Thursday, August 18, 2011

സ്‌നേഹത്തിന്റെ പൂമരമായി തമ്പി കാക്കനാടൻ


കുരീപ്പുഴ ശ്രീകുമാർ

ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട് അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി. കൊല്ലം എസ് എൻ കോളജിലെ വിദ്യാര്ഥിയായിരുന്ന കാലത്ത്‌ തമ്പി കാക്കനാടന്‍ കോളജ് പ്രതിഭകളായിരുന്ന വി സാംബശിവന്റെയും കുരീപ്പുഴ നടരാജന്റെയും പെരുമ്പുഴ ഗോപാലകൃഷ്‌ണന്റെയും സതീർഥ്യനായിരുന്നു. മൂവരുടെയും പാതകൾ വിട്ട് സ്വാതന്ത്ര്യത്തിന്റെ ചുവപ്പന്‍ പാതയിലേയ്‌ക്കു നടന്നുപോയ തമ്പി കാക്കനാടന്‍ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തന കാലത്തെക്കുറിച്ച് എന്നും ആയിരം നാവോടെ വിശദീകരിക്കുമായിരുന്നു. കോളജിലെ സാഹിത്യമത്സരവേദികളിൽ ഇവർ മൂന്നു പേരും സമ്മാനിതരുമായിരുന്നു.

കാക്കനാടന്‍ സഹോരന്മാഇർ കേരളത്തെ വിസ്‌മയപ്പെടുത്തിയ പ്രതിഭാസംഗമമാണ്. അവരുടെ താവളങ്ങൾ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. ഒന്നിച്ചുള്ള മദ്യപാനവും കമ്മ്യൂണിസ്റ്റ് ചർച്ചനകളും അവർ ഉത്സാഹവേളകളാക്കി. അവരുടെ സംഗമസ്ഥലികളിൽ ലോകവിജ്ഞാനം നഗ്നമായി നിന്നു. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ജോർജ് വർഗീസ് എന്ന കാക്കനാടന്‍, അകാലത്തില്‍ വിട്ടുപിരിഞ്ഞ രാജന്‍ കാക്കനാടന്, ഇപ്പോൾ നമ്മെ വേർപിഎരിഞ്ഞ തമ്പി കാക്കനാടന്‍. ഇവർക്കെല്ലാം മുകളിൽ ലോഹമുഴക്കവും ഉത്തുംഗ ചിന്തയുമായി ഇഗ്നേഷ്യസ്‌ കാക്കനാടന്‍. ഓരോരുത്തരും എണ്ണം പറഞ്ഞ പ്രതിഭകൾ. എസ്‌തപ്പാൻ എന്ന അരവിന്ദൻ സിനിമയിലൂടെയും ചിത്രകലയിലൂടെയും കഥകളിലൂടെയും അസാധാരണ യാത്രാനുഭവങ്ങളിലൂടെയും
ശ്രദ്ധേയനായ രാജന്‍ കാക്കനാടനാണ്‌ ആദ്യം വേർപിരിഞ്ഞത്‌. കൊല്ലത്തെ പോളയത്തോട്‌ ശ്‌മശാനത്തിൽ രാജൻ കാക്കനാടനെ സംസ്‌കരിച്ചപ്പോൾ തമ്പിച്ചായൻ പോക്കറ്റിൽ തിരുകിവച്ചത്‌ സ്വന്തം പേന തന്നെയായിരുന്നു.
സഹോദരനെ പേന കൊടുത്തു യാത്രയാക്കിയ അസാധാരണ മനുഷ്യനായിരുന്നു തമ്പി കാക്കനാടന്‍.

കവിതയോട്‌ തമ്പി കാക്കനാടന്‌ അതിരറ്റ ആസക്തിയായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനും ഡി വിനയചന്ദ്രനും എ അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും പ്രശസ്‌തരും അപ്രശസ്‌തരുമായ യുവകവികളും സ്വന്തം കവിതകൾകൊണ്ട്‌ തമ്പി കാക്കനാടനെ ലഹരിപിടിപ്പിച്ചവരായിരുന്നു.

