Tuesday, November 25, 2008

പള്ളിയിലെ കൊലപാതകം ചർച്ചാവിഷയമാകുന്നു

കാലിഫോർണിയയിൽനിന്ന് കാർ ഓടിച്ച് ന്യൂ ജേഴ്സിയിലെത്തി സെന്റ് തോമസ് ക്നാനയ പള്ളിയിൽ വെച്ച് ഭാര്യയെയും മറ്റൊരാളെയും വെടിവെച്ചു കൊന്ന മലയാളിയെ പൊലീസ് ജോർജിയയിലെ അറ്റ്ലാന്റാ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

മലയാള ചാനലുകളും പത്രങ്ങളും ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. SAJAFORUM വെബ്സൈറ്റിൽ സംഭവം ഒരു ചർച്ചാവിഷയമായിരിക്കുന്നു. ലിങ്ക് ഇതാ

Friday, November 21, 2008

വിഴിഞ്ഞം സ്ഥലമെടുപ്പ് വിജ്ഞാപനം പിന്‍‌വലിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടത്താന്നായി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സമരപരിപാടിയും ആരംഭിച്ചിരുന്നു. ഇതെക്കുറിച്ച് കഴിഞ്ഞ മാസം ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു.

വിജ്ഞാപനം പിന്‍‌വലിക്കാന്‍ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ വിജ്ഞാപനം സദുദ്ദേശ്യത്തോടെ ഇറക്കിയതല്ലെന്ന് അത് വായിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

സര്‍ക്കാര്‍ പറയുന്നതുപോലെ ബ്രഹത്തായ ഒരു പദ്ധതിയാണിതെങ്കില്‍ കൂടുതല്‍ ഭൂമി തീര്‍ച്ചയായും വേണ്ടി വരും. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എത്ര ഭൂമി ആവശ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചശേഷം അത്രയും ഭൂമി എവിടെ എങ്ങനെ കണ്ഡെത്താം എന്നതിനെക്കുറിച്ച് പ്രദേശത്തെ ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂമി മാഫിയയുടെ താല്പര്യം മുന്‍‌നിര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടാണ് എതിര്‍പ്പുണ്ടായത്. ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, November 19, 2008

അഭയ കേസില്‍ മൂന്ന് അറസ്റ്റുകള്‍

പല സംഘങ്ങള്‍ പതിനാറ് കൊല്ലത്തിലധികമായി അന്വേഷണം നടത്തിയിട്ടും എങ്ങും എത്താതെ നിന്ന അഭയ കൊലക്കേസില്‍ സി.ബി.ഐ. ഒടുവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പാതിരിമാരും ഒരു കന്യാസ്ത്രീയുമാണ് പ്രതികളെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ കേസിന്റെ അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് വിശ്വസിക്കാന്‍ വകയുണ്ട്. ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ തേളിവുകള്‍ നശിപ്പിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അഭയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എഴുതി കേസ് ഒതുക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

തേഞ്ഞുമാഞ്ഞുപോകുമെന്നു കരുതിയ കേസ് വിചാരണ ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതിന് ജോമോന്‍ പുത്തന്‍പുരയ്ക്കലിനും ഹൈക്കോടതിക്കുമാണ് നന്ദി പറയേണ്ടത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആ നിലയ്ക്ക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ നിരത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്.

Tuesday, November 18, 2008

അച്ചടിമാദ്ധ്യമങ്ങള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനം

രാജ് നീട്ടിയത്ത് എന്‍.പി.രാജേന്ദ്രനും എനിക്കുംഅയച്ച ഒരു മെയില്‍ ചുവടെ ചേര്‍ക്കുന്നു. അച്ചടി മാദ്ധ്യമങ്ങള്‍ ബ്ലോഗുകളില്‍ വരുന്ന ലേഖനങളും പടങ്ങളും പകര്‍പ്പവകാശനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നു എന്ന് രാജ് ചൂണ്ടിക്കാണിക്കുന്നു. ചോദിച്ചുവാങ്ങുന്ന ലേഖനങ്ങള്‍ക്കുപോലും പ്രതിഫലം നല്‍കാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. ദൃശ്യമാദ്ധ്യമങ്ങളും ഈ വിധത്തില്‍ ചൂഷണം നടത്തുന്നുണ്ട്. ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ എന്ന ആശയം കാശു കൊടുക്കാതെ ആളുകളുടെ സേവനം സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ എനിക്കാവുന്നില്ല. പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല. ആര്‍ക്കെങ്കിലും പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കാന്നുണ്ടോയെന്ന് അറിയാനാണ് രാജ് നീട്ടിയത്തിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ മെയില്‍ ഇവിടെ ചേര്‍ക്കുന്നത്.

