Tuesday, November 22, 2011

സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ..

ബി.ആർ.പി. ഭാസ്കർ

സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്തയാളാണ് പ്രസ് കൗൺസിൽ ചെയർമാനായ ജസ്റ്റിസ് മാർകണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയായിരിക്കെ നേരത്തേ അഭിഭാഷകനായും ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്ന അലഹബാദ് ഹൈകോടതിയിൽ എന്തോ ചീഞ്ഞുനാറുന്നതായി അദ്ദേഹം പറയുകയുണ്ടായി. സാമൂഹികപ്രതിബദ്ധതയുള്ള ഒരു ന്യായാധിപനായാണ് അദ്ദേഹം അറിയപ്പെടുന്നത്.ഈ പശ്ചാത്തലം ഓർക്കുമ്പോൾ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ അത്ഭുതത്തിനു വകയില്ല. എങ്കിലും, അച്ചടിമാധ്യമങ്ങൾക്കെതിരായ പരാതികൾ പരിശോധിക്കാൻ അധികാരമുള്ള കൗൺസിലിന്റെ അധ്യക്ഷൻ ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തുന്നത് അദ്ദേഹം പ്രശ്നങ്ങളെ മുന്‍വിധിയോടെ സമീപിക്കുമെന്ന ആശങ്കക്ക് ഇടം കൊടുക്കുകയില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല. പ്രഫഷനലിസത്തിൽ വിശ്വാസമുണ്ടെങ്കിൽ അത്തരത്തിലുള്ള ആശങ്കക്ക് വകയില്ല. ജഡ്ജിമാർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരല്ല. അവയെ മറികടന്നുകൊണ്ട് നീതിപൂർവം തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നത് പ്രഫഷനൽ പരിശീലനമാണ്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് ആവശ്യപ്പെട്ടതനുസരിച്ച് ജവഹർലാൽ നെഹ്റുവിന്‍െറ സർക്കാർ നിയമിച്ച ഒന്നാം പ്രസ് കമീഷന്‍െറ ശിപാർശപ്രകാരമാണ് 1966ൽ, ഇന്ദിരഗാന്ധിയുടെ കാലത്ത്, ആദ്യ പ്രസ് കൌകൗൺസിൽ രൂപവത്കരിക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സെൻസർഷിപ് ഏർപ്പെടുത്തി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇന്ദിരഗാന്ധിതന്നെ ആ സംവിധാനം ഇല്ലാതാക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് പ്രസ് കൈണ്‍സിലിനെ പുനരുജ്ജീവിപ്പിച്ചു.

പ്രസ് കൗൺസിൽ സംവിധാനം ആദ്യം മുതൽ തന്നെ പലതരം വിമർശങ്ങളും വിളിച്ചുവരുത്തിയിരുന്നു. ബ്രിട്ടനിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന, പ്രഫഷനൽ പത്രപ്രവർത്തകർ അംഗങ്ങളായുള്ള കൗൺസിലിനെയാണ് വർക്കിങ് ജേണലിസ്റ്റുകൾ മാതൃകയായി കണ്ടത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി പാർലമെന്റംഗങ്ങളും മറ്റു ചില മേഖലകളിൽ നിന്നുള്ളവരുംകൂടി ഉൾപ്പെടുന്നതും ഒരു മുൻ സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ളതുമായ സമിതിക്കാണ് നിയമം വ്യവസ്ഥ ചെയ്തത്. പത്രങ്ങളിൽ നിന്ന് പത്ര ഉടമകൾ, വാർത്താ ഏജൻസി മാനേജ്‌മെന്റുകൾ, പത്രാധിപന്മാർ, വർക്കിങ് ജേണലിസ്റ്റുകൾ എന്നീ വിഭാഗങ്ങൾക്ക് അതിൽ പ്രാതിനിധ്യം നൽകപ്പെട്ടു. സമൂഹതാൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ടാണ് പ്രസ് കൗൺസിലിൽ മറ്റ് മേഖലകളിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തിയത്.

പത്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ പത്രപ്രവർത്തകർക്കു മാത്രമായി വിട്ടുകൊടുക്കാനാവില്ലെന്ന വാദം പൂർണമായി തള്ളിക്കളയാനാവില്ല. എന്നാൽ, മെഡിക്കൽ കൗൺസിലും ബാർ കൗൺസിലുംപോലെ ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമടങ്ങുന്ന സമിതിയെക്കുറിച്ച് നിയമനിർമാതാക്കൾക്ക് ചിന്തിക്കാനാവാത്തത് പത്രപ്രവര്‍ത്തനത്തിന് വൈദ്യശാസ്ത്രം, നിയമം എന്നീ മേഖലകളെപ്പോലെ ഒരു പ്രഫഷനായി ഇനിയും അംഗീകാരം നേടാനായിട്ടില്ലാത്തതുകൊണ്ടാണ്.

പ്രസ് കൗൺസിൽ സംവിധാനത്തെക്കുറിച്ചുള്ള പ്രധാന ആക്ഷേപം അതിന് പല്ലില്ലെന്നതാണ്. പത്രമോ പത്രപ്രവർത്തകനോ അരുതാത്തത് ചെയ്തതായി ബോധ്യപ്പെട്ടാൽ അത് തെറ്റായിരുന്നെന്ന് പറയാനല്ലാതെ ശിക്ഷിക്കാനുള്ള അധികാരം അതിനില്ല. ആദ്യകാലത്ത് തെറ്റു ചെയ്ത പത്രങ്ങളോട് കൗൺസിൽ അതിന്റെ തീരുമാനം പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും പത്രങ്ങൾ ആ നിർദേശം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് പല പത്രങ്ങളും അത്തരം നിർദേശങ്ങൾ അവഗണിക്കാൻ തുടങ്ങി.

