Thursday, November 29, 2012

നിയമസാധുതയില്ലാത്ത അമ്പല ഭരണം

തിരുവിതാംകൂർ പ്രദേശത്തെ അതിസമ്പന്നമായ രണ്ട് അമ്പലങ്ങളുടെ ഭരണം ഇപ്പോൾ നടക്കുന്നത് കോടതികളുടെ മേൽനോട്ടത്തിലാണ്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നിയന്ത്രിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സംവിധാനത്തിന് നിയമത്തിന്റെ പിൻ‌ബലമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആ വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെയുള്ള അമൂല്യ സമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ നിയമവിധേയമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ സംവിധാനം തുടരുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ദേവസ്വം ബോർഡിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്ഥാപിക്കാനുള്ള നടപടികൾ യു.ഡി.എഫ് സർക്കാർ യഥാസമയം കൈക്കൊണ്ടില്ല. തന്മൂലം സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ധാരാളം ഭകതരെ ആകർഷിക്കുന്ന ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൻ കീഴിലായി. ശബരിമല കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നേരിട്ട് നിയോഗിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് സർക്കാർ പുതിയ ദേവസ്വം ബോർഡ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ആ ബോർഡിന്റെ നിയമസാധുത സംശയാസ്പദമാണ്.

നിയമപ്രകാരം ബോർഡ് ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ്. ചെയർമാനെയും ഒരംഗത്തെയും മന്ത്രിസഭയിലെ ഹിന്ദുക്കളും മൂന്നാമത്തെ അംഗത്തെ നിയമസഭയിലെ ഹിന്ദുക്കളുമാണ് തെരഞ്ഞെടുക്കേണ്ടത്. യു.ഡി.എഫ്. നിയമസഭാ കക്ഷികളിലുള്ളതിനേക്കാൾ ഹിന്ദുക്കൾ എൽ.ഡി.എഫ് കക്ഷികളിലുള്ളതിനാൽ മുന്നാമൻ ആരാകണമെന്ന് ആ മുന്നണിക്ക് നിശ്ചയിക്കാനാകും. അത് തടയാനുള്ള തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് നേതൃത്വം കുറെ തല പുകച്ചു. വോട്ടവകാശം ദൈവവിശ്വാസികൾക്കു മാത്രമായി പരിമിതപ്പെടുത്താനും അങ്ങനെ വിശ്വാസികളെന്ന് പ്രഖ്യാപിക്കാൻ തയ്യാറല്ലാത്ത ഇടതുപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കാനും പദ്ധതിയുണ്ടാക്കി. എൽ.ഡി.എഫിനു മാത്രമല്ല പൊതുസമൂഹത്തിനും അത് സ്വീകാര്യമാവില്ലെന്ന് ബോദ്ധ്യമായപ്പോൾ ആ കുതന്ത്രം ഉപേക്ഷിച്ചു. പക്ഷെ ബോർഡിലെ മൂന്നാം സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഹിന്ദു മന്ത്രിമാർ തെരഞ്ഞെടുത്തവർ രണ്ടു പ്രമുഖ ജാതിസംഘടനകളുടെ നേതാക്കൾ നാമനിർദ്ദേശം ചെയ്തവരാണ്. എൽ.ഡി.എഫ് സർക്കാർ ബോർഡിൽ സ്ത്രീകൾക്കും ദലിതർക്കും പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. പുതിയ ബോർഡിൽ ഈ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ മൂന്നാമത്തെ അംഗത്തെ നിശ്ചയിക്കാൻ കഴിവുള്ള എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഒരു ദലിത് സ്ത്രീയെ തെരഞ്ഞെടുക്കാ‍നുള്ള സന്മനസ് കാട്ടണം.

ഹൈക്കോടതി നിയമവിധേയമല്ലെന്ന് കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സംവിധാനം നിലവിൽ വന്നത് രണ്ട് പതിറ്റാണ്ട് മുമ്പാണ്. ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട സർക്കാർ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നതെന്ന് അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചു. ആ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംശയം തോന്നിയ ഭക്തൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. അമ്പലക്കാര്യങ്ങൾ കോടതി നിരീക്ഷണത്തിലിരിക്കുമ്പോഴും നിയമവ്യവസ്ഥകൾ ശരിയായി പാലിക്കാതെ മുന്നോട്ടു പോകാൻ അധികൃതർക്ക് കഴിയുന്നുവെന്നത് ആശങ്കക്ക് വക നൽകുന്നു.

അമ്പലഭരണം ചർച്ച ചെയ്യുമ്പോൾ ഹിന്ദുത്വവാദികൾ ഒരു ചോദ്യം ചോദിക്കാറുണ്ട്: എന്തുകൊണ്ടാണ് മുസ്ലിം ക്രൈസ്തവ പള്ളികളുടെ കാര്യം ചർച്ച ചെയ്യാത്തത്? വിവരക്കേടിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ചർച്ച ചെയ്യപ്പെടുന്ന അമ്പലങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പ് സർക്കാരിന്റെയൊ രാജാക്കന്മാരുടെയൊ നിയന്ത്രണത്തിലായിരുന്നു. അവരുടെ കീഴിൽ ഏതെങ്കിലും മുസ്ലിം പള്ളിയൊ ക്രൈസ്തവ പള്ളിയൊ ഉണ്ടായിരുന്നില്ല. മൺ‌റോ എന്ന വെള്ളക്കാരൻ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് സർക്കാരിന്റെ വരുമാനം കൂട്ടാൻ അമ്പലഭരണം ഏറ്റെടുത്തത്. തിരുവിതാംകൂർ, കൊച്ചി സംയോജന കാലത്ത് രണ്ട് സർക്കാരുകളുടെയും കീഴിലുണ്ടായിരുന്ന അമ്പലങ്ങളുടെ കാര്യങ്ങൾ നോക്കാൻ രാജാക്കന്മാർക്കു കൂടി പ്രാതിനിധ്യമുള്ള ദേവസ്വം ബോർഡുകളുണ്ടാക്കി. ആ അവസരത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട് അത് ബോർഡിന്റെ കീഴിൽ വന്നില്ല. മഹാരാജാവ് ഇന്ത്യാ ഗവണ്മെന്റുമായി ഒപ്പിട്ട ഉടമ്പടി പ്രകാരം അതിന്റെ ഭരണം അദ്ദേഹത്തിൽ തന്നെ നിക്ഷിപ്തമായി. രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് തിരുവിതാംകൂർ മഹാരാജാവ് എന്ന പദവിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കുടുംബഭരണം ഏറ്റെടുത്ത മാർത്താണ്ഡവർമ്മക്ക് ആ പദവി ഇല്ലാത്തതുകൊണ്ട് അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നും അതോടെ അമ്പലത്തിന്റെ ഭരണച്ചുമതല സർക്കാരിൽ നിക്ഷിപ്തമായെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്. മതനിരപേക്ഷ സർക്കാരിന് അമ്പലം ഭരിക്കാനാവാത്തതുകൊണ്ട് നിയമം മൂലം ട്രസ്റ്റോ മറ്റെന്തെകിലും സംവിധാനമൊ ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കുകയൊ സ്റ്റേ ചെയ്യുകയൊ ചെയ്തിട്ടില്ല. പക്ഷെ മാർത്താണ്ഡവർമ്മയെ കൂടാതെ മുൻ‌രാജകുടുംബത്തിലെ ഒരു ഇളം‌മുറക്കാരനെ കൂടി അമ്പലഭരണത്തിൽ കൊണ്ടുവരാനാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ശ്രമം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുൻ‌രാജകുടുംബത്തിന്റെ കീഴിൽ തുടരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഹിന്ദുക്കൾ തിരുവിതാംകൂർ പ്രദേശത്തുണ്ടെന്ന് പൊതുവേദികളിലെ അഭിപ്രായപ്രകടനങ്ങൾ സൂചിപ്പിക്കുന്നു. അവരെ നയിക്കുന്നത് രണ്ട്  വികാരങ്ങളാണ്. ഒന്ന് ഫ്യൂഡൽ രാജഭക്തി. മറ്റേത് രാഷ്രീയ കക്ഷികളിലുള്ള വിശ്വാസക്കുറവ്. രണ്ടും ജനാധിപത്യവ്യവസ്ഥക്ക് നിരക്കുന്നതല്ല.

തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേൽ ജന്മാവകാശമുണ്ടെന്ന് കരുതുന്നവർ ഒരു കാര്യം ഓർക്കണം. തിരുവിതാംകൂർ സംസ്ഥാനമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനെ വേണാടിന്റെ തുടർച്ചയായി കാണുകയാണെങ്കിൽ തന്നെയും ഒൻപതാം നൂറ്റാണ്ടിനപ്പുറം പോകാനുള്ള രേഖകളൊന്നുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രമാകട്ടെ അതിനേക്കാൾ പിന്നിലേക്ക് പോക്കുന്നു.  തിരുവിതാംകൂർ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അമ്പലം ഭരിച്ച പോറ്റിയെ പുറത്താക്കുകയും എട്ട് നായർ പ്രമാണിമാരെ കൊന്നശേഷം ആ കുടുംബങ്ങളിലെ പെണ്ണുങ്ങളെ മുക്കുവന്മാർക്ക് കൊടുത്തതും ഹൈക്കോടതിവിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ് തിരുവിതാംകൂർ രാജകുടുംബം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേലും പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിനുമേലും സാമൂതിരി കുടുംബം ഗുരുവായൂർ അമ്പലത്തിനുമേലും ആധിപത്യം നേടിയത്.

രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ഭയക്കുന്നവർ ജനാധിപത്യത്തെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്തവരാണ്. രാഷ്ട്രീയകക്ഷികളിലൂടെയല്ലാതെ ജനാധിപത്യ ഭരണക്രമം മൂന്നോട്ടുകൊണ്ടുപോകാനാവില്ല. അവയെ ഒഴിവാക്കാനായി കാലഹരണപ്പെട്ട ഫ്യൂഡൽ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനാവില്ല. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള സംവിധാനത്തിൻ കീഴിൽ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്ത് ഭദ്രമായിരിക്കുമോ എന്ന സംശയത്തെ അവഗണിക്കാനാവില്ല. വിപുലമായ ചർച്ചകളിലൂടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് അമ്പലങ്ങളെ നിലനിർത്തുന്ന ഭക്തജനങ്ങൾക്ക്, സ്വീകാര്യമായ ഒരാധുനിക സംവിധാനം എത്രയും വേഗം സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

Wednesday, November 28, 2012

ബൂലോക സ്വാതന്ത്ര്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തും

രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങൾ സൈബർ സ്വാതന്ത്ര്യത്തിന് തടയിടാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ തെളിവാണ് ഫേസ് ബുക്കിലെ അഭിപ്രായപ്രകടനത്തിന് മഹാരാഷ്ട്ര പൊലീസ് ഷഹീൻ ധാദ, റിനു ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവം.നിലവിലുള്ള ഐ.ടി. നിയമം നൽകുന്ന വിപുലമായ അധികാരങ്ങൾ ബൂലോകത്ത് യഥേഷ്ടം ഇടപെടാനുള്ള അവസരം അധികൃതർക്ക്  നൽകുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളെ പിണറായി വിജയന്റെ മാളികയുടെ വ്യാജ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഐ.ജി. ടോമിൻ തച്ചങ്കരി കേരളത്തിലേക്ക് വിളിച്ചുവരുത്തുകകയുണ്ടായി കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകനെതിരെ ട്വിറ്ററിൽ അഴിമതിയാരോപണം ഉന്നയിച്ച ഒരാളെ തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനർജിയെ പരിഹസിക്കുന്ന പടം പ്രചരിപ്പിച്ചതിന് പശ്ചിമ ബംഗാൾ പൊലീസ് യാദവ്‌പൂർ സർവകലാശാലയിലെ ഒരു പ്രൊഫസറെ തുറുങ്കിലടച്ചു. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുന്നതിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയിലെ പൊലീസാണ്. ദേശീയ ചിഹ്നങ്ങളെ ഹിതകരമല്ലാത്ത രീതിയിൽ കാർട്ടൂണുകളിൽ ഉൾപ്പെടുത്തിയ ഉത്തർ പ്രദേശുകാരനായ അസിം ത്രിവേദിക്കെതിരെ അവർ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബാൽ താക്കറെ മരിച്ചപ്പോൾ മുംബൈ ഹർത്താൽ ആചരിച്ചത് ആദരവ് മൂലമായിരുന്നില്ല, ഭീതി മൂലമായിരുന്നുവെന്ന് എഴുതിയതിനാണ് ഷഹീനെ അറസ്റ്റ് ചെയ്തത്. വിവിധജന വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നതാണ് ആ യുവതിക്കെതിരെ ചുമത്തിയ കുറ്റം. റിനു ഒന്നും എഴുതുകയൊ പ്രചരിപ്പിക്കുകയൊ ചെയ്തില്ല. ഷഹീൻ എഴുതിയത് ഇഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തുകയെ ചെയ്തുള്ളു. അക്രമത്തിലൂടെ ഭീതി പരത്തിയാണ് താക്കറെ മഹാരാഷ്ട്രയിൽ ശിവസേനയെ വളർത്തിയതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. രാജ്യത്ത് ഹർത്താലുകൾ വിജയിക്കുന്നത് അവ ആഹാനം ചെയ്യുന്ന കക്ഷികളോടുള്ള ആഭിമുഖ്യം മൂലമല്ല, അക്രമം നടത്താനുള്ള അവരുടെ ശേഷിയെ കുറിച്ചുള്ള ബോധം മൂലമാണ്. ദേശീയ ഹർത്താൽ ആഹ്വാനങ്ങളോടുള്ള പ്രതികരണം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇടതുപക്ഷ ആഹ്വാനം കേരളത്തിൽ വിജയിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ അത് ഒരു ചലനവും സൃഷ്ടിക്കാത്തത് അവിടെ ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്താനുള്ള കഴിവ് പ്രസ്ഥാനത്തിനില്ലാത്തതുകൊണ്ടാണ്.