അഭിവന്ദ്യരെ,

മലയാളത്തിലെ മുഖ്യധാരാ അച്ചടിമാധ്യമങ്ങൾ തങ്ങളുടെ കഴിവുകേടാലോ അശ്രദ്ധയാലോ തുടർന്നുപോരുന്ന കണ്ടന്റ് മോഷണത്തെ കുറിച്ചൊരു ഇമെയിലാണിത്. നിങ്ങൾ ഇരുവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ബ്ലോഗെഴുതുന്ന മുതിർന്ന പത്രപ്രവർത്തകരാകയാൽ ഒരു അപേക്ഷയെന്നോളം ചിലകാര്യങ്ങൾ ധരിപ്പിക്കുവാനുണ്ട്. തുടർന്നു വായിക്കുവാൻ താല്പര്യപ്പെടുമെന്നു കരുതട്ടെ,

ബ്ലോഗുകളുടെയും മറ്റു നവ ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയിലും പ്രൊഫഷണലുകളോടു കിടപിടിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളുമായി പല ബ്ലോഗെഴുത്തുകാരും മലയാളികളിലുണ്ട്. ഇവരുടെ ചിത്രങ്ങളും മറ്റും പലപ്പോഴും മുഖ്യധാരയിലെ അച്ചടിമാധ്യമങ്ങൾ പകർപ്പവകാശനിയമങ്ങൾ ലംഘിച്ചുകൊണ്ടു അനുവാദമില്ലാതെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ചേർക്കുക പതിവായിരിക്കുകയാണ്. പേരെടുത്തു ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചും പറയുവാനാഗ്രഹിക്കുന്നില്ലെങ്കിലും അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ എന്നപോലെയാണു കാര്യങ്ങൾ. ഇന്ത്യയിലെ ഐ.ടി / ബൗദ്ധികസ്വത്തവാകശ നിയമങ്ങൾ അവയുടെ ബാല്യദശയിലാകയാൽ നിയമപരമായി കോടതികളുടെ സഹായം തേടുവാനും നേരാംവണ്ണം സാധിക്കുന്നില്ല, പലപ്പോഴും പകർപ്പവകാശ ലംഘനത്തിനു വിധേയരായവർ കേരളത്തിലെ സ്ഥിരതാമസക്കാരാവുകയുമില്ല. ഇന്റർനെറ്റിൽ ചെറുതായി ഒന്നു പരതിയാൽ, തെയ്യത്തിന്റേയും നെല്ലുകൊയ്യുന്നവരുടേയും ചിത്രങ്ങൾ ലഭിക്കുവാൻ എളുപ്പമാകുമ്പോൾ ഒരു സ്റ്റോക്ക് ഇമേജ് തേടിപ്പോകേണ്ടതിന്റെ ആവശ്യമെന്തെന്നു കരുതുകയാണെന്നു തോന്നുന്നു അച്ചടിമാധ്യമരംഗത്തെ പ്രൊഫഷണലുകൾ. സ്ഥിരോത്സാഹത്തോടെ ചിത്രങ്ങളെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണു അവർക്കു നേരെയുള്ള പകർപ്പവകാശ ലംഘനങ്ങൾ. നെറ്റിൽ ലഭിക്കുന്ന ചിത്രങ്ങൾ അനുമതി കൂടാതെ ആർക്കും ഉപയോഗിക്കുവാൻ കഴിയുന്നതല്ല എന്നു അറിയാത്തതിനാലുള്ള പ്രശ്നമാണോ ഇതെന്നും തീർച്ചയില്ല. എന്തു തന്നെയായാലും ഇത്തരം ഒട്ടനവധി സംഭവങ്ങൾ പല ബ്ലോഗ് സുഹൃത്തുക്കളും പങ്കുവച്ചു കാണുന്നു.

ഒരു സംഭാഷണത്തിലൂടെ ചിലപ്പോൾ പരിഹരിക്കുവാൻ പറ്റാവുന്നതായേക്കും ഈ പ്രശ്നമെന്നു തോന്നുന്നു. പ്രസ്സ് കൗൺസിൽ, പത്രപ്രവർത്തകസംഘടനകൾ, അച്ചടി മാധ്യമങ്ങൾ പങ്കുവയ്ക്കുന്ന മറ്റിടങ്ങൾ എന്നിവയിൽ ഇന്റർനെറ്റിൽ നിന്നും പ്രത്യേകിച്ചും ബ്ലോഗുകളിൽ നിന്നും ചിത്രങ്ങളും ലേഖനങ്ങളും പകർത്തുന്നതിന്റെ എത്തിക്സിനെ കുറിച്ചു നിങ്ങൾ ഇരുവരേയും പോലുള്ള മുതിർന്ന പത്രപ്രവർത്തകർക്കു സംസാരിക്കുവാൻ സാധിക്കുകയാണെങ്കിൽ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നു തന്നെ പ്രത്യാശിക്കുന്നു. പകർപ്പവകാശലംഘനം നിയമപരമായി ഗുരുതരമായ കുറ്റമാണെങ്കിലും മാധ്യമങ്ങൾ യാതൊരു കൂസലുമില്ലാതെ അതു തുടരുന്നതു കാണുന്നതിൽ ഖേദമുണ്ട്, നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊള്ളുന്നു.

