Monday, December 29, 2008

സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബാംസെഫ്

സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടീ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് ബാംസെഫ് സ്വയം വിശേഷിപ്പിക്കുന്നത്.
ബാംസെഫ് എന്നത് ചുരുക്കപ്പേരാണ്. ആള്‍ ഇന്‍ഡ്യാ ബാക്ക്‍‌വേര്‍ഡ് (എസ്.സി, എസ്.ടി, ഒ.ബി.സി) ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എം‌‌പ്ലോയീസ് ഫെഡറേഷന്‍ എന്നാണ് മുഴുവന്‍ പേര്.

ദലിതര്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക സമുദായങ്ങള്‍, പരിവര്‍ത്തിത ന്യൂനപക്ഷ സമുദായങ്ങള്‍ എനീ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാസമ്പന്നരായ ജീവനക്കാരുടെ സംഘടനയാണിത്. ഛത്രപതി ശിവാജി, ജ്യോതിറാവു ഫൂലെ, ബാബാസാഹെബ് അംബേദ്കര്‍, പെരിയാര്‍ ഇ.വി.രാമസ്വാമി, ബിര്‍സ മുണ്ട തുടങ്ങിയവരുടെ ജീവിതദൌത്യത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു ബ്രാഹ്മണിസത്തിന്റെ അന്തസത്തയായ അസമത്വം തുടച്ചുമാറ്റി മനുഷ്യത്വത്തിലും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നീ തത്ത്വങ്ങളിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹികക്രമം സ്ഥാപിക്കുകയെന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. ഈ പ്രക്രിയയിലൂടെ മാത്രമെ ഇന്ത്യയിലെ മൂലനിവാസികളായ ബഹുജനങ്ങളുടെ വിമോചനം സാദ്ധ്യമാകൂ എന്ന് അത് വിശ്വസിക്കുന്നു. വിദ്യാഭ്യാസം നേടിയവരെന്ന നിലയ്ക്ക് സ്വജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് ബാംസെഫ് അംഗങ്ങള്‍ വിശ്വസിക്കുന്നു.

മുപ്പത് കൊല്ലം മുമ്പാണ് ബാംസെഫ് പ്രവര്‍ത്തനം ആരംഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ 1978 ഡിസംബറില്‍ സംഘടന ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അടുത്ത കൊല്ലം ഡിസംബറില്‍ നാഗപ്പൂരില്‍ ആദ്യ ദേശീയ സമ്മേളനം നടന്നു. ഇക്കൊല്ലം അതേ നഗരത്തില്‍ ഇരുപത്തിയഞ്ചാം ദേശീയ സമ്മേളനം നടക്കുന്നു. (ഇടയ്ക്ക് അഞ്ചു കൊല്ലം എന്തുകൊണ്ടൊ സമ്മേളനങ്ങള്‍ ഉണ്ടായില്ല.) രജത ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ ബാംസെഫ് ഭാരവാഹികള്‍ എന്നെയാണ് ക്ഷണിച്ചത്.

നാലു ദിവസത്തെ സമ്മേളനം ഡിസംബര്‍ 27ന് ഞാന്‍ ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ 3,000 പ്രതിനിധികളാണ് അതില്‍ പങ്കെടുക്കുന്നത്. അക്കൂട്ടത്തില്‍ കേരളത്തില്‍നിന്ന് ആരുമില്ല.

വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഇവയാണ്:
മൂലനിവാസി സംസ്കാരം തിരിച്ചറിയുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും നേര്രിടുന്ന വെല്ലുവിളികള്‍.
മൂലനിവാസി ബഹുജന സമൂഹത്തിന് സാമ്പത്തിക നീതി ഉറപ്പാക്കുന്നതില്‍ ഇപ്പോഴത്തെ ദേശീയ സാമ്പത്തികനയം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍.
ബ്രാഹ്മണ തീവ്രവാദം മറ്റെല്ലാ തീവ്രവാദങ്ങളേക്കാളും അപകടകരമാണ്.
എന്‍.ആര്‍.ഐ. സെഷന്‍: ഫൂലെ അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പ്രവാസികള്‍ക്കുള്ള ചുമതല.
ആദിവാസികളുടെ നിര്‍ബ്രാഹ്മണീകരണവും സാമൂഹിക സാമ്പത്തിക മോചനവും.
സംവരണത്തിലെ ഉപജാതിവുഭജനം: മൂലനിവാസികളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചന.
ബാംസെഫിന്റെ പോഷക സംഘങ്ങളുടെ കര്‍മ്മ പരിപാടിയും ഉത്തരവാദിത്വവും.

ബാംസെഫിന്റെ ആസ്ഥാനം ന്യൂ ഡല്‍ഹിയാണ്.
മേല്‍‌വിലാസം:
BAMCEF, 10795 Phulwali Gali, Manak Pura, Karol Bagh, New Delhi 110005.
Fax 011-23614369
e-mail: feedback@bamcef.org
website: www.bamcef.org

ബാംസെഫ് സമ്മേളനത്തില്‍ ഞാന്‍ നടത്തിയ ഉത്ഘാടന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം BABU BHASKAR Google Groupല്‍ വായിക്കാവുനതാണ്.

Wednesday, December 17, 2008

ഭീകരപ്രവര്‍ത്തനകാലത്തെ മനുഷ്യാവകാശങ്ങള്‍

മുംബായ് ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് രണ്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്യവെ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്ത് മനുഷ്യാവകാശങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറയുകയുണ്ടായി.

സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്തും മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ജ. ബാലകൃഷ്ണന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ദ് ഹിന്ദു ഇന്നലെ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലേക്ക് എല്ലാ സുഹ്റൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.

ദ് ഹിന്ദുവിലേക്ക്

Monday, December 15, 2008

അഭയ കേസ്: പള്ളിയുടെ ഇടപെടലുകളെ എ.എച്ച്.ആർ.സി വിമർശിക്കുന്നു

അഭയ കൊലക്കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഏജൻസിക്കെതിരെ ക്രൈസ്തവ മതമേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണത്തെ ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്ന മനുഷ്യാവകാശ സംഘടന നിശിതമായി വിമർശിച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് എ.എച്ച്.ആർ.സി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം BHASKAR ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, December 10, 2008

ഇന്ന് മനുഷ്യാവകാശദിനം

ഐക്യരാഷ്ട്രസഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ട് 60 വര്‍ഷമാകുന്നു. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിലുമുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം നീണ്ടുപോയ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ക്രിസ്മസിനു പിരിയുന്നതിനു തൊട്ടുമുമ്പായി 1948 ദിസംബര്‍ 10ന് യു.എന്‍. ജനറല്‍ അസംബ്ലി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയായിരുന്നു.

അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പ്രതികൂല സാഹചരുങ്ങള്‍ നിമിത്തം ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്നം മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയാണ്. ഭരണാധികാരികള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. ഓരോരുത്തരും അവരവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കാനും തയ്യാറാകുമ്പോള്‍ മാത്രമെ മനുഷ്യാവകാശങങള്‍ ഉറപ്പാക്കാനാവൂ.

Friday, December 5, 2008

ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും

‘ഭീകരവാദികള്‍ക്ക് എന്ത് മനുഷ്യാവകാശം?‘ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.

അടുത്തകാലാംവരെ ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്നത് ഹിന്ദു വോട്ട് സമാഹരണം ലക്ഷ്യമിട്ട് തീവ്രവാദം ഇസ്ലാമിക പ്രവര്‍ത്തനമാണെന്ന തരത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന സംഘ പരിവാര്‍ സംഘടനകളാണ്. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചത് ഹിന്ദുക്കളാണെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തുകയും സംഘ പരിവാര്‍ ബന്ധമുള്ള ഏതാനും ‌പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ അവരുടെ നിലപാടില്‍ ഒരു ചെറിയ മാറ്റമുണ്ടായി. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അവര്‍ പരാതികള്‍ ഉന്നയിച്ചുതുടങ്ങി. ഭീകരര്‍ക്ക് മതമില്ലെന്ന് പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി.