എല്ലാവർക്കും പ്രാപ്യമായതും ബാഹ്യനിയന്ത്രണമില്ലാത്തതുമായ മാധ്യമമാണ് ഇന്റർനെറ്റ്. അച്ചടിമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും ദ്വാരപാലകരുണ്ട്. അവരുടെ അറിവും അനുവാദവും കൂടാതെ അവിടെ അഭിപ്രായപ്രകടനം നടത്താനാവില്ല. എന്നാൽ കമ്പ്യൂട്ടറൊ മൊബൈലൊ ഉപയോഗിച്ച് ഏതൊരാൾക്കും സൈബർസ്പേസിൽ പ്രവേശിച്ച് എന്തും എഴുതാം. ഇന്റർനെറ്റ് നൽകുന്ന ഈ സ്വാതന്ത്ര്യം ഭരണാധികാരികളെ ചൊടുപ്പിക്കുന്നു. അതുകൊണ്ടാണ് ഭരിക്കുന്ന കക്ഷികൾ വ്യത്യസ്തമാണെങ്കിലും സംസ്ഥാന സർക്കാരുകളുടെ സമീപനം ഒന്നാകുന്നത്. ആഗോളതലത്തിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും ചൈനയും അവരവരുടേതായ രീതികളിൽ ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അമേരിക്കൻ സർക്കാരിന്റെ രഹസ്യങ്ങൾ പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസ്സാഞ്ചെ എന്ന ആസ്ത്രേലിയക്കാരൻ അവരുടെ പിടിയിൽ പെടാതിരിക്കാൻ ഇക്വഡോർ എന്ന തെക്കെ അമേരിക്കൻ രാജ്യത്തിന്റെ ബ്രിട്ടനിലെ എംബസിയിൽ അഭയാർത്ഥിയായി കഴിയുകയാണ്. പല പാശ്ചാത്യ വെബ്സൈറ്റുകളും ചൈനക്കാർക്ക് അപ്രാപ്യമാണ്.

നവമാദ്ധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങളെ അപലപിക്കുമ്പോഴും ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെയുള്ള അവയുടെ പ്രവർത്തനം ചില പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നത് അവഗണിക്കാനാവില്ല. ചിലർ കള്ളക്കഥകൾ  പ്രചരിപ്പിച്ചതിന്റെ ഫലമായി വടക്കുകിഴക്കൻ സംസ്ഥാനക്കാർ ബംഗ്ലൂരുവിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. മ്യാന്മാറിലെ വിദൂര പ്രദേശത്ത് മുസ്ലിങ്ങൾക്കെതിരെ അക്രമമ്മൂണ്ടായപ്പോൾ നേരത്തെ മറ്റൊരിടത്തു നടന്ന ലഹളയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ലോകമൊട്ടുക്ക് വംശീയ-വർഗ്ഗീയ വികാരം പടർത്താൻ ചിലർ ശ്രമിച്ചു. പല തീവ്രവാദി സംഘങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ നടന്ന ഭരണമാറ്റത്തിൽ നവമാദ്ധ്യമങ്ങൾ ക്രിയാത്മകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ അത് പൊടുന്നനെ സംഭവിക്കുകയായിരുന്നില്ലെന്നും അതിന്റെ പിന്നിൽ ബാഹ്യ ഏജൻസികളുടെ തന്ത്രപൂർവ്വമായ ഇടപെടലുകളുണ്ടായിരുന്നെന്നും കരുതാൻ ന്യായമുണ്ട്. ഒരു സ്വതന്ത്ര മാദ്ധ്യമത്തിന്റെ പ്രവർത്തനത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവില്ല. എല്ലാ സ്വാതന്ത്ര്യങ്ങളും ദുരുപയോഗപ്പെടുത്താവുന്നവയാണല്ലൊ. സ്വാതന്ത്ര്യം ഇല്ലാതാക്കാതെ ദുരുപയോഗം എങ്ങനെ തടയാമെന്നാണ് ആലോചിക്കേണ്ടത്.

നവമാദ്ധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും അതിന്റെ ഫലമായുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി അവ വ്യക്തികളുടെ മേഖലയാണ്. സ്വന്തം വിചാരവികാരങ്ങൾ പ്രകടിപ്പിക്കാൻ വേദികളില്ലാത്തവർക്ക് നേരിട്ട് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുകവഴി അവ ജനമനസുകളിൽ ഉയരുന്ന അസന്തുഷ്ടിയുടെ ആവി പുറത്തേക്ക് പോകാൻ സഹായിക്കുന്നു. ഇപ്പോൾ പല രാഷ്ട്രീയ പൊതുസമൂഹ സംഘടനകളും ഈ മണ്ഡലത്തിൽ സജീവമാണ്. അവയുടെ വക്താക്കൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ചാൽ ഗുണപരമായ ഫലം പ്രതീക്ഷിക്കാം. എന്നാൽ ഉപയോഗിക്കുന്നവരെല്ലാം ബുദ്ധിപൂർവകമായും ചുമതലാബോധത്തോടെയും പെരുമാറുമെന്ന് ഉറപ്പാക്കാനാവില്ല. ഇന്റർനെറ്റ് കൂട്ടായ്മകളിലെ സംവാദങ്ങൾ എന്നെ വിദ്യാർത്ഥികാലത്തെ കാഴ്ചകൾ ഓർമ്മിപ്പിക്കാറുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ചിലപ്പോൾ കല്ലെടുത്ത് കുളത്തിലെറിയും. അല്ലെങ്കിൽ മാവിലേക്ക്. അതുമല്ലെങ്കിൽ വഴിയെ പോകുന്ന പട്ടിയുടെ നേർക്ക്. അവർ അത് ചെയ്യുന്നത് കല്ല് കുളത്തിൽ ഉണ്ടാക്കുന്ന ഓളങ്ങൾ കാണാനൊ മാവിൽ നിന്ന് വീഴുന്ന മാങ്ങ പെറുക്കി തിന്നാനൊ പട്ടിയുടെ മോങ്ങൽ കേൾക്കാനൊ അല്ല, വെറുതെ ഒരു രസത്തിനാണ്. ചിലരുടെ കമന്റെഴുത്തും ഇത്തരത്തിലുള്ളതാണ്.

ദ്വാരപാലകരുടെ അഭാവത്തിൽ ദുരുപയോഗത്തിനുള്ള സാദ്ധ്യത കൂടുതലാണെങ്കിലും നവമാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റ് മാദ്ധ്യമങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ട കാര്യമില്ല. മാദ്ധ്യമം ഏതുമാകട്ടെ അഭിപ്രായപ്രകടനം നിയമപരിധിക്കുള്ളിൽ നിൽക്കുന്നെങ്കിൽ അധികൃതർ ഇടപെടരുത്. എന്നാൽ നിയമത്തിനു നിരക്കാത്തതാണെങ്കിൽ ഉചിതമായ നടപടിയെടുക്കണം. ഐ.ടി. നിയമം നൽകുന്ന അമിതമായ അധികാരം പൊലീസ് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ ഭേദഗതി ആവശ്യമാണ്. എല്ലാ വിമതാഭിപ്രായത്തെയും ഭരണകൂടവിരുദ്ധതയായും എല്ലാ ഭരണകൂടവിരുദ്ധതയെയും രാജ്യദ്രോഹമായും കാണുന്ന തികച്ചും ജനാധിപത്യവിരുദ്ധമായ പ്രവണത ഭരണ കക്ഷികളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അവരുടെ ആജ്ഞാനുവർത്തികളായ പൊലീസികാരുടെ സമീപനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയെ പരിഹസിക്കുന്നതും മന്ത്രിപുത്രനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതും ഒരു കക്ഷിയുടെ ആധിപത്യത്തിന്റെ അടിസ്ഥാനം ഭീതിയാണെന്ന് പറയുന്നതും തങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നെന്ന് ബന്ധപ്പെട്ടവർക്ക് തോന്നിയേക്കാം. പത്രങ്ങളാണ് ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതെങ്കിൽ കോടതിയിലൂടെയാണ് അവർ പരിഹാരം തേടുക. പുതിയ മാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? പൊലീസ് ഇടപെടേണ്ട വിഷയമാണെങ്കിൽ തന്നെയും ഷഹീൻ, റിനു എന്നിവരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, പരാതി കിട്ടിയാലുടൻ ഒരന്വേഷണവും കൂടാതെ ആളുകളെ കസ്റ്റഡിയിലെടുക്കാവുന്നതല്ല. ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം തുടങ്ങിയ സുന്ദരമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എന്നാൽ അവയിൽ വിശ്വസിക്കുന്നവരല്ല തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ ജനാധിപത്യത്തിന്റെ ഗതി സുഗമമാകില്ല. വ്യത്യസ്ത ആശയങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുഅകയെ ഉള്ളു.     