സ്നേഹാദരങ്ങളോടെ,

രാജ് നീട്ടിയത്ത്

Monday, November 17, 2008

ഒരു ഗ്രാമം ചന്ദ്രദൌത്യ വിജയം ആഘോഷിക്കുന്നു

രാഷ്ട്രപതിയും പ്രധാന മന്ത്രിയും മുതല്‍ താഴോട്ട് എല്ലാവരും ചന്ദ്രദൌത്യത്തിന്റെ വിജയത്തില്‍ ബഹിരാകാശ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിച്ചു. രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. പക്ഷെ കോയമ്പത്തൂരിനടുത്തുള്ള കോത്തവാടി ഗ്രാമത്തിലെ ജനങ്ങളെപ്പോലെ ഒരാഘോഷം മറ്റാരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല.

ചന്ദ്രയാന്‍-ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായ എം. അണ്ണാദുരൈയുടെ ജന്മനാടാണ് ആ ഗ്രാമം. ഹിന്ദു പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ കണ്ട റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു പതിറ്റാണ്ടിനുശേഷം ഇന്നലെ (ഞാറ്യറാഴ്ച)ഗ്രാമത്തിലെത്തിയ അണ്ണാദുരൈയെയും ഭാര്യയെയും സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കമെത്തി. കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന തെരുവിലൂടെ അവര്‍ അതിഥികളെ നാഗസ്വരത്തിന്റെ അകമ്പടിയോടെ ആനയിച്ചു. സ്ത്രീകള്‍ അണ്ണാദുരൈയെ കുങ്കുമം അണിയിച്ചു. “ചന്ദ്രയാന്‍ അയച്ച ശാസ്ത്രഞ്ജന്‍ നീണാള്‍ വാഴട്ടെ” എന്ന മുദ്രവാക്യം ഗ്രാമത്തില്‍ മുഴങ്ങിക്കേട്ടു.

അണ്ണാദുരൈ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച പഠിച്ച പഞ്ചായത്ത് സ്കൂളിലായിരുന്നു സ്വീകരണയോഗം. നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും അണ്ണാദുരൈയുടെ അധ്യാപകനായിരുന്ന എ.ആര്‍. നടരാജന്‍ പറഞ്ഞു: “അണ്ണാദുരൈയുടെ അധ്യാപകരാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”

ഈ ഗ്രാമമാണ് തനിക്ക് അടിത്തറ നല്‍കിയതെന്ന് അണ്ണാദുരൈ പറഞ്ഞു. “വിദേശത്ത് പോകേണ്ട കാര്യമില്ല. നമുക്ക് ഇവിടെത്തന്നെ പലതും നേടാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, November 16, 2008

സ്ത്രീസമത്വം എത്ര അകലെ

വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ‘ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്ട്ട്‘ അനുസരിച്ച്, ഇക്കൊല്ലം പഠനവിധേയമായ 130 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 113 ആണ്.

നോര്‍‌വേ, ഫിന്‍‌ലന്‍ഡ്, സ്വീഡന്, ഐസ്‌ലന്‍ഡ് എനീ നോര്‍ഡിക് രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും പദവികള്‍ തമ്മിലുള്ള വിടവ് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

സ്ത്രീപുരുഷ സമത്വത്തില്‍ ഏറ്റവും മുന്പില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യം ഫിലിപ്പീന്‍സ് ആണ്. ആഗോളതലത്തില്‍ അത് ആറാം സ്ഥാനത്ത് നില്‍ക്കുന്നു. ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റൊരു ഏഷ്യന്‍ രാജ്യം കൂടിയേയുള്ളു. അത് പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശ്രീലങ്കയാണ്. രണ്ടു രാജ്യങ്ങളും ഈ സ്ഥാനങ്ങള്‍ മൂന്ന് കൊല്ലമായി തുടര്‍ച്ചയായി നിലനിര്‍ത്തിവരികയാണ്`.

ചൈനയുടെ സ്ഥാനം 57 ആണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശും (90) മാല്‍ഡീവ്സും (91) ഇന്ത്യയുടെ മുന്നിലാണ്. നേപാളും (120) പാകിസ്ഥാനും (127) ഇന്ത്യക്ക് പിന്നിലും. കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് ഇന്ത്യയില്‍ സ്ത്രീപദവി മെച്ചപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശ്വാസപ്രദമാണ്.

ഓരോ രാജ്യവും വിഭവങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില് എങ്ങനെ വിഭജിക്കുന്നുവെന്നതിനെ ആസ്പദമാക്കി തയ്യാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിലാണ്`അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും കേരളം വികസിത പാശ്ചാത്യരാജ്യങ്ങളോടൊപ്പമാണ് നില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീപദവിയുടെ കാര്യത്തില്‍ അതാണ് അവസ്ഥയെന്ന് തോന്നുന്നില്ല.

ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുള്ളവര്‍ വേള്‍ഡ് എക്കണോമിക് ഫോറം വെബ്സൈറ്റ് കാണുക.

Wednesday, November 12, 2008

പി.എസ്.സിയിലെ ലൈംഗിക പീഡനം

ലൈംഗിക പീഡനാ‍ാരോപണം ഉന്നയിച്ച പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജീവനക്കാരിയയ ഗീതയുടെ അനുഭവത്തെക്കുറിച്ച് പി.ഇ.ഉഷ കലാകൌമുദിയുടെ പുതിയ ലക്കത്തില്‍ എഴുതുന്നു: ഗീത എഴുതിയ പി.എസ്.സി.പരീക്ഷ

Monday, November 10, 2008

ആരാധകരെ തല്ലുന്ന സൂപ്പര്‍സ്റ്റാറുകള്‍?


നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ ആരാധകരെ തല്ലുന്നവരാണോ?

ഹെഡ്‌ലൈന്‍സ് ടുഡെ എന്ന ദേശീയ ചാനല്‍ ഇന്നലത്തെ ഒരു ബുള്ളറ്റിനില്‍ മോഹന്‍ലാല്‍ ഒരു ആരാധകനെ സ്റ്റേജില്‍നിന്ന് തള്ളിയിടുന്നത് കാണിക്കുകയുണ്ടായി.

ഏതാനും മാസം മുമ്പ് മമ്മൂട്ടിയും ഒരു ആരാധകനെ തല്ലിയതായി ചാനല്‍ പറഞ്ഞു. അതിന്റെ ദൃശ്യവും ചാനല്‍ കാണിച്ചു.

ചെന്നൈയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടായിരുന്നു അത്.

നമ്മുടെ ചാനലുകള്‍ ഇതെക്കുറിച്ച് എന്തു പരയുന്നെന്നറിയാന്‍ അവയുടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ നോക്കി. ഞാന്‍ കണ്ട ബുള്ളറ്റിനുകളിലൊന്നും അതെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല. നമ്മുടെ പത്രങ്ങളിലും ഒന്നും കണ്ടില്ല.

ഹെഡ്‌ലൈന്‍സ് ടുഡെ വാര്‍ത്ത തെറ്റായിരുന്നൊ? അതൊ സൂപ്പര്‍സ്റ്റാറുകളുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനായി സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് നമ്മുടെ മാധ്യമങ്ങള്‍ തീരുമാനിക്കുകയായിരുന്നോ?

Sunday, November 9, 2008

വൈദ്യുതി മന്ത്രിയുടെ വിലാപങ്ങള്‍

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അത് വിഴിഞ്ഞം പദ്ധതിയെയും മറ്റും ബാധിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍.

ഈ സാഹചര്യത്തില്‍ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി ചാനല്‍ വാര്‍ത്തയില്‍ കേട്ടു.

കുറേ കാലമായി നമ്മുടെ മന്ത്രിമാര്‍ വാ തുറക്കുമ്പോഴെല്ലാം കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വിലാപങ്ങളാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവരാരും പറയുന്നില്ല. എന്തെങ്കിലും ചെയ്യുന്നെങ്കിലല്ലേ പറയാനാവൂ. രണ്ട് കൊല്ലം മുമ്പ് വമ്പിച്ച പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു മോങ്ങുന്ന സര്‍ക്കാരായി അധ:പതിചിരിക്കുകയാണ്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ബാലന്റെ ആദ്യ ചുമതല ലാവ്‌ലിന്‍ കേസ് സംബന്ധിച്ച ചില രേഖകള്‍ സി. ബി.ഐ.യുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ആവശ്യപ്പെട്ട രേഖകളെല്ലാം അധികൃതര്‍ നല്‍കിയില്ലെന്ന് സി.ബി. ഐ. ഒന്നിലധികം തവണ പറയുകയുണ്ടായി. പക്ഷെ ബാലന്‍ കുലുങ്ങിയില്ല. ഒടുവില്‍ സി.ബി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച് പരിശോധന നടത്തി ആവശ്യമുള്ളത് എടുത്തുകൊണ്ടുപോയി.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ വെളിച്ചത്തില്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള ചുമതല നിറവേറ്റാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ പടിയിറങ്ങിയത്. ആ ചുമതല നിറവേറ്റാനുള്ള ധൈര്യം ബാലനുമുണ്ടായില്ല. ആറു മാസത്തിലൊരിക്കല്‍ ഡല്‍ഹിയില്‍ പോയി പുന:സംഘടനയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുക മാത്രമാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ തവണ ഈ ആവശ്യവുമായി ചെന്നപ്പോള്‍ കേന്ദ്ര മന്ത്രി സുശീല്‍ ഷിന്‍ഡെ പറ്റില്ലെന്ന് പറഞ്ഞു. ആ പ്രശ്നം അങ്ങനെ കിടക്കുകയാണ്.

