Wednesday, December 28, 2011

നവമാധ്യമങ്ങളുടെ ഉയർച്ച

നവമാധ്യമങ്ങൾ, പ്രത്യേകിച്ച് സാമൂഹ്യ ശൃംഖലകൾ, വലിയ മാറ്റങ്ങൾക്ക് ചാലകശക്തിയാകാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് ഇക്കൊല്ലം തെളിയിക്കുകയുണ്ടായി. ഈജിപ്ത്, ടുനിഷ്യ തുടങ്ങി ചിലയിടങ്ങളിൽ അവ ഭരണമാറ്റത്തിനു കാരണമായി. ആഗോള സാമ്പത്തിക ക്രമത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളുമായ അമേരിക്കയിലെ കൂറ്റൻ കമ്പനികളെ അല്പം വിറപ്പിക്കാനും അവയ്ക്ക് കഴിഞ്ഞു. പക്ഷെ അവയുടെ സ്വാധീനം ഇനിയും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. അവയിൽ പതിയിയിക്കുന്ന അപകടസാധ്യത തിരിച്ചറിഞ്ഞ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ജനാധിപത്യക്രമത്തിൽ എങ്ങനെ അവയെ അടക്കി നിർത്താമെന്ന അന്വേഷണത്തിലാണ് നമ്മുടെ ഭരണാധികാരികൾ. അവർ നവമാധ്യമങ്ങളുടെ സാധ്യതകളെ ഭയപ്പെടുന്നെങ്കിൽ മറ്റ് ചിലർ അവയുടെ സ്വാധീനം പെരുപ്പിച്ചുകാണിക്കുന്നു.

സാമൂഹ്യശൃംഖലകൾ ഉള്ളതുകൊണ്ടുമാത്രം മാറ്റങ്ങളുണ്ടാവില്ല. ഈജിപ്തിൽ മാറ്റം അനിവാര്യമാക്കിയത് അവയിലൂടെ കൈമാറപ്പെട്ട സന്ദേശങ്ങളല്ല, ആ സന്ദേശങ്ങൾ ചെവിക്കൊണ്ടുകൊണ്ട് പൊതുസ്ഥലത്ത് സമ്മേളിച്ച് സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങളുടെ നിശ്ചയദാർഢ്യമാണ്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശികതയുടെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ വിഭജിച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്ത് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ എളുപ്പമല്ല. നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി. മുല്ലപ്പൂവിപ്ലവം അധികാരം പട്ടാളത്തിന്റെ കൈകളിലാണ് എത്തിച്ചത്. തെരഞ്ഞെടുപ്പ് നടന്നപ്പോഴാകട്ടെ മതനിരപേക്ഷ പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്ത് മതാധിഷ്ഠിത കക്ഷിക്ക് മേൽകൈ ലഭിച്ചു.

ബി.ആർ.പി. ഭാസ്കർ

(കേരളകൌമുദി)

Sunday, December 25, 2011

പരാജയപ്പെടുന്ന ഭരണസംവിധാനം

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനമാകെ ഓടിനടന്ന് ജനസമ്പർക്ക പരിപാടി നടത്തി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നപ്പോൾ ചിലയിടങ്ങളിൽ കടബാധ്യതമൂലം കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു മാസത്തിൽ എട്ട് പേർ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും ഈ ആത്മഹത്യകളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ഒരു പൊതുഘടകം അവയെ ബന്ധിപ്പിക്കുന്നുണ്ട്. രണ്ടും ഭരണസംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

കൊച്ചിയിലെ ജനസമ്പർക്ക പരിപാടിക്ക് 10 മിനിട്ട് വൈകിയെത്തിയ ഉമ്മൻ ചാണ്ടി അവസാനത്തെ പരാതിക്കാരനും പോയശേഷമെ മടങ്ങൂവെന്ന് പ്രഖ്യാപിച്ചപ്പോൾ നിലക്കാത്ത കൈയടിയുണ്ടായി. ഇത് പരിപാടിയുടെ ജനപ്രിയ സ്വഭാവം വ്യക്തമാക്കുന്നു. ശാരീരികമായ അവശതകളുള്ള ചിലർ ആംബുലൻസുകളിലാണെത്തിയത്. അവരുടെ അടുത്തെത്തി മുഖ്യമന്ത്രി പരാതികൾ കേട്ടശേഷം തീരുമാനങ്ങളെടുത്തു. മരത്തിൽ നിന്ന് വീണ് 16 വർഷം മുമ്പ് കിടപ്പിലായ ആലുവാക്കാരന് ധനസഹായവും ഇത്രകാലവും ശുശ്രൂഷിച്ച അച്ഛനും അമ്മയ്ക്കും ആശ്രിത പെൻഷനും. 13 കൊല്ലമായി തളർന്നു കിടക്കുന്ന മൂവാറ്റുപുഴക്കാരന് ചികിത്സക്കായി 25,000 രൂപയും വീട് വെയ്ക്കാൻ സ്ഥലവും. 10 വർഷമായി തളർന്നു കിടക്കുന്ന മറ്റൊരാൾക്ക് 25,000 രൂപയും അമ്മയ്ക്ക് ആശ്രിത പെൻഷനും.

ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി ഇങ്ങനെ ആശ്വ്വാസം പകരുമ്പോൾ വില്ലേജ് ആഫീസർ ചെയ്യേണ്ട പണിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നതെന്ന്‌ കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്ന കാലത്ത് വില്ലേജ് ആഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ആളുകൾക്ക് പരാതികളുമായി ജനസമ്പർക്ക പരിപാടിക്ക് പോകേണ്ടിവരില്ലായിരുന്നു. ആലുവായിലെ അൻസാറിന്, ശാപമോക്ഷത്തിനായി ശ്രീരാമനെ കാത്തുകിടന്ന അഹല്യയെപ്പോലെ, ഉമ്മൻ ചാണ്ടിയെ കാത്ത് 18 കൊല്ലം കിടക്കേണ്ടി വരില്ലായിരുന്നു. ഉമ്മൻ ചാണ്ടി തന്നെയും മുമ്പും എട്ടൊമ്പത് മാസം മുഖ്യമന്ത്രിയായിരുന്നു. അന്നും അൻസാറിന് സഹായം കിട്ടിയില്ല. ജനസമ്പർക്ക പരിപാടിയില്ലായിരുന്നെങ്കിൽ അൻസാറിന് ഒരുപക്ഷെ സർക്കാർ സഹായം കൂടാതെ ശിഷ്ടജീവിതം കഴിക്കേണ്ടിവന്നേനെ.

കൊച്ചിയിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് സഹായം തേടിയ ഒരാൾ രണ്ട് കൊല്ലം മുമ്പ് വീണതിനെ തുടർന്നു കിടപ്പിലായ ഒരു 83കാരനാണ്. അപകടമുണ്ടായി ഏറെ കഴിയും മുമ്പ് ആ വൃദ്ധന് എൽ.ഡി.എഫ്. സർക്കാർ ഒന്നേകാൽ ലക്ഷം രൂപ അനുവദിച്ചു. ഏതെങ്കിലും ഭരണമുന്നണി നേതാവ് ഇടപെട്ടതു കൊണ്ടാവണം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പക്ഷെ പണം കൈയിൽ കിട്ടിയില്ല. ആർക്കൊ പ്രതീക്ഷിച്ചത് കിട്ടാതിരുന്നതു കൊണ്ടാവണം അനുവദിച്ച പണം കൊടുക്കാതിരുന്നത്. മുൻസർക്കാർ അനുവദിച്ച തുക നൽകാൻ ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ആ മനുഷ്യൻ സഹായത്തിന് സർക്കാരിനെ സമീപിച്ചതും ഉത്തരവു നേടിയതും. ജനസമ്പർക്കം കഴിഞ്ഞിട്ടും വിഷയം ഉത്തരവ് ഘട്ടത്തിൽ നിൽക്കുന്നതേയുള്ളു. ഭരണ സംവിധാനം ഇന്നത്തെപ്പോലെ തുടരുകയാണെങ്കിൽ കോടിയേരി മുഖ്യമന്ത്രിയാകുന്ന കാലത്ത് ഈ ഹർജിക്കാരനുവേണ്ടി ഒരുത്തരവ് പുറപ്പെടുവിക്കാനുള്ള അവസരം അദ്ദേഹത്തിനും കിട്ടിയേക്കും.

ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ മലപ്പുറം ജില്ലയിൽ 40,000ൽ‌പരം പേരും വയനാട് ജില്ലയിൽ 30,000ൽ പരം പേരും എത്തിയിരുന്നതായി റിപ്പോർട്ടുകളിൽ കാണുന്നു. സംസ്ഥാനമൊട്ടുക്ക് പരാതികളുമായെത്തിയവരുടെ എണ്ണം ലക്ഷങ്ങളിലാവണം. പലയിടങ്ങളിലും നിശ്ചിത ദിവസം മുഖ്യമന്ത്രിക്ക് എല്ലാ പരാതികളിലും തീർപ്പ് കല്പിക്കാനായില്ല. അവശേഷിക്കുന്ന പരാതികളിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ പരാതിക്കാർ വീണ്ടും ഉദ്യോഗസ്ഥരുടെ കാരുണ്യം കാത്തുകിടക്കേണ്ടി വരുന്നു. പരാതിയുള്ള എല്ലാവർക്കും യാത്ര ചെയ്ത് മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയുന്നുണ്ടാവില്ല. അവർക്ക് ആര് ശാപമോക്ഷം നൽകും?