ഇന്ദിരഗാന്ധി അവസാനശ്വാസംവരെയും അടിയന്തരാവസ്ഥയെ ന്യായീകരിച്ചെങ്കിലും അന്ന് പത്രങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തിയത് തെറ്റായിരുന്നെന്നും സെൻസർഷിപ് ഏർപ്പെടുത്തിയതുകൊണ്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഏറ്റുപറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് ജനങ്ങൾക്കും പത്രപ്രവർത്തകർക്കുതന്നെയും പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. അതിനുശേഷം സ്ഥിതി മാറി. പത്രങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണത്തിന് രാജീവ്ഗാന്ധി ദേശീയതലത്തിലും മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ബിഹാറിലും നടത്തിയ ശ്രമങ്ങളെ ശക്തമായ പൊതുജനാഭിപ്രായം പരാജയപ്പെടുത്തി. അവർ കൊണ്ടുവരാനുദ്ദേശിച്ചതരത്തിലുള്ള ഒരു നിയമം തമിഴ് നാട്ടിൽ നിലവിലുണ്ടായിരുന്നു. പത്രങ്ങളിൽ വർധിച്ചുകൊണ്ടിരുന്ന അശ്ളീലത്തിന്റെ തള്ളിക്കയറ്റം തടയാൻ പത്രപ്രവർത്തക സംഘടനയുടെ പൂർണ പിന്തുണയോടെ കെ. കാമരാജ് 1950കളിൽ കൊണ്ടുവന്ന ആ നിയമം ഇപ്പോഴും നിലവിലുണ്ട്.

പ്രസ് കൗൺസിൽ സംവിധാനം നിലവിൽ വരുമ്പോൾ സർക്കാർ മേഖലക്കു പുറത്ത് അച്ചടി മാധ്യമങ്ങൾന്റെമാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, അവയെ മാത്രമേ അതിന്റെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. മാധ്യമരംഗത്തിന്റെ സ്വഭാവം അതിനുശേഷം ഏറെ മാറി. വളരെക്കാലം കേന്ദ്ര സർക്കാറിന്റെ കുത്തകയായിരുന്ന ശ്രവണ-ദൃശ്യ മാധ്യമരംഗങ്ങളിൽ സ്വകാര്യ സംരംഭകർ പ്രവേശിക്കുകയും പ്രാമുഖ്യം നേടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രാതിർത്തികളെ അപ്രസക്തമാക്കുന്ന നവമാധ്യമങ്ങൾ വളരുകയും വൻ ചലനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് തെളിയിക്കുകയും ചെയ്തിരിക്കുന്നു.അവ അരുതാത്തതു ചെയ്താല്‍ ഇടപെട്ട് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുന്ന ഒരു സൈബർ നിയമം നിലവിലുണ്ട്. ഇന്ന് രാജ്യത്ത് അച്ചടിമാധ്യമങ്ങളെക്കാളും നവമാധ്യങ്ങളെക്കാളും ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഇലക്ട്രോണിക് മാധ്യമങ്ങൾക്കുണ്ട്. അവയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരാളം ആക്ഷേപങ്ങൾ ഉയര്‍ന്നിട്ടുമുണ്ട്. എന്നാൽ അവ അരുതാത്തതു ചെയ്താൽ പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ഒൗദ്യോഗിക സംവിധാനവുമില്ല. പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിലാക്കി മാറ്റിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരുകയോ അവക്കായി ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതിന്‍െറ ആവശ്യകത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാർ അതിനായി നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വാർത്ത വന്നപ്പോൾ അത് തടയാനായി ചാനൽ മേധാവികൾ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ടെലിവിഷൻ കമ്പനികൾ ദൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായി ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷൻ എന്ന പേരിലും വാർത്താ ചാനലുകൾ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. വർമയുടെ അധ്യക്ഷതയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി എന്ന പേരിലും സ്ഥാപനങ്ങളുണ്ടാക്കി.

സ്വയംനിയന്ത്രണം നിയന്ത്രണമല്ലെന്നും പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിൽ ആക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരണമെന്നുമുള്ള ജ. കട്ജുവിന്‍െറ അഭിപ്രായം മാധ്യമമേലാളന്മാരെ ചൊടിപ്പിച്ചു. പത്രഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, പത്രപ്രവര്‍ത്തക സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തിയായി എതിര്‍ത്തു. ജ. വർമയും വിയോജിപ്പ് രേഖപ്പെടുത്തി.

വിമർശങ്ങളെ തുടർന്ന് ജ. കട്ജു നല്‍കിയ വിശദീകരണത്തിൽ ചാനലുകൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതായി കുറ്റപ്പെടുത്തി. ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണന്ന് താൻ പറഞ്ഞതിനെ എല്ലാ മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന് പറഞ്ഞതായി ചില മാധ്യമങ്ങൾ ചിത്രീകരിച്ചു. ഭൂരിപക്ഷം മാധ്യമപ്രവർത്തകരും ബൗദ്ധിക നിലവാരം കുറഞ്ഞവരാണെന്ന് പറഞ്ഞതിനെ എല്ലാ മാധ്യമപ്രവർത്തകരും വിദ്യാവിഹീനരും നിരക്ഷരരുമാണെന്ന് പറഞ്ഞതായി അവർ ചിത്രീകരിച്ചു.

പുനഃസംഘടിപ്പിക്കപ്പെട്ട പ്രസ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പത്ര ഉടമകളുടെ പ്രതിനിധികൾ ജ. കട്ജു വിവാദ പ്രസ്താവനക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആ ആവശ്യം തള്ളിയപ്പോൾ അവർ ഇറങ്ങിപ്പോയി. പത്ര-ചാനൽ ഉടമകൾ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.അതേസമയം, ചില മുതിർന്ന പത്രപ്രവർത്തകർ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം സൃഷ്ടിച്ചിട്ടുള്ള സാഹചര്യം ആ പ്രശ്നങ്ങൾ സത്യസന്ധമായി പരിശോധിക്കാനുതകുന്നതല്ല. ഇത് നിർഭാഗ്യകരമാണ്.