കേരളവും തമിഴ് നാടും തമ്മിലുള്ള പറമ്പിക്കുളം ആലിയാര്‍ കരാര്‍ ഒപ്പിട്ടിട്ട് 50 കൊല്ലമാകുന്നു. അതിലെ വ്യവസ്ഥകള്‍ പുതുക്കാന്‍ നമുക്കാവുന്നില്ല. ഈ കരാറിനു വളരെയൊന്നും അറിയപ്പെടാത്ത ഒരു ചരിത്രമുണ്ട്. അത് ഒപ്പിടുന്ന കാലത്ത് കെ. കാമരാജ് ആയിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയും. കേരളത്തിന്റെ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള കരാര്‍ സ്വീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറൊ ഇ.എം.എസിനോട് ആവശ്യപ്പെടുകയായിരുന്നു. തമിഴ് നാട്ടിലെ സി.പി.ഐ. നേതാക്കളിലൂടെയാണ് കാമരാജ് പോളിറ്റ്ബ്യൂറോയെ സ്വാധീനിച്ചത്.

ഇപ്പോള്‍ കേരളത്തെപ്പോലെ തമിഴ് നാടും വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. പക്ഷെ തമിഴ് നാട്ടിലെ വൈദ്യുതി മന്ത്രി മോങ്ങിക്കൊണ്ട് നടക്കുകയല്ല. പ്രശ്നം പരിഹരിക്കാന്‍ വഴി തേടുകയാണ്. മൊബൈല്‍ ജെനറേറ്ററുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് എവിടെയും വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിനു കഴിവുള്ള കമ്പനികളുമായി തമിഴ് നാട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നതായി ചെന്നൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിങ് ഒളിമ്പിക്സിനു ചൈന ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്രെ.

Saturday, November 8, 2008

ആ ഔദാര്യം ആവശ്യമായിരുന്നില്ല

‘അമ്മ‘ മക്കളെ സഹായിക്കുന്നതിന് പണം സ്വരൂപിക്കാനായി നിര്‍മ്മിച്ച ‘ട്വെന്റി 20’ എന്ന ചിത്രത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം അനാവശ്യമായിരുന്നെന്ന് തെളിഞ്ഞിരിക്കുന്നു.

ഒരുപാട് പണം ചിലവാക്കിയെടുത്ത പടത്തെ രക്ഷിക്കാന്‍, അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച്, ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി.

ഒന്നാം ദിവസം 115 തിയേറ്ററുകളില്‍ നിന്നുള്ള ഈ പടത്തിന്റെ കളക്ഷന്‍ 1.74 കോടി രൂപ ആയിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് ഒരു റിക്കോര്‍ഡ് ആണത്രെ.

ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതുകൊണ്ട് ഈ സിനിമയ്ക്ക് ഉയര്‍ന്ന നിരക്കിന്റെ ഗുണം ഒരു ദിവസം മാത്രമെ ലഭിച്ചുള്ളു. രണ്ടാം ദിവസത്തെ വരുമാനം ആദ്യ ദിവസത്തേക്കാള്‍ 20 ശതമാനം കുറവായിരുന്നു. ഈ കുറഞ്ഞ തോതിലാണ് വരും ദിവസങ്ങളിലെ വരുമാനമെങ്കില്‍ പോലും ‘ട്വെന്റി 20’ മലയാളത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാകുമെന്നാണ് കരുതപ്പേടുന്നത്.

Friday, November 7, 2008

പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത പൊലീസ് നടപടി

കണ്ണൂര്‍ പൊലീസ് ഒരു വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തേജസ് പത്രത്തിന്റെ ഒരു ലേഖകനു നോട്ടീസ് നല്‍കിയിരിക്കുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത നടപടിയാണ്.

തേജസിന്റെ ഒരു ലേഖകന്‍ പൊലീസ് നല്‍കിയ നോട്ടീസിനെക്കുറിച്ച് ഇന്നലെ എന്നെ അറിയിക്കുകയും എന്റെ പ്രതികരണം ആരായുകയും ചെയ്തു. ഇന്നത്തെ പത്രത്തില്‍ എന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ചുവടെ ഉദ്ധരിക്കുന്നു:

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തേണ്ഡതില്ല: ബി.ആര്‍.പി.ഭാസ്കര്‍


തിരുവനന്തപുരം: ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാടില്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്കര്‍ പറഞ്ഞു. അതിനെ നിഷേധിക്കുന്നതരത്തിലുള്ള നടപടിയുണ്ടായാല്‍ അത് പത്രസ്വാതന്ത്ര്യത്തിനു ഹാനികരമാണ്. ഇത് പത്രപ്രവര്‍ത്തകരുടെ സംഘടന ഏറ്റെടുക്കേണ്ട പ്രശ്നമാണ്. അന്വേഷണങ്ങള്‍ക്കാവശ്യമായ വിവരം ശേഖരിക്കാനുള്ള അവകാശം പൊലീസിനുണ്ട്. അതേപോലെ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മുരുകെപ്പിടിക്കാനുള്ള അവകാശം പത്രപ്രവര്‍ത്തകനുമുണ്ട്.