പരാതിയുമായെത്തുന്ന എല്ലാവരും ശരിയായ വിവരങ്ങളാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ആ സ്ഥിതിക്ക് സഹായം ലഭിക്കുന്ന എല്ലാവരും അതർഹിക്കുന്നവരാകണമെന്നില്ല. ജനസമ്പർക്ക പരിപാടികളിൽ ചട്ടപ്രകാരമല്ല തീരുമാനമെടുക്കുന്നതെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതായും മുഖ്യമന്ത്രി എതിർപ്പ് തള്ളിക്കളഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ജനസമ്പർക്ക പരിപാടി ആശ്വാസ നടപടിയാണ്. ഭരണസംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഫലമായി കുമിഞ്ഞുകൂടുന്ന പ്രശ്നങ്ങളാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. സംവിധാനം ശരിയായി പ്രവർത്തിച്ചാൽ ദുരിതമനുഭവിക്കുന്നവർക്ക് വേഗം ആശ്വാസമെത്തിക്കാൻ മാത്രമല്ല, ചിലപ്പോൾ ദുരിതം ഒഴിവാക്കാൻ തന്നെയും കഴിയും. കടക്കെണിയിൽ പെടുന്ന കർഷകരുടെ പ്രശ്നം ഇക്കൂട്ടത്തിൽ പെടുന്നു. അതിവിപുലമായ ഔദ്യോഗിക സംവിധാനമാണ് നമ്മുടേത്. ഗ്രാമങ്ങളിലും ഘടകങ്ങളുള്ള രാഷ്ട്രീയ സംഘടനകളും നമുക്കുണ്ട്. എന്നിട്ടും കർഷകരുടെ സ്ഥിതി വഷളാകുന്നത് മനസിലാക്കാനും ഉചിതമായ പ്രതിവിധികൾ യഥാസമയം കൈക്കൊള്ളുന്നതിനും ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം സംഭവിക്കുമ്പോഴാകട്ടെ ഭരണ-പ്രതിപക്ഷ കക്ഷികൾ അന്യോന്യം പഴിചാരി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. വയനാട്ടിൽ നേരത്തെ ആത്മഹത്യാ പരമ്പരയുണ്ടായപ്പോൾ തങ്ങളുടെ സർക്കാർ സത്വര നടപടികൾ കൈക്കൊണ്ട് അത് അവസാനിപ്പിച്ചെന്ന് എൽ.ഡി.എഫ്. അവകാശപ്പെടുമ്പോൾ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച പരിപാടികൾ നടപ്പിലാക്കാഞ്ഞതുകൊണ്ടാണ് വീണ്ടും ആത്മഹത്യകളുണ്ടായതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

ഭരണ സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഒരു കാരണം അഴിമതിയാണ്. പല രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം കാണിക്കുന്നതിനു മാത്രമാണ് കൈക്കൂലി കൊടുക്കേണ്ടത്. ഇവിടെ അർഹതപ്പെട്ടത് കിട്ടുന്നതിനും പലപ്പോഴും കാശ് കൊടുക്കേണ്ടിവരുന്നു. ചില സർക്കാർ ജീവനക്കാർ അവർ ചെയ്യാൻ ബാധ്യസ്ഥമായത് ചെയ്യുന്നതിന് ശമ്പളം കൂടാതെ കിമ്പളവും പ്രതീക്ഷിക്കുന്നു. ഭരണസംവിധാനം മെച്ചപ്പെടുത്തിയാൽ അഴിമതി ഒരളവുവരെ നിയന്ത്രിക്കാനാകും. എന്നാൽ അധികാരത്തിലിരിക്കെ യു.ഡി.എഫൊ. എൽ.ഡി.എഫൊ ഇതുവരെ അതിനായി ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥന്മാർക്കെന്ന പോലെ രാഷ്ട്രീയ കക്ഷികൾക്കും സംവിധാനം ഇന്നത്തെപ്പോലെ തുടരുന്നതിൽ സ്ഥാപിത താല്പര്യമുള്ളതുകൊണ്ടാണ്. സംവിധാനം നേരേ ചൊവ്വേ പ്രവർത്തിച്ചാൽ രാഷ്ട്രീയ ഇടനിലക്കാരുടെ വില ഇടിയുമെന്ന ഭയമാണ് ഭരണാധികാരികളെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, എ. കെ. ആന്റണി തുടങ്ങി സത്യസന്ധരായ നിരവധി ഭരണകർത്താക്കൾ ഉണ്ടായിട്ടുണ്ട്. അവരിലാരും അഴിമതിക്കെതിരെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചില്ല. ഔദ്യോഗികരംഗത്തും ധാരാളം സത്യസന്ധരുണ്ട്. നേതാക്കന്മാരെപ്പോലെ, അഴിമതിക്കാരുടെ ശത്രുത സമ്പാദിക്കാതെ, വ്യക്തിഗത സംശുദ്ധി നിലനിർത്തി സേവന ജീവിതം പൂർത്തിയാക്കാനാണ് അവരും ശ്രമിക്കുന്നത്.