മാധ്യമപ്രവര്‍ത്തനത്തിലെ ദുഷ്പ്രവണതകൾ സമൂഹത്തെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്നവയാണ്. ആ നിലക്ക് ഈ വിഷയത്തിൽ പൊതുസമൂഹം സജീവമായി ഇടപെടേണ്ടതുണ്ട്. ഫേസ്ബുക്കിൽ ജ. കട്ജുവിന് പിന്തുണ രേഖപ്പെടുത്താൻ ആരോ തുടങ്ങിയ പേജ് വളരെ കുറച്ചുപേരേ ശ്രദ്ധിച്ചിട്ടുള്ളൂ. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ, രാജ്യത്തെ 80 ശതമാനം ജനങ്ങളുടെയും കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, വൈദ്യസഹായത്തിന്റെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം, ദുരഭിമാനക്കൊല, സ്ത്രീധനക്കൊല, ജാതിപീഡനം, മതവിദ്വേഷം തുടങ്ങിയ വിഷയങ്ങളെ ഗൗരവപൂര്‍വം അഭിസംബോധന ചെയ്യാതെ 90 ശതമാനം സമയവും സിനിമാതാരങ്ങളുടെ ജീവിതം, ഫാഷൻ പരേഡ്, പോപ്പ് സംഗീതം, ഡിസ്കോ ഡാൻസ്, ക്രിക്കറ്റ്, ജ്യോതിഷം തുടങ്ങിയ വിനോദങ്ങൾക്കായി നീക്കിവെക്കുന്നുവെന്ന ജ.കട്ജുവിന്റെ വിമർശം തങ്ങളുടെ താല്‍പര്യം മുൻനിർത്തിയുള്ളതാണെന്ന് ജനങ്ങൾ തിരിച്ചറിയണം.അതുപോലെതന്നെ ഒരു സ്ഫോടനമുണ്ടായാലുടൻ അത് ഏതോ മുസ്ലിം സംഘടനയുടെ പണിയാണെന്ന് പ്രഖ്യാപിക്കുകവഴി മാധ്യമങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഈവക പ്രശ്നങ്ങൾ പ്രസ് കൗൺസിൽപോലെയുള്ള സംവിധാനത്തിലൂടെ പരിഹരിക്കാവുന്നതല്ല. സർക്കാറിന് നിയമത്തിലൂടെയോ പ്രസ് കൗൺസിലിന് ഉത്തരവുകളിലൂടെയോ മാധ്യമങ്ങൾ എത്ര സ്ഥലവും സമയവും ജനകീയപ്രശ്നങ്ങൾക്ക് നീക്കിവെക്കണമെന്ന് നിർദേശിക്കാനാവില്ല.സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ നിയന്ത്രണമില്ലാത്ത പ്രവർത്തനമെന്നല്ല അര്‍ഥം. സ്ഥാപിത താല്‍പര്യങ്ങൾക്കു വഴങ്ങാതെ സമൂഹത്തിന്റെ വിശാല താല്‍പര്യങ്ങൾക്കും അംഗീകൃത മാധ്യമധർമത്തിന് അനുയോജ്യവുമായ പ്രവർത്തനമാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം ആവശ്യപ്പെടുന്നത്. അതുറപ്പാക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള മാധ്യമ പരിശീലനം ആവശ്യമാണ്.അതിനു പരിമിതമായ സൗകര്യങ്ങളേ ഇന്നുള്ളൂ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതുപോലുള്ള അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ എടുക്കാനും കഴിയണം.മാധ്യമ പ്രഫഷനലുകൾക്ക് മുൻകൈയുള്ളതും നിയമത്തിന്റെ പിൻബലമുള്ളതുമായ ഒരു സംവിധാനമാണ് ഈവക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. (മാധ്യമം, നവംബർ 22, 2011.)

Tuesday, November 15, 2011

ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്ത

ബി.ആർ.പി. ഭാസ്കർ

പത്രപ്രവർത്തകനെന്ന നിലയിലുള്ള തന്റെ ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ പുസ്തകത്തിന് കെ. സി. ജോൺ നൽകിയ പേര് “കേരള രാഷ്ട്രീയം - ഒരു അസംബന്ധ നാടകം” എന്നായിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ആ വിശേഷണം “ഒരു ആഭാസ നാടകം” എന്ന് തിരുത്തുമായിരുന്നു.
മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെയും ഭരണ മുന്നണി ചീഫ് വിപ്പ് പി.സി.ജോർജിന്റെയും പത്തനാപുരത്തെ ആഭാസകരമായ പ്രസംഗങ്ങൾ ഉയർത്തിയ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ അതിരൂക്ഷമായ പ്രയോഗങ്ങൾ നടത്തിയ മന്ത്രിയെക്കൊണ്ട് അടുത്ത പ്രഭാതത്തിൽ തന്നെ പരസ്യമായി മാപ്പ് പറയിക്കാൻ മുഖ്യമന്ത്രിക്കായി. സർക്കാരിനുവേണ്ടി അദ്ദേഹം തന്നെ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചു. ഗണേശ് കുമാറിന്റെ മാപ്പ് ആത്മാർത്ഥമല്ലെന്ന് പറഞ്ഞുകൊണ്ട് സഭയിൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് ജോർജിൽ ആക്രമണം കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഖേദപ്രകടനങ്ങളെ അവഗണിക്കുന്ന പ്രതിപക്ഷ സമീപനം രാഷ്ട്രീയപ്രേരിതമാകയാൽ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് ഭരണപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയം വേഗം ഒഴിഞ്ഞുപോക്കാനിടയില്ല.