Thursday, November 6, 2008

നിക്ഷേപങ്ങളില്‍ നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം

സ്റ്റോക്ക് മാര്ക്കറ്റില്‍ നിക്ഷേപങ്ങളുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഈയിടെ പറയുകയുണ്ടായി. അതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഓരോ കൊല്ലവും നിക്ഷേപങ്ങളില്‍ നിന്ന് പാര്‍ട്ടി രണ്ടു കോടി രൂപ വരുമാനമുണ്ടാക്കുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം കണ്ടെത്തി.

പാര്‍ട്ടി 2002 മുതല്‍ 2006 വരെയുള്ള കാളയളവില്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം ഇപ്രകാരമായിരുന്നതായി പത്രം വെളിപ്പെടുത്തി:

2002 രൂ. 1.88 കോടി
2003 രൂ. 1.17 കോടി
2004 രൂ. 2.10 കോടി
2005 രൂ. 2.15 കോടി
2006 രൂ. 1.92 കോടി

Tuesday, November 4, 2008

ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം

‘അമ്മ’യ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിക്കുന്നതും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍‌ലാലും അഭിനയിക്കുന്നതുമായ റ്റ്വെന്റി 20 എന്ന ചിത്രത്തിനു ആദ്യത്തെ ഏതാനും ദിവസം ടിക്കറ്റ് നിരക്കില് 50 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

അവശകലാകാരന്മാരെ സഹായിക്കാനാണ് ഈ ചിത്രം നിര്മ്മിക്കുന്നതെന്നും ഭാരിച്ച നിര്‍മ്മാണച്ചിലവ് തിരിച്ചുപിടിക്കാന്‍ വില വര്ദ്ധന ആവശ്യമാണെന്നും കാണിച്ച് അമ്മ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ തീരുമാനം ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കമാണ്. ഉപഭോക്താക്കളുടെ ചിലവില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമുള്ളവരെ സഹായിക്കാനുതകുന്ന ഒരു വഴിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അതുണ്ടാവില്ലെന്ന് ഉറപ്പാക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കുണ്ട്. ടിക്കറ്റ് നിരക്ക് സാധരണതലത്തിലെത്തിയശേഷം മാത്രം ഈ സിനിമ കണ്ടാല് മതിയെന്ന് അവര്‍ തീരുമാനിച്ചാല്‍ മതി.

സഹായം ആവശ്യമായ കലാകാരന്മാര്‍ക്കായി പണം സംഭരിക്കാനുള്ള അമ്മയുടെ ശ്രമം പിന്തുണ അര്ഹിക്കുന്നു. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമ്പോള്‍ നമുക്ക് ഈ ചിത്രം കാണാം. നാം ആദ്യദിവസം എത്താത്തതുകൊണ്ട് സിനിമ പൊട്ടിപ്പോകുമെന്ന ഭയമൊന്നും വേണ്ട. ആ ദിവസങ്ങളില്‍ തിയേറ്റര്‍ നിറയ്ക്കാന്‍ വേണ്ട അംഗബലം താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ട്.

എത്ര നല്ല കാര്യത്തിനായാലും വ്യക്തിയൊ സംഘടനയൊ സാമ്പത്തിക പരിമിതി മനസ്സിലാക്കാതെ പണം ചിലവാക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കില്ല.

Monday, November 3, 2008

പത്രത്തിലൂടെ പ്രചരിക്കുന്ന സംസ്കാരം

പത്രത്തിലൂടെ സംസ്കാരം പ്രചരിപ്പിക്കുന്നെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ ഏതോ പരസ്യനിര്‍മ്മാതാവിന്റെ ഭാവനയില്‍ പൊട്ടിവിടര്‍ന്ന ഒരു മുദ്രാവാക്യമായെ ഞാന്‍ അതിനെ കണ്ടുള്ളു. മതങ്ങളും ഭാഷകളും, എന്തിനു, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും, സംസ്കാരത്തിന്റെ പ്രചാരകരുടെ വേഷം കെട്ടാറുണ്ടല്ലൊ. പക്ഷെ ഒരു മതത്തില്‍ വിശ്വസിക്കുന്നവരിലും ഒരു ഭാഷ സംസാരിക്കുന്നവരിലും ഒരു രാഷ്ട്രീയകക്ഷിയില്‍ അംഗത്വമുള്ളവരിലും സാംസ്കാരികമായി വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരുണ്ടെന്ന് മനസ്സിലാക്കാന്‍ ചുറ്റും ഓടിച്ചൊന്ന് നോക്കിയാല്‍ മതി. മതത്തിലൂടെയും ഭാഷയിലൂടെയും പ്രത്യയശാസ്ത്രതിലൂടെയും സാംസ്കാരത്തിന്റെ അംശങ്ങള്‍ കൈമാറപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനു അവയുടെ വക്താക്കള്‍ കല്പിക്കുന്ന പ്രാധാന്യമുണ്ടോയെന്ന് സംശയിക്കണം.

മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ എനിക്ക് അത് വിശ്വസനീയമായി തോന്നിയില്ല. മതങ്ങളെയും ഭാഷകളെയും രാഷ്ട്രീയപ്രസ്ഥാനത്തെങ്ങളെയും പോലെ സംസ്കാരത്തിന്റെ പ്രചാരകരെന്ന് അവകാശപ്പെടാന്നുള്ള അര്‍ഹത പത്രങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ ആ അഭിപ്രായം ഭേദഗതി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എന്നാല്‍ അതിന് എന്നെ പ്രേരിപ്പിച്ചത് മാത്രുഭൂമിയല്ല, മലയാള മനോരമയാണ്. കൃത്യമായി പറഞ്ഞാല്‍, മലയാള മനോരമ നവമ്പര്‍ 2നു പ്രസിദ്ധീകരിച്ച വരാപ്പുഴയില്‍നിന്നുള്ള നാട്ടുവിശേഷം: മലയാളത്തിന്റെ നിത്യകാമുകി. സെറ്റ് മുണ്ടുടുത്ത്, കൂനമ്മാവിലെ വീട്ടിലിരുന്ന് നിറഞ്ഞ ചിരിയുമായി യഥാര്‍ഥ ഈന്ണവും ചന്തവുമുള്ള മലയാളം സംസാരിക്കുന്ന തക്കാക്കോ എന്ന ജപ്പാന്‍‌കാരിയെക്കുറിച്ചാണ് ലേഖനം. കൂനമ്മാവ് മുല്ലൂര്‍ തോമസിന്റെ ഭാര്യയാണ് തക്കാക്കോ.

ലേഖകന്‍ എഴുതുന്നു:

ജപ്പാനിലെ ഒരു ബസ് ടെര്‍മിനലില്‍ 1960ലാണ് തക്കാ‍ാക്കോ തന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയത്. പ്രണയം പൂത്തുനിന്ന കാലത്താണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘ തോമസ് തക്കാക്കോയ്ക്ക് നല്‍കിയത്. കയറിന്റെ പരിഭാഷ വായിച്ചപ്പോള്‍ നാമ്പിട്ട മോഹമാണ് തക്കാ‍ാക്കോയെ തികഞ്ഞ മലയാളിയാക്കിയത്. കേരളത്തിലെത്തിയ തക്കാക്കോ കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ ഹിലാരിയയുടെ ശിക്ഷണത്തില്‍ മലയാളപഠനം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട് സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ച് തക്കാക്കോ ഗുരുവിനെ ഞെട്ടിച്ചു.

അന്നു മുതല്‍ മലയാള മനോരമയുടെ പതിവു വായനക്കാരിയാണു താനെന്നു തക്കാക്കോ പറയുന്നു. തകഴിയുടെ അനുമതിയോടെ കയര്‍ ജപ്പാനീസ് ഭാഷയിലെക്കു തക്കാക്കോ മൊഴിമാറ്റുകയും ചെയ്തു...


വാര്‍ത്ത്കള്‍ക്ക് കൊഴുപ്പേകാന്‍ വസ്തുതകള്‍ മാറ്റിമറിക്കുന്ന ആധുനിക പത്രസംസ്കാരമാണ് മേല്‍കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ പ്രതിഫലിക്കുന്നത്. തക്കാക്കോ കയര്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നത് ശരിയാവാം. പക്ഷെ തോമസ് 1960ല്‍ കാമുകിക്ക് കയറിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിക്കാന്‍ കൊടുത്തെന്ന പ്രസ്താവം ശുദ്ധ അസംബന്ധമാണ്. കാരണം 1960ല്‍ കയറിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാകാനാണ്? കയര്‍ അന്ന് മലയാളത്തില്‍തന്നെ ലഭ്യമായിരുന്നില്ല. തകഴി അത് എഴുതിക്കഴിഞ്ഞിരുന്നില്ല.

വാര്‍ത്തയിലെ സത്യത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരാവുന്ന നിഗമനം തോമസ് തക്കാക്കോക്ക് നല്‍കിയത് തകഴിയുടെ ചെമ്മീന്‍ ആണെന്നാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ യൂനെസ്കോയുടെ ആഭിമുഖ്യത്തില്‍ 1960കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ തക്കാക്കോ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതും അതാവണം. താന്‍ വായിച്ചതും പരിഭാഷപ്പെടുത്തിയതും ഏത് കൃതിയാണെന്ന കാര്യത്തില്‍ തക്കാക്കോക്ക് തെറ്റുപറ്റിയെന്ന് കരുതാന്‍ ന്യായമില്ല. ചെമ്മീനെ കയറാക്കിയത് മനോരമ ലേഖകന്റെ ചെപ്പടി വിദ്യയാകണം. ചെമ്മീനേക്കാള്‍ എത്രയോ കൂടുതല്‍ വലിപ്പമുണ്ടല്ലൊ കയറിന്.