Friday, November 23, 2012



പി.ജി.

“നമുക്കെന്തിനാണ് വായിക്കുന്നവർ, ചിന്തിക്കുന്നവർ! ലാൽ സലാം പിജി” ഇന്ന് വെളുപ്പിന് സിവിക് ചന്ദ്രനിൽ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ് പി.ഗോവിന്ദപ്പിള്ളയുടെ വിയോഗത്തെ കുറിച്ച് അറിഞ്ഞത്.

കഴിഞ്ഞ ഏതാനും വർഷക്കാലത്ത് വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങളാണ് പിജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടയാണ് ഞാൻ കണ്ടത്. ഇനിയും ധാരാളം അറിവ് പകർന്നു തരാൻ അദ്ദേഹത്തിനുണ്ടെന്നും ആർക്കുവേണ്ടിയും കാത്തുനിൽക്കാത്ത സമയവുമായി മത്സര ഓട്ടത്തിലാണ് അദ്ദേഹമെന്നും വ്യക്തമായിരുന്നു. ഒരു ജന്മനാളിൽ ആശംസ അറിയിക്കാൻ ചെന്നപ്പോൾ അതിനായി അദ്ദേഹം എത്രമാത്രം ക്ലേശം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. പതിവുപോലെ പിറന്നാളിനും അദ്ദേഹം എ.കെ.ജി. ഭവനിലെ മുറിയിലെത്തി വായനയിലും എഴുത്തിലും മുഴുകി. നല്ല പ്രകാശമുള്ള മേശവിളക്കിനരികിലാണ് ഇരിപ്പ്. കട്ടിയുള്ള കണ്ണട ധരിച്ചിട്ടുണ്ട്. പക്ഷെ ഭൂതക്കണ്ണാടി (മാഗ്‌നിഫയിങ് ഗ്ലാസ്) കൂടി ഉണ്ടായാലെ അച്ചടിച്ചതുപോലും വായിക്കാനാവൂ.

കക്ഷിരാഷ്ട്രീയം ജീവിതത്തിന്റെ നല്ല പങ്ക് അപഹരിച്ചിരുന്നില്ലെങ്കിൽ  നാനാവിഷയങ്ങളിലുള്ള പിജിയിൽ നിന്ന് എത്രയോ അധികം കൃതികൾ എത്രയൊ നേരത്തെ ലഭിക്കുമായിരുന്നല്ലൊ എന്ന ഞാൻ ചിന്തിച്ചുപോയി. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഇ.എം.എസ്. സമ്പൂർണ്ണകൃതികളുടെ എഡിറ്റിങ് ഉൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവായത് വിശാലസമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമായ ബൌദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു. പാർട്ടിയുടെ ശിക്ഷാനടപടി നാടിന് ഗുണകരമായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിയിൽ ആത്മാർത്ഥത എപ്പോഴും പ്രകടമായിരുന്നു.

വ്യത്യസ്തമേഖലകളിൽ വികസിച്ചുകൊണ്ടിരുന്ന പുതിയ അറിവുകൾ മനസിലാക്കുകയും അവ മലയാളി സമൂഹത്തിന് പകർന്നു നൽകുകയുമാണ് പിജി അവസാനകാലത്ത് ചെയ്തത്. ഒരർത്ഥത്തിൽ ഒരു സർവകലാശാല ചെയ്യേണ്ടത് ഒറ്റക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സർവകലാശാലകൾ കർത്തവ്യം ഫലപ്രദമായി നിർവഹിക്കുന്നില്ലെന്നത് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ കഠിനയജ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാകും. കേരളത്തിലെ കലുഷിതമായ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരു സർവകലാശാലാ പ്രഫസ്സറായിരുന്നെങ്കിൽ പാർട്ടി സൈദ്ധാന്തികനെന്നതിനപ്പുറം നിരവധി തലമുറകളുടെ ചിന്തയെ സ്വാധീനിച്ച ധിഷണാശാലിയായി പിജി രൂപാന്തരപ്പെടുമായിരുന്നെന്നാണ് എന്റെ വിശ്വാസം.

ദീർഘകാലം പുറത്തായിരുന്ന ഞാൻ കേരളത്തിൽ ഒരു പൊതുവേദിയിൽ ആദ്യമായി  പങ്കെടുത്തത് പിജിയുമൊത്താണ്. സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിലം‌പൊത്തുന്ന സമയത്ത് ഡെക്കാൻ ഹെറാൾഡിനു വേണ്ടി ഞാൻ ആ രാജ്യങ്ങളിൽ ഒരു മാസം ചെലവഴിക്കുകയുണ്ടായി. മടക്കയാത്രയിൽ ഡൽഹിയിൽ കെ.പി.ഉണ്ണികൃഷ്ണനെ സന്ദർശിച്ചപ്പോൾ അദ്ദേഹം അക്കൊല്ലത്തെ സി.കെ. ഗോവിന്ദൻ നായർ അനുസ്മരണ പ്രഭാഷണം നടത്താൻ ആളെ അന്വേഷിക്കുകയായിരുന്നു. കിഴക്കൻ യൂറോപ്പിലെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം ഞാൻ സ്വീകരിച്ചു. കോട്ടയത്തായിരുന്നു പരിപാടി. എന്നെ കൂടാതെ സംസാരിക്കാനുണ്ടായിരുന്നത് പിജി മാത്രം. അദ്ദേഹം സംസാരിക്കുന്നതാകട്ടെ എനിക്കു ശേഷവും. എന്റെ നിരീക്ഷണങ്ങളോട് അദ്ദേഹം കർക്കശമായി പ്രതികരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അദ്ദേഹം ഞാൻ നിരത്തിയ വസ്തുതകളെ നിഷേധിക്കാനൊ അവഗണിക്കാനൊ ശ്രമിച്ചില്ല. കിഴക്കെ യൂറോപ്പിലെ സംഭവവികാസങ്ങളെ കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സ്വീകാര്യമാണെന്നും എന്നാൽ അതിനോടൊപ്പം ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപാളിലും ഇറ്റലിയിലെ ഒരു നഗരത്തിലും ആയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും തെക്കെ അമേരിക്കയിലും ഇടതു പ്രസ്ഥാനങ്ങൾ വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസവും സത്യവും തമ്മിൽ ഒരിക്കലും പൊരുത്തക്കേടുണ്ടായിരുന്നില്ല.  

Wednesday, November 14, 2012

അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ശ്രമം

ബി.ആർ.പി. ഭാസ്കർ

അഴിമതി തടയാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ആണയിടുന്നുണ്ട്. എന്നാൽ സർക്കാരിന്റെ നടപടികൾ സൂചിപ്പിക്കുന്നത് അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമങ്ങളിലാണ് അത് ഏർപ്പെട്ടിരിക്കുന്നതെന്നാണ്.