വാർത്താ അവതാരകർ ചായമിട്ട് ഒമ്പതു മണി ചർച്ചയ്ക്ക് സ്റ്റുഡിയോവിലേക്ക് കടക്കുമ്പോഴാണ് ചാനലുകൾക്ക് ഗണേശ് കുമാറിന്റെ പത്തനാപുരം പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത്. മിക്കവരും നിമിഷങ്ങൾക്കകം വിഷയം ചർച്ച ചെയ്യാൻ ആളുകളെ കണ്ടെത്തി. അതിനു കഴിയാതെ വന്ന ഒരു ചാനൽ മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിച്ച നേതാക്കളോട് ആദ്യം ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗത്തുള്ളവരുടെ പ്രവൃത്തികളെ അന്ധമായി ന്യായീകരിക്കുന്ന പതിവ് രീതി ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് മിക്ക യു.ഡി.എഫ് നേതാക്കളും ഉടൻ തന്നെ ഗണേശ് കുമാറിന്റെ പ്രസംഗത്തെ അപലപിച്ചു. അത്രത്തോളം പോകാൻ കഴിയാത്ത ചിലർ പ്രസംഗത്തെ തള്ളിപ്പറയുന്നതോടൊപ്പം അതിന് പരോക്ഷമായ ബ്യായീകരണം നൽകാനും ശ്രമിച്ചു.

ജോർജിന്റെ പ്രസംഗം രാത്രി ചർച്ച കഴിഞ്ഞശേഷം എത്തിയതുകൊണ്ട് പ്രതികരണവും വൈകി. താരതമ്യേന മയമുള്ള പ്രയോഗങ്ങളാണ് ജോർജ് നടത്തിയതെങ്കിലും പ്രതിപക്ഷം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് അതിലെ സ്ത്രീ പട്ടികജാതി ഘടകങ്ങൾ കൂടുതൽ ലാഭകരമായി പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാകണം.
ഗണേശ് കുമാറിന്റെയും ജോർജിന്റെയും ആഭാസ പ്രയോഗങ്ങൾ കേൾവിക്കാരായ കേരളാ കോൺഗ്രസ് അണികളെ ആവേശഭരിതരാക്കിയെന്ന് പത്തനാപുരത്തു നിന്നുള്ള ചാനൽ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചഭാഷിണി വന്ന കാലം മുതൽ അത് പ്രാസംഗികരിൽ ആവേശം ജനിപ്പിക്കുകയും അവർ അത് തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ശ്രോതാക്കൾക്ക് പകരുകയും ചെയ്തുപോരുന്നുണ്ട്. ചാനൽ മൈക്രോഫോണും തത്സമയ സംപ്രേഷണവും കൂടി വന്നതോടെ ആവേശത്തിന്റെ ഒഴുക്ക് പല മടങ്ങ് വർദ്ധിച്ചു. ആ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ പൂരപ്പാട്ടുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

നേതാക്കൾ വാ തുറക്കുമ്പോൾ പുറത്തേക്കൊഴുകുന്നത് രാഷ്ട്രീയം ഉല്പാദിപ്പിക്കുന്ന ആഭാസമാണ്. മൂന്ന് പതിറ്റാണ്ടു കാലമായി കാതലായ മാറ്റ്ം കൂടാതെ നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനത്തിന്റെ കോട്ടങ്ങളുടെ പട്ടികയിൽ ആഭാസോല്പാദനം ഉയർന്ന സ്ഥാനമർഹിക്കുന്നു. പലപ്പോഴും ആഭാസം പ്രകടമാകുന്നത് ഭാഷയിലാണ്. എഴുത്തുകാർ ആവശ്യത്തിനൊത്ത് ഭാഷ രൂപപ്പെടുത്തുന്നതിന് സി.വി. രാമൻപിള്ള മുതൽ ഒ.വി.വിജയനും കാക്കനാടനും വരെ നിരവധി ഉദാഹരണങ്ങൾ നിരത്താനാവും. അതുപോലെതന്നെ രാഷ്ട്രീയ നേതാക്കളും അവരവരുടെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ ഗാന്ധിയുടെ ലാളിത്യം പാലിച്ചയാളാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ഭാഷ ഗാന്ധിയുടേതായിരുന്നില്ല. മറ്റ് കക്ഷികളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നതിൽ ആദ്യകാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി ‘മൂരാച്ചി’ പോലെയുള്ള ചില അസുലഭ പദങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ആക്ഷേപകരമല്ലാത്ത വാക്കുകളുപയോഗിച്ച് ആക്ഷേപകരമായ സാഹചര്യം സൃഷ്ടിക്കാൻ ഇ.എം.എസിന് കഴിഞ്ഞിരുന്നു. (‘ആന്റണികരുണാകരപ്രഭൃതികൾ’ എന്നെഴുതിക്കൊണ്ട് അദ്ദേഹം വായനക്കാരിൽ ആ നേതാക്കൾ മോശക്കാരാണെന്ന ധാരണയുണ്ടാക്കിയത് കൌതുകകരമായി തോന്നിയ ഈ ലേഖകൻ ഒന്നൊ രണ്ടൊ അവസരങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭൃതിപ്രയോഗം അനുകരിക്കുകയുണ്ടായി.) അദ്ദേഹത്തിന്റെ ഭാഷയിൽ ആഭാസത്തിന്റെ അംശം ലവലേശമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിൻമുറക്കാർ വ്യത്യസ്തമായ ഭാഷ രൂപപ്പെടുത്തിറ്യിരിക്കുന്നു.

