിടെ കീഴ്കോടതി മുമ്പാകെ വന്ന രേഖകളുടെയും അവയെ ആസ്പദമാക്കിയുള്ള വാദങ്ങളുടെയും അടിസ്ഥാനത്തിൽ ആരോപണവിധേയൻ വിചാരണ നേരിടണമോ വേണ്ടയോ എന്ന് ജഡ്ജിമാർ തീരുമാനിക്കുന്നു. വിചാരണയിലൂടെ കുറ്റവാളിയല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കപ്പെടുന്നതും വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും ഒരുപോലെയല്ല. 

കുര്യൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രതിയാക്കാതിരുന്നതെന്ന് കേസ് അന്വേഷിച്ച സംഘത്തെ നയിച്ച സിബി മാത്യു പറയുന്നു. അദ്ദേഹത്തെ ഒഴിവാക്കാൻ സിബി മാത്യു ശ്രമിച്ചതായി സംഘത്തിൽ അംഗമായിരുന്ന കെ.കെ. ജോഷ്വ പറയുന്നു. പ്രസക്ത ദിവസം പൊലീസ് അകമ്പടി കൂടാതെ കുര്യൻ നടത്തിയ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. എല്ലാ പ്രതികളെയും പെൺകുട്ടി തിരിച്ചറിയൽ പരേഡിൽ ചൂണ്ടിക്കാണിക്കുകയായിരുന്നു. കുര്യന്റെ കാര്യത്തിൽ തിരിച്ചറിയൽ പരേഡ് ഉണ്ടായില്ല.

സിബി മാത്യുവും ജോഷ്വയും ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷണത്തിലും ഒന്നിച്ചു പ്രവർത്തിച്ചവരാണ്. അതൊരു കള്ളക്കേസായിരുന്നെന്ന് കണ്ടെത്തിയ സി.ബി.ഐ. ഇവരുടെയും മറ്റൊരുദ്യോഗസ്ഥന്റെയും പങ്ക് അന്വേഷിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ അന്വേഷണം വേണ്ടെന്നു വെച്ചു. സർവീസിലായിരുന്ന കാലത്ത് ഇവർക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അപ്പോൾ ഒരാൾ മറ്റേയാളെ കുറിച്ച് പറയുന്നവ എത്രമാത്രം വിശ്വസിക്കാമെന്ന ചോദ്യം ഉയരുന്നു. അതേസമയം രണ്ടു പേർക്കിടയിൽ പ്രശ്നങ്ങളുള്ളപ്പോഴാണ് ഒരാൾ മൂടിവെക്കുന്ന വസ്തുതകൾ മറ്റേയാൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും ഓർക്കേണ്ടതാണ്.

കുര്യനെ പ്രതിയാക്കുന്ന കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥരുടെ തലത്തിലെന്നപോലെ നിയമോപദേശകരുടെ തലത്തിലും രാഷ്ട്രീയ തലത്തിലും ഭിന്നത നിലനിന്നതായി പുറത്തു വന്നിടുള്ള വസ്തുതകളിൽ നിന്ന് മനസിലാക്കാം. കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറായിരുന്ന ജി. ജനാർദ്ദനക്കുറുപ്പ് കുര്യനെ പ്രതിചേർക്കണമെന്ന നിലപാടാണ് എടുത്തത്. എന്നാൽ അദ്ദേഹത്തെ പ്രതിയാക്കാൻ ഒരു ശതമാനം തെളിവുപോലുമില്ലെന്നാണ്  അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരൻ പറയുന്നത്. ജനാർദ്ദനക്കുറുപ്പിനെ അറിയാവുന്ന ആരും ഒരു ശതമാനം തെളിവുപോലുമില്ലാതെ ഒരാളെ പ്രതിയാക്കാൻ അദ്ദേഹം ആവശ്യപ്പെടുമെന്ന് വിശ്വസിക്കുകയില്ല. ദാമോദരന്റെയും മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയുടെയും എൽ.ഡി.എഫ്. കൺവീനറായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും പ്രസ്താവനകൾ സി.പി.എമ്മിലെ ഭിന്നതക്ക് തെളിവാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കുര്യനെ ശക്തിയായി പിന്തുണക്കുന്നുണ്ട്. എന്നാൽ തന്നെ കുടുക്കാൻ ചില കോൺഗ്രസുകാർ തന്നെ ശ്രമിക്കുന്നതായി കുര്യൻ ആരോപിക്കുന്നു.