അണ്ണാ ഹസാരെ നടത്തിയ ഗാന്ധിമാർഗ്ഗ സമരങ്ങൾ അഴിമതിയെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയുണ്ടായി. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ  അത്തരത്തിലുള്ള സമരങ്ങൾ വിജയകരമായി നടത്തിയതിന്റെ ഖ്യാതിയുമായാണ് അണ്ണാ ദേശീയരംഗത്ത് എത്തിയത്. എന്നാൽ ഗാന്ധിയുടെ സമരങ്ങളുടെ ചരിത്രം പഠിച്ച് ഉചിതമായ പാഠങ്ങൾ ഉൾക്കൊണ്ടയാളായിരുന്നില്ല  ബ്രിട്ടീഷ് ഭരണാധികരികൾക്കെതിരെ ഗാന്ധി നടത്തിയ നിസ്സഹകരണ പ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യാ സമരം വരെയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്. അതേസമയം അവ പരാജയപ്പെട്ടെന്ന് പറയാനാവില്ല. കാരണം അദ്ദേഹവും പ്രസ്ഥാനവും വർദ്ധിത വീര്യത്തോടെയാണ് ഓരോ സമരവും അവസാനിപ്പിച്ചത്.  അണ്ണായുടെ ഓരോ സമരവും അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും വീര്യം കെടുന്ന പ്രതീതിയാണുണ്ടാകുന്നത്.

അണ്ണാ ഹസാരെ സംഘത്തിലെ മറ്റംഗങ്ങൾ ഗാന്ധിയന്മാരെന്ന് അവകാശപ്പെടാൻ കഴിയാത്തവരായിരുന്നു. പലരും സർക്കാരുദ്യോഗസ്ഥരെന്ന നിലയിൽ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അവരുടെ ഉപദേശപ്രകാരം പ്രവർത്തിച്ച അണ്ണാ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനാ സംവിധാനത്തെ തന്നെ വെല്ലുവിളിക്കാൻ തുടങ്ങി. അതോടെ രാഷ്ട്രീയരംഗത്തു നിന്ന് അഴിമതിവിരുദ്ധ സമരത്തിനു ലഭിക്കേണ്ട പിന്തുണ ക്രമേണ ഇല്ലാതായി. സർക്കാർ തീരെ തൃപ്തികരമല്ലാത്ത ഒരു ലോക് പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും എല്ലാവരും കൂടി ചേർന്ന് അതു തന്നെയും പുറന്തള്ളുകയും ചെയ്തു.

അണ്ണാ സംഘത്തിലെ ആദ്യ അംഗങ്ങളിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുകൊണ്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കക്ഷിയുണ്ടാക്കി നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. സമീപകാലത്ത് കേജ്രിവാൾ പുറത്തു കൊണ്ടുവന്ന അഴിമതിക്കഥകൾ അതിന്റെ ഭാഗമാണ്. കോൺഗ്രസിനെതിരെയായിരുന്നു ആദ്യ വെടി. പിന്നീട് ബി.ജെ.പി. അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അതിനുശേഷം ഒരു വിദേശ ബാങ്കിൽ അക്കൌണ്ടുളുള്ളവരെ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തു വിട്ടു. മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, നൽകുന്ന സഹായത്തോടെ കേജ്രിവാൾ ഇപ്പോൾ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി മദ്ധ്യവർഗ്ഗ മനസുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മാദ്ധ്യമസൃഷ്ടികൾക്ക് പരിമിതമായ ആയുസേയുള്ളൂ. ടെലിവിഷൻ ക്യാമറകളുടെ സഹായത്തോടെ വളർന്ന ഹസാരെ പ്രസ്ഥാനം അവ കണ്ണടച്ചപ്പോൾ പൊലിഞ്ഞ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലൊ.

ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സന്നദ്ധസംഘടനകൾ ജനകീയ പ്രശ്നങ്ങളിൽ  സജീവമായി ഇടപെടുന്നുണ്ട്. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് നീതിപൂർവകമായ പരിഹാരം കാണുന്നതിനു പകരം സംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ അടയ്ക്കാനും നേതാക്കളെ കുടുക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതേ സമീപനം തന്നെയാണ് സർക്കാർ അഴിമതിവിരുദ്ധ പ്രസ്ഥാന്ന്ങ്ങൾക്കെതിരെയും സ്വീകരിക്കുന്നത്. അണ്ണാ ഹസാരെയുടെ സമരകാലത്ത് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെയും സംഘത്തിലെ മറ്റംഗങ്ങളുടെയും ജീവിതങ്ങൾ ചികഞ്ഞു നോക്കിയിരുന്നു. അണ്ണായെ കുടുക്കാൻ പറ്റിയതൊന്നും കിട്ടിയില്ല. കേജ്രിവാൾ ഉദ്യോഗസ്ഥനായിരിക്കെ ചെയ്തെന്ന് പറയപ്പെടുന്ന ഒരു ക്രമക്കേടിന്റെ പേരിൽ നടപടിക്ക് ഉത്തരവിട്ടു.

സർക്കാർ ശരിയായ രീതിയിലാണൊ പണം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ഭരണഘടന കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്ന ഉദ്യോഗസ്ഥന്റെ കീഴിൽ വലിയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയാൽ സി.എ.ജി.യൊ അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അക്കൌണ്ടന്റ് ജനറൽമാരൊ ബന്ധപ്പെട്ട വകുപ്പിന്റെ വിശദീകരണം തേടുകയും അതുകൂടി പരിഗണിച്ചുകൊണ്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു. സർക്കാർ അത് പാർലമെന്റിന്റെ (അല്ലെങ്കിൽ നിയമസഭയുടെ) മുന്നിൽ വെക്കുന്നു. സഭയുടെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അത് പരിശോധിച്ച് നടപടി ശുപാർശ ചെയ്യുന്നു. ഓഡിറ്റിലൂടെ പുറത്തു വന്നിരുന്നത് താരതമ്യേന ചെറിയ ക്രമക്കേടുകളായതുകൊണ്ട് വളരെക്കാലം ഈ സംവിധാനം വലിയ ശ്രദ്ധ പിടിച്ചുപറ്റിയില്ല. സ്വീഡനിലെ റേഡിയോ ബോഫോഴ്സ് അഴിമതി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് സി.എ.ജി. നടത്തിയ അന്വേഷണത്തോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി.     

തുടക്കത്തിൽ സി.എ.ജി. സംവിധനത്തിന്റെ തലവൻ ഇൻഡ്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഭരണാധികാരികൾക്ക് ആ സർവീസിന്റെ പോക്ക് ഇഷ്ടമാകാതെ വന്നപ്പോൾ തലപ്പത്ത് വിശ്വസിക്കാവുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെച്ചുകൊണ്ട് അതിനെ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങി. ഇപ്പോഴിതാ വിനോദ് റായ് എന്ന കേരളാ കാഡർ ഐ.എ.എസുകാരന്റെ കീഴിലും അത് തലവേദനയാകുന്നു. ലേലം വിളിക്കാതെ മൊബൈൽ കമ്പനികൾക്ക് സ്പെക്ട്രം നൽകിയതിനെ സി.എ.ജി. വിമർശിച്ചതോടെ സർക്കാർ വക്താക്കൾ അദ്ദേഹത്തിനു നേരെ തിരിഞ്ഞു. കൊല്ലങ്ങൾക്കു മുമ്പ് ചീഫ് ഇലക്ഷൻ കമ്മിഷണറുടെ അധികാരങ്ങൾ ഉപയോഗിച്ച് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ ടി.എൻ. ശേഷനെ ഒതുക്കാൻ ഇലക്ഷൻ കമ്മിഷനെ മൂന്നംഗ സംവിധാനമാക്കിയതുപോലെ സി.എ.ജി സംവിധാനവും വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന വാർത്തകൾ അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ഏതറ്റം വരെ പോകാനും സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുന്നു.