ഭരണസംവിധാനം മെച്ചപ്പെടുത്താൻ കേരള സർക്കാർ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെ പത്തു കൊല്ലം മുമ്പ് ഒരു ശ്രമം നടത്തുകയുണ്ടായി. ഭരണത്തിന്റെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ള ആ പദ്ധതിക്കായി ഡിസംബർ 2002നും മാർച്ച് 2005നുമിടയ്ക്ക് 25 കോടി ഡോളർ ഇവിടെ എത്തി. പദ്ധതി തൃപ്തികരമായി നടപ്പിലാക്കിയതായി എ.ഡി.ബി. പിന്നീട് വിലയിരുത്തുകയുണ്ടായി. അത് സത്യസന്ധമായ വിലയിരുത്തലല്ലെന്ന് അവലോകന റിപ്പോർട്ടിലെ ചില പരാമർശങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഭരണ സംവിധാനം ഇന്ന് 2002നേക്കാൾ ആധുനികവും കാര്യക്ഷമാവുമാണെന്ന് പറയാനാവില്ല.

ആ ആധുനികവത്കരണ പദ്ധതിയിൽ രണ്ട് അംശങ്ങളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ച് പുന:സംഘടിപ്പിക്കുകയെന്നതായിരുന്നു ഒന്ന്. സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുകയെന്നതായിരുന്നു മറ്റേത് . ആദ്യത്തേത് സൂക്ഷ്മപരിശോധന രൂപകല്പന ചെയ്യുന്നതിനപ്പുറം പോയില്ലെന്ന് അവലോകന റിപ്പോർട്ട് പറയുന്നു. അതായത് സൂക്ഷ്മപരിശോധനയും പുന:സംഘടനയും നടന്നില്ല. ജീവനക്കാരുടെ ശക്തമായ എതിർപ്പാണ് പദ്ധതിയുടെ ഈ അംശം പരാജയപ്പെടുത്തിയത്. സർക്കാർ അതുമായി മുന്നോട്ടുപോയാൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുമെന്ന ഭയമായിരുന്നു അവരുടെ എതിർപ്പിനു പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പരിഷ്കരണ പരിപാടി വിജയകരമായിരുന്നെന്ന് അവകാശപ്പെടുന്നതോടൊപ്പം തന്നെ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ചട്ടങ്ങളിൽ അധിഷ്ഠിതവും പുരോഗമനപരവുമായ സാമ്പത്തിക മാനേജ്‌മെന്റ് ചട്ടക്കൂട് തയ്യാറാക്കിയെങ്കിലും നികുതി വരുമാനവും സംസ്ഥാന ആന്തരിക വിഭവവും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാക്കാനായില്ല. സേവനങ്ങൾക്ക് കൂലി ഏർപ്പെടുത്താനുള്ള സർക്കാരിന്റെ വൈമുഖ്യം കാരണം നികുതിയിതര വരുമാനം കുറവാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. സേവനദാനത്തിന്റെ കാര്യത്തിൽ സ്ഥാപനപരവും നയപരവുപായ പോരായ്മകൾ നിലനിൽക്കുന്നു. എന്നാൽ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാനായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കിൽ, പ്രശ്നത്തിന്റെ വലിപ്പം കണക്കാക്കുമ്പോൾ, അതിന്റെ അറ്റം തൊടാൻ മാത്രമെ കഴിഞ്ഞിട്ടുള്ളുവെന്നും റിപ്പോർട്ട് പറയുന്നു. ചുരുക്കത്തിൽ 25 കോടി ഡോളർ പാഴാക്കി.

ആധുനികവത്കരണ പദ്ധതി ഗുണം ചെയ്യുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് സെന്റർ ഫൊർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനും എ.ഡി.ബി. കൺസൽട്ടന്റുമായിരുന്ന പരേതനായ കെ.കെ. സുബ്രഹ്മണ്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. “ഗണ്യമായ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാകണം,“ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. “കേരളത്തിൽ ഒരു പുതിയ തൊഴിൽ സംസ്കാരമുണ്ടാകാതെ, എത്ര പരിഷ്കരണ രേഖകളുണ്ടാക്കിയിട്ടും കാര്യമില്ല.”

ഇത് ഭരണകർത്താക്കൾക്ക് അറിവില്ലാത്ത കാര്യമല്ല. ഇതിന്റെ വെളിച്ചത്തിൽ നടപടിയെടുക്കാനുള്ള ധാർമ്മികശക്തി അവർക്കില്ലെന്നതാണ് പ്രശ്നം. സി.പി.എമ്മിന്റെ കരുത്തനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നോക്കുകൂലി അധാർമ്മികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയൊ അതിന്റെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകളൊ ഒരു നടപടിയും എടുത്തതായി അറിയില്ല. സർക്കാർ ഇത് നോക്കുകൂലിരഹിത പ്രദേശമാണെന്ന് വിളംബരം ചെയ്തശേഷമാണ് ഈയിടെ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഒരു തൊഴിലാളി സംഘടന ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ചെയ്യാത്ത ജോലിക്ക് ഒരു ലക്ഷത്തിലധികം രൂപ ഈടാക്കിയത്.

നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജീവനക്കാർ ആഫീസ് സമയത്ത് അവിടെയുണ്ടെന്നുറപ്പു വരുത്താനായി വരുന്ന സമയവും പോകുന്ന സമയവും രേഖപ്പെടുത്താൻ സെക്രട്ടേറിയറ്റിൽ യന്ത്രങ്ങൾ സ്ഥാപിച്ചു. അവ വളരെക്കാലം പ്രവർത്തിച്ചില്ല. അഥവാ അവയെ പ്രവർത്തിക്കാൻ ജീവനക്കാർ അനുവദിച്ചില്ല. ഭരണ-പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുള്ളയിടത്താണ് ഇത് നടന്നത്. പരിപാടി പരാജയപ്പെട്ടത് നായനാരെ അലോസരപ്പെടുത്തിയതേയില്ല.

ഭരണസംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ കഴിയാത്തവർ എന്തിനാണ് എ.ഡി.ബി.യുമായി ചേർന്ന് 1,000 കോടി രൂപയുടെ ആധുനികവത്കരണ പദ്ധതിയുണ്ടാക്കിയത്? എന്തിനാണ് സമയം രേഖപ്പെടുത്താനുള്ള യന്ത്രങ്ങൾ വാങ്ങി സ്ഥാപിച്ചത്? ഈ ചോദ്യങ്ങൾക്ക് ലളിതമായ ഒരുത്തരമുണ്ട്. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പദ്ധതികൾ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, ലക്ഷ്യം തന്നെയാണ്. പദ്ധതികളുടെ പേരിൽ ചെലവാക്കുന്ന പണം ഗുണഭോക്താക്കൾക്ക് ഉദ്ദ്യേശിച്ച ഫലം നൽകിയില്ലെങ്കിലും ഇടനിലക്കാർക്ക് ഗുണം ചെയ്യും. (സമകാലിക മലയാളം വാരിക, ഡിസംബർ 23, 2011)

Monday, December 5, 2011

പത്രം വായിക്കേണ്ടതെങ്ങനെ? ടെലിവിഷൻ കാണേണ്ടതെങ്ങനെ?

മാധ്യമങ്ങൾ ശീലങ്ങളാണ്. അതുകൊണ്ടാണ് പത്രം പതിവായി വായിക്കുന്നവർക്കും ചാനൽ പരിപാടികൾ പതിവായി കാണുന്നവർക്കും അവ ഒഴിവക്കാനാവാത്തവയായി തീരുന്നത്. ഒന്നിലധികം പത്രം പതിവായി വാങ്ങുന്നവരുണ്ട്. സാധാരണഗതിയിൽ അവർ എന്നും ആദ്യം കൈയിലെടുക്കുക ഒരു പത്രം തന്നെയാകും. ആ പത്രം മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായി മാറിയെന്നാണ് അതിന്റെ അർത്ഥം. അതുപോലെതന്നെ ടെലിവിഷൻ സെറ്റിന്റെ മുന്നിൽ ഇരിക്കുമ്പോൾ റിമോട്ടു വെച്ചു ചാടിക്കളിച്ചുകൊണ്ടിരിക്കുമെങ്കിലും ഒരു പ്രത്യേക ചാനലാവും കൂടുതലായി കാണുക. ആ ചാനൽ മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായെന്നർത്ഥം. മാധ്യമങ്ങൾ ഈവിധത്തിൽ ശീലങ്ങളായി മാറുന്നതുകൊണ്ട് അവയിൽ ഒരോന്നിന്റെയും സ്വഭാവത്തെ കുറിച്ചും അവ തങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നിനെ കുറിച്ചും ജനങ്ങൾ ബോധവാന്മാരും ബോധവതികളും ആകേണ്ടതുണ്ട്.

ദുർഗ്രഹമെന്ന് പേരുകേട്ട കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽ‌വില്ലിന്റെ മോബി ഡിക്ക് എന്ന പ്രശസ്തമായ നോവൽ. “How to Read Moby Dick” എന്ന പേരിൽ പത്തമ്പതു കൊല്ലം മുമ്പ് ആരൊ ഒരു പുസ്തകം തന്നെ എഴുതി. ആദ്യമായി ആ പുസ്തകം വായിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു വെബ്‌സൈറ്റും (http://www.blogger.com/img/blank.gif) ഇപ്പോഴുണ്ട്. സങ്കീർണ്ണമായ നമ്മുടെ മാധ്യമരംഗം വീക്ഷിക്കുമ്പോൾ “എങ്ങനെയാണ് പത്രം വായിക്കേണ്ടത്“, “എങ്ങനെയാണ് ടെലിവിഷൻ കാണേണ്ടത്” “എങ്ങനെയാണ് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്” എന്നിങ്ങനെ കുറെ പുസ്തകങ്ങൾ ആവശ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മാധ്യമചർച്ചകളിൽ അക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൂള്ള പുസ്തകങ്ങളുടെ കുറവ് ഒരളവുവരെ പരിഹരിക്കാൻ പോരുന്ന ഒരു കൃതി ഇപ്പോൾ എന്റെ മുന്നിളൂണ്ട്: ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് രചിച്ച മീഡിയ ഗൈഡ്.