പൊലീസ് ഐ.ജി. ഡോ. ബി. സന്ധ്യ ‘ഭീകരവാദം നേരിടാന്‍ ജാഗ്രത’ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചില മനുഷ്യാവകാശ സംഘടനകളുടെയെങ്കിലും പ്രവര്‍ത്തനം ഭീകരവാദികള്‍ക്ക് സഹായകമാണെന്ന ദു:സൂചനയുണ്ട്. സന്ധ്യ എഴുതുന്നു: “ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നാം സശ്രദ്ധം വീക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെക്കുറിച്ചും സുരക്ഷാ ഏജന്‍സികളെക്കുറിച്ചും വളരെ മോശമായ അഭിപ്രായം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ ശ്രമിക്കുന്നതും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.”

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഫ്രന്റ്’ സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനം എല്ലാക്കാലത്തും പൊലീസ് സശ്രദ്ധം
വീക്ഷിച്ചുപോന്നിട്ടുണ്ട്. പൊലീസിനെ കൂടാതെ ജനങ്ങളും അവയുടെ പ്രവര്‍ത്തനം സശ്രദ്ധം വീക്ഷിക്കണം എന്നാവണം സന്ധ്യ ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം സശ്രദ്ധ വീക്ഷണം, ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, പൊലീസിന്റെ ഒത്താശയോടെ പാര്‍ട്ടി പ്രവര്ത്തകരും ‘ജാഗ്രതാ സമിതി’കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ പൊലീസിനെയും മറ്റു സുരക്ഷാ ഏജന്‍സികളെയും വിലയിരുത്തുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടും അല്ലാതെയും കിട്ടുന്ന അറിവിന്റെ അടിസ്ഥനത്തിലാണ്, ഏതെങ്കിലും സംഘടനകള്‍ നടത്തുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലല്ല. കാലാകാലങ്ങളില്‍ പുറത്തുവരുന്ന ഉരുട്ടിക്കൊലകളുടെയും പീഡനങ്ങളുടെയും കഥകള്‍ക്കപ്പുറം ആര്, എന്ത് പ്രചരണമാണ് ഇവിടെ നടത്തുന്നത്?

സന്ധ്യ എഴുതുന്നു: “നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നാം ഏറെ വില കല്പിക്കുന്നു.” ഈ ബോധം ഉണ്ടാവുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്നിടത്തോളം ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രമുള്ളവയുള്‍പ്പെടെ ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തനവും സുരക്ഷാസേനകളെ അലോസരപ്പെടുത്തേണ്ടതില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നല്ലാതെ ഭീകരപ്രവര്ത്തനം തടയരുതെന്ന് ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല.

Monday, December 1, 2008

സി.പി.എം. സംഘ പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നു

ഡല്‍ഹി സര്‍വകലാശാലാ അദ്ധ്യാപകന്‍ എസ്. എ.ആര്‍. ഗീലാനിയുടെ ആലപ്പുഴയിലെയും കൊച്ചിയിലെയും പൊതുപരിപാടികള്‍ തടഞ്ഞ പൊലീസ് നടപടി സി.പി.എം എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ടതാണെന്ന് ന്യായമായും അനുമാനിക്കാം.

അടുത്തുവരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യത മെച്ചപ്പെടുത്താന്‍ പറ്റിയ മാര്‍ഗ്ഗം സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ ഹിന്ദുത്വ അജണ്ട ഏറ്റെടുക്കുകയാണെന്ന് സി.പി.എം. നേ‌തൃത്വം തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൊച്ചി അനുഭവത്തിനുശേഷം ഗീലാനി പുറപ്പെടുവിച്ച പ്രസ്താവന KERALA LETTER ബ്ലോഗില്‍ വായിക്കാവുന്നതാണ്.