ലാളിത്യത്തിന്റെ പ്രതീകമായിരുന്നു തമ്പി കാക്കനാടന്‍. ഏതു പ്രായത്തിലുംപെട്ട സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. ഇന്ത്യൻ എയർലൈൻസിൽ സമുന്നത ഉദ്യോഗസ്ഥനായിരുന്ന തമ്പി കാക്കനാടന്‍, അവിടെനിന്നും ഇറങ്ങിപ്പോന്നത്‌ ചൈനയെക്കുറിച്ചെഴുതിയ ലേഖനം മാപ്പാക്കണമെന്ന്‌ രേഖപ്പെടുത്തിക്കൊടുക്കുവാൻ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ്‌. ക്ഷമാപണ കത്തിനു പകരം തമ്പി കാക്കനാടൻ നല്കിയത്‌ രാജിക്കത്ത്. കാക്കനാടന്മാര്ക്ക് ‌ഉന്നത ജോലിസ്ഥിരത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ആ സഹോദരന്മാരെല്ലാവരും വലിയ സന്ദർഭങ്ങളെ പലപ്പോഴും വേണ്ടെന്നുവച്ചവരാണ്‌.

തമ്പി കാക്കനാടന്‍ രചിച്ച “ഒരു കലാപത്തിന്റെ ഓർമ്മയ്‌ക്ക്‌“ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ചിന്തപോലെതന്നെ വ്യത്യസ്‌തമായിരുന്നു. ആലപ്പുഴയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ അദ്ദേഹത്തിന്റെ സൂഹൃത്തുക്കൾ ആ നോവൽ മുഴുവൻ വായിച്ചവതരിപ്പിക്കുകയായിരുന്നു. ആരുടെ കാലുപിടിച്ചായാലും വേണ്ടില്ല വിപ്ലവം സംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന അതിസാഹസികരുടെ തീവ്രവാദ സംഭാഷണങ്ങളും പായസത്തിൽ വീണുള്ള മധുര മരണവുമൊക്കെ ആസ്വദിക്കാൻ ചിത്രകാരന്മാരും കവികളുമൊക്കെയടങ്ങിയ സമ്പന്നമായ ഒരു സദസ്സുമുണ്ടായിരുന്നു. `പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സിനിമയുടെ കഥ' എന്ന ലഘുചിത്രത്തിൽ തമ്പി കാക്കനാടന്‍ അഭിനയിച്ചിട്ടുണ്ട്. ‘തകരച്ചെണ്ട‘യിലൂടെ പിന്നീട്‌ ശ്രദ്ധേയനായ അവിരാ റബേക്കയാണ്‌ ആ സിനിമയുടെ രചനയും സാക്ഷാത്‌കാരവും നിർ‌വഹിച്ചത്‌. മരിച്ചുപോയ ഒരു പട്ടാളക്കാരന്റെ ഉടുപ്പലക്കുമ്പോൾ കിട്ടുന്ന കത്തിൽ നിന്നാണ്‌ ആ സിനിമയുടെ ചുരുൾ നിവര്ന്നത്‌. അലക്കുകാരനായി വേഷമിട്ടത്‌ സാക്ഷാൽ തമ്പി കാക്കനാടൻ. അവിരാ റബേക്കയും ആ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇരുവരും ചേർന്ന് ‌ ‘ചിത്രത്തിൽ ആലപിച്ച ഭഗവാനു `പണമെന്തിനാ, നിനയ്‌ക്കുമ്പം
നിനയ്‌ക്കുമ്പം പണമില്ലയോടീ' എന്ന പഴയ പാട്ട്‌ സിനിമാസ്വാദകരെ വല്ലാതെ രസിപ്പിച്ചിരുന്നു.

പണത്തിന് തമ്പി കാക്കനാടൻ, ജീവിതത്തിലൊരിക്കൽ പോലും അമിതവില കൽപ്പിച്ചിരുന്നില്ല. ആവശ്യം വരുമ്പോൾ അദ്ദേഹത്തിന്റെ കൈകളിലേയ്‌ക്ക്‌ പണം വന്നുവീഴുകയായിരുന്നു. സൗഹൃദങ്ങൾക്കും സൽക്കാരങ്ങൾക്കും അമിത പ്രാധാന്യമാണ്‌ തമ്പി കാക്കനാടൻകാട്ടിയിരുന്നത്‌. ലോകോത്തര കൃതികളുടെ വായനയും സംവാദവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അരങ്ങേറിയിരുന്നത്‌ യുവ സമൂഹത്തിന്‌ ദിശാബോധം നല്കാൻ പര്യാപ്‌തമായിരുന്നു. ആ സാഹസിക യാത്രികന്റെ ഓർമയ്ക്കു മുന്നിൽ ശിരസു നമിക്കുന്നു.