കണ്ണൂർ ഇരിട്ടിയിലെ ഡോൺ ബോസ്കൊ കോളെജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് പ്രശസ്തമായ നിലയിൽ ജേർണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം ഏറെക്കാലം അതേ കോളെജിലെ ജേർണലിസം വകുപ്പ് മേധാവിയും ഡോൺ ബോസ്കൊ വൈദിക സമൂഹം പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഏകദേശം 20 പുസ്തകങ്ങളുടെ രചയിതാവുമാണദ്ദേഹം. ടെലിവിഷനും ഇന്റർനെറ്റും മൊബൈൽ ഫോണും വരും തലമുറ പ്രയോജനപ്പെടുത്തേണ്ട രീതി മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനാവരണം ചെയ്യുന്ന ഒരാധികാരിക ഗ്രന്ഥമായാണ് ‘മീഡിയ ഗൈഡ്’ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്.

ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് എഴുതുന്നു: “നമുക്ക് ചുറ്റും അലതല്ലുകയാണ് മാധ്യമ സമുദ്രം. അവയുടെ തിരമാലകളാൽ നം വലിച്ചുകൊണ്ടുപോകപ്പെടുന്നു. അത് ഒഴിവാക്കിക്കോണ്ടുള്ള ജീവിതം അസാധ്യമാണ്.” കേരള സമൂഹത്തിലെ മാധ്യമ സ്വാധീനം അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: “മാധ്യമങ്ങളാണ് ഇന്ന് മലയാളികളുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചിന്തകൾ, തീരുമാനങ്ങൾ, വസ്ത്രം, വിശ്രമം, വായന, ഉറക്കം, ജോലി, സമയം, പ്രാർത്ഥന, കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം, അതിഥികളോടുള്ള ആതിതേയത്വം, എല്ലാത്തിന്റെയും, എല്ലാത്തിന്റെയും നിയന്താവ്വ് ഇപ്പോൾ മാധ്യമങ്ങളാണ്.”

ടെലിവിഷന്റെ ദു:സ്വാധീനത്തെയോർത്ത് അതിനെ വിഡ്ഡിപ്പെട്ടിയെന്ന് വിളിച്ച് അകറ്റിനിർത്തുന്നതല്ല ശരിയായ വഴി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാഥർത്ഥ്യബോധത്തോടെ അതിന്റെ അനിവാര്യത അംഗീകരിച്ചുകൊണ്ട് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ടെലിവിഷനല്ല തിന്മയുടെ ഉറവിടം. എല്ലാ അസാന്മാർഗ്ഗികതയും പുറപ്പെടുന്നത് നമ്മുടെ ഉള്ളിൽ നിന്നാണ്. അതുകൊണ്ട് ഉള്ള് ശരിയാക്കുകയാണ് വേണ്ടത്. ടെലിവിഷൻ അടിമയാകണം. അതിനെ ഉടമയാകാൻ അനുവദിക്കരുത്.

ചില മലയാള ടെലിവിഷൻ സീരിയലുകളുടെ ഉള്ളടക്കം അപഗ്രഥിച്ചുകൊണ്ട് അവ നൽകുന്ന തെറ്റായ ജീവിതവീക്ഷണത്തിനെതിരെ ജാഗ്രത പുലർത്താൻ പ്രേക്ഷകരെ ഉത്ബോധിപ്പിക്കുന്നതോടൊപ്പം ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് പ്രതികാരത്തിന്റെ സ്ഥാനത്ത് സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സന്ദേശം പാകർന്നുകൊടുക്കുന്നതും സമ്പത്തിനേക്കാളേറെ സമ്പർക്കത്തിനും സമർപ്പണത്തിനും വില കല്പിക്കുന്നതുമായ ഒരു ടെലിവിഷൻ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

പരസ്യം കേവലം ജാലവിദ്യയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അത് ആവശ്യബോധം കൃത്രിമമായി സൃഷ്ടിച്ച് ജനങ്ങളെ ഉപഭോക്താക്കളാക്കി മാറ്റുന്നു. ആവശ്യമുള്ളതേത്, അല്ലാത്തതേത് എന്ന് വിവേചനബുദ്ധി ഉപയോഗിച്ച് തിരിച്ചറിഞ്ഞാണ് അതിനെ മറികടക്കേണ്ടത്.

സ്വകാര്യ സമ്പർക്ക ഉപകരണമായ മൊബൈൽ ഫോൺ ജീവിതയാഥാർത്ഥ്യങ്ങളെയും ഉത്തേഅവാദിത്തങ്ങളെയും അവഗണിക്കുന്നവരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഡെമോക്ലിസിന്റെ വാളാണെന്ന് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് നിരീക്ഷിക്കുന്നു. ഇന്റർനെറ്റ് വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ ഊർജ്ജസ്വലതയും പ്രസരിപ്പും പ്രതികരണശേഷിയും മൂല്യബോധവുമില്ലാത്ത ഒരു തലമുറ വളർന്നു വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മാധ്യമങ്ങളുടെ പ്രതിബദ്ധത ആരോടാണെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്,

വില: 100 രൂപ.