ഇലക്ഷൻ കമ്മിഷണർ  എന്ന നിലയിൽ രാഷ്ട്രീയനേതൃത്വത്തെ അലോസരപ്പെടുത്തിയ ശേഷൻ നേരത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ അതിന്റെ കണ്ണിലുണ്ണിയായിരുന്നു. കശ്മീർ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷേക്ക് അബ്ദുള്ള കൊഡൈക്കനാലിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ അവിടെ യുവ ഉദ്യോഗസ്ഥനായിരുന്നു ശേഷൻ. ഷേക്ക് അബ്ദുള്ളയെ ഇടയ്ക്ക് സന്ദർശിച്ചിരുന്ന ഒരു അയൽവാസിയെ വിദ്യുച്ഛക്തിയും വെള്ളവും നിഷേധിച്ച് ബുദ്ധിമുട്ടിച്ചതാണ് ശേഷൻ അന്ന് നടത്തിയ ധീരപ്രകടനങ്ങളിലൊന്ന്. ചീഫ് ഇലക്ഷൻ കമ്മിഷണറായിരിക്കെ രാഷ്ട്രീയ കക്ഷികളെ വിറപ്പിച്ച ശേഷൻ ആ ജോലി വിട്ടശേഷം തെരഞ്ഞെടുപ്പ് ടിക്കറ്റിനായി പല കക്ഷി നേതാക്കളെയും സമീപിക്കുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത് അധികാരപ്രമത്തത ആയിരുന്നെന്നാണ്. ബോഫോഴ്സ് കാലം തൊട്ടുള്ള സി.എ.ജി. സംവിധാനത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ മുന്നോട്ടു നയിക്കുന്നത് തലപ്പത്തുള്ള ഉദ്യോഗസ്ഥന്റെ അധികാരപ്രമത്തതയല്ല, അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വലിയൊരു നിര ഐ.എ. ആൻഡ് എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഭരണ സംവിധാനം മെച്ചപ്പെടണമെന്ന ആഗ്രഹ്മാണെന്ന് കാണാം. ആ ആഗ്രഹം അവർ ഉപേക്ഷിക്കാത്തിടത്തോളം തലപ്പത്തെ അഴിച്ചുപണി കൊണ്ട് സർക്കാരിന്  സംവിധാനത്തെ ദുർബലപ്പെടുത്താനാവില്ല.

Sunday, November 11, 2012

നിയമത്തിന്റെ കൈകൾ എത്താത്ത ഉയരത്തിൽ വിരാജിക്കുന്നവർ

സ്വിറ്റ്സർലണ്ടിലെ ഒരു ബാങ്കിൽ 2006ലെ ഒരു ദിവസം ഇന്ത്യാക്കാരുടെ പേരിലുള്ള അക്കൌണ്ടുകളിലുണ്ടായിരുന്ന പണം സംബന്ധിച്ച വിവരങ്ങളാണ് അരവിന്ദ് കേജ്രിവാൾ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. ഫ്രാൻസിലെ ഗവണ്മെന്റിന് ലഭിച്ച രേഖകളിൽ നിന്നാണ് പുറം‌ലോകം ആ ബാങ്കിലെ രഹസ്യ അക്കൌണ്ടുകളെ കുറിച്ച് അറിയുന്നത്. ഫ്രഞ്ചുകാർ വിവരം നമ്മുടെ സർക്കാരിന് നേരിട്ടു നൽകിയിരുന്നു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ എടുക്കാൻ സർക്കാർ തയ്യാറായില്ല. പകരം വെളിപ്പെട്ട തുകക്കുള്ള ആദായനികുതി വാങ്ങി കേസ് ഒതുക്കി.

ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ കേജ്രിവാളിനു മുമ്പെ വിവരം പുറത്തു കൊണ്ടുവരാൻ ഇന്ത്യയിലെ മാധ്യമങ്ങൾക്ക് കഴിയുമായിരുന്നു. ഫ്രഞ്ചു സർക്കാരിൽ നിന്ന് സ്വിസ് ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരം ലഭിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഗ്രീസും ഉണ്ടായിരുന്നു. ഈയിടെ അവിടത്തെ ഒരു മാധ്യമം ലിസ്റ്റിലുള്ള ഗ്രീക്കുകാരുടെ പേരുകൾ വെളിപ്പെടുത്തി. ഗ്രീക്ക് സർക്കാർ റിപ്പോർട്ട് എഴുതിയ ലേഖകനെതിരെ വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറിയെന്ന് ആരോപിച്ച് കേസെടുത്തു. ദിവസങ്ങൾക്കുള്ളിൽ കോടതി കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടു.

കേജ്രിവാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയല്ലെന്ന് അംബാനി കുടുംബാംഗങ്ങളും മറ്റ് ചിലരും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്പോൾ ചോദിച്ചാൽ ഈ പറയുന്ന തരത്തിലുള്ള അക്കൌണ്ടുകൾ ഇല്ലെന്നാവും ബാങ്കിലെ അധികൃതരും പറയുക. പണം പിൻ‌വലിച്ച് അക്കൌണ്ടുകൾ അടയ്ക്കുവാൻ ആറു കൊല്ലത്തെ സമയം അവർക്ക് കിട്ടിയിരുന്നല്ലൊ.

അക്കൌണ്ടുള്ളവരുടെ ലിസ്റ്റിൽ മുകേഷ് അംബാനിയുടെ പേരു ചേർത്തതിന് എച്ച്.എസ്.ബി.സി. ബാങ്ക് അദ്ദേഹത്തോടെ മാപ്പ് പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് ഇക്കൊല്ലം ആദ്യം പറഞ്ഞിരുന്നു. ഇതിന്റെ അർത്ഥം അംബാനിക്ക് അവിടെ അക്കൌണ്ട് ഉണ്ടായിരുന്നില്ല എന്നല്ല, അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താൻ ബാങ്കിന് അവകാശം ഉണ്ടായിരുന്നില്ല എന്നു മാത്രമാണ്.

ഇപ്പോൾ അക്കൌണ്ടുകൾ നിലവിലില്ലെന്നതുകൊണ്ട് അവ തുടങ്ങിയവർ കുറ്റവാളികളല്ലാതാകുന്നില്ല. അവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ ചുമതല ഇല്ലാതാകുന്നുമില്ല. പക്ഷെ സർക്കാർ നടപടിയെടുക്കുമെന്ന വിശ്വാസം എനിക്കില്ല. “നിങ്ങൾ എത്രതന്നെ ഉയരത്തിലാകട്ടെ അതിനും മുകളിലാണ് നിയമം” എന്നൊരു ചൊല്ല് നിയമവാഴ്ച ആദരിക്കുന്ന രാജ്യങ്ങളിലുണ്ട്. അത്തരത്തിലുള്ള നിയമവാഴ്ചാ സങ്കല്പം നിലനിൽക്കുന്ന രാജ്യമല്ല ഇന്നത്തെ ഇന്ത്യ. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സന്തോഷ് മാധവൻ എന്ന സംന്യാസി അറസ്റ്റിലായ സമയത്ത് പറഞ്ഞു: “അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്നെ പിടിക്കാനാകുമായിരിരുന്നില്ല.” ആൾദൈവപദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സന്തോഷ് മാധവൻ നിയമത്തിന്റെ പിടിയിലായത്. അല്പംകൂടി സമയം കിട്ടിയിരുന്നെങ്കിൽ തനിക്ക് ആ പദവി ഉറപ്പാവുകയും താൻ നിയമത്തിന്റെ കൈകൾ എത്താത്ത ഉയരത്തിലാവുകയും ചെയ്യുമായിരുന്നെന്നാണ് സന്തോഷ് മാധവൻ സൂചിപ്പിച്ചത്.