മനോരമ പ്രചരിപ്പിക്കുന്ന ഈ പത്രസംസ്കാരത്തെക്കുറിച്ച് ഞാന്‍ ആദ്യം ബോധവാനായത് രണ്ട് പതിറ്റാണ്ട് മുന്‍പ് മൊയ്തു എന്ന ഒരു പഴയ പട്ടാളക്കാരണെക്കുറിച്ച് അത് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. അതില്‍ അവതരിപ്പിച്ച, രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച മലപ്പുറം സ്വദേശി മൊയ്തുവിന്റെ കദനകഥ ഏതാണ്ട് ഇങ്ങനെയായിരുന്നു (പൂര്‍ണ്ണമായും ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത വാക്കുകളില്‍ എഴുതുന്നതുകൊണ്ടാണ് ‘ഏതാണ്ട്’ എന്ന് പറയുന്നത്):

രാജ്ഞിയുടെ കിരീദം കാക്കാനാണ് മൊയ്തു പടക്കളത്തിലേക്ക് കുതിച്ചത്. ഡച്ച് യുദ്ധക്കളത്തില്‍ ഘോര്‍ഘോരം പൊരുതി, മുറിവേറ്റ് ബോധംകെട്ടുവീണു. ബോധം തെളിഞ്ഞപ്പോള്‍ ജപ്പാന്‍‌കാരുടെ തടവുകാരന്‍‍. യുദ്ധം കഴിഞ്ഞാണ് മോചിതനായത്. പിന്നീട് രണ്ടു കൊല്ലം വടക്കേ ഇന്ത്യയിലായിരുന്നു. അക്കാലത്ത് അലഹബാദില്‍ നെഹ്രുവിന്റെ ഡ്രൈവറായി പണിയെടുത്തു. അന്ന് മൊയ്തു ഇന്ദിരയെ കാറില്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നു.

ഉപജീവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന മൊയ്തുവിനെ രാജ്ഞിയുടെ കിരീടത്തിന്റെ കാവല്‍ക്കാരനാക്കിയത് ലേഖകന്റെ മനോധര്‍മമാവണം. രണ്ടാം മഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും കിരീടം ധരിച്ചിരുന്നത് ജോര്‍ജ് ആറാമനാണ്. കഥ കൊഴുപ്പിക്കാന്‍ ലേഖകന്‍ എലിസബെത്ത് രാജ്ഞിയെ മുന്‍‌കാലപ്രാബല്യത്തോടെ രാജ്ഞിയാക്കി.

അദ്ദേഹത്തിന്റെ ഭാവനാവിലാസം അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അദ്ദേഹം മൊയ്തുവിനെ ഡച്ച് കോളനിയായിരുന്ന ഇന്തൊനേഷ്യയില്‍നിന്ന് ഹോളണ്ടിലേക്ക് സ്ഥലം മാറ്റി. (മറ്റൊരു ഡച്ച് പോര്‍ക്കളത്തിലും ജപ്പാന്‍‌കാര്‍ എത്തിയിരുന്നില്ല. ജപ്പാന്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇന്തൊനേഷ്യ തിരിച്ചുപിടിക്കാന്‍ വേണ്ട സൈനികശക്തി ഡച്ചുകാര്‍ക്കില്ലാതിരുന്നതുകൊണ്ട് ബ്രിട്ടീഷുകാര്‍ ആ ദൌത്യം ഏറ്റെടുക്കുകയുണ്ടായി. അതിനവര്‍ ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഉപയോഗിച്ചത്.)

യുദ്ധം അവസാനിച്ചത് 1945 ആഗസ്റ്റിലാണ്. തടവില്‍ന്നു നേരേ അലഹബാദില്‍ ചെന്ന് നെഹ്രുവിന്റെ ഡ്രൈവര്‍ ആയെന്ന് കരുതിയാല്‍ പോലും മൊയ്തുവിനു ഇന്ദിരയെ സ്കൂളില്‍കൊണ്ടുപോകാന്‍ ആവുമായിരുന്നില്ല. കാരണം ഇന്ദിര അപ്പൊഴേക്കും കല്യാണം കഴിച്ച് അമ്മയായി കഴിഞ്ഞിരുന്നു. പക്ഷെ അതൊന്നും ലേഖകന്റെ നിലയ്ക്കാത്ത ഭാവനാവിലാസത്തിനു പ്രശ്നമായില്ല. അദ്ദേഹം ഇന്ദിരയെ യൂണിഫാം അണിയിച്ച് മൊയ്തുവിന്റെ വണ്ടിയില്‍ കയറ്റി സ്കൂളിലേക്കയച്ചു.

നിന്ദ്യം, നീചം, മനുഷ്യത്വരഹിതം

ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു.

എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ല.