Publishers:
Don Bosco Publications,
NH Bypass, Near EMC,
Kochi 682028, Kerala
Phone: 0484-2805876, 2806411

Thursday, December 1, 2011

എഴുത്തച്ഛൻ: ഒരു വ്യത്യസ്ത വിലയിരുത്തൽ

ആരായിരുന്നു എഴുത്തച്ഛൻ? പേരുപോലും നിശ്ചയമില്ലെങ്കിലും നമ്മുടെ ഭാഷയുടെ പിതാവായി അവരോധിക്കപ്പെട്ട കവിയെ കുറിച്ച് പ്രൊഫ. കെ.കെ.ശിവരാമൻ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് “എഴുത്തച്ഛൻ ഭ്രാന്താലയത്തിന്റെ രാജശില്പി” എന്ന ഗ്രന്ഥം.

കോളെജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചയാളാണദ്ദേഹം. എഴുത്തച്ഛനെ കുറിച്ച് വായനക്കാരിൽ കുത്തിനിറച്ചിട്ടുള്ള അഭിപ്രായങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്ന് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തോന്നിയിരുന്നതായി അദ്ദേഹം ആമുഖക്കുറിപ്പിൽ പറയുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം ഒരു ലേഖനമെഴുതി. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചില്ല. ജനയുഗം വാരിക “വളരെ വിവാദങ്ങൾക്ക് വിഷയമാകുന്ന ഒരു ലേഖനമാണിത്” എന്ന പത്രാധിപരുടെ കുറിപ്പോടെ അത് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചപോലെ വിവാദങ്ങളുണ്ടായി.

അതിനുശേഷമാണ് കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്. ഭക്തിയുടെ പേരിൽ മനുഷ്യത്വഹീനമായ ആശയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച കവിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത് നല്ല സംസ്കാരത്തിന് ചേരുന്ന നടപടിയല്ലെന്ന് കാണിച്ച് ശിവരാമൻ എഴുതിയ കത്ത് കേരള കൌമുദി പ്രസിദ്ധീകരിച്ചില്ല. കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേരളീയർ ആരാധിക്കുന്ന കവിയെപ്പറ്റി അങ്ങനെയൊരു കത്ത് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ്. ഫാ. അലോഷ്യസ് ഫെർണാൻഡസിന്റെ പത്രാധിപത്യത്തിലുള്ള ഓറാ മാസിക ആ കത്ത് പ്രസിദ്ധീകരിക്കുകയും ചില പ്രമുഖരുടെ പ്രതികരണം തേടുകയും ചെയ്തു. എഴുത്തച്ഛന്റെ സംഭാവന വിലമതിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യണമെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് പറഞ്ഞു. എഴുത്തച്ഛൻ ബ്രാഹ്മണഭക്തനായിരുന്നതുകൊണ്ട് ബഹുമാനിക്കരുതെന്ന് പറയുന്നത് അച്ഛൻ ഷർട്ടിടാത്തതുകൊണ്ട് മാന്യനല്ലെന്ന് പറയുന്നതുപോലെയാണെന്ന് എസ്. ഗുപ്തൻ നായർ അഭിപ്രായപ്പെട്ടു. “വലിയ പോഴത്തം എഴുന്നള്ളിക്കുന്ന കടലാസ്” എന്ന് പി. ഗോവിന്ദപ്പിള്ള പുച്ഛിച്ചു. ഈ പ്രതികരണങ്ങൾ തന്റെ നിഗമനങ്ങൾ, പ്രസിദ്ധീകരിക്കാനായില്ലെങ്കിലും, പുസ്തകരൂപത്തിലാക്കണമെന്ന തീരുമാനത്തിലേക്ക് ശിവരാമനെ എത്തിച്ചു.

അവതാരികയിൽ ജി. സുശീലൻ എഴുതുന്നു: “കിളിപ്പാട്ടുകളെ തുടർന്ന് മൂന്ന് നൂറ്റാണ്ടില്പരം കവിതയ്ക്കുണ്ടായ അധോഗതി, എഴുത്തച്ഛൻ അരക്കിട്ടുറപ്പിച്ച തത്ത്വശാസ്ത്രത്തിനും സാമൂഹിക ദുരാചാരങ്ങൾക്കും എതിരായി നാട്ടിലുടനീളം നീണ്ടുനിന്ന ബഹുജനപ്രക്ഷോഭങ്ങൾ, നമ്പൂതിരി സമുദായത്തിൽ പോലും ശക്തിപ്പെട്ട വിമതപ്രസ്ഥാനം എന്നിങ്ങനെ പലതും എഴുത്തച്ഛന്റെ മഹത്ത്വത്തെക്കുറിച്ചുള്ള വാദങ്ങളുടെ മുനയൊടിക്കുന്ന ചരിതസത്യങ്ങളാണ്. ഈവക യാഥാർത്ഥ്യങ്ങളെങ്കിലും കണക്കിലെടുക്കാതെ കിളിപ്പാട്ടു കർത്താവിനു കനകസിംഹാസനം ഒരുക്കുന്നത് അപഹാസ്യമായ പരിപാടിയായി മാറുന്നു.”

സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന വിശിഷ്ടഗ്രന്ഥങ്ങൾ പരിഭാഷയിലൂടെ മലയാളികൾക്ക് എത്തിച്ചതാണ് എഴുത്തച്ഛന്റെ മഹത്തായ സംഭാവന എന്ന വാദത്തെ കിളിപ്പാട്ടുകൾ ഉണ്ടാകും മുമ്പെ പരിഭാഷകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി ശിവരാമൻ ഖണ്ഡിക്കുന്നു. ഉദാഹരണങ്ങളായി അദ്ദേഹം ഒരാജ്ഞാതനാമാവിന്റെ ‘രാമചരിത‘വും കണ്ണശ്ശന്മാരുടെ കൃതികളും എടുത്തുകാട്ടുന്നു. എഴുത്തച്ഛന്റെ ഇതിഹാസ പരിഭാഷകളുടെ വൈശിഷ്ട്യത്തെ കുറിച്ചുള്ള വാദങ്ങളും അദ്ദേഹം ചോദ്യം ചെയ്യുന്നു. മറ്റ് പ്രദേശങ്ങളിലെ ശ്രേഷ്ഠകവികൾ വാൽമീകിരാമായണം പരിഭാഷപ്പെടുത്തി അതിന്റെ ഉദാത്തഭാവത്താൽ ജനതയെ സാംസ്കാരികമായി ഉയർത്താൻ ശ്രമിച്ചപ്പോൾ പരക്കെ അവഗണിക്കപ്പെട്ടിരുന്ന അദ്ധ്യാത്മരാമായണമാണ് എഴുത്തച്ഛൻ മലയാളത്തിലാക്കിയത്.

എഴുത്തച്ഛൻ എന്ന പേരിലെഴുതിയത് ഒരു നമ്പൂതിരി ആയിരുന്നെന്നും ഐതിഹ്യങ്ങളിൽ പറയുന്നതുപോലെ ഒരു ചക്കാലനായിരുന്നില്ലെന്നും ശിവരാമൻ സമർത്ഥിക്കുന്നു. ബ്രാഹ്മണാധിപത്യത്തിനു ശക്തിപകരാൻ വാൽമീകി രാമായണത്തേക്കാൾ നല്ലത് അദ്ധ്യാത്മരാമായണമായതുകൊണ്ടാണ് കവി പരിഭാഷക്ക് അത് തെരഞ്ഞെടുത്തത്. കേരളത്തിൽ മാത്രം നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെ മഹത്ത്വവത്കരിക്കുന്ന വരികൾ പരിഭാഷയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കേരളത്തെ നയിച്ചത് എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം തുടരുന്നു: “എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്തിന്റെ ആവിർഭാവത്തിനു ഏറ്റവും (വലിയ) വിലങ്ങുതടിയായി നിന്നത് എഴുത്തച്ഛൻ സൃഷ്ടിച്ചുവച്ച അന്ധവിശ്വാസങ്ങളും കരിനിയമങ്ങളുമായിരുന്നു.”

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ശിവരാമന് ഒരാളുടെ സമീപനത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ആ ആൾ പുസ്തകത്തിന്റെ പ്രസാധകനായ കാവാലം ബാലചന്ദ്രൻ (ബി. ബുക്സ്) ആണ്. അദ്ദേഹം എഴുതുന്നു: “എഴുത്തച്ഛൻ ബ്രാഹ്മണരെ ചോദ്യം ചെയ്തിരുന്നതായി ഹരിനാമകീർത്തനത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഒരിക്കൽ ഞാൻ എഴുതിയിരുന്നു.... അത് തിരുത്തണം തിരുത്തിയേ തീരൂ....മുൻപ് പറ്റിപ്പോയ തെറ്റ് തിരുത്താനും കുറച്ചെങ്കിലും എനിക്ക് കൂട്ടുവന്നിരുന്ന ആന്ധ്യത്തെ അകറ്റി നിർത്താനും എന്നെ പ്രാപ്തനാക്കിയത് പ്രൊഫ. ശിവരാമനാണെന്ന് പറയാൻ എനിക്ക് തെല്ലും സങ്കോചമില്ല.”

ബാലചന്ദ്രൻ ശ്രദ്ധേയമായ ഒരു നിരീക്ഷണവും നടത്തുന്നു: “ഭാഷയ്ക്ക് ഒരു പിതാവ് എന്നത് മലയാളിക്കു മാത്രം എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ള മൂഢപരികല്പനയാണ്”.

വില 125 രൂപ

പ്രസാധകർ:
B. Books,
P.K. Memorial Library,
Ambalapuzha
PIN 688561
Kerala
Phone: 9496302843

Rge authir, Prof. K. K. Sivaraman can be contacted at 9447056531