രാഷ്രീയ-സാമ്പത്തിക-സാമൂഹ്യതലങ്ങളിലെ അത്യുന്നതർ നിയമത്തിന്റെ കൈകൾ എത്താത്ത ഉയത്തിൽ വിരാജിക്കുകയാണ്.  അവരെ നേരിടാനുള്ള കഴിവ് ഇന്ത്യയുടെ നിയമവ്യവസ്ഥ ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു. ബാങ്ക് അധികൃതർ നിയമവിരുദ്ധമായ പ്രവൃത്തികൾ നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ പോലും നമ്മുടെ സർക്കാർ ധൈര്യപ്പെടില്ല. കാരണം അത്തരത്തിലുള്ള അന്വേഷണം മറ്റുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനവും പുറത്തുകൊണ്ടുവരും. 

Saturday, November 3, 2012

ഭൂമാഫിയ ഭരണത്തിൽ പിടിമുറുക്കുമ്പോൾ

ബി.ആർ.പി. ഭാസ്കർ

വിശാലമായ പാടശേഖരത്തിന്റെ നടുവിൽ നിന്നുകൊണ്ട് വയോവൃദ്ധനായ കർഷകൻ ‘ഇവന്മാർക്ക് ഇതൊന്നും വേണ്ടേ‘ എന്ന് ചോദിക്കുന്ന രംഗത്തോടെയാണ് തകഴിയുടെ കയർ അവസാനിക്കുന്നത്. അയാളുടെ മക്കളും ചെറുമക്കളുമൊക്കെ വിദൂര നഗരങ്ങളിലാണ്. കൃഷിയിൽ താല്പര്യമില്ലാത്ത തലമുറകളുടെ ആവിർഭാവം മുൻ‌കൂട്ടി കണ്ടുകൊണ്ടാണാണ് കുട്ടനാടിന്റെ ഇതിഹാസകാരൻ അതെഴുതിയത്. ഭൂമാഫിയ പാടങ്ങൾ കയ്യടക്കി വിനോദസഞ്ചാര സമുച്ചയങ്ങളും വിമാനത്താവളങ്ങളും നിർമ്മിക്കുന്ന കാലം ആ നോവൽ എഴുതുന്ന കാലത്ത് തകഴിക്കു വിഭാവനം ചെയ്യാനായില്ല.

കേരളം വളരെക്കാലം ഒരു കാർഷിക സമൂഹമായിരുന്നു. പല ആധുനിക സമൂഹങ്ങളെയും പോലെ നാം കാർഷികയുഗത്തിൽ നിന്ന് വ്യവസായികയുഗത്തിലേക്ക് നീങ്ങിയില്ല. എന്നാൽ അവരോടൊപ്പം നാം സേവനമേഖലക്ക് പ്രാമുഖ്യമുള്ള വ്യാവസായികോത്തര യുഗത്തിൽ പ്രദേശിച്ചു കഴിഞ്ഞു. മറ്റ് സമൂഹങ്ങൾ കൃഷിയിൽ നിന്ന് വ്യവസായത്തിലേക്കും അവിടെ നിന്ന് സേവനമേഖലയിലേക്കും നീങ്ങിയപ്പോൾ കാർഷിക വ്യാവസായിക ഉത്പാദനങ്ങളിൽ കുറവുണ്ടായില്ല. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും പുതിയ രീതികൾ സ്വീകരിച്ചു കൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കാൻ അവർക്കായി. എന്നാൽ  കേരളത്തിൽ കൃഷിഭൂമി തുടർച്ചയായി ചുരുങ്ങുകയും ഉത്പാദനം കുറയുകയുമാണുണ്ടായത്. ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.

കേരളെത്തെ പച്ച വില്ലീസ് പട്ട് പുതപ്പിച്ച നെൽ‌പാടങ്ങളെ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇങ്ങനെ: നിലവിലുള്ള ഭൂവിനിമയ നിയമം പാസായ 1967ൽ 820,000 ഹെക്ടറിൽ നെൽ‌കൃഷി ഉണ്ടായിരുന്നു. അത് 1986ൽ 678,000 ഹെക്ടറായും  2005ൽ 290,000 ഹെക്ടറായും 2010ൽ 212,000 ഹെക്ടറായും കുറഞ്ഞു. ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി ക്ഷയിച്ച മറ്റൊരു പ്രദേശം ലോകത്ത് എവിടെയുമുണ്ടെന്ന് തോന്നുന്നില്ല. എൽ.ഡി.എഫ്. സർക്കാർ 2008ൽ നെൽകൃഷി സംരക്ഷണത്തിന് പ്രത്യേക നിയമമുണ്ടാക്കി. പക്ഷെ നെൽ‌പാടങ്ങൾ ഇപ്പോഴും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്ത് നെൽപാടങ്ങൾ വ്യാപകമായി നികത്താൻ സാഹചര്യം ഒരുക്കാനുള്ള നീക്കത്തെ ആശങ്കയോടെ മാത്രമെ കാണാനാകൂ. ഭൂമാഫിയ ഭരണത്തിൽ പിടി മുറുക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാധാരണഗതിയിൽ ഭൂവിനിയോഗം സംബന്ധിച്ച നിയമങ്ങൾ തയ്യാറാക്കുന്നത് റവന്യു വകുപ്പാണ്. മന്ത്രിസഭ കരട് അംഗീകരിച്ചശേഷം വകുപ്പ് മന്ത്രി അത് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നു. വർഷത്തിൽ ഒരു തവണ മാത്രം കൃഷിയിറക്കുന്ന പാടങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് നൽകാൻ അനുവദിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ഉത്ഭവിച്ചത് നിയമവകുപ്പിലാണ്. അതാകട്ടെ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ രണ്ടാം വർഷത്തിലും. പിന്നെയും നാല് കൊല്ലം അധികാരത്തിൽ തുടർന്ന ആ സർക്കാരിന് അതുമായി മുന്നോട്ടുപോകാനായില്ല. തുടർന്നു വന്ന എൽ.ഡി.എഫ്. സർക്കാർ അതേറ്റെടുക്കാൻ തയ്യാറായില്ല. പകരം അത് നെൽ‌പാടങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫ് പഴയ കരട് പൊടിതട്ടി പുറത്തെടുത്തു.
സാഹചര്യങ്ങൾ ഇപ്പോൾ കൂടുതൽ അനുകൂലമാണെന്ന കണക്കുകൂട്ടലാകണം നേരത്തെ ഉപേക്ഷിച്ച നിയമനിർമ്മാണശ്രമം വീണ്ടും തുടങ്ങാൻ സർക്കാരിന് ധൈര്യം നൽകിയത്. ‘എമർജിങ് കേരള’ മാമാങ്കത്തിനു മുമ്പു തന്നെ അതിനുള്ള കളമൊരുക്കൽ തുടങ്ങിയിരുന്നു. പ്ലാനിങ് കമ്മിഷൻ ഉപാദ്ധ്യക്ഷൻ മൊണ്ടേക്ക് സിങ് അലുവാലിയ ഉൾപ്പെടെ പലരുടെയും സഹായം സർക്കാരിന് ലഭിച്ചു. പക്ഷെ കാര്യങ്ങൾ സർക്കാർ കരുതിയതുപോലെയല്ല നീങ്ങുന്നത്. നെൽ‌പാടങ്ങൾ സംരക്ഷിക്കുമെന്ന് പരസ്യമായി ആവർത്തിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായിരിക്കുന്നു. റവന്യു മന്ത്രിയും ഏതാനും കോൺഗ്രസ് സാമാജികരും കരട് നിയമത്തിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരിക്കുന്നു.