ഗണേശ് കുമാറിന്റെയും പി.സി. ജോർജിന്റെയും പത്തനാപുരം പ്രസംഗത്തിലും ശരീരഭാഷയിലും മാടമ്പിത്തത്തിന്റെ അംശങ്ങളുണ്ടായിരുന്നു. ആ നിലയ്ക്ക് അവരുടേ വാക്കുകളെ ഫ്യൂഡൽകാല അശ്ലീല-ദ്വയാർത്ഥപ്രയോഗങ്ങളുടെ തുടർച്ചയായിട്ടാണ് കാണേണ്ടത്. എന്നാൽ തനിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ വനിതയെക്കുറിച്ച് മുനവെച്ച പദപ്രയോഗം നടത്തിയത് മാടമ്പിത്ത പാരമ്പര്യം ആരോപിക്കാനാവാത്ത വി.എസ്. അച്യുതാനന്ദനാണ്. ആഭാസം അശ്ലീലത്തിന്റെ രൂപത്തിൽ മാത്രമല്ല വെളിപ്പെടുന്നത്. അധികാര രാഷ്ട്രീയം പകർന്നു നൽകുന്ന അഹങ്കാരത്തിന്റെ രൂപത്തിലും അത് പ്രകടമാകാറുണ്ട്. എസ്.എഫ്.ഐ. നേതാവ് പല്ലടിച്ച് കൊഴിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ അതിനെ ചെറുപ്പക്കാരന്റെ ചോരത്തിളപ്പായൊ മന്ത്രിയാകാനുമുള്ള തത്രപ്പാടായൊ കാണാവുന്നതാണ്. വിദ്യാർത്ഥികളുടെ നേർക്ക് കൈത്തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥന്റെയും ആ മനുഷ്യനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും നടപടികൾ ന്യായീകരിക്കാവുന്നതല്ല. കോഴിക്കോട്ട് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയതിനുശേഷം തെക്കെവിടെയോ ഉള്ള ആ പൊലീസുദ്യോഗസ്ഥന്റെ വീടിനു നേരെയും മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു നേരേയും നടന്ന അക്രമങ്ങളും അതുപോലെ തന്നെ ന്യായീകരണമില്ലാത്തവയാണ്. തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥനെ യൂണിഫോമിലല്ലാതെ കണ്ടാൽ തല്ലാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത മുതിർന്ന നേതാവും യൂണിഫോമിൽ കണ്ടാലും തല്ലാമെന്ന് പറഞ്ഞ അതിലും മുതിർന്ന നേതാവും ആഭാസരാഷ്ട്രീയത്തിന്റെ ആൾരൂപങ്ങളാണ്. അക്രമത്തേക്കാൾ വലിയ ആഭാസമില്ല.

കേരളം ഇന്ന് വ്യത്യസ്ത ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്തയാണ്. എന്നാൽ രാഷ്ട്രീയ കക്ഷികളിൽ നിന്ന് മാത്രമല്ല ആഭാസപ്രകടനങ്ങളുണ്ടാകുന്നത്. ഒരു ക്രൈസ്തവ സഭയുടെ നേതാക്കളാണ് അടുത്ത കാലത്ത് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ നേർക്ക് നടന്ന അക്രമത്തിനു പിന്നിലുണ്ടായിരുന്നതെന്ന് ആർക്കാണറിയാത്തത്?

പൊതുമണ്ഡലത്തിൽ ശക്തിപ്പെട്ടിട്ടുള്ള ആഭാസരാഷ്ട്രീയം നിയമസഭയിൽ പ്രതിഫലിക്കുന്ന കാഴ്ചകൾക്ക് നാമിപ്പോൾ നിത്യേബ്ന സാക്ഷ്യം വഹിക്കുകയാണ്. സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അധ്യക്ഷവേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളും ജീവനക്കാരി വീഴുന്നതുകണ്ട് സ്ത്രീപീഡനം എന്ന് മുറവിളി കൂട്ടിയ ഭരണപക്ഷാംഗങ്ങളും, ഇറങ്ങിവാടാ എന്ന് ആക്രോശിച്ച പ്രതിപക്ഷാംഗങ്ങളും അതുകേട്ട് മേശയ്ക്ക് മുകളിലൂടെ ചാടിയിറങ്ങി അവരെ നേരിടാൻ മുതിർന്ന മന്ത്രിയുടെയുമൊക്കെ പ്രകടനങ്ങൾ ആഭാസത്തിന്റെ പരിധിയിൽ പെടും. മന്ത്രിയുടെ മുണ്ട് നീക്കത്തെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ വിവരണം സഭാനടപടികളെ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ തലത്തിലെത്തിച്ചു. ചാനൽ ക്യാമറകൾ എല്ലാം ഉടനുടൻ നമ്മുടെ വീടുകളിലെത്തിച്ചു. സംഭവങ്ങൾക്ക് വാർത്താ പ്രാധാന്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പരമ്പരാഗത മാധ്യമപ്രവർത്തനത്തിൽ വിവരങ്ങൾ ശേഖരിക്കൽ (gathering), തയ്യാറാക്കൽ (processing) വിതരണം ചെയ്യൽ (dissemination) എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയിരുന്നു. തൽസമയ സംപ്രേഷണ കാലത്ത് രണ്ടാമത്തെ പ്രക്രിയയുടെ പ്രസക്തി കുറയുകയും അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്താണ് വാർത്ത, ആരൊക്കെയാണ് വാർത്താസ്രോതസുകൾ, അവരിൽ നിന്ന് എന്തൊക്കെയാണ് സ്വീകരിക്കാവുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവാത്ത സാഹചര്യം സംജാതമായിരിക്കുന്നു. സൌമ്യ വധക്കേസിൽ വിചാരണക്കോടതി തീർപ്പു കല്പിച്ച ദിവസം ഒരു ചാനൽ ആ യുവതിയുടെ അമ്മയുടെ പ്രതികരണം തേടി. “എന്റെ മകളെ പിച്ചിച്ചീന്തിയെപോലെ അയാളെ പിച്ചിച്ചീന്തണം“ എന്ന അവരുടെ അഭിപ്രായം സത്യസന്ധമായി അത് പ്രേക്ഷകരിലെത്തിച്ചു. ഈ തോതിലുള്ള സത്യസന്ധത ആഭാസത്തിന് പ്രചാരം നൽകുകയും ഒരളവു വരെ അതിന് കേരള സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തെയും മാധ്യമപ്രവർത്തനത്തെയും ആഭാസത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്ന് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചിന്തിച്ചു തുടങ്ങേണ്ട കാലമായി. സമൂഹത്തിനു ഗുണകരമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സമയമാണ് ആഭാസം കയ്യടക്കുന്നത്. അതുകൊണ്ട് പൊതുസമൂഹത്തിന് ഇതിനെ ബന്ധപ്പെട്ട മേഖലകളിലുള്ളവർ പരിഹാരം കാണേണ്ട ഒരു പ്രശ്നമായി കണ്ടുകൊണ്ട് വിട്ടുനിൽക്കാനാവില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 717, നവംബർ 14, 2011)