അറിഞ്ഞുകൊണ്ട് ജീവിതത്തിൽ ഒരസത്യവും പറഞ്ഞിട്ടില്ലെന്ന് കുര്യൻ പറയുന്നു. അദ്ദേഹത്തിനെതിരെ നിലപാടെടുത്തവർക്കിടയിലും സത്യസന്ധതക്ക് പേരുകേട്ടവരുണ്ട്.  സത്യസന്ധന്മാരുടെ എണ്ണം ഈവിധം പെരുകുമ്പോൾ ഏത് സത്യസന്ധനെ വിശ്വസിക്കണം ഏത് സത്യസന്ധനെ വിശ്വസിക്കരുത് എന്നൊക്കെ തീരുമാനിക്കേണ്ടി വരും. ജനം പറയുന്നതു പോലെ ചെയ്യാനാകില്ലെന്നും നിയമത്തിന്റെ വഴിയിലൂടെയേ പോകാനാകൂ എന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ആ വഴി എങ്ങോട്ടാണ് പോകുന്നത്? ആ വഴിയിലൂടെയാണ് എട്ടു കൊല്ലം മുമ്പ് ഈ കേസിലെ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും നിരപരാധികളായത്. ആ വഴിയിലൂടെത്തന്നെയാണ് കഴിഞ്ഞയാഴ്ച അവർ വീണ്ടും പ്രതികൾ --കൃത്യമായി പറഞ്ഞാൽ, കീഴ്കോടതി ശിക്ഷിച്ച കുറ്റവാളികൾ-- ആയി മാറിയത്. ഇനി അവർ യഥാർത്ഥത്തിൽ കുറ്റവാളികളാണൊ അല്ലയോ എന്നറിയാൻ ആറു മാസത്തിനുള്ളിൽ ഹൈക്കോടതി നൽകുന്ന വിധിക്കും കേസ് വീണ്ടും സുപ്രീം കോടതിയിലെത്തിയാൽ ആ കോടതിയുടെ തീർപ്പ് വരുന്നതുവരെയും കാത്തിരിക്കണം. അതിനിടയിൽ മുഖ്യമന്ത്രി സുപ്രീം കോടതിയുടെ അടുത്ത കാലത്തെ വിധി പരിശോധിച്ചാൽ നിയമത്തിന്റെ വഴിയെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ കൃത്യത നേടാനാകും.

ഒരു പ്രതിയൊഴികെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ആശ്രയിച്ചു കൊണ്ടാണ് കുര്യനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അരുൺ ജെയ്റ്റ്ലി വാദിച്ചത്. ഹൈക്കോടതി വിധി റദ്ദായതോടെ കുര്യന്റെ കേസ് തീർപ്പാക്കിയ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ സഞ്ചരിച്ച നിയമവഴി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഒപ്പം കുര്യനും. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജ്യ സഭാ ഉപാദ്ധ്യക്ഷസ്ഥാനം രാജിവെച്ച് വിശദവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കണമെന്നും പൌരസമൂഹം ആവശ്യപ്പെടുന്നത്. അതാണ് നേരായ വഴി. (ജനയുഗം, ഫെബ്രുവരി 6, 2013)

Saturday, February 2, 2013

പി.ജെ. കുര്യൻ വിശദമായ അന്വേഷണത്തിന് വിധേയനാകണം

രാജ്യ സഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ സ്ഥാനമുപേക്ഷിച്ച് വിശദവും സത്യസന്ധവുമായ        അന്വേഷണത്തിന് വിധേയനാകണമെന്ന് ഫിഫ്ത് എസ്റ്റേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു;

പ്രസ്താവനയുടെ പൂർണ്ണരൂപം:
തന്നെ പീഡിപ്പിച്ചവരിൽ പി.ജെ. കുര്യനും ഉൾപ്പെട്ടിരുന്നെന്ന സൂര്യനെല്ലി പെൺകുട്ടിയുടെ ആവർത്തിച്ചുള്ള ആരോപണം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നു. കുര്യനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി അനന്തരനടപടികളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് അദ്ദേഹം മേൽകോടതികളെ സമീപിച്ചതും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ച് തുടർനടപടികൾ തടഞ്ഞതും. അന്വേഷണ സംഘത്തിൽ അംഗമായിരുന്ന ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തലുകൾ കുര്യനെതിരായ അന്വേഷണത്തിൽ അപാകതകുളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു. ഉയർകോടതി ഇടപെടലിലൂടെ നിയമാനുസൃതമായ വിചാരണയിൽ നിന്ന് ഒഴിവായ കുര്യൻ കോടതി തന്നെ കുറ്റവിമുക്തനാക്കിയെന്ന് അവകാശപ്പെടുന്നതിൽ അർത്ഥമില്ല.

കേന്ദ്രമന്ത്രിയെന്ന നിലയിൽ പൊലീസ് അകമ്പടിയുണ്ടായിരുന്ന പി.ജെ. കുര്യൻ സെക്യൂറിറ്റിക്കാരെ ഒഴിവാക്കി നടത്തിയ യാത്രയെ കുറിച്ചുള്ള സംശയങ്ങൾ നിസ്സാരമായി തള്ളാവുന്നതല്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഇപ്പോൾ വഹിക്കുന്ന രാജ്യ സഭാ ഉപാദ്ധ്യക്ഷ പദവി ഉപേക്ഷിച്ച് വിശദമായ അന്വേഷനത്തിന് വിധേയനാകണം. അദ്ദേഹം സ്വമേധയാ അതിനു തയ്യാറാകുന്നില്ലെങ്കിൽ രാജിവെച്ച് അന്വേഷണം നേരിടാൻ ആവശ്യപ്പെടാനുള്ള ചുമതല കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും സാങ്കേതിക വാദങ്ങൾ ഉന്നയിച്ചും വിശദവും സത്യസന്ധവുമായ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ പ്രക്ഷോഭ പരിപാടികളിലൂടേ അതിന് അദ്ദേഹത്തിന്റെമേൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ പൌരസമൂഹം നിർബന്ധിതമാകും.

ഫിഫ്ത്ത് എസ്റ്റേറ്റിനു വേണ്ടി,

ബി.ആർ.പി. ഭാസ്‌കർ, ആനന്ദ്, സാറാ ജോസഫ്, ക.വേണു, സി.ആർ.പരമേശ്വരന്‍, എന്‍.എം. പിയേഴ്‌സൺ, ഹമീദ് ചേന്ദമംഗലൂർ,  പി.എം. മാനുവല്‍