റവന്യു മന്ത്രിയുടെ നിലപാടിനോട് പരിഹാസത്തൊടെയാണ് നിയമമന്ത്രി പ്രതികരിച്ചത്. അദ്ദേഹം ബില്ലിനെ കാണുന്നത്  കുരുടൻ ആനയെ കണ്ടതുപോലെയാണെന്നത്രെ. ഉപമ അനുചിതമാണെന്ന് പറയാനാവില്ല. പക്ഷെ കഥയിൽ ആനയെ കണ്ടത് ഒരു കുരുടൻ മാത്രമായിരുന്നില്ല, ആറു പേരായിരുന്നു. ഇവിടെയും പലരും ഭൂപ്രശ്നത്തിന്റെ ഓരോരോ ഭാഗം മാത്രം കണ്ടുകൊണ്ട് അതിന്റെ രൂപം നിർണ്ണയിച്ചുകൊണ്ടിരിക്കുകയാണ്.    

എല്ലാ സർക്കാരുകളുടെ കാലത്തും നെൽകൃഷി ചുരുങ്ങിയതായി കണക്കുകളിൽ നിന്ന് കാണാം. അപ്പോൾ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു സംവിധാനത്തിന്റെ മേൽ കെട്ടിവെക്കുന്നത് ശരിയല്ല. രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിത സമീപനങ്ങളെ അപ്രസക്തമാക്കുകയും കണക്കുകൂട്ടലുകളെ തെറ്റിക്കുകയും ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കുന്നതിൽ എല്ലാവരും പരാജയപ്പെടുകയാണ്. രാഷ്ട്രീയ വടംവലികളിൽ‌പെട്ട് ഏറെക്കാലം വൈകിയ ഭൂപരിഷ്കരണം യാഥാർത്ഥ്യമായപ്പൊഴേക്കും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ കണ്ണിൽ കൃഷി ആകർഷകമായ മേഖല അല്ലാതായിക്കഴിഞ്ഞിരുന്നു. ഭൂവുടമകളായി മാറിയ ഇടനിലക്കാർ പാടങ്ങളെ കണ്ടത് ഭക്ഷ്യോത്പാദനത്തിനുള്ള ഉപാധിയായല്ല, കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഉപയോഗിക്കാവുന്ന ആസ്തിയായാണ്. അവർ ഭൂമി വിൽക്കുകയൊ നാണ്യ വിളകളിലേക്ക് നീങ്ങുകയോ ചെയ്തു. വർദ്ധിച്ച കൂലി കൃഷി ലാഭകരമായി നടത്താനാകാത്ത സാഹചര്യം സൃഷ്ടിച്ചു. വലിയ കൂലി കൊടുത്താലും പണിയെടുക്കാൻ ആളെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടായി. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നിയമത്തിന്റെ ബലത്തിൽ കൃഷി എങ്ങനെ നിലനിർത്താനാകും?

നെൽ‌പാടങ്ങളുടെ വിസ്തൃതിയിൽ 388,000 ഹെക്ടറിന്റെ കുറവുണ്ടായ 1985-2005 കാലത്ത് തെങ്ങു കൃഷിയിടങ്ങളിൽ 200,000 ഹെക്ടറിന്റെ വർദ്ധനവുണ്ടായി. നെൽകൃഷി തുടരാൻ കഴിയാഞ്ഞ ചിലരെങ്കിലും ആ ഘട്ടത്തിൽ തേങ്ങയിലേക്ക് നീങ്ങിയതായി അനുമാനിക്കാം. തേങ്ങയുടെ വില ഇടിഞ്ഞതിനാൽ ഇപ്പോൾ പലരും തെങ്ങ് വെട്ടിമാറ്റുന്നതായി റിപ്പോർട്ടുണ്ട്. സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും കേരളത്തിന് രണ്ട് കാരണങ്ങളാൽ കുറഞ്ഞ തോതിലെങ്കിലും നെൽകൃഷി നിലനിർത്തിയേ മതിയാകൂ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണെന്നതാണ് ഇതിലൊന്ന്. നമ്മുടെ സവിശേഷമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പാടങ്ങൾക്കും തണ്ണീർതടങ്ങൾക്കും വലിയ പങ്കുണ്ടെന്നതാണ് മറ്റൊന്ന്. ശീതീകരിച്ച മുറിയിലിരുന്ന് കൃഷി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് ഇത് മനസിലാക്കാനായില്ലെന്ന് വരാം. എന്നാൽ ജനപ്രതിനിധികൾ അത് വിസ്മരിക്കാൻ പാടില്ല. ആ ആവാസവ്യവസ്ഥ നശിച്ചാലും വിനോദസഞ്ചാരത്തിന്റെയും മറ്റ് സേവന വ്യവസായങ്ങളുടെയും സഹായത്തോടെ കേരളത്തിന് നിലനിൽക്കാനാകുമെന്ന് കരുതുന്നത് മൌഢ്യമാണ്.

കൃഷി നിലനിൽക്കണമെങ്കിൽ അത് ആദായകരമാകണം. കൃഷിയിൽ താല്പര്യമുള്ള കർഷക തൊഴിലാളികൾക്ക് ഭൂമി നൽകിയാൽ അത് അവർക്കും നാടിനും ഗുണകരമാകുമെന്ന് ചെങ്ങറ സമരത്തെ തുടർന്ന് ഭൂമി ലഭിച്ചവർ ചുരുങ്ങിയ കാലയളവിൽ തന്നെ തെളിയിച്ചു കഴിഞ്ഞു. പക്ഷെ ഭൂമി കൊടുത്തതുകൊണ്ടു മാത്രം സർക്കാരിന്റെ ചുമതല പൂർത്തിയാകുന്നില്ല. നഷ്ടം സഹിച്ചും കർഷകർ ആ മേഖലയിൽ തുടരണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ല. വികസിത രാജ്യങ്ങളെല്ലാം കർഷകർക്ക് നേരിട്ട് ധനസഹായം നൽകുന്നുണ്ട്. അമേരിക്ക ഓരോ കൊല്ലവും ഈയിനത്തിൽ 2,000 കോടി ഡോളർ ചെലവിടുന്നു. യൂറോപ്യൻ യൂണിയൻ 5,031 കോടി ഡോളറും . മറ്റ് കാര്യങ്ങളിൽ പാശ്ചാത്യ മാതൃകകൾ സ്വീകരിക്കുന്ന നമ്മുടെ ആസൂത്രകർക്ക് ഇതെന്തേ മനസിലാകാത്തത്?