Sunday, November 6, 2011

സമൂഹത്തെ പിന്നോട്ടുവലിക്കുന്നവരെ അസ്വസ്ഥരാക്കുന്ന അയ്യൻ‌കാളി

ബി.ആർ.പി. ഭാസ്കർ

വി.പി. സിങ്ങ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ബി.ആർ. അംബേദ്കറുടെ ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. അന്തരിച്ച് 36 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഭാരത് രത്നം ബഹുമതി നൽകപ്പെട്ടു. ഒരു കൊല്ലം നീണ്ട ആഘോഷ പരിപാടികൾ അവസാനിക്കുന്നതിനു മുമ്പ് ഭരണമാറ്റമുണ്ടായി. തുടർന്ന് അധികാരമേറ്റ കോൺഗ്രസ് സർക്കർ 1991ൽ നിയമനിർമ്മാണ സഭകൾക്കു മുന്നിൽ ഭരണഘടനാ ശില്പിയായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്തു. അങ്ങനെ കേരള നിയമസഭയ്ക്ക് മുന്നിൽ സ്ഥാപിക്കാൻ അംബേദ്കറുടെ പ്രതിമ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ എം.ആർ.ഡി. ദത്തനെ ചുമതലപ്പെടുത്തി. ശില്പി പ്രതിമ തയ്യാറാക്കിയപ്പോൾ അതേറ്റെടുക്കാൻ ആരും ചെന്നില്ല. പത്ത് കൊല്ലം പ്രതിമ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടന്നു.

ആ കാലയളവിൽ ഭരണകൂടത്തെ നയിച്ച കോൺഗ്രസൊ സി.പി.എമ്മൊ അംബേദ്കറെ പുതുതായി നിർമ്മിച്ച നിയമഭാ സമുച്ചയത്തിന്റെ തിരുമുറ്റത്ത് നിൽക്കാൻ യോഗ്യതയുള്ളയാളായി കണ്ടില്ല. നായനാർ സർക്കാരിന്റെ കണ്ണിൽ അതിന് യോഗ്യതയുള്ള ഏക വ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അംബേദ്കർക്ക് ബേക്കറി ജങ്ഷനിൽ സ്ഥലം കൊടുത്തു കൊണ്ട് ഇ.എം.എസിനെ അവിടെ കുടിയിരുത്താൻ അത് നീക്കം തുടങ്ങി. ദലിത് സംഘടനകൾ അതിനെതിരെ രംഗത്തു വന്നു. ഒരു ദിവസം ചിലർ നിയമസഭയ്കുള്ളിൽ കടന്ന് പ്രകടനം നടത്തി. സ്പീക്കറായിരുന്ന എം. വിജയകുമാറിന്റെ വീട്ടിനു മുന്നിലും പ്രകടനമുണ്ടായി. ദലിത് സംഘടനകളുടെ പ്രക്ഷോഭവും എതിർമുന്നണിയുടെ സഹായകകരമല്ലാത്ത നിലപാടും മൂലം എൽ.ഡി.എഫ്. സർക്കാർ ഇ.എം,എസ്. പ്രതിമയ്ക്ക് നിയമസഭാ മന്ദിരത്തിനടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി. അംബേദ്കർ പ്രതിമ ഗോഡൌണിൽ തന്നെ കിടന്നു.

പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ അംബേദ്കർ പ്രതിമയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്ന് കൊല്ലം തള്ളി നീക്കി. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ദലിത് ആദിവാസി നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ ഗാന്ധി, നെഹ്രു എന്നിവരുടെ പ്രതിമകൾക്കൊപ്പം അംബേദ്കറുടേതും ഒരു കൊല്ലത്തിനകം നിയമസഭാ പരിസരത്ത് സ്ഥാപിക്കുമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പ്രസ്താവിച്ചു. പ്രതിമാ പ്രശ്നത്തിൽ ദലിത് നേതാക്കളുടെ നിലപാടിന് അനുകൂലമായ അഭിപ്രായം പൊതുമണ്ഡലത്തിൽ അതിനകം രൂപപ്പെട്ടിരുന്നു. നിയമസഭാ പരിസരത്ത് അംബേദ്കർ പ്രതിമ എന്ന ആശയം ഓടുവിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായി.

അംബേദ്കർ പ്രതിമയുടെ ചരിത്രം ഇപ്പോൾ ഓർക്കാനുള്ള കാരണം തലസ്ഥാന വീഥിയിൽ മൂന്ന് പതിറ്റാണ്ടായി നിൽക്കുന്ന അയ്യൻ‌കാളി പ്രതിമക്ക് അയിത്തം കല്പിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. “ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോപാലകൃഷ്ണ ഗോഖലെ പറയുകയുണ്ടായി. രണ്ടര നൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ മേൽകൈയാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിക്കാൻ ബംഗാളിനെ സഹായിച്ചത്. ഗോഖലെ ആ പ്രസ്താവം നടത്തുന്ന കാലത്ത്, ക്രൈസ്തവ മിഷണറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനവും പാശ്ചാത്യസ്വാധീനം കൂടാതെ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവർ നയിച്ച പ്രസ്ഥാനങ്ങളും കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ മേൽകൈ ലഭിച്ചിട്ടും മൂന്ന് പതിറ്റാണ്ടു കാലം ഇടതു ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ബംഗാളിന്റെ സ്ഥാനം ഇന്ന് കേരളത്തിനു വളരെ പിന്നിലാണ്. ആ സംസ്ഥാനത്തെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇവിടത്തേക്കാൾ പരിതാപകരവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലേതിനേക്കാൾ ആഴവും പരപ്പും ഉണ്ടായിരുന്നെന്ന് ഇത് തെളിയിക്കുന്നു.

ബംഗാൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ അത്ഭുതാവഹമായ പങ്ക് വഹിച്ച നേതാവാണ് അയ്യൻ‌കാളി. അടിച്ചമർത്തപ്പെട്ട ദലിതരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിപ്ളവകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അവർക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ഭരണകൂടത്തെ സമീപിച്ചു. ജാതി-ജന്മി മേധാവിത്വത്തിന്റെ എതിർപ്പ് മറികടന്ന് അനുകൂല തീരുമാനമെടുക്കാനുള്ള കഴിവ് അതിനില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതുവരെ പാടത്ത് പണിയെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ദലിതരോട് ആവശ്യപ്പെട്ടു. അങ്ങനെ 1907-08 കാലത്ത് കൃഷി മുടങ്ങി. മാർക്സിനെയൊ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയൊ കുറിച്ച് അറിവ് കൂടാതെയാണ് അയ്യൻ‌കാളി കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത്. പൊതുവീഥികളിലൂടെ അന്തസ്സോടെ യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാനായി അദ്ദേഹം വില്ലുവണ്ടിയിൽ സവാരി നടത്തി. ജാതിക്കോമരങ്ങൾ അക്രമത്തിലൂടെ ദലിത് മുന്നേറ്റം തടയാൻ ശ്രമിച്ചപ്പോൾ കായികബലത്തെ കായികബലം കൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ കാലിക പ്രസക്തി തിരിച്ചറിഞ്ഞ ഭരണകൂടം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേലേക്ക് നോമിനേറ്റ് ചെയ്തു.

പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് വളരെക്കാലം അയ്യൻ‌കാളിയുടെ സംഭാവന ശരിയായ വിധത്തിൽ വിലയിരുത്താനായില്ല. ഈ അവസ്ഥയിൽ മാറ്റമുണ്ടായത് 1970കളിലാണ്. തുടർന്ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ഇടതുപക്ഷ ഐക്യം സാധ്യമാക്കാനായി സി.പി..ഐ. കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു പോയശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതിനാവശ്യമായ തുക അനുവദിച്ചു. 1980 നവംബർ 10ന്, ആദ്യ നായനാർ സർക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെള്ളയമ്പലം ജങ്ഷനിൽ അയ്യൻ‌കാളിപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ആ സ്ഥലത്തിന് അയ്യൻ‌കാളി സ്ക്വയർ എന്ന പേരു നൽകി. സ്ക്വയറും പ്രതിമയും നഗരസഭ സംരക്ഷിക്കുമെന്ന് സി.പി.എം മേയർ എം.പി. പത്മനാഭൻ പ്രഖ്യാപിച്ചു.

സംസ്ഥാനം അയ്യൻ‌കാളിയെ ഈവിധത്തിൽ ആദരിക്കുമ്പോൾ എല്ലാ പ്രമുഖ കക്ഷികളും ആ പ്രക്രിയയിൽ പങ്കാളികളായിരുന്നുവെന്നത് ശ്രദ്ധിക്കുക. ദലിത് ആദിവാസി പ്രശ്നങ്ങളിൽ ഇന്നും അവർ പലപ്പോഴും ഒന്നിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും ആ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല, ഹനിക്കാനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലുണ്ടായ ഈ മാറ്റത്തിനു പിന്നിലുള്ളത് പ്രബല ജാതിമത വിഭാഗങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച് അധികാരം നേടാനും നിലനിർത്താനുമുള്ള വ്യഗ്രതയാണ്. ഈ പശ്ചാത്തലത്തിൽ അയ്യൻ‌കാളി സ്ക്വയർ ഇല്ലാതാക്കാനും അയ്യൻ‌കാളി പ്രതിമ മാറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതി നിഷ്കളങ്കമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ വളർച്ചയും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുക്കുമ്പോൾ റോഡ് വികസനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിന് വകയില്ല. അതേസമയം ആ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കാൻ പ്രതിമയും സ്ക്വയറും പോകണമെന്ന അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മ്യൂസീയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്ക്വയർ (യഥാർത്ഥത്തിൽ അത് സ്ക്വയറല്ല, സർക്കിൾ ആണ്) ചുറ്റാതെ ശാസ്തമംഗലം ഭാഗത്തേക്ക് പോകാനുതകുന്ന വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ഹൈവേകളിൽ നിന്ന് വ്യത്യസ്തമായി നഗരപാതകൾ സന്ധിക്കുന്നിടത്ത് സർക്കിളൊ, റൌണ്ട്‌എബൌട്ടൊ സ്ക്വയറൊ ഉണ്ടാകുന്നതിനെ തടസമായി കാണേണ്ടതില്ല. കാരണം അവിടെ വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയെ അനുവദിക്കപ്പെട്ടിട്ടുള്ളു.. ലോകത്തെ പല വൻ‌നഗരങ്ങളിലും സാംസ്കാരികമൊ ചരിത്രപരമൊ ആയ പ്രാധാന്യമുള്ള കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ ഒരു ഡസൻ പാതകളിലൂടെ വരുന്ന വാഹനങ്ങൾ പാരീസ് നഗരത്തിലെ വിജയകമാനം (Arc de Triomphe) ചുറ്റി പോകുന്നു. അത് നിൽക്കുന്ന സ്ഥലം യുദ്ധകാല നേതാവും മുൻപ്രസിഡന്റുമായ ചാൾ‌സ് ഡി ഗാളിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് സിഗ്നൽ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകൾ (roundabouts) ആണെന്നാണ് അമേരിക്കയിലെ ഗതാഗത വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളും അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാനും ഗതാഗതശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഉതകുന്ന റൌണ്ട്‌എബൌട്ട് അവർ രൂപകല്പന ചെയ്തിട്ടുണ്ട്. നിരവധി സ്മാരകങ്ങളും
നാഷനൽ ഗാലറി പോലുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ട്രഫാൾഗർ സ്ക്വയറിനു മുന്നൂറോളം കൊല്ലത്തെ പഴക്കമുണ്ട്. അതിനു ചുറ്റുമുള്ള പാതകളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സമീപകാലത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു പാതയിൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി കാൽനടക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. അധികൃതർ ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഗതാഗത ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി അതിന്റെ വെളിച്ചത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ.

അയ്യൻ‌കാളിയെ നിഷ്കാസനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെ വേണ്ടത്ര പഠനം കൂടാതെ വെള്ളയമ്പലം റോഡ് വികസന പദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്ന സംശയം ദലിത് സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാനായി അവർ അയ്യൻ‌കാളി സ്ക്വയർ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്. മുപ്പതു കൊല്ലം മുമ്പ് നഗരപിതാവ് നൽകിയ വാഗ്ദാനം പാലിക്കാൻ സമീപകാല മാതാപിതാക്കൾ കൂട്ടാക്കിയിട്ടില്ലെന്ന് അവിടേയ്ക്ക് കണ്ണോടിച്ചാൽ മനസിലാകും. സംരക്ഷണ സമിതി ഈയിടെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ ഈ അവഗണനയെ അയിത്തമനോഭാവത്തിന്റെ തുടർച്ചയായാണ് കണ്ടത്. കവടിയാറിൽ നിന്ന് വെള്ളയമ്പലം വഴി ദിവസേന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്ന മുൻ‌രാജകുടുംബാംഗങ്ങൾ ഇപ്പോൾ അയ്യൻ‌കാളി സ്ക്വയർ ഒഴിവാക്കി നന്തൻ‌കോട് വഴിയാണ് പോകുന്നതെന്ന് ഒരു പ്രാസംഗികൻ പറഞ്ഞു. ഇത് ശരിയാണെങ്കിൽ അവർ അയ്യൻ‌കാളിയെ മാത്രമല്ല അദ്ദേഹത്തെ പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ശ്രീമൂലം തിരുനാൾ, ദേവദാസി സമ്പ്രദായവും മൃഗക്കുരുതിയും അവസാനിപ്പിക്കുകയും സാമൂഹിക പരിഷ്കർത്താക്കളുടെ പല ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്ത റീജന്റ് സേതുലക്ഷിബായി, ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കാൾക്കും തുറന്നു കൊടുത്ത ശ്രീചിത്തിര തിരുനാൾ എന്നീ പൂർവികരെയും നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ താൻ തിരുവിതാംകൂർ മഹാരാജാവാണെന്നും ക്ഷേത്രപ്രവേശന വിളംബരം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അത് പാലിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമൊക്കെയുള്ള, ചരിത്രത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത, അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കാര്യങ്ങളിലുള്ള കേരള സർക്കാരിന്റെ സമീപനം അതിന്റെമേൽ ജാതിക്കോമരങ്ങളുടെ സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരോടൊപ്പം ധീരമായ നേതൃത്വം നൽകി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ നവോത്ഥാന നായകനായ അയ്യൻ‌കാളി ഒരു നൂറ്റാണ്ടിനുശേഷം ചിലരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം നവോത്ഥാനമൂല്യങ്ങളുടെ നിരാസമാണ്. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ദീർഘകാലം ആധിപത്യം നിലനിർത്തിയ വിഭാഗങ്ങൾക്ക് സംഖ്യാബലവും സംഘടനാശേഷിയും ഉപയോഗിച്ച് സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരാൻ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാനാകുന്നു. ആ സ്വാധീനത്തെ മറികടക്കാനുള്ള ശേഷി ദലിതർക്കില്ല.


ദലിത് സംഘടനകളുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ദിനപത്രങ്ങളും ചാനലുകളും സാധാരണഗതിയിൽ പ്രതിനിധികളെ നിയോഗിക്കാറില്ല. ഇതിൽ അസ്പൃശ്യതാ മനോഭാവത്തിന്റെ പ്രതിഫലനമില്ലേ?. സംഘാടകർ എഴുതി നൽകുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുള്ള സന്മനസ് ചിലപ്പോൾ പത്രങ്ങൾ കാട്ടാറുണ്ടെന്ന് മാത്രം.


അയ്യൻ‌കാളി പ്രതിമാ പ്രശ്നം രാഷ്ട്രീയസാമൂഹ്യ നിലപാടുകളുടെ ഉരകല്ലാണ്. ആ പ്രതിമയോളം പ്രതീകാത്മക പ്രാധാന്യം അവകാശപ്പെടാവുന്ന വളരെയൊന്നും തലസ്ഥാന നഗരിയിലില്ല. അത് നിലനിൽക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് നവോത്ഥാനമൂല്യങ്ങൾ നിലനിർത്തണമെന്നാഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം. റോഡ് വികസനത്തിന് അത് മാറ്റിസ്ഥാപിച്ചേ മതിയാകൂവെങ്കിൽ അക്കാര്യത്തെക്കുറിച്ച് ബഹുജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. (Kalakaumudi, November 